UK

ബിർമിംഗ്ഹാം: . യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടിവിയും അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ ക്രിസ്‌മസ്‌ കരോൾ മത്സരത്തിന്റെ അഞ്ചാം സീസൺ ഡിസംബർ 10 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ട്, അനുഗ്രഹീത ഗായകൻ റവ. ഫാ. വിത്സൺ മേച്ചേരിൽ, യുവഗായകനും ഗിറ്റാറിസ്റ്റുമായ വില്യം ഐസക്ക്, ഗായിക ഡെൽസി നൈനാൻ, പ്രീതി സന്തോഷ് എന്നിവർ പങ്കെടുക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ്‌ സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്‌കൂളിൽ വച്ച് സംഘടിപ്പിക്കുന്ന കരോൾ സന്ധ്യയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചു ഗായകസംഘങ്ങൾ മത്സരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.

കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ജോയ് ടു ദി വേൾഡിന്റെ നാലാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് ലണ്ടൻ സെന്റ്. തോമസ് സിറിയൻ ഓർത്തഡോൿസ് പള്ളി ഗായകസംഘമായിരുന്നു. മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് രണ്ടാം സ്ഥാനവും കവൻട്രി വർഷിപ് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

ജോയ് ടു ദി വേൾഡിനോടനുബന്ധിച്ച് കഴിഞ്ഞ സീസണിൽ ആരംഭിച്ച ക്രിസ്ത്യൻ ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റ് ഈ വർഷവും നടക്കും. ഉച്ചക്ക് പന്ത്രണ്ടു മണിയോടുകൂടി ആരംഭിക്കുന്ന കോണ്ടെസ്റ്റ് പ്രായമനുസരിച്ച് മൂന്നു ക്യാറ്റഗറികളിലാണ് നടക്കുക. 5 -10 വയസ്, 11 – 16 വയസ്, 17 – 21 വയസ്. ഓരോ ക്യാറ്റഗറികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകൾ പങ്കെടുക്കുന്ന മത്സരത്തിലെ വിജയികൾക്ക് സ്പെഷ്യൽ അവാർഡുകൾ നൽകുന്നതായിരിക്കും.

ജോയ് ടു ദി വേൾഡ് ഈ വർഷം കൂടുതൽ സൗകര്യങ്ങളോടുകൂടിയ ബിർമിംഗ്ഹാം കിംഗ് എഡ്‌വേഡ്‌ ഗ്രാമർ സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും പാർക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി ആയിരത്തിലധികം പേരെ ഉൾക്കൊള്ളും. കുട്ടികൾക്കും മുതിർന്നവർക്കുമായി അന്നേദിവസം ഉച്ച മുതൽ തുറന്നു പ്രവർത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

ജാതിമത ഭേദമന്യേ യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദി വേൾഡ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോഷി സിറിയക് അറിയിച്ചു.

പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: King Edward VI Five Ways School, Scotland Ln, Birmingham B32 4BT

ഈ ശനിയാഴ്ച (10/12/2022), ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി നടത്തുന്ന “ജോയിടു ദി വേൾഡ്” എന്ന കരോൾ കോമ്പറ്റീഷൻ പരിപാടിയിലാണ് കൈരളി യുകെ ബ്ലഡ് ക്യാൻസർ രോഗികൾക്കു വേണ്ടി സ്റ്റെം സെൽ ഡോണറിനെ കണ്ടുപിടിക്കുന്നതിനായി സന്നദ്ധ സംഘടനയായ ഡി.കെ.എം.എസുമായി യോജിച്ചു സ്വാബ് കളക്ഷൻ നടത്തുന്നത്. യുകെയിൽ സ്ഥിരതാമസമാക്കിയ യു പി സ്വദേശിക്ക്‌ കാൻസർ ഭേദമാക്കുവാൻ മൂല കോശ ചിക്ത്സ ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. രോഗിയുടെ ജനിതകത്തോട്‌ ചേർച്ചയുള്ള ദാതാക്കളെ കണ്ടെത്തുവാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യുകെയിലെ ഇന്ത്യൻ വംശജർക്കിടയിൽ നടത്തുന്ന സാമ്പിൾ ശേഖരണം കൈരളി ഏറ്റെടുത്തത്.

ബിർമിങ്ഹാമിലെ കിംഗ് എഡ്വേർഡ് VI ഫൈവ് വേസ്‌ സ്കൂളിൽ വെച്ച് ഉച്ചയ്ക്ക് 12 മുതൽ 5 മണി വരെ ആണ് സ്റ്റെംസെൽ ഡ്രൈവ്‌ സംഘടിപ്പിക്കുന്നത്. ബിർമിംഗ്ഹാമിൽ ഇത് രണ്ടാം തവണയാണ് കൈരളി യുകെ സ്റ്റെം സെൽ ഡ്രൈവ് നടത്തുന്നത്. ബിർമ്മിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ നവംബർ 12 ശനിയാഴ്‌ച നടത്തിയ പരിശോധനയിൽ 300 ഓളം പേരിൽ നിന്നും സാമ്പിൾ ശേഖരിച്ചിരുന്നു. ആദ്യത്തെ പരിപാടിയുടെ വിജയത്തിന് ശേഷം യൂറോപ്പിൽ നിന്നുമുള്ള നിരവധി സാമൂഹിക പ്രവർത്തകർ കൈരളി യുകെയ്‌ക്കു പിന്തുണ അറിയിച്ചിരുന്നു. ദേശീയ തലത്തിൽ ഇത് ഏറ്റെടുത്തു നടത്താൻ ആണ് നിലവിൽ കൈരളി യുകെ ഉദ്ദേശിച്ചിരിക്കുന്നത്.

ബ്ലഡ് ക്യാൻസർ എന്ന രോഗത്തെ ഭാവിയിൽ മനുഷ്യരാശിക്ക് തുടച്ചുനീക്കുവാൻ ഉതകുന്ന ഈ ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ നിങ്ങളെ എല്ലാവരെയും കൈരളി യുകെ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് കൈരളി യുകെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക – https://fb.me/e/3aUHd1iem

 

കലിയുഗവരദൻ ധർമ്മശാസ്താവിന്റെ ചൈതന്യം നിറയുന്ന ഈ വർഷത്തെ അയ്യപ്പപൂജ ബിർമിങ്ങാഹാം ഹിന്ദു സമാജത്തിന്റെ അഭിമുഖ്യത്തിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ബാലാജി സന്നിധിയിൽ നടക്കും. താലപ്പൊലി,വിളക്ക് പൂജ, പടിപൂജ അയ്യപ്പ ഭജന അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന്റെ നൂറാമത് വാർഷികം ഈ വരുന്ന ഒരു വർഷക്കാലം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. യുകെ യിലെ ആഘോഷത്തിനു തുടക്കം കുറിച്ചതിന് ശേഷമുള്ള ആദ്യത്തെ അയ്യപ്പൂജയാണ് ബർമിങ് ഹാം ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിൽ ബാലാജി സന്നിധിയിൽ നടക്കുന്നത്. എല്ലാ അയ്യപ്പഭക്തരെയും ഈ പുണ്യദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭീമ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
ലീന ശ്രീകുമാർ 07817640428
വിമൽ -07983363996
സുമേഷ് -07886772782.

സർവീസ് മേഖല ഒന്നാകെ സമരത്തിലേക്ക് നീങ്ങുന്ന ബ്രിട്ടനിൽ ക്രിസ്മസ് കാലം യാത്രാദുരിതങ്ങളുടെയും കാലമാകും. ഇപ്പോൾ തന്നെ റെയിൽ ജീവനക്കാർ സമരത്തിലായതോടെ ആഭ്യന്തര യാത്രകൾ അവതാളത്തിലാണ്. ഇതിനൊപ്പമാണ് ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമരപ്രഖ്യാപനം. പാസ്പോർട്ട് കൺട്രോൾ സ്റ്റാഫും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരും സംയുക്തമായ നടത്തുന്ന സമരം വിമാനത്താവളങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കും.

ഗാട്ട്വിക്ക്, ഹീത്രൂ, മാഞ്ചസ്റ്റർ, ബർമിങ്ങാം, ഗ്ലാസ്കോ, കാഡിഫ് എന്നീ പ്രമുഖ വിമാനത്താവളങ്ങളിലെ ആയിരത്തിലധികം വരുന്ന ബോർഡർ ഫോഴ്സ് സ്റ്റാഫാണ് ശമ്പള വർധന ആവശ്യപ്പെട്ട് ഡിസംബർ 23 മുതൽ പുതുവൽസര ഈവ് വരെയുള്ള ദിവസങ്ങളിൽ പല ഘട്ടങ്ങളിലായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ആളുകൾ അവധിയാഘോഷത്തിനായി ഏറെ യാത്രചെയ്യുന്ന ഈ ദിവസങ്ങളിൽ ബോർഡർ ഫോഴ്സ് നടത്തുന്ന സമരം വിമാനത്താവളങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി വിവരണാതീതമാകും. മണിക്കൂറുകൾ കാത്തുനിന്നാലും വിമാനത്താവളത്തിൽനിന്നും പുറത്തുവരാനാകാത്ത സാഹചര്യമാകും യാത്രക്കാർക്ക് ഉണ്ടാകുക. സെക്യൂരിറ്റി ചെക്കിനായി വിമാനത്താവളങ്ങളുടെ പുറത്തേക്കുവരെ യാത്രക്കാരുടെ ക്യൂ നീളും.

കോവിഡ് കാലത്തിനു ശേഷം ഒരുവിഭാഗം ജീവനക്കാർ നടത്തിയ സമരം ഹീത്രൂവിലുൾപ്പെട പല വിമാനത്താവളങ്ങളിലും സൃഷ്ടിച്ച പ്രതിസന്ധിക്ക് ബ്രിട്ടൻ സാക്ഷ്യം വഹിച്ചതാണ്. അതിനേക്കാൾ ദുഷ്കരമായ സാഹചര്യമാകും പാസ്പോർട്ട് കൺട്രോൾ സ്റ്റാഫിന്റെയും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമരംമൂലം ഉണ്ടാകുക.

കൈരളി യുകെ ഡിസംബർ 4 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30നു നടത്തിയ ഗുരുപൂർണ്ണിമ സദസ്സിൽ വച്ച് സാനുമാഷിന്റെ സമ്പൂർണ്ണ കൃതികൾ യൂറോപ്പിലെ വായനക്കാർക്ക്‌ പരിചയപ്പെടുത്തി.കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് സ്വാഗതമാശംസിച്ച ചടങ്ങിൽ ഡോ.ടി.എം തോമസ്സ്‌ ഐസക്ക്‌,ഡോ പി.എസ്‌ ശ്രീകല എന്നിവർ പങ്കെടുത്തു. കൈരളി യു.കെയ്ക്കൊപ്പം യൂറോപ്പിലെ പുരോഗമന സാംസ്കാരിക സംഘടനകളായ ക്രാന്തി അയർലണ്ട്, കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്, സംസ്കാര ജർമ്മനി, രക്തപുഷ്പങ്ങൾ ഇറ്റലി, യുവധാര മാൾട്ട എന്നിവർ പരിപാടിയിൽ പങ്കുചേർന്ന് മാഷിന്റെ സമ്പൂർണ്ണ കൃതികൾക്ക് ആശംസകളർപ്പിച്ചു.

നമ്മുടെ തനതായ പൈതൃകം കാത്തുസൂക്ഷിക്കേണ്ടതിനെപ്പറ്റിയും അവ അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സാനുമാഷ് സംസാരിച്ചു. ഭരണാധികാരികകേന്ദ്രങ്ങൾ സംസ്കാരവൽക്കരിക്കുന്നതിനായി നിരന്തരം സാഹിത്യത്തിലൂടെയും മറ്റു കലകളിലൂടെയും നാം ശ്രമിച്ചു കൊണ്ടിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് പലതരത്തിലുള്ള ദുഷ് സ്വാധീനങ്ങൾ നമ്മുടെ ചിന്തയെയും പൈതൃകത്തെയും ബാധിച്ചിട്ടുണ്ട് എന്നും വാമനജയന്തി പോലുള്ള, നമ്മുടെ വീക്ഷണങ്ങളെ പിന്നിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരകേന്ദ്രങ്ങളിൽ നിന്ന് തന്നെ നടക്കുന്ന ഘട്ടത്തിൽ ഇന്നിന്റെ പഠനങ്ങളിലൂടെയും സാഹിത്യത്തിലൂടെയും നിരന്തരം നവീകരിക്കാനും സംസ്കാരവൽക്കരിക്കാനുമുള്ള ശ്രമങ്ങളുണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാരാജാസ് കോളേജിലെ സാനു മാഷിന്റെ സാന്നിധ്യത്തെപ്പറ്റിയും മാഷിന്റെ പുസ്തകങ്ങളുടെ വായനാനുഭവങ്ങളെ പറ്റിയുമുള്ള ഓർമ്മകൾ ഡോ.ടി.എം തോമസ് ഐസക്ക്‌ പങ്കുവച്ചു. നവകേരളം ഒരു ജ്ഞാന സമൂഹമായിരിക്കണമെന്നും അത്തരമൊരു സമൂഹത്തിന്റെ നിർമ്മിതിക്ക് നാം പരിശ്രമിക്കേണ്ടതുണ്ടെന്നും നോളജ് മിഷൻ ഡയറക്ടറും സാനു മാഷിന്റെ ശിഷ്യ കൂടിയായ ഡോ.പി.എസ്സ്. ശ്രീകല അഭിപ്രായപ്പെട്ടു. അത്തരം ഒരു സമൂഹത്തിന്റെ നിർമ്മിതിക്ക് വൈജ്ഞാനിക സാഹിത്യത്തിന് സാനുമാഷ് സംഭാവന ചെയ്ത അമൂല്യഅക്ഷര സമ്പത്തുകൾ വരും തലമുറകളിലേക്ക് എത്തിച്ചേരേണ്ടതുണ്ട് എന്നും ശ്രീകല ടീച്ചർ പറഞ്ഞു. സാനു മാഷിന്റെ സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിക്കാനും സംരക്ഷിക്കാനും കൂടുതൽ സാഹിത്യസ്നേഹികളിലേക്കെത്തിക്കാനുമുള്ള ഉദ്യമത്തിനു തുടക്കം കുറിച്ച സമൂഹ് കൊച്ചി കൂട്ടായ്മയുടെ മുന്നോട്ടുള്ള യാത്രയെപ്പറ്റിയും മാഷിന്റെ സമ്പൂർണ്ണ കൃതിയുടെ ഓരോ വാല്യങ്ങളുടെ പ്രത്യേകതകളെ കുറിച്ചും സമ്മൂഹ് ഭാരവാഹിയും മാഷിന്റെ ശിഷ്യനുമായ കൃഷ്ണദാസ് സംസാരിച്ചു.

യൂറോപ്പിലെ വിവിധസാംസ്കാരികസംഘടനകളുടെ പ്രതിനിധികൾ സാനുമാഷിന്റെ സമ്പൂർണ്ണകൃതിക്ക് ആശംസകൾ നേർന്നു. ബിജി ഗോപാലകൃഷ്ണൻ (ക്രാന്തി അയർലൻഡ്), ശിവഹരി നന്ദകുമാർ (സംസ്‌കാര ജർമ്മനി), രമ്യ കൊരട്ടി (യുവധാര മാൾട്ട), നിയാസ് സി ഐ (രക്തപുഷ്പങ്ങൾ ഇറ്റലി), ലിജിമോൻ മനയിൽ (കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്), മധു ഷൺമുഖം (കൈരളി യു.കെ) എന്നിവർ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. സാഹിത്യരാഷ്ട്രീയ ആനുകാലികവിഷയങ്ങളെ പ്രതി സാനു മാഷിന്റെ അഭിപ്രായങ്ങൾ ചോദ്യോത്തരവേളയിൽ ചോദിക്കാനുള്ള അവസരവും കാണികൾക്ക് ലഭിച്ചു.കൈരളി യുകെ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ഐശ്വര്യ അലൻ യൂറോപ്പിന്റെ പല ഭാഗങ്ങളിലെ പ്രവാസികളെ കോർത്തിണക്കി ഇത്തരമൊരു സാഹിത്യസദസ്സ് സംഘടിപ്പിക്കാൻ സഹകരിച്ച ഏവർക്കും കൃതജ്ഞത അറിയിച്ചു. ശിഷ്യന്മാരുടെ സാന്നിധ്യം കൊണ്ട് ഒരു ക്ലാസ്സ്‌ മുറി പോലെ ഗൃഹാതുരമായ ഗുരുപൂർണ്ണിമ സദസ്സ് തൊണ്ണൂറ്റിയാറാം വയസ്സിന്റെ നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ മഹാഗുരുവിന് ആയുരാരോഗ്യങ്ങൾ നേർന്നു.

പരിപാടിയുടെ റെക്കോർഡിങ് കാണുവാനുള്ള ലിങ്ക് – https://fb.watch/hf-4x9HZyo/

ഗുരുദേവ ദർശനങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുകയാണ് അതു പ്രചരിപ്പിക്കേണ്ടത് ഓരോ ശ്രീനാരായണിയന്റെയും കടമ കൂടിയാണ്. ശ്രീനാരായണ ഗുരു മനുഷ്യരാശിയുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാര നിർദ്ദേശങ്ങളാണ് സമൂഹത്തിനു പകർന്നു നൽകിയിട്ടുള്ളത്. മാനവരാശിക്ക് ഗുരു നൽകിയിട്ടുള്ള മഹാമന്ത്രമാണ് “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്നത്. ഈ മഹാമന്ത്രം ജനം ഏറ്റെടുക്കുകയും പരസ്പര സ്നേഹത്തിലധിഷ്ഠിതമായ അതിരുകളില്ലാത്ത ഏകലോകം സംജാതമാവുകയും ചെയ്യുമ്പോൾ മാത്രമാണ് ഗുരുദർശനം പൂർണമായും നടപ്പാവുകയുള്ളൂ.

ഡിസംബർ 10ന് വൈകുന്നേരം 6 മണി മുതൽ ന്യൂപോർട്ടിലെ ഡഫ്രിൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടക്കുന്ന സമ്മേളനത്തിൽ സേവനം യുകെയുടെ വെയിൽസ് യൂണിറ്റിനു തിരി തെളിയുകയാണ്. എല്ലാ ശ്രീനാരായണീയരെയും കുടുംബസമേതം ഈ സമ്മേളനത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു. ഗുരുദേവൻ അരുളിയ പോലെ *സംഘടിച്ചു ശക്തരാകുക* സൂര്യൻ അസ്‌തമിക്കാത്ത ഈ സാമ്രാജ്യത്തിൽ ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കുവാൻ നമുക്ക് ഒരേ മനസോടെ കൈ കോർക്കാം.

Venue:-
Duffryn Community Centre
Newport, NP10 8TE

കൂടുതൽ വിവരങ്ങൾക്ക്.

ജനീഷ് ശിവദാസ് : 07448451478
രാജീവ് സുധാകരൻ :07889505733,
അനീഷ് കോടനാട് : 07760901782.

 

 

 

 

ലൂട്ടണില്‍ പുതിയതായി നിര്‍മ്മിച്ച ഗുരുനാനാക്ക് ഗുരുദ്വാരയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ബ്രിട്ടീഷ് രാജാവ് ചാള്‍സ്. രാജാവിന്റെ ബെഡ്‌ഫോര്‍ഡ്ഷയര്‍ പട്ടണത്തിലേക്കുള്ള ഏകദിന സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഈ പരിപാടി.നീലയും ചാരനിറവും കലര്‍ന്ന കള്ളികള്‍ ഉള്ള വെളുത്ത സിക്ക് തലപ്പാവ് ധരിച്ചാണ് രാജാവ് ഈ ചടങ്ങില്‍ പങ്കെടുത്തത്. മാത്രമല്ല, അതിഥികളെ സ്വീകരിക്കാന്‍ ഹസ്തദാനം ഒഴിവാക്കി ചാള്‍സ് സ്വീകരിച്ച അഭിവാദ്യ രീതിയായ കൈകൂപ്പി നമസ്‌തേ പറഞ്ഞായിരുന്നു അവിടെയുള്ളവരുമായി രാജാവ് ഇടപഴകിയത്. സന്നദ്ധ പ്രവര്‍ത്തകരുമായും അദ്ദേഹം ആശയ വിനിമയം നടത്തി. പ്രാര്‍ത്ഥനാ ഹോളില്‍ എത്തിയ അദ്ദേഹത്തിനെ ഷാള്‍ അണിയിക്കുകയും ചെയ്തു.

സിക്ക് സമിതിയിലെ അംഗമായ പ്രൊഫസ്സര്‍ ഗുര്‍ച്ച് റാന്‍ഡാവ രാജാവിനെ ഗുരുദ്വാരയിലേക്ക് സ്വീകരിച്ചാനയിച്ചു. ലൂട്ടണിലെ സിക്ക് സൂപ്പ് കിച്ചന്‍ സ്റ്റാന്‍ഡും രാജാവ് സന്ദര്‍ശിച്ചു. ഭക്ഷ്യക്ഷാമം, പ്രാദേശിക സമൂഹത്തില്‍ ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് അദ്ദേഹം സന്നദ്ധസേവകരുമായി സംസാരിക്കുകയും ചെയ്തു. സിക്ക് സ്‌കൂള്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകരുമായും സംസാരിച്ച രാജാവ് അവിടെ പഞ്ചാബിയും പരമ്പരാഗത സംഗീതവും പഠിക്കുന്ന വിദ്യാര്‍ത്ഥികളൂമായും ആശയവിനിമയം നടത്തുകയുണ്ടായി.

ഗുരുദ്വാര സന്ദര്‍ശനത്തിനു മുന്‍പായി ബെഡ്‌ഫോര്‍ഡ്ഷയര്‍ ലോര്‍ഡ് ലെഫ്റ്റനന്റ് സുസന്‍ ലൗസാഡയേയും ലൂട്ടണ്‍ മേയറേയും കൗണ്‍സിലര്‍ സമീര സല്ലെമിനേയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പൊതുജനങ്ങളുടെയും തദ്ദേശ സംഘടനകളുടെയും സാന്നിദ്ധ്യത്തില്‍ ടൗണ്‍ഹാളില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച്ച നടന്നത്. ലൂട്ടണ്‍ ഡാര്‍ട്ട് സന്ദര്‍ശിച്ച രാജാവ് അടുത്തവര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന എയര്‍പോര്‍ട്ട് ഷട്ടിലില്‍ സവാരി ചെയ്യുകയും ചെയ്തു. ഡയറക്ട് എയര്‍- റെയില്‍ ട്രാന്‍സിറ്റ് എന്ന ഡാര്‍ട്ട് ഡ്രൈവര്‍ ഇല്ലാത്ത 2.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള, ഡ്രൈവര്‍ ഇല്ലാത്ത റെയില്‍ ഗതാഗത സംവിധാനമാണ്. ലൂട്ടണ്‍ എയര്‍പോര്‍ട്ട് പാര്‍ക്ക്‌വേ സ്റ്റേഷനില്‍ നിന്നും എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വരെ ഇത് 3 മിനിറ്റ് കൊണ്ട് ഓടിയെത്തും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാനഡ ഗവൺമെൻറ് ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഏജൻസികളെ ഒഴിവാക്കി ഗവൺമെൻറ് നേരിട്ടാണ് റിക്രൂട്ട്മെൻറ് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് അധിക ചിലവുകളില്ലാതെയുള്ള പെർമനന്റ് റെസിഡെന്റ് വിസ ഉൾപ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളാണ്.

കാനഡയിലെ സ്റ്റേറ്റുകളായ ന്യൂഫൗണ്ട്ലാൻഡിലെയും, ലാബ്രഡോറിലെയും ആശുപത്രികളിലെ നേഴ്സുമാരുടെ ഒഴിവുകൾ നികത്താനാണ് ഈ റിക്രൂട്ട്മെന്റുമായി ഗവൺമെൻറ് മുന്നോട്ടു വന്നിരിക്കുന്നത് . നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ പ്രകാരം ബാംഗ്ലൂരിലാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്. ന്യൂഫൗണ്ട്ലാൻഡിലെയും ലാബ്രഡോറിലെയും ഗവൺമെൻറ് പ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഉടൻതന്നെ ബാംഗ്ലൂരിൽ എത്തിച്ചേരും. കർണാടകയിൽ പ്രശസ്തമായ ഒട്ടേറെ നേഴ്സിംഗ് സ്കൂളുകൾ ഉള്ളതാണ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് റിക്രൂട്ട്മെൻറ് നടത്താനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .

റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ബിഎസ്സി നേഴ്സുമാർ ആദ്യപടിയായി തങ്ങളുടെ വിശദമായ ബയോഡേറ്റ മതിയായ തെളിവുകൾ ഉൾപ്പെടെ [email protected] എന്ന വിലാസത്തിലേയ്ക്ക് ഇമെയിൽ അയക്കണം. തൊഴിലിനോടുള്ള ആഭിമുഖ്യവും എന്തുകൊണ്ട്  കാനഡയിലെ ന്യൂഫൗണ്ട്ലാൻഡും ലാബ്രഡോറും ജോലി സ്ഥലമായി തിരഞ്ഞെടുക്കുന്നു എന്ന കാര്യത്തെ ആസ്പദമാക്കി ഒരു ചെറു വിവരണവും ഉൾപ്പെടുത്തുന്നത് അഭികാമ്യമാണ്. ഇന്റർവ്യൂ ബാംഗളൂരിൽ ആയിരിക്കും എന്ന് അവർ കൃത്യമായി പറയുന്നു.

കാനഡയെ കുറിച്ചും പ്രസ്തുത സ്ഥലങ്ങളെക്കുറിച്ചും പ്രാഥമിക വിവരങ്ങൾ അറിഞ്ഞിരിക്കുന്നത്  ഇൻറർവ്യൂ നന്നായി അഭിമുഖീകരിക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുക.

@GovNL and @IPGS_GovNL

ലിങ്ക് അഡ്രസ്സ് താഴെ കൊടുക്കുന്നു.

https://www.gov.nl.ca/releases/2022/exec/1103n02/

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒന്നരവർഷം മുമ്പ് മാത്രമാണ് ഷാജി മാത്യു യുകെയിലെത്തിയത്. എന്നാൽ ഈ സമയം കൊണ്ട് തന്നെ അദ്ദേഹം നല്ല സുഹൃത് വലയം സൃഷ്ടിക്കുകയും സുഹൃത്തുക്കളുടെ മനസ്സിൽ കുടിയേറുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ പേരാണ് തങ്ങളുടെ പ്രിയ സുഹൃത്ത് ഷാജി മാത്യുവിന് യാത്രാമൊഴിയേകാൻ ഇന്നലെ എത്തിച്ചേർന്നത്. ഇന്നലെ ഞായറാഴ്ച 12. 15 മുതൽ 2. 30 വരെയാണ് യുകെയിലെ പ്രിയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷാജി മാത്യുവിന് യാത്രാമൊഴിയേകാനുള്ള പൊതുദർശനത്തിനായി സമയം ക്രമീകരിച്ചിരുന്നത്. ഔവർ ലേഡി ഓഫ് ദ റോസ്മേരി ആൻഡ് സെന്റ് ലൂക്കിലാണ് പൊതുദർശനം നടത്തിയത് .

യാക്കോബായ സഭയിലെ അഭിവന്ദ്യ തിരുമേനി പ്രാർത്ഥന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. ഒട്ടേറെ വൈദിക പ്രമുഖരും ഷാജി മാത്യുവിന്റെ ഭാര്യ ജൂബിയെയും മക്കളെയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. ഷൂസ്ബറി ഹോസ്പിറ്റലിലെ നേഴ്സായ ഭാര്യ ജൂബിയെയും എട്ടും പതിനൊന്നും വയസ്സുള്ള നെവിൻ ഷാജിയേയും കെവിൻ ഷാജിയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും .

നവംബർ 26-ാം തീയതിയാണ് ഷൂസ് ബറിയിൽ താമസിക്കുന്ന ഷാജി മാത്യു (46) ഹൃദയാഘാതം മൂലം പെട്ടെന്ന് മരണമടഞ്ഞത്. നാട്ടിൽ മൂവാറ്റുപുഴ തൃക്കളത്തൂർ പുന്നൊപ്പടി കരിയൻചേരിയിൽ കുടുംബാംഗമാണ് പരേതൻ. കെ എം മത്തായിയും സൂസനുമാണ് ഷാജിയുടെ മാതാപിതാക്കൾ .

ഷാജി മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യുകെയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

 

ഷാജി മാത്യുവിന്റെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ കുടുംബത്തിന് അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ഫോട്ടോ കടപ്പാട് : രഞ്ജിൻ വി സ്ക്വയർ ടിവി

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

അതുല്യമായ ദൈവിക നല്‍വരങ്ങളുടെ ഓർമ്മകളെ അയവിറക്കുവാൻ ഒരു ശീതകാലം – നക്ഷത്രങ്ങളുടെയും വെൺ നിലാവിന്റെയും അകമ്പടിയിൽ പൊൻ തേജസിൽ അടുത്ത് വരുന്ന അനുഭവം. സന്തോഷത്തിന്റെ അനുഭവം ആണ് ഓർമ്മയിൽ ആദ്യം കടന്നുവരുന്നതെങ്കിൽ അതിനുമപ്പുറം ഒരു ത്യാഗത്തിന്റെ അനുഭവം മനസ്സിൽ ഇടം നേടിയില്ലെങ്കിൽ ആദ്യാനുഭവത്തിന് എന്ത് പ്രസക്തി. ഒത്തിരി ഒത്തിരി കാര്യങ്ങളിൽ ആണ് ഈ ക്രിസ്തുമസ് ഓരോരുത്തർക്കും അനുഭവങ്ങൾ നൽകുന്നത് . എന്നാൽ ഒരു കാര്യം മാത്രം പങ്കുവയ്ക്കട്ടെ .

ദൈവം നമുക്ക് നൽകിയ വലിയ ധനം ആണ് സ്നേഹം . സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും നാം ആഗ്രഹിക്കാറുണ്ട്. അതിൻറെ അർത്ഥപൂർണ്ണമായ തലം ആണ് സ്നേഹാഗ്‌നിയിൽ നിറയുക അല്ലെങ്കിൽ സ്നേഹാഗ്‌നിയിൽ എരിയുക. ഒരു ഉദാഹരണം രണ്ട് വ്യക്തികൾ യെരുശലേമിൽ നിന്ന് എമ്മാവൂസിലേക്ക് പോകുകയായിരുന്നു. അവരുടെ അന്തരംഗം അഗ്നിയാൽ ചൂടുപിടിച്ചു. ലൂക്കോസ് 24 : 32 കാരണം ദൈവ സാന്നിധ്യം അഥവാ ദൈവ സംസർഗ്ഗം .

ഒരു ക്രിസ്തുമസ് കാലയളവ് നൽകുന്ന പ്രതീതിയും മറ്റൊന്നല്ല. തണുത്തുറഞ്ഞ ഹൃദയ അവസ്ഥകളെ ആത്മാവിൽ ചൂട് പിടിപ്പിച്ച് ചാരത്തിൽ നിന്ന് കനലിലേക്കുള്ള യാത്ര – പ്രചോദനം, പരിവർത്തനം, ഇവ അല്ലേ ക്രിസ്തുമസ് .

നല്ല വർഷം നല്ല ഫലം കായ്ക്കണം. ഒരു നല്ല വൃക്ഷത്തിനും ചീത്തഫലം കായ്ക്കുവാൻ കഴിയുന്നതല്ല. അങ്ങനെ ആയാൽ അതിനെ വെട്ടി തീയിൽ ഇടും . മത്തായി 7: 12 – 20 . ഇതാണ് യാഥാർത്ഥ്യം എങ്കിൽ നമ്മുടെ അവസ്ഥ എന്താകും. വൃക്ഷത്തെ ഫലം കൊണ്ട് അറിയാം എന്നല്ലേ പ്രമാണം. ഇത്രയും നാളും നാം വളർന്നു . എന്ത് ഫലം ആണ് നൽകുവാൻ കഴിഞ്ഞിട്ടുള്ളത്. ഓരോ ക്രിസ്തുമസും നമുക്ക് തരുന്ന അവസരം ക്രിസ്തുവിൽ ജനിക്കുവാനാണ്. ക്രിസ്തുവിൽ വളരുവാനാണ്. ക്രൈസ്തവ ഫലങ്ങൾ നൽകുവാനാണ്. അന്തരംഗം തണുത്തുവോ ചോദിക്കൂ നമ്മോട് തന്നെ. ക്രിസ്തുവിലുള്ള സ്നേഹം നമ്മെ ചൂടുപിടിപ്പിക്കട്ടെ. ക്രിസ്തു പറയുന്നത് എന്നോട് അനുകൂലം അല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു.

ക്രിസ്തുമസ് നമ്മെ വിളിക്കുന്നത് ഏദനിലേക്കുള്ള ഒരു യാത്രയ്ക്കായാണ് . ദൈവപുത്രൻ ത്യാഗത്തിലൂടെ മനുഷ്യനായി അവതരിച്ച് നമ്മെ ദൈവതുല്യരാക്കുവാൻ ഈ ത്യാഗം ഒരു സമ്മാനമായി നാം സ്വീകരിക്കുന്നു. എന്നാൽ ഈ വലിയ സമ്മാനം നാം വിസ്മരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിട്ടാണ് നാം ആഘോഷങ്ങളിൽ തൃപ്തരാകുന്നത്.

മത്തായി 1: 22 കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന് ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് പേർ വിളിക്കും. ഇതാണ് മുൻ പ്രസ്താവിച്ച സമ്മാനം ദൈവ സമ്മാനം – ദൈവ സമ്മാനം. കരുതലിന്റെ സമ്മാനം . രക്ഷയുടെ സമ്മാനം.

ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു. ഇങ്ങനെ നാം ക്രിസ്തുവിലായി അനേകർക്ക് ഈ സമ്മാനം എത്തിച്ചു കൊടുക്കുവാൻ ഈ ക്രിസ്തുമസ് ആഹ്വാനം ചെയ്യുന്നു. നീ അകത്തേക്ക് വരൂ . എനിക്ക് ലഭിച്ച സമ്മാനം നിനക്കായ് തരുന്നു. നിൻറെ വേദനയുടെ പരിഹാരകൻ , നിന്റെ നിരാശയുടെ ആശ്വാസകൻ, നിന്റെ രോഗത്തിന്റെ വൈദ്യൻ, നിന്റെ പാപത്തിന്റെ മോചകൻ . ഇതൊക്കെയാണ് എനിക്ക് ലഭിച്ച സമ്മാനം, എനിക്ക് നൽകുവാനുള്ളതും . കുഞ്ഞേ അകത്ത് വരൂ . ഈ സമ്മാനം നിനക്കുള്ളതാണ്.

സ്നേഹത്തോടെ ഹാപ്പി അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം

Copyright © . All rights reserved