ശുദ്ധ സംഗീതത്തിന്റെ നിലക്കാത്ത ഗാന പ്രപഞ്ചം സൃഷ്ടിക്കുന്ന ശരത് കാല രാത്രി വരവായി. ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. അദ്ദേഹത്തിന്റെ സ്മരണയിൽ ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം വര്‍ഷം തോറും നടത്തിവരുന്നു.
ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്. ഒൻപതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം (9 th London Chembai Music Festival) ഇക്കൊല്ലം നവംബര്‍ 26 ന് 2 മണി മുതല്‍ വിവിധ പരിപാടികളോടെ ക്രോയിഡോണില്‍ അരങ്ങേറുന്നതാണ് . അനുഗ്രഹീത ഗായകന്‍ ശ്രീ രാജേഷ് രാമന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സംഗീത മഹോത്സവത്തിൽ സംഗീതാര്‍ച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു.
നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുത്ത മുന്‍വര്‍ഷത്തെ സംഗീതോത്സവങ്ങളെ കണക്കിലെടുത്തു ലണ്ടനിലെ ക്രോയ്ടോൻ ലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഈ വര്‍ഷത്തെ സംഗീതോത്സവം സംഘടിപ്പിക്കുവാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നു.
ശ്രീ ജോസ്ജെയിംസ് (സണ്ണി), ശ്രീ സമ്പത് ആചാര്യ, ശ്രീമതി സ്‌മൃതി സതീഷ്, ശ്രീ അരുൺ ശ്രീനിവാസൻ, ഉപ ഹാർ സ്കൂൾ ഓഫ് മ്യൂസിക്, സിദ്ധി വികാസ് ആര്‍ട്‌സ് അക്കാദമി, ഭജ ഗോവിന്ദം മ്യൂസിക് സ്കൂൾ , ശ്രുതിമനോലയ മ്യൂസിക് സ്‌കൂള്‍ അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി തുടങ്ങി യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകള്‍ സംഗീതോത്സവത്തില്‍ സ്വരാഞ്ജലി അര്‍പ്പിക്കും. പ്രശസ്ത മൃദംഗ വിദ്വാന്‍ ബാംഗ്ലൂര്‍ പ്രതാപ്, വയലിന്‍ വിദ്വാന്‍ രതീഷ് കുമാര്‍ മനോഹരന്‍ എന്നിവരുടെ അകമ്പടി സംഗീതോത്സവത്തിന് മാറ്റേകും.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാര്‍ച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാര്‍ച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവില്‍ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനില്‍ അരങ്ങേറുന്ന ഒൻപതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കര്‍ണാടക സംഗീത പാരമ്പര്യം ലണ്ടനില്‍ ആഘോഷിക്കപ്പെടുന്നതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനം കൊള്ളാം. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാര്‍ച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തില്‍ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികള്‍ വിജയകരമാക്കാന്‍ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഈ സംഗീതോത്സവത്തിനു സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക , Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
യുകെ മലയാളി ബൈക്ക് അപകടത്തില്‍ മരിച്ചു. വെയില്‍സിലെ പെന്‍ിപ്രിഡില്‍ താമസിക്കുന്ന ജിന്റോ എല്‍ദോസ് (33) ആണ് നാട്ടിൽ ദാരുണ മരണം സംഭവിച്ചത്. തങ്കളം ഗ്രീന്‍വാലി ജംഗ്ഷനില്‍ മുണ്ടേക്കുടി സ്വദേശിയാണ് ജിന്റോ. മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ മാമോദീസാ ചടങ്ങ് കഴിഞ്ഞ് തിരികെ വരവേ തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ കദളിക്കാടിന് സമീപം ജിന്റോ ഓടിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഏകമകന്റെ മാമോദീസ കഴിഞ്ഞു തൊടുപുഴയിലെ ഭാര്യ വീട്ടില്‍ നിന്ന് തങ്കളത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കുഞ്ഞിന്റെ മാമോദീസ നടത്തുന്നതിനായി ജിന്റോയും കുടുംബവും നാട്ടിലെത്തിയത്. കുരുന്നിന്റെ മാമോദിസ ആഘോഷങ്ങളുടെ നിറവില്‍ നില്‍ക്കെ കുടുബങ്ങങ്ങൾക്ക് മുഴുവന്‍ കണ്ണീര്‍ സമ്മാനിച്ചതാണ് ജിന്റോയുടെ മരണവാര്‍ത്ത എത്തിയത്. കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ സംസ്‍കാരം നടത്തി
സ്കോട്ടിഷ് പാർലമെന്റിന് ഏകപക്ഷീയമായി രണ്ടാം ഹിതപരിശോധന നടത്താൻ അധികാരമില്ലെന്ന് യുകെ സുപ്രീം കോടതി വിധിച്ചു. 2014 ലെ ആദ്യ റഫറണ്ടത്തെ തുടർന്ന് രണ്ടാമത്തെ വോട്ട് മുന്നോട്ട് പോകാമോ എന്നതിനെക്കുറിച്ചുള്ള തീരുമാനത്തിനായി ലോർഡ് അഡ്വക്കേറ്റിന്റെ (സ്കോട്ടിഷ് ഗവൺമെന്റിന്റെ മുതിർന്ന നിയമ ഉദ്യോഗസ്ഥൻ) അഭ്യർത്ഥനയ്ക്ക് മറുപടിയായാണ് ഈ വിധി.
നിക്കോള സ്റ്റര്‍ജന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് സുപ്രീംകോടതി. യുകെയില്‍ നിന്നും വേര്‍പിരിക്കാനുള്ള സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്ററുടെ നിയമപോരാട്ടമാണ് തിരിച്ചടി നേരിട്ടത് . വെസ്റ്റ്മിന്‍സ്റ്റര്‍ അംഗീകാരം ഇല്ലാതെ ഒരു ഹിതപരിശോധന നടത്താന്‍ ഇവര്‍ക്ക് കഴിയില്ലെന്നാണ് സുപ്രീംകോടതി ഐക്യകണ്‌ഠേന പ്രഖ്യാപിച്ചത്.
എന്നാല്‍ യുകെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു പങ്കാളിത്തമല്ലെന്നാണ് എസ്എന്‍പി നേതാവിന്റെ വാദം. സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടതോടെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി നിയമപരമായിരിക്കുമെന്ന് നിക്കോള സമ്മതിച്ചിട്ടുണ്ട്. ജനാധിപത്യം അവഗണിക്കുന്നത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി സുനാകിനോട് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ ആവശ്യപ്പെട്ടു. ഒരു ബാലറ്റ് നടത്തുന്നതിന് പ്രധാനമന്ത്രി ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്നും ഇവര്‍ പറയുന്നു.
‘എസ്എന്‍പി ഹിതപരിശോധനാ വഴി ഉപേക്ഷിക്കുന്നില്ല, എന്നാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഇത് തടയുകയാണ്’, നിക്കോള ആരോപിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പ് എസ്എന്‍പി നേരിടുന്നത് സ്വാതന്ത്ര്യം എന്ന വിഷയത്തെ ആസ്പദമാക്കിയാകുമെന്നും ഫസ്റ്റ് മിനിസ്റ്റര്‍ പ്രഖ്യാപിച്ചു. 2024-ല്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്‌കോട്ട്‌ലണ്ടിലെ വോട്ടുകളില്‍ ഭൂരിപക്ഷവും വിഭജനത്തിന് അനുകൂലമായി കണക്കാക്കാമെന്ന് നിക്കോള നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ 2019ല്‍ ഈ ഭൂരിപക്ഷം നേടാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഇപ്പോള്‍ ഗ്രീന്‍, ആല്‍ബ വോട്ടുകളും ഈ ഗണത്തില്‍ കണക്കാക്കണമെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുക.
സുപ്രീംകോടതി വിധി വ്യക്തവും, ആധികാരികവുമാണെന്ന് സുനാക് ഹൗസ് ഓഫ് കോമണ്‍സില്‍ വ്യക്തമാക്കി. ‘ഇനി രാഷ്ട്രീയക്കാര്‍ ഒരുമിച്ച് ജോലി ചെയ്യണം, അതാണ് ഈ ഗവണ്‍മെന്റ് അതാണ് ചെയ്യുക’, സുനാക് പറഞ്ഞു. കുറച്ച് നാള്‍ മുന്‍പ് മാത്രം നടന്ന ഹിതപരിശോധനാ ഫലത്തെ ബഹുമാനിക്കാതെ വീണ്ടുമൊരു ജനാഭിപ്രായം തേടുന്നത് അവസാനിപ്പിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വിശദമാക്കി.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ വാർഷിക സമ്മേളനം ഡിസംബർ മൂന്നിന് ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും . രൂപതയിലെ എട്ട് റീജിയണുകളിൽനിന്നായി ഇടവക,മിഷൻ, പ്രോപോസ്ഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നായി നൂറു കണക്കിന് പ്രതിനിധികൾ ഈ വനിതാ സമ്മേളനത്തിലേക്ക് എത്തും. രാവിലെ എട്ടരമുതൽ വൈകുന്നേരം നാലരവരെയാണ് നടക്കുന്ന സമ്മേളനം മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ബർമിംഗ് ഹാം അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ ഡേവിഡ് ഇവാൻസ് ഉത്‌ഘാടനം ചെയ്യും .
ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജ് പ്രൊഫസർ മേരി മക്കോയി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ 100 പേരടങ്ങുന്ന വനിതാ ഗായകസംഘം ഗാനങ്ങൾ ആലപിക്കും . സമ്മേളനത്തിൽ വച്ച് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവരെയും വനിതാ ഫോറം മുൻഭാരവാഹികളെയും ആദരിക്കും.
രൂപതയിലെ എട്ട് റീജിയണുകളിൽനിന്നുള്ള അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ സമ്മേളനത്തിന് മിഴിവേകും . വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും. സഭയുടെ വളർച്ചക്കും സുവിശേഷവത്കരണത്തിനും സ്ത്രീകൾക്ക് ഏറെ ചെയ്യുവാനുണ്ട് എന്ന ദീർഘവീക്ഷണത്തേടെ അഭിവന്ദ്യ പിതാവ് അഞ്ച് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച രൂപത വിമൻസ് ഫോറം ഇന്ന് രൂപതയുടെ സുവിശേഷവത്കരണ പ്രവർത്തനങ്ങളോടെ ചേർന്ന് പ്രവർത്തിക്കുന്നു.
രാവിലെ ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ സി. ആൻ മരിയ എസ്എച്ച് പ്രാരംഭപ്രാർഥന നയിക്കുകയും റവ .ഡോ. ബാബു പുത്തൻപുരക്കൽ ആരാധനക്രമത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നതുമാണ്. വനിതാ ഫോറം രൂപത പ്രസിഡന്റ് ഡോ. ഷിൻസി മാത്യു സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും .രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, വനിതാ ഫോറം ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വനിതാ ഫോറം ഡയറക്ടർ സി. കുസുമം എസ് എച്ച് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്യുമെന്ന് വനിതാ ഫോറം സെക്രെട്ടറി റോസ് ജിമ്മിച്ചൻ അറിയിച്ചു .
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ടൊയ്‌ലറ്റിൽ പോകാൻ വേണ്ടി മാത്രം സ്യൂട്ടും ടൈയ്യും കെട്ടി പോകുന്നതുപോലാണ് ഇപ്പോൾ സമൂഹത്തിൽ ഇറങ്ങാൻ വേണ്ടി കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ .
അവരുടെ സ്വാതന്ത്രത്തിൽ ഞാൻ എന്തിന് എത്തിനോക്കണം എന്ന് വാദിക്കുന്നവർക്ക് വാദിക്കാം . പക്ഷെ എനിക്ക് പറയാനുള്ളത് നമ്മൾ മനുഷ്യർ പാലിക്കേണ്ട ചില സോഷ്യൽ ക്വാളിറ്റീസുകളുണ്ട് എന്നതതാണ് . അത് മനുഷ്യർക്ക് മാത്രം ഉണ്ടാകേണ്ട ചില സെൻസുകളിൽ ഉൾപ്പെടും .
പാശ്‌ചാത്യ രാജ്യങ്ങളിലെ റോഡ് ട്രാഫിക് നിയമങ്ങളിൽ പ്രധാനമായും പഠിപ്പിക്കുന്നത് കോമ്പറ്റിഷനില്ലാതെ ട്രാഫിക് എങ്ങനെ കൊണ്ടുപോകണമെന്നാണ് . മെയിൻ റോഡിലേക്ക് കയറാൻ സിഗ്‌നലിട്ട് നിൽക്കുന്നവനെ തനിക്ക് മുമ്പേ കടത്തി വിടാനും, റൗണ്ട് അബൗട്ടുകളിൽ തന്റെ ഊഴം വരെ കാത്തുനിൽക്കുവാനുമാണ് . ഒരു സമൂഹത്തിൽ ജീവിക്കുക എന്നാൽ ചില കൊടുക്കൽ വാങ്ങലുകളിൽ നിലനിക്കുന്ന ഒന്നായതിനാൽ , അത് മറ്റുള്ളവർക്കും നിങ്ങൾക്കും ഉപകാരപ്പെടണമെന്നർത്ഥം . So it will work.
ഇതൊക്കെ ഇത്ര വിശദീകരിച്ചു പറയേണ്ട കാര്യമില്ല കാരണം ഇതൊക്കെ മനുഷ്യനുണ്ടായിരിക്കേണ്ട ചില സിമ്പിൾ സെൻസാണ് .
കാരണം നമ്മൾ കാട്ടിൽ ജീവിക്കുമ്പോൾ ജീവിക്കുന്നതുപോലല്ല വീട്ടിൽ ജീവിക്കുന്നത് . അതേപോലെതന്നെ പത്തുപേരടങ്ങുന്ന ഗ്രുപ്പിൽ പെരുമാറുന്നത് പോലല്ല പതിനായിരം പേരടങ്ങുന്ന ഗ്രൂപ്പിൽ പെരുമാറുന്നത് . എല്ലാത്തിനും അതിന്റേതായ നമ്മൾ പാലിക്കേണ്ട റെസ്പോൺസിബിലിറ്റീസ് ഉണ്ട് . So this will work for you and me .
അല്ലാതെ ഇതെന്റെ സ്വകാര്യതയല്ലേ എന്ന് പറഞ്ഞു ടോയ്‌ലെറ്റിലും ബെഡ്റൂമിലും കാണിക്കേണ്ട സ്വകാര്യത പബ്ലിക്കിൽ കാണിക്കുമ്പോൾ മറ്റുള്ളവരുടെ ജീവിതം നിങ്ങളാൽ ദുരിതപൂർണമാണെന്ന് നിങ്ങൾ ഉറപ്പാക്കുകയാണ് ചെയ്യുന്നത് .
If I do something and that only work for me not for you , you will make sure my life is terrible.
ഖത്തറില്‍ ലോകകപ്പ് ആവേശം കത്തി തുടങ്ങിയതു മുതല്‍ പാശ്ചാത്യ മാധ്യമങ്ങളും യൂറോപ്യന്‍ ടീമുകളും വലിയ മനുഷ്യാവകാശ സംരക്ഷകരായി സ്വയം മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഖത്തറിനെ കുറ്റം പറയുന്ന യൂറോപ്യന്‍ രീതിക്കെതിരേ ഫിഫ പ്രസിഡന്റ് തന്നെ മുന്നോട്ടു വരികയും ചെയ്തു. വിജയകരമായി ഉദ്ഘാടന മല്‍സരം പൂര്‍ത്തിയാക്കിയ ഖത്തര്‍ തങ്ങള്‍ ചില്ലറക്കാരല്ലെന്ന് തെളിയിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പില്‍ നിന്നും വരുന്ന പ്രധാന വാര്‍ത്ത ഇംഗ്ലണ്ട് ക്യാംപില്‍ നിന്നുമാണ്. സ്വവര്‍ഗ രതിക്കാര്‍ക്ക് പിന്തുണയുമായി വണ്‍ ലൗ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞ് ലോകകപ്പ് കളിക്കാനാണ് ഇംഗ്ലണ്ടിന്റെ പദ്ധതി. അങ്ങനെ സംഭവിച്ചാല്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌ന് മഞ്ഞക്കാര്‍ഡോ ചുവപ്പോ കിട്ടിയേക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫിഫ കര്‍ശനമായി മുന്നോട്ട് പോയതോടെ പ്രതിഷേധത്തിന് പദ്ധതിയിട്ട പല ടീമുകളും ഇത്തരം നീക്കത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ഇംഗ്ലണ്ട് ക്യാംപിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ മറ്റൊരു രാജ്യത്തെത്തുമ്പോള്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യതയുള്ളവരാണെന്ന അഭിപ്രായക്കാരാണ് പല ആരാധകരും.
വണ്‍ ലൗ ആംബാന്‍ഡ് അണിഞ്ഞ് കളിക്കാനെത്തിയാല്‍ തീര്‍ച്ചായും വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിഫ ഇംഗ്ലണ്ട് ഫുട്‌ബോളിനോട് അറിയിച്ചതായിട്ടാണ് ഖത്തറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഖത്തര്‍ ലോകകപ്പിനെതിരേ നിരന്തരം വാര്‍ത്തകള്‍ പടച്ചു വിടുന്ന യൂറോപ്യന്‍ മാധ്യമങ്ങള്‍ കിട്ടുന്ന വിഷയങ്ങളെല്ലാം ഖത്തറിനെതിരേ നിരത്തുകയാണ്. എങ്കിലും ആദ്യ മല്‍സരം ഒരു പരാതിക്കും ഇടനല്‍കാതെ നടത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചു.
ഷൈമോൻ തോട്ടുങ്കൽ
സ്റ്റാഫോർഡ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ബൈബിൾ കലോത്സവം സ്റ്റാഫോർഡിൽ നടത്തി . രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും , മിഷനുകളിൽ നിന്നും ,പ്രൊപ്പോസഡ് മിഷനുകളിൽ നിന്നും ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത കലോത്സവം രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായി , രാവിലെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു . ബൈബിൾ കലോത്സവത്തിലൂടെയാണ് രൂപതയുടെ സൗന്ദര്യം പങ്കെടുക്കുന്നവർക്കും , മറ്റുള്ളവർക്കും ദൃശ്യമാകുന്നത് .
സൗന്ദര്യത്തിന്റെ വഴിയാണ് ബൈബിൾ അപ്പോസ്റ്റലേറ്റ് ബൈബിൾ കലോത്സവത്തിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത് .അതുപോലെ തന്നെ ബൈബിൾ കലോത്സവം വിശുദ്ധ ഗ്രന്ഥത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ ഇടയാക്കണം . തിരു വചനത്തിന്റെ സന്ദേശം ചിന്തയിലും , പ്രവർത്തനനത്തിലും നിഴലിക്കാൻ അത് സഹായകമാകും . കലയും സാഹിത്യവും ഒക്കെ വചന പ്രഘോഷണത്തിന്റെ വേദികളായി മാറണം . ഉത്‌ഘാടന പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
ഇടവക റീജിയണൽ തലങ്ങളിൽ മത്സരിച്ച അയ്യായിരത്തിൽ പരം ആളുകളിൽ നിന്നും വിജയിച്ച ആയിരത്തിൽ പരം ആളുകളാണ് രൂപതാ തല മത്സരങ്ങളിൽ പങ്കെടുത്തത് , രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , വെരി റെവ. ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് . ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ ഫാ. ജോർജ് എട്ടു പറ , റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , ബൈബിൾ അപ്പോസ്റ്റലേറ്റ് കോർഡിനേറ്റർ ആന്റണി മാത്യു , എന്നിവർ പ്രസംഗിച്ചു ,പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു ,ജോയിന്റ് കോഡിനേറ്റേഴ്‌സ് ആയ ജോൺ കുരിയൻ , മർഫി തോമസ് , ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ അംഗങ്ങളായ സിജി സെബാസ്റ്റ്യൻ , സുദീപ് ജോസഫ് . അനീറ്റ ഫിലിപ്പ് . ജോർജ് പൈലി , ജിമ്മിച്ചൻ ജോർജ് ,നിഷ ജോസ് സെബാസ്റ്റ്യൻ ,ഷാജു ജോസഫ് , തോമസ് കൊട്ടുകാപ്പള്ളി , ടോണി ജോസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ച് നേതൃത്വം നൽകി
ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷനുകള്‍ക്ക് ഓരോ വര്‍ഷവും യുകെയില്‍ ജോലി ചെയ്യുന്നതിനായി 3000 വിസയ്ക്ക് അനുമതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.
‘കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറിന്‍റെ തുടര്‍ച്ചയായി ഇന്ന് യുകെ യങ് പ്രൊഫഷനല്‍ സ്‌ക്രീം യഥാര്‍ഥ്യമാക്കിയിരുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വീസയുടെപ്രയോജനം ലഭിക്കും’ എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. ഈ പദ്ധതിപ്രകാരം പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ.
കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ സര്‍ക്കാരുമായി ബ്രിട്ടിഷ് സര്‍ക്കാര്‍ യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയുമായുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാറിനെ (എംഎംപി) പരാമര്‍ശിച്ച് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാന്‍ നേരത്തെ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ഇന്ത്യ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
ടോം ജോസ് തടിയംപാട്
റോമിന്റെ ചരിത്രം ആരംഭിക്കുന്നത് BC 750 ൽ ഇരട്ട സഹോദരന്മാരായിരുന്ന റോമുലസിൽ നിന്നും റെമുസിൽ നിന്നുമാണ് . അവരുടെ അമ്മ, റിയ സിൽവിയ, ലാറ്റിയത്തിലെ ഒരു പുരാതന നഗരമായ ആൽബ ലോംഗയിലെ രാജാവായ നുമിറ്റോറിന്റെ മകളായിരുന്നു. പിന്നീട് റിയ സിൽവിയയുടെ അമ്മാവൻ അമുലിയസ് അധികാരം പിടിച്ചെടുക്കുകയും ന്യൂമിറ്ററിന്റെ പുരുഷ അവകാശികളെ കൊല്ലുകയും റിയ സിൽവിയയെ വെസ്റ്റൽ കന്യകയാകാൻ (നിത്യ കന്യക )നിർബന്ധിക്കുകയും ചെയ്തു .
എന്നാൽ , റിയ സിൽവിയ ഇരട്ടക്കുട്ടികളെ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു .കുട്ടികളുകളുടെ പിതാവു ഒന്നുകിൽ ചൊവ്വ ദേവൻ അല്ലെങ്കിൽ ഹെർക്കുലീസ് ദേവനായിരിക്കും എന്നായിരുന്നു വിശ്വാസവും . എന്നാൽ, ഒരു അജ്ഞാതൻ റിയ സിൽവിയയെ ബലാത്സംഗം ചെയ്തതാണെന്ന വാദവും ഉണ്ടായിരുന്നു
റിയ സിൽവിയയുടെ പ്രസവത്തിൽ അമുലിയസ് കോപാകുലനായി, ഇരട്ടക്കുട്ടികളെ വെള്ളപ്പൊക്കമുള്ള ടൈബർ നദിക്കരയിൽ ഒരു കൊട്ടയിലാക്കി, ഒഴുക്കിവിട്ടു കൊല്ലാൻ സേവകരുടെ കൈവശം കൊടുത്തയക്കുകയും അവർ അത് ചെയ്യുകയും ചെയ്തു.
കുട്ടകളിൽ ഒഴുകിവന്ന കുട്ടികളെ ഒരു ചെന്നായ രക്ഷിച്ചു മുലയൂട്ടുകയും പിന്നീട് , ഒരു ഇടയൻ അവരെ കണ്ടെത്തി കൊണ്ടുപോകുയും . ഇടയനും ഭാര്യയു൦ കൂടി കുട്ടികളെ വളർത്തുകയും ചെയ്തു ചെറുപ്പത്തിലേ തന്നെ അവർ നേതൃപാഠവം കാണിച്ചിരുന്നു
വളർന്നു വലുതായപ്പോൾ , ചെന്നായയെ കണ്ടുമുട്ടിയ സ്ഥലത്ത് ഒരു നഗരം പണിയാൻ സഹോദരങ്ങൾ തീരുമാനിച്ചു. പാലറ്റൈൻ കുന്നിൽ പുതിയ നഗരം പണിയാൻ റോമുലസ് ആഗ്രഹിച്ചപ്പോൾ, റെമുസ് അവന്റയിൻ കുന്നിനെ തിരഞ്ഞെടുത്തു.ഇതിന്റെ പേരിൽ സഹോദരന്മാർ തമ്മിൽ നടന്ന വഴക്കിൽ റോമുലസ് റെമസിനെ കൊലപ്പെടുത്തുകയും .പിന്നീട് റോമുലസ് പണിത പട്ടണത്തിനു അദ്ദേഹം റോം എന്ന് നാമകരണം ചെയ്യുകയും ചെയ്തു അങ്ങനെയാണ് റോം രൂപപ്പെട്ടത് എന്നാണ് ഐതിഹ്യം . അദ്ദേഹത്തിന്റെ ഭരണത്തിൽ റോമിനെ നിരവധി സൈനിക വിജയങ്ങളിലേക്ക് അദ്ദേഹം നയിച്ചു. റോമിന്റെ ഔദ്യോഗിക ചിഹ്നം ചെന്നായുടെ പാൽകുടിക്കുന്ന രണ്ടുകുട്ടികളാണ് .
സീസറും റോമും രണ്ടായിരം വർഷം പിന്നിടുമ്പോഴും രാഷ്ട്രീയ,സാമൂഹിക മണ്ഡലത്തിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു സീസറിന്റെ ഭാര്യ സംശയത്തിനു അതീതയായിരിക്കണം ,ബ്രൂട്ടസ് നീയോ ഈ വാക്കുകൾ നാം സാധാരണയായി കേൾക്കുന്നതാണ്. മാർക്ക് ആന്റണിയുടെ പ്രസംഗവും ,സീസറിലെ തത്വചിന്തകനെയും യോദ്ധാവിനെയും മറക്കാൻ ലോകത്തിനു കഴിയുന്നില്ല ,അങ്ങനെയുള്ള റോമൻ രാജാക്കന്മാർ വാണരുളിയ റോമൻ ഫോറത്തിലെ തിരുശേഷിപ്പുകൾ കണ്ടു നടന്നപ്പോൾ ആ കാഴ്ച്ചകൾ പഴയകാല മനുഷ്യ സംസ്കൃതിയിലേക്ക് എന്നെ വലിച്ചുകൊണ്ടുപോയി എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല
റോമൻ ദൈവങ്ങളുടെ അമ്പലങ്ങളും യുദ്ധവിജയത്തിന്റെ വീരകഥകൾ വിവരിച്ചുകൊണ്ട് തലയുയർത്തി നിൽക്കുന്ന ടൈറ്റസ് ടൗവറും കോൺസ്റ്റന്റിയിൽ ടവറും ഉൾപ്പെടെ നിരവധി ടവറുകളും സീസർ കുത്തുകൊണ്ടു വീണ റോമൻ കുരിയയും ,സീസറിന്റെ ശവകുടീരവും സീസറിന്റെയും വെസ്‌പേസിന്റെയും ടൈറ്റസിന്റെയും കൊട്ടാരങ്ങളും, ബസലിക്ക എന്ന് അറിയപ്പെടുന്ന കോടതികളും, രാഷ്ട്രീയ ചർച്ച കേന്ദ്രങ്ങളും കൂടാതെ ആ കാലത്തേ പഴയ റോഡുകളും വാട്ടർ സപ്ലൈ സിസ്റ്റം ( അക്കാഡക്ക് ) എന്നിങ്ങനെ മനുഷ്യന്റെ പ്രാചിന ജീവിതം വരച്ചുകാണിക്കുന്ന റോമൻ ഫോറത്തിലെ അവശിഷ്ട്ടങ്ങൾ ചരിത്ര കുതുകികൾക്കു എന്നും ആവേശം ജനിപ്പിക്കുന്നു.
റ്റെമ്പിൾ ഓഫ് സീസർ, ബിസി 42-ൽ അഗസ്റ്റസ് സീസർ പണിയാൻ തുടങ്ങിയ സീസർ ക്ഷേത്രം ബിസി 18 ഓഗസ്റ്റ് 29 ന് പൂർത്തീകരിച്ചു സീസറിന്റെ ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ് . സന്ദർശകർ അവിടെ നാണയങ്ങൾ സമർപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം .റോമൻ ഫോറത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലമാണിത് .സീസർ കൊല്ലപ്പെട്ട ക്യൂറിയ, അല്ലെങ്കിൽ തിയേറ്റർ, ഓഫ് പോംപിയും ഇവിടെ നമുക്ക് കാണാം , ബിസി 44 മാർച്ച് 15, നാണു സീസർ കൊല്ലപ്പെട്ടത്. എല്ലാവർഷവും മാർച്ച് 15 നു റോമാക്കാർ സീസറിനെ സംസ്‌ക്കരിച്ച സ്ഥലത്തു ഒത്തുകൂടി സീസറിന്റെ ഓർമ്മ പുതുക്കാറുണ്ട് .
മറ്റൊരു ശ്രദ്ധേയമായ സ്ഥലമാണ് ജെറുസലം പള്ളി തകർത്തു യഹൂദരെ കിഴടക്കിയതിന്റെ വിജയം ആഘോഷിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആർക്ക് ഓഫ് ടൈറ്റസ് ഇതിൽ യഹൂദർ അവരുടെ മെനോറ വിളക്കുമായി ടൈറ്റസിന്റെ മുൻപിൽ കിഴടങ്ങുന്ന ചിത്രം കൊത്തിവച്ചിട്ടുണ്ട്. എ ഡി 72 -ൽ പണി ആരംഭിക്കുകയും എ ഡി 91 -ൽ പണിപൂർത്തീകരിച്ചു ഉത്ഘാടനം ചെയ്യുകയും ചെയ്തു . ആ കാലത്തു യുദ്ധം ജയിച്ചുവന്നാൽ ടവർ സ്ഥാപിച്ചു വിജയം ആഘോഷിക്കുന്നത് സാധാരമായിരുന്നു. അതിൽ ഏറ്റവും വലിയ ടവർ നിർമിച്ചിട്ടുള്ളത് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ പേരിലാണ് കൊളോസിയത്തോടു ചേർന്നാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്.
ക്യൂറിയ ജൂലിയ സെനറ്റ് ഹൗസ് ഇതും സീസറിന്റെ കാലത്തു നിർമ്മാണം തുടങ്ങുകയും ഒക്ടോവിയ സീസർ പൂർത്തീകരിക്കുകയും ചെയ്‍തതാണ് .റ്റെമ്പിൾ ഓഫ് അന്റോണിനസ് ആൻഡ് ഫൗസ്റ്റീന, ഹൗസ് ഓഫ് ദി വെസ്റ്റൽസ് , റ്റെമ്പിൾ ഓഫ് വെസ്റ്റ, റ്റെമ്പിൾ ഓഫ് വെസ്പാസിയൻആൻഡ് ടൈറ്റസ്, റ്റെമ്പിൾ ഓഫ് വീനസ് അങ്ങനെ ഒട്ടേറെ അമ്പലങ്ങൾ ഈ അമ്പലങ്ങളെല്ലാം ക്രിസ്തുവിനു മുൻപ് പണിതവയാണ്. ഇതിന്റെയെല്ലാം അവശിഷ്ട്ടങ്ങൾ നമുക്ക് കാണാം.
ബസിലിക്ക ഓഫ് മാക്സെന്റിയസ് ആൻഡ് കോൺസ്റ്റന്റൈൻ ഇത് അക്കാലത്തേ കോടതിയും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രവും ആയിരുന്നു കൂടാതെ സീസറിന്റെയും ടൈറ്റസിന്റെയും കൊട്ടാരങ്ങൾ ,വലിയ സർക്കസ് സ്റ്റേഡിയം ,എന്നിവ ഉൾപ്പെട്ടതായിരുന്നു റോമൻ ഫോറം ഗൈഡിനോടൊപ്പം പോയാൽ മാത്രമേ എന്തായിരുന്നു റോമൻ ഫോറം എന്ന് മനസിലാക്കാൻ കഴിയൂ . അവിടം കണ്ടിറങ്ങിയപ്പോൾ അതി പ്രാചിനമായ മനുഷ്യസംസ്കൃതിയുടെ കളിത്തൊട്ടിലൂടെ നടക്കാൻ കഴിഞ്ഞു എന്ന സന്തോഷം മനസ്സിൽ നിറഞ്ഞുനിന്നു .
പിന്നെ ഞങ്ങൾ പോയതു കൊളോസിയം കാണുന്നതിനു വേണ്ടിയാണ് . എ ഡി 54 മുതൽ എ ഡി 68 വരെ റോം ഭരിച്ചിരുന്ന നീറോ ചക്രവർത്തിയുടെ മരണശേഷം അധികാരത്തിൽ വന്ന വെസ്പേഷ്യൻ ചക്രവർത്തി എ ഡി 72 ൽ കൊളോസിയത്തിന്റെ പണിയാരംഭിച്ചു . എ ഡി 80 ൽ അദ്ദേഹത്തിന്റെ മകൻ ടൈറ്റസ് ചക്രവർത്തിയാണ് പണി പൂർത്തീകരിച്ചത് . എ ഡി 70 ൽ ജെറുസലേം ദേവാലയം തകർത്തു യഹൂദരെ കൂട്ടക്കൊല നടത്തിയ ശേഷം അവിടെനിന്നും കൊണ്ടുവന്ന പണവും അടിമകളെയും ഉപയോഗിച്ചാണ് 80000 പേർക്ക് ഇരിക്കാവുന്ന ഈ മഹാസൗധം പണിപൂർത്തീകരിച്ചത്. ഓവൽ ഷെയിപ്പിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. റോമൻ എഞ്ചിനിയറിംഗിന്റെ അദ്ഭുതകരമായ ഒരു സംഭാവന തന്നെയാണ് കൊളോസിയ൦. രാജാക്കന്മാർക്കും ,ഗവർണ്ണർമാർക്കും ,സെനേറ്റർമാർക്കും ,പട്ടാളമേധാവികൾക്കും ഇരിക്കാൻ പ്രത്യേകം സീറ്റുകൾ ഉണ്ടായിരുന്നു. നൂറു ദിവസം നീണ്ടുനിന്ന ഉത്ഘാടന പരിപാടികളിൽ 900 മൃഗങ്ങൾ കൊല്ലപ്പെട്ടു എന്നാണ് കണക്ക് .കൊളോസിയത്തിന്റെ യഥാർത്ഥ നാമം ഫ്ലാവിയൻ ആമ്പി തീയേറ്റർ എന്നതായിരുന്നു എന്നാൽ നീറോയുടെ ഭീമാകാരമായ പ്രതിമ (കൊളോസ്സ് ഓഫ് നീറോ ) നിന്നിരുന്ന സ്ഥലമായിരുന്നതുകൊണ്ട് പിന്നീട് കൊളോസിയം എന്നറിയപ്പെട്ടു .
പ്രധാനമായും എവിടെ അരങ്ങേറിയിരുന്നത് ഗ്ലാഡിയേറ്റർ മത്സരമായിരുന്നു പരിശീലനം നേടിയ നീളം കുറഞ്ഞ വാളും പടച്ചട്ടയും ധരിച്ച അടിമകളായിരുന്നു ഗ്ലാഡിയേറ്ററന്മാർ ഇതിൽ ഒരാൾ കൊല്ലപ്പെട്ടാണ് മത്സരം അവസാനിക്കുന്നത് .ആ കാലത്തു റോമാക്കാർ കണ്ടുപിടിച്ച സർക്കസിലൂടെ കൂടുതൽ യുദ്ധമുറകൾ അഭ്യസിക്കാനും അതിലൂടെ ഒട്ടേറെ രാജ്യങ്ങളെ കീഴടക്കാനും റോമക്കാർക്കു കഴിഞ്ഞിരുന്നു. മറ്റൊരു മത്സരം വിശന്നു വലഞ്ഞ ക്രൂര മൃഗങ്ങൾക്കു മുൻപിലേക്ക് ഗ്ലാഡിയേറ്റർമാരെ തള്ളിയിടും മൃഗങ്ങൾ ആ മനുഷ്യനെ കടിച്ചു കീറുന്നതുകണ്ടു ജനം ആർപ്പുവിളിക്കും . കുറ്റവാളികളെ മൃഗങ്ങൾക്കു മുൻപിൽ ഇട്ടുകൊടുക്കുന്ന രീതിയും അവിടെ നിലനിന്നിരുന്നു കുറ്റവാളികൾ മൃഗത്തെ കൊന്നു രക്ഷപെട്ടാൽ അവനെ കുറ്റവിമുക്തനാക്കാൻ ജനങ്ങൾ രാജാവിനോട് ആവശ്യപ്പെടും. രാജാവ് അവനെ കുറ്റവിമുക്തനാക്കി തടികൊണ്ടുള്ള ഒരു വാളും സമ്മാനമായി നൽകും .ഒരു കാലത്തു ക്രിസ്തു മതവിശ്വാസികളെയും മൃഗങ്ങൾക്കുമുൻപിൽ ഇട്ടുകൊടുത്തു കൊന്നിട്ടുണ്ട് ,ഇതിനുവേണ്ടിയുള്ള മൃഗങ്ങളെ കൊണ്ടുവന്നിരുന്നത് മധ്യപൂർവദേശത്തുനിന്നുമായിരുന്നു ,ആന സിംഹം കടുവ ഹിപ്പപ്പൊട്ടാമസ് എന്നി മൃഗങ്ങളെയാണ് കൂടുതലും ഉപയോഗിച്ചിരുന്നത് .തടികൊണ്ട് നിർമിച്ചിരുന്ന അങ്കത്തട്ടിനു മുകളിൽ രക്തം വാർന്നു പോകുന്നതിനുവേണ്ടിമണൽ വിരിച്ചിരുന്നു.
ക്രിസ്തുമതം സ്വീകരിച്ച കോൺസ്റ്റന്റിയിൻ ചക്രവർത്തി ഈ ക്രൂരവിനോദം നിർത്തലാക്കാൻ ശ്രമിച്ചെങ്കിലും റോമാക്കാർ അവരുടെ പാരമ്പര്യത്തിന്റെ ഭാഗമായ ഈ വിനോദം അവസാനിപ്പിക്കാൻ തയാറായിരുന്നില്ല . 5-ാം നൂറ്റാണ്ടിൽ കിഴക്കുനിന്നും വന്ന തലമാക്കസ് എന്ന ഒരു സന്യസി നടുക്കളത്തിൽ ഇറങ്ങിനിന്നു ഈ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ചു, റോമാക്കാർ അദ്ദേഹത്തെ കല്ലെറിഞ്ഞു കൊന്നു ., എന്താണെങ്കിലും അദ്ദേഹ൦ രക്തസാക്ഷിയായതിനുശേഷം ഈ ക്രൂരവിനോദം അവിടെ അരങ്ങേറിയിട്ടില്ല അതിനുകാരണം വളർന്നു വന്ന ക്രിസ്റ്റ്യാനിറ്റിയുടെ മൂല്യങ്ങൾ റോമക്കാരുടെ മനസുമാറ്റത്തിന് ഇടയായി . പിന്നീട് അനാഥമായ കൊളോസിയത്തിനു ഇടിമിന്നലിൽ സാരമായ പരിക്കേറ്റു. 13-ാം നൂറ്റാണ്ടിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ ഭാഗികമായി നാശം സംഭവിച്ച കൊളോസിയം ക്വറിയായും ശവക്കോട്ടയായും ഉപയോഗിച്ചു, സെയിന്റ് പീറ്റേഴ്സ് ബസലിക്ക പണിയുന്നതിന് കൊളോസിയത്തിലെ കല്ലുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത് .1749 ൽ പോപ്പ് ബെനഡിക്ട് പതിനാലാമൻ ക്രിസ്റ്റ്യൻ രക്തം വീണ പങ്കിലമായ കൊളോസിയത്തിലെ അങ്കത്തട്ടിൽ കുരിശു സ്ഥാപിക്കുകയും അവിടെനിന്നും കുരിശിന്റെ വഴി ആരംഭിക്കുകയും ചെയ്തു. അങ്ങനെ കൊളോസിയം വിശുദ്ധീകരിച്ചു . കൊളോസിയത്തിന്റെ പ്രാധാന്യത്തെ മനസിലാക്കിയ റോമാക്കാർ 1920 ൽ മുസോളിനിയുടെ നേതൃത്വത്തിൽ കൊളോസിയം പുനരുദ്ധീകരിച്ചു ലോകത്തിനു സമർപ്പിച്ചു. റോമൻ എഞ്ചിനിയറിംഗിന്റെയും ,ആർക്കിറ്റെച്ചറിന്റെയും ക്രൂരതയുടെയും പ്രതീകമായ ഈ മഹാ സൃഷ്ടി കാണാൻ 80 ലക്ഷത്തോളം ആളുകൾ ഒരു വർഷം റോമിൽ എത്തിച്ചേരുന്നു .
ഞാൻ ഇതു രണ്ടാം തവണയാണ് റോം സന്ദർശിക്കുന്നത്. ആദ്യം പോയത് 2010 ൽ ആയിരുന്നു അന്ന് കൂടുതലും കാണാൻ കഴിഞ്ഞത് ചരിത്രപ്രധാനമായ പള്ളികൾ ആയിരുന്നു. അന്ന് റോമൻ ഫോറവും കൊളോസിയവും കണ്ടിരുന്നുവെങ്കിലും കൂടുതൽ വിശദീകരിച്ചു കാണാൻ കഴിഞ്ഞിരുന്നില്ല ,കൂടാതെ ഫ്ലോറെൻസും , പിസയും ,കാണാൻ ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ടാണ് വീണ്ടും ഒരു യാത്രക്ക് തുനിഞ്ഞിറങ്ങിയത് . ഞങ്ങൾ റോമിൽ എത്തിയപ്പോൾ തന്നെ എന്റെ സഹയാത്രികൻ ജോസ് മാത്യുവിന്റെ സുഹൃത്തു ഷാന്റി ഞങ്ങളെ സ്വീകരിക്കുകയും വീട്ടിൽകൊണ്ടുപോയി ഭക്ഷണം നൽകുകയും യാത്രയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.
ഞങ്ങളുടെ പ്രധാന ഉദ്ദേശം ആദ്യ യാത്രയിൽ കാണാൻ കഴിയാതിരുന്ന റോമൻ ഫോറം നന്നായി കാണുക ടൈബർ നദിക്കു കുറുകെ ബിസി 62 -ൽ പണിത ഏറ്റവും പഴക്കം ചെന്ന പാലം , വിക്ടർ ഇമ്മാനുവേൽ മോണോമെന്റ്സ് അഥവ യുദ്ധ സ്മാരകം, , മുസോളിനി രണ്ടാം ലോകയുദ്ധ സമയത്തു ജനങ്ങളോട് സംസാരിച്ചിരുന്ന മുസോളിനി ബാൽക്കണി മുതലായവ കാണുക എന്നതായിരുന്നു . ഓപ്പൺ ബസിൽ ഇരുന്നു റോം മുഴുവൻ കണ്ടതിനു ശേഷമാണു ഞങ്ങൾ മുകളിൽ പറഞ്ഞ സ്ഥലങ്ങൾ വിശദമായി കണ്ടത് . സെയിന്റ് പീറ്റർ ബസലിക്കയും ഒരിക്കൽ കൂടി കണ്ടു ഞങ്ങൾ റോമിനോട് വിടപറഞ്ഞു
ജോർജ് മാത്യു
ഭാരത ക്രൈസ്തവ സഭയിലെ മഹാ പരിശുദ്ധനും മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനുമായ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി (പരുമല കൊച്ചു തിരുമേനി ) യുടെ
120-ആം ഓർമ്മപ്പെരുന്നാൾ ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു .ഇടവക വികാരി ഫാ: മാത്യു എബ്രഹാം പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു .ശനിയാഴ്ച്ച വൈകിട്ട് സന്ധ്യാപ്രാർത്ഥന,വചനപ്രോഘോഷണം എന്നിവ നടന്നു. .ഞായറാഴ്ച്ച രാവിലെ പ്രഭാതനമസ്കാരം ,വി.കുർബാന ,പ്രസംഗം , പ്രദിക്ഷണം ,മധ്യസ്ഥപ്രാർത്ഥന ,ആശിർവാദം ,നേര്ച്ച വിളമ്പ് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .
ക്രിസ്തുദർശനം സമൂഹത്തിലും ,സഭയിലും പ്രയോഗത്തിൽ എത്തിച്ചു വിശുദ്ധിയുടെ പടവുകൾ കയറിയ പരുമല തിരുമേനിയുടെ ജീവിതം നമ്മുക്ക് എല്ലാവർക്കും വഴികാട്ടിയാന്നെന്നു കുർബാന മധ്യയുള്ള പ്രസംഗത്തിൽ ഇടവക വികാരി ചൂണ്ടികാട്ടി.മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചാരിറ്റി ഫുഡ് ഫെസ്റ്റിവൽ ശ്രെദ്ധേയമായി .ഇടവക ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി ലിജിയ തോമസ് , മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക്
നേതൃത്വം നൽകി .