ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബോസിനോടുള്ള ദേഷ്യത്തില്‍ പബ്ബിലെ അടുക്കളയിലേക്ക് പാറ്റകളെ തുറന്നുവിട്ട് ഷെഫിന്റെ പ്രതികാരം. ബ്രിട്ടനിലെ റോയല്‍ വില്യം IV പബ്ബിലെ ജീവനക്കാരനായിരുന്ന 25കാരന്‍ ടോം വില്യംസ് ആണ് അടുക്കളയിലേക്ക് 20 പാറ്റകളെ തുറന്നുവിട്ടത്. സംഭവത്തില്‍ ഇയാള്‍ക്ക് കോടതി 17 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു.

ശമ്പളം പോരെന്ന് പറഞ്ഞ് ജോലി ഉപേക്ഷിച്ച് പോകുന്നതിന് രണ്ടുദിവസം മുന്‍പായിരുന്നു യുവാവിന്റെ ഈ പ്രവൃത്തി. ഇങ്ങനെചെയ്യുമെന്ന് ടോം നേരത്തെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് സംഭവം ശ്രദ്ധിയില്‍പ്പെട്ടത്.

സംഭവം അറിഞ്ഞയുടന്‍ പബ്ബ് അടച്ചിടുകയും പരിസ്ഥിതി ആരോഗ്യ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. പാറ്റകളെ നിയന്ത്രിക്കാനും ഉടനടി നടപടിയെടുത്തു. ഇതിന്റെ ഫലമായി 22,000പൗണ്ട് അതായത് ഏകദേശം 22,25,410 രൂപയാണ് പബ്ബ് ഉടമയ്ക്ക് നഷ്ടമുണ്ടായത്.

സാമ്പത്തിക നഷ്ടം മാത്രമല്ല ഈ സംഭവം മൂലം സ്ഥാപനത്തിലെ മറ്റു ജീവനക്കാരെല്ലാം നിരാശയിലായിരുന്നെന്നും ഒപ്പം ജോലിചെയ്തിരുന്ന ഒരാള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചുപോലുമില്ലെന്നും സ്ഥാപന ഉടമ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ അറിയിച്ചിട്ടും വില്ല്യംസ് എത്തിയിരുന്നില്ല. കേസ് പരിഗണിച്ച കോടതി ജയില്‍ ശിക്ഷയ്ക്ക് പുറമേ രണ്ട് വര്‍ഷത്തേക്ക് യുവാവിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. മാത്രമല്ല 200 മണിക്കൂല്‍ ശമ്പളമില്ലാതെ കമ്മ്യൂണിറ്റി വര്‍ക്ക് പൂര്‍ത്തിയാക്കാനും ശിക്ഷ വിധിയില്‍ പറയുന്നു.