Uncategorized

യേശുവിനായി ഒരു വാരാന്ത്യം. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടര്‍ റവ.ഫാ. സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ യുവതീയുവാക്കള്‍ക്കായി ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മ പ്രേരണയാല്‍ നയിക്കപ്പെടുന്ന ജീസസ് വീക്കെന്‍ഡ് ജൂണ്‍ 29 വെള്ളി മുതല്‍ ജൂലൈ 1 ഞായര്‍ വരെ നടത്തപ്പെടുന്നു. യേശുവില്‍ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുക വഴി പ്രലോഭനങ്ങളെ തോല്‍പ്പിക്കാന്‍, പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷിക തലങ്ങള്‍ക്കനുയോജ്യമായ ശുശ്രൂഷകളുമായി വിവിധ ഭാഷാ ദേശക്കാര്‍ക്കിടയില്‍ ശക്തമായ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ആത്മാഭിഷേക വാരാന്ത്യത്തിലേക്ക് ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

ADDRESS
SAVIO HOUSE
INGERSLEY ROAD
BOLLINGTON
MACCLESFIELD
SK10 5RW.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് കുര്യാക്കോസ്: 07414 747573

മനോജ്കുമാര്‍ പിള്ള

യുകെ മലയാളികളുടെ മനസ്സില്‍ ആവേശത്തിന്റെ തിരകളുയര്‍ത്തി അതിമനോഹരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന കേരള പൂരം-വള്ളം കളിയോടനുബന്ധിച്ചുള്ള പ്രൗഢോജ്വലമായ സമ്മേളനത്തില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിയ സജീവ മലയാളി പ്രവാസി സംഘടനയായ യുക്മയ്ക്ക് വേണ്ടി യുക്മ-സാംസ്‌കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള അവാര്‍ഡുകളും നല്‍കുന്നതാണ്. പതിനായിരത്തിലധികം കാണികളെ പ്രതീഷിക്കുന്ന കേരള പൂരം-വള്ളം കളിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് മുന്‍ കേന്ദ്ര മന്ത്രി ശ്രീ. ശശി തരൂര്‍ എം.പിയാണ്. എം.എല്‍.എമാരായ ശ്രീ. വി.ടി ബല്‍റാം, ശ്രീ. റോഷി അഗസ്റ്റിന്‍ എന്നിവരും വിശിഷ്ടതിഥികളായി പങ്കെടുക്കും. കൂടാതെ യുകെയില്‍ നിന്നുള്ള നിരവധി വിശിഷ്ട വ്യക്തികളും യുക്മയുടെ കേരള പൂരം-വള്ളം കളിയെ സമ്പന്നമാക്കുവാന്‍ എത്തിച്ചേരുന്നതാണ്.

എല്ലാ യു.കെ മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണ നിരവധി രചനകള്‍ ലഭിക്കുകയുണ്ടായി. സാഹിത്യ മത്സരങ്ങള്‍ക്ക് ലഭിച്ച രചനകളുടെ വിധി നിര്‍ണയം നടത്തിയത് പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി. ജെ ജെ ആന്റണി, ശ്രീ തമ്പി ആന്റണി, ശ്രീ. ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരായിരുന്നു.

സാഹിത്യ രചനകള്‍ക്ക് മനുഷ്യ മനസ്സിനെ ഉണര്‍ത്തുവാനും ഉത്തേജനം നല്കുവാനുമുള്ള ശക്തി അപാരമാണെന്നുള്ള തിരിച്ചറിവോടെ രചനകള്‍ നടത്തണമെന്നും അലസമായി എഴുതാവുന്ന ഒന്നല്ല സാഹിത്യ രചനകളെന്നും ഗൗരവപൂര്‍ണ്ണമായ സമീപനം രചനകളോട് വേണമെന്നും വിഷയ സംബന്ധിയായി നിന്നുകൊണ്ട് ആവര്‍ത്തനങ്ങള്‍ വരാതെയും ശ്രദ്ധിക്കണമെന്നും വിധികര്‍ത്താക്കള്‍ സൂചിപ്പിച്ചു. ഓരോ ഇനത്തിലും പാലിക്കേണ്ട ഗൗരവമായ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വാക്കുകളും വാചകങ്ങളും ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചുള്ള രചനകളാണ് നടത്തേണ്ടതെന്ന് ഓര്‍മ്മിപ്പിച്ച വിധികര്‍ത്താക്കള്‍ യുക്മ സാംസ്‌കാരിക വേദി, യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി നടത്തിയ ഈ ഉദ്യമം ശ്ലാഘനീയമാണെന്നും അഭിപ്രായപ്പെട്ടു.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായവര്‍ക്കുള്ള അവാര്‍ഡുകള്‍ ജൂണ്‍ 30ന് യുക്മയുടെ നേതൃത്വത്തില്‍ ഓക്‌സ്‌ഫോര്‍ഡില്‍ സംഘടിപ്പിക്കുന്ന കേരള പൂരം 2018 -വള്ളംകളിയോടനുബന്ധിച്ചുള്ള മഹാസമ്മേളനത്തില്‍ വെച്ചു നല്‍കുന്നതാണെന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസ്, യുക്മ സാംസ്‌കാര വേദി വൈസ് ചെയര്‍മാന്‍ സി.എ ജോസഫ്, സാഹിത്യ വിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി, ജനറല്‍ കണ്‍വീനര്‍ മനോജ് കുമാര്‍ പിള്ള എന്നിവര്‍ അറിയിച്ചു. കൂടാതെ സമ്മാനാര്‍ഹമായ രചനകളും പ്രസിദ്ധീകരണ യോഗ്യമായ മറ്റു തിരഞ്ഞെടുക്കപ്പെട്ട രചനകളും യുക്മ സാംസ്‌കാരിക വേദി എല്ലാ മാസവും 10- ആം തീയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ-മാഗസിനില്‍പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് യുക്മ ദേശീയ ഭാരവാഹികളും സാംസ്‌കാരിക വേദി ഭാരവാഹികളും അറിയിച്ചു.

പ്രശസ്ത സാഹിത്യ പ്രതിഭകള്‍ ചേര്‍ന്ന് നിഷ്പക്ഷവും കൃത്യവുമായ നടത്തിയ വിധി നിര്‍ണയം അന്തിമമാണെന്നും സാംസ്‌കാരിക വേദി ഭാരവാഹികള്‍ അറിയിച്ചു.

മത്സര വിജയികള്‍

ലേഖനം (സീനിയര്‍ വിഭാഗം)
വിഷയം: ആധുനിക പ്രവാസിമലയാളിയുടെ വേരുകള്‍ – ഒരു പുനരന്വേഷണം

ഒന്നാം സ്ഥാനം: സുമേഷ് അരവിന്ദാക്ഷന്‍
രണ്ടാം സ്ഥാനം: റെറ്റി വര്‍ഗീസ്
മൂന്നാം സ്ഥാനം: ഷാലു ചാക്കോ, ഷേബാ ജെയിംസ്

ലേഖനം (ജൂനിയര്‍ വിഭാഗം)
വിഷയം: സാമൂഹ്യമാദ്ധ്യമം ഒരു അനിവാര്യതിന്മ

ഒന്നാം സ്ഥാനം: എവെലിന്‍ ജോസ്
രണ്ടാം സ്ഥാനം: ഐവിന്‍ ജോസ്
മൂന്നാം സ്ഥാനം: അലിക്ക് മാത്യു.

ലേഖനം (സബ് ജൂനിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: ഓസ്റ്റിനാ ജെയിംസ്
രണ്ടാം സ്ഥാനം: ഫെലിക്‌സ് മാത്യു
മൂന്നാം സ്ഥാനം: ഇവാ ഇസബെല്‍ ആന്റണി

കഥ (സീനിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: റോയ് പാനികുളം (അമ്മ മധുരം)
രണ്ടാം സ്ഥാനം: ബിബിന്‍ അബ്രഹാം (മഴനനഞ്ഞ ഓര്‍മ്മകള്‍)
മൂന്നാം സ്ഥാനം: ലിജി സിബി (കൊച്ചുകൊച്ചു സന്തോഷങ്ങള്‍)
സിജോയ് ഈപ്പന്‍ (കോക്ക)

കഥ (ജൂനിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: സുഭദ്ര മേനോന്‍ (സാന്‍ക്ച്വറി ഓഫ് ഡെത്ത്)
രണ്ടാം സ്ഥാനം: ഒലിവിയ വില്‍സണ്‍ (ഗാര്‍ഡന്‍ ഓഫ് ഈവ്)
മൂന്നാം സ്ഥാനം: കെവിന്‍ ക്ളീറ്റ്സ് (മൈ സ്റ്റോറി)

കഥ ( സബ് ജൂനിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: ഓസ്റ്റിന ജെയിംസ് ( എറ്റേണല്‍ ലൗ)
രണ്ടാം സ്ഥാനം: ഇവാ ഇസബെല്‍ ആന്റണി (ദി മിസ്റ്ററി ഹൌസ്)
മൂന്നാം സ്ഥാനം: മെറീന വില്‍സണ്‍ (എ ബിഗ് സര്‍പ്രൈസ്)

കവിത (സീനിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: ജോയ്സ് സേവ്യര്‍ (അല്‍ഷിമേഴ്സ്)
രണ്ടാം സ്ഥാനം: റോയ് പാനികുളം (മോഹങ്ങള്‍)
രണ്ടാം സ്ഥാനം: ഷേബാ ജെയിംസ് ( പെണ്ണ്)
മൂന്നാം സ്ഥാനം: നിമിഷാ ബേസില്‍ (ബാല്യം)
മൂന്നാം സ്ഥാനം: ജോയ് ജോണ്‍ (‘അമ്മ)

 

കവിത (ജൂനിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: സുഭദ്ര മേനോന്‍ (മൈ സ്‌കൈസ്)
രണ്ടാം സ്ഥാനം: ഒലിവിയ വില്‍സണ്‍ (സൊസൈറ്റി ഓഫ് ഫാന്റസി)
മൂന്നാം സ്ഥാനം: അശ്വിന്‍ പ്രദീപ്, ഐവിന്‍ ജോസ് (ടൈം)

കവിത ( സബ് ജൂനിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: സിയോണ്‍ സിബി (നാരങ്ങാ മിട്ടായി)
ഒന്നാം സ്ഥാനം: ഓസ്റ്റിനാ ജെയിംസ് (റിമമ്പറന്‍സ്)
രണ്ടാം സ്ഥാനം: ജോസഫ് കുറ്റിക്കാട്ട് (ദി വിന്‍ഡ്)
മൂന്നാം സ്ഥാനം: ഇവാ ഇസബെല്‍ ആന്റണി (ദി ജങ്കിള്‍)

സാഹിത്യമത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തിയ ആദരണീയരായ സാഹിത്യ പ്രതിഭകളോടും മത്സരങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച യുക്മ ദേശീയ, റീജിയണല്‍, അസോസിയേഷന്‍ ഭാരവാഹികളോടും എല്ലാ മത്സരാര്‍ഥികളോടും സാംസ്‌കാരികവേദി കോര്‍ഡിനേറ്റര്‍ തമ്പി ജോസ് വൈസ്‌ചെയര്‍മാന്‍ സി. എ. ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ മനോജ് പിള്ള, ഡോ. സിബി വേകത്താനം, സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി എന്നിവര്‍ നന്ദി അറിയിച്ചു.

സാഹിത്യ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള അവാര്‍ഡ് നല്‍കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ഏകദേശസമയം ഉച്ചകഴിഞ്ഞ് രണ്ട് മണിയാണ്. എല്ലാ വിജയികളും ഈ സമയം പ്രധാന വേദിയുടെ സമീപം എത്തിച്ചേരേണ്ടതാണെന്ന് സാംസ്‌കാരിക വേദി ഭാരവാഹികള്‍ അറിയിച്ചു.

യുക്മ സംഘടിപ്പിക്കുന്ന കേരള പൂരം 2018 -വള്ളം കളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Farmoor Reservoir, Cumnor Road, Oxfordshire, OX2 9NS.

Date: 30/06/2018.

സാഹിത്യ മത്സര അവാര്‍ഡ് ദാനചടങ്ങിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെയോ മറ്റ് സാംസ്‌കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.

സി.എ.ജോസഫ്: 07846747602
ജേക്കബ് കോയിപ്പള്ളി: 07402935193
മനോജ് പിള്ള: 07960357679
മാത്യു ഡൊമിനിക്: 07780927397

സുധി വല്ലച്ചിറ

ലണ്ടന്‍: ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 7 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡിലെ ഹൈഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ നടത്തു അഞ്ചാമത് തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടന്‍ത െഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07727253424

ഹാളിന്റെ വിലാസം

Highfield Community Centre
Fletcher way
Hemel Hempstead
Hertford shire
HP2 5SB

റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാമത് ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  ശനിയാഴ്ച ഹൈ വൈകോമ്പില്‍ നടക്കും. ഫുട്ബോള്‍ മത്സരങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുത്ത് ആസ്വദിക്കാവുന്ന ഫാമിലി ഫണ്‍ ഡേയും അന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഫുട്ബോള്‍ മത്സരത്തിലൂടെയും ഫാമിലി ഫണ്‍ ഡേയിലൂടെയും ലഭ്യമാകുന്ന തുക റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരിക്കും ഉപയോഗിക്കുക. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന റയന്‍ നൈനാന്‍ ക്യാന്‍സര്‍ പ്രൊജക്റ്റിനുമായിരിക്കും ഈ പ്രോഗ്രാം വഴി ലഭിക്കുന്ന തുക നല്‍കുന്നത്.

ഏഴാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി ഈ ലോകത്തോട്‌ യാത്ര പറഞ്ഞ് സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ റയന്‍ നൈനാന്‍ എന്ന കിത്തു മോന്‍റെ ഓര്‍മ്മയ്ക്കായി ആരംഭിച്ചതാണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി. ഫുട്ബോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചെല്‍സി ടീമിന്‍റെ ആരാധകനായിരുന്ന റയന്‍ നൈനാന്‍ എന്ന കൊച്ചു മിടുക്കന്റെ അകാല വേര്‍പാടിനെ തുടര്‍ന്ന് റയന്‍റെ മാതാപിതാക്കളായ സജി ജോണ്‍ നൈനാനും ആഷ മാത്യുവും ചേര്‍ന്ന് ആണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. തങ്ങളുടെ മകന്‍റെ ജീവിതം തട്ടിയെടുത്ത ബ്രെയിന്‍ ട്യൂമര്‍ രോഗത്തിനെതിരെ പോരാടുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ ചുക്കാന്‍ പിടിക്കുന്നത്.

കഴിഞ്ഞ നാല് തവണയും നടത്തിയ ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും ഫാമിലി ഫണ്‍ ഡേയും നിരവധി ആളുകളെ ആകര്‍ഷിച്ചിരുന്നു. ഏകദേശം അഞ്ഞൂറോളം ആളുകള്‍ ഓരോ വര്‍ഷവും ഈ പ്രോഗ്രാമിനായി ഒത്ത് കൂടുന്നുണ്ട്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ലേഡീസ് കാറ്റഗറികളില്‍ ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കായി മറ്റ് നിരവധി വിനോദ പരിപാടികളും അന്ന് തന്നെ സംഘടിപ്പിക്കുന്നതിനാല്‍ ഓരോ വര്‍ഷവും നിരവധി കുട്ടികള്‍ ആണ് ഈ പരിപാടിക്കായി കാത്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഫുഡ് സ്റ്റാള്‍, രുചികരമായ കേക്കുകള്‍, ഫേസ് പെയിന്‍റിംഗ്, മെഹന്ദി, നെക്ക് ആന്‍ഡ്‌ ഷോള്‍ഡര്‍ മസ്സാജ്, നെയില്‍ ആര്‍ട്ട്, തംബോല തുടങ്ങി നിരവധി കാര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ച കാലത്ത് ഒന്‍പത് മണി മുതല്‍ ആരംഭിക്കുന്ന ഫുട്ബോള്‍ മത്സരങ്ങളും മറ്റ് വിനോദങ്ങളും വൈകിട്ട് അഞ്ച് മണിയോടെ ആയിരിക്കും സമാപിക്കുന്നത്.

നാല് വര്‍ഷം കൊണ്ട് അന്‍പതിനായിരം പൌണ്ടോളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടെത്തി കഴിഞ്ഞ ആര്‍എന്‍സിസിക്ക് കൂട്ടായി നില്‍ക്കുന്ന സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മികച്ച പിന്തുണയാണ് ഇവര്‍ക്ക് നല്‍കുന്നത്. മലയാളം യുകെ ആര്‍എന്‍സിസിയുടെ മീഡിയ പാര്‍ട്ണര്‍ ആയി രംഗത്തുണ്ട്. ടെസ്കോ, കിംഗ്ഡം യുകെ, വെയിറ്റ്റോസ്, ഹിയര്‍ ആന്‍ഡ്‌ നൌ തുടങ്ങിയവരാണ് ആര്‍എന്‍സിസി ഇവന്റുകളുടെ സ്പോണ്‍സര്‍മാരായി രംഗത്തുള്ളത്. ആര്‍എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ www.rncc.org.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ https://www.facebook.com/RNCCUK/ എന്ന ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്.

Also read : ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് റോഡ്‌ മാര്‍ഗ്ഗം സാഹസികയാത്രക്കൊരുങ്ങി മലയാളി; ലക്‌ഷ്യം ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച കുട്ടികള്‍ക്ക് ഒരു കൈസഹായം

 

ജസ്നയുടേത് ദുരഭിമാന കൊലയോ ? പോലീസ് സംശയിക്കുന്നു.ജസ്നയുടെ പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുക്കാൻ ആലോചിച്ച് പോലീസ്. സംശയം ഒരിക്കലും സത്യമാകരുതേ എന്ന പ്രാർത്ഥനയാണ് ഓരോ മലയാളിക്കും. ജസ്നയെ തപ്പി മടുത്തതോടെയാണ് എല്ലാ വശങ്ങളും കാര്യഗൗരവത്തോടെ ചിന്തിക്കുന്ന അന്വേഷണ സംഘം ദൃശ്യം മോഡലിൽ ജസ്നയെ വീട്ടുകാർ കൊലപ്പെടുത്തിയോ എന്ന് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ജസ്നയുടെ പിതാവിന്റെ കമ്പനി നിർമ്മാണം നടത്തുന്ന മുണ്ടക്കയത്തെ കെട്ടിടത്തിൽ പരിശോധന നടത്തിയത്. സൈറ്റിൽ തൊട്ടതിന് പിന്നാലെ പിതാവ് പോലീസിനെതിരെ രംഗത്തെത്തിയത് ഈ സമയത്ത് കൂടുതൽ സംശയത്തിന് ഇടനൽകുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെസ്നയ്ക്കു വേണ്ടി പോലീസ് അന്വേഷണം നടത്തിയിരുന്നു. വിദേശ വനിതയുടെ തിരോധാനത്തെ തുടർന്ന് അക്കിടി പറ്റിയ പോലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്. സാധാരണ ഗതിയിൽ അത്തരമൊരു അന്വേഷണത്തിൽ ജസ്നയെ കണ്ടെത്താവുന്നതേയുള്ളു. ജസ്നയുടെ മൊബൈൽ ഫോണും മെസേജും പോലീസ് പരിശോധിച്ചു. ഇത്തരം കാര്യങ്ങളിൽ ശാസ്ത്രീയ പരിശോധനയാണ് നടന്നിയത്. പഴുതടച്ച അന്വേഷണത്തിൽ കണ്ടെത്താനായില്ലെങ്കിൽ സ്വാഭാവികമായും ജസ്ന മരണപ്പെട്ടോ എന്ന് പോലീസ് അന്വേഷിക്കും. പല കേസുകളും ഇത്തരത്തിൽ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് പോലീസ് ഭാഷ്യം

ജെസ്‌നയുടെ ഫോണിലെത്തിയ സന്ദേശങ്ങൾ നേരത്തെ ലഭിച്ചിരുന്നെങ്കിൽ കേസ് ഇതിനു മുമ്പ് തെളിയിക്കാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.ആദ്യ ഘട്ടത്തിൽ സന്ദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. 150 പേരെ പോലീസ് ജസ് ന വിഷയത്തിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിൽ ഒരാളെയോ രണ്ടു പേരെയോ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. അതിനിടയിൽ അന്വേഷണത്തിന്റെ ഭാഗമായുള്ള ഒരു വിവരവും പുറത്തു വിടരുതെന്ന് പോലീസ് നിർദ്ദേശം നൽകി.

അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് പോലീസ് സമ്മതിക്കുന്നുണ്ട്. ജസ്നയുടെ പിതാവിന് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിവരം ലഭിച്ചിട്ടില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അക്കാര്യം സമ്മതിക്കാൻ പോലീസ് തയ്യാറല്ല. അന്വേഷണത്തിന്റെ ഭാഗമായുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് പറയുന്നു. ദൃശ്യം മോഡൽ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുന്നയാളുടെ ഫോൺ ലോറിക്കുള്ളിൽ എറിഞ്ഞു കൊടുക്കുന്ന രീതി അടുത്ത കാലത്തും കേരളത്തിലുണ്ടായിട്ടുണ്ട്. ഒരു സിനിമ ഇത്രയധികം സ്വാധീനിക്കുന്നത് ആദ്യത്തെ സംഭവമാണ്.

ജസ്നയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ പോലീസിനില്ല. ഒരാൾക്ക് വേണമെങ്കിൽ സ്വയം മറഞ്ഞിരിക്കാം. എന്നാൽ അങ്ങനെയാണെങ്കിൽ തന്നെ ഏതെങ്കിലും ഘട്ടത്തിൽ പുറത്തു വരേണ്ടി വരും. ജസ്നയുടെ തിരോധനത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. മുണ്ടക്കയത്തെ വീടിന്റെ നിർമ്മാണം ജനുവരിയിൽ ഉപേക്ഷിച്ചതാണ്. അത് എന്തിനു വേണ്ടി ഉപേക്ഷിച്ചു എന്ന കാര്യം കുറച്ചു നാളായി പോലീസ് അന്വേഷിക്കുന്നുണ്ട്. അതിന് തൃപ്തികരമായ ഒരു മറുപടി ലഭിച്ചിട്ടില്ല. അതിനിടയിലാണ് പരിശോധന തുടങ്ങിയത്.

ജസ്നയെ കണ്ടെത്തിയില്ലെങ്കിൽ പണി തെറിക്കുമെന്ന അവസ്ഥയിലാണ് പോലീസ്. ജസ്നയെ കണ്ടെത്താൻ പോലീസ് പെട്ടികൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഊഹാപോഹങ്ങൾ ചിലർ എഴുതിയിടുന്നു എന്നാണ് അഛൻ ജയിംസിന്റെ ആരോപണം. വീട്ടുകാരെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പിതാവിനെയും സഹോദരനെയും ചോദ്യം ചെയ്തിരുന്നു. തങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിൽ ബന്ധുക്കൾ അതൃപ്തി പ്രകടിപ്പിച്ചു. അതൃപ്തിയുണ്ടെങ്കിലും ഫലമുണ്ടാകുമെന്ന് വീട്ടുകാർ കരുതുന്നില്ല. എങ്ങനെയെങ്കിലും കുട്ടിയെ കണ്ടെത്തി തരണമെന്നാണ് ഇവരുടെ ആവശ്യം. അതിനിടെ ജസ്നക്ക് വൻതോതിൽ വന്ന സന്ദേശങ്ങൾ പോലീസിന് സംശയങ്ങൾ വർധിപ്പിക്കുന്നു.

ബിബിന്‍ എബ്രഹാം

കെന്റ്: കഴിഞ്ഞ ഞായറാഴ്ച്ച കെന്റിലെ ടൊണ്‍ബ്രിഡ്ജില്‍ ടോണ്‍ബ്രിഡ്ജ് ബോറോ കൗണ്‍സിലും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തിയ കാര്‍ണിവലില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സഹൃദയ-ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് ബ്രിട്ടീഷ് മണ്ണില്‍ ചരിത്രം രചിച്ചത് മലയാള തനിമയുടെ വര്‍ണ്ണശബളമായ വിസ്മയ കാഴ്ച്ചകളൊരുക്കി.

ഇത് രണ്ടാം തവണയാണ് വെസ്റ്റ് കെന്റിലെ ഈ മലയാളി കൂട്ടായ്മ അതിന്റെ ചരിത്രത്താളുകളില്‍ സ്വര്‍ണ ലിപികളാല്‍ രചിക്കുവാന്‍ ഉതകുന്ന വിസ്മയ പ്രകടനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.

നാട്ടിലെ ഘോഷയാത്രകളെ വെല്ലും വിധം നയനമനോഹര കാഴ്ച്ചയുടെ മാരിവില്ല് ഒരുക്കി ഇന്ത്യന്‍ ദേശീയ പതാകയുടെ പിന്നില്‍ സഹൃദയയുടെ അംഗങ്ങള്‍ പാരമ്പര്യ വേഷവിധാനങ്ങള്‍ ധരിച്ച് അണിനിരന്നപ്പോള്‍ അത് തിങ്ങി നിറഞ്ഞ കാണികള്‍ക്ക് ഒരു അനുപമ കാഴ്ച്ചയായി.

നെറ്റി പട്ടം കെട്ടിയ ആനയുടെ രൂപത്തിനൊപ്പം താലപ്പൊലിയേന്തി വനിതകളും, മുത്തു കുട ചൂടി പുരുഷന്മാരും, കാര്‍ണിവല്‍ തീം അനുസരിച്ചുള്ള മുഖം മൂടികളും വസ്ത്രങ്ങളും അണിഞ്ഞ് കുട്ടികളും, കേരളീയ തനത് കലാരൂപങ്ങള്‍ ആയ പുലിക്കളിയും മയിലാട്ടവും ചെണ്ടമേളവും, കഥകളിയും, തെയ്യവും ടൊണ്‍ ബ്രിഡ്ജിന്റെ വീഥികളില്‍ നിറഞ്ഞാടിയപ്പോള്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മറ്റൊരു ദൃശ്യവിരുന്നായി.


ഏകദേശം അയ്യായിരത്തോളം കാണികളും മുപ്പത്തോളം പ്ലോട്ടുകളും പങ്കെടുത്ത ഘോഷയാത്രയില്‍ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ചരിത്രവും വിളിച്ചറിയിച്ചു സഹൃദയാംഗങ്ങള്‍ കടന്നു വന്നപ്പോള്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ നിലയ്ക്കാത്ത കരഘോഷത്താലും ആര്‍പ്പുവിളികളോടെയുമാണ് സ്വീകരണമൊരുക്കിയത്. പിന്നെ മലയാളത്തിന്റെ മുഗ്ധസൗന്ദര്യം ഒപ്പിയെടുക്കുവാന്‍ സ്വദേശികള്‍ മത്സരിക്കുന്ന നിറപ്പകിട്ടാര്‍ന്ന കാഴ്ചക്കാണ് ടൊണ്‍ ബ്രിഡ്ജ് സാക്ഷ്യം വഹിച്ചത്.

ഘോഷയാത്രയ്ക്കു ശേഷം കാസില്‍ ഗ്രൗണ്ടില്‍ നടന്ന നടന വിസ്മയങ്ങളില്‍ സഹൃദയയുടെ കുട്ടികളും വനിതകളും ചേര്‍ന്ന അവതരിപ്പിച്ച വശ്യസുന്ദരമായ നടന വൈഭവം കാണികള്‍ക്കു അവിസ്മരണീയമായ കാഴ്ച്ചയുടെ നിറക്കൂട്ട് തന്നെ ചാര്‍ത്തി.

ഒപ്പം സഹൃദയ ടീം ഒരുക്കിയ ഫുഡ് സ്റ്റാളിലെ കൊതിയൂറുന്ന വിവിധയിനം നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കുവനായി സ്വദേശികളും വിദേശികളും മല്‍സരിച്ചപ്പോള്‍ അത് സഹൃദയക്കു ലഭിച്ച മറ്റൊരു അംഗീകാരമായി.

ഈ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര കാണുവാനും, ഈ ആവേശത്തില്‍ പങ്കുചേര്‍ന്നു ഇത് ഒരു വന്‍ വിജയമാക്കി മാറ്റുവാനും അക്ഷീണം പ്രവര്‍ത്തിച്ച എല്ലാ സഹൃദയനോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ടീം സഹൃദയയ്ക്കു വേണ്ടി പ്രസിഡന്റ് സണ്ണി ചാക്കോയും വൈസ് പ്രസിഡന്റ് സുജ ജോഷിയും അറിയിക്കുകയാണ്.

കാര്‍ണിവലിന്റെ മനോഹരമായ ദൃശ്യങ്ങളും വീഡിയോയും കാണുവാന്‍ സന്ദര്‍ശിക്കുക- https://www.facebook.com/sahrudaya.uk/

ബിനോയ്‌ ജോസഫ്‌, സ്പോര്‍ട്സ് ഡെസ്ക്

ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് ടീമിന് വിജയത്തുടക്കം. ആർപ്പുവിളിക്കുന്ന ഇംഗ്ലീഷ് ആരാധകർക്ക് മുന്നിൽ മനോഹരമായ കളി കാഴ്ചവച്ച ഇംഗ്ലീഷ് ടീം ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. കളിയുടെ എല്ലാ മേഖലകളിലും മികവു കാട്ടിയ ഇംഗ്ലണ്ട് പരിചയ സമ്പത്ത് കുറഞ്ഞ യുവനിരയുമായാണ് കളത്തിലിറങ്ങിയത്. റഷ്യയിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ  ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ്  ടീമിനെ നയിക്കുന്നത്. 24 കാരനായ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും നേടിയത്. പതിനൊന്നാം മിനിട്ടിൽ ടീമിന്റെ ആദ്യ ഗോൾ പിറന്നു. കോർണർ കിക്ക് ആണ് ഗോളിനു വഴി തെളിച്ചത്. എന്നാൽ മുപ്പത്തഞ്ചാമത്തെ മിനിട്ടിൽ ടുണീഷ്യൻ  കളിക്കാരനെ പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽട്ടി നല്കിയത് ടുണീഷ്യയുടെ സാസി നെറ്റിലാക്കി സമനില പിടിച്ചു.

ടുണീഷ്യയുടെ പോസ്റ്റിലേയ്ക്ക് നിരന്തരം റെയ്ഡ് നടത്തിയ ഇംഗ്ലണ്ട് ടീം ഫുൾടൈം കഴിഞ്ഞുള്ള എക്ട്രാ ഇൻജുറി ടൈമിന്റെ ആദ്യ മിനിട്ടിൽ വീണ്ടും ടുണീഷ്യൻ വലയിൽ പന്തെത്തിച്ചു. കോർണർ കിക്കാണ് വീണ്ടും ഗോളിനു വഴിയൊരുക്കിയത്.  3-5-2 ഫോർമേഷനിലാണ് ഇംഗ്ലണ്ട് കളിച്ചത്. ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. പനാമ, ടുണീഷ്യ, ബെൽജിയം എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.

ന്യൂസ് ഡെസ്ക്

പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായി. ജർമ്മൻ പോലീസാണ് സിഇഒയെ ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഡീസൽഗേറ്റ് സ്കാൻഡലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. വോക്സ് വാഗണിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായിരിക്കുന്നത്.

2015ൽ ആണ് ഡീസൽ എമിഷൻ  സ്കാൻഡൽ പുറം ലോകമറിയുന്നത്. യുഎസിലെ എമിഷൻ ടെസ്റ്റിനെ മറികടക്കുന്നതിനായി ഇല്ലീഗൽ സോഫ്റ്റ് വെയർ കാറിൽ സജ്ജീകരിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. യുകെയിലെ 1.2 മില്യണടക്കം 11 മില്യൺ കാറുകളിൽ ഈ സംവിധാനം നിയമപരമല്ലാതെ ഘടിപ്പിച്ചിരുന്നു. ഔഡി ഡിവിഷന്റെ മേധാവിയായ റൂപർട്ട് സ്റ്റാഡ്ലർ 1997 മുതൽ വോക്സ് വാഗന്റെ മാനേജിംഗ് ടീമിലുണ്ട്. വോക്സ് വാഗന് 30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായത്.

ന്യൂസ് ഡെസ്ക്

ലണ്ടനിൽ ട്രെയിനിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 7.30 ന് ശേഷമാണ് ദുരന്തം നടന്നത്. ബ്രിക്സ്റ്റണിനടുത്തുള്ള ലുഗ്ബ്രോ ജംഗ്ഷനിലാണ് സംഭവം. അപകടം നടന്ന ഉടനെ പോലീസും പാരാമെഡിക്സും സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എങ്ങനെയാണ് അപകടം നടന്നത് എന്നതിനെക്കുറിച്ചോ ഇവർ എങ്ങനെ ട്രാക്കിൽ എത്തിപ്പെട്ടു എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് അറിയിച്ചു.  നാഷണൽ റെയിലിന്റെ ഈ മേഖലയിലെ സർവീസുകൾക്ക് അപകടം മൂലം താമസം നേരിടുന്നുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

ഇടുക്കിജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ 2018-19 പ്രവര്‍ത്തനങ്ങള്‍ക്കായി നോര്‍ത്താംപ്ടണിലുഉള്ള ബാബു തോമസിന്റെ നേത്യത്തിലുള്ള കമ്മറ്റി നിലവില്‍ വന്നു. ബാബു തോമസിനോട് ഒപ്പം നാല് ജോയിന്റ് കണ്‍വീനര്‍മാരെയും, പത്തോളം കമ്മറ്റി മെമ്പേഴ്‌സിനെയും തെരഞ്ഞെടുത്തു.

ജോയിന്റ് കണ്‍വീനര്‍മാരായി ജസ്റ്റിന്‍ എബ്രഹാം (റോതര്‍ഹാം), റോയി മാത്യു (മാഞ്ചസ്റ്റര്‍), സിജോ വേലംകുന്നേല്‍ (കോള്‍ചെസ്റ്റര്‍), ബെന്നി മേച്ചേരിമണ്ണില്‍(റെക്‌സാം) തുടങ്ങിയവരും കമ്മറ്റി മെംബര്‍മാരായി വിന്‍സി വിനോദ് (മാന്‍ഞ്ചസ്റ്റര്‍), പീറ്റര്‍ താണോലി (വെയില്‍സ്), ജിമ്മി ജേക്കബ് (സ്‌കെഗ്‌ന്‌സ്), സൈജു വേലംകുന്നേല്‍ (ലിവര്‍പൂള്‍), സാന്റ്റോ ജേക്കബ് (ബര്‍മിംഹ്ഹാം), തോമസ് ദേവസ്യ (കിംഗ്‌സിലിന്‍), റോയി ജോസഫ് (പീറ്റര്‍ബ്രോ), ഷിബുവാലുമ്മേല്‍ (ചെസ്റ്റര്‍ഫീല്‍ഡ്), വിമല്‍ റോയി (ബര്‍മിംഹ്ഹാം), ബാലസജീവ് കുമാര്‍ (കോള്‍ചെസ്റ്റര്‍) തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ ഏഴ് വര്‍ഷമായി യുകെയിലും, നാട്ടിലുമായി കലാകായിക രംഗത്തും മറ്റ് നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇതു വരെ 30 ലക്ഷത്തില്‍ അധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തില്‍ നടത്തി കഴിഞ്ഞത് യു കെയിലുള്ള ഇടുക്കി ജില്ലക്കാരുടെയും മറ്റുള്ളവരുടെയും സഹായ സഹകരണങ്ങള്‍ കൊണ്ട് മാത്രമാണ്. വരും വര്‍ഷത്തെ സംഗമം കൂടുതല്‍ നൂതനമായ രീതിയില്‍ എല്ലാ ഇടുക്കിജില്ലക്കാരെയും പങ്കെടുപ്പിച്ച് കൂടുതല്‍ ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ യുകെയിലും, ഇടുക്കിജില്ലയുടെ പല ഭാഗത്തും നടത്തുന്നതിന് വേണ്ടി ഉള്ള ചര്‍ച്ചകളും നിര്‍ദേശങ്ങളും ഇടുക്കി ജില്ലാ സംഗമത്തിന്റെ പൊതുയോഗത്തില്‍ ഉണ്ടായി. ഇടുക്കിജില്ലാ സംഗമത്തിന്റെ കൂടുതല്‍ നല്ലരീതിയില്‍ ഉള്ള പ്രവര്‍ത്തനത്തിനും ഇടുക്കിജില്ലക്കാര്‍ തമ്മില്‍ കൂടുതല്‍ വ്യക്തി ബന്ധം സ്ഥാപിച്ചു ഏവര്‍ക്കും നല്ലൊരു മാതൃകാ കൂട്ടായ്മയായി മാറുന്നതിനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹായ സഹകരണം ആവശ്യമാണ്.

ഇടുക്കിജില്ലയുടെ പൈതൃകവും, പാരമ്പര്യവും പങ്കുവയ്ക്കുന്നതിനും ജില്ലയുടെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വ്യക്തികളും, കുടുംബങ്ങളുമായി സൗഹൃദം പങ്കിടുവാനും, ബന്ധങ്ങള്‍ ഊട്ടിവളര്‍ത്താനും, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അവരുടെ കലാ കായിക കഴിവുകളെ പ്രകടിപ്പിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും, അഗീകരിക്കുന്നതിനും ഉള്ള ഒരു കൂട്ടായ്മയാണ് ഇടുക്കി ജില്ലാ സംഗമം.

യുകെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കിജില്ലക്കാരായ വ്യക്തികളുടെയോ, കുടുംബത്തിന്റെയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനായി ഇടുക്കിജില്ലാ സംഗമം ഏപ്പോഴും കൂടെ ഉണ്ടായിരിക്കും. സ്നേഹത്തിലും, വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയും പൊതുവായുള്ള ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും. ഈ നല്ലൊരു കൂട്ടായ്മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യുകെയില്‍ ഉള്ള എല്ലാ ഇടുക്കി ജില്ലക്കാരുടെയും, സഹായ സഹകരണം പ്രതിക്ഷിച്ചു കൊള്ളുന്നുവെന്ന് കണ്‍വീനര്‍ ബാബു തോമസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved