റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാമത് ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ശനിയാഴ്ച ഹൈ വൈകോമ്പില്‍ നടക്കും. ഫുട്ബോള്‍ മത്സരങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുത്ത് ആസ്വദിക്കാവുന്ന ഫാമിലി ഫണ്‍ ഡേയും അന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഫുട്ബോള്‍ മത്സരത്തിലൂടെയും ഫാമിലി ഫണ്‍ ഡേയിലൂടെയും ലഭ്യമാകുന്ന തുക റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരിക്കും ഉപയോഗിക്കുക. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന റയന്‍ നൈനാന്‍ ക്യാന്‍സര്‍ പ്രൊജക്റ്റിനുമായിരിക്കും ഈ പ്രോഗ്രാം വഴി ലഭിക്കുന്ന തുക നല്‍കുന്നത്.
ഏഴാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി ഈ ലോകത്തോട് യാത്ര പറഞ്ഞ് സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ റയന്‍ നൈനാന്‍ എന്ന കിത്തു മോന്‍റെ ഓര്‍മ്മയ്ക്കായി ആരംഭിച്ചതാണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി. ഫുട്ബോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചെല്‍സി ടീമിന്‍റെ ആരാധകനായിരുന്ന റയന്‍ നൈനാന്‍ എന്ന കൊച്ചു മിടുക്കന്റെ അകാല വേര്‍പാടിനെ തുടര്‍ന്ന് റയന്‍റെ മാതാപിതാക്കളായ സജി ജോണ്‍ നൈനാനും ആഷ മാത്യുവും ചേര്‍ന്ന് ആണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. തങ്ങളുടെ മകന്‍റെ ജീവിതം തട്ടിയെടുത്ത ബ്രെയിന്‍ ട്യൂമര്‍ രോഗത്തിനെതിരെ പോരാടുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ ചുക്കാന്‍ പിടിക്കുന്നത്.
കഴിഞ്ഞ നാല് തവണയും നടത്തിയ ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും ഫാമിലി ഫണ്‍ ഡേയും നിരവധി ആളുകളെ ആകര്‍ഷിച്ചിരുന്നു. ഏകദേശം അഞ്ഞൂറോളം ആളുകള്‍ ഓരോ വര്‍ഷവും ഈ പ്രോഗ്രാമിനായി ഒത്ത് കൂടുന്നുണ്ട്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ലേഡീസ് കാറ്റഗറികളില്‍ ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കായി മറ്റ് നിരവധി വിനോദ പരിപാടികളും അന്ന് തന്നെ സംഘടിപ്പിക്കുന്നതിനാല്‍ ഓരോ വര്‍ഷവും നിരവധി കുട്ടികള്‍ ആണ് ഈ പരിപാടിക്കായി കാത്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഫുഡ് സ്റ്റാള്‍, രുചികരമായ കേക്കുകള്‍, ഫേസ് പെയിന്‍റിംഗ്, മെഹന്ദി, നെക്ക് ആന്‍ഡ് ഷോള്‍ഡര്‍ മസ്സാജ്, നെയില്‍ ആര്‍ട്ട്, തംബോല തുടങ്ങി നിരവധി കാര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച കാലത്ത് ഒന്‍പത് മണി മുതല്‍ ആരംഭിക്കുന്ന ഫുട്ബോള്‍ മത്സരങ്ങളും മറ്റ് വിനോദങ്ങളും വൈകിട്ട് അഞ്ച് മണിയോടെ ആയിരിക്കും സമാപിക്കുന്നത്.
നാല് വര്‍ഷം കൊണ്ട് അന്‍പതിനായിരം പൌണ്ടോളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടെത്തി കഴിഞ്ഞ ആര്‍എന്‍സിസിക്ക് കൂട്ടായി നില്‍ക്കുന്ന സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മികച്ച പിന്തുണയാണ് ഇവര്‍ക്ക് നല്‍കുന്നത്. മലയാളം യുകെ ആര്‍എന്‍സിസിയുടെ മീഡിയ പാര്‍ട്ണര്‍ ആയി രംഗത്തുണ്ട്. ടെസ്കോ, കിംഗ്ഡം യുകെ, വെയിറ്റ്റോസ്, ഹിയര്‍ ആന്‍ഡ് നൌ തുടങ്ങിയവരാണ് ആര്‍എന്‍സിസി ഇവന്റുകളുടെ സ്പോണ്‍സര്‍മാരായി രംഗത്തുള്ളത്. ആര്‍എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ www.rncc.org.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ https://www.facebook.com/RNCCUK/ എന്ന ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്.
ജസ്നയുടേത് ദുരഭിമാന കൊലയോ ? പോലീസ് സംശയിക്കുന്നു.ജസ്നയുടെ പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുക്കാൻ ആലോചിച്ച് പോലീസ്. സംശയം ഒരിക്കലും സത്യമാകരുതേ എന്ന പ്രാർത്ഥനയാണ് ഓരോ മലയാളിക്കും. ജസ്നയെ തപ്പി മടുത്തതോടെയാണ് എല്ലാ വശങ്ങളും കാര്യഗൗരവത്തോടെ ചിന്തിക്കുന്ന അന്വേഷണ സംഘം ദൃശ്യം മോഡലിൽ ജസ്നയെ വീട്ടുകാർ കൊലപ്പെടുത്തിയോ എന്ന് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ജസ്നയുടെ പിതാവിന്റെ കമ്പനി നിർമ്മാണം നടത്തുന്ന മുണ്ടക്കയത്തെ കെട്ടിടത്തിൽ പരിശോധന നടത്തിയത്. സൈറ്റിൽ തൊട്ടതിന് പിന്നാലെ പിതാവ് പോലീസിനെതിരെ രംഗത്തെത്തിയത് ഈ സമയത്ത് കൂടുതൽ സംശയത്തിന് ഇടനൽകുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെസ്നയ്ക്കു വേണ്ടി പോലീസ് അന്വേഷണം നടത്തിയിരുന്നു. വിദേശ വനിതയുടെ തിരോധാനത്തെ തുടർന്ന് അക്കിടി പറ്റിയ പോലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്. സാധാരണ ഗതിയിൽ അത്തരമൊരു അന്വേഷണത്തിൽ ജസ്നയെ കണ്ടെത്താവുന്നതേയുള്ളു. ജസ്നയുടെ മൊബൈൽ ഫോണും മെസേജും പോലീസ് പരിശോധിച്ചു. ഇത്തരം കാര്യങ്ങളിൽ ശാസ്ത്രീയ പരിശോധനയാണ് നടന്നിയത്. പഴുതടച്ച അന്വേഷണത്തിൽ കണ്ടെത്താനായില്ലെങ്കിൽ സ്വാഭാവികമായും ജസ്ന മരണപ്പെട്ടോ എന്ന് പോലീസ് അന്വേഷിക്കും. പല കേസുകളും ഇത്തരത്തിൽ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് പോലീസ് ഭാഷ്യം
ജെസ്‌നയുടെ ഫോണിലെത്തിയ സന്ദേശങ്ങൾ നേരത്തെ ലഭിച്ചിരുന്നെങ്കിൽ കേസ് ഇതിനു മുമ്പ് തെളിയിക്കാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.ആദ്യ ഘട്ടത്തിൽ സന്ദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. 150 പേരെ പോലീസ് ജസ് ന വിഷയത്തിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിൽ ഒരാളെയോ രണ്ടു പേരെയോ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. അതിനിടയിൽ അന്വേഷണത്തിന്റെ ഭാഗമായുള്ള ഒരു വിവരവും പുറത്തു വിടരുതെന്ന് പോലീസ് നിർദ്ദേശം നൽകി.
അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് പോലീസ് സമ്മതിക്കുന്നുണ്ട്. ജസ്നയുടെ പിതാവിന് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിവരം ലഭിച്ചിട്ടില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അക്കാര്യം സമ്മതിക്കാൻ പോലീസ് തയ്യാറല്ല. അന്വേഷണത്തിന്റെ ഭാഗമായുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് പറയുന്നു. ദൃശ്യം മോഡൽ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുന്നയാളുടെ ഫോൺ ലോറിക്കുള്ളിൽ എറിഞ്ഞു കൊടുക്കുന്ന രീതി അടുത്ത കാലത്തും കേരളത്തിലുണ്ടായിട്ടുണ്ട്. ഒരു സിനിമ ഇത്രയധികം സ്വാധീനിക്കുന്നത് ആദ്യത്തെ സംഭവമാണ്.
ജസ്നയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ പോലീസിനില്ല. ഒരാൾക്ക് വേണമെങ്കിൽ സ്വയം മറഞ്ഞിരിക്കാം. എന്നാൽ അങ്ങനെയാണെങ്കിൽ തന്നെ ഏതെങ്കിലും ഘട്ടത്തിൽ പുറത്തു വരേണ്ടി വരും. ജസ്നയുടെ തിരോധനത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. മുണ്ടക്കയത്തെ വീടിന്റെ നിർമ്മാണം ജനുവരിയിൽ ഉപേക്ഷിച്ചതാണ്. അത് എന്തിനു വേണ്ടി ഉപേക്ഷിച്ചു എന്ന കാര്യം കുറച്ചു നാളായി പോലീസ് അന്വേഷിക്കുന്നുണ്ട്. അതിന് തൃപ്തികരമായ ഒരു മറുപടി ലഭിച്ചിട്ടില്ല. അതിനിടയിലാണ് പരിശോധന തുടങ്ങിയത്.
ജസ്നയെ കണ്ടെത്തിയില്ലെങ്കിൽ പണി തെറിക്കുമെന്ന അവസ്ഥയിലാണ് പോലീസ്. ജസ്നയെ കണ്ടെത്താൻ പോലീസ് പെട്ടികൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഊഹാപോഹങ്ങൾ ചിലർ എഴുതിയിടുന്നു എന്നാണ് അഛൻ ജയിംസിന്റെ ആരോപണം. വീട്ടുകാരെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പിതാവിനെയും സഹോദരനെയും ചോദ്യം ചെയ്തിരുന്നു. തങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിൽ ബന്ധുക്കൾ അതൃപ്തി പ്രകടിപ്പിച്ചു. അതൃപ്തിയുണ്ടെങ്കിലും ഫലമുണ്ടാകുമെന്ന് വീട്ടുകാർ കരുതുന്നില്ല. എങ്ങനെയെങ്കിലും കുട്ടിയെ കണ്ടെത്തി തരണമെന്നാണ് ഇവരുടെ ആവശ്യം. അതിനിടെ ജസ്നക്ക് വൻതോതിൽ വന്ന സന്ദേശങ്ങൾ പോലീസിന് സംശയങ്ങൾ വർധിപ്പിക്കുന്നു.
ബിബിന്‍ എബ്രഹാം
കെന്റ്: കഴിഞ്ഞ ഞായറാഴ്ച്ച കെന്റിലെ ടൊണ്‍ബ്രിഡ്ജില്‍ ടോണ്‍ബ്രിഡ്ജ് ബോറോ കൗണ്‍സിലും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തിയ കാര്‍ണിവലില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സഹൃദയ-ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് ബ്രിട്ടീഷ് മണ്ണില്‍ ചരിത്രം രചിച്ചത് മലയാള തനിമയുടെ വര്‍ണ്ണശബളമായ വിസ്മയ കാഴ്ച്ചകളൊരുക്കി.
ഇത് രണ്ടാം തവണയാണ് വെസ്റ്റ് കെന്റിലെ ഈ മലയാളി കൂട്ടായ്മ അതിന്റെ ചരിത്രത്താളുകളില്‍ സ്വര്‍ണ ലിപികളാല്‍ രചിക്കുവാന്‍ ഉതകുന്ന വിസ്മയ പ്രകടനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.
നാട്ടിലെ ഘോഷയാത്രകളെ വെല്ലും വിധം നയനമനോഹര കാഴ്ച്ചയുടെ മാരിവില്ല് ഒരുക്കി ഇന്ത്യന്‍ ദേശീയ പതാകയുടെ പിന്നില്‍ സഹൃദയയുടെ അംഗങ്ങള്‍ പാരമ്പര്യ വേഷവിധാനങ്ങള്‍ ധരിച്ച് അണിനിരന്നപ്പോള്‍ അത് തിങ്ങി നിറഞ്ഞ കാണികള്‍ക്ക് ഒരു അനുപമ കാഴ്ച്ചയായി.
നെറ്റി പട്ടം കെട്ടിയ ആനയുടെ രൂപത്തിനൊപ്പം താലപ്പൊലിയേന്തി വനിതകളും, മുത്തു കുട ചൂടി പുരുഷന്മാരും, കാര്‍ണിവല്‍ തീം അനുസരിച്ചുള്ള മുഖം മൂടികളും വസ്ത്രങ്ങളും അണിഞ്ഞ് കുട്ടികളും, കേരളീയ തനത് കലാരൂപങ്ങള്‍ ആയ പുലിക്കളിയും മയിലാട്ടവും ചെണ്ടമേളവും, കഥകളിയും, തെയ്യവും ടൊണ്‍ ബ്രിഡ്ജിന്റെ വീഥികളില്‍ നിറഞ്ഞാടിയപ്പോള്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മറ്റൊരു ദൃശ്യവിരുന്നായി.
ഏകദേശം അയ്യായിരത്തോളം കാണികളും മുപ്പത്തോളം പ്ലോട്ടുകളും പങ്കെടുത്ത ഘോഷയാത്രയില്‍ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ചരിത്രവും വിളിച്ചറിയിച്ചു സഹൃദയാംഗങ്ങള്‍ കടന്നു വന്നപ്പോള്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ നിലയ്ക്കാത്ത കരഘോഷത്താലും ആര്‍പ്പുവിളികളോടെയുമാണ് സ്വീകരണമൊരുക്കിയത്. പിന്നെ മലയാളത്തിന്റെ മുഗ്ധസൗന്ദര്യം ഒപ്പിയെടുക്കുവാന്‍ സ്വദേശികള്‍ മത്സരിക്കുന്ന നിറപ്പകിട്ടാര്‍ന്ന കാഴ്ചക്കാണ് ടൊണ്‍ ബ്രിഡ്ജ് സാക്ഷ്യം വഹിച്ചത്.
ഘോഷയാത്രയ്ക്കു ശേഷം കാസില്‍ ഗ്രൗണ്ടില്‍ നടന്ന നടന വിസ്മയങ്ങളില്‍ സഹൃദയയുടെ കുട്ടികളും വനിതകളും ചേര്‍ന്ന അവതരിപ്പിച്ച വശ്യസുന്ദരമായ നടന വൈഭവം കാണികള്‍ക്കു അവിസ്മരണീയമായ കാഴ്ച്ചയുടെ നിറക്കൂട്ട് തന്നെ ചാര്‍ത്തി.
ഒപ്പം സഹൃദയ ടീം ഒരുക്കിയ ഫുഡ് സ്റ്റാളിലെ കൊതിയൂറുന്ന വിവിധയിനം നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കുവനായി സ്വദേശികളും വിദേശികളും മല്‍സരിച്ചപ്പോള്‍ അത് സഹൃദയക്കു ലഭിച്ച മറ്റൊരു അംഗീകാരമായി.
ഈ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര കാണുവാനും, ഈ ആവേശത്തില്‍ പങ്കുചേര്‍ന്നു ഇത് ഒരു വന്‍ വിജയമാക്കി മാറ്റുവാനും അക്ഷീണം പ്രവര്‍ത്തിച്ച എല്ലാ സഹൃദയനോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ടീം സഹൃദയയ്ക്കു വേണ്ടി പ്രസിഡന്റ് സണ്ണി ചാക്കോയും വൈസ് പ്രസിഡന്റ് സുജ ജോഷിയും അറിയിക്കുകയാണ്.
കാര്‍ണിവലിന്റെ മനോഹരമായ ദൃശ്യങ്ങളും വീഡിയോയും കാണുവാന്‍ സന്ദര്‍ശിക്കുക- https://www.facebook.com/sahrudaya.uk/
ബിനോയ് ജോസഫ്, സ്പോര്‍ട്സ് ഡെസ്ക്
ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് ടീമിന് വിജയത്തുടക്കം. ആർപ്പുവിളിക്കുന്ന ഇംഗ്ലീഷ് ആരാധകർക്ക് മുന്നിൽ മനോഹരമായ കളി കാഴ്ചവച്ച ഇംഗ്ലീഷ് ടീം ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. കളിയുടെ എല്ലാ മേഖലകളിലും മികവു കാട്ടിയ ഇംഗ്ലണ്ട് പരിചയ സമ്പത്ത് കുറഞ്ഞ യുവനിരയുമായാണ് കളത്തിലിറങ്ങിയത്. റഷ്യയിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ടീമിനെ നയിക്കുന്നത്. 24 കാരനായ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും നേടിയത്. പതിനൊന്നാം മിനിട്ടിൽ ടീമിന്റെ ആദ്യ ഗോൾ പിറന്നു. കോർണർ കിക്ക് ആണ് ഗോളിനു വഴി തെളിച്ചത്. എന്നാൽ മുപ്പത്തഞ്ചാമത്തെ മിനിട്ടിൽ ടുണീഷ്യൻ കളിക്കാരനെ പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽട്ടി നല്കിയത് ടുണീഷ്യയുടെ സാസി നെറ്റിലാക്കി സമനില പിടിച്ചു.
ടുണീഷ്യയുടെ പോസ്റ്റിലേയ്ക്ക് നിരന്തരം റെയ്ഡ് നടത്തിയ ഇംഗ്ലണ്ട് ടീം ഫുൾടൈം കഴിഞ്ഞുള്ള എക്ട്രാ ഇൻജുറി ടൈമിന്റെ ആദ്യ മിനിട്ടിൽ വീണ്ടും ടുണീഷ്യൻ വലയിൽ പന്തെത്തിച്ചു. കോർണർ കിക്കാണ് വീണ്ടും ഗോളിനു വഴിയൊരുക്കിയത്. 3-5-2 ഫോർമേഷനിലാണ് ഇംഗ്ലണ്ട് കളിച്ചത്. ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. പനാമ, ടുണീഷ്യ, ബെൽജിയം എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.
ന്യൂസ് ഡെസ്ക്
പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായി. ജർമ്മൻ പോലീസാണ് സിഇഒയെ ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഡീസൽഗേറ്റ് സ്കാൻഡലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. വോക്സ് വാഗണിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായിരിക്കുന്നത്.
2015ൽ ആണ് ഡീസൽ എമിഷൻ സ്കാൻഡൽ പുറം ലോകമറിയുന്നത്. യുഎസിലെ എമിഷൻ ടെസ്റ്റിനെ മറികടക്കുന്നതിനായി ഇല്ലീഗൽ സോഫ്റ്റ് വെയർ കാറിൽ സജ്ജീകരിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. യുകെയിലെ 1.2 മില്യണടക്കം 11 മില്യൺ കാറുകളിൽ ഈ സംവിധാനം നിയമപരമല്ലാതെ ഘടിപ്പിച്ചിരുന്നു. ഔഡി ഡിവിഷന്റെ മേധാവിയായ റൂപർട്ട് സ്റ്റാഡ്ലർ 1997 മുതൽ വോക്സ് വാഗന്റെ മാനേജിംഗ് ടീമിലുണ്ട്. വോക്സ് വാഗന് 30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായത്.
ന്യൂസ് ഡെസ്ക്
ലണ്ടനിൽ ട്രെയിനിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 7.30 ന് ശേഷമാണ് ദുരന്തം നടന്നത്. ബ്രിക്സ്റ്റണിനടുത്തുള്ള ലുഗ്ബ്രോ ജംഗ്ഷനിലാണ് സംഭവം. അപകടം നടന്ന ഉടനെ പോലീസും പാരാമെഡിക്സും സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എങ്ങനെയാണ് അപകടം നടന്നത് എന്നതിനെക്കുറിച്ചോ ഇവർ എങ്ങനെ ട്രാക്കിൽ എത്തിപ്പെട്ടു എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് അറിയിച്ചു. നാഷണൽ റെയിലിന്റെ ഈ മേഖലയിലെ സർവീസുകൾക്ക് അപകടം മൂലം താമസം നേരിടുന്നുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.
ഇടുക്കിജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ 2018-19 പ്രവര്‍ത്തനങ്ങള്‍ക്കായി നോര്‍ത്താംപ്ടണിലുഉള്ള ബാബു തോമസിന്റെ നേത്യത്തിലുള്ള കമ്മറ്റി നിലവില്‍ വന്നു. ബാബു തോമസിനോട് ഒപ്പം നാല് ജോയിന്റ് കണ്‍വീനര്‍മാരെയും, പത്തോളം കമ്മറ്റി മെമ്പേഴ്‌സിനെയും തെരഞ്ഞെടുത്തു.
ജോയിന്റ് കണ്‍വീനര്‍മാരായി ജസ്റ്റിന്‍ എബ്രഹാം (റോതര്‍ഹാം), റോയി മാത്യു (മാഞ്ചസ്റ്റര്‍), സിജോ വേലംകുന്നേല്‍ (കോള്‍ചെസ്റ്റര്‍), ബെന്നി മേച്ചേരിമണ്ണില്‍(റെക്‌സാം) തുടങ്ങിയവരും കമ്മറ്റി മെംബര്‍മാരായി വിന്‍സി വിനോദ് (മാന്‍ഞ്ചസ്റ്റര്‍), പീറ്റര്‍ താണോലി (വെയില്‍സ്), ജിമ്മി ജേക്കബ് (സ്‌കെഗ്‌ന്‌സ്), സൈജു വേലംകുന്നേല്‍ (ലിവര്‍പൂള്‍), സാന്റ്റോ ജേക്കബ് (ബര്‍മിംഹ്ഹാം), തോമസ് ദേവസ്യ (കിംഗ്‌സിലിന്‍), റോയി ജോസഫ് (പീറ്റര്‍ബ്രോ), ഷിബുവാലുമ്മേല്‍ (ചെസ്റ്റര്‍ഫീല്‍ഡ്), വിമല്‍ റോയി (ബര്‍മിംഹ്ഹാം), ബാലസജീവ് കുമാര്‍ (കോള്‍ചെസ്റ്റര്‍) തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ ഏഴ് വര്‍ഷമായി യുകെയിലും, നാട്ടിലുമായി കലാകായിക രംഗത്തും മറ്റ് നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇതു വരെ 30 ലക്ഷത്തില്‍ അധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തില്‍ നടത്തി കഴിഞ്ഞത് യു കെയിലുള്ള ഇടുക്കി ജില്ലക്കാരുടെയും മറ്റുള്ളവരുടെയും സഹായ സഹകരണങ്ങള്‍ കൊണ്ട് മാത്രമാണ്. വരും വര്‍ഷത്തെ സംഗമം കൂടുതല്‍ നൂതനമായ രീതിയില്‍ എല്ലാ ഇടുക്കിജില്ലക്കാരെയും പങ്കെടുപ്പിച്ച് കൂടുതല്‍ ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ യുകെയിലും, ഇടുക്കിജില്ലയുടെ പല ഭാഗത്തും നടത്തുന്നതിന് വേണ്ടി ഉള്ള ചര്‍ച്ചകളും നിര്‍ദേശങ്ങളും ഇടുക്കി ജില്ലാ സംഗമത്തിന്റെ പൊതുയോഗത്തില്‍ ഉണ്ടായി. ഇടുക്കിജില്ലാ സംഗമത്തിന്റെ കൂടുതല്‍ നല്ലരീതിയില്‍ ഉള്ള പ്രവര്‍ത്തനത്തിനും ഇടുക്കിജില്ലക്കാര്‍ തമ്മില്‍ കൂടുതല്‍ വ്യക്തി ബന്ധം സ്ഥാപിച്ചു ഏവര്‍ക്കും നല്ലൊരു മാതൃകാ കൂട്ടായ്മയായി മാറുന്നതിനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹായ സഹകരണം ആവശ്യമാണ്.
ഇടുക്കിജില്ലയുടെ പൈതൃകവും, പാരമ്പര്യവും പങ്കുവയ്ക്കുന്നതിനും ജില്ലയുടെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വ്യക്തികളും, കുടുംബങ്ങളുമായി സൗഹൃദം പങ്കിടുവാനും, ബന്ധങ്ങള്‍ ഊട്ടിവളര്‍ത്താനും, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അവരുടെ കലാ കായിക കഴിവുകളെ പ്രകടിപ്പിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും, അഗീകരിക്കുന്നതിനും ഉള്ള ഒരു കൂട്ടായ്മയാണ് ഇടുക്കി ജില്ലാ സംഗമം.
യുകെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കിജില്ലക്കാരായ വ്യക്തികളുടെയോ, കുടുംബത്തിന്റെയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനായി ഇടുക്കിജില്ലാ സംഗമം ഏപ്പോഴും കൂടെ ഉണ്ടായിരിക്കും. സ്നേഹത്തിലും, വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയും പൊതുവായുള്ള ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും. ഈ നല്ലൊരു കൂട്ടായ്മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യുകെയില്‍ ഉള്ള എല്ലാ ഇടുക്കി ജില്ലക്കാരുടെയും, സഹായ സഹകരണം പ്രതിക്ഷിച്ചു കൊള്ളുന്നുവെന്ന് കണ്‍വീനര്‍ ബാബു തോമസ് പറഞ്ഞു.
ഐസ്‌ക്രീം വാങ്ങിക്കൊടുത്തില്ലെന്ന പേരില്‍ അമ്മയില്‍ നിന്ന് എട്ടുവയസുകാരനെ ഏറ്റെടുത്ത നടപടിയില്‍ സോഷ്യല്‍ കെയറിന് കോടതിയുടെ വിമര്‍ശനം. കുട്ടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അവന്റെ വികാരങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ലെന്നും ആരോപിച്ചാണ് എട്ടു വയസുകാരനെ സോഷ്യല്‍ വര്‍ക്കര്‍ അമ്മയില്‍ നിന്ന് ഏറ്റെടുത്തത്. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നില്ല, കുട്ടിയുടെ ഇഷ്ടമനുസരിച്ച് മുടി വെട്ടുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് 44 പേജുള്ള പ്രസ്താവനയില്‍ സോഷ്യല്‍ വര്‍ക്കര്‍ എഴുതിയത്. ഒരു ഹൈക്കോര്‍ട്ട് ജഡ്ജ് സോഷ്യല്‍ വര്‍ക്കറെ ഇക്കാര്യത്തില്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്.
കുട്ടിയെ അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് കോടതി വിധിച്ചു. സോഷ്യല്‍ വര്‍ക്കറുടെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതും അപ്രസക്തവുമാണെന്ന് ജസ്റ്റിസ് മോസ്റ്റിന്‍ വ്യക്തമാക്കി. 44 പേജുള്ള സോഷ്യല്‍ വര്‍ക്കറുടെ വിറ്റ്‌നസ് സ്‌റ്റേറ്റ്‌മെന്റ് വളരെ ദീര്‍ഘമാണെങ്കിലും മോശം പേരന്റിംഗ് വ്യക്തമാക്കുന്ന ഒരു തെളിവും പരാമര്‍ശിക്കാത്തതാണെന്ന് ജസ്റ്റിസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍മാര്‍ത്തന്‍ഷയര്‍ കൗണ്ടി കൗണ്‍സിലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കരാണ് കോടതിയുടെ വിമര്‍ശനം കേട്ടത്. ഒരി കീഴ്‌ക്കോടതി സോഷ്യല്‍ വര്‍ക്കറുടെ നടപടി ശരിവെക്കുകയും കുട്ടിയെ ഫോസ്റ്റര്‍ പേരന്റ്‌സിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുട്ടിയെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ പിന്നീട് അപേക്ഷ നല്‍കിയെങ്കിലും കൗണ്‍സില്‍ ഇത് നിരസിച്ചു. പിന്നീടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
പി.ജെ കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ ഘടകം വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ഏബ്രഹാം പറഞ്ഞു. പി.ജെ കുര്യന്‍ അനുഭവ പരിചയത്തിന്റെ അഭാവം വരുത്തുന്ന പ്രശ്‌നങ്ങള്‍ ഇനി കോണ്‍ഗ്രസ് നേതൃത്വം അനുഭവിച്ചു തന്നെ അറിയുമെന്നും ജോര്‍ജ്ജ് ഏബ്രഹാം കൂട്ടിച്ചേര്‍ത്തു. പി.ജെ കുര്യന് രാജ്യസഭാ സീറ്റ് നിഷേധിക്കുക മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ ചെയ്തത് മറിച്ച് അത് കേരളാ കോണ്‍ഗ്രസിന് തളികയില്‍ വെച്ച് നല്‍കുകയും ചെയ്തു. ഒരുപക്ഷെ കോണ്‍ഗ്രസിലെ തന്നെ മറ്റൊരാള്‍ക്ക് അവസരം നല്‍കിയിരുന്നെങ്കില്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചുവെന്നെങ്കിലും കരുതാന്‍ കഴിയുമായിരുന്നു.
എന്നാല്‍ മുന്നണി സംവിധാനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗിനും കേരളാ കോണ്‍ഗ്രസിനും അടിയറവ് പറയുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്നും വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോള്‍ അകലുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റില്‍ മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ വീഴ്ചയുടെ തുടക്കമാകുകയായിരുന്നു. ഇപ്പോഴിതാ രാജ്യസഭാ സീറ്റുപോലും ഘടകകക്ഷികള്‍ക്ക് അടിയറ വെയ്‌ക്കേണ്ട ഗതികേട് വന്നിരിക്കുന്നു.
കേരള രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസിന് യാതൊരു അടിത്തറയുമില്ലെന്ന് ചെങ്ങന്നൂര്‍ ഇലക്ഷന്‍ വ്യക്തമാക്കിയതാണ്. ഇലക്ഷന്റെ അവസാന സമയം കേരളാ കോണ്‍ഗ്രസ് ഒപ്പമെത്തിയിട്ടും കോണ്‍ഗ്രസിന് യാതൊരു ഗുണവും ലഭ്യമായില്ല. ഇതെല്ലാം മനസിലാക്കി തന്നെ ശക്തമായ തീരുമാനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. ബി.ജെ.പി രാഷ്ട്രീയം ഉയര്‍ത്തുന്ന ഭീഷണികളെ നേരിടാന്‍ കോണ്‍ഗ്രസ് സ്വന്തം അടിത്തറ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.
ന്യൂസ് ഡെസ്ക്
ജയില്‍ മോചിതനായ അറ്റ് ലസ് രാമചന്ദ്രന്റെ ആദ്യ അഭിമുഖം പുറത്തുവന്നു. തന്ന്റെ ചിറകുകള്‍ അരിയപ്പെട്ട ദിനങ്ങള്‍ ആയിരുന്നു കടന്നുപോയത്… കണ്ണീര്‍ വാര്‍ത്ത രാത്രികള്‍ ഇല്ലാതില്ല.. ഇരുട്ടറയില്‍നിന്ന് പുറത്തെത്തിച്ചതു ഭാര്യ ഇന്ദുവിന്റെ മനോധൈര്യമാണ്. ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചു വരും.. രാമചന്ദ്രൻ മനസു തുറന്നു. കൈരളി ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആണ് അഭിമുഖം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് വ്യവസായി അറ്റ് ലസ് രാമചന്ദ്രൻ മൂന്നു വർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായി. നൽകിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ദുബായിലെ 22 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസുനൽകിയിരുന്നത്.
ഈ ബാങ്കുകളുമായി ധാരണയിലെത്തിയതോടെയാണ് ജയിൽ മോചനത്തിന് വഴിതുറന്നത്. 2015 ഓഗസ്റ്റിലാണ് രാമചന്ദ്രനെ ജയിൽ ശിക്ഷയ്ക്കു വിധിച്ചത്. രാമചന്ദ്രന്റെ മകൾ മഞ്ചുവും അരുണും കേസിൽ ശിക്ഷിക്കപ്പെട്ടു. ഭാര്യ ഇന്ദു രാമചന്ദ്രനാണ് ഇവരുടെ മോചനത്തിനായി ശ്രമിച്ചുവന്നത്.
എന്നാല്‍ കേന്ദ്ര സർക്കാരിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഡൽഹിയിലുള്ള ഒരു സ്വർണ വ്യാപാരിയുമായാണ് ഒടുവിൽ ഒത്തുതീർപ്പിലെത്തിയത്. യുഎഇ വിടാതെ കടബാധ്യത തീര്‍ക്കാമെന്നാണ് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്.
3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസിലാണ് ദുബായി കോടതി ശിക്ഷിച്ചത്. അറ്റ്ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്.