Uncategorized

ജെഗി ജോസഫ്

ബ്രിസ്റ്റോളിലെ മലയാളി അസോസിയേഷനുകളുടെ പൊതു കൂട്ടായ്മയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ബ്രിസ്‌ക) സംഘടിപ്പിക്കുന്നഫാമിലി ഫണ്‍ ഡേയും,സ്‌പോര്‍ട്‌സ് & ഗെയിംസ് മത്സരങ്ങളും മെയ് 26 ശനിയാഴ്ച്ച ഫിഷ്പോണ്ട്‌സിലുള്ള ഫോറെസ്‌റ് റോഡ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 10 മണിക്ക് ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും ചേര്‍ന്ന് സ്‌പോര്‍ട്‌സ് സെക്രട്ടറി സുബിന്‍ സിറിയക്കിന് പതാക കൈമാറുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാവും. വിവിധ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള 100 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍ മത്സരങ്ങളും റിലേ, ഷോര്‍ട് പുട്ട്, ഫുട്‌ബോള്‍ തുടങ്ങിയ വാശിയേറിയ മത്സരങ്ങള്‍ക്കൊപ്പം സ്പൂണ്‍ റേസ്, സാക്ക് റേസ്, തുടങ്ങിയ രസകരമായ മത്സരങ്ങളും നടക്കുന്നുണ്ട്.
ബ്രിസ്‌ക ട്രെഷറര്‍ ബിജു എബ്രഹാം, വൈസ് പ്രസിഡന്റ് ബിജു പാപ്പാറില്‍, വെല്‍ഫെയര്‍ ഓഫീസര്‍ ജോജി മാത്യു, സ്‌പോര്‍ട്‌സ് ഡേ സ്‌പെഷ്യല്‍ ജോയിന്റ് കണ്‍വീനര്‍ ജസ്റ്റിന്‍ മഞ്ഞളി, ജോയിന്റ് ട്രെഷറര്‍ ബിനു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.

വിവിധ വിഭവങ്ങള്‍ വിളമ്പുന്ന ‘മോഡേണ്‍ തട്ടുകട’യാണ് അന്നത്തെ മറ്റൊരു ആകര്‍ഷണീയത. കലാരംഗത്തെന്നതുപോലെ പാചക രംഗത്തും വിദഗ്ദ്ധനായ ബ്രിസ്‌ക ആര്‍ട്‌സ് സെക്രട്ടറി കൂടിയായ സെബാസ്റ്റ്യന്‍ ലോനപ്പനാണ് തട്ടുകടയുടെ മേല്‍നോട്ടം. നടന്‍ കപ്പ ബിരിയാണി, ചോറും കറിയും, നമ്പൂതിരീസ് സംഭാരം, ബര്‍ഗര്‍, ഹോട് ഡോഗ്, ഐസ് ലോലികള്‍, മിഠായികള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ തട്ടുകയില്‍ നിന്നും ലഭിക്കുന്നതാണ്.

മലയാളം യുകെ സ്‌പെഷ്യല്‍, ജോജി തോമസ്

ഇന്ത്യക്കാരന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതാണ് ക്രിക്കറ്റെന്ന് വികാരം. ദേശവും ഭാഷയും മാറിയാലും ക്രിക്കറ്റിനെ മറക്കാനില്ലെന്നാണ് യോര്‍ക്ക്ഷയറിലെ ഒരുപറ്റം മലയാളികളുടെ ഉറച്ച തീരുമാനം. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗ്. യോര്‍ക്ക്ഷയറില്‍ ഇനി രണ്ടരമാസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റിന്റെ ഉത്സവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരങ്ങളില്‍ 6 ടീമുകളാണ് മാറ്റുരയ്ക്കുക. മൊത്തം 30 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ടീമുകളും രണ്ട് തവണ വീതം മുഖാമുഖം കാണും. നാളെ നടക്കുന്ന ഉദ്ഘാടന മത്സരങ്ങളില്‍ ലീഡ്‌സ് ഗ്ലാഡിയേറ്റേഴ്‌സും സണ്‍റൈസ് ബ്ലൂവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഷെഫിന്‍സ് ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നത് സണ്‍റൈസേഴ്‌സ് റെഡ് ആണ്. മറ്റൊരു മത്സരം കീത്തില് സ്‌പോര്‍ട്‌സും ലീഡ്‌സ് സൂപ്പര്‍ കിംഗും തമ്മിലാണ്.

വരാന്‍ പോകുന്ന ക്രിക്കറ്റ് മാമാങ്കത്തെ യോര്‍ക്ക്ഷയറിലെയും സമീപ പ്രദേശങ്ങളിലെയും ക്രിക്കറ്റ് പ്രേമികള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് ലീഡ്‌സ് ഗ്ലാഡിയേറ്റേഴ്‌സിന്റെ ക്യാപ്റ്റനും മുഖ്യ സംഘാടകരില്‍ ഒരാളുമായ ജേക്കബ് കളപ്പുരക്കല്‍ മലയാളം യുകെയോട് പറഞ്ഞു. സൗത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ മത്സരങ്ങളില്‍ അണിനിരക്കുന്നുണ്ടെങ്കിലും കളിക്കാരും ടീമുകളും പ്രധാനമായും മലയാളി സമൂഹത്തില്‍ നിന്നാണ്. ഇത്തരത്തിലൊരു സംരഭത്തിന്റെ സംഘാടനത്തിനും മുന്നിട്ടിറങ്ങിയത് മലയാളികള്‍ തന്നെയായിരുന്നു.

ക്രിക്കറ്റിനെയും കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുകയും കായിക വിനോദങ്ങള്‍ പുതുതലമുറയ്ക്ക് താത്പ്പര്യം ജനിപ്പിക്കുകയുമാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗിന്റെ ഉദ്ദേശം. പൊതുവെ ജോലിയും വീടുമായി കഴിയുന്ന യുകെയിലെ മലയാളി സമൂഹത്തിന് മൊത്തത്തില്‍ മാതൃകയാവുകയാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗ്. ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ ഷെഫിന്‍സ് ബ്ലാസ്റ്റേഴ്‌സിനെ വിഷ്ണുവും കീത്തലി സ്പാര്‍റ്റന്‍സിനെ നിഖിലും ലീഡ്‌സ് ഗ്ലാസിയേറ്റേഴ്‌സിനെ ജേക്കബ് കളപ്പുരയ്ക്കലും ലിഡ്‌സ് സൂപ്പര്‍ കിംഗ്‌സിനെ ഡോ. പ്രവുവും ലിഡ്‌സ് സണ്‍റൈസേഴ്‌സ് റെഡിനെ സുരേഷും സണ്‍റൈസേഴ്‌സ് ബ്ലുവിനെ രാജീവും നയിക്കും.

ലീഡ്‌സ് പ്രീമിയര്‍ ലീഗ് യുകെ മലയാളികളുടം ഇടയില്‍ തികച്ചും പുതുമയാര്‍ന്ന പരീക്ഷണമാണ്. ടീമുകള്‍ക്കെല്ലാം അവരുടെ പരിശീലനത്തിനും മറ്റുമുള്ള ചിലവുകള്‍ക്കായി സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചതുതന്നെ ലീഡ്‌സ് പ്രീമിയര്‍ ലീഗിന് സമൂഹത്തില്‍ ലഭിച്ച അംഗീകാരത്തിന് തെളിവാണ്. ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ ഒരോ മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കുന്നവരെ മികച്ച സമ്മാനങ്ങളാണ് തേടിയെത്തുക.

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരാബയില്‍ പള്ളികള്‍ക്ക് നേരെ ഭീകരാക്രമണം. ഞായറാഴ്ച കുര്‍ബാനയ്ക്കിടെയുണ്ടായ ചാവേറാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 7.30ഓടെയാണ് ആക്രമണമുണ്ടായത്.

10 മിനിട്ടിനുള്ളില്‍ മൂന്നു സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാവേറുകള്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ദേവാലയങ്ങളില്‍ നിന്നും തീയും പുകയും ഉയര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതാദ്യമായല്ല ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. 2000 ക്രിസ്മസ് ദിനത്തിലും വിവിധ പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു ഇതില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബിനോയ് ജോസഫ്, മലയാളം യുകെ ന്യൂസ്‌ അസോസിയേറ്റ് എഡിറ്റര്‍

“ആരോഗ്യമുള്ള ഒരു വ്യക്തിയെ ലോകത്തിന് ലഭിക്കണമെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതാന്തരീക്ഷവും സാഹചര്യവും ഉണ്ടാവണം. രോഗിയുടെ ചുറ്റുപാടുകൾ അവരുടെ രോഗവിമുക്തിയ്ക്ക് സഹായകരമാകുന്ന രീതിയിൽ തയ്യാറാക്കണം. മാനസികവും ശാരീരികവുമായ ഉത്തേജനത്തിന് നാം പ്രകൃതിയെത്തന്നെ ഒരുക്കണം. ശുദ്ധമായ വായുവും ജലവും പ്രകാശവും ശുചിത്വവും ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്ന പ്രകൃതിദത്തമായ ഘടകങ്ങളാണ്. ശബ്ദമലിനീകരണമില്ലാത്ത, മിതോഷ്ണമുള്ള അന്തരീക്ഷവും രോഗവിമുക്തി ത്വരിതപ്പെടുത്തും. ആരോഗ്യ വിദ്യാഭ്യാസവും ശരിയായ പരിശീലന പ്രക്രിയകളും രോഗാവസ്ഥയുടെ നിരന്തരമായ വിശകലനവും  വഴി രോഗിയെ ആരോഗ്യത്തിലേക്ക് നയിക്കാൻ കഴിയും”. 1800 കളിൽ ഫ്ളോറൻസ് നൈറ്റിംഗേൽ രൂപപ്പെടുത്തിയ ഈ സിദ്ധാന്തം പിന്നീട് ലോകമെമ്പാടുമുള്ള ആരോഗ്യ ശുശ്രൂഷാ രംഗത്തെ അടിസ്ഥാന തത്വമായി മാറി.

ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ പോരാളികളെ ശുശ്രൂഷിക്കാനായി ഇറങ്ങിത്തിരിച്ച ഫ്ളോറൻസ് നൈറ്റിംഗേൽ നയിച്ച വഴിയിലൂടെ, ലോകത്തെ ആരോഗ്യ ശുശ്രൂഷാ രംഗം അത്യധികം മുന്നേറിയിരിക്കുന്നു. അതെ, ആധുനിക നഴ്സിംഗ് പ്രസ്ഥാനത്തിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പാത പിന്തുടർന്ന് 20 മില്യണിലധികം ആളുകളാണ് ഇന്ന് ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നത്. റാന്തൽ വിളക്കിന്റെ പ്രകാശത്തിൽ, വേദനയുടെ ലോകത്തിൽ സമാശ്വാസത്തിന്റെയും അനുകമ്പയുടെയും സ്നേഹ സന്ദേശവുമായി കടന്നു വന്ന ദി ലേഡി വിത്ത് ദ ലാംപ് ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ  മെയ് 12,  അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നു.

വരും തലമുറയ്ക്കായി ജീവനെ കാത്തുസൂക്ഷിക്കുന്ന ഭൂമിയിലെ മാലാഖാമാരാണ് നഴ്സുമാർ.. പ്രതീക്ഷയുടെ നാളെകൾക്ക് ജീവനേകുന്ന പ്രകാശവാഹകർ.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. ജീവന്റെ തുടിപ്പുകൾക്ക് നിദ്രയിലും കാവലിരിക്കുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയിലൂടെ.. ആശ്വാസവാക്കുകളിലൂടെ സന്തോഷത്തിന്റെ ലോകത്തിലേയ്ക്ക് നയിയ്ക്കുന്നവർ.. ആതുരശുശ്രൂഷയെ സേവനത്തിന്റെ മുഖമുദ്രയാക്കുന്നവരാണ് ഈ അഭിമാനതാരങ്ങൾ.. കർത്തവ്യ നിർവ്വഹണത്തിൽ ഉണ്ടാകാവുന്ന സമ്മർദ്ദങ്ങളേയും മാറി വരുന്ന സാഹചര്യങ്ങളെയും സംയമനത്തോടെ നേരിട്ട് ജീവിതപാത തെളിയിക്കുന്നവർ..

നഴ്സുമാർ – നയിക്കുന്ന ശബ്ദം – ആരോഗ്യം മനുഷ്യാവകാശവും എന്നതാണ് 2018 ലെ അന്താരാഷ്ട്ര നഴ്സസ് ദിന സന്ദേശം. ആരോഗ്യ സംരക്ഷണം ഓരോരുത്തരുടെയും മൗലിക അവകാശമെങ്കിൽ അതു പോലെ നഴ്സുമാരും അവരുടെ അവകാശ സംരക്ഷണത്തിന് അർഹരാണ് എന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് എടുത്തു പറയുന്നു. സുരക്ഷിതമായ ജോലി സ്ഥലം, തൃപ്തികരമായ പ്രതിഫലം, ട്രെയിനിംഗിനുള്ള സൗകര്യങ്ങൾ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാനുള്ള സാഹചര്യം, തീരുമാനങ്ങളിൽ ഇടപെടാനുള്ള അവസരം എന്നിവയും നഴ്സുമാർക്ക് ലഭിക്കണമെന്ന് കൗൺസിൽ വ്യക്തമാക്കുന്നു.

നൂറുകണക്കിന് ഉത്തരവാദിത്വങ്ങളാണ് തങ്ങളുടെ ജോലി സ്ഥലത്ത് നഴ്സുമാർ നിറവേറ്റുന്നത്. പിറന്നു വീഴുന്ന കുഞ്ഞു മുതൽ മരണക്കിടക്കയിലുള്ള രോഗികൾ വരെ നീളുന്ന ഒരു വലിയ ലിസ്റ്റ് നഴ്സുമാർക്കായി എവിടെയുമുണ്ട്. ഏത് അടിയന്തിര സാഹചര്യവും സംയമനത്തോടെ കൈകാര്യം ചെയ്ത് രോഗിയുടെ സുരക്ഷിതത്വയും രോഗവിമുക്തിയും ലക്ഷ്യമാക്കുന്ന ആതുരശുശ്രൂഷാ രംഗത്തെ ജീവനാഡികളാണ് നഴ്സുമാർ. ജോലിയുടെ വ്യഗ്രതയിൽ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാർ പലപ്പോഴും അവർക്ക് കഴിഞ്ഞെന്നു വരില്ല. എങ്കിലും പരിഭവങ്ങളുടെ ഒരു കണക്ക് അവർ പുറത്തെടുക്കാറില്ല. സങ്കീർണമായ നിരവധി പ്രശ്നങ്ങളുടെ ഇടയിലാണ് ഇവരുടെ ഓരോ ദിനവും കടന്നു പോവുന്നത്.

സ്റ്റാഫ് ഷോർട്ടേജ് മൂലം പല ഹോസ്പിറ്റലുകളുടെയും പ്രവർത്തനം കാര്യക്ഷമമാകുന്നില്ല. അതിനെ മറികടക്കുവാൻ നഴ്സുമാർ അത്യദ്ധ്വാനം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നത് അവരുടെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുന്നു. 12 മണിക്കൂറുകൾ നീണ്ട ഷിഫ്റ്റുകളും ഓവർടൈം വർക്കും നൈറ്റ് ഡ്യൂട്ടിയും ചെയ്യുന്ന നഴ്സുമാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നു. രോഗികൾക്ക് വേണ്ട തൃപ്തികരമായ പരിചരണം കൊടുക്കാൻ വേണ്ട സൗകര്യങ്ങളുടെ അഭാവവും നഴ്സുമാരുടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ജോലി സ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന ചൂഷണങ്ങളും പീഡനങ്ങളും അവരുടെ ജീവിതം തന്നെ ദുസഹമാക്കുന്നു.

ലക്ഷക്കണക്കിന് നഴ്സുമാരാണ് ഇന്ത്യയിൽ നിന്ന് ലോകത്തെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. പ്രത്യേകിച്ചും മലയാളി നഴ്സുമാർ എത്തിച്ചേരാത്ത ഇടങ്ങൾ ഉണ്ടാവില്ലെന്നു വേണം കരുതാൻ. ഒരു കാലത്ത് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ആരംഭിച്ച നഴ്സുമാരുടെ കുടിയേറ്റം പിന്നീട് അമേരിക്ക, ഓസ്ട്രേലിയ, ക്യാനഡ, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു. പലരും നല്ല ജോലികൾ നേടിയെടുത്തെങ്കിലും കുറെപ്പേരെങ്കിലും റിക്രൂട്ട്മെൻറ് തട്ടിപ്പിന്റെയും രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും ഇരകളായി.

കൂടുതലും വനിതകൾ ജോലി ചെയ്യുന്ന മേഖല എന്ന നിലയ്ക്ക് സംഘടിത ശക്തിയുടെ അഭാവം നഴ്സിംഗ് രംഗത്തെ ചൂഷണത്തിന് ആക്കം കൂട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പോലും തുല്യ ജോലിയ്ക്ക് തുല്യ ശമ്പളം എന്ന ന്യായമായ അവകാശത്തിനായി  സമരരംഗത്തേയ്ക്ക് നയിക്കപ്പെടുന്ന നഴ്സിംഗ് സമൂഹത്തെയാണ് കാണാൻ കഴിയുന്നത്. അവകാശങ്ങൾക്കായി തെരുവിൽ മുദ്രാവാക്യം വിളിക്കേണ്ട സ്ഥിതിയിലേയ്ക്ക് നഴ്സുമാരെ തള്ളി വിടുന്ന പ്രവണത നാടിന്റെ ധാർമ്മിക നിലവാരത്തിന്റെ അധ:പതനത്തിന്റെ സൂചനയാണ്. നഴ്സുമാർക്ക്‌ അർഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷിതമായ ജോലി സാഹചര്യവും ഒരുക്കുക എന്നത് ഓരോ സർക്കാരിന്റെയും കടമയും ഉത്തരവാദിത്വവുമാണ്. നഴ്സിംഗ് എന്നത് ഒരു വെറും ജോലിയല്ല, അത് ഒരു സേവനം കൂടിയാണ്. അതിന് വിലയിടാൻ ആർക്കും അധികാരമില്ല. മഹത്തായ നഴ്സിംഗ് പ്രഫഷനെ അംഗീകരിക്കുകയും ആദരിക്കുകയും ആണ് പ്രബുദ്ധമായ സമൂഹവും അധികാരികളും ചെയ്യേണ്ടത്.

അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ എല്ലാ നഴ്സുമാർക്കും മലയാളം യുകെ ന്യൂസ് ടീമിന്റെ ആശംസകൾ.

ഓക്സ്ഫോര്‍ഡിലെ സെന്റ്‌ പീറ്റേഴ്സ് ആന്‍റ് സെന്റ്‌ പോള്‍സ് യാക്കോബായ പള്ളി പൊതുയോഗത്തില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവും. ഇടവകയില്‍ നിന്നുള്ള പ്രതിപുരുഷനെ തെരഞ്ഞെടുക്കുന്നതിന് ചേര്‍ന്ന യോഗമാണ് ചേരി തിരിഞ്ഞുള്ള വാഗ്വാദത്തിലും ബഹളത്തിലും കലാശിച്ചത്. കാതോലിക്കാ ബാവയെ അനുകൂലിക്കുന്ന വിഭാഗവും പാത്രിയര്‍ക്കീസ് ബാവയെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലാണ് ചേരിതിരിവും ബഹളവും ഉണ്ടായത്.

പള്ളി പ്രതിപുരുഷനെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍ ഇടവക വികാരി ഫാ. രാജു ചെറുവള്ളിയുടെ നിര്‍ദ്ദേശപ്രകാരം കാതോലിക്ക ബാവയുടെ അനുകൂലികളില്‍ നിന്നുള്ളയാളെ പ്രതിപുരുഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ്‌ ബഹളം ഉണ്ടായത്. പാത്രിയര്‍ക്കീസ് ബാവ പക്ഷക്കാരായ ആളുകള്‍ ഇതിനെ എതിര്‍ക്കുകയും തങ്ങളുടെ പക്ഷത്ത് നിന്നുള്ളയാള്‍ വേണം പ്രതിപുരുഷ സ്ഥാനത്തേക്ക് എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് വേണ്ടി നടന്ന ഇലക്ഷനില്‍ കത്തോലിക്ക ബാവ അനുകൂലികള്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ച് പാത്രിയര്‍ക്കീസ് പക്ഷക്കാര്‍ ബഹളം വയ്ക്കുകയും ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു.

തുടര്‍ന്ന് പാത്രിയര്‍ക്കീസ് ബാവയെ അനുകൂലിക്കുന്ന വിഭാഗം യോഗം ബഹിഷ്കരിക്കുകയും തെരഞ്ഞെടുപ്പ് അംഗീകരിക്കില്ല എന്ന് പ്രഖ്യാപിക്കുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍ തങ്ങള്‍ ഇനി ഇടവകയുടെ പരിപാടികള്‍ ബഹിഷ്കരിക്കും എന്നും ഇവര്‍ പ്രഖ്യാപിച്ചു.

എന്നാല്‍ ഇവരുടെ എതിര്‍പ്പ് മുഖവിലക്ക് എടുക്കാതെ കാതോലിക്ക ബാവ പക്ഷക്കാരനായ ജോസ് വര്‍ക്കിയെ ഇടവകയില്‍ നിന്നുള്ള പ്രതിപുരുഷനായി തെരഞ്ഞെടുത്തതായി പൊതുയോഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തീരുമാനം അംഗീകരിക്കില്ലെന്ന് മറുഭാഗവും അറിയിച്ചതോടെ വിശ്വാസികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

 

ജിമ്മി ജോസഫ്

മെയ് 24ന് വൈകുന്നേരം 4:30 മുതല്‍ ഗ്ലാസ്‌ഗോയിലെ ഈസ്റ്റ്കില്‍ ബ്രൈഡ് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളി ഹാളില്‍ വച്ച് പ്രഥമ സ്‌കോട്ടിഷ് മലയാളി സ്റ്റാര്‍ സിംഗര്‍ സീനിയര്‍, ജൂണിയര്‍, സബ് ജൂണിയര്‍ മത്സരങ്ങള്‍ നടത്തപ്പെടുന്നു. 18 വയസ്സുവരെയുള്ളവര്‍ക്കു വേണ്ടിയുള്ള മത്സരം മാത്രം നടത്താനാണുദ്ദേശിച്ചിരുന്നതെങ്കിലും പൊതുജനാഭിപ്രായം കണക്കിലെടുത്ത് 18 വയസ്സിനു മുകളിലുള്ളവരെയും മത്സരിപ്പിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായിയിരിക്കുകയാണ്. സ്‌കോട്‌ലാന്‍ഡില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. 3 കാറ്റഗറിയിലാണ് മത്സരങ്ങള്‍ നടത്തുക.12 വയസ്സില്‍ താഴെയുള്ളവരുടെ ഗ്രൂപ്പും 12 മുതല്‍ 18 വരെയുള്ളവരുടെ ഗ്രൂപ്പും 18 വയസ്സിനു മുകളിലേക്കുള്ള മുതിര്‍ന്നവരുടെ ഗ്രൂപ്പും.ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 20ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ശ്രീ. വേണുഗോപാലും സംഘവും വിധി നിര്‍ണ്ണയം നടത്തുന്ന ഈ മത്സരത്തിലെ വിജയികളെ മെയ് 25 ന് നടക്കുന്ന വേണുഗീതം 2018ല്‍ ആദരിക്കും.

മെയ് 25 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഗ്ലാസ്‌ഗോയിലെ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളില്‍ വച്ചാണ് വേണുനാദ സംഗീത സപര്യയുടെ 35ാ-ാമത് വാര്‍ഷികത്തിന്റെ ആഘോഷാരവങ്ങള്‍ക്ക് തുടക്കം കുറിക്കുക. പ്രശസ്ത പിന്നണി ഗായകരായ ജി. വേണുഗോപാല്‍, വൈഷ്ണവ് ഗിരീഷ്, മൃദുല വാര്യര്‍, ഡോ. വാണീ ജയറാം, ഫാ.വില്‍സണ്‍ മേച്ചേരില്‍, പ്രശസ്ത മെന്റലിസ്റ്റും മൈന്‍ഡ് മജിഷ്യനുമായ രാജമൂര്‍ത്തി, മിനി സ്‌ക്രീന്‍ അവതാരകന്‍ കോമഡി ആര്‍ട്ടിസ്റ്റ് സാബു തിരുവല്ല, കീബോര്‍ഡിസ്റ്റ് രാജ് മോഹന്‍, കൂടാതെ സ്‌കോട്‌ലാന്‍ഡ് മലയാളികള്‍ക്ക് ഇന്നേവരെ പരിചിതമല്ലാത്ത എല്‍ ഇ ഡി സ്റ്റേജ് സംവിധാനങ്ങളും, മികച്ച അവതരണ ശൈലിയും കലാഭവന്‍ നൈസ് അണിയിച്ചൊരുക്കുന്ന ന്യത്തനൃത്യങ്ങളും കൂടിച്ചേരുമ്പോള്‍ വേണുഗീതം 2018 അനുവാചകരെ ദൃശ്യശ്രവണ മായിക മാസ്മരികതയുടെ കാണാപ്പുറ തലങ്ങളിലെത്തിക്കും എന്നു തീര്‍ച്ച.

സ്‌കോട്ടിഷ് മലയാളി സ്റ്റാര്‍ സിംഗറിനെക്കുറിച്ച് വിശദ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റാര്‍ സിംഗര്‍ കോര്‍ഡിനേറ്റര്‍ സോജോ ആന്റണി ഗ്ലാസ്‌ഗോയെ 07535 974024 എന്ന നമ്പറിലും യുസ്മ സെക്രട്ടറി അനില്‍ കിര്‍ക്കാള്‍ഡിയെ 07862 230620 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആരാധകരുടെ അസഭ്യവര്‍ഷവും ബലാത്സംഗ ഭീഷണിയും. അല്ലു അര്‍ജുന്റെ പുതിയ ഡബ്ബിങ് ചിത്രം ‘എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ’ കണ്ടു തലവേദനയെടുത്തു എന്ന് മാധ്യമപ്രവര്‍ത്തകയായ അപര്‍ണ പ്രശാന്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് അല്ലു ആരാധകരെ ചൊടിപ്പിച്ചത്. ‘അല്ലു അര്‍ജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാന്‍ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്പോ മഴയത്ത് തീയറ്ററില്‍ പോസ്റ്റ് ആവുന്നതിനേക്കാള്‍ വലിയ ദ്രാവിഡുണ്ടോ’ എന്നായിരുന്നു അപര്‍ണയുടെ പോസ്റ്റ്. അല്ലു ആരാധകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അസഭ്യ വര്‍ഷവുമായി രംഗത്തെത്തുകയായിരുന്നു. തെറിവിളികളുടെ കുത്തൊഴുക്ക് കൂടാതെ ബലാത്സംഘ ഭീഷണിയും ചിലര്‍ ഉയര്‍ത്തുന്നു. പോസ്റ്റിന്റെ കൂടെ അപര്‍ണ ഷെയര്‍ ചെയ്ത തന്റെ കസിന്റെ കൂടെയുള്ള ഫോട്ടോ വെച്ചും ചിലര്‍ അശ്ലീല കമന്റുകള്‍ നടത്തി.

ചിത്രത്തിനെതിരെ പറഞ്ഞതിന് അപര്‍ണ രാജ്യദ്രോഹിയായത് കൊണ്ടാണെന്നും പട്ടാളക്കാരെ അപമാനിക്കുകയാണെന്നുമടക്കം ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. തനിക്കെതിരെ അസഭ്യ വര്‍ഷം നടത്തിയവര്‍ക്കെതിരെ അപര്‍ണ മലപ്പുറം സൈബര്‍ സെല്ലിലും ഹൈടെക്ക് സെല്ലിലും പരാതി നല്‍കിയിരിക്കയാണ് അപർണ്ണ. പരാതി നല്‍കിയ വിവരങ്ങളും തെറി വിളിയുടെ സ്‌ക്രീന്‍ഷോട്ടുകളും ചേര്‍ത്ത് അപര്‍ണയിട്ട പുതിയ പോസ്റ്റിലും അല്ലു ആരാധകരുടെ തെറി വിളിക്കു കുറവില്ല…

അപര്‍ണയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം…

ഒട്ടും വൈകാരികതയോടെ എഴുതുന്ന പോസ്റ്റ് അല്ല..നാല് വര്‍ഷത്തോളമായി സിനിമാ കുറിപ്പുകള്‍ എഴുതുന്നത് കൊണ്ട് തെറി വിളികള്‍ കേള്‍ക്കുന്നത് ആദ്യമായല്ല. പക്ഷെ ഒരു തമാശ വാചകത്തിലെ ഒറ്റ വരിക്കു കിട്ടിയ കമന്റുകളില്‍ ചിലതു താഴെ കൊടുക്കുന്നു..റേപ്പ്‌ത്രെട്ടുകളും മറ്റു ഭീഷണികളും കേട്ടാല്‍ അറക്കുന്ന തെറികളും ഉണ്ട്. ഇതൊക്കെ കേള്‍ക്കാന്‍ എന്നെ പോലുള്ളവര്‍ ബാധ്യസ്ഥ ആണെന്ന് കരുതുന്നവരോടല്ല..ഞാനോ ആരോ ആവട്ടെ ,പഠിച്എല്ലാ റേപ് ഫാന്റസികളും നിറക്കാന്‍ ഉള്ള മൈതാനം ആണ് അഭിപ്രായം പറയുന്ന പെണ്‍ പ്രൊഫൈലുകള്‍ എന്ന് കരുതുന്നവര്‍ക്കെതിരെ പറ്റാവുന്ന എല്ലാ ഊര്‍ജവും എടുത്ത് പ്രതികരിക്കും..അങ്ങനെ ഉള്ള സമാന ഹൃദയരോട് സംവദിക്കാന്‍ മാത്രമാണു ഈ പോസ്റ്റ്, അങ്ങനെ പ്രതികരിക്കാന്‍ ഇനി ഒരാള്‍ക്ക് ധൈര്യമുണ്ടാവുക എന്നത് മാത്രമാണ് ലക്ഷ്യം..സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.തുടര്‍ നടപടികള്‍ അന്വേഷിച്ചു വരുന്നു..
മുഖമില്ലാതെ ‘മെസ് ‘ ഡയലോഗുകള്‍ അടിക്കുന്നവര്‍ക്കു സ്വന്തം പ്രൊഫൈലില്‍ നിന്ന് ‘കമന്റ് ഇടാന്‍ ഉള്ള ‘ തന്റേടം’ ‘അല്ലു ഏട്ടന്‍’ തരാത്തത് കഷ്ടമായി പോയി..പിന്നെ സ്ത്രീകളെ തൊടുന്നത് കണ്ടു ഇടപെട്ടു തല്ലി തോല്‍പിച്ച അങ്ങേരെ നിങ്ങള്‍ ചങ്കിലാ കൊണ്ട് നടക്കണേ എന്ന് മനസിലായി
മാപ്പ് അപേക്ഷിച്ചു പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന നിഷ്‌കളങ്കരും അല്ലാത്തവരും ആയ എല്ലാവരോടും, എനിക്ക് ആ സിനിമ ഇഷ്ടമായില്ല,ഒട്ടും ഇഷ്ടമായില്ലെന്നു മാത്രമല്ല കണ്ടിട്ട് തലവേദന സഹിക്കാനും പറ്റിയില്ല

[ot-video][/ot-video]

ദിനേശ് വെള്ളാപ്പിള്ളി

ഓക്‌സ്‌ഫോഡ്: ഗുരുധര്‍മ്മ പ്രചരണ സഭ സേവനം യു.കെയുടെ മൂന്നാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സര്‍വ്വ മതസമ്മേളനം ചെയര്‍മാന്‍ ഡോ: ബിജു പെരിങ്ങത്തറ പതാക ഉയര്‍ത്തിയതോടു കൂടി സമാരംഭിച്ചു. യോഗാദ്ധ്യക്ഷന്‍ ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി ഗുരുപ്രസാദ് സ്വാമിജിയെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു.

തുടര്‍ന്ന് നടന്ന സര്‍വ്വ മത സമ്മേളനത്തില്‍ ഇസ്ലാം മതത്തെ പ്രതിനിധീകരിച്ച് ദാറുല്‍ ഹുദ ജനറല്‍ സെക്രട്ടറി ശ്രീ. അബ്ദുള്‍ കരീം, മലങ്കര കാത്തലിക് ചര്‍ച്ച് നാഷനല്‍ കോര്‍ഡിനേറ്റര്‍ ഫാദര്‍ തോമസ് മടുക്കമൂട്ടില്‍ ക്രിസ്തുമതത്തെ പ്രതിനിധീകരിച്ചും ബ്രിസ്റ്റള്‍ ഡപ്യൂട്ടി മേയര്‍ ടോം ആദിത്യ, ആനന്ദ് ടിവി ഡയറക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ലോകമെമ്പാടും ഇന്ന് കാലുഷ്യങ്ങള്‍ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത്തരുണത്തില്‍ ഗുരുദേവന്റെ ജാതി-മത- ദൈവ ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണെന്നും എല്ലാവരും ആത്മസഹോദരരാണെന്ന ബോധതലത്തില്‍ നിന്നു കൊണ്ട് ‘പൊരുതി ജയിപ്പതസാദ്ധ്യം; ഒന്നിനോടൊന്ന് ഒരു മതവും പൊരുതാലൊടുങ്ങുവീല”എന്ന തത്ത്വദര്‍ശനം എല്ലാ മത പ്രചാരകരും പ്രചരിപ്പിക്കേണ്ടതാണ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗുരുപ്രസാദ് സ്വാമികള്‍ പറഞ്ഞു.

‘കഴിഞ്ഞ നാലു വര്‍ഷങ്ങളായി മാസത്തില്‍ രണ്ടു പ്രാവശ്യം വീതം യു.കെയിലെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന താന്‍ ആദ്യമായിട്ടാണ് ഇവിടെ ഒരു സര്‍വ്വ മത സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് യഥാര്‍ത്ഥ മതങ്ങള്‍ അതു തന്നെയാണ് മാനവികത എന്നും ശ്രീ.അബ്ദുള്‍ കരീം പറഞ്ഞു.

ഇവിടെ കൂടിയിരിക്കുന്നവരെല്ലാം ദൈവ വിശ്വാസികളാണെന്നതാണ് എന്നെ സ്വാധീനിച്ച ഘടകം. മതമൗലികവാദമല്ല മാനവികതയിലൂന്നിയ മനുഷ്യ സ്‌നേഹമാണ് ഇന്നാവശ്യം എന്ന് ഫാദര്‍ തോമസ് മടുക്ക മൂട്ടില്‍ പറഞ്ഞു.

 

ബ്രിസ്റ്റോള്‍ ഡപ്യൂട്ടി മേയര്‍ ടോം ആദിത്യ, സാമൂഹിക പ്രവര്‍ത്തകനും ആനന്ദ് ടിവി ഡയറക്ടറുമായ ശ്രീകുമാര്‍ എന്നിവരും സംസാരിച്ചു. പ്രസ്തുത ചടങ്ങില്‍ സേവനം യുകെയുടെ സ്ഥാപക ചെയര്‍മാനായ ശ്രീ ബൈജു പാലക്കലിനെ ഇപ്പോഴത്തെ ചെയര്‍മാന്‍ ഡോ.ബിജു പെരിങ്ങത്തറയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് മൊമന്റാ നല്‍കി ആദരിച്ചു. ചടങ്ങില്‍ വനിതാ കണ്‍വീനര്‍ കുമാരി ആഷ്‌ന അമ്പു സ്വാഗതവും ഓക്‌സ്‌ഫോര്‍ഡ് കുടുംബ യൂണിറ്റ് കണ്‍വീനര്‍ രാജീവ് നന്ദിയും പ്രകാശിപ്പിച്ചു.

സേവനം യു.കെ യുടെ തീം സോങ്ങ് കേരളത്തില്‍ നിന്നെത്തിയ ഗ്രന്ഥകര്‍ത്താവും ഗാന രചയിതാവും ആയുര്‍വ്വേദ ഡോക്ടറുമായ ഡോ. ജയറാം ശിവറാം രചനയും സംഗീതവും ചെയ്ത ഗാനം സര്‍വ്വ മത സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു. തുടര്‍ന്ന് സേവനം യു.കെ ഭാരവാഹികള്‍ അദ്ദേഹത്തെ മൊമന്റൊ നല്‍കി ആദരിച്ചു. പ്രഭാതത്തില്‍ ഗുരുപ്രസാദ് സ്വാമികളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ഗുരുദേവ അഷ്ടോത്തര നാമാവലി, മഹാഗുരുപൂജ മന്ത്രാര്‍ച്ചനയും തുടര്‍ന്ന് കുടുംബ ജീവിതം ശ്രീ നാരായണ ദര്‍ശനത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠന ക്ലാസും നടന്നു. ചടങ്ങില്‍ 100 കണക്കിന് കുടുംബങ്ങള്‍ ജാതി മത ഭേദമന്യേ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ വൈസ് ചെയര്‍മാന്‍ അനില്‍ സി.ആര്‍, ട്രഷറര്‍ രെസി കുമാര്‍, പി.ആര്‍ ഓ യും കുടുംബ യൂണിറ്റ് കോ-ഓര്‍ഡിനേറ്ററുമായ ദിനേഷ് വെള്ളാപ്പള്ളി, ജോയിന്റ് കണ്‍വീനര്‍ സാജന്‍ കരുണാകരന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

സേവനം യു.കെയുടെ കുടുംബ യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികളുടെ കലാപരിപാടികളോടെ മൂന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ പര്യവസാനിച്ചു. ഗുരുദേവ ദര്‍ശനം ജാതി മത ഭേദങ്ങള്‍ക്കതീതമായി നിലകൊള്ളുന്ന ഉപനിഷദ് തത്ത്വങ്ങളാണ്. ഗുരുദേവ ദര്‍ശനങ്ങളും ധര്‍മ്മാനുഷ്ടാനങ്ങളും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭയോട് ചേര്‍ന്നിന്നു കൊണ്ട് യു.കെയിലെ സമൂഹം ജാതി മത ഭേദമന്യെ ഒത്തൊരുമിച്ച് കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി പ്രവര്‍ത്തിക്കന്ന സംഘടനയാണ് സേവനം- യു.കെ. ഇതിന്റെ മൂന്നാം വാര്‍ഷികം വിശ്വവിദ്യാലയങ്ങളുടെ ഈറ്റില്ലമായ ഓക്‌സ്‌ഫോഡില്‍ വെച്ചാണ് നടത്തിയത്.

ന്യൂഡല്‍ഹി:  കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ യുവാക്കളെ സുരക്ഷാ സേനയ്ക്ക് നേരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ച ചിത്രമാണ് മുകളിലുള്ളത്. ബുര്‍ഹാന്‍ വാനിയടക്കം 11 ഹിസ്ബുള്‍ ഭീകരര്‍ ആയുധവുമായി നില്‍ക്കുന്ന ചിത്രം. താഴ് വരയിലെ തീവ്ര ചിന്താഗതിക്കാരായ യുവാക്കള്‍ക്കിടയില്‍ ഇന്റര്‍നെറ്റില്‍ തരംഗമായി പ്രചരിച്ച ഈ ചിത്രം ഇന്ന് പക്ഷെ ഓര്‍മചിത്രമാണ്. ഇതിലെ 10 പേരും ഇന്ന് ജീവനോടെയില്ല. ഇവരെയെല്ലാം സൈന്യം ഒന്നൊഴിയാതെ ഏറ്റുമുട്ടലുകളില്‍ കൂടി വധിച്ചുകഴിഞ്ഞു. ജീവനോടെയുള്ള ഒരു ഭീകരന്‍ താരിഖ് പണ്ഡിറ്റ് മാത്രമാണ്‌. ഇയാള്‍ സൈന്യത്തിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു.

2015 ജൂണിലാണ് മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം കശ്മീരില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. മുഖം മറയ്ക്കാതെ സധൈര്യം ക്യാമറയ്ക്ക് മുന്നില്‍ എത്തിയെങ്കിലും ഇവര്‍ കാണിച്ച സാഹസം സുരക്ഷാസേനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി തീര്‍ത്തുവെന്ന വേണം പറയാന്‍. ഈ ചിത്രത്തിലെ 11-ാമനായിരുന്ന സദ്ദാം ഹുസൈന്‍ പദ്ദര്‍ കഴിഞ്ഞ ദിവസം ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ ഹിസ്ബുളിന്റെ മുന്‍നിര കമാന്‍ഡര്‍മാര്‍ മിക്കവരും വധിക്കപ്പെട്ടു കഴിഞ്ഞു.

സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ആ ഭീകരര്‍ ഇവരൊക്കെയാണ്

ബുര്‍ഹാന്‍ വാനി (22): കശ്മീര്‍ ഭീകരവാദത്തിന്റെ പോസ്റ്റര്‍ ബോയ് എന്നാണ് ബുര്‍ഹാന്‍ വാനിയെ വിശേഷിപ്പിച്ചിരുന്നത്. 2016 ജൂലൈ എട്ടിന് ബുര്‍ഹാനടക്കം രണ്ട് ഭീകരരെ സൈന്യം അനന്ത്‌നാഗ്‌ ജില്ലയിലെ കൊകെര്‍നാഗില്‍ ഏറ്റുമുട്ടലില്‍ കൂടി കൊലപ്പെടുത്തി. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട കലാപം 100 പേരുടെ മരണത്തിനാണ് ഇടയാക്കിയത്. സൈന്യവുമായി ഏറ്റുമുട്ടിയ നിരവധി യുവാക്കള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.

അദില്‍ ഖാണ്ഡേ( 20): 2015 ഒക്ടോബര്‍ 22 നാണ് ഇയാളെ സൈന്യം വകവരുത്തിയത്. ഷോപിയാനില്‍ ഇയാളെ വെടിവെച്ച കൊന്നതിന് പിന്നാലെ കശ്മിരില്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയല്‍ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടന്നിരുന്നു.

നസീര്‍ പണ്ഡിറ്റ്( 29), വസീം മല്ല (27):  2016 ഏപ്രില്‍ ഏഴിന് ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെടുന്നത്. മുമ്പ് കശ്മീര്‍ സര്‍ക്കാരിലെ പിഡിപി മന്ത്രിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്നയാളായിരുന്നു നസീര്‍. ഇയാള്‍ പിന്നീട് രണ്ട് എകെ-47 തോക്കുകളുമായി കടന്നുകളഞ്ഞ് ഭീകരരോടൊപ്പം ചേരുകയായിരുന്നു.

അഫഖ് ഭട്ട് (25): 2015 ഒക്ടോബര്‍ 26 നാണ് ഇയാളെ പുല്‍വാമയില്‍ വെച്ച് സൈന്യം വധിച്ചത്. ജമ്മുകശ്മീരിലെ പോലീസുദ്യോഗസ്ഥന്റെ മകനായിരുന്നു.

സബ്‌സര്‍ ഭട്ട് (26): കശ്മീരിലെ യുവാക്കളെ സോഷ്യല്‍ മീഡിയ സ്വാധീനം ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നയാളാണ് സബ്‌സര്‍ ഭട്ട്. പുല്‍വാമയിലെ ത്രാലില്‍ വെച്ച് 2017 മെയ് 27നാണ് സൈന്യം ഇയാളെ വകവരുത്തുന്നത്.

അനീസ് (26): ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സൈന്യത്തിന്റെ പക്കല്‍ ഇപ്പോഴുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാളെയും സൈന്യം വകവരുത്തി.

ഇഷ്ഫാഖ് (23): പുല്‍വാമയില്‍ 2016 മെയ് ഏഴിന് നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. അന്ന് കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ഭീകരരെയും സുരക്ഷാ സേന വെടിവെച്ച് കൊന്നു. യുവാക്കളെ സോഷ്യല്‍ മീഡിയകള്‍ വഴി ഭീകരസംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന ഇഷ്ഫാഖ് സൈന്യത്തിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന ഭീകരനായിരുന്നു.

വസീം ഷാ (26):   ഗ്രൂപ്പ് ഫോട്ടോയില്‍ ഉണ്ടായിരുന്ന ഇയാള്‍ ഹിസ്ബുള്‍ മുജാഹിദിന്‍ വിട്ട് പിന്നീട് ലഷ്‌കര്‍ ഇ തോയ്ബയില്‍ ചേര്‍ന്നതും അതിന്റെ നേതൃസ്ഥാനങ്ങളിലേക്ക് കടന്നുവരുന്നതും. എന്നാല്‍ അധികം താമസിക്കാതെ പുല്‍വാമയില്‍ 2017 ഒക്ടോബര്‍ 14 ന് നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.

സദ്ദാം ഹുസൈന്‍ പദ്ദര്‍( 20): കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 2014 മുതല്‍ ഇയാള്‍ ഭീകസംഘടനയില്‍ സജീവമായിരുന്നു. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്. ഹിസ്ബുളിന്റെ ജില്ലാ കമാന്‍ഡറായി വളര്‍ന്ന സദ്ദാം പദ്ദര്‍ സുരക്ഷാ സേനയുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നയാളാണ്. ഇയാളുടെ തലയക്ക് 10 ലക്ഷം രൂപയാണ് സുരക്ഷാസേന പ്രഖ്യാപിച്ചിരുന്നത്.

കശ്മീരിലെ യുവാക്കളില്‍ സ്വാധീനം ചെലുത്താനുള്ള മനപ്പൂര്‍വമായ ശ്രമമായിട്ടാണ് ഈ ചിത്രം പ്രചരിപ്പിക്കപ്പെട്ടതെന്ന് സുരക്ഷാ ഏജന്‍സികള്‍ നേരത്തെ സംശയിച്ചിരുന്നു. എന്തായാലും വെല്ലുവിളിച്ച് വന്നവരെ മുന്ന് വർഷത്തിനുള്ളിൽ തീര്‍ത്ത സൈന്യം കഥയുടെ ക്ലൈമാക്‌സ് തന്നെ മാറ്റിയെഴുതിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്.

ഏവരുടെയും സ്വപ്നമാണ് പഠിച്ചിറങ്ങുമ്പോൾ ഉടൻ തന്നെ ഒരു ജോലി കിട്ടുക എന്നത്. ജോലി ഓഫർ ലഭിക്കുകയും ജോലിക്ക് കയറാൻ ആവേശപൂർവ്വം ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്നതിനിടെ ജോലിയില്ലാ എന്നു പറഞ്ഞാലുള്ള അവസ്ഥ അത്ര സുഖകരമാവില്ല എന്നുറപ്പ്. സമാനമായ അവസ്ഥയാണ്  എൻഎച്ച്എസ് ജൂണിയർ ഡോക്ടർമാർക്ക് ഉണ്ടായിരിക്കുന്നത്. രണ്ടായിരത്തോളം എൻഎച്ച്എസ് ഡോക്ടർമാരുടെ ജോബ് ഓഫർ ആണ് പിൻവലിച്ചിരിക്കുന്നത്. പുതിയ ജോലിയ്ക്കു കയറാൻ താമസസൗകര്യവും വീടുംവരെ ഒരുക്കിയ പല ഡോക്ടർമാരും  കടുത്ത ആശങ്കയിലാണ്.

റിക്രൂട്ട്മെൻറ് പ്രോസസിൽ വന്ന തെറ്റാണ് ജോബ് ഓഫർ പിൻവലിക്കാൻ കാരണമെന്ന് റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് അറിയിച്ചു. വളരെ വിഷമകരമായ ഒരു പ്രതിസന്ധിയാണ് ഇതെന്നും മാനുഷികമായ തെറ്റുകൾ മൂലമുണ്ടായതാണ് ഇതെന്നും അധികൃതർ പറഞ്ഞു. സ്പെഷ്യലിസ്റ്റ് ട്രെയിനിംഗിന്റെ മൂന്നാം വർഷത്തിലേയ്ക്ക് കടന്ന ജൂണിയർ ഡോക്ടർമാർക്ക് വിവിധ ഹോസ്പിറ്റൽ ട്രസ്റ്റുകളിൽ നല്കിയ നിയമനമാണ് റദ്ദാക്കപ്പെട്ടത്. പുതിയ ജോലിക്ക് ചേരുന്നതിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് നിരാശാജനകമായ വാർത്ത ജൂണിയർ ഡോക്ടർമാരെ തേടിയെത്തിയത്. ജൂണിയർ ഡോക്ടർമാർക്ക് വളരെയധികം ഉത്കണ്ഠ ഉളവാക്കുന്ന നടപടിയായിപ്പോയി ഇതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.

ST3 റിക്രൂട്ട്മെൻറ് വഴി 24 വ്യത്യസ്ത കാറ്റഗറിയിലെ നിയമനങ്ങളെയാണ് റിക്രൂട്ട്മെന്റിലെ തകരാർ ബാധിച്ചത്. ജൂണിയർ ഡോക്ടർമാരുടെ ഇന്റർവ്യൂവിനുശേഷം ലഭിച്ച സ്കോർ ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയപ്പോൾ പലർക്കും തെറ്റായ റാങ്കിംഗ് ലഭിക്കുകയായിരുന്നു. പറ്റിയ തെറ്റിൽ ക്ഷമാപണം നടത്തിക്കൊണ്ട് റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ജൂണിയർ ഡോക്ടർമാർക്ക് കത്ത് നല്കി. ജോലിക്ക് ഓഫർ ലഭിച്ച പല ഡോക്ടർമാരും തങ്ങളുടെ പ്ലാനുകൾ അതിനനുസരിച്ച് ക്രമീകരിച്ചതും വീടുകൾക്ക് ഡിപ്പോസിറ്റ് നല്കിയതുമായ നിരവധി കേസുകൾ ഉണ്ടെന്നും ഈ അവസ്ഥ ഒഴിവാക്കപ്പെടേണ്ടത് ആയിരുന്നുവെന്നും ബിഎംഎയും  ആർസിപിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മെയ് 14 മുതൽ വീണ്ടും റിക്രൂട്ട്മെൻറ് പുനരാരംഭിക്കും.

RECENT POSTS
Copyright © . All rights reserved