ലോക മലയാളി സമൂഹത്തെ ഒരേ കുടക്കീഴില്‍ ആക്കുക എന്ന ലക്ഷ്യത്തോടുകൂടി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരുപറ്റം മനുഷ്യസ്‌നേഹികള്‍ രൂപംകൊടുക്കുകയും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറി പ്രവാസ ജീവിത മേഖലകളില്‍ നേരിടുന്ന കഷ്ടപ്പാടുകളില്‍ ആലംബഹീനരാകുന്നവര്ക്ക് ആശ്വാസമരുളുന്ന നിറകൈദീപമായി മാറിയ പ്രവാസി മലയാളി ഫെഡറേഷന്‍ യുകെയിലെ പുതിയ നാഷണല്‍ കമ്മിറ്റിക്ക് രൂപം കൊടുത്തു. ലോകമെമ്പാടുമുള്ള പ്രവാസികളോടൊത്ത് ചിന്തിച്ചുകൊണ്ടും പിറന്ന നാടിന്റെ പുരോഗതിയില്‍ തങ്ങളാല്‍ കഴിയുന്ന സഹായഹസ്തം നല്‍കിക്കൊണ്ടും യുകെയിലെ മലയാളികളായ നാം ഓരോരുത്തരും അഭിമാനപൂര്‍വം പ്രവാസി മലയാളി ഫെഡറേഷന്‍ കുടുംബത്തില്‍ അംഗമാകാനുള്ള അവസരം സംജാതമായിരിക്കുന്നു.
യുകെ മലയാളികളായ നാം ഓരോരുത്തരും നമ്മുടെ കുടുംബാതിര്‍ത്തികള്‍ക്കപ്പുറത്ത് വിശാലമായ മാനവികതയിലേക്കും സൗഹൃദത്തിലേക്കും നടന്ന് മുന്നേറാം. മനുഷ്യന്‍ ഒരു സാമൂഹികജീവിയാണ് എന്ന സത്യം ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ സഹജീവികള്‍ക്കുവേണ്ടി ശബ്ദിക്കുമ്പോഴാണ് മനസിലാകുന്നത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ലോകത്തില്‍ എല്ലാവര്‍ക്കും സുഖവും സന്തോഷവും ഉണ്ടാകട്ടെ. അതിന് പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകട്ടെ.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ഉടമയായിരുന്ന ബ്രിട്ടനില്‍ പല മലയാളി സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലാ രാജ്യങ്ങളിലെയും പ്രവാസി മലയാളി സമൂഹത്തോടൊപ്പം നമ്മെ കൈപിടിച്ച് നടത്തുന്നത് യുകെയിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സംഘടനാ പാടവവും കരുത്തും തെളിയിച്ച യുകെയിലെ മലയാളി സമൂഹത്തിന് സുപരിചിതരായ ഒരുപറ്റം സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരാണ്. ഇവര്‍ക്കൊപ്പം നമുക്കും കൈകോര്‍ത്ത് മുന്നേറാം.
ഇവര്‍ ഭാരവാഹികള്‍
സൈമി ജോര്‍ജ് – നാഷണല്‍ കോഓര്‍ഡിനേറ്റര്‍
മംഗളന്‍ വിദ്യാസാഗര്‍ – പ്രസിഡന്റ്, നാഷണല്‍ കമ്മിറ്റി
ബിനോ ആന്റണി – വൈസ് പ്രസിഡന്റ്
ജോണ്‍സണ്‍ തോമസ് – ജനറല്‍ സെക്രട്ടറി
മോനി ഷിജോ – ജോയിന്റ് സെക്രട്ടറി
ജോണി ജോസഫ് കല്ലട – ട്രഷറര്‍
വര്‍ഗീസ് ജോണ്‍ – യൂറോപ്പ് പ്രതിനിധി (നാഷണല്‍ കമ്മിറ്റി മെംബര്‍)
സാം തിരുവാതില്‍ – പ്രോജക്ട് മാനേജര്‍/അഡൈ്വസര്‍
ലിഡോ ജോര്‍ജ് – ചാരിറ്റി മാനേജ്‌മെന്റ്
അജിത് പാലിയത്ത് – കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍
മീര കമല്‍ – കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍
ആന്‍സി ജോയി – നാഷണല്‍ കമ്മിറ്റി മെംബര്‍
ഹരികുമാര്‍ ഗോപാലന്‍
ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ നേതൃത്വത്തില്‍ ജൂണ്‍ 10ാം തിയതി ബെര്‍ക്കിന്‍ ഹെഡില്‍ വച്ച് യുക്മ സ്‌പോര്‍ട്‌സ് ഡേയുടെ മുന്നോടിയായി ഒരു ബാര്‍ബിക്യൂ പാര്‍ട്ടിയും കായിക മല്‍സരങ്ങളും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു.
എക്കാലത്തും നൂതനമായ ആശയങ്ങളുമായി മുന്നോട്ടു പോകുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിനു കാരണം വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്‌പോര്‍ട്‌സിനോടുള്ള ആഭിമുഖ്യം ജനിപ്പിക്കുന്നതിനു വേണ്ടിയാണെന്നു ലിമ നേതൃത്വം അറിയിച്ചു. രാവിലെ 9 മണിയോടു കൂടി പരിപാടികള്‍ ആരംഭിക്കും വൈകുന്നേരം 5 മണിവരെ പരിപാടികള്‍ തുടരും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം.
THE OVAL,
OLD CHESTER ROAD,
BEBINGTON,
WIRRAL CH637NL
വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടണ്ട ഫോണ്‍ നമ്പര്‍: 07886247099, 07846443318.
ഡബ്ലിന്‍: ഐറിഷ് മലയാളി മനസുകളില്‍ സ്വതന്ത്ര ചിന്തയുടെ അഗ്‌നിഗോളങ്ങള്‍ വര്‍ഷിച്ചു പ്രശസ്ത ശാസ്ത്ര പ്രചാരകന്‍ ശ്രീ രവിചന്ദ്രന്റെ പ്രഭാഷണവും സംവാദവും ഡബ്ലിന്‍ താല പ്ലാസാ ഹോട്ടലില്‍ നടന്നു. മലയാളികള്‍ക്ക് ഒരിക്കലും സാധ്യമാവില്ല എന്ന് കരുതിയ സമയനിഷ്ഠ കൃത്യതയോടെ പാലിച്ച, കൃത്യം 5 മണിക്ക് തന്നെ ആരംഭിച്ച, എസ്സെന്‍സ് അയര്‍ലന്‍ഡ് ക്ലബ് ഒരുക്കിയ ‘ജനനാനന്തര ജീവിതം’മെന്ന സി.രവിചന്ദ്രന്റെ പ്രഭാഷണം അക്ഷരാര്‍ത്ഥത്തില്‍ മാറ്റത്തിന്റെ മാറ്റൊലി തന്നെയായിരുന്നു.

സംഘര്‍ഷങ്ങളും പല വിധ ചിന്തകളും നിറഞ്ഞു നില്‍ക്കുന്ന ഈ സമൂഹത്തില്‍ ഏത് ദിശയിലൂടെ പോകണം എന്ന് ആകുലപ്പെടുന്ന മനസുകള്‍ക്ക് കൃത്യമായ വഴി തുറന്ന് കൊടുക്കുകയായിരുന്നു ഇന്നലെ രവിചന്ദ്രന്‍ ചെയ്തത്. ആചാരങ്ങളുടെ പൊള്ളത്തരങ്ങള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വലിച്ചു കീറിയ അദ്ദേഹം, പരിണാമത്തെയും ശാസ്ത്രത്തെയും കുറിച്ച് വളരെ എളുപ്പത്തില്‍ യുക്തിയ്ക്ക് നിരക്കുന്ന രീതിയില്‍ തന്നെ വിഷയം അവതരിപ്പിച്ചു. മെയ് 25നു അയര്‍ലണ്ടില്‍ നടന്ന ജനഹിതപരിശോധനയില്‍ യെസ് പക്ഷം വിജയിച്ചുവെങ്കിലും അബോര്‍ഷന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം വളരെ വിശദമായി തന്നെ പ്രതിപാദിക്കുകയുണ്ടായി.

ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തിന് ശേഷം അദ്ദേഹം സദസ്സില്‍ നിന്നും എഴുതി വാങ്ങിയ ചോദ്യങ്ങള്‍ക്കു കൃത്യതയോടെ മറുപടി നല്‍കുകയുണ്ടായി. മൂന്ന് മണിക്കൂര്‍ ഉദ്ദേശിച്ച പരിപാടി ഏതാണ്ട് നാലു മണിക്കൂര്‍ നീണ്ടു നിന്നു. ഹാള്‍ തിങ്ങി നിറഞ്ഞ അന്തരീക്ഷത്തില്‍, തുടക്കം മുതല്‍ യുക്തിചിന്തയും സത്യാന്വേഷണവും ശാസ്ത്രീയതയുമാണ് നിറഞ്ഞു നിന്നത്. ഇടയ്ക്ക് നര്‍മ്മത്തിലൂടെയുള്ള അദ്ദേഹത്തിന്റെ മറുപടികളും കുറിയ്ക്ക് കൊള്ളുന്ന പ്രയോഗങ്ങളും ഒരു വേറിട്ട അനുഭവമായി മാറി.

എസ്സെന്‍സ് അയര്‍ലണ്ടില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു സ്വതന്ത്ര ചിന്തയുടെയും മാനവികതയുടെയും ശാസ്ത്ര ബോധത്തിന്റെയും അറിവുകളും തിരിച്ചറിവുകളും ജനങ്ങളിലേക്ക് എത്തിക്കാനും സ്വയം മനസിലാക്കാനും ആഗ്രഹമുള്ള നിരവധി പേര്‍ ഇന്നലെ തന്നെ ക്ലബില്‍ അംഗത്വം എടുത്തു.
ടോമി സെബാസ്റ്റ്യന്‍ സ്വാഗതം പറയുകയും, ഡോ. സുരേഷ് സി. പിള്ള സി. രവിചന്ദ്രനുള്ള ഉപഹാരം സമ്മാനിക്കുകയും, അശ്വതി ശ്രീകുമാര്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ചോദ്യോത്തര വേളയുടെ മോഡറേറ്റര്‍ സെബി സെബാസ്റ്റ്യന്‍ ആയിരുന്നു.
കൂടുതല്‍ വിവരങ്ങളും മറ്റും എസ്സെന്‍സ് അയര്‍ലന്‍ഡ് ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.
https://facebook.com/esSENSEIreland
ബിനോയ് ജോസഫ്
ജന്മനാടിനെ മറക്കാത്ത പ്രവാസികളുടെ സൗഹൃദക്കൂട്ടായ്മ കേരളത്തിൽ ബ്രെസ്റ്റ് ക്യാൻസറിനെക്കുറിച്ച് ബോധവൽക്കരണം സംഘടിപ്പിക്കുന്നു. ബ്രിട്ടനിൽ രൂപീകൃതമായ ജ്വാല എന്ന കൂട്ടായ്മയാണ് കുടുംബശ്രീയും ആരോഗ്യ വകുപ്പുമായി ചേർന്ന് കറുകുറ്റി പഞ്ചായത്തിലെ പാലിശേരിയിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. അങ്കമാലി താലൂക്കിന് കീഴിൽ വരുന്ന ഗവൺമെന്റ് ആശുപത്രികളിലെ ഡോക്ടർമാരും പാലിശേരി പിഎച്ച്സിയിലെ സ്റ്റാഫുകളും കുടുംബശ്രീ പ്രവർത്തകരും ജ്വാലയോടൊപ്പം മാതൃകാപരമായ ഈ പ്രവർത്തനത്തിന് നേതൃത്വം നല്കും. ഇന്ന് ശനിയാഴ്ച ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ പാലിശേരി കോ ഓപ്പറേറ്റീവ് ഹാളിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിയിൽ ഇരുനൂറോളം വനിതകൾ പങ്കെടുക്കും. ഡോ. രശ്മി എസ് കൈമൾ (കൺസൽട്ടന്റ് ഫാമിലി ഫിസിഷ്യൻ), ഡോ. സെറിൻ കുര്യാക്കോസ് (അസിസ്റ്റൻറ് സർജൻ ആൻഡ് ഫാമിലി ഫിസിഷ്യൻ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കും. പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശം പകർന്ന് നല്കിക്കൊണ്ട് ഇക്കോ ഫ്രണ്ട്ലിയായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ സ്ത്രീകൾക്കായി സ്തനാർബുദത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും അതിനു വേണ്ട ഫണ്ടിംഗ് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക എന്ന ദൗത്യവുമായാണ് ജ്വാല എന്ന കൂട്ടായ്മ ബ്രിട്ടണിലെ കിംഗ്സ്റ്റൺ അപ്പോൺ ഹള്ളിൽ രൂപപ്പെട്ടത്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ നഴ്സായ ബോബി തോമസിന്റെ നേതൃത്വത്തിലാരംഭിച്ച സൗഹൃദക്കൂട്ടായ്മയായ ജ്വാല സംഘടിപ്പിക്കുന്ന ആദ്യ ബോധവൽക്കരണ പരിപാടിയാണ് പാലിശേരിയിൽ നടക്കുന്നത്. മഹനീയമായ സ്ത്രീത്വത്തിന്റെ വേദനയുടെ നിസ്സഹായമായ നിമിഷങ്ങൾ കൺമുന്നിൽ ദർശിച്ച ഓർമ്മകളാണ് ഈ ആശയം പ്രവർത്തന പഥത്തിലെത്തിക്കാൻ ബോബിയ്ക്കും സുഹൃത്തുക്കൾക്കും പ്രചോദനമായത്.
വിദേശങ്ങളിൽ താമസിക്കുന്നവർക്ക് ചികിത്സാ ചിലവ് ഒരു വലിയ ഭാരമാവില്ലെങ്കിലും, വേദനകൾക്കിടയിൽ സാമ്പത്തികമായി ഞെരുങ്ങുന്ന കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് ഒരു സാന്ത്വനമാകുവാനാണ് ‘ജ്വാല ‘ എന്ന ഈ കൂട്ടായ്മ ഉദ്ദേശിക്കുന്നത്. മാറി വരുന്ന ജീവിതരീതികളും ആഹാരക്രമങ്ങളും നമ്മുടെ നാട്ടിൽ സ്തനാർബുദ രോഗികളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തുടങ്ങുമ്പോൾ തന്നെ ഒരു കുടുംബം ചെലവ് താങ്ങാനാവാതെ നിശ്ചലമാവുകയാണ്. ഗവൺമെന്റ് ആശുപത്രികളിൽ മാമോഗ്രാം യൂണിറ്റുകളും മറ്റും സംവിധാനങ്ങളുമുണ്ടെങ്കിലും സാധാരണക്കാർ പലപ്പോഴും അറിയുന്നില്ല, അല്ലെങ്കിൽ പോകാൻ മടിക്കുന്നു സ്ഥിതിയാണ് നിലവിലുള്ളത്. കുടുംബശ്രീയടക്കമുള്ള സംഘടനകളുടെയും ആരോഗ്യവകുപ്പിന്റെയും സഹകരണം ഉറപ്പാക്കിക്കൊണ്ട് കേരളത്തിലെ ഗ്രാമീണ സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം, ക്യാൻസർ സ്ക്രീനിങ്ങിന് എന്നിവയ്ക്ക് അവസരമൊരുക്കുക എന്ന ദൗത്യമാണ് ‘ജ്വാല’ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയിടുന്ന ജ്വാലയ്ക്ക് പിന്തുണയുമായി കേരളത്തിലെ സന്നദ്ധ സംഘടനകൾ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ജ്വാലയുടെ പ്രവർത്തകർ. കേരളത്തിലെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനായി ജ്വാല ഹള്ളിൽ ഫണ്ട് റെയിസിംഗ് ഇവൻറ് സംഘടിപ്പിച്ചിരുന്നു.


ബ്രിട്ടനിലെ ജനപ്രിയ ബ്രാൻഡായ മാർക്സ് ആൻഡ് സ്പെൻസർ 2022 ഓടെ 100 ഷോറൂമുകൾ നിർത്തലാക്കുന്നതിനു ഒരുങ്ങുന്നു. ഇതോടെ 872 പേർക്ക് തൊഴിൽ നഷ്ട്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതുവരെ 21 ഷോറൂമുകൾ നിർത്തലാക്കിയിട്ടുണ്ട്. മാർക് ആൻഡ് സ്പെൻസറിനു ആയിരത്തിലധികം ഷോറൂമുകൾ നിലവിലുള്ളത്.
ഓൺലൈൻ ഷോപ്പിങ്ങുകളുടെ സ്വീകാര്യത കൂടിയതാണ് ഷോറൂമുകൾ പൂട്ടുവാൻ മാർക് ആൻഡ് സ്പെൻസർ അധികൃതരെ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം. ഷോറൂമിലെത്തി വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടയിട്ടുണ്ടെങ്കിലും കമ്പനിയുടെ ഓൺലൈൻ സൈറ്റിലൂടെ ഷോപ്പിങ് നടത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളതെന്നു കമ്പനി പറയുന്നു.
തൂത്തുക്കുടിയിൽ രണ്ടു ദിവസങ്ങളിലായി വെടിവെപ്പുകളിൽ വേദാന്തയ്ക്കെതിരെ സമരം ചെയ്യുന്ന 12 പേരെ കൊലപ്പെടുത്തിയത് തമിഴ്‌നാട് പൊലീസിൻറെ സ്വന്തം ‘കൊട്ടേഷൻ ടീം’. തീവ്രവാദ – നക്സൽ വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുക്കാനായി പ്രത്യേക പരിശീലനം ലഭിച്ച സ്നൈപ്പർ സംഘമാണ് സമരക്കാർക്കുനേരെ വെടിയുതിർത്തത്. പൊലീസ് യൂണിഫോമിനുപകരം മഞ്ഞ നിറത്തിലുള്ള സ്പോർട്സ് ജേഴ്സിയണിഞ്ഞ സ്നൈപ്പർ ടീം വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നുകഴിഞ്ഞു. രാജെ ദിലബാൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സ്നൈപ്പർ സംഘം തൂത്തുക്കുടി കളക്ടർക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വന്നതോടെ സംഭവത്തിനു പിന്നിലെ ഗൂഡാലോചനകൂടിയാണ് മറനീക്കി പുറത്ത് വന്നത്.
തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി കില്ലർ സ്നൈപ്പേഴ്‌സ്
സ്റ്റെർലൈറ്റ് കമ്പനിയുടെ മലിനീകരണത്തിനെത്തിനായി നടക്കുന്ന സമരത്തിന്റെ നൂറാം ദിനമായിരുന്നു അന്ന്. മനുഷ്യച്ചങ്ങല, മാർച്ച്, ഉപരോധം തുടങ്ങി വിവിധ സമരമുറകളിലൂടെയാണ് പ്രതിഷേധം 99 ദിവസങ്ങൾ പിന്നിട്ടത്. നേരത്തെ നടന്ന പ്രതിഷേധങ്ങളിൽ സ്വാഭാവികമായ രീതിയിലുള്ള പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായെങ്കിലും ക്രൂരമായി അടിച്ചമർത്തുന്ന രീതിയൊന്നും ഇതുവരെ ഉണ്ടായിട്ടേയില്ല.
നൂറാം ദിവസത്തെ പ്രതിഷേധം ആൾക്കൂട്ടം കൊണ്ട് സമ്പന്നമായിരുന്നു. അക്രമമുണ്ടായാൽ നിയന്ത്രിക്കാൻ തമിഴ്‌നാട് പൊലീസിൻറെ പ്രത്യേക റയറ്റ് കൺട്രോൾ വിഭാഗം, ദ്രുത കർമ്മ സേന, ആംഡ് – ലോ ആൻഡ് ഓഡർ വിഭാഗങ്ങൾ എന്നിവയുണ്ടായിരുന്നു. മരണം ഒഴിവാക്കിക്കൊണ്ട് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള റബ്ബർ ബുള്ളറ്റ് ഫയർ ചെയ്യാനുള്ള സൗകര്യമടക്കം പൊലീസിൻറെ കയ്യിൽ ഉണ്ടായിരുന്നു. എന്നാൽ കൃത്യമായി കൊലപാതകം നടത്തണം എന്ന ഉദ്ദേശത്തിലാണ് ലോങ്ങ് റേഞ്ചിൽ നിന്നുകൊണ്ട് ഷാർപ് ഷൂട്ടർമാർ വെടിവച്ചത്. ആൺ – പെൺ – വിവിധ പ്രായത്തിലുള്ളവർ – നേതൃനിരയിലുള്ളവർ എന്നിവരെ കൃത്യമായി തെരഞ്ഞുപിടിച്ച് ഷൂട്ട് ചെയ്യുകയാണുണ്ടായത്. പൊലീസ് വാഹനത്തിനു മുകളിൽ നിന്ന് വളരെ ‘സമാധാനത്തോടെ’ ഷൂട്ട് ചെയ്യുന്ന സ്നൈപ്പർ സംഘാങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം വലിയ പ്രതിഷേധമാണ് ഉയർത്തിയിട്ടുള്ളത്.

എൻകൗണ്ടർ ടീം അഥവാ മുഖ്യമന്ത്രിയുടെ സ്വാകാര്യ കൊട്ടേഷൻ സംഘം
തമിഴ്‌നാട് പൊലീസിൽ കാലാകാലമായി ഒരു ഏറ്റുമുട്ടൽ സംഘമുണ്ടായിരിക്കും. തീവ്രവാദ – നക്സൽ വിരുദ്ധ പരിശീലനം ലഭിച്ചിട്ടുള്ള ഇവർ അത്യാധുനിക ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ വിദഗ്ധരും കണ്ണിൽ ചോരയില്ലാത്ത കൊലപാതകങ്ങൾ ‘നിയമപരമായി’ നടപ്പാക്കുന്നവരുമായിരിക്കും. തമിഴ് പുലികൾ, വീരപ്പൻ വേട്ട, തീവ്രവാദ ഭീഷണി എന്നിവയുടെ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഇത്തരമൊരു വിഭാഗത്തെ നിയമപരമായി നിർത്താൻ തന്നെ സാധിച്ചിരുന്നു.
ആഭ്യന്തരം കൂടി കൈയിലുള്ള തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സ്വകാര്യ സംഘമായാണ് ഇവർ പ്രവർത്തിക്കുന്നത്. പലപ്പോഴും ഉന്നത ഐപിഎസ് – ഐഎഎസ് ഉദ്യോഗസ്ഥന്മാർക്ക് വേണ്ടിയും ഇവർക്കെല്ലാം വേണ്ടപ്പെട്ട വിവിഐപികൾക്കുവേണ്ടിയും ഇവർ ‘സ്‌പെഷ്യൽ അസൈന്മെന്റുകൾ’ എടുക്കും.
സ്നൈപ്പർ ടീമിന്റെ സാന്നിധ്യം തന്നെ വലിയ ഗൂഡാലോചനയുടെ ഫലമായാണ് ഉണ്ടായിരിക്കുന്നത് എന്ന ആരോപണം ഇതിനോടകം ഉയർന്നുകഴിഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി, സംസ്ഥാനം ഭരിക്കുന്ന എഐഡിഎംകെ, എല്ലാത്തിനും അപ്പുറം വേദാന്ത എന്ന കോർപ്പറേറ്റ് ഭീമൻ – തമിഴ്‌നാട് പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പോലും ‘സ്നൈപ്പർ ടീമിനെക്കുറിച്ച്’ സംസാരിക്കാൻ തയ്യാറല്ല.
ജെഗി ജോസഫ്
ബ്രിസ്റ്റോളിലെ മലയാളി അസോസിയേഷനുകളുടെ പൊതു കൂട്ടായ്മയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ബ്രിസ്‌ക) സംഘടിപ്പിക്കുന്നഫാമിലി ഫണ്‍ ഡേയും,സ്‌പോര്‍ട്‌സ് & ഗെയിംസ് മത്സരങ്ങളും മെയ് 26 ശനിയാഴ്ച്ച ഫിഷ്പോണ്ട്‌സിലുള്ള ഫോറെസ്‌റ് റോഡ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 10 മണിക്ക് ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും ചേര്‍ന്ന് സ്‌പോര്‍ട്‌സ് സെക്രട്ടറി സുബിന്‍ സിറിയക്കിന് പതാക കൈമാറുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാവും. വിവിധ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള 100 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍ മത്സരങ്ങളും റിലേ, ഷോര്‍ട് പുട്ട്, ഫുട്‌ബോള്‍ തുടങ്ങിയ വാശിയേറിയ മത്സരങ്ങള്‍ക്കൊപ്പം സ്പൂണ്‍ റേസ്, സാക്ക് റേസ്, തുടങ്ങിയ രസകരമായ മത്സരങ്ങളും നടക്കുന്നുണ്ട്.
ബ്രിസ്‌ക ട്രെഷറര്‍ ബിജു എബ്രഹാം, വൈസ് പ്രസിഡന്റ് ബിജു പാപ്പാറില്‍, വെല്‍ഫെയര്‍ ഓഫീസര്‍ ജോജി മാത്യു, സ്‌പോര്‍ട്‌സ് ഡേ സ്‌പെഷ്യല്‍ ജോയിന്റ് കണ്‍വീനര്‍ ജസ്റ്റിന്‍ മഞ്ഞളി, ജോയിന്റ് ട്രെഷറര്‍ ബിനു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.
വിവിധ വിഭവങ്ങള്‍ വിളമ്പുന്ന ‘മോഡേണ്‍ തട്ടുകട’യാണ് അന്നത്തെ മറ്റൊരു ആകര്‍ഷണീയത. കലാരംഗത്തെന്നതുപോലെ പാചക രംഗത്തും വിദഗ്ദ്ധനായ ബ്രിസ്‌ക ആര്‍ട്‌സ് സെക്രട്ടറി കൂടിയായ സെബാസ്റ്റ്യന്‍ ലോനപ്പനാണ് തട്ടുകടയുടെ മേല്‍നോട്ടം. നടന്‍ കപ്പ ബിരിയാണി, ചോറും കറിയും, നമ്പൂതിരീസ് സംഭാരം, ബര്‍ഗര്‍, ഹോട് ഡോഗ്, ഐസ് ലോലികള്‍, മിഠായികള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ തട്ടുകയില്‍ നിന്നും ലഭിക്കുന്നതാണ്.
മലയാളം യുകെ സ്‌പെഷ്യല്‍, ജോജി തോമസ്
ഇന്ത്യക്കാരന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതാണ് ക്രിക്കറ്റെന്ന് വികാരം. ദേശവും ഭാഷയും മാറിയാലും ക്രിക്കറ്റിനെ മറക്കാനില്ലെന്നാണ് യോര്‍ക്ക്ഷയറിലെ ഒരുപറ്റം മലയാളികളുടെ ഉറച്ച തീരുമാനം. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗ്. യോര്‍ക്ക്ഷയറില്‍ ഇനി രണ്ടരമാസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റിന്റെ ഉത്സവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരങ്ങളില്‍ 6 ടീമുകളാണ് മാറ്റുരയ്ക്കുക. മൊത്തം 30 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ടീമുകളും രണ്ട് തവണ വീതം മുഖാമുഖം കാണും. നാളെ നടക്കുന്ന ഉദ്ഘാടന മത്സരങ്ങളില്‍ ലീഡ്‌സ് ഗ്ലാഡിയേറ്റേഴ്‌സും സണ്‍റൈസ് ബ്ലൂവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഷെഫിന്‍സ് ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നത് സണ്‍റൈസേഴ്‌സ് റെഡ് ആണ്. മറ്റൊരു മത്സരം കീത്തില് സ്‌പോര്‍ട്‌സും ലീഡ്‌സ് സൂപ്പര്‍ കിംഗും തമ്മിലാണ്.

വരാന്‍ പോകുന്ന ക്രിക്കറ്റ് മാമാങ്കത്തെ യോര്‍ക്ക്ഷയറിലെയും സമീപ പ്രദേശങ്ങളിലെയും ക്രിക്കറ്റ് പ്രേമികള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് ലീഡ്‌സ് ഗ്ലാഡിയേറ്റേഴ്‌സിന്റെ ക്യാപ്റ്റനും മുഖ്യ സംഘാടകരില്‍ ഒരാളുമായ ജേക്കബ് കളപ്പുരക്കല്‍ മലയാളം യുകെയോട് പറഞ്ഞു. സൗത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ മത്സരങ്ങളില്‍ അണിനിരക്കുന്നുണ്ടെങ്കിലും കളിക്കാരും ടീമുകളും പ്രധാനമായും മലയാളി സമൂഹത്തില്‍ നിന്നാണ്. ഇത്തരത്തിലൊരു സംരഭത്തിന്റെ സംഘാടനത്തിനും മുന്നിട്ടിറങ്ങിയത് മലയാളികള്‍ തന്നെയായിരുന്നു.

ക്രിക്കറ്റിനെയും കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുകയും കായിക വിനോദങ്ങള്‍ പുതുതലമുറയ്ക്ക് താത്പ്പര്യം ജനിപ്പിക്കുകയുമാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗിന്റെ ഉദ്ദേശം. പൊതുവെ ജോലിയും വീടുമായി കഴിയുന്ന യുകെയിലെ മലയാളി സമൂഹത്തിന് മൊത്തത്തില്‍ മാതൃകയാവുകയാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗ്. ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ ഷെഫിന്‍സ് ബ്ലാസ്റ്റേഴ്‌സിനെ വിഷ്ണുവും കീത്തലി സ്പാര്‍റ്റന്‍സിനെ നിഖിലും ലീഡ്‌സ് ഗ്ലാസിയേറ്റേഴ്‌സിനെ ജേക്കബ് കളപ്പുരയ്ക്കലും ലിഡ്‌സ് സൂപ്പര്‍ കിംഗ്‌സിനെ ഡോ. പ്രവുവും ലിഡ്‌സ് സണ്‍റൈസേഴ്‌സ് റെഡിനെ സുരേഷും സണ്‍റൈസേഴ്‌സ് ബ്ലുവിനെ രാജീവും നയിക്കും.

ലീഡ്‌സ് പ്രീമിയര്‍ ലീഗ് യുകെ മലയാളികളുടം ഇടയില്‍ തികച്ചും പുതുമയാര്‍ന്ന പരീക്ഷണമാണ്. ടീമുകള്‍ക്കെല്ലാം അവരുടെ പരിശീലനത്തിനും മറ്റുമുള്ള ചിലവുകള്‍ക്കായി സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചതുതന്നെ ലീഡ്‌സ് പ്രീമിയര്‍ ലീഗിന് സമൂഹത്തില്‍ ലഭിച്ച അംഗീകാരത്തിന് തെളിവാണ്. ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ ഒരോ മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കുന്നവരെ മികച്ച സമ്മാനങ്ങളാണ് തേടിയെത്തുക.


ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരാബയില്‍ പള്ളികള്‍ക്ക് നേരെ ഭീകരാക്രമണം. ഞായറാഴ്ച കുര്‍ബാനയ്ക്കിടെയുണ്ടായ ചാവേറാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 7.30ഓടെയാണ് ആക്രമണമുണ്ടായത്.
10 മിനിട്ടിനുള്ളില്‍ മൂന്നു സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാവേറുകള്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ദേവാലയങ്ങളില്‍ നിന്നും തീയും പുകയും ഉയര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതാദ്യമായല്ല ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. 2000 ക്രിസ്മസ് ദിനത്തിലും വിവിധ പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു ഇതില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ബിനോയ് ജോസഫ്, മലയാളം യുകെ ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍
“ആരോഗ്യമുള്ള ഒരു വ്യക്തിയെ ലോകത്തിന് ലഭിക്കണമെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതാന്തരീക്ഷവും സാഹചര്യവും ഉണ്ടാവണം. രോഗിയുടെ ചുറ്റുപാടുകൾ അവരുടെ രോഗവിമുക്തിയ്ക്ക് സഹായകരമാകുന്ന രീതിയിൽ തയ്യാറാക്കണം. മാനസികവും ശാരീരികവുമായ ഉത്തേജനത്തിന് നാം പ്രകൃതിയെത്തന്നെ ഒരുക്കണം. ശുദ്ധമായ വായുവും ജലവും പ്രകാശവും ശുചിത്വവും ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്ന പ്രകൃതിദത്തമായ ഘടകങ്ങളാണ്. ശബ്ദമലിനീകരണമില്ലാത്ത, മിതോഷ്ണമുള്ള അന്തരീക്ഷവും രോഗവിമുക്തി ത്വരിതപ്പെടുത്തും. ആരോഗ്യ വിദ്യാഭ്യാസവും ശരിയായ പരിശീലന പ്രക്രിയകളും രോഗാവസ്ഥയുടെ നിരന്തരമായ വിശകലനവും വഴി രോഗിയെ ആരോഗ്യത്തിലേക്ക് നയിക്കാൻ കഴിയും”. 1800 കളിൽ ഫ്ളോറൻസ് നൈറ്റിംഗേൽ രൂപപ്പെടുത്തിയ ഈ സിദ്ധാന്തം പിന്നീട് ലോകമെമ്പാടുമുള്ള ആരോഗ്യ ശുശ്രൂഷാ രംഗത്തെ അടിസ്ഥാന തത്വമായി മാറി.
ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ പോരാളികളെ ശുശ്രൂഷിക്കാനായി ഇറങ്ങിത്തിരിച്ച ഫ്ളോറൻസ് നൈറ്റിംഗേൽ നയിച്ച വഴിയിലൂടെ, ലോകത്തെ ആരോഗ്യ ശുശ്രൂഷാ രംഗം അത്യധികം മുന്നേറിയിരിക്കുന്നു. അതെ, ആധുനിക നഴ്സിംഗ് പ്രസ്ഥാനത്തിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പാത പിന്തുടർന്ന് 20 മില്യണിലധികം ആളുകളാണ് ഇന്ന് ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നത്. റാന്തൽ വിളക്കിന്റെ പ്രകാശത്തിൽ, വേദനയുടെ ലോകത്തിൽ സമാശ്വാസത്തിന്റെയും അനുകമ്പയുടെയും സ്നേഹ സന്ദേശവുമായി കടന്നു വന്ന ദി ലേഡി വിത്ത് ദ ലാംപ് ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12, അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നു.
വരും തലമുറയ്ക്കായി ജീവനെ കാത്തുസൂക്ഷിക്കുന്ന ഭൂമിയിലെ മാലാഖാമാരാണ് നഴ്സുമാർ.. പ്രതീക്ഷയുടെ നാളെകൾക്ക് ജീവനേകുന്ന പ്രകാശവാഹകർ.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. ജീവന്റെ തുടിപ്പുകൾക്ക് നിദ്രയിലും കാവലിരിക്കുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയിലൂടെ.. ആശ്വാസവാക്കുകളിലൂടെ സന്തോഷത്തിന്റെ ലോകത്തിലേയ്ക്ക് നയിയ്ക്കുന്നവർ.. ആതുരശുശ്രൂഷയെ സേവനത്തിന്റെ മുഖമുദ്രയാക്കുന്നവരാണ് ഈ അഭിമാനതാരങ്ങൾ.. കർത്തവ്യ നിർവ്വഹണത്തിൽ ഉണ്ടാകാവുന്ന സമ്മർദ്ദങ്ങളേയും മാറി വരുന്ന സാഹചര്യങ്ങളെയും സംയമനത്തോടെ നേരിട്ട് ജീവിതപാത തെളിയിക്കുന്നവർ..
നഴ്സുമാർ – നയിക്കുന്ന ശബ്ദം – ആരോഗ്യം മനുഷ്യാവകാശവും എന്നതാണ് 2018 ലെ അന്താരാഷ്ട്ര നഴ്സസ് ദിന സന്ദേശം. ആരോഗ്യ സംരക്ഷണം ഓരോരുത്തരുടെയും മൗലിക അവകാശമെങ്കിൽ അതു പോലെ നഴ്സുമാരും അവരുടെ അവകാശ സംരക്ഷണത്തിന് അർഹരാണ് എന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് എടുത്തു പറയുന്നു. സുരക്ഷിതമായ ജോലി സ്ഥലം, തൃപ്തികരമായ പ്രതിഫലം, ട്രെയിനിംഗിനുള്ള സൗകര്യങ്ങൾ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാനുള്ള സാഹചര്യം, തീരുമാനങ്ങളിൽ ഇടപെടാനുള്ള അവസരം എന്നിവയും നഴ്സുമാർക്ക് ലഭിക്കണമെന്ന് കൗൺസിൽ വ്യക്തമാക്കുന്നു.
നൂറുകണക്കിന് ഉത്തരവാദിത്വങ്ങളാണ് തങ്ങളുടെ ജോലി സ്ഥലത്ത് നഴ്സുമാർ നിറവേറ്റുന്നത്. പിറന്നു വീഴുന്ന കുഞ്ഞു മുതൽ മരണക്കിടക്കയിലുള്ള രോഗികൾ വരെ നീളുന്ന ഒരു വലിയ ലിസ്റ്റ് നഴ്സുമാർക്കായി എവിടെയുമുണ്ട്. ഏത് അടിയന്തിര സാഹചര്യവും സംയമനത്തോടെ കൈകാര്യം ചെയ്ത് രോഗിയുടെ സുരക്ഷിതത്വയും രോഗവിമുക്തിയും ലക്ഷ്യമാക്കുന്ന ആതുരശുശ്രൂഷാ രംഗത്തെ ജീവനാഡികളാണ് നഴ്സുമാർ. ജോലിയുടെ വ്യഗ്രതയിൽ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാർ പലപ്പോഴും അവർക്ക് കഴിഞ്ഞെന്നു വരില്ല. എങ്കിലും പരിഭവങ്ങളുടെ ഒരു കണക്ക് അവർ പുറത്തെടുക്കാറില്ല. സങ്കീർണമായ നിരവധി പ്രശ്നങ്ങളുടെ ഇടയിലാണ് ഇവരുടെ ഓരോ ദിനവും കടന്നു പോവുന്നത്.
സ്റ്റാഫ് ഷോർട്ടേജ് മൂലം പല ഹോസ്പിറ്റലുകളുടെയും പ്രവർത്തനം കാര്യക്ഷമമാകുന്നില്ല. അതിനെ മറികടക്കുവാൻ നഴ്സുമാർ അത്യദ്ധ്വാനം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നത് അവരുടെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുന്നു. 12 മണിക്കൂറുകൾ നീണ്ട ഷിഫ്റ്റുകളും ഓവർടൈം വർക്കും നൈറ്റ് ഡ്യൂട്ടിയും ചെയ്യുന്ന നഴ്സുമാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നു. രോഗികൾക്ക് വേണ്ട തൃപ്തികരമായ പരിചരണം കൊടുക്കാൻ വേണ്ട സൗകര്യങ്ങളുടെ അഭാവവും നഴ്സുമാരുടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ജോലി സ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന ചൂഷണങ്ങളും പീഡനങ്ങളും അവരുടെ ജീവിതം തന്നെ ദുസഹമാക്കുന്നു.
ലക്ഷക്കണക്കിന് നഴ്സുമാരാണ് ഇന്ത്യയിൽ നിന്ന് ലോകത്തെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. പ്രത്യേകിച്ചും മലയാളി നഴ്സുമാർ എത്തിച്ചേരാത്ത ഇടങ്ങൾ ഉണ്ടാവില്ലെന്നു വേണം കരുതാൻ. ഒരു കാലത്ത് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ആരംഭിച്ച നഴ്സുമാരുടെ കുടിയേറ്റം പിന്നീട് അമേരിക്ക, ഓസ്ട്രേലിയ, ക്യാനഡ, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു. പലരും നല്ല ജോലികൾ നേടിയെടുത്തെങ്കിലും കുറെപ്പേരെങ്കിലും റിക്രൂട്ട്മെൻറ് തട്ടിപ്പിന്റെയും രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും ഇരകളായി.

കൂടുതലും വനിതകൾ ജോലി ചെയ്യുന്ന മേഖല എന്ന നിലയ്ക്ക് സംഘടിത ശക്തിയുടെ അഭാവം നഴ്സിംഗ് രംഗത്തെ ചൂഷണത്തിന് ആക്കം കൂട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പോലും തുല്യ ജോലിയ്ക്ക് തുല്യ ശമ്പളം എന്ന ന്യായമായ അവകാശത്തിനായി സമരരംഗത്തേയ്ക്ക് നയിക്കപ്പെടുന്ന നഴ്സിംഗ് സമൂഹത്തെയാണ് കാണാൻ കഴിയുന്നത്. അവകാശങ്ങൾക്കായി തെരുവിൽ മുദ്രാവാക്യം വിളിക്കേണ്ട സ്ഥിതിയിലേയ്ക്ക് നഴ്സുമാരെ തള്ളി വിടുന്ന പ്രവണത നാടിന്റെ ധാർമ്മിക നിലവാരത്തിന്റെ അധ:പതനത്തിന്റെ സൂചനയാണ്. നഴ്സുമാർക്ക് അർഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷിതമായ ജോലി സാഹചര്യവും ഒരുക്കുക എന്നത് ഓരോ സർക്കാരിന്റെയും കടമയും ഉത്തരവാദിത്വവുമാണ്. നഴ്സിംഗ് എന്നത് ഒരു വെറും ജോലിയല്ല, അത് ഒരു സേവനം കൂടിയാണ്. അതിന് വിലയിടാൻ ആർക്കും അധികാരമില്ല. മഹത്തായ നഴ്സിംഗ് പ്രഫഷനെ അംഗീകരിക്കുകയും ആദരിക്കുകയും ആണ് പ്രബുദ്ധമായ സമൂഹവും അധികാരികളും ചെയ്യേണ്ടത്.
അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ എല്ലാ നഴ്സുമാർക്കും മലയാളം യുകെ ന്യൂസ് ടീമിന്റെ ആശംസകൾ.