സ്വന്തം ലേഖകന്‍
മലയാളികളുടെ യാത്രാ ത്വരയ്ക്ക് അറുതിയില്ല. ലാല്‍ജോസിനും സുരേഷ് ജോസഫിനും ബൈജു എന്‍ നായര്‍ക്കും ശേഷം ദീര്‍ഘദൂര ചാരിറ്റി ഡ്രൈവുമായി അടുത്ത മലയാളി ഇറങ്ങുന്നു, ഇവര്‍ നാട്ടില്‍ നിന്നും ലണ്ടനിലേക്കാണ് പോയതെങ്കില്‍ ഇദ്ദേഹം ലണ്ടനില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലേക്കാണ് വരുന്നത്. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനും, ലോകകേരളസഭ അംഗവുമായ രാജേഷ് കൃഷ്ണയാണ് ജൂണ്‍ അവസാനവാരത്തോടെ കേരളത്തിലേക്ക് കാര്‍ യാത്ര നടത്തുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചാരിറ്റിയായ റയന്‍ നൈനാന് ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ (http://www.rncc.org.uk) ധനശേഖരണാര്‍ഥമാണ് 45 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ സാഹസിക യാത്ര.
യാത്ര തുടങ്ങുന്നത് തനിയെ ആണെങ്കിലും ചില സുഹൃത്തുക്കള്‍ പല രാജ്യങ്ങളിലും അദ്ദേഹത്തോടൊപ്പം യാത്രയില്‍ പങ്കാളികളാകും. സാഹസിക യാത്രകളില്‍ എന്നും ആവേശത്തോടെ പങ്കാളിയായിരുന്ന ഇദ്ദേഹം, 2002 മുതല്‍ ഒരു ദശാബ്ദത്തിലധികം കാലം വിദേശികള്‍ക്കായി തെക്കേ ഇന്ത്യയിലും ഹിമാലയത്തിലും സംഘടിപ്പിച്ചിരുന്ന എന്‍ഡ്യൂറോ ഇന്ത്യ എന്ന റോയല്‍ എന്‍ഫീല്‍ഡ്, അംബാസിഡര്‍ റാലികളുടെ പ്രധാന സംഘാടകനുമായിരുന്നു രാജേഷ്. അക്കാലത്ത് നൂറ്റമ്പതോളം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഉടമസ്ഥനുമായിരുന്നു രാജേഷ്.
അദ്ദേഹം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ലണ്ടനില്‍ നിന്നും യാത്ര തിരിച്ച് ഫ്രാന്‍സ് ബെല്‍ജിയം ജര്‍മ്മനി ഓസ്ട്രിയ സ്ലോവാക്യ ഹംഗറി സെര്‍ബിയ ബള്‍ഗേറിയ വഴി തുര്‍ക്കിയിലേക്കും അവിടെനിന്നും ഇറാനിലേക്കും പാകിസ്ഥാനിലൂടെ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കും എത്താനാണ് പ്ലാന്‍. ഈ റൂട്ടില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ഇറാനില്‍ നിന്നും തുര്‍ക്മെനിസ്ഥാന്‍ താജിക്കിസ്ഥാന്‍ ചൈന നേപ്പാള്‍ വഴി ഇന്ത്യയിലെത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് Rajesh Krishna https://www.facebook.com/londonrk എന്ന ഫേസ്ബുക്ക് പ്രൊഫൈലോ https://www.facebook.com/londontokerala എന്ന പേജോ പിന്തുടരാം..
മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ
മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് മൂന്നു വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നാളെയുടെ പ്രതീക്ഷകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിച്ചുകൊണ്ട് പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട് സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്‍കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.
ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ എന്നും നീതിയ്ക്കായി നിലകൊണ്ടു. മലയാളം യുകെ ഉയർത്തിയ ശക്തമായ പ്രതികരണത്തിന്റെ പ്രകമ്പനങ്ങൾ അധികാര കേന്ദ്രങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കുകയും അത് സമൂഹം ഏറ്റെടുക്കുകയും ചെയ്യുന്നത്ര സ്വീകാര്യത ഇന്ന് ന്യൂസിന് കൈവന്നിരിക്കുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.
യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള മാതൃകാ ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ലെസ്റ്ററിൽ വച്ചു നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്ത സേവനം കാഴ്ചവച്ച അർഹരായ വ്യക്തികളെയും സംഘടനകളെയും ന്യൂസ് ടീം ആദരിച്ചിരുന്നു. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആയിരക്കണക്കിനു വരുന്ന മലയാളി നഴ്സുമാർക്ക് നഴ്സസ് ദിനാഘോഷത്തിലൂടെ ആദരം അർപ്പിക്കാൻ കഴിഞ്ഞതിൽ മലയാളം യുകെ ടീം കൃതാർത്ഥരാണ്. ലെസ്റ്ററിലെ മെഹർ സെന്ററിൽ ഒഴുകിയെത്തിയ ജനസമൂഹത്തെ സാക്ഷിയാക്കി കലയുടെ വർണ വിസ്മയങ്ങൾ അരങ്ങേറിയപ്പോൾ രചിക്കപ്പെട്ടത് സംഘാടന മികവിന്റെയും ജനപങ്കാളിത്തത്തിന്റെയും പുതിയ അദ്ധ്യായമായിരുന്നു.
ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്‍കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കു നേരെ കണ്ണടയ്ക്കാതെ, അതേ സമയം തന്നെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.
വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും. ക്രിയാത്മകമായ ആശയങ്ങൾക്ക് മുൻതൂക്കം നല്‍കിക്കൊണ്ട് ഗുണമേന്മയുള്ളതും ലോകനിലവാരം പുലർത്തുന്നതുമായ ഇവൻറുകൾ സംഘടിപ്പിക്കുക എന്നത് മലയാളം യുകെ ടീമിന്റെ നയപരിപാടിയുടെ ഭാഗമാണ്.
നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
നന്ദിയോടെ
ബിനോയി ജോസഫ്, അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ.
ലെസ്റ്റര്‍. യുകെ മലയാളികള്‍ ഉറ്റു നോക്കിയിരുന്ന ഒരു കേസിലെ വാദം ഇന്നലെ ലെസ്റ്റര്‍ മജിസ്ട്രേട്ട് കോടതിയിലെ കോര്‍ട്ട് റൂം ഒന്‍പതില്‍ നടന്നു. വന്‍തുകയുടെ നിരവധി ചിട്ടികള്‍ നടത്തുകയും ഒടുവില്‍ ചിട്ടി പൊളിഞ്ഞത് മൂലം നിരവധി പേര്‍ക്ക് പണം നല്‍കാതെ വന്നതിനെ തുടര്‍ന്ന് വന്‍വിവാദമാവുകയും ചെയ്ത കേസിലെ വാദമായിരുന്നു ഇന്നലെ ലെസ്റ്റര്‍ കോടതിയില്‍ നടന്നത്. പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത് ലെസ്റ്ററില്‍ താമസക്കാരായ കിടങ്ങൂര്‍ സ്വദേശികളായ സുനില്‍ ജേക്കബ്, ഷാന്റി സുനില്‍ ദമ്പതികളും വാദി ഭാഗത്ത് വൂസ്റ്ററില്‍ താമസിക്കുന്ന ജയ്മോന് ലൂക്കോസുമായിരുന്നു.
ലെസ്റ്റര്‍ മലയാളികളും അല്ലാത്തവരുമായ നിരവധി മലയാളികള്‍ സുനില്‍ നടത്തുന്ന ചിട്ടിയില്‍ ചേര്‍ന്നിരുന്നു. ഏഴോളം ചിട്ടികള്‍ നടത്തിയിരുന്ന സുനില്‍ അവസാനം നടത്തിയ മൂന്ന് ചിട്ടികളില്‍ ആണ് പണം നല്‍കാതെ ആളുകളെ വട്ടം കറക്കിയത്. പണം നഷ്ടമായതോടെ സംഭവം വിവാദമാവുകയും അസോസിയേഷന്, സാമുദായിക സംഘടന തുടങ്ങിയവയില്‍ ഒക്കെ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് അസോസിയേഷന്, സാമുദായിക നേതാക്കള്‍ ഇടപെട്ട് കുറച്ച് പേരുടെ പണം തിരികെ നല്കിക്കുകയും പണം ലഭിക്കാതെ വന്നവര്‍ കേരളത്തിലും യുകെയിലും കേസ് നല്‍കുകയുമായിരുന്നു.
വൂസ്റ്ററില്‍ താമസിക്കുന്ന ജയ്മോന് ലൂക്കോസ് നല്കിയ കേസില്‍ ആയിരുന്നു ഇന്നലെ വിധി പറഞ്ഞത്. ചിട്ടി ലഭിക്കേണ്ടിയിരുന്ന 15000 പൗണ്ടും വായ്പയായി നല്കിയ 2500 പൗണ്ടും ആയിരുന്നു ജയ്മോന് ലഭിക്കാനുണ്ടായിരുന്നത്. ജയ്മോന്റെ സുഹൃത്തും സുനിലിന്റെ സഹോദരനുമായ അനില്‍ വഴിയാണ് ജയ്മോന് ചിട്ടിയില്‍ ചേരാന്‍ ഇടയായത്. എന്നാല്‍ പണം നല്‍കേണ്ട ഘട്ടമെത്തിയപ്പോള്‍ സുനില്‍ ജേക്കബ് പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. നിരവധി തവണ പണം തിരികെ ചോദിച്ചെങ്കിലും തിരികെ നല്‍കിയില്ലെന്ന് മാത്രമല്ല പകരം ജയ്മോനെ അപമാനിക്കാനും കള്ളക്കേസില്‍ കുടുക്കാനും ആയിരുന്നു സുനില്‍ ശ്രമിച്ചത്.
ഇതിനെ തുടര്‍ന്നാണ് ജയ്മോന് ലൂക്കോസ് സുനില്‍ ജേക്കബിനും ഭാര്യ ഷാന്റി സുനിലിനും എതിരെ നിയമ നടപടികള്‍ സ്വീകരിച്ചത്. ഈ കേസിലെ അന്തിമ വാദമായിരുന്നു ഇന്നലെ ലെസ്റ്റര്‍ കോടതിയില്‍ നടന്നത്. വാദിഭാഗവും പ്രതിഭാഗവും ശക്തമായ രീതിയില്‍ അവരുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ച കോടതിയില്‍ ചില നാടകീയ മുഹൂര്‍ത്തങ്ങളും അരങ്ങേറി. പ്രതിഭാഗത്തെ വിസ്തരിക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദ്വിഭാഷിയെ വച്ച് കോടതിയില്‍ ഹാജരായ സുനിലിന് വേണ്ടി ഈ ജോലി നിര്‍വഹിച്ച വ്യക്തി ചില കൂട്ടിച്ചേര്‍ക്കലുകളും വളച്ചൊടിക്കലുകളും നടത്തിയത് വാദിയായ ജയ്മോന് എതിര്‍ത്തതാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇതിനെ തുടര്‍ന്ന് ജഡ്ജി കോടതിയില്‍ നിന്ന് ഇറങ്ങിപ്പോവുക വരെയുണ്ടായി.
ഇപ്പോള്‍ കേരളത്തില്‍ ഉള്ള ജയ്മോന് ലൂക്കോസിന്റെ സഹോദരന് വീഡിയോ കോണ്‍ഫറന്‍സ് വഴി തെളിവ് നല്‍കിയത് കേസില്‍ മറ്റൊരു സവിശേഷതയായി. എന്തായാലും വാദം പൂര്‍ത്തിയായപ്പോള്‍ കോടതി നിഗമനത്തില്‍ എത്തിയത് സുനില്‍ ചിട്ടി നടത്തിയ വകയില്‍ ജയ്മോന് ലൂക്കോസിനു പണം നല്‍കാനുണ്ട് എന്നത് തന്നെയായിരുന്നു. സുനില്‍, ഭാര്യ ഷാന്റി എന്നിവര്‍ ഇക്കാര്യത്തില്‍ ഉത്തരവാദികള്‍ ആണെന്നും പതിനാല് ദിവസത്തിനുള്ളില്‍ ഈ പണവും കോടതി ചെലവും മറ്റും ഉള്‍പ്പെടെ 26000 പൗണ്ട് പരാതിക്കാരന് നല്‍കണം എന്നുമായിരുന്നു കോടതിയുടെ വിധി.
യുകെയില്‍ മലയാളികള്‍ നടത്തിയ ചിട്ടികളില്‍ ചേര്‍ന്ന് പണം നഷ്ടമായ നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന ഒരു വിധിയാണ് ലെസ്റ്റര്‍ കോടതിയില്‍ ഉണ്ടായിരിക്കുന്നത്. യുകെയില്‍ ചിട്ടി നടത്തുന്നതും ചിട്ടിയില്‍ ചേരുന്നതും നിയമ വിരുദ്ധമാണെന്നും അതിനാല്‍ തന്നെ ചിട്ടിയില്‍ നഷ്ടമായ പണത്തിനു വേണ്ടി കേസിന് പോയാല്‍ പുലിവാലാകുമെന്നും കരുതി നിശബ്ദരായിരുന്ന ആളുകള്‍ക്ക് ഇനി ധൈര്യമായി കോടതിയെ സമീപിക്കാം എന്നതാണ് ഈ വിധിയിലെ ഒരു സുപ്രധാന നേട്ടം.
ദിനേശ് വെള്ളാപ്പിള്ളി
ഇത് മലയാളികള്‍ കാത്തിരുന്ന സുവര്‍ണ്ണനിമിഷം. സംഗീതനൃത്ത സന്ധ്യ അനുഭവിക്കാനെത്തിയ മലയാളി സമൂഹത്തിന് ഗംഭീര വിഷുക്കൈനീട്ടമായി സേവനം യുകെ വിഷുനിലാവ് മാറിയപ്പോള്‍ ഒത്തുകൂടിയവര്‍ക്ക് അനര്‍ഘനിമിഷം. കാതുകള്‍ക്ക് ഇമ്പമേകുന്ന ഗാനങ്ങളും, ചടുലതാളമാര്‍ന്ന നൃത്തവും ഹൃദയത്തില്‍ തൊട്ടപ്പോള്‍ അത് പ്രൗഢ ഗംഭീരമായ സദസ്സിനെ ആഘോഷത്തില്‍ ആറാടിച്ചു. വിഷുവിനെ വരവേല്‍ക്കുന്ന മലയാളികള്‍ക്ക് ലഭിച്ച വിഷുക്കൈനീട്ടമായി വിഷുനിലാവ് മാറിയെന്നതാണ് യാഥാര്‍ത്ഥ്യം.
വിഷുവിന്റെ ആഘോഷത്തിരകള്‍ ഒരു ദിവസം മുന്‍പെ മലയാളി സമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേവനം യുകെ വിഷുനിലാവ് സംഘടിപ്പിച്ചത്. ഗ്ലോസ്റ്റര്‍ മുഖ്യവേദിയായി ഒരുക്കിയ വിഷുനിലാവിന്റെ ചടങ്ങുകളുടെ ഉദ്ഘാടനം ഡോ. ബിജു നിര്‍വ്വഹിച്ചു. ആഷ്ന അംബു, സാജന് കരുണാകരന്, ദിനേശ് എന്നിവര്‍ ചേര്‍ന്ന് വിളക്ക് കൊളുത്തിയതോടെ ചടങ്ങുകള്‍ക്ക് സമാരംഭമായി.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് ഇന്‍ഷുറന്‍സ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡ്, മുത്തൂറ്റ് ഫിനാന്‍സ്, ഹെല്‍ത്ത്കെയര്‍ സ്ഥാപനമായ റോസ്റ്റര്‍ കെയര്‍, ട്രാവല്‍ കമ്പനിയായ ടൂര്‍ ഡിസൈനേഴ്സ്, കോണ്ടിനെന്റല് ഫൂഡ്സ്, ക്രിഷ് മോര്ഗന് സോളിസിറ്റേര്‍സ് എന്നിവര്‍ സ്പോണ്‍സര്‍ഷിപ്പ് തന്ന് സഹകരിച്ചു.
യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും, കലാസ്വാദകരും ഈ ചടങ്ങില്‍ പങ്കുചേര്‍ന്നതാണ് പരിപാടി വന്‍ വിജയമാക്കിത്തീര്‍ത്തത്. ദീപക് യതീദ്രദാസ്, അനു ചന്ദ്ര , ജോസ് ജെയിംസ്, സ്മൃതി സതീഷ്, ഹെലന് റോബര്‍ട്ട്, ലെക്സി എബ്രഹാം, ജിയ ഹരികുമാര്‍, ഹരികുമാര്‍ വാസുദേവന്‍, ശരണ്യ ആനന്ദ്, ബിന്ദു സോമന്, ബിനുമോന് കുരിയാക്കോസ് ഗ്ലോസ്റ്റര്‍, ഡരക് സോണി, വിനു ജോസഫ്, ട്രീസ ജിഷ്ണു, സോണി ജോസഫ് കോട്ടപ്പള്ളി, തോമസ് അലക്സാണ്ടര്‍, അലീന സജീഷ്, സന്ദീപ് കുമാര്‍, ശ്രീകാന്ത് നമ്പൂതിരി, റെമ്യ പീറ്റര്‍ എന്നിങ്ങനെ അനുഗ്രഹീതരായ ഗായകര്‍ വേദിയില്‍ രാഗമാലിക തീര്‍ത്തു. ദേശി നാച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകള്‍ സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കി.
സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ദിലീപ് വാസുദേവന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോടും, വോയ്സ് റിക്കോര്‍ഡിഗ് ഇത്രയും നന്നായി സ്ക്രിപ്റ്റ് എഴുതി അവതരിപ്പിച്ച രശ്മി പ്രകാശിനോടും, സൗണ്ടും വീഡിയോ പ്രെ മോയൂം ഇന്ട്രോയും ചുരുങ്ങിയ സമയത്തിനള്ളില്‍ ഇത്രയും മികച്ചതായി തയ്യാറാക്കിയ സന്തോഷ് എബ്രഹാമിനോടും, മറ്റു വീഡിയോകള്‍ ചെയ്ത മനോജ് വേണുഗോപാലിനോടും, ധീരജിനോടും ഉള്ള കൃതജ്ഞത സ്നേഹപൂര്‍വ്വം അറിയിച്ചു. വേദിയിലെത്തിയ എല്ലാവര്ക്കും മൊമന്റോ നല്കി. റാഫിള്‍ ടിക്കറ്റിന് സമ്മാനവുമുണ്ടായിരുന്നു. വിഷുനിലാവ് ആസ്വദിക്കാനെത്തിയവരുടെ നാവില്‍ രുചിയുത്സവമൊരുക്കാന് തയ്യാറാക്കിയ തട്ടുകടയിലെ വിഭവങ്ങളും ഏവരും ആസ്വദിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സജീവ മലയാളി പ്രവാസി സംഘടനയായ യുക്മയ്ക്ക് വേണ്ടി യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ യുകെ മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണ നിരവധി രചനകള്‍ ലഭിക്കുകയുണ്ടായി. സാഹിത്യ മത്സരങ്ങള്‍ക്ക് ലഭിച്ച രചനകളുടെ വിധി നിര്‍ണ്ണയം നടത്തിയത് പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി.ജെ.ജെ ആന്റണി, ശ്രീ തമ്പി ആന്റണി, ശ്രീ. ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരായിരുന്നു.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായവര്‍ക്കുള്ള അവാര്‍ഡുകള്‍ ജൂണ്‍ 30 ന് യുക്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള പൂരം 2018 -വള്ളംകളിയോടനുബന്ധിച്ചുള്ള മഹാസമ്മേളനത്തില്‍ വെച്ചു നല്‍കുന്നതാണെന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസ്, യുക്മ സാംസ്കാര വേദി സാഹിത്യ വിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി, ജനറല്‍ കണ്‍വീനര്‍ മനോജ് കുമാര്‍ പിള്ള എന്നിവര്‍ അറിയിച്ചു. കൂടാതെ സമ്മാനാര്‍ഹമായ രചനകളും പ്രസിദ്ധീകരണ യോഗ്യമായ മറ്റു തിരഞ്ഞെടുക്കപ്പെട്ട രചനകളും യുക്മ സാംസ്കാരിക വേദി എല്ലാ മാസവും 10- ആം തീയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ-മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് യുക്മ ദേശീയ ഭാരവാഹികളും സാംസ്കാരിക വേദി ഭാരവാഹികളും അറിയിച്ചു.
സാഹിത്യ രചനകള്‍ക്ക് മനുഷ്യമനസ്സിനെ ഉണര്‍ത്തുവാനും ഉത്തേജനം നല്കുവാനുമുള്ള ശക്തി അപാരമാണെന്നുള്ള തിരിച്ചറിവോടെ രചനകള്‍ നടത്തണമെന്നും അലസമായി എഴുതാവുന്ന ഒന്നല്ല സാഹിത്യരചനകളെന്നും ഗൗരവപൂര്‍ണ്ണമായ സമീപനം രചനകളോട് വേണമെന്നും വിഷയസംബന്ധിയായി നിന്നുകൊണ്ട് ആവര്‍ത്തനങ്ങള്‍ വരാതെയും ശ്രദ്ധിക്കണമെന്നും വിധികര്‍ത്താക്കള്‍ സൂചിപ്പിച്ചു. ഓരോ ഇനത്തിലും പാലിക്കേണ്ട ഗൗരവമായ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വാക്കുകളും വാചകങ്ങളും ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചുള്ള രചനകളാണ് നടത്തേണ്ടതെന്ന് ഓര്‍മ്മിപ്പിച്ച വിധികര്‍ത്താക്കള്‍ യുക്മ സാംസ്കാരിക വേദി, യു കെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി നടത്തിയ ഈ ഉദ്യമം ശ്ലാഘനീയമാണെന്നും അഭിപ്രായപ്പെട്ടു. പ്രശസ്ത സാഹിത്യ പ്രതിഭകള്‍ ചേര്‍ന്ന് ഇത്രയേറെ നിഷ്പക്ഷവും കൃത്യവുമായ നടത്തിയ വിധിനിര്‍ണ്ണയം അന്തിമമാണെന്ന് സാംസ്കാരിക വേദി ഭാരവാഹികള്‍ അറിയിച്ചു.
മത്സര വിജയികള്‍
ലേഖനം (സീനിയര്‍ വിഭാഗം)
വിഷയം: ആധുനിക പ്രവാസിമലയാളിയുടെ വേരുകള്‍ – ഒരു പുനരന്വേഷണം
ഒന്നാം സ്ഥാനം: സുമേഷ് അരവിന്ദാക്ഷന്
രണ്ടാം സ്ഥാനം: റെറ്റി വര്‍ഗീസ്
മൂന്നാം സ്ഥാനം: ഷാലു ചാക്കോ, ഷേബാ ജെയിംസ്
ലേഖനം (ജൂനിയര്‍ വിഭാഗം)
വിഷയം: സാമൂഹ്യമാധ്യമം ഒരു അനിവാര്യതിന്മ
ഒന്നാം സ്ഥാനം: എവെലിന് ജോസ്
രണ്ടാം സ്ഥാനം: ഐവിന് ജോസ്
മൂന്നാം സ്ഥാനം: അലിക്ക് മാത്യു .
ലേഖനം ( സബ് ജൂനിയര്‍ വിഭാഗം )
ഒന്നാം സ്ഥാനം: ഓസ്റ്റിനാ ജെയിംസ്
രണ്ടാം സ്ഥാനം: ഫെലിക്സ് മാത്യു
മൂന്നാം സ്ഥാനം: ഇവാ ഇസബെല്‍ ആന്റണി
കഥ (സീനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: റോയ് പണിക്കുളം (അമ്മ മധുരം)
രണ്ടാം സ്ഥാനം: ബിബിന്‍ അബ്രഹാം (മഴനനഞ്ഞ ഓര്‍മ്മകള്‍)
മൂന്നാം സ്ഥാനം: ലിജി സിബി (കൊച്ചുകൊച്ചു സന്തോഷങ്ങള്‍)
സിജോയ് ഈപ്പന് (കോക്ക)
കഥ (ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: സുഭദ്ര മേനോന് (സാന്ക്ച്വറി ഓഫ് ഡെത്ത്)
രണ്ടാം സ്ഥാനം: ഒലിവിയ വില്‍സണ്‍ (ഗാര്ഡന് ഓഫ് ഈവ്)
മൂന്നാം സ്ഥാനം: കെവിന് ക്ളീറ്റ്സ് (മൈ സ്റ്റോറി)
കഥ ( സബ് ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: ഓസ്റ്റിന ജെയിംസ് ( എറ്റേണല്‍ ലൗ)
രണ്ടാം സ്ഥാനം: ഇവാ ഇസബെല്‍ ആന്റണി (ദി മിസ്റ്ററി ഹൌസ്)
മൂന്നാം സ്ഥാനം: മെറീന വില്‍സണ്‍ (എ ബിഗ് സര്‍പ്രൈസ്)
കവിത (സീനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: ജോയ്സ് സേവ്യര്‍ (അല്‍ഷിമേഴ്സ്)
രണ്ടാം സ്ഥാനം: റോയ് പാനികുളം (മോഹങ്ങള്‍)
രണ്ടാം സ്ഥാനം: ഷേബാ ജെയിംസ് ( പെണ്ണ്)
മൂന്നാം സ്ഥാനം: നിമിഷാ ബേസില്‍ (ബാല്യം)
മൂന്നാം സ്ഥാനം: ജോയ് ജോണ്‍ (‘അമ്മ)
കവിത (ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: സുഭദ്ര മേനോന് (മൈ സ്കൈസ്)
രണ്ടാം സ്ഥാനം: ഒലിവിയ വില്‍സണ്‍ (സൊസൈറ്റി ഓഫ് ഫാന്റസി)
മൂന്നാം സ്ഥാനം: അശ്വിന് പ്രദീപ്, ഐവിന് ജോസ് (ടൈം)
കവിത ( സബ് ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: സിയോണ്‍ സിബി (നാരങ്ങാ മിട്ടായി)
ഒന്നാം സ്ഥാനം: ഓസ്റ്റിനാ ജെയിംസ് (റിമമ്പറന്‍സ്)
രണ്ടാം സ്ഥാനം: , ജോസഫ് കുറ്റിക്കാട്ട് (ദി വിന്‍ഡ്)
മൂന്നാം സ്ഥാനം: ഇവാ ഇസബെല്‍ ആന്റണി (ദി ജങ്കിള്‍)
സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തിയ ആദരണീയരായ സാഹിത്യ പ്രതിഭകളോടും മത്സരങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച യുക്മ ദേശീയ, റീജിയണല്‍, അസോസിയേഷന് ഭാരവാഹികളോടും എല്ലാ മത്സരാര്ഥികളോടും സാംസ്കാരികവേദി കോര്‍ഡിനേറ്റര്‍ തമ്പി ജോസ് വൈസ് ചെയര്മാന് സി. എ .ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ മനോജ് പിള്ള, ഡോ. സിബി വേകത്താനം, സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി എ്ന്നിവര്‍ നന്ദി അറിയിച്ചു.
യുക്മ സംഘടിപ്പിക്കുന്ന കേരള പൂരം 2018 – വള്ളം കളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Rugby, Warwickshire, CV23 8 AB
Date: 30/06/2018
സാഹിത്യ മത്സര അവാര്‍ഡ് ദാനചടങ്ങിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെയോ മറ്റ് സാംസ്കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.
സി.എ.ജോസഫ്: 07846747602
ജേക്കബ് കോയിപ്പള്ളി: 07402935193
മനോജ് പിള്ള: 07960357679
മാത്യു ഡൊമിനിക്: 07780927397
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് സപ്ലിമെന്ററി സ്കൂളിന്റെ വാര്‍ഷികം ഏപ്രില്‍ 21 ശനിയാഴ്ച ലോംഗ്സൈറ്റ് സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടക്കും. സ്കൂളിലെ കുട്ടികള്‍ പരിശീലിക്കുന്ന ബോളിവുഡ് ഡാന്‍സ്, ഭരതനാട്യം, കര്‍ണാടക സംഗീതം, മോഹിനിയാട്ടം, കരാട്ടെ, കീബോര്‍ഡ് എന്നിവ കൂടാതെ മലയാളെ ക്ലാസിന്റെ പശ്ചാത്തലവും അവതരിപ്പിക്കപ്പെടും.
എംഎംഎയുടെ സ്കൂളിലേക്ക് എല്ലാ കോഴ്സുകളിലെയും പുതിയ ടേം ഉടനെ ആരംഭിക്കുന്നതും മെമ്പേഴ്സ് അല്ലാത്തവര്‍ക്കും പ്രവേശനം നല്കുന്നതുമായിരിക്കും. വാര്‍ഷിക പരിപാടിയുടെ വിശദവിവരങ്ങള്‍ അറിയുവാന്‍ ട്രസ്റ്റിമാരുമായി ബന്ധപ്പെടാവുന്നതാണ്.
പരിപാടി നടക്കുന്ന സ്ഥലം
St. Joseph Church Hall
Portlan Crescent
Longsite- Manchester
MI3 0BU
Phone: 07886526706
ഹരികുമാര്‍ ഗോപാലന്
കാശ്മീരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട 8 വയസുകാരി അസിഫക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും സിറിയയില്‍ യുദ്ധകെടുതിയില്‍ ജീവന് ഹോമിക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി സുറിയാനിയില്‍ പാട്ടുപാടിയും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്(ലിമ) നടത്തിയ രണ്ടാമത് ഈസ്റ്റര്‍, വിഷു ആഘോഷം ശ്രദ്ധേയമായി.
ലിവര്‍പൂളില്‍ താമസിക്കുന്ന എല്‍ദോസ് സൗമൃ ദമ്പതികളുടെ മകള്‍ എമിലി എല്‍ദോസും ജോഷുവ എല്‍ദോസും ചേര്‍ന്നാണ് സിറിയയിലെ യുദ്ധത്തില്‍ നരകിക്കുന്ന കുട്ടികള്‍ക്കുവേണ്ടി സുറിയാനിയില്‍ പാട്ടുപാടി പിന്തുണ അറിയിച്ചത്. മുഖ്യഅഥിതിയായി എത്തിയ ഡോക്ടര്‍ സുസന്‍ കുരുവിള, ഡോക്ടര്‍ കുരുവിള എന്നിവരും ലിമ ഭാരവാഹികളും കൂടി നിലവിളക്ക് കൊളുത്തികൊണ്ട് പരിപാടികള്‍ക്കു തുടക്കമിട്ടു. പിന്നിട് കുട്ടികളെ വിഷുക്കണി കാണിച്ചു അതിനുശേഷം വിഷു കൈനീട്ടം ഡോക്ടര്‍ സുസന്‍ കുരുവിളയും, ഡോക്ടര്‍ കുരുവിളയും ചേര്‍ന്നു നല്കി.
ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡോക്ടര്‍ സുസന്‍ കുരുവിള, ടോം ജോസ് തടിയംപാട്, ജോയി അഗസ്തി, തോമസ്കുട്ടി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച വിസ്റ്റന്‍ ടൗണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്.
കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫസക്കര്‍ലി ലേഡിസ് അവതരിപ്പിച്ച ഡാന്‍സും ഹരികുമാര്‍ ഗോപാലന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അമ്മന്‍കുടവും കാണികളുടെ നിലക്കാത്ത കൈയടി നേടി. മത സാഹോദര്യത്തിന്റെ പരിസരം പൊതുവേ നഷ്ട്ടമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മതസാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക എന്നതാണ് ഇത്തരം പരിപാടികള്‍കൊണ്ട് ഉദേശിക്കുന്നതെന്നു ലിമ ഭാരവാഹികള്‍ പറഞ്ഞു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടികള്‍ രാത്രി 10 മണി വരെ തുടര്‍ന്നു. വളരെ രുചികരമായ ഭക്ഷണമാണ് അതിഥികള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്. പരിപാടികള്‍ക്ക് ലിമ സെക്രട്ടറി ബിജു ജോര്‍ജ് നന്ദി പറഞ്ഞു.
ജോണ്സണ് കളപ്പുരയ്ക്കല്‍
ജൂണ്‍ 23-ാം തീയതി തകഴി ശിവശങ്കരപ്പിള്ള നഗര്‍ (South Land High School Chorley) യില്‍ 10-ാം വാര്‍ഷികം ആഘോഷിക്കുന്ന കുട്ടനാട് സംഗമം 2018ന്റെ വിപുലമായ പ്രചാരണ പരിപാടികളുടെ ഭാഗമായി കലാകേരളത്തില്‍ ഹരിശ്രീ – ശ്രീ ഹരിശ്രീ യൂസഫ് – കുട്ടനാട് സംഗമത്തിന്റെ പ്രൊമോ വീഡിയോ പ്രകാശനം ചെയ്തു. യു കെ പൂരം പ്രസ്റ്റണ്‍ വേദിയില്‍ വച്ചാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ജൂണ്‍ 23 നാണ് കുട്ടനാട് സംഗമം 2018 നടക്കുക.
അനില്‍ സക്കറിയ ചേന്ദംകര (കുവൈറ്റ്) അണിയിച്ചൊരുക്കിയ വീഡിയോ കുട്ടനാടിന്റെ ആവേശം ഉള്‍ക്കൊള്ളുന്നതാണ്. കുട്ടനാട് സംഗമം 2018 ജനറല്‍ കണ്‍വീനര്‍മാരായ ജോണ്സണ് കളപ്പുരയ്ക്കല്‍, സിനി കാനാശേരി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മോനിച്ചന് കിഴക്കേച്ചിറ, ഏരിയ കോര്‍ഡിനേറ്റര്‍ സന്തോഷ് കൈപ്പള്ളി തുടങ്ങിയവര്‍ പ്രകാശന പരിപാടികള്‍ക്ക് നേതൃത്വം നല്കി. കുട്ടനാട് സംഗമം 2018ന്റെ രണ്ടാംഘട്ട പ്രചരണ പരിപാടികളുടെ ഭാഗമായി ”കുട്ടനാട് സംഗമ ചുണ്ടന് വരവേല്‍പ്പ്” എന്ന പരിപാടിയുമായി കുട്ടനാട്ടുകാര്‍ മുന്നോട്ടു പോകുകയാണ്.
ആഞ്ഞിലിത്തടിയില്‍ രൂപകല്പന ചെയ്ത ചെറിയ ചുണ്ടന്‍വള്ളത്തിന്റെ പതിപ്പാണ് സംഗമ ചുണ്ടനായി മാറുന്നത്. ഈ പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 25ന് ലിവര്‍പൂളില്‍ ആന്റണി പുറവടിയുടെ വസതിയില്‍ കൂടുന്ന സ്വീകരണ പരിപാടിയില്‍ ലിവര്‍പൂള്‍ കുട്ടനാടുകാര്‍ ആവേശപൂര്‍വം പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലെസ്റ്റര്‍, ബര്‍മിംഗ്ഹാം, വാറ്റ്ഫോര്‍ഡ്, ഈസ്റ്റ് ആംഗ്ലിയ തുടങ്ങിയ സ്ഥലങ്ങളിലും വരവേല്‍പ്പ് ആസൂത്രണം ചെയ്യുന്നതായി പ്രോഗ്രാം കണ്‍വീനേഴ്സ് സിനി, സിന്നി, പൂര്‍ണ്ണിമ ജയകൃഷ്ണന് എന്നിവര്‍ അറിയിച്ചു.
റോണി ജോണ്‍ സ്മാരക എവര്‍ റോളിങ്ങ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ജി.സി.എസ്.സി – എ ലെവല്‍ (2017) ബ്രില്യന്‍സ് കുട്ടനാട് അവാര്‍ഡിന് പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര് മെയ് 31ന് അകം വിവരമറിയിക്കേണ്ടതാണ്.
ബ്രില്യന്‍സ് കുട്ടനാട് അവാര്‍ഡ് കോര്‍ഡിനേറ്റേഴ്സ് – ഷേര്‍ളി മോള് ആന്റണി പുറവടി 07771973114 e mail : [email protected], ജയാ റോയി മൂലങ്കുന്നം 07982249467, റെജി ജോര്‍ജ് 07894760063 – എന്നിവരുമായി ബന്ധപ്പെട്ട് മാര്‍ക്ക് ഷീറ്റ് അയച്ചുകൊടുക്കേണ്ടതാണ്.
അതിവിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി പ്രോഗ്രാം കണ്‍വീനേഴ്സ് സിനി സിന്നി – പൂര്‍ണിമ ജയകൃഷ്ണന് എന്നിവര്‍ അറിയിച്ചു.
ന്യൂസ് ഡെസ്ക്ക്.
അങ്കമാലിക്കടുത്ത് കറുകുറ്റിക്കു സമീപം പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു. കറുകറ്റി മുല്ലപ്പറമ്പൻ സാജുവിന്റെ മകൻ സൈമൺ (20) ആണു മരിച്ചത്. നാലുപേർക്കു പൊള്ളലേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. മെൽജോ പൗലോസ്, സ്റ്റെഫിൻ ജോസ്, ജസ്റ്റിൻ ജെയിംസ്, ജോയൽ ബിജു എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരിൽ മെൽജോ, സ്റ്റെഫിൻ എന്നിവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും ജസ്റ്റിൻ, ജോയൽ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് സംഭവം.
അങ്കമാലി കറുകുറ്റി മാമ്പ്ര അസീസി നഗർ കപ്പേളയിൽ വെടിക്കെട്ടിനിടെ പടക്ക സാമഗ്രികൾ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടർന്നാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. വെട്ടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടർന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.
ന്യൂസ് ഡെസ്ക്
യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. സിറിയയിൽ അമേരിക്കയും ഫ്രാൻസും ബ്രിട്ടനും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏതു നിമിഷവും റഷ്യൻ പ്രത്യാക്രമണം ഉണ്ടാവാമെന്ന് ബ്രിട്ടൺ കരുതുന്നു. സിറിയൻ ഗവൺമെൻറിനെ പിന്തുണയ്ക്കുന്ന റഷ്യയുടെ മിലിട്ടറി സിറിയൻ വിമതർക്കെതിരെ നീക്കം നടത്തുമ്പോൾ അതിനെ അട്ടിമറിക്കുന്ന രീതിയിൽ സഖ്യകക്ഷികൾ നടത്തിയ വ്യോമാക്രമണത്തെ റഷ്യ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
ബ്രിട്ടണിലെ എൻഎച്ച്എസും നാഷണൽഎനർജി ഗ്രിഡും വാട്ടർ സപ്ളൈയും ബാങ്കിംഗ് സിസ്റ്റവും സൈബർ അറ്റാക്കിലൂടെ ഏതു നിമിഷവും തകർക്കപ്പെടുമെന്നാണ് ആശങ്ക. സൈബർ സെക്യൂരിറ്റി സിസ്റ്റത്തിൽ കടന്നു കയറി ബ്രിട്ടന്റെ ജീവനാഡിയായ ഫസിലിറ്റികളെ തകർക്കുക എന്ന തന്ത്രപരമായ നീക്കമാണ് റഷ്യ നടത്തുന്നത് എന്നാണ് കരുതുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ ഇതുസംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ബ്രിട്ടീഷ് ക്യാബിനറ്റ് മുന്നറിയിപ്പ് അതീവ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്.
റഷ്യൻ പൗരനായ ഇരട്ട ചാരൻ സെർജി സ്ക്രിപാലിനെയും മകൾ യൂലിയയെയും നേർവ് ഏജൻറ് ഉപയോഗിച്ചു വധിക്കാൻ റഷ്യ ശ്രമിച്ചു എന്ന ബ്രിട്ടന്റെ ആരോപണം ബ്രിട്ടീഷ് – റഷ്യ ബന്ധം അത്യന്തം വഷളാക്കിയിരുന്നു. റഷ്യയുടെ 23 ഡിപ്ലോമാറ്റുകളെ പുറത്താക്കിയ ബ്രിട്ടന്റെ നടപടിയ്ക്ക് അതേ നാണയത്തിൽ റഷ്യയും തിരിച്ചടിച്ചിരുന്നു. ഇതേത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും 100 ലേറെ റഷ്യൻ ഡിപ്ളോമാറ്റുകളെ തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് പുറം തള്ളി.
ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് SATAN 2 എന്ന ന്യൂക്ളിയർ മിസൈൽ റഷ്യ ഈയിടെ പരീക്ഷിച്ചിരുന്നു. 4000 മൈൽ സ്പീഡിൽ കുതിക്കുന്ന ഈ മിസൈലിനെ തകർക്കാൻ 400 അമേരിക്കൻ മിസൈലുകൾ പ്രയോഗിക്കേണ്ടി വരും. പ്രകോപനപരമായ നീക്കങ്ങൾ നടത്തരുതെന്ന് റഷ്യ ബ്രിട്ടന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതു നിമിഷവും ഒരു യുദ്ധത്തിനുള്ള സാദ്ധ്യത വർദ്ധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.