ഡോ. ജോസഫ് സ്‌കറിയ
കഥകളുടെ കൂമ്പാരമാണ് മലയാളിയുടെ ജീവിതചരിത്രം . കഥകളെ അവയുടെ ഭാവനാംശങ്ങളിൽനിന്നു മോചിപ്പിച്ച് യാഥാർത്ഥ്യത്തിലേക്കെത്തിക്കാൻ, അതിനു വിശ്വാസത്തിൻറെ കുപ്പായമണിയിക്കാൻ നമുക്കുള്ള സാമർത്ഥ്യം അത്ര ചെറുതല്ല. പരസ്പരവിരുദ്ധമായ ഘടകങ്ങളെപ്പോലും ഏകോപിപ്പിച്ചു നിർത്തുന്ന യുക്തിയാണ് എടുത്തു പറയേണ്ട സംഗതി. ചരിത്രപരമായ സാധുത ഇല്ലെങ്കിൽപോലും അവയ്ക്ക് ചരിത്രപരമായ അടിസ്ഥാനം നിർമ്മിച്ചുകൊടുക്കുന്ന ഏർപ്പാട് നമുക്കു പുതിയതല്ല. മഹാബലി – ഓണം എന്നീ സങ്കൽപ്പനങ്ങളെ ഏതോ ഘട്ടത്തിൽ നാം സമന്വയിപ്പിക്കുകയായിരുന്നു. വാമനൻ – മഹാബലി എന്നിവർ പുരാണ പ്രതിപാദിതമായ കഥാപാത്രങ്ങളാണെന്നു വയ്ക്കാം. മഹാവിഷ്ണുവിന്റെ അവതാരമാണു വാമനൻ എന്ന വേദയുക്തിയെ അങ്ങനെയും സ്വീകരിക്കാം. എന്നാൽ ഇവർക്കിടയിൽ ഒരു ചവിട്ടിത്താഴ്ത്തൽ മിത്തിൽ ഓണം എവിടെനിന്നാണു കയറിവരുന്നത്. ഹിന്ദു കലണ്ടറിലെ ശ്രാവണം മലയാളം കലണ്ടറിൽ ചിങ്ങമാണ്. മലയാളം കലണ്ടർ എന്ന സങ്കല്പംതന്നെ മുൻപു കലണ്ടറിന്റെ തുടർച്ചയാണ്. ആര്യാധിനിവേശത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ ‘സിംഹ’ ‘ചിങ്ക’ യും അത് ചിങ്ങവുമായി മാറി. കേരളത്തിൽ ചിങ്ങം ഒന്നാമത്തെ മാസമാണ് . വടക്കൻകേരളത്തിൽ കന്നിയിലായിരുന്നു കൊല്ലവർഷം ആരംഭിച്ചിരുന്നത് എന്നതിനും തെളിവുകളുണ്ട്. ചിങ്ങം എന്ന നക്ഷത്രരാശിയിൽ ഇരുപത്തിരണ്ടാമത്തെ നക്ഷത്രമാണ് തിരുവോണം. സംസ്കാരങ്ങളുടെ സമന്വയത്തിലൂടെ സ്ഥാപിതമായ സങ്കര ഭാവനയാണ് മഹാബലിക്കും ഓണത്തിനുമുള്ളിൽ പ്രവർത്തിക്കുന്നത്. പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ ഓണത്തെ വാമനവത്കരണത്തിനാണോ മഹാബലിവത്കരണത്തിനാണോ ശ്രമിക്കുന്നത്!. സാമാന്യജനത്തിന്റെ വിശ്വാസത്തിൽ രണ്ടും കൂടിക്കുഴഞ്ഞു കിടക്കുകയാണ്. സാമാന്യജനമാണ് മിത്തുകളുടെ വാഹകർ, അവർതന്നെയാണ് ‘പലമ’കളെ കൂട്ടിക്കലർത്തുന്നതും. ഓണസദ്യയിൽ ചിക്കൻ ഫ്രൈ വേണോ ബീഫ് കറി വേണോ എന്നതും സെറ്റുമുണ്ട് വേണോ ചുരിദാർ വേണോ എന്നതും തൃക്കാക്കര ക്ഷേത്രത്തിൽ പോകണോ ചക്കുളത്തുകാവിൽ പോകണോ എന്നതുമെല്ലാം സമൂഹത്തിൻറെ പൊതുവായ ചിന്തയിൽ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ള സാധ്യതകളാണ്. തിരുവോണത്തെയും തിരുവാതിരയെയും പൂക്കളത്തെയും പുലികളിയെയും കൂട്ടിച്ചേർക്കും.
സവർണ്ണരൂപങ്ങൾ ഒന്നൊഴിയാതെ ഓണാഘോഷങ്ങളിൽ, ഓണസദ്യയിൽ, ഓണ വേഷങ്ങളിൽ, ഓണവിചാരങ്ങളിലാകെ നിലനിർത്തപ്പെടുന്നു. കീഴാള അവബോധത്തെ സവർണ്ണവത്ക്കരിക്കാനുള്ള സാംസ്കാരികോപാധിയാവുകയാണ് ഓണം. അതിനു സ്വമേധയാ വഴങ്ങി കൊടുക്കുന്ന ഭാഷ കൂടിയാണ് മലയാളം. വാക്കിന്റെ വിവക്ഷകളെ തിരിച്ചറിയാതെ സംവേദനത്തിലേർപ്പെടുന്ന മലയാളി കുഴിയിൽ വീണില്ലെങ്കിലേ അതിശയമുള്ളു. ഓണം മലയാളിയെ ഒന്നിപ്പിക്കുന്നു എന്നു പറയുമ്പോഴേക്കും നമ്മെ ഭിന്നിപ്പിച്ച ഭൂതകാലവും പുരാണകഥാസന്ദർഭവും ഓർമ്മയിൽ തെളിഞ്ഞു വരും. കടന്നുകയറ്റവും കയ്യേറ്റവും ചതിയും സങ്കൽപ്പന മണ്ഡലങ്ങളിൽ ഒളിപ്പിച്ചുവച്ചുകൊണ്ടാണ്
” കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം ”
എന്നു നുണ പാടുന്നത്. വാക്കുണ്ടായാൽ വാക്കിനു മുമ്പ അതിനെ കുറിക്കുന്ന സന്ദർഭമുണ്ടാകും. കള്ളം, ചതി എന്നീ അവസ്ഥകളില്ലാതെ വാക്കുകളുണ്ടാകുമോ?
സഹോദരൻ അയ്യപ്പനു മുമ്പേ ഉണ്ടായിരുന്നു ഈ പാട്ട്. ഗുണ്ടർട്ട് ശേഖരിച്ച പാട്ടുകളിലുണ്ടിത്.
“മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ” എന്നതും കൗതുകം പകരുന്ന പ്രയോഗമാണ്. കേരളത്തിലെ പൂർവ്വകാലജനതയ്ക്കുമേൽ എ ഡി ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ നമ്പൂതിരിമാർ ഇറക്കിവെച്ച ഭാവനാചരിത്രത്തിൻറെ കാവ്യാവിഷ്കാരമാണിത്. സ്വാതന്ത്ര്യാകാംക്ഷയുള്ളവർ അത് ഏറ്റുപാടി. പാടിപ്പാടി അത് നമ്മുടെ അബോധത്തിൽ ഇടം കൊണ്ടു. ഇപ്പോൾ നമുക്കതു പാടാതിരിക്കാനാവുന്നില്ല. സാമൂഹികതുല്യതയെകുറിച്ച് ഗീർവാണമുയർത്തുന്ന സോഷ്യലിസ്റ്റ് ഭരണകർത്താക്കൾപോലും അർത്ഥശങ്കയില്ലാതെ ഇത് പാടിക്കൊണ്ടിരിക്കുന്നു. ആത്മീയമായി വാമനനെയും ഭൗതികമായി മഹാബലിയെയും വാഴ്ത്തി സ്തുതിക്കുന്ന ആഘോഷ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓണക്കിഴിയുടെ പുതിയ രൂപമാണ് ഓണക്കിറ്റ് . ജന്മിത്തത്തിന്റെ മാതൃകകളെ ജനാധിപത്യത്തിൽ പറിച്ചു നടുന്ന പുതുകാല യുക്തിയാണിത്. ഓണത്തെ ഗവൺമെൻറ് സ്പോൺസേർഡ് വ്യാപാരോത്സവമാക്കുന്ന പുതുപ്രവണത അത്ര നിഷ്കളങ്കമായ നീക്കമല്ല. ഇടത്തരം കച്ചവടക്കാരെ പട്ടിണിക്കിടുകയും പുതുക്കുടിയാന്മാരെ നിർമ്മിച്ചെടുത്ത് അവരെ രാഷ്ട്രീയമായി നിശബ്ദരാക്കുകയും ചെയ്യുന്ന ലീലയാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം അടങ്ങുന്ന ഒരു സഞ്ചി വാങ്ങിക്കൊണ്ടു പോകുന്നവൻ മഹാബലി പെട്ടതുപോലെ ചതിയിൽ പെടുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നത് മാനം വിറ്റും ഓണമുണ്ണണം എന്ന നിലയിലേക്ക് മാറിവരുന്നു. പ്രജകളെ / വോട്ടർമാരെ / പൗരന്മാരെ സാമ്പത്തിക സുരക്ഷിതത്വമുള്ളവരാക്കി മാറ്റാനാവാത്തതുകൊണ്ടാണ് അവർക്ക് ഭിക്ഷ / സൗജന്യകിറ്റ് നൽകേണ്ടിവരുന്നത്. പ്രകൃതിക്ഷോഭമോ മറ്റോ ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രം പരീക്ഷിക്കേണ്ടുന്ന ഒന്നിനെ സ്ഥിരമാക്കുന്നതിനു പിന്നിൽ ക്ഷേമസങ്കല്പമല്ല എന്ന് തിരിച്ചറിയാൻ മാനിഫെസ്റ്റോ വായിക്കേണ്ടതില്ല.
അങ്ങനെ ചിന്തിച്ചാൽ രാഷ്ട്രീയമായ ഇരട്ടത്താപ്പിന്റെ നയരേഖ കൂടിയാണ് ഓണം. വിഷ്ണുമൂർത്തിയുടെ അവതാരമായ വാമനനെ ഒരു ദിവസത്തേക്ക് മറച്ചുപിടിച്ച് മഹാബലി എന്ന അസുര ചക്രവർത്തിയെ തോളിലേറ്റുന്ന തിരുവോണനാള്‍ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യദിനവുമാണ്. സത്യത്തിൽ, നമ്പൂതിരിമാരുടെ കേരളാഗമനത്തിനുശേഷമേ മഹാബലിയും കേരളത്തിലെത്തുന്നുള്ളു. മഹാബലിയും ആര്യൻ പാഠത്തിലെ കഥാപാത്രമാണല്ലോ. നർമ്മദയുടെ തീരത്താണ് ജലദാനവും ചവിട്ടിത്താഴ്ത്തലും നടന്നതെന്നാണ് പുരാണങ്ങൾ പറയുന്നത്. അപ്പോൾ ഓണവും കേരളത്തിലേക്ക് കുടിയേറി വന്ന ആഘോഷമാകുന്നു . ‘കുടിയേറ്റം ‘ എന്നാൽ പലതും തലയിൽ കയറ്റികൊണ്ടുള്ള യാത്രയാണ് .
ഓണത്തെ മലയാളി പോയിടത്തേക്കൊക്കെ കൊണ്ടുപോയി. പല കാലങ്ങൾകൊണ്ട് ലോകത്തിന്റെ പല കോണുകളിൽനിന്നായി മലയാളി വാരിക്കൂട്ടിയ സംസ്കാരം ഇരുപതാം നൂറ്റാണ്ടു മുതൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ സമകാലരൂപമാണ് ലോകമെമ്പാടും ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവം.
ഡോ. ജോസഫ് സ്‌കറിയ : ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളവിഭാഗത്തിന്റെ തലവനും ഗവേഷണ മാർഗ്ഗദർശിയുമാണ്. 1999 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽനിന്ന് ഭാഷാപഠനത്തിൽ പിഎച്ച്. ഡി. ബിരുദം നേടി.
1999 ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സാംസ്കാരിക വകുപ്പിൻറെ ജൂനിയർ ഫെലോഷിപ്പും 2010 ൽ കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ പുരസ്കാരവും ലഭിച്ചു.
പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, ഭാഷയുടെ വഴികൾ,പഴശ്ശി രേഖകൾ(എഡി.), തലശ്ശേരി രേഖകൾ (എഡി.), മലനാട്ടിലാതി – കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം(സമാ.) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.
സരിത ശ്രീജേഷ്
ഓണമാകാൻ കാത്തിരുന്നത് സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യത്തെ അവധിക്ക് വേണ്ടിയാണ് … ഓണപരീക്ഷ കഴിഞ്ഞുള്ള പത്തു ദിവസങ്ങൾ . അത്തം കറുത്താൽ ഓണം വെളുക്കുമെന്ന് പറയുന്നത് കൊണ്ട് അത്ത ദിവസം മഴയാണോ എന്നുള്ളതായിരുന്നു അന്നത്തെ വലിയ ടെൻഷൻ . ചാണകം മെഴുകി പൂക്കളമിടുമ്പോൾ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ കഴിയാത്തത് അന്നത്തെ കുട്ടികളുടെ ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല . പാടത്തും പറമ്പിലും ഓടി നടന്ന് കാക്കപ്പൂവും തുമ്പപ്പൂവുമൊക്കെ പറിച്ചെടുത്തു ചെറിയൊരു പൂക്കളം പത്തു ദിവസവും ഏതൊരു വീടിന്റെ മുൻപിലും കാണാമായിരുന്നു . സ്കൂളിൽ പോകുമ്പോൾ പൂക്കളം എണ്ണുന്നതായിരുന്നു ഒരു വിനോദം . തിരുവോണമെത്തുമ്പോഴേക്കും പുത്തനുടുപ്പു കിട്ടുമോ എന്നതായിരുന്നു സമ്പന്നരല്ലാത്ത വീടുകളിലെ കുട്ടികളുടെ ചിന്ത. ഓണാവധി പ്രമാണിച്ചു തറവാടുകളിലേക്ക് മടങ്ങി എത്തുന്ന എല്ലാ കുട്ടികളും ഓണക്കാലത്തെ ഒരാഘോഷമാക്കി മാറ്റിയിരുന്നു . മൊബൈൽ ഫോണുകളും ഇന്റെർനെറ്റും ഇല്ലാതിരുന്ന ടെലിവിഷൻ സമ്പന്നരുടെ വീടുകളിൽ മാത്രമുണ്ടായിരുന്ന നാട്ടിൻപുറങ്ങളിൽ കുട്ടികൾക്ക് കളിക്കാൻ പാടങ്ങളും കുളിക്കാൻ പുഴകളും തോടുകളും ഊഞ്ഞാലിട്ട് ആയത്തിലാടാൻ മാഞ്ചോടുകളും അങ്ങനെ ഓണത്തിനെ വർണാഭമാക്കുന്ന നൂറു കാഴ്ച്ചകൾ . ഉത്രാടപ്പാച്ചിൽ ഒന്നും അന്നില്ലായിരുന്നു. ഒരു വിധം പച്ചക്കറികളൊക്കെ പറമ്പിൽ നിന്നും തന്നെ. ആവശ്യം വരുന്ന സാധനങ്ങൾ തൊട്ടടുത്തുള്ള പീടികയിൽ നിന്നുംവാങ്ങും .തിരുവോണത്തിന് അന്ന് അസുലഭമായി മാത്രം ലഭിക്കുന്ന സദ്യ നോൺ വെജ് വേണമെന്ന് പറഞ്ഞു കരയാത്ത കുട്ടികളും മുതിർന്നവരും … കാരണം ഒന്നിലധികം കറികൾ കഴിക്കാൻ കിട്ടുന്ന ദിവസങ്ങൾ അന്ന് കുറവായിരുന്നു . ഓണ സദ്യ കഴിഞ്ഞു ചുറ്റുവട്ടത്തുള്ള കുട്ടികളും മുതിർന്നവരും ചേർന്നുള്ള ഓണക്കളികളും പാട്ടുകളും. സന്ധ്യ മയങ്ങുമ്പോൾ എല്ലാവരും സ്വന്തം വീടുകളിലേക്ക് മടങ്ങുമ്പോൾ കുട്ടികളായിരുന്ന ഞങ്ങളുടെ മനസ്സിൽ എന്തോ ഒരു സങ്കടമനുഭവപ്പെട്ടിരുന്നു . ഒരു ശൂന്യത.തിരുവോണപ്പിറ്റേന്ന് അവിട്ടത്തിന് കുട്ടികളെല്ലാം വീണ്ടും ഒരുമിക്കും .. നന്മയുടെ നിറമണിഞ്ഞ ഗ്രാമങ്ങളിൽ സന്തോഷത്തിന്റെ മാറ്റൊലി ഉയർത്തിക്കൊണ്ട് ഓണാഘോഷങ്ങൾ തുടരും . അന്നത്തെ ഏറ്റവും വലിയ ആഘോഷം ഗ്രാമത്തിലെ വായനശാലയുടെ നേതൃത്വത്തിലുള്ള ഓണ മത്സരങ്ങളാണ് .കസേരകളിയും ചാക്കിലോട്ടവുമൊക്കെ യുവത്വം ആഘോഷമാക്കിയിരുന്നു .
ഓണത്തിന്റെ ആരവങ്ങൾ കെട്ടടങ്ങുമ്പോൾ വിരുന്നു വന്നവരൊക്കെ തിരികെ പോകുമ്പോൾ ഗ്രാമവും ഓരോ വീടുകളും വീണ്ടും നിശബ്ദമാകും ..അവധി കഴിഞ്ഞു സ്കൂൾ തുറക്കുമ്പോൾ കിട്ടാൻ പോകുന്ന പരീക്ഷയുടെ റിസൾട്ടിനേക്കാൾ ഓണവിശേഷങ്ങൾ കൂട്ടുകാരുമായി പങ്കുവയ്ക്കാനായി ഓരോ കുട്ടികളും കാത്തിരിക്കും. പിന്നെ ഒരു കാത്തിരിപ്പാണ് .. അടുത്ത ഓണക്കാലം പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ്..
സരിത ശ്രീജേഷ്
യുകെയിൽ യോർക്ഷയറിലെ കീത്തിലിയിൽ താമസിക്കുന്നു. ബ്രാഡ്ഫോർഡ് NHS ടീച്ചിംഗ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. ഭർത്താവ് ശ്രീജേഷ് സലിംകുമാർ. സഞ്ചയ്, സായന്ത് എന്നിവർ മക്കളാണ്. സ്വദേശം എറണാകുളം ജില്ലയിലെ കാലടിയിലാണ്.
ഉണ്ണികൃഷ്ണൻ ബാലൻ
നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെൻറ് ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമായി മാറി കഴിഞ്ഞു. ഗ്ലോബൽ പ്രീമിയർ ലീഗും സമീക്ഷ യുകെയും കൈകോർത്തൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കത്തിന് ഗംഭീരമായ പരിസമാപ്‌തി. ആദ്യ GPL കപ്പിൽ മുത്തമിട്ട് ഫ്രീഡം ഫൈനാഷ്യയൽസ് സ്പോൺസർ ചെയ്ത കോവൻഡ്രി റെഡ്‌സും, രണ്ടാം സ്ഥാനക്കാരായി ടെക് ബാങ്ക് സ്പോൺസർ ചെയ്ത ഡക്സ് ഇലവൻ നോർത്താംപ്ടണും . നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തിയ നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് സാക്ഷ്യം വഹിച്ചത് ആവേശകരമായ ഒരു ക്രിക്കറ്റ് ട്യൂർണ്ണമെന്റിനായിരുന്നു. ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ നടത്തിയ ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെയിലെ കരുത്തുറ്റ എട്ടോളം ടീമുകളെയാണ് തെരഞ്ഞെടുത്തത്.
ആഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ആവേശകരമായ സ്വീകരണമാണ് യുകെയിലെ മലയാളികളിൽ നിന്ന് ലഭിച്ചത്. രണ്ട് ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ എട്ട് ടീമുകൾ T 10 മത്സരങ്ങളിൽ ഏറ്റു മുട്ടിയപ്പോൾ ഒരു ഒരു പ്രഫക്ഷണൽ ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതിയാണ് കാണികളിൽ ഉളവാക്കിയത്.
ചെംസ്ഫോർഡിൽ നിന്നുള്ള റ്റസ്‌കറും , നോർത്താംപ്ടണിലിൽ നിന്നുള്ള ഡക്‌സ് ഇലവനും , കൊവെൻട്രിയിൽ നിന്നുള്ള റെഡ്‌സും , ഓസ്‌ഫോർഡിൽ നിന്നുള്ള ഗല്ലി ക്രിക്കറ്റേഴ്സും ഗ്രൂപ്പ് A യിലും , കെറ്ററിംഗിൽ നിന്നുള്ള കൊമ്പൻസും , ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡും , നോർത്താംടണിൽ നിന്നുള്ള ബെക്കറ്റ്സ് , ദർഹമിൽ നിന്നുള്ള ഡി എം സി സിയും ഗ്രൂപ്പ് B യിലുമായി ഏറ്റു മുട്ടി. ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് കൊമ്പൻസും കോവൻഡ്രി റെഡ്‌സും , രണ്ടാമത്തെ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് ഓസ്‌ഫോർഡ് യുണൈറ്റഡും നോർത്താംപ്ടൺ ഡക്സുമായിരുന്നു. ആദ്യ സെമി ഫൈനലിൽ കൊമ്പൻസിനെ തോൽപ്പിച്ച് കോവൻഡ്രി റെഡ്‌സും, രണ്ടാമത്തെ സെമി ഫൈനലിൽ ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡിനെ തോല്പിച്ച് നോർത്താംപ്ടൺ ഡക്‌സ് ഇലവനും ഫൈനലിൽ എത്തി.
കോവൻഡ്രി റെഡ്‌സും നോർത്താംപ്ടൺ ഡക്‌സും തമ്മിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആദ്യ GPL കപ്പിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ചത് കോവൻഡ്രി റെഡ്‌സിനായിരുന്നു. ആദ്യ GPL കപ്പ് നേടിയ കോവൻഡ്രി റെഡ്‌സിന് ട്രോഫിയും ഒന്നാം സമ്മാനമായ 1500 പൗണ്ടും സമ്മാനിച്ചത് GPL ഡയറക്ടറായ അഡ്വ : സുഭാഷ് മാനുവലും , ഐ പി എൽ താരം ബേസിൽ തമ്പിയും ( ഹോട്ട് ലൈൻ ), നോർത്താംപ്ടൺ എക്സ് കൗണ്ടി ക്രിക്കറ്ററും കോച്ചുമായ ഡേവിഡ് സെയിൽസും ചേർന്നായിരുന്നു.
രണ്ടാം സ്ഥാനക്കാരായ ഡക്സ് ഇലവൻ നോർത്താംപ്ടണിന് ട്രോഫിയും സമ്മാനമായ 1000 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ : ദിനേശ് വെള്ളാപ്പള്ളിയും സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീ : ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്നായിരുന്നു. സെമി ഫൈനലിൽ എത്തിയ കൊമ്പൻസ് ഇലവന് സമീക്ഷ യുകെ നോർത്താംപ്ടൺ സെക്രട്ടറി ശ്രീ : പ്രഭിൻ ബാഹുലേയൻ ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചു , അതോടൊപ്പം സെമി ഫൈനലിൽ എത്തിയ ഓസ്‌ഫോർഡ് യുണൈറ്റഡിന് ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ശ്രീ ഉണ്ണികൃഷ്‍ണൻ ബാലനായിരുന്നു.
ആദ്യ GPL മത്സരം നടന്ന ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് ഇതിനോടകം ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള അവസരമൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കം വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതായിരിക്കും. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും, ബേസിൽ തമ്പിയും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL ൻറെ പ്രധാന സംഘാടകർ. എം ഐസ് ധോണിയും , സഞ്ജു സാംസണും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും , ടെക് ബാങ്കുമാണ് ഗ്ലോബൽ വേദികളിൽ ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്.
മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടിൽ എൽ ഇ ഡി വാളും, ലൈവ് കമന്ററിയും , സ്വാദിഷ്‌ടമായ ഭക്ഷണവും , ചിയർ ഗേൾസും ഒക്കെ ഒരുക്കി നടത്തിയ ആദ്യ GPL ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതി സൃഷ്‌ടിക്കാൻ കഴിഞ്ഞുവെന്ന് നിസംശയം പറയാം.
യുകെയിൽ നടന്ന ജിസിഎസ്ഇ പരീക്ഷയുടെ കൂടുതൽ റിസൾട്ടുകൾ അറിയും തോറും മലയാളി വിദ്യാർഥികൾ മികച്ച പ്രകടനവുമായി കളം നിറയുകയാണ്. വെയിൽസിലെ സ്വാൻസിയിൽ നിന്നുമാണ് മറ്റൊരു ഫുൾ എ സ്റ്റാർ വിജയ വാർത്ത വന്നിരിക്കുന്നത്. സ്വാൻസി സെൻറ് ജോസഫ്സ് കാത്തലിക് സ്കൂൾ വിദ്യാർഥിനിയായ എൽസ മരിയ ബിനോജിയാണ് എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി നാടിനും സ്കൂളിനും അഭിമാനമായിരിക്കുന്നത്.
കുട്ടനാട് എടത്വാ പച്ച സ്വദേശികളായ ബിനോജി ആന്റണി (മോൻ വള്ളപ്പുരയ്ക്കൽ) ലൂർദ്ദ് ബിനോജി എന്നിവരാണ് എൽസ മരിയയുടെ മാതാപിതാക്കൾ. സ്വാൻസിയിൽ ‘ബിനോജീസ് കിച്ചൺ’ എന്ന കാറ്ററിംഗ് സ്ഥാപനം നടത്തുകയാണ് ബിനോജി. ലൂർദ്ദ് മോറിസ്റ്റൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. എൽസയുടെ സഹോദരി ലൌബി ബിനോജി സൌത്താംപ്റ്റൻ യൂണിവേഴ്സിറ്റിയിൽ കാർഡിയാക് ഫിസിയോളജി വിദ്യാർഥിനിയും സഹോദരൻ ബ്ലെസൻ ബിനോജി ലെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഫിസിയോ തെറാപ്പി വിദ്യാർഥിയും ആണ്.
മികച്ച വിജയം നേടിയ എൽസ ബിനോജിയ്ക്ക് മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങൾ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡബ്‌ളിന്‍ : അക്കൗണ്ടുകളിൽ പണം ഇല്ലെങ്കിലും പണം ലഭിക്കും! ഇത് മുതലാക്കാൻ ആയിരങ്ങൾ എടിഎമ്മുകളിന്റെ മുന്നിൽ തടിച്ചുകൂടി. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഐ ടി സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് ഈ സംഭവം അരങ്ങേറിയത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് ഓഫ് അയര്‍ലന്‍ഡ് അക്കൗണ്ടുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പണം മറ്റ് എക്സ്റ്റേണല്‍ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ് ഫര്‍ ചെയ്യാനും പിന്നീട് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിഞ്ഞതായി ബാങ്കും സ്ഥിരീകരിച്ചു.സീറോ ബാലന്‍സ് ഉണ്ടായിരുന്നവര്‍ക്കും പണം ട്രാന്‍സ് ഫര്‍ ചെയ്യാനായി. ഇതോടെ ബാങ്കിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഭാഗികമായി തടസപ്പെട്ടു. എന്നാൽ പ്രശ്നം പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് മുതല്‍ നടത്തിയ മിക്ക ഇടപാടുകളും ബാങ്കിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇടപാടുകാര്‍ അവരുടെ അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ പണം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കേണ്ടിവരുമെന്ന് ബാങ്ക് ഉപഭോക്താക്കളെ ഓര്‍മ്മിപ്പിച്ചു. ഓണ്‍ലൈന്‍ ബാങ്കിംഗ് പോര്‍ട്ടലായ 365 ഓണ്‍ലൈനിലെയും മൊബൈല്‍ ബാങ്കിംഗ് ആപ്പിലെയും സേവനങ്ങൾ തടസ്സപ്പെട്ടു.
അക്കൗണ്ടിൽ പണമില്ലെങ്കിലും , അഞ്ഞൂറ് യൂറോ വരെ പിന്‍വലിക്കാനായുള്ള സൗകര്യം ഉണ്ടെന്ന വാര്‍ത്ത ഇന്നലെ വൈകുന്നേരത്തോടെയാണ് പുറത്തുവന്നത്. ഇതോടെ എ ടി എമ്മുകള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. ഇതോടൊപ്പം അക്കൗണ്ടിൽ പണമില്ലെങ്കിലും റവലൂട്ട് അക്കൗണ്ടിലേയ്ക്ക് പണം ട്രാന്‍സ് ഫര്‍ ചെയ്യാനാവുമെന്ന വാര്‍ത്തയും വ്യാപകമായി പ്രചരിച്ചു. ഇപ്രകാരം ട്രാന്‍സ് ഫര്‍ ചെയ്യുന്ന പണം രാജ്യത്തെ ഏത് എ ടി എമ്മുകളില്‍ നിന്നും പിന്‍വലിക്കാമെന്ന സ്ഥിതിയായതോടെ ഡബ്ലിന്‍, ലിമെറിക്ക്, ഡന്‍ഡല്‍ക്ക് അടക്കം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ എടിഎമ്മുകളില്‍ വലിയ ക്യൂ പ്രത്യക്ഷപ്പെടുകയായിരുന്നു. പലയിടത്തും ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാൻ ഗാർഡിനെ നിയോഗിക്കേണ്ടി വന്നു.
ലണ്ടൻ : പബ്ബിൽ ടേക്ക്എവേ ആയി ഡ്രിങ്ക്സ് കൊണ്ടുപോകാൻ അനുവദിക്കുന്ന നിയമം തുടരാൻ സർക്കാർ. കോവിഡ് നിയമങ്ങൾ പ്രകാരം പബ്ബുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായപ്പോൾ ടേക്ക്എവേ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് പാനീയം നൽകാൻ അനുവദിച്ചു. ഈ നിയമം സെപ്റ്റംബർ 30-ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഇത് 2025 മാർച്ച് വരെ തുടരും. സാമ്പത്തിക തകർച്ചയിൽ നിന്ന് പബ്ബുകളെ രക്ഷിക്കാനുള്ള നീക്കം കൂടിയാണിത്.
20,000-ത്തിലധികം പബ്ബുകൾ സ്വന്തമായുള്ള ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ മക്ലാർക്കിൻ തീരുമാനത്തെ സ്വാഗതം ചെയ്തു. ദുഷ്കരമായ സമയങ്ങളിൽ പബ്ബുകളെ പിന്തുണയ്ക്കുന്നതിനായി അവതരിപ്പിച്ച നടപടിയാണിത്, ഈ ബിസിനസുകൾ ഇപ്പോഴും വലിയ സമ്മർദ്ദത്തിലാണെന്ന് പ്രധാനമന്ത്രി തിരിച്ചറിയണം.” അവർ പറഞ്ഞു.
വർദ്ധിച്ചുവരുന്ന ചെലവുകൾ ലഘൂകരിക്കുന്നതിന് ഈ നീക്കത്തിലൂടെ പബ്ബുകൾക്ക് അധിക വരുമാന മാർഗം ലഭിക്കുമെന്ന് ഫെഡറേഷൻ ഓഫ് സ്‌മോൾ ബിസിനസ്സ് ദേശീയ അധ്യക്ഷൻ മാർട്ടിൻ മക്‌ടേഗ് പറഞ്ഞു. 2020 ജൂലൈയിൽ കൊണ്ടുവന്ന നിയമ പ്രകാരം, അനുമതിക്കായി പ്രാദേശിക കൗൺസിലിലേക്ക് അപേക്ഷിക്കാതെ തന്നെ ടേക്ക്‌അവേ മദ്യം വിൽക്കാൻ ഓഫ്-പ്രിമൈസ് ലൈസൻസില്ലാത്ത പബ്ബുകളെ അനുവദിക്കുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: പേപ്പറുകൾ കൊണ്ട് അതിമനോഹരമായ ക്രഫ്റ്റുകൾ ഉണ്ടാക്കി സ്റ്റോക്ക് ഓൺ ട്രെന്റിനെ വിസ്മയിപ്പിക്കുന്ന മലയാളിയായ റിട്ടയേർഡ് ഹെഡ് മാസ്റ്റർ.. കെ ജി ദാസ് (ദാസ് മാസ്റ്റർ) വെറും കളർ പേപ്പറുകൾ കൊണ്ട് ഒരുക്കിയ വിസ്മയങ്ങൾ മലയാളം യുകെ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണ്.
കൃഷ്ണവിലാസ് യു പി സ്കൂൾ കോളേരി ഹെഡ് മാസ്റ്റർ ആയിരുന്നു ദാസ് മാസ്റ്റർ. വയനാട്ടിലെ കോളേരിയിൽ ഉള്ള വേലിക്കകത്ത് കുടുംബാംഗം. വയനാട്ടിലെ പ്രിയപ്പെട്ട സ്കൂളിൽ നിന്നും പെൻഷൻ ആയപ്പോൾ യുകെയിൽ നേഴ്സ് ആയി ജോലിചെയ്യുന്ന തന്റെ മകളായ ശരണ്യയുടെ അടുത്ത് പോയി അവധിക്കാലം ചിലവഴിക്കാം എന്ന ചിന്തയിലാണ് ഭാര്യയായ സുജാതക്കൊപ്പം സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തുന്നത്.
എന്നാൽ പല സ്ഥലങ്ങൾ ഒക്കെ കാണുവാൻ പോയെങ്കിലും വീട്ടിനുള്ളിലെ ഇരുപ്പ് മടുപ്പുളവാക്കുന്നതായിരുന്നു. ഒരു മാസം കഴിയുന്നതിന് മുൻപേ നാട്ടിലേക്ക് എന്ന തീരുമാനത്തിൽ എത്തി ദാസ് മാസ്റ്റർ. ഇവിടെയാണ് മകളായ ശരണ്യ ഉണർന്നു പ്രവർത്തിച്ചത്. അച്ഛന് ഇഷ്ടമുള്ള ക്രാഫ്റ്റ് ഉണ്ടാക്കുവാനുള്ള സാധനങ്ങൾ എവിടെ കിട്ടും എന്നതിനേപ്പറ്റി ഒരറിവും ഇല്ല. ആമസോണിലും മറ്റു പല ലോക്കൽ ഷോപ്പുകളിലും പരതിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ശരണ്യയുടെ ആഗ്രഹ സഫലീകരണത്തിനായി ഭർത്താവായ സജിത് കൊല്ലപ്പിള്ളിൽ മുന്നിട്ടിറങ്ങിയതോടെ കാര്യങ്ങൾക്ക് തീരുമാനമായി. സഹപ്രവർത്തകരുടെ സഹായത്താൽ എല്ലാം വാങ്ങി വീട്ടിൽ എത്തിച്ചപ്പോൾ മാത്രമാണ് ശരണ്യയുടെ ടെൻഷൻ മാറിയത്.
Quilling Art (പേപ്പർ കഷണങ്ങൾ കൊണ്ടുണ്ടാക്കുന്ന ചിത്രങ്ങൾ), bamboo craft, thread works, drawing എന്നിവയിൽ അതീവ തല്പരനായിരുന്നു ദാസ് മാസ്റ്റർ എന്ന കാര്യം നന്നായി അറിയാമായിരുന്ന മകളുടെ നീക്കം ഫലം കാണുകയായിരുന്നു. പിന്നീട് കണ്ടത് പേപ്പറുകൾ കൊണ്ട് വിസ്മയം തീർത്ത മാസ്റ്റർ ദാസിനെയായിരുന്നു.
മനോഹരങ്ങൾ ആയ, പല ചിത്രങ്ങളും പല ആശയങ്ങളും അതോടൊപ്പം പല പഴയകാല കഥകളും ഉൾക്കൊള്ളുന്നതാണ് എന്ന വസ്തുത ദാസ് മാസ്റ്റർ മലയാളം യുകെ യോട് പറയുകയുണ്ടായി.
ഇതിനിടെ സ്റ്റോക്കിലെ ഒരു നഴ്സിംഗ് ഹോമിൽ ഈ ചിത്ര പ്രദർശനം നടക്കുകയും മാസ്റ്റർ ദാസിനെ അവാർഡ് നൽകി ആദരിക്കുകയും ചെയ്തിരിക്കുന്നു. ഒരു കാര്യം തീർച്ച മാസ്റ്റർ ദാസിന്റെ കലാസൃഷ്ടികൾ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്ക് നൽകുന്നത് അഭിമാന നിമിഷങ്ങൾ തന്നെയാണ്.
ബന്ധപ്പെടേണ്ട നമ്പർ .. സജിത് +447760613734
അറുപതിൽ പരം ചിത്രങ്ങൾ കാണാം താഴത്തെ വിഡിയോയിൽ
ന്യൂസ് ഡെസ്ക്. മലയാളം യുകെ
യുകെയിലെത്തിയ മലയാളി കുട്ടികൾ വി. അൽഫോൻസാമ്മയുടെ തിരുനാളിന് പാടിയ സ്തുതിഗീതം വൈറലാകുന്നു. മൂന്ന് ദിനം കൊണ്ട് വീഡിയോ കണ്ടത് പന്തീരായിരത്തിന് മുകളിലാളുകൾ.
സംഭവം നടന്നത് യുകെയിലെ യോർക്ഷയറിൽ. യോർക്ഷയറിലെ പ്രസിദ്ധമായ കീത്തിലി സെൻ്റ്. ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷ ശുശ്രൂഷകളുടെ സമാപന വേളയിൽ മലയാളി കുട്ടികൾ പാടിയ അൽഫോൻസാ സ്തുതി ഗീതമാണ് ലോക മലയാളികൾ ആവേശത്തോടെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. മൂന്ന് ദിവസം കൊണ്ട് പന്തീരായിരം പേർ കാഴ്ച്ചക്കാരായി.
കേരള ക്രൈസ്തവർ ലോകമെമ്പാടും വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ച വാരമാണ് കടന്നു പോയത്. ഭാരതത്തിലെ ആദ്യ വിശുദ്ധ എന്ന നിലയിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് ധാരാളം പ്രത്യേകതകളുണ്ട്. ലോകം മുഴുവനും വ്യാപിച്ച് കിടക്കുന്ന മലയാളി സമൂഹത്തിന് മലയാളത്തിൻ്റെ ആദ്യ വിശുദ്ധയുടെ തിരുനാൾ എന്നും ആവേശമാണ്.
യൂറോപ്പിൻ്റെ ഭൂപടത്തിൽ യോർക്ഷയറിന് വലിയ സ്ഥാനമുണ്ട്. രണ്ടായിരം മുതലാണ് യോർക്ഷയറിൽ മലയാളികൾ എത്തിതുടങ്ങിയത്. യോർക്ഷയറിലെ ചെറിയ നഗരമായ കീത്തിലിയിൽ 2002 ൽ എത്തിയ ആദ്യ കാല മലയാളികൾ ഒരാശ്രയമായി തേടിപ്പോയത് ലാറ്റിൻ റൈറ്റിലുള്ള കീത്തിലി സെൻ്റ്. ആൻസ് ദേവാലയത്തിലായിരുന്നു. പൗരസ്ത്യ ദേശത്തു നിന്നുള്ള ക്രൈസ്തവരെ പാശ്ചാത്യ സമൂഹം അതിശയത്തോടെ കണ്ടെങ്കിലും കൂടത്തിൽ നിർത്തി. ആ സൗഹൃദം വളർന്ന് ഒരു വലിയ സമൂഹമായി കീത്തിലി സെൻ്റ്. ആൻസ് ദേവാലയം മാറി. 2013 ൽ സെൻ്റ്. ആൻസ് ദേവാലയത്തിൽ വികാരിയായി എത്തിയ കാനൻ മൈക്കിൾ മക്രീഡി അന്ന് കീത്തിലിയിൽ ഉണ്ടായിരുന്ന മലയാളി സമുഹവുമായി ചേർന്ന് വിശുദ്ധ അൽഫോസാമ്മയുടെ രൂപം സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചു. തുടർന്ന് അന്നു മുതൽ ഇന്നോളം വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമ്മ ദിനം സെൻ്റ് ആൻസ് ദേവാലയത്തിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കീത്തിലിയിൽ മുന്നൂറോളം മലയാളി കുടുംബങ്ങളെത്തി. അവരുടെ ആദ്ധ്യാത്മീക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സെൻ്റ് ആൻസ് ദേവാലയം തുണയായി. ജൂലൈ മുപ്പത് ഞായറാഴ്ച്ച വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മലയാളി സമൂഹത്തിനോടൊപ്പം പാശ്ചാത്യവിശ്വാസികളും ആഘോഷിച്ചു.
പുതുതായി എത്തിയ മലയാളികളും അതൊരാഘോഷമാക്കി. തിരുനാൾ ശുശ്രൂഷകൾ പൂർണ്ണമായും ഇംഗ്ലീഷിലായിരുന്നെങ്കിലും അവസാനം മലയാളി കുട്ടികൾ വി. അൽഫോസാമ്മയോടുള്ള സ്തുതി ഗീതം മലയാളത്തിൽ പാടി. ഈ ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള പല ദേവാലയങ്ങളിലും വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചെങ്കിലും ലാറ്റിൻ റൈറ്റിലുള്ള കീത്തിലി സെൻ്റ് ആൻസ് ദേവാലയിൽ വളരെ ലളിതമായ രീതിയിൽ ആഘോഷിച്ച തിരുനാൾ ശ്രദ്ധേയമായി.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് തുറക്കുക.
https://m.facebook.com/story.php?story_fbid=pfbid02RtWs5Dspny6fqZRhdUB97zpVwNaE1owUtU5YT4ov717nuf5h8dhvis8ooHSjmU83l&id=100005785604108&sfnsn=scwspwa
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും തടയുവാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അക്ഷീണ പ്രയത്നത്തിന്റെ ഭാഗമായി പതിനാലാം തവണയും പലിശ നിരക്കുകൾ ഉയർത്തുവാനുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബാങ്ക് തങ്ങളുടെ അടിസ്ഥാന നിരക്ക് നിലവിലെ 5 ശതമാനത്തിൽ നിന്നും 5.25 ശതമാനമായി ഉയർത്താനുള്ള തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ പലിശ നിരക്കുകൾ വർദ്ധിപ്പിക്കുന്നത് ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ലോണുകൾ എടുത്തിട്ടുള്ളവർക്കും, മോർട്ട്ഗേജ് ഉടമകൾക്കും പലിശ നിരക്ക് വർദ്ധനവ് ആശങ്കയുളവാക്കുന്നതാണ്. എന്നാൽ സേവിങ്സ് നിരക്കുകൾ വർദ്ധിക്കും എന്നുള്ളത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതുമാണ്. ബ്രിട്ടനിൽ പണപ്പെരുപ്പവും, വിലവർധനയുമെല്ലാം ക്രമാതീതമായി ഉയർന്ന അവസ്ഥയിലാണ് നിലനിൽക്കുന്നത്. ഇത് സാധാരണ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. ഇതിനു മുൻപ് ഇത്തരത്തിൽ പലിശ നിരക്കുകൾ 5.25 ശതമാനത്തിൽ എത്തിയത് 15 വർഷങ്ങൾക്ക് മുൻപ് സാമ്പത്തിക മാന്ദ്യം ഉണ്ടായ 2008 ഏപ്രിൽ മാസത്തിലാണ്. എന്നാൽ പലിശനിരക്കുകളിൽ വളരെ ചെറിയ മാറ്റം മാത്രം പ്രവചിക്കപ്പെടുന്നത്, വിലക്കയറ്റത്തിൽ ആശ്വാസകരമായ കുറവുകൾ രേഖപ്പെടുത്തി തുടങ്ങിയെന്നാണ് സൂചിപ്പിക്കുന്നത്.
പണപ്പെരുപ്പത്തിൽ ജൂൺ മാസത്തിൽ പ്രതീക്ഷിച്ചതിലും അധികം കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. എന്നാൽ ഇപ്പോഴും ബാങ്ക് ലക്ഷ്യമിടുന്ന നിരക്കിനേക്കാൾ രണ്ട് ശതമാനം ഉയർന്നാണ് പണപ്പെരുപ്പ നിരക്ക് തുടരുന്നത്. ഇത്തരത്തിൽ പണപ്പെരുപ്പത്തിൽ രേഖപ്പെടുത്തിയ കുറവ് മൂലം, പലിശ നിരക്കുകളിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധരും ജനങ്ങളും. നിരക്ക് തുടർന്ന് വർദ്ധിപ്പിക്കുന്നതിന് മുമ്പ് ബാങ്ക് മുൻകാല പലിശ നിരക്ക് വർദ്ധനവിന്റെ അനന്തരഫലങ്ങൾ പ്രാബല്യത്തിൽ വരുന്നതുവരെ കാത്തിരിക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് അഫയേഴ്സ് അഭിപ്രായപ്പെട്ടു.
അമ്മയെയും മുത്തശിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിൽ. മണമ്പൂർ വില്ലേജിൽ വളവൂർക്കോണം കാട്ടിൽ വീട്ടിൽ ബേബിയെയും ഗോമതിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച വിഷ്ണു (31)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അമ്മയായ ബേബി വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
അമ്മൂമ്മയായ ഗോമതി(75)യുടെ വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇത് തടഞ്ഞ അമ്മുമ്മ ഗോമതിയെയും വിഷ്ണു ക്രൂരമായി മർദിച്ചു. തുടർന്ന് വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു. അമ്മയാണ് അനുജൻ്റെ വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടു നിന്നതെന്ന് ആരോപിച്ചായിരുന്നു വിഷ്ണു അവരെ ആക്രമിച്ചത്. വീട്ടിൽ കടന്നുകയറി ബേബിയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.
ബേബിയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുന്നതിനിടെ ബേബിയുടെ മാതാവ് ഗോമതി ഇടയ്ക്കു കയറി തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ വിഷ്ണു ഗോമതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് വിഷ്ണു അക്രമം മതിയാക്കിയത്.
നാട്ടുകാരെ കണ്ട് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പരിക്കേറ്റ അമ്മയും മുത്തശിയും ചികിത്സയിലാണ്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. അക്രമത്തിനിടയിൽ വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലായിരുന്നു.
പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. വളരെക്കാലമായി വിഷ്ണു തൻ്റെ വിവാഹക്കാര്യം വീട്ടിൽ സംസാരിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ ഒരു പെണ്ണിനെ കൊണ്ടു വന്ന് പോറ്റാൻ നിനക്ക് കഴിയില്ലെന്ന് പറഞ്ഞ് കുടുംബക്കാർ വിഷ്ണുവിൻ്റെ ആവശ്യത്തെ നിസാരവത്കരിക്കുകയായിരുന്നു. അതിനിടയിൽ അനുജൻ വിവാഹം കഴിക്കുകയും ആ വിവാഹം വീട്ടുകാർ അംഗീകരിക്കുകയും ചെയ്തതോടെ വിഷ്ണു നിരാശയിലായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഇയാൾ അക്രമസക്തനായി വീട്ടിൽ പെരുമാറിയത്.
വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും വിഷ്ണു രക്ഷപ്പെട്ടിരുന്നു. തുടർന്ന് കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ ശ്രീകുമാർ, ജയ പ്രസാദ്, ജയകുമാർ, രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ സിയാദ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അഖിൽ, സുരാജ് എന്നിവരടങ്ങുന്ന സംഘം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്ക് പറ്റിയ അമ്മയും അമ്മൂമ്മയും ചികിത്സയിലാണ്.