Uncategorized

ലണ്ടന്‍:കെ പി സി സി ഉന്നതാധികാര സമിതി അംഗവും എ ഐ സി സി അംഗവുമായ ബെന്നി ബെഹനാന് ഓ ഐ സി സി യുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വന്‍ സ്വീകരണം.ഓ ഐ സി സി യുടെ വിവിധ റീജിയനുകളിലൊന്നായ സറേ റീജിയനാണ് സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഏപ്രില്‍ രണ്ടാം തീയതി തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ക്രോയ്ഡോണിലുള്ള ഷുഹൈബ് നഗര്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള സമ്മേളന വേദിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

ഓ ഐ സി സി യൂറോപ്പ് കോര്‍ഡിനേറ്ററും ഗ്ലോബല്‍ സെക്രട്ടറിയുമായ ജിന്‍സണ്‍ എഫ് വര്‍ഗ്ഗീസ്, യുകെ കണ്‍വീനര്‍ ടി ഹരിദാസ് തുടങ്ങി വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ഷുഹൈബ് കുടുംബ സഹായ നിധി യോഗത്തില്‍ വച്ച് ബെന്നി ബെഹനാന് കൈമാറും. മുഴുവന്‍ ഓ ഐ സി സി പ്രവര്‍ത്തകരും കൃത്യ സമയത്തു തന്നെ എത്തിച്ചേര്‍ന്നു പ്രസ്തുത പരിപാടി വന്‍വിജയമാക്കണമെന്നു ടി.ഹരിദാസ് അഭ്യര്‍ത്ഥിച്ചു.

വിലാസം
ST.SAVIOURS ROAD .
St . Saviours church hall WEST CROYDON
CRO 2XE

കൂടുതല്‍ വിവരങ്ങള്‍ക്ക്
കെ കെ മോഹന്‍ദാസ് :?07438772808?
ബേബിക്കുട്ടി ജോര്‍ജ്ജ് :
?07961 390907

ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് വാര്‍ഷിക സമ്മേളനം ആഷ്‌ഫോര്‍ഡ് സെന്റ് സൈമണ്‍സ് ഹാളില്‍ വച്ച് നടന്നു. വൈകിട്ട് 5.30ന് പ്രസിഡന്റ് സോനു സിറിയക്കിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി രാജീവ് തോമസ്സ് 2017-18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ മനോജ് ജോണ്‍സണ്‍ വാര്‍ഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് 2018-19 വര്‍ഷത്തെ ഭാരവാഹികളായി ജസ്റ്റിന്‍ ജോസഫ് (പ്രസിഡന്റ്) മോളി ജോളി(വൈസ് പ്രസിഡന്റ്) ട്രീസ സുബിന്‍ (സെക്രട്ടറി) സിജോ ജെയിംസ് (ജോ. സെക്രട്ടറി) ജെറി ജോസ് (ഖജാന്‍ജി) ഇവര്‍ക്കൊപ്പം ജോണ്‍സണ്‍ തോമസ്, ബൈജു ജോസഫ്, ബോബി ആന്റണി, തോമസ് ഔസേപ്പ്, സജി കുമാര്‍, ജോണ്‍സണ്‍ മാത്യൂസ്, സാം ചീരന്‍, ഡോ. റിതേഷ്, സോനു സിറിയക്, രാജീവ് തോമസ്, ജോജി കോട്ടക്കല്‍, മനോജ് ജോണ്‍സണ്‍, സോജാ മധു, സൗമ്യ, ജിബി, ലിന്‍സി അജിത്ത് എന്നിവരെ കമ്മിറ്റി മെമ്പേഴ്‌സായും ഏകകണ്ഠമായി തെരഞ്ഞെടുത്തു.

തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ പുതിയ ഉണര്‍വോടെ, കരുത്തോടെ 14-ാം വയസിലേക്ക് കാല്‍ വയ്ക്കുന്ന ഈ വേളയില്‍ പുതിയ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് അഭ്യര്‍ത്ഥിച്ചു.

2017-18ലെ എല്ലാ പരിപാടികള്‍ക്കും സമയ ക്ലിപ്തത പാലിച്ചതുപോലെ ഈ വര്‍ഷവും എല്ലാവരും സമയ ക്ലിപ്തത പാലിക്കണമെന്ന് സെക്രട്ടറി ട്രീസാ സുബിന്‍ എല്ലാ അംഗങ്ങളെയും ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തി. ജെറി ജോസ് സദസിസിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം അവസാനിച്ചു. മെഗാ വോയിസിന്റെ (Southampton) ശ്രവണാനന്ദകരമായ ഗാനമേളയും ഹൃദ്യമായ ഭക്ഷണവും ഭാരവാഹികള്‍ സംഘടിപ്പിച്ചിരുന്നു.

ലണ്ടന്‍: കുട്ടികളെ ബാധിക്കുന്ന സ്‌കാര്‍ലെറ്റ് ഫീവര്‍ ബ്രിട്ടനില്‍ ശക്തിപ്രാപിക്കുന്നു. രോഗബാധിതരുടെ എണ്ണം അരനൂറ്റാണ്ടിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ 11,981 കുട്ടികള്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചു. അതിനു മുമ്പുള്ള അഞ്ചു വര്‍ഷങ്ങളില്‍ 4480 പേര്‍ക്ക് മാത്രമായിരുന്നു ഈ രോഗം ബാധിച്ചതായി കണ്ടെത്തിയത്. കുട്ടികള്‍ക്ക് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ജിപിയെ സമീപിക്കണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള റാഷുകള്‍ ശരീരത്ത് പ്രത്യക്ഷപ്പെടുക, ചുമ, തലവേദന, പനി മുതലായവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

പത്ത് വയസിനു താഴെ പ്രായമുള്ളവരാണ് ഈ രോഗം ബാധിച്ച 89 ശതമാനം പേരും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ രോഗം പടര്‍ന്ന നിരക്കിന്റെ സമീപത്തൊന്നും ഇപ്പോഴത്തെ നിരക്കുകള്‍ എത്തുന്നില്ലെങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വ്യാപ്തി ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ഡോ.തെരേസ ലാമാഗ്നി പറഞ്ഞു. ഒരിക്കല്‍ മാരകമായിരുന്ന ഈ രോഗം ഇപ്പോള്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതായി മാറിയിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. 1967ലായിരുന്നു ഇതിനു മുമ്പ് ഈ രോഗം കൂടുതലായി പടര്‍ന്നു പിടിച്ചത്. 19,305 പേര്‍ക്ക് ആ വര്‍ഷം രോഗം ബാധിച്ചു.

രോഗബാധിതര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ പടരുന്ന രോഗാണുക്കളാണ് രോഗം പരത്തുന്നത്. 2014 മുതല്‍ സ്‌കാര്‍ലെറ്റ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇതിന് കാരണമെന്താണെന്നത് വ്യക്തമായിട്ടില്ലെങ്കിലും മോശം ജീവിത നിലവാരവും അനാരോഗ്യകരമായ ചുറ്റുപാടുകളുമായിരിക്കാം കാരണമെന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു.

കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനും, സ്വതന്ത്ര ചിന്തകനും, 2017ലെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് ജേതാവുമായ സി. രവിചന്ദ്രന്‍ പ്രഭാഷണ പരമ്പരയുമായി യുകെയും അയര്‍ലണ്ടും സന്ദര്‍ശിക്കുന്നു. മെയ് 14 മുതല്‍ 27 വരെയാണ് ഇംഗ്ലണ്ടിലെയും അയര്‍ലണ്ടിലെയും വിവിധ നഗരങ്ങളില്‍ പ്രഭാഷണ പരമ്പര നടക്കുന്നത്. വിശ്വാസവും അന്ധവിശ്വാസവും, യുക്തിയും യുക്തിരാഹിത്യവും, ശാസ്ത്രീയവും ശാസ്ത്ര വിരുദ്ധ ചിന്താഗതികളും യുക്തിഭദ്രമായി വിശകലനം ചെയ്യുന്നതില്‍ പ്രശസ്തമാണ് രവിചന്ദ്രന്റെ പ്രഭാഷണങ്ങള്‍.

ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് കടന്നുകൂടിയിട്ടുള്ള ജാതി മത പ്രീണനങ്ങള്‍ വളരെ ആഴത്തില്‍ വേര് പടര്‍ത്തുമ്പോള്‍, അയര്‍ലണ്ടില്‍ വസിക്കുന്ന മലയാളികളുടെ ദൈനംദിന ജീവിത ചക്രവുമായി ഇഴചേര്‍ക്കുന്ന വാദമുഖങ്ങളാണ് ഈ പ്രഭാഷണത്തില്‍ പ്രതീക്ഷിക്കുന്നത്. പ്രഭാഷണവും സംവാദവും ചോദ്യോത്തരങ്ങളും ഇടകലര്‍ന്ന രവിചന്ദ്രന്റെ സംവേദന രീതി കേരളത്തില്‍ വളരെ ജനപ്രിയമാണ്.

ഈ അവസരത്തിലാണ് ശാസ്ത്രാവബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും മാനവികതയുടെയും പ്രാധാന്യം മനസ്സിലാക്കേണ്ട കാലഘട്ടത്തിലാണ് ഈ പ്രഭാഷണ പരമ്പര നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. അയര്‍ലണ്ടില്‍ മലയാളികളുടെയിടയില്‍ ശാസ്ത്രം, മാനവികത, സ്വതന്ത്രചിന്ത ഇവ പ്രചരിപ്പിക്കുന്നത്തിനു വേണ്ടി എസ്സെന്‍സ് അയര്‍ലണ്ട് എസ്സെന്‍സ് യു.കെ യുമായി സഹകരിച്ചാണ് ഈ പരിപാടി അയര്‍ലണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

യുകെ യില്‍ മേയ് 14, 19, 20, 24, 26 തീയതികളിലും അയര്‍ലണ്ടില്‍ മേയ് 27 നുമാണ് പ്രഭാഷണങ്ങള്‍.

അബോര്‍ഷന്‍ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങള്‍ നടക്കുന്ന അയര്‍ലണ്ടില്‍ ഇത് സംബന്ധിച്ച ക്രിയാത്മകമായ ഒരു ചര്‍ച്ചയ്ക്കും അഭിപ്രായ സമന്വയത്തിനും ഈ സംവാദം വേദിയാകുമെന്നും അയര്‍ലന്‍ഡ് മലയാളികള്‍ ആവേശത്തോടെയാണ് ഇതിനെ നോക്കിക്കാണുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ www.facebook.com/esSENSEIreland എന്ന ഫേസ്ബുക്ക് പേജിലും കൂടാതെ താഴെ കാണുന്ന നമ്പരിലും ലഭ്യമാണ്.

0872263917
0879289885
0894052681

ടോം ജോസ് തടിയംപാട്

രണ്ടു വൃക്കകളും തകരാറിലായ തൊടുപുഴ, അറക്കുളം സ്വദേശി അനികുമാര്‍ ഗോപിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയും അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ളാസില്‍ പഠിക്കുന്ന ഇടുക്കി, മരിയാപുരം സ്വദേശിയായ അച്ചു ടോമിയുടെ കണ്ണിനു ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1511 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി കളക്ഷന്‍ വരുന്ന മാസം 5-ാം തിയതി വരെ തുടരുന്നു.

നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കി ഈ വലിയ ആഴ്ചയില്‍ ഈ സല്‍പ്രവര്‍ത്തിയില്‍ പങ്കുചേരണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നിങ്ങളോട് അപേക്ഷിക്കുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ, അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിനു ഭാര്യയും വിനായക, വൈഗ എന്ന രണ്ടു കുട്ടികളുമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറിലായതുകൊണ്ട് മാറ്റി വയ്ക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ കാലത്തു ചികിത്സക്ക് വേണ്ടി ഭീമമായ തുക ചിലവഴിച്ചതുമൂലം ഉള്ളവീടും കൂടി വിറ്റു. ഇപ്പോള്‍ അനില്‍കുമാറും കുടുംബവും താമസിക്കുന്നത് വാടകവീട്ടിലാണ്. ഇരുപത്തിനാലുലക്ഷം രൂപ ചികിത്സക്ക് വേണ്ടിവരും എന്നാണ് അറിയുന്നത്. അതിനുവേണ്ടി നിങ്ങള്‍ സഹായിക്കാതെ കഴിയില്ല

ഞരമ്പ് ദ്രവിച്ചു പോയി കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം അപൂര്‍വ്വ രോഗത്തിന് അടിമയായ ഇടുക്കി പ്രിയദര്‍ശിനിമേട് സ്വദേശി പെരുമാംതടത്തില്‍ ടോമിയുടെ മകള്‍ അച്ചു ടോമിയുടെ കണ്ണുനീര്‍ നിങ്ങള്‍ കാണാതെ പോകരുത്. പല പ്രമുഖ ആശുപത്രികളിലെല്ലാം ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. നോക്കി നില്‍ക്കുമ്പോള്‍ കണ്ണ് പുറകോട്ടു മറിഞ്ഞു പോകുന്നതു കാണുമ്പോള്‍ കണ്ടുനില്‍ക്കുന്ന ആരുടെയും മനസു വേദനിക്കും. കുട്ടിയുടെ പിതാവ് കൂലിപ്പണിചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത്. ഇനി ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ തീരുമാനിച്ചിരിക്കുന്ന ഓപ്പറേഷനിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. അതിലേക്കായി ആറു ലക്ഷം രൂപ ചിലവുവരും. അതിന് ഈ കുടുംബത്തിനു ത്രാണിയില്ല. അതിനു നിങ്ങള്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.

ക്രിസ്തുവിന്റെ പീഡാനുഭത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മ ആഘോഷിക്കുന്ന ഈ സമയത്ത് നിങ്ങളുടെ മുന്‍പില്‍ കണ്ണീരോടെ നില്‍കുന്ന ഈ കുഞ്ഞുങ്ങളുടെ കണ്ണുനീര്‍ കാണാതെ പോകരുത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നുപറയുന്നത് യുകെയില്‍ കുടിയേറിയ ഒരു കൂട്ടം പട്ടിണി അനുഭവിച്ച ആളുകളുടെ കൂട്ടമാണ്. ഞങ്ങള്‍ക്ക് ഒരു സംഘടനയുമായും ഒരു ബന്ധവുമില്ല. 2004ല്‍ ഉണ്ടായ സുനാമിക്ക് പണം പിരിച്ചുകൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങള്‍ ഇതുവരെ ചെയ്ത ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ 35 ലക്ഷത്തോളം രൂപ നല്‍കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്ലുള്ള ആളുകളെ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സുതാര്യവും സത്യസന്ധമായും ചെയ്ത പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ അംഗീകാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

ന്യൂസ്‌ ഡെസ്ക്

ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്‍റെയും, എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാ‍ന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.

രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്‍റെ ജറുസലേം പ്രവേശനം. വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത്, ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച്‌ വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുദേവന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.

ഓശാന ഞായറോടു കൂടി ക്രൈസ്‌തവര്‍ക്ക് വിശുദ്ധവാരം ആരംഭിക്കുകയാണ്. ഇനിയുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്‍റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്‍റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്.  കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ പെസഹ വ്യാഴാഴ്ച, അന്ത്യ അത്താഴത്തിന്‍റെ സ്‌മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്‍റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.

ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്‌റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്‍റെ ഈ പ്രാധാന്യം തന്നെയാണ്.

 

മാസങ്ങള്‍ നീണ്ട ഒരുക്കങ്ങളും ചര്‍ച്ചകള്‍ക്കും ശേഷം ക്രോയ്‌ഡോന്‍ ഹിന്ദു സമാജം എന്ന ആശയം യാഥാര്‍ത്ഥ്യമാവുകയാണ്. ഈ വരുന്ന ഏപ്രില്‍ മാസം 15 ഞായറാഴ്ച വിഷുദിനത്തില്‍ നന്മയുടെ ഒരായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട് ക്രോയ്‌ഡോന്‍ ഹിന്ദു സമാജം ഔപചാരികമായി പ്രവര്‍ത്തനം തുടങ്ങും എന്ന് സ്ഥാപക നേതാക്കള്‍ അറിയിച്ചു. വര്‍ഷങ്ങളായി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്രോയ്‌ഡോനില്‍ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും വിഷു ദിവസം തന്നെ ഒരു ഹൈന്ദവ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുന്നത്. സമാജത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഒരു വിപുലമായ കമ്മിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. ഹൈന്ദവ സമാജ പ്രവര്‍ത്തനങ്ങളില്‍ ദശാബ്ദങ്ങള്‍ നീണ്ട പ്രവര്‍ത്തി പരിചയം ഉള്ള ഹര്‍ഷകുമാര്‍ ആണ് ക്രോയ്‌ഡോന്‍ ഹിന്ദു സമാജം സമാജത്തിന്റെ അധ്യക്ഷന്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ക്രോയ്‌ഡോണിന്റെ കലാ സാംസ്‌കാരിക രംഗത്തെ സ്ഥിരം സാന്നിധ്യം ആയ പ്രേംകുമാര്‍ ഗോപാലപിള്ളയെ സെക്രട്ടറിയായും അജിത് സണ്‍ രാജപ്പനെ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.

വിഷുക്കണിയും വിഷു സദ്യയും ആയി വിപുലമായി തന്നെയാണ് സമാജത്തിന്റെ ആദ്യദിന പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഓരോ ഘട്ടങ്ങളിലും തദ്ദേശ വാസികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജനകീയമായും, ജനാധിപത്യപരമായും മാത്രമേ സമാജം പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് ശ്രീ ഹര്‍ഷ കുമാര്‍ പ്രസ്താവിച്ചു. വര്‍ഷങ്ങളായി ക്രോയ്‌ഡോനില്‍ താമസിച്ചു വരുന്ന ഹൈന്ദവ ജനവിഭാഗത്തിന്റെ ഒരു കൂട്ടായ്മ എന്നതായിരിക്കും സമാജത്തിന്റെ പ്രാഥമിക ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഹൈന്ദവ സമാജ പ്രവര്‍ത്തനങ്ങളില്‍ സമാന സ്വഭാവത്തില്‍ നിലകൊള്ളുന്ന മറ്റ് സംഘടനകളുമായും യോജിക്കാവുന്ന എല്ലാ മേഖലകളിലും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ക്രോയ്‌ഡോന്‍ ഹിന്ദു സമാജം തീരുമാനിച്ചിട്ടുണ്ട്. ഹൈന്ദവ സമൂഹ ഉന്നതി ലക്ഷ്യമിട്ട് കൊണ്ട് മറ്റു സമാജങ്ങള്‍ മുന്നോട്ട് വെക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കക്കാര്‍ എന്ന പരിമിതിയില്‍ നിന്നുകൊണ്ട് തന്നെ പൂര്‍ണമായ പിന്തുണയും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം നല്‍കും എന്നും അധ്യക്ഷന്‍ അറിയിച്ചു.

ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ വിഷു പരിപാടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്രയും നേരത്തെ പ്രസിദ്ധീകരിക്കാന്‍ കഴിയും എന്ന് സംഘാടകര്‍ അറിയിച്ചു. ക്രോയ്‌ഡോനിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ കുടുംബങ്ങളെയും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം നടത്തുന്ന ആദ്യത്തെ വിഷു ദിന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു. ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ വിഷു സദ്യ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തികച്ചും സൗജന്യം ആയിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്

07469737163 – പ്രസിഡണ്ട്
07551995663 – സെക്രട്ടറി

യോർക്ക്ഷയർ ബ്യൂറോ
ലീഡ്സ് സീറോ മലബാർ ചാപ്ലിൻസിയിൽ ഓശാന ഞായർ ആഘോഷം നാളെ നടക്കും. ലീഡ്സ് സെന്റ് വിൽഫ്രിഡ്സ് ദേവാലയത്തിൽ  രാവിലെ 10.30ന് ചാപ്ലിൻ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാർമ്മീകത്വത്തിൽ തിരുക്കർമ്മങ്ങൾ ആരംഭിക്കും. ഫാ. സ്കറിയാ നിരപ്പേൽ ഓശാന ഞായർ സന്ദേശം നൽകും. പാരീഷ് ഹാളിൽ നിന്നാണ് തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് കുരുത്തോല വിതരണം നടക്കും. അതിനുശേഷം വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തിലെത്തി വിശുദ്ധ കുർബാന തുടരും. വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രസിദ്ധമായ തമുക്ക് നേർച്ച നടക്കും.

ലീഡ്സ് ചാപ്ലിൻസിയിലെ തമുക്ക് നേർച്ച വളരെ പ്രസിദ്ധമാണ്. ആറ് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ചാപ്ലിൻ ആയിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങിവെച്ച തമുക്ക് നേർച്ച നിലവിലെ ചാപ്ലിൻ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയായി തുടരുന്നു. പള്ളിക്കമ്മറ്റിയാണ് തമുക്ക് നേർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചാപ്ലിൻസിയുടെ കീഴിലുള്ള കുടുംബങ്ങളിൽ തമുക്ക് നേർച്ചയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണിപ്പോൾ.

ചാപ്ലിൻസിയുടെ കീഴിലുള്ള വിശുദ്ധ കുർബാന കേന്ദ്രങ്ങൾക്ക് പുറമേ രൂപതയുടെ പല ഭാഗങ്ങളിൽ നിന്നും ധാരാളം വിശ്വാസികൾ ഇക്കുറിയും എത്തിച്ചേരുമെന്ന് ഫാ. മുളയോലിൽ പ്രത്യാശ പ്രകടിപ്പിച്ചു.

ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

പ്രസ്റ്റണ്‍ : കുട്ടനാട് സംഗമത്തിന്റെ പത്താം വാര്‍ഷികമാഘോഷിക്കാന്‍ കുട്ടനാട്ടുകാര്‍ അരയും തലയും മുറുക്കി രംഗത്ത്. ജൂണ്‍ 23-ാം തീയതി പ്രസ്റ്റണ്‍  –  ചോര്‍ളി സൗത്ത് ലാന്റ് ഹൈസ്‌കൂള്‍ ഹാളില്‍ ( തകഴി ശിവശങ്കരപ്പിള്ള നഗര്‍ ) നടക്കുന്ന സംഗമത്തിലേക്ക് കുട്ടനാട്ടുകാര്‍ ആവേശപൂര്‍വ്വം നടന്നടുക്കുകയാണ് . മാര്‍ച്ച് 8-ാം തീയതി ജോണ്‍സണ്‍ കളപ്പുരയ്ക്കലിന്റെ വസതിയില്‍ സിന്നി കാനാശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുട്ടനാട് സംഗമം 2018ന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും , തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജനറല്‍ കണ്‍വീനര്‍മാരേയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരേയും ചുമതലപ്പെടുത്തുകയും ചെയ്തു.വള്ളവും വെള്ളവും വഞ്ചിപ്പാട്ടും ഹൃദയതാളമാക്കി മാറ്റിയ കുട്ടനാട്ടുകാര്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കാണാനും വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും , സൗഹൃദങ്ങള്‍ പുതുക്കാനുമുള്ള വേദിയായി കുട്ടനാട് സംഗമത്തെ അണിയിച്ച് ഒരുക്കുകയാണ് ടീം പ്രസ്റ്റണ്‍. വഞ്ചിപ്പാട്ട് മത്സരം , വള്ളംകളി കമന്ററി മത്സരം , വലവീശല്‍ മത്സരം , ഓര്‍മ്മയില്‍ എന്റെ കുട്ടനാട് – കവിത മത്സരം , ഒരു കുട്ടനാടന്‍ സെല്‍ഫി മത്സരം , ഈ മനോഹര തീരം ഫോട്ടോഗ്രാഫി മത്സരം തുടങ്ങിയ മത്സര ഇനങ്ങളും ഞാറ്റുപാട്ട് , തേക്കുപാട്ട് , കൊയ്ത്തുപാട്ട്  , നാടന്‍ പാട്ട് തുടങ്ങിയ കുട്ടനാടന്‍ കലാരൂപങ്ങളും , യുകെയിലെ വിവിധ സ്റ്റേജുകളില്‍ മിന്നും പ്രകടനം കാഴ്ചവച്ച കുട്ടനാടന്‍ മക്കളുടെ ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികളും സംഗമത്തിന് നിറമേകും . വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടു കൂടിയുള്ള കുട്ടനാടന്‍ വള്ളസദ്യ സംഗമത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്.

റോണി ജോണ്‍ സ്മാരക എവര്‍റോളിംഗ് ട്രോഫിക്കും , ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള GCSC – A Level ( 2017 ) ബ്രില്യന്‍സ് കുട്ടനാട് അവാര്‍ഡിന് പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ , മെയ് 31നകം ബ്രില്യന്‍സ് കുട്ടനാട് അവാര്‍ഡ് കോര്‍ഡിനേറ്റേഴ്‌സുമാരായ ഷേര്‍ളി മോള്‍ ആന്റണി പുറവടി  07771973114 , email : npsherly@ gmail.com , ജയാ റോയി മൂലംങ്കുന്നം 07982249467 , റെജി ജോര്‍ജ്ജ് 07894760063 എന്നിവരുമായി ബന്ധപ്പെട്ട് മാര്‍ക്ക് ഷീറ്റ് കോപ്പി അയച്ചുകൊടുക്കേണ്ടതാണ്.സംഗമത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സുമാരായ , മോനിച്ചന്‍ കിഴക്കേച്ചിറ 07860480923 , പൂര്‍ണിമ ജയകൃഷ്ണന്‍  07768211372 , സിനി സിന്നി  07877291378 എന്നിവരുടെ കയ്യില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജനറല്‍ കോര്‍ഡിനേറ്റേഴ്‌സുമാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കലിന്റെയും , സിന്നി കാനാശ്ശേരിയുടെയും നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു.

റിസപ്ഷന്‍ കോര്‍ഡിനേറ്റേഴ്‌സുമാരായി ഷൈനി ജോണ്‍സണ്‍ , മെറ്റി സജി വാളംപറമ്പില്‍ , സൂസന്‍ ജോസ് തുണ്ടിയില്‍ , ബിന്‍സി പ്രിന്‍സ് , ഷൈന്‍ സിജു എന്നിവരെ ചുമതലപ്പെടുത്തി. ഐടി , മീഡിയാ സപ്പോര്‍ട്ട് കോര്‍ഡിനേറ്റര്‍ ആയി ഷിജു മാത്യുവിനേയും ഫോട്ടോഗ്രാഫി മത്സര കോര്‍ഡിനേറ്റര്‍ ആയി അനീഷ് കണ്ടത്തില്‍ പറമ്പിലിനെ ചുമതലപ്പെടുത്തി. ഫോട്ടോഗ്രാഫി എന്‍ട്രികള്‍ മെയ് 31നകം [email protected] എന്ന ഇ-മെയിലിലോ 07877680665 എന്ന വാടസാപ്പ് നമ്പറിലോ അയക്കേണ്ടതാണ്.യോഗത്തില്‍ റോയി മൂലംങ്കുന്നം , ജോര്‍ജ് കാവാലം , മോനിച്ചന്‍ കിഴക്കേച്ചിറ , പ്രിന്‍സ് ജോസഫ് , ജോസ് തുണ്ടിയില്‍ , സന്തോഷ് ചാക്കോ , സിജു കാനാച്ചേരി , ജോബി തോമസ് , മെറ്റി സജി വാളംപറമ്പില്‍ , ബിന്‍സി പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.

ജിമ്മി മൂലംങ്കുന്നം , സോണി കൊച്ചുതെള്ളിയില്‍ , ജോര്‍ജ് കളപ്പുരയ്ക്കല്‍ , ജോര്‍ജ് എടത്വാ കാട്ടാമ്പള്ളി , യേശുദാസ് തോട്ടുങ്കല്‍ , ആന്റണി പുറവടി , സുബിന്‍ പെരുമ്പള്ളില്‍ , ആന്റണി വെട്ടു തോട്ടുങ്കല്‍ , ഷിജു മാത്യു , ജോസ് ഒഡേറ്റില്‍ , സാനിച്ചന്‍ എടത്വാ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തെ സംബോധന ചെയ്തു.

ഇപ്രാവശ്യത്തെ കുട്ടനാട് സംഗമം നടക്കുന്ന വേദിയുടെ അഡ്രെസ്സ് താഴെ കൊടുക്കുന്നു.

Preston Chorley,
Southland High School ,
Thakazhy Shivashankar Pillai ,

Clover Road , Chorley , PR7 2NJ

 

കണ്ണൂര്‍: വയല്‍കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍ വിലക്ക് .ചുമട്ട് തൊഴിലാളിയായ രതീഷ് ചന്ദ്രോത്തിനെയാണ് സിഐടിയു തൊഴില്‍ വിലക്കിയത്. ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. മാപ്പ് പറഞ്ഞാല്‍ ജോലി നല്‍കാമെന്ന് സിഐടിയു അറിയിച്ചു. അസി. ലേബര്‍ ഓഫീസര്‍ക്ക് രതീഷ് പരാതി നല്കിയെങ്കിലും ഫലമുണ്ടായിട്ടില്ല.

സുരേഷ് കീഴാറ്റൂരിന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പുതിയ നടപടി. ബൈക്കിലെത്തിയ അജ്ഞാതരാണ് വീടിന് കല്ലെറിഞ്ഞത്.

സിപിഐഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിച്ചതോടെയാണ് സമരക്കാരും പാര്‍ട്ടിയും നേര്‍ക്കുനേര്‍ വന്നത്.  സമരപ്പന്തല്‍ പുനസ്ഥാപിച്ച് പൂര്‍വാധികം ശക്തമായി സമരം തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. ഇതിനുവേണ്ടി സമരത്തെ പിന്തുണയ്ക്കുന്നവരെ അണിനിരത്തി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരേക്ക് പ്രകടനം നടത്തും.

എന്നാല്‍ ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കാനാണ് സിപിഐഎം നീക്കം. പുറത്തുനിന്നെത്തുന്നവരെ തടയാന്‍ കാവല്‍ സമരം എന്ന പേരില്‍ സിപിഐഎം പ്രവര്‍ത്തകരേയും അനുഭാവികളേയും അണിനിരത്തും. ബൈപാസിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തവരേയും പങ്കെടുപ്പിക്കും. വയല്‍ക്കിളികള്‍ സമരപ്പന്തല്‍ കെട്ടിയാല്‍ കാവല്‍ സമരപ്പന്തലും നിര്‍മിക്കും.

ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ സംഘര്‍ഷസാധ്യതയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കീഴാറ്റൂര്‍ സമരത്തില്‍ എല്‍ഡിഎഫിലും പുറത്തും ഒരുപോലെ സമ്മര്‍ദത്തിലായ സിപിഐഎമ്മിനും സര്‍ക്കാരിനും പുതിയ സംഭവവികാസങ്ങള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കും.

RECENT POSTS
Copyright © . All rights reserved