ആഗോളതലത്തിലുള്ള ഏതാണ്ട് ഒരു വിധം വനിതകള്‍ക്കെല്ലാം ഇന്ന് കിട്ടികൊണ്ടിരിക്കുന്ന സ്വാതന്ത്യവും സമ്മതിദാനാവകാശവും തൊഴില്‍ സമത്വങ്ങളും വേതന വ്യവസ്ഥകളുമൊക്കെ ഒരു നൂറ്റാണ്ട് മുമ്പ് വരെ വളരെ അപ്രാപ്യമായിരുന്ന സംഗതികളായിരുന്നു. ജനാധിപത്യ രാജ്യങ്ങളില്‍ പാശ്ചാത്യ വനിതകള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വോട്ടാവകാശം കിട്ടുന്നതിന് നേടിയെടുക്കുന്നതിന് വേണ്ടി ആരംഭിച്ച സ്ത്രീമുന്നേറ്റ പ്രസ്ഥാനമായിരുന്നു ‘വോട്ട് ഫോര്‍ വിമണ്‍ ‘എന്ന പേരില്‍ അറിയപ്പെടുന്ന ‘സഫര്‍ജെറ്റ് മൂവ്‌മെന്റ്’ (Suffragettes Movement). ഒരുനൂറ്റാണ്ട് മുമ്പ് ആംഗലേയ വനിതകള്‍ക്കൊപ്പം ഇവിടെയുണ്ടായിരുന്ന പോരാളികളായ ഏഷ്യന്‍ വനിതകളടക്കം ഇവിടത്തെ ആഗോള സ്ത്രീജനങ്ങളെല്ലാം കൂടിയാണ് പല തരത്തിലുള്ള അവകാശ സമരങ്ങളും സത്യഗ്രഹങ്ങളും ചെയ്ത് വോട്ടവകാശവും പിന്നീട് ആണിനൊപ്പം തൊഴില്‍ സമത്വങ്ങളും വേതന വ്യവസ്ഥകളുമൊക്കെ നേടിയെടുത്തത്.

ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടണില്‍ 1918ല്‍ സ്ത്രീകള്‍ ആദ്യമായി നേടിയെടുത്ത അവകാശമായിരുന്നു വനിതകള്‍ക്കും ആണുങ്ങളെ പോലെയുള്ള വോട്ടാവകാശം. ആയതിന്റെ ഓര്‍മ്മ പുതുക്കലായി ബ്രിട്ടനില്‍ ദേശീയമായി തന്നെ ‘വോട്ട് ഫോര്‍ വിമണ്‍ സഫര്‍ജെറ്റ്‌സ് മൂവ്‌മെന്റ്’ പ്രസ്ഥാനത്തിന്റെ ശതാബ്ദി പഴയ ഓര്‍മ്മ പുതുക്കലോടെ വിവിധതരം ആഘോഷങ്ങളോടെ കൊണ്ടാടുകയാണ്. ‘Suffergattes Movement’ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ കൂടി ഇപ്പോഴുള്ള തലമുറക്ക് അന്നുകാലത്തും പിന്നീടുമുണ്ടായിരുന്ന പെണ്ണുങ്ങളുടെ അസമത്വങ്ങളെ കുറിച്ചും പോരാട്ടങ്ങളെ പറ്റിയും ആയതിലൊക്കെ പങ്കെടുത്ത് വിജയിപ്പിച്ച നായികമാരെ കുറിച്ചും അറിവുകള്‍ പകര്‍ന്ന് കൊടുക്കുന്നതോടൊപ്പം ഇത്തരം പല അവകാശങ്ങളും നേടിയെടുക്കുന്നതിലേക്കുള്ള കാഴ്ച്ചപ്പാടുകളും ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഈ ശതാബ്ദി പരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് യൂറോപ്പിലെ പ്രഥമ മലയാളി സംഘടനായ മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരു മാസത്തോളംെ നീളുന്ന ബൃഹത്തായ പരിപാടികളുമായി ഏപ്രിലില്‍ ബ്രിട്ടനില്‍ വനിതകള്‍ സമ്മതിദാനാവകാശം നേടിയെടുത്തതിന്റെ നൂറാം വാര്‍ഷികം കൊണ്ടാടുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ വനിതാ വിഭാഗം ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിവിധ ആഘോഷങ്ങളുമായി ഏപ്രില്‍ 2 മുതല്‍ 28 വരെ ‘വോട്ട് ഫോര്‍ വിമണ്‍ സഫര്‍ജെറ്റ്‌സ് മൂവ്‌മെന്റ് പ്രസ്ഥാനത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രങ്ങള്‍ വ്യക്തമാക്കുന്ന പഠനക്ളാസ്സുകളും കലാ സാംസ്‌കാരിക പരിപാടികളും പ്രഭാഷണങ്ങളുമൊക്കെയായി ഈസ്റ്റ് ലണ്ടനിലെ മാനര്‍ പാര്‍ക്കിലുള്ള കേരള ഹൗസില്‍ വെച്ച് വീക്കെന്റുകളില്‍ വിവിധ ആഘോഷ പരിപാടികളുമായി അരങ്ങേറുകയാണ്.

ഈ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഏപ്രില്‍ 2 ന് തിങ്കളാഴ്ച്ച ബാങ്കവധി ദിനം ഉച്ചക്ക് 2 മുതല്‍ 4 വരെയുള്ള സമയത്ത് ഉദ്ഘാടനം, ചര്‍ച്ച, പ്രഭാഷണം, ലഘു ഭക്ഷണം സാംസ്‌കാരിക കലാപരിപാടികള്‍ എന്നിവയായിട്ടാണ് ആദ്യത്തെ ആഘോഷം. അന്ന് അതുല്ല്യ കലാകാരനായ ജോസ് ആന്റണി പിണ്ടിയന്‍ ‘വോട്ട് ഫോര്‍ വിമണ്‍ സഫര്‍ജെറ്റ്‌സ് മൂവ്‌മെന്റ് പ്രസ്ഥാനത്തിനെ കുറിച്ച് പല ക്യാരിക്കേച്ചറുകളില്‍ കൂടി സദസ്യരെ ബോധ്യപ്പെടുത്തുന്നതായിരിക്കും.

ഏപ്രില്‍ 7 ശനിയാഴ്ച 11 മണി മുതല്‍ 3 വരെ – ഈ വിഷയത്തെപ്പറ്റി കവിതയും നൃത്തവും സംഗീതവും സമന്വയിപ്പിച്ച് ഈ പരിപാടികളുടെ പ്രൊജക്റ്റ് കോര്‍ഡിനേറ്ററും ടീച്ചറുമായ ജസ്ലിന്‍ ആന്റണി മുതിര്‍ന്ന കുട്ടികള്‍ക്കായി ഒരു വര്‍ക്ക് ഷോപ്പ് നടത്തുന്നു. കവിതകളില്‍ കൂടി ഒരു മുന്നേറ്റം കുറിക്കുന്നു. ശേഷം ഏപ്രില്‍ 8ന് ഞായര്‍ 11 തൊട്ട് 3 മണി വരെ – ‘വോട് ഫോര്‍ വിമണ്‍ സഫര്‍ജെറ്റ്‌സ് മൂവ്‌മെന്റ് പ്രസ്ഥാനത്തിലെ വീര നായികമാരെ നാടകം അഭിനയം
സംഭാഷണം എന്നിവയില്‍ കൂടി പരിചയപ്പെടുത്തികൊണ്ടുള്ള ഒരു നാടക കളരി. നടനും രചയിതാവും സംവിധായകനും പൂര്‍ണ്ണ കലാകാരനുമായ മനോജ് ശിവയാണ് പരിശീലകന്‍.

ഏപ്രില്‍ 14 ന് ശനിയാഴ്ച 2 മുതല്‍ 5 വരെ വളരെ ക്രിയാത്മകമായ സൃഷ്ട്ടികള്‍ ചെയ്യുന്ന പ്രസിദ്ധ ആര്‍ട്ടിസ്റ്റ് ജോസ് ആന്റണി പിണ്ടിയന്‍ നടത്തുന്ന ഒരു ആര്‍ട്ട് ശില്പ ശാല നടത്തുന്നു. ശേഷം പങ്കെടുക്കുന്നവരെകൊണ്ട് വരപ്പിക്കുന്നു. ആ ചിത്രങ്ങള്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ കേരള ഹൗസില്‍ പ്രദര്‍ശനത്തിന് വെക്കുന്നു. ഏപ്രില്‍ 21 ശനിയാഴ്ച്ച 2 മണി മുതല്‍ 5 വരെ സ്ത്രീ ശാക്തീകരണത്തിന് തുടക്കം കുറിച്ച വനിതകളെ കുറിച്ച് ഡിജിറ്റല്‍ മീഡിയ വഴി അറിയുകയും പിന്നീട് അവരെ കുറിച്ചുള്ള കാര്യങ്ങള്‍ പകര്‍ത്തുന്നതിനുള്ള ഡിജിറ്റല്‍ കാര്യങ്ങളെ കുറിച്ചും ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്നതിനെ കുറിച്ചുമൊക്കെ മുതിര്‍ന്ന കുട്ടികള്‍ക്ക് വേണ്ടി പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ‘വോട് ഫോര്‍ വിമണ്‍
സഫര്‍ജെറ്റ്‌സ് മൂവ്‌മെന്റ് പ്രസ്ഥാനത്തിന്റെ ഈ സ്ത്രീ മുന്നേറ്റത്തെ കുറിച്ച് പഠിച്ചിട്ടുള്ള ജസ്ലിന്‍ ആന്റണി പരിശീലന കളരി നടത്തുന്നു.

ഏപ്രില്‍ 28 ന് ശനിയാഴ്ച്ച മൊത്തം പരിപാടികളുടെ ഗ്രാന്റ് ഫിനാലെയായി ഈ വോട്ടവകാശം നേടിയെടുത്ത സ്ത്രീ ശക്തി സമരങ്ങളുടെ വസ്തുതകളുടെ പ്രദര്‍ശനം വനിതാ സമത്വത്തിനു വേണ്ടി പിന്നീടുണ്ടായ അവകാശ സമരങ്ങള്‍ ചര്‍ച്ചകള്‍ സാംസ്‌കാരിക കലാപരിപാടികള്‍ മേയര്‍ സ്ഥാനാര്‍ത്ഥി റുക്സാന ഫെയ്സ് അടക്കം മറ്റു വാര്‍ഡ് മെമ്പര്‍ സ്ഥാനാര്‍ത്ഥികളും ചില വിശിഷ്ട പ്രാസംഗികരും സമാപന ചടങ്ങുകളില്‍ പങ്കെടുക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു.

കഴിഞ്ഞ നൂറുകൊല്ലങ്ങള്‍ക്കിടയില്‍ ഇത്തരം വോട്ട് ഫോര്‍ വിമന്‍ പോലുള്ള സ്ത്രീ ശാക്തീകരണങ്ങള്‍ കൊണ്ട് വനിതകള്‍ക്ക് വന്ന ഗുണമേന്മകളെ കുറിച്ചുള്ള ബോധവല്‍ക്കരണങ്ങള്‍ സൃഷ്ടിക്കാനും അറിവുകള്‍ ജനിപ്പിക്കുവാനും ഇനിയും ഭാവിയില്‍ സ്ത്രീകള്‍ക്ക് പുരുഷനൊപ്പം പല സമത്വങ്ങളും മറ്റനേകം അവകാശങ്ങളും നേടിയെടുക്കുന്നതിനും വേണ്ടി ‘ വിമണ്‍സ് വോട്ട് സെന്റിനറി ഗ്രാന്റ് സ്‌കീം ‘ ല്‍ നിന്നും കിട്ടിയ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഈ പരിപാടികളെല്ലാം നടത്തുന്നത്. പ്രവേശനം സൗജന്യമായി നടത്തുന്ന ഈ സ്ത്രീ ശാക്തീകരണ ആഘോഷങ്ങളിലെല്ലാം പങ്കുചേരുന്നതിനായി ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.