ലോറന്‍സ് പെല്ലിശേരി
ഓണം മലയാളിക്ക് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയുമെല്ലാം പ്രതീകമാണ്. പ്രവാസിക്ക്, അതിനുമപ്പുറത്തു അവന്റെ ഹൃദയത്തില്‍ എഴുതിച്ചേര്‍ത്ത, നിറമുള്ള ഓര്‍മ്മകളുടെ ഹരം പിടിപ്പിക്കുന്ന സമ്മേളനം കൂടിയാണ് ഓണം. ഓര്‍മ്മയുടെ പുസ്തകത്താളുകളില്‍ നിന്നും കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്, പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ജി.എം.എ യുടെ നേതൃത്വത്തില്‍, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍. ഈ വരുന്ന സെപ്റ്റംബര്‍ 30ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശ്രാവണോത്സവം 2017ന് വേദിയാകുന്നത് ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളാണ്.
പരമ്പരാഗത രീതിയില്‍ താലപ്പൊലിയിലും ചെണ്ടമേളത്തിലും തുടങ്ങി പൂക്കളത്താലും മുത്തുക്കുടകളാലും അലംകൃതമാകുന്ന വേദിയില്‍ പൊതു സമ്മേളനത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിക്കുന്നത്. വാശിയേറിയ വടംവലിക്കും വിഭവസമൃദ്ധമായ ഓണസദ്യക്കുമുള്ള ചുറ്റുവട്ടങ്ങള്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഗ്ലോസ്റ്ററിലെയും ചെല്‍റ്റന്‍ഹാമിലെയും മേയര്‍, ഡെപ്യൂട്ടി മേയര്‍, ഗ്ലോസ്റ്റര്‍ എം.പി തുടങ്ങിയവരോടൊപ്പം ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ആത്മീയ ഗുരു ഫാദര്‍ ജോസ് പൂവണിക്കുന്നേലും ഔദ്യോഗിക അതിഥികളായെത്തുന്നു.
യുക്മ തുടങ്ങിയ വേദികളെ തങ്ങളുടെ ചടുല താളത്താല്‍ പ്രകമ്പനം കൊള്ളിച്ചിട്ടുള്ള ജി.എം.എ യുടെ ഒരു പറ്റം മിടുക്കികളും മിടുക്കന്മാരും, തങ്ങളുടെ നൃത്തനൃത്യങ്ങളാല്‍ പതിനഞ്ചാം വര്‍ഷത്തെ ഓണാഘോഷം ചരിത്രത്താളുകളില്‍ ആലേഖനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അവര്‍ക്കൊപ്പം ക്രിസ്റ്റല്‍ ഇയര്‍ ആഘോഷങ്ങള്‍ക്ക് മികവ് പകരാന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശനും കലാഭവന്‍ സതീഷും ഗ്ലോസ്റ്ററിലേക്കെത്തുന്നു.

600ല്‍ പരം പേര്‍ പങ്കെടുക്കുന്ന ശ്രാവണോത്സവ വേദിയില്‍ ഈ വര്‍ഷത്തെ ജി.സി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്കുന്നതായിരിക്കും. ഒപ്പം ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ബ്യൂട്ടി പേജന്റില്‍ മിസ് ചാരിറ്റി ഹാര്‍ട്ട് (യു.കെ) പട്ടം നേടി, മിസ് ഇന്റര്‍നാഷണല്‍ മത്സരത്തിനായി തയ്യാറെടുക്കുന്ന ജി.എം.എ യുടെ അഭിമാനമായ കൊച്ചു മിടുക്കി സിയെന്‍ ജേക്കബിനെ ആദരിക്കുന്നു.
ആര്‍പ്പുവിളികളുടെ ഓണപ്പുലരിക്കായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ കാതോര്‍ക്കുമ്പോള്‍, തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം വഹിച്ചുകൊണ്ട് പ്രസിഡന്റ് ടോം ശങ്കൂരിക്കലും (07865 075048), സെക്രട്ടറി മനോജ് വേണുഗോപാലും (07575 370404), ട്രഷറര്‍ അനില്‍ തോമസും (07723 339381) അടങ്ങുന്ന ജി.എം.എ കമ്മിറ്റി ഏവര്‍ക്കും സ്വാഗതമോതുന്നതോടൊപ്പം തികഞ്ഞ ആവേശത്തിലുമാണ്.
Venue: The Crypt School, Podsmead Road, Gloucester, GL2 5AE.
On: Saturday 30 September 2017 at 10am.
രജി ഫിലിപ്പ് തോമസ്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ 2017ലെ കലാമേളയുടെ ഒരുക്കങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ് അറിയിച്ചു. 2017 ഒക്ടോബര്‍ 7 ശനിയാഴ്ച ബാസില്‍ഡനിലെ ജെയിംസ് ഹോണ്‍സ്ബി ഹൈസ്‌കൂള്‍ സമുച്ചയത്തില്‍ മൂന്ന് വേദികളിലായി രാവിലെ 9 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. കലാമേള നടക്കുന്ന ഒക്ടോബര്‍ 7ന് രാവിലെ 8.30 മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. രണ്ടു കൗണ്ടറുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നതായിരിക്കും
ഒരാള്‍ക്ക് മൂന്നു സിംഗിള്‍ ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മത്സരിക്കാം. പ്രായം അനുസരിച്ചു കിഡ്‌സ്,സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, കോമണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കലാമത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന കുട്ടികള്‍ക്ക് കലാതിലക പട്ടവും കലാപ്രതിഭാ പട്ടവും നല്‍കി ആദരിക്കുന്നതായിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുകള്‍ക്കും പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കുന്നതായിരിക്കും.

അത്യന്തം ആവേശകരമായ മത്സരങ്ങള്‍ കണ്ടു ആസ്വദിക്കുന്നതോടൊപ്പം രുചികരമായ കേരളീയ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന ലൈവ് കിച്ചണ്‍ പ്രവര്‍ത്തിക്കുന്നതായായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന കിഡ്‌സ് വിഭാഗത്തില്‍പെട്ട എല്ലാ കുട്ടികള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായായിരിക്കും.
റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ കലാമേളയുടെ ഒരുക്കങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തി രേഖപ്പടുത്തി.
കലാമേളയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും നിയമാവലിയെപ്പറ്റിയും അറിയുവാന്‍ ബന്ധപ്പെടുക: ബാബു മങ്കുഴിയില്‍ ( 07793122621 ), ജിജി നട്ടാശ്ശേരി ( 07828194426 ), ഷാജി വര്‍ഗീസ് ( 07910745198 )
ഇത് എഴുതിയ ആ നല്ല സുഹൃത്തിന് ഒരു അഭിനന്ദനം…..
സമയം രാത്രി ഒരു പന്ത്രണ്ടു ആയി കാണും എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ചാടി എഴുന്നേറ്റതു. അടുത്തു കിടന്ന ഭാര്യയെ കാണുന്നില്ല.ലൈറ്റ് തെളിഞ്ഞു കിടന്നിരുന്നു.എഴുന്നേറ്റു മൂളൽ കേട്ട സ്ഥലത്തേക്ക് നോക്കിയ ഞാൻ വായിൽ നിന്നു നുരയും പതയും വന്നു കിടക്കുന്ന ഭാര്യയെ ആണ് കണ്ടത്.പെട്ടെന്ന് തലയണയുടെ അടുത്തു വെച്ചിരുന്ന താക്കോൽ എടുത്തു ഞാൻ അവളുടെ കയ്യിൽ കൊടുത്തു.
കുറച്ചു സമയത്തിനുള്ളിൽ അവൾ സാധാരണ ഗതിയിലേക്ക് വന്നു എന്റെ നെഞ്ചിൽ ചാരി കിടന്നു .”” ഏട്ടാ പിന്നേം തുടങ്ങീന്നു തോന്നണു.ഇവിടുന്നെഴുന്നേറ്റ് ടോയ്ലറ്റ് വരെ ചെന്നതെ ഓർമ്മയുള്ളൂ.. ഏട്ടന് ബുദ്ധിമുട്ടായി അല്ലെ ??””അവളെ ഞാൻ ചേർത്തു പിടിച്ചു.”എന്റെ പൊന്നെ ഒന്നുമില്ല നിനക്ക് തോന്നുന്നതാ.ഇനി ഉണ്ടാവില്ല. “ഞാൻ അവളുടെ നിറുകയിൽ ഉമ്മ വെച്ചു.കുറെ നാളായി ഇല്ലായിരുന്നു.ഇതിപ്പോ വീണ്ടും മരുന്നൊക്കെ ചെയ്തു ശരിയായതായിരുന്നല്ലോ.ദൈവമേ ഇനി ഇങ്ങനെ വരുത്തല്ലേ ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു
അവളെ ആദ്യമായി കാണുന്നത് പ്ലസ്ടുവിനു പഠിക്കുമ്പോൾ ആണ്.പച്ച പട്ടു പാവാടയും ബ്ലൗസും ഇട്ടു നെറ്റിയിൽ ചന്ദനക്കുറിയുമായി നിൽക്കുന്ന സുന്ദരി.സീനിയർ ആയ എന്റെ നോട്ടം അവളിലേക്ക് എത്താൻ അധിക സമയം എടുത്തില്ല.അവളെ കൈ കാട്ടി വിളിച്ചു.””ഒരു പാട്ടു പാടിക്കെ “”യാതൊരു മടിയുമില്ലാതെ അവൾ “വരമഞ്ഞൾ ആടിയ രാവിന്റെ മാറിൽ “”പാടിഅവളെ പോകാൻ അനുവദിച്ചിട്ടു ഞാൻ അവളെ തന്നെ നോക്കി നിന്നു.ഒരു രണ്ടു മീറ്റർ മാറിയതും അവൾ തല കറങ്ങി വീണു.നിലത്തു കിടന്നു വിറച്ചു.വായിൽ നിന്നു പത വന്നു.അവിടെ നിന്ന എല്ലാവരും പേടിച്ചു പോയി.ആരോ എന്തോ ഇരുമ്പിന്റെ കഷ്ണം അവളുടെ കയ്യിൽ പിടിപ്പിച്ചു.പ്ലസ്ടു തീരുന്ന ദിവസം അവളോട് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു.അവൾ അവളുടെ കുറവുകൾ അക്കമിട്ടു പറഞ്ഞു.അതൊന്നും വല്യ പ്രശ്നമല്ല എന്നു ഞാൻ പറഞ്ഞു.തിരിച്ചും ഇഷ്ടം ആണെന്നു അവള് പറയുന്നത് കേൾക്കാൻ ഞാൻ കുറെ കാത്തിരിക്കേണ്ടി വന്നു.
ഞാൻ പഠിക്കുന്ന കോളേജിൽ തന്നെ അവൾക്കു അഡ്മിഷൻ കിട്ടി.ഒരു വൈകുന്നേരം അവൾ എന്റെ അടുത്ത് വന്നു.ഞാൻ ചേട്ടന് വല്യ ബാധ്യത ആവും.അത് കൊണ്ട് ഞാൻ ഇനി ഞാൻ മിണ്ടാൻ വരില്ല.അവളുടെ കയ്യിൽ ഞാൻ കയറി പിടിച്ചു.”പറ എന്നെ ഇഷ്ടമാണോ ???””അവൾ പേടിച്ചു പോയി…””അതെ ഇഷ്ടമാണ് പക്ഷെ…. “”
അവൾ നിലത്തു വീണു വിറക്കാൻ തുടങ്ങി.ഞാൻ പേടിച്ചു പോയി.പതുക്കെ അനക്കം നിന്നു ഓടി പോയി കുറച്ചു വെള്ളവുമായി വന്നു അവളുടെ മുഖത്തു തളിച്ചു.പെട്ടെന്ന് അവൾ എഴുന്നേറ്റു കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നിട്ട് അവൾ പറഞ്ഞു. “”ഇതാ ഞാൻ പറഞ്ഞെ “”ആദ്യമായി അവളെ ഞാൻ എന്നോട് ചേർത്തു പിടിച്ചു.എന്നും ഞങ്ങൾ കാണുമായിരുന്നു.അവളുടെ സ്നേഹത്തിനു മുന്നിൽ ഞാൻ അടിമയായി.
ചേട്ടാ എന്നുള്ള വിളി അവൾ ‘ഏട്ടാ ‘എന്നാക്കി മറ്റുള്ളവരോട് അവൾ പെരുമാറുന്നത് ഒക്കെ കാണാൻ തന്നെ ഒരു രസമായിരുന്നു.ഇടയ്ക്കിടെ അവൾ തല കറങ്ങി വീഴും.അവളുടെ വീട്ടിൽ നിന്നു അത്യാവശ്യം ചികിത്സ ഒക്കെ നടത്തുന്നുണ്ടായിരുന്നു.പക്ഷെ അതൊന്നും ശരിക്കും ഫലം ചെയ്തില്ല.ഡിഗ്രി ഒക്കെ കഴിഞ്ഞു എനിക്ക് ജോലി ഒക്കെ ആയി.കുറെ ആലോചനകൾ വന്നു എങ്കിലും എല്ലാം മുടക്കി വിട്ടു.അവളുടെ സൗന്ദര്യം കണ്ടു കുറെ ആലോചനകൾ വന്നെങ്കിലും അവളുടെ രോഗം അറിഞ്ഞ എല്ലാവരും തിരിച്ചു പോയി.എന്റെ വീട്ടിൽ ഞാൻ കാര്യം അറിയിച്ചു എങ്കിലും അവൾക്കു ഇങ്ങനെ ഒരു രോഗം ഉണ്ടെന്നു പറഞ്ഞില്ല.അവളുടെ അച്ഛനോട് എന്റെ വീട്ടുകാരോട് അവളുടെ രോഗ കാര്യം പറയണ്ട എന്നു ഞാൻ പറഞ്ഞിരുന്നു.’അവളെ കെട്ടാൻ പോകുന്നത് ഞാനാണല്ലോ.
എന്തു വന്നാലും അവളെ കളയാൻ ഞാൻ തയാറല്ലായിരുന്നു.
പെണ്ണുകാണാൻ ചെന്ന എല്ലാർക്കും അവളെ ഇഷ്ടമായി.അമ്മയ്ക്കാണ് അവളെ ഏറ്റവും ഇഷ്ടമായത്.അടുത്ത മുഹൂർത്തത്തിൽ കല്യാണം നടത്താം എന്നു തീരുമാനിച്ചു..യാത്ര പറഞ്ഞിറങ്ങുന്നതിനിടയിൽ അകത്തു എന്തോ വീഴുന്ന ഒരു ശബ്ദം കേട്ടു.””എന്താ അത് “‘എന്നു ചോദിച്ച അമ്മയേം കൂട്ടി ഞാൻ കാറിൽ കയറി വീട്ടിൽ വന്നു.കല്യാണം ആഘോഷമായി നടന്നു.വേറെ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല..വീട്ടിൽ വന്നു വിളക്കെടുത്തു അമ്മ ചിരിച്ചു കൊണ്ട് അവളെ സ്വീകരിച്ചു.””വലതു കാല് വച്ചു കയറു മോളെ “” ആരോ പറഞ്ഞു.മുറ്റത്തു നിന്നും അകത്തു കയറിയതും അവൾ തലകറങ്ങി വീണു വിറച്ചു അമ്മ പേടിച്ചു പോയി എല്ലാരും എന്നെ നോക്കി അമ്മയും.ഞാൻ ഓടി പോയി അമ്മയുടെ മേശയിൽ നിന്നും താക്കോൽ എടുത്തു അവളുടെ കയ്യിൽ വച്ചു.വീട്ടിൽ ആരും ഒന്നും മിണ്ടുന്നില്ല. ആരോ മുഖത്തു വെള്ളം തളിച്ചപ്പോൾ അവൾ എഴുന്നേറ്റു.എന്നെ നോക്കി ഞാൻ അവളെ എന്നോട് ചേർത്തു നിർത്തി.എല്ലാവരും പിരിഞ്ഞു പോയി അമ്മ എന്നെ വിളിച്ചു.”നിനക്ക് നേരെത്തെ അറിയാമായിരുന്നോ അവൾക്കു വയ്യാത്തതു ആണെന്ന്.”അറിയാം, അമ്മേ “”,ഞാൻ മറുപടി പറഞ്ഞു.അമ്മ::”പിന്നെന്താ നീ എന്നോട് പറയാതെ ഇരുന്നത് ??””
ഞാൻ ::അത് അവളെ എനിക്കിഷ്ടം ആണ് നല്ല ഇഷ്ടം ആണ്.. കല്യാണം മുടങ്ങും എന്നോർത്ത് മിണ്ടാതെ ഇരുന്നതാ ക്ഷമിക്കണം അമ്മേ.അമ്മ മുഖം വീർപ്പിച്ചു അടുക്കളയിലേക്ക് പോയി.വരാൻ പോകുന്ന വല്യ ഒരു അമ്മായി അമ്മ പോരു ഞാൻ ആ പോക്കിൽ കണ്ടു.അന്ന് രാത്രി ഞങ്ങൾ ഭാവി കാര്യങ്ങൾ ഒക്കെ സ്വപ്നം കണ്ടു കിടന്നു.രാവിലെ അടുക്കളയിൽ നിന്നും വല്യ ഒരു ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റതു.അമ്മായി അമ്മ മരുമകൾ പോരു തടയാനായ ഞാൻ അടുക്കളയിലേക്ക് ഓടി.അവിടെ എന്റെ അമ്മയുടെ മടിയിൽ കിടക്കുന്ന ഭാര്യയെ ആണ് കണ്ടത്….. അമ്മ അവളുടെ നെറ്റി തടവുന്നു.എന്റെ കണ്ണു നിറഞ്ഞു.വൈകുന്നേരം ഞങ്ങളെയും കൂട്ടി അമ്മ ഒരു ആയുർവേദ വൈദ്യശാലയിൽ പോയി.അന്ന് രാത്രി അവൾ എന്നോട് ചോദിച്ചു.. “”എന്റെ ഏറ്റവും വല്യ ഭാഗ്യം ആരാണെന്നു ഏട്ടന് അറിയാമോ “”””അറിയാം ഞാനല്ലേ “” അല്പം അഹങ്കാരത്തോടെ അവളെ ഞാൻ നോക്കി.””ഏട്ടനും ഭാഗ്യമാണ് പക്ഷെ ഏട്ടന്റെ അമ്മ അതായത് എന്റെ അമ്മയാണ് എന്റെ ഭാഗ്യം. “”
കുറെ നാളുകൾക്കു ശേഷം അവളുടെ അസുഖം നല്ല പോലെ കുറഞ്ഞു.കുറെ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ആ സിദ്ധൻ പറഞ്ഞിരുന്നു.ഇന്നു അറിയാതെ കഴിക്കാൻ പാടില്ലാത്ത എന്തോ കഴിച്ചതാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കി.അവൾ എന്നോട് ചേർന്ന് കിടന്നു.രാവിലെ തന്നെ വൈദ്യന്റെ അടുത്ത് പോയി.അദ്ദേഹം കുറെ വഴക്കൊക്കെ പറഞ്ഞു.മരുന്ന് തന്നു.പ്പ്രാവശ്യം അവൾ കൃത്യമായി മരുന്നൊക്കെ കഴിച്ചു.””ഏട്ടാ എനിക്ക് ഇപ്പൊ ഒരു വിഷമം ഉണ്ട്..”എന്താ ” ഞാൻ ചോദിച്ചു..
“”നേരത്തെ ഒക്കെ തലകറങ്ങി എഴുന്നേറ്റ് വരുമ്പോൾ ഏട്ടന്റെ നെഞ്ചിലെ ആ ചൂട് പറ്റി കിടക്കുന്ന ഒരു സുഖം ഉണ്ടല്ലോ അതിപ്പോ കിട്ടുന്നില്ല.അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്തു.കൃത്യമായ കരുതലും സ്നേഹവും ഉൾപ്പെടുത്തി ഉള്ള ചികിത്സ ആണ് എല്ലാ രോഗത്തിനും വേണ്ടത്.ഞാൻ മനസ്സിൽ കരുതി.ഇന്നു രാവിലെ വീണ്ടും അവൾ തലകറങ്ങി വീണു.പക്ഷെ ഇപ്പ്രാവശ്യം വായിൽ നിന്നു നുരയും പാതയും വന്നില്ല.പകരം വൈകിട്ട് ഒരു ഫോൺ വന്നു.””ഏട്ടാ എനിക്ക് പച്ച മാങ്ങാ വേണം.പറ്റുമെങ്കിൽ ഒരു മസാല ദോശയും.”
റെജി ജോര്‍ജ്
ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന റെഡ്ഡിച്ച് കെസിഎയുടെ ഓണാഘോഷ പരിപാടികള്‍ ഗംഭീരമായി. രാവിലെ 10.30ന് സമ്മാനദാന ചടങ്ങിലൂടെ ആരംഭിച്ച കാര്യപരിപാടികള്‍ വൈകുന്നേരം 7 മണിയോടെ അവസാനിച്ചു. കെസിഎ സ്പോര്‍ട്സ് ഡേയിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി ആദരിച്ചു. റെഡ്ഡിച്ച് മേയര്‍ ജെന്നി വീലര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കൗണ്‍സിലര്‍ ബില്‍ ഹാര്‍നെറ്റ് ആശംസാ പ്രസംഗം നടത്തി.

സ്പോര്‍ട്സ് ഡേയിലെ മത്സര വിജയികളെയും GCSE പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളേയും മേയര്‍ ആദരിച്ചു. മാവേലിയെ വരവേല്‍പ്പും തിരുവാതിരയും വള്ളംകളിയുമായി കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയ ഓണാഘോഷങ്ങള്‍ 22 കൂട്ടം വിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പിക്കൊണ്ട് സ്വാദിഷ്ടവുമായി.
കെറ്ററിംഗിന്റെ അഭിമാനമായി ഉയര്‍ന്നു വന്നിരിക്കുന്ന മാക് എന്ന മലയാളി അസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ശങ്കര്‍ നിര്‍വഹിച്ചു. ഈ കഴിഞ്ഞ സെപ്തംബര്‍ പതിനാറാം തീയതി നടന്ന ഈ ചടങ്ങില്‍ കെറ്ററിംഗിന്റെ ബഹുമാനപ്പെട്ട മേയര്‍ കൗണ്‍സിലര്‍ സ്‌കോട്ട് എഡ്വേഡ്‌സ് ട്യൂണ്‍ ഇഫ് ആര്‍ട്‌സ് നയിച്ച ഓണപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ചെണ്ടമേളവും താലപ്പൊലിയുമായി ആനയിച്ച അതിഥികളെ വിസ്മയിപ്പിക്കാന്‍ ഓണത്തിന്റെ തനതു കലാരൂപങ്ങള്‍ ഒരുക്കി കെറ്ററിംഗിലെ കലാകാരന്മാരും കലാകാരികളും ഒരുങ്ങി. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം മെറിന്‍ മെന്റ്‌സിന്റെ നേതൃത്വത്തില്‍ 12
സുന്ദരികള്‍ അവതരിപ്പിച്ച തിരുവാതിരകളി നയനമനോഹരം ആയിരുന്നു. പിന്നീട് നടന്നത് കാണികളെ വിസ്മയത്തിലാറാടിച്ച കലാരൂപങ്ങള്‍ ആയ്യിരുന്നു. ജിഷ സത്യന്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സ്, ജിസ് ടോണി ഒരുക്കിയ ഫാഷന്‍ ഷോ ആന്‍ഡ് റാമ്പ് വോക്കിങ്, ജിബി സുജിത്തിന്റെ ശിക്ഷണത്തില്‍ കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് എന്നിവ അവയില്‍ ചിലതു മാത്രംആണ്.

GCSE ക്ക് ഉന്നത വിജയം നേടിയ പ്രണവ് സുധീഷിനെയും എ ലെവല്‍ ഉന്നതവിജയം നേടിയ ജെറ്റോ ടോമിയെയും സ്‌പെഷ്യല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ മെറിന്‍ മെന്റ്‌സിനെയും പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു. തുടര്ന്നു നടന്ന Raffle Draw യില്‍ ഒന്നാം സമ്മാനമായ Challenge ബൈക്കിന് അര്‍ഹനായത് ഷൈജു ഫിലിപ്പ് ആണ്. രണ്ടാം സമ്മാനമായ Kenwood ടോസ്റ്ററിന് അര്‍ഹനായത് Northamptonല്‍ നിന്നുള്ള അജേഷ് ആണ്. സ്പൈസി നെസ്റ്റ് കെറ്ററിംഗ് ഒരുക്കിയ രുചികരമായ ഓണസദ്യ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.
പരിപാടികള്‍ തീരുന്നതുവരെ ആസ്വദിച്ച സിനിമാതാരം ശങ്കറും മേയറും മറ്റു അതിഥികളും എല്ലാ കലാകാരന്മാരെയും അനുമോദിക്കുകയും പരിപാടികള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയവ ആയിരുന്നുഎന്ന് അറിയിക്കുകയും ചെയ്തു. ഒരിക്കലും മറക്കാനാവാത്ത ഓണം ഓര്‍മകള്‍ മനസ്സില്‍ സൂക്ഷിച്ചു വച്ച് ആറരയോടെ പരിപാടികള്‍ സമാപിച്ചു.
ബിബിന്‍ ഏബ്രഹാം
പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാന്‍ വടംവലി മത്സരത്തിലെ രാജാക്കന്മാര്‍ ഏറ്റുമുട്ടുന്ന രാജകീയ മത്സരം ഇന്ന്. വടംവലിയുടെ ആവേശപ്പൊലിമയില്‍ അവിസ്മരണീയമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അങ്കത്തട്ട് ഉണരുമ്പോള്‍ കൈ-മെയ് മറന്ന് കാളക്കൂറ്റന്മാരെ പോലെ കൊമ്പുകുലുക്കി ഏറ്റുമുട്ടി കരുത്തു തെളിയിക്കാന്‍ യു.കെയിലെ വടംവലി ടീമുകളിലെ വില്ലാളി വീരന്മാരും വമ്പന്മാരും കൊമ്പന്മാരും അജ്ജയ്യരും ശക്തരും കെന്റിലെ ഹില്‍ഡന്‍ ബോറോയിലേക്ക്.
യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും പകര്‍ന്നു നല്‍കിയ സഹൃദയയുടെ അഖില യു.കെ വടംവലി മത്സരം തുടര്‍ച്ചയായി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ആ ആവേശം നെഞ്ചോടു ചേര്‍ത്തു അതിന്റെ ഭാഗമാകുവാന്‍ യു.കെയിലെ ഓരോ വടംവലി പ്രേമിയും എത്തിച്ചേരുന്ന കാഴ്ച്ചക്കാണ് കെന്റ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഏകദേശം ആയിരത്തോളം കാണികളെ പ്രതീക്ഷിക്കുന്ന ഈ പോരാട്ടത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞെന്നു ഭാരവാഹികള്‍ അറിയിച്ചു.
ഈ കരുത്തിന്റെ പോരാട്ട വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും മികച്ച സമ്മാനത്തുകയും ട്രോഫിയുമാണ്. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ സഹൃദയ നല്‍ക്കുന്നതായിരിക്കും. ഏഴു പേര്‍ അണിനിരക്കുന്ന ടീമുകള്‍ക്ക് നിജപ്പെടുത്തിയിരിക്കുന്ന ഭാരം 600 കിലോയാണ്. ടീം രജിസ്ട്രേഷന്‍, ടീമംഗങ്ങളുടെ ഭാരം നിജപ്പെടുത്തല്‍ തുടങ്ങിയവ കൃത്യം ഒമ്പത് മണിക്കു തന്നെ തുടങ്ങുന്നതായിരിക്കുമെന്നതിനാല്‍ ടീമുകള്‍ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സഹൃദയ അറിയിച്ചു.
വടംവലി മത്സരത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ടു വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും നല്‍കുന്നത് കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആണ്. മലയാളം മിഷന്‍ യു.കെ ചാപ്റ്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യു.കെയില്‍ എത്തുന്ന മന്ത്രി വടംവലി മത്സരത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനോടൊപ്പം കെന്റ് മേഖലയുടെ ഔപചാരികമായ ഉദ്ഘാടനവും നിര്‍വഹിക്കുന്നതാണ്.
വടംവലി മത്സരവും മലയാളം മിഷന്‍ കെന്റ് മേഖലയുടെ ഉദ്ഘാടനവും നടക്കുന്ന വേദിയുടെ വിലാസം:
Sackville School, Hildenborough, Kent TN11 9HN
സഹൃദയയുടെ അഖില യു.കെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങള്‍ക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവര്‍ണാവസരമാണ്. കുട്ടികള്‍ക്ക് ചാടി മറിയുവാനായി ബൗണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ് എല്ലാ അതിഥികള്‍ക്കുമായി മിതമായ നിരക്കില്‍ രുചിയൂറും നാടന്‍ ഭക്ഷണശാല, നിങ്ങളില്‍ ആരാണ് ഭാഗ്യവാന്‍ എന്നു അറിയാനായി ലക്കി ഡ്രോ, പിന്നെ സൗജന്യ പാര്‍ക്കിംഗ് സൗകര്യം… തുടങ്ങി നിരവധി അനവധി രസകരമായ അനുഭവങ്ങള്‍..
അതെ, ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സകുടുംബം വന്നു ചേര്‍ന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളില്‍ പങ്കാളിയാക്കുവാനും യു.കെ യിലെ ഒരോ മലയാളികളെയും ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായ സ്വാഗതം ചെയ്യുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പ്രസിഡന്റ് – സെബാസ്റ്റ്യന്‍ എബ്രഹാം – 07515120019
സെക്രട്ടറി – ബിബിന്‍ എബ്രഹാം – 07534893125
ട്രഷറര്‍- ബേസില്‍ ജോണ്‍ – 07710021788
ഓര്‍മ്മകളുടെ ചില്ലുകളിലേക്ക് ചരിത്രത്തിന്റെ താളുകളിലേക്ക് ഒരു വര്‍ഷത്തെക്കൂടി തള്ളിവിട്ടുകൊണ്ട് പുതുപ്പളളി നിയോജക മണ്ഡലം സംഗമം വീണ്ടും വരവായി. സ്‌നേഹത്തിന്റെ ഉറവ വറ്റാത്ത ശോഭനമായ ഒരു നല്ല നാളെയെ സ്വപ്നം കാണുന്ന നമുക്ക് സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പുത്തന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ സംഗമത്തേ വരവേല്‍ക്കാം. നമ്മുടെ സംഗമം വിജയകരമായി നാലുവര്‍ഷം പുര്‍ത്തിയാക്കി അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഒക്ടോബര്‍ 14-ാംതിയതി ശനിയാഴ്ച രാവിലെ 9AM മുതല്‍ വൈകിട്ട് 9PM വരെ ഇപ്‌സ്വിച്ചില്‍ വച്ച് ആഘോഷിക്കുകയാണ്.
ആഘോഷത്തോട് അനുബന്ധിച്ച് വിഭവസമൃദ്ധമായ ‘പുതുപ്പള്ളി സദ്യ’,ഗാനമേള, വിവിധയിനം കലാകായിക മത്സരങ്ങള്‍, പുതുപ്പളളിയുടെ തന്നെ സ്വന്തം കായികരൂപങ്ങള്‍ ആയ നാടന്‍ പന്തുകളി, പകിടകളി, വടംവലിമത്സരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ആഘോഷ പരിപാടികളിലേക്ക് എല്ലാവര്‍ക്കും ഊഷ്മ്‌ളമായ സ്വാഗതം
കുടുതല്‍ വിവരങ്ങള്‍ക്ക്
Biju John 07446899867, Jain Kuriakose 07886627238, Aby Tom 07983522364, Blesson 07897442246, George John 07462120943, Jithu Raj 07898223502, Sunnymon Mathai 07727993229
ടോമി ജോര്‍ജ്
സ്വാന്‍സി മലയാളി അസോസിയേഷന്റെ 11മത് ഓണാഘോഷം പ്രൊഡഗംഭീരമായി ആഘോഷിച്ചു. Ytsradgynlais Miners welfare ഹാളില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞു തുടങ്ങിയ പരിപാടികള്‍ രാവേറെ നീണ്ടു നിന്നു .
സഘടനാമികവിന്റെയും, കൂട്ടായ പ്രവര്‍ത്തനത്തിന്റെയും, മുന്‍കൂട്ടിയുള്ള പ്രോഗ്രാം കോര്‍ഡിനേഷന്റെയും ഉത്തോമോദാഹരണമായി ഈ വര്‍ഷത്തെ ഓണാഘോഷം. മനോഹരമായ അത്തപൂക്കളം ഒരുക്കികൊണ്ടു Ytsradgynlais കാരാണ് ഓണപരിപാടികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്നു നടന്ന വെല്‍കം ഡാന്‍സ് കാണികള്‍ നിറഞ്ഞ കൈയടിയോട് കൂടി ആണ് സ്വീകരിച്ചത്. വരാനിരിക്കുന്ന പരിപാടികള്‍ മികച്ചനിലവാരത്തോടു കൂടിയതാണെന്ന സൂചന ആയിരുന്നു അത്.
സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ബിജു മാത്യു അദ്ധ്യക്ഷനായ ചടങ്ങില്‍ കേരളം വാണ ശ്രീ മാവേലി തമ്പുരാന്‍, അസോസിയേഷന്‍ സെക്രട്ടറി ശ്രീമതി ലിസ്സി റെജി , ജൂനിയര്‍ പ്രസിഡന്റ് മെറി ബിജു, ജൂനിയര്‍ സെക്രട്ടറി ജിയോ റജി, യുക്മ വെയില്‍സ് റീജിയന്‍ സെക്രട്ടറി ശ്രീ സെബാസ്റ്റ്യന്‍ ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സാംസ്‌കാരിക സമ്മേളനത്തെ തുടര്‍ന്നു നടന്ന കലാപരിപാടികള്‍ ഒന്നിനൊന്നു മികച്ചവയായിരുന്നു.

അസോസിയേഷന്‍ മെംബര്‍ ശ്രീമതി റിനി സന്തോഷ് അവതാരകയായ കലാപരിപാടിയിലുടനീളം സ്റ്റേജ് കോര്‍ഡിനേഷന്‍ നിര്‍വഹിച്ച ശ്രീ ജിജി ജോര്‍ജും, മാവേലിയായി വേഷമിട്ട ശ്രീ സിനോയും പരിപാടികള്‍ മികച്ചതാക്കാന്‍ രാപകല്‍ പ്രയത്‌നിച്ച കമ്മിറ്റി മെംബര്‍മാരും മികച്ച സംഘടനാ നിലവാരം പുലര്‍ത്തി. ഓണഘോഷത്തിനൊപ്പം SMA യുടെ 2017ലെ സ്‌പോര്‍ട്‌സ് ഡേ യുടെ സമ്മാനങള്‍ വിതരണം ചെയ്യുകയും ചെയ്തചടങ്ങില്‍ അക്‌സ സന്തോഷ്, മരിയമോള്‍ ഷാജി, ആഞ്ചലീനാ ജോജി, സ്റ്റീവ് റ്റോമി, ജെറോമി ബിനു എന്നിവരുടെ ബര്‍ത്ത് ഡേ ആഘോഷിക്കുകയും ചെയ്തു.

കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ കലാ പരിപാടികളിലില്‍ പങ്കെടുത്തു. SMA ജൂനിയേര്‍സ് അവതരിപ്പിച്ച ക്ലാസിക്കല്‍, സെമി ക്ലാസ്സിക്കല്‍ ഡാന്‍സുകള്‍, ഫ്യൂഷന്‍ ഡാന്‍സുകള്‍ ,കേരളാ നാടോടി നൃത്തം, സോളോ സോങ്‌സ്, SMA യുടെ കുഞ്ഞുകുട്ടികള്‍ അവതരിപ്പിച്ച കപ്പിള്‍ ഡാന്‍സ്, SMA ബോയ്‌സ് അതിഗംഭീരമാക്കിയ മൈക്കിള്‍ ജാക്‌സണ്‍ ഡാന്‍സ് എന്നിവ വളരെ മികച്ച നിലവാരം പുലര്‍ത്തി.
വേദിയില്‍ കുട്ടികളുടെ കലാപരമായ കഴിവുകള്‍ ഏവരിലും വലിയ മതിപ്പുളവാക്കി ,ഇതിനുവേണ്ടി കുട്ടികളെ പരിശീലിപ്പിച്ച സെക്രട്ടറി ശ്രീമതി ലിസി റജി,ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ശ്രീമതി പ്രീമ ജോണ്‍ എന്നിവരുടെ പങ്ക് വളരെ വലുതാണ്.

തുടര്‍ന്നു SMA യുടെ മഹിളാരത്‌നങ്ങള്‍ അവതരിപ്പിച്ച മനോഹരമായ തിരുവാതിരയും പ്രസിഡന്റ് ബിജു, ജോജി, ചാക്കോച്ചന്‍, സിസി വിന്‍സെന്റ് എന്നിവര്‍ അവതരിപ്പിച്ച സമകാലിക പ്രസക്തിയുള്ള നാടകവും, അവസാനമായി നടന്ന തട്ടുതകര്‍പ്പന്‍ ജിമിക്കി കമ്മല്‍ ഡാന്‍സും, തനി നാടന്‍ ഓണസദ്യയും കൂടി ആയപ്പോള്‍ നല്ലൊരു ഓണം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കുവാന്‍ കഴിഞ്ഞ സംതൃപ്തിയുമായി ആണ് ഏവരും മടങ്ങിയത്.
ഓണാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ഓണാഘോഷം ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച് ബുള്‍ (NORTON KNATCHBULL) സ്‌കൂളില്‍ (മാവേലി നഗര്‍) രാവിലെ 9.45ന് സ്‌കൂള്‍ മൈതാനത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമായി. ഘോഷയാത്രക്ക് സോനു സിറിയക്ക് (പ്രസിഡന്റ്), ജോജി കോട്ടയ്ക്കല്‍ (വൈസ് പ്രസിഡന്റ്), രാജീവ് തോമസ് (സെക്രട്ടറി) ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി), മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കി. ഘോഷയാത്രയില്‍ മാവേലി, പുലികളി, നാടന്‍ കലാരൂപങ്ങള്‍, കറ്റ ചുമക്കുന്ന കര്‍ഷകസ്ത്രീ, തൂമ്പ ഏന്തിയ കര്‍ഷകന്‍, വിവിധ മതപുരോഹിതരുടെ പ്രച്ഛന്ന വേഷങ്ങളും, മധുമാരാരും, ജോളി ആന്റെണിയും ചേര്‍ന്നവതരിപ്പിച്ച ചെണ്ടമേളവും അകമ്പടി സേവിച്ചു.

തുടര്‍ന്ന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരും മുതിര്‍ന്നവരും കൂടി അവതരിപ്പിച്ച മെഗാതിരുവാതിരയും, 9 ഗാനങ്ങള്‍ക്ക് അനുസൃതമായി അവതരിപിച്ച ഫ്‌ളാഷ്് മോബില്‍ ആഷ്‌ഫോര്‍ഡിലെ ആബാലവൃദ്ധജനങ്ങളും പങ്കെടുത്തു. ഈ പരിപാടികള്‍ ആഷ്‌ഫോര്‍ഡുകാര്‍ക്ക് പുതിയൊരനുഭവമായി. ശേഷം സംഘടനയിലെ കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവരുടെ വാശിയേറിയ വടംവലി മത്സരം നടന്നു. അതേപോലെ അത്തപ്പൂക്കള മത്സരത്തില്‍ മൂന്ന് ടീമുകള്‍ പങ്കെടുത്തു. നാടന്‍ പഴവും, മൂന്ന് തരം പായസവും ഉള്‍പ്പെടെ 27 ഇനങ്ങള്‍ തൂശനിലയില്‍ വിളമ്പി കൊണ്ടുള്ള തിരുവോണസദ്യ അതീവ ഹൃദ്യമായിരുന്നു.
സദ്യക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അധ്യക്ഷന്‍ ആയിരുന്നു. സുപ്രസിദ്ധ സാഹിത്യകാരിയും ന്യൂഹാം മുന്‍ സിവിക് മേയറുമായിരുന്ന ഡോ. ഓമന ഗംഗാധരന്‍ മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തില്‍ സെക്രട്ടറി രാജീവ് തോമസ് സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്റ് മിനി, അലന്‍ സുനില്‍ (യുവജന പ്രതിനിധി) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മനോജ് ജോണ്‍സണ്‍, മാവേലിയായ ജോജി കോട്ടക്കല്‍, ആഗ്ന ബിനോയി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ചലച്ചിത്ര സാംസ്‌കാരിക, രാഷ്ട്രീയ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഡോ. ഓമന ഗംഗാധരനെ പ്രസിഡന്റ് പൊന്നാട ചാര്‍ത്തിയും അസോസിയേഷന്റെ ഉപഹാരം നല്‍കിയും ആദരിച്ചു. കഴിഞ്ഞ 11 വര്‍ഷം മാവേലിയെ അവതരിപ്പിക്കുന്ന ജോജി കോട്ടക്കലിനെ ഡോ.ഓമന ഗംഗാധരന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. സമ്മേളനത്തില്‍ ജോ. സെക്രട്ടറി ലിന്‍സി അജിത്ത് നന്ദി രേഖപ്പെടുത്തി.

ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലേയും കേരളനാടിന്റെ ചാരുതയാര്‍ന്ന സുന്ദരദൃശ്യങ്ങളും കോര്‍ത്തിണക്കിയുള്ള എ.എം.എയുടെ അവതരണ ഗാനത്തോടെയും മുപ്പതോളം കലാകാരന്മാരും കലാകാരികളും ചേര്‍ന്നവതരിപ്പിച്ച രംഗപൂജയുടെയും കലാപരിപാടികള്‍ക്ക് (ആവണി 2017) തുടക്കമായി. പൂതപ്പാട്ട്, സ്‌കിറ്റുകള്‍, പദ്യപാരായണം, നാടോടിനൃത്തം, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നിവ ആവണി 2017 ന്റെ സവിശേഷതളായിരുന്നു. ആവണി 2017 ല്‍ അവതരിപ്പിച്ച പരിപാടികള്‍ കരളിലും മനസിലും കുളിരലകള്‍ ഉണര്‍ത്തിയെന്ന് കാണികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

രാത്രി 10.00 മണിയോടു കൂടി പരിപാടികള്‍ അവസാനിച്ചു. ആവണി 2017 മഹാവിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും വരാനിരിക്കുന്ന എല്ലാ പരിപാടികള്‍ക്കും നിര്‍ലോഭമായ സഹായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
നോബി ജോസ്
യുകെയിലെ കലാമാമാങ്കത്തിന് തിരിതെളിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന വേദിയില്‍ പങ്കാളികളാവാന്‍ എല്ലാ അസോസിയേഷന്നുകളും തയ്യാറെടുത്തുകഴിഞ്ഞു. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേള 2017 ഒക്ടോബര്‍ 7 ശനിയാഴ്ച നടത്തപ്പെടും. മേളയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റിയുടെ പ്രത്യേക യോഗം ഞായറാഴ്ച റെഡ്ഡിച്ചില്‍ ചേര്‍ന്നു. കലാമേളയില്‍ പങ്കെടുക്കുവാനുള്ള മത്സരാര്‍ത്ഥികള്‍ അവരുടെ അപേക്ഷകള്‍ സെപ്റ്റംബര്‍ 30നു മുന്‍പായി അംഗ അസോസിയേഷന്‍ വഴി റീജിയണല്‍ കമ്മിറ്റിയെ അറിയിക്കേണ്ടതാണ്. നിയമാവലികളും മറ്റു വിശദവിവരങ്ങളും എല്ലാ അംഗ അസോസിയേഷനുകളിലും ഇതിനോടകം തന്നെ എത്തിച്ചു കഴിഞ്ഞു.

ഇത്തവണ മത്സരാര്‍ത്ഥികളില്‍ നിന്നുമുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാകും സ്വികരിക്കുക. ബന്ധപ്പെട്ട ഓണ്‍ലൈന്‍ ലിങ്കുകളും വിശദ വിവരങ്ങളും എല്ലാ അംഗ അസോസിയേഷനുകളിലും എത്തിച്ചു കഴിഞ്ഞു. എല്ലാ മത്സരാര്‍ത്ഥികളും അവരവരുടെ അസോസിയേഷനുമായി ബന്ധപ്പെട്ട് ഈമാസം മുപ്പതാം തീയതിക്കു മുന്‍പായി രജിസ്റ്റര്‍ ചെയ്യെണ്ടതാണ്.

കലാമേള വിഷയങ്ങള്‍ക്കു പുറമെ യുക്മ യൂഗ്രാന്റ് വിപണന പുരോഗതി സംന്ധിച്ച വിശദമായ ചര്‍ച്ചയും യോഗത്തിലുണ്ടായി. റീജിയണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ റീജിയണില്‍ നിന്നുമുള്ള യുക്മ ദേശീയ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. കലാമേള വന്‍ വിജയമാക്കുന്നതിനുള്ള എല്ലാ സഹായ സഹകരണവും സംഘടനാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റീജിയണല്‍ പ്രസിഡണ്ട് ഡിക്സ് ജോര്‍ജ് അഭ്യര്‍ഥിച്ചു.