Uncategorized

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കേരളത്തിലെ ക്യാമ്പസുകളിൽ ആർത്തവ അവധി അനുവദിച്ചിരിക്കുന്ന വാർത്ത ആഗോള തലത്തിൽ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഇംഗ്ലണ്ടിലെ സ്ത്രീകൾക്ക് ആർത്തവ വിരാമം നേരിടുന്നവർക്ക് അവധി നൽകണമെന്ന എംപിമാരുടെ നിർദ്ദേശത്തെ നിരസിച്ചു മന്ത്രിമാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. തുല്യതാ നിയമപ്രകാരം ഇത് സ്ത്രീകളുടെ അവകാശമെന്നിരിക്കെയാണ് മന്ത്രിമാരുടെ നടപടി. വുമൺ ആൻഡ് ഇക്വാളിറ്റിസ് കമ്മിറ്റി മുന്നോട്ട് വെച്ച നിർദേശമാണ് ഇതോടെ തള്ളപ്പെട്ടിരിക്കുന്നത്.

2022 ജൂലൈയിൽ പ്രസ്തുത കമ്മിറ്റി പുറത്ത് വിട്ട റിപ്പോർട്ട്‌ അനുസരിച്ച് ആർത്തവ വിരാമത്തിന്റെ പ്രത്യാഘാതം യുകെയുടെ സമ്പദ് വ്യവസ്ഥയിൽ പ്രതിഫലിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ജോലി ചെയ്യുന്ന സ്ത്രീകളുടെ അവകാശങ്ങളെ മറച്ചു വെക്കുന്നതിലൂടെയാണ് തൊഴിലിടങ്ങളിൽ കൂടുതൽ അനീതി അരങ്ങേറുന്നത്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള 12 ശുപാർശകൾ നേരത്തെ കമ്മിറ്റി മുന്നോട്ട് വെച്ചിരുന്നു. ചൊവ്വാഴ്ച നടന്ന യോഗത്തിൽ ആർത്തവവിരാമ അവധി ഉൾപ്പെടെ 5 കാര്യങ്ങൾ നിരസിച്ചു.

എന്നാൽ ഒരുകൂട്ടം എം പി മാർ ഇത്തരം നയങ്ങൾ സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന വിവേചനങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം നയങ്ങളിൽ ഇനി തീരുമാനം ഉണ്ടാകില്ലെന്നാണ് മന്ത്രിമാരുടെ വാദം. ആർത്തവവിരാമ പരിചരണം മെച്ചപ്പെടുത്തുന്നതിനായി എൻഎച്ച്എസുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു. അതേസമയം ബ്രിട്ടീഷ് മെനോപോസ് സൊസൈറ്റി സർവേ അനുസരിച്ച് 45% ത്തിലധികം സ്ത്രീകളുടെയും ജോലിയെ പ്രതികൂലമായി ബാധിക്കുന്നെന്നാണ് വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് രാജാവിന്റെ ഔദ്യോഗിക കിരീടധാരണത്തിന്റെ വിശദവിവരങ്ങൾ പുറത്തിറക്കി ബക്കിംഗ്ഹാം കൊട്ടാരം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിൽ ദശലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. മെയ്‌ മാസത്തിൽ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. ഹാരി രാജകുമാരന്റെ വെളിപ്പെടുത്തലുകളും, ആത്മകഥയിലെ സംഭവവികാസങ്ങളും രാജകുടുംബത്തിന് കടുത്ത ക്ഷീണമാണ് സൃഷ്ടിച്ചത്. ഒരിടവേളയ്ക്ക് ശേഷം വാർത്തകളിൽ വിവാദങ്ങളെ തുടർന്ന് രാജകുടുംബം നിറഞ്ഞു നിന്നു. കുടുംബ കലഹം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനു ശേഷമാണ് രാജാവ് ആദ്യമായി മെയ് 6 -ന് പൊതുവേദിയിൽ എത്തുന്നത്.

കിരീടധാരണം വലിയ ജനക്കൂട്ടത്തെ സാക്ഷി നിർത്തികൊണ്ടാണ് നടക്കുന്നത്. ലണ്ടനിലേക്ക് മുൻപ് ഒരിക്കലും ഇല്ലാത്ത രീതിയിൽ ആളുകളുടെ ഒഴുക്ക് ഉണ്ടാകുമെന്നും കരുതുന്നു. ചടങ്ങിൽ കാമില രാജ്ഞി ഔദ്യോഗികമായി കിരീടധാരണം നടത്തും. അതിന് ശേഷം തൊട്ടടുത്ത ദിവസം വിൻഡ്‌സർ കാസിലിൽ ആഘോഷ സംഗീത വിരുന്നാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, ആഘോഷങ്ങൾ ബാങ്ക് അവധി ദിവസമായ തിങ്കളാഴ്ച വരെ തുടരുമെന്ന് അധികാരികൾ അറിയിച്ചു.

ഇതിനു മുൻപ് രാജ്ഞിയുടെ ജൂബിലിയ്ക്കാണ് ഇത്തരത്തിൽ ഒരു പരിപാടി നടന്നത്. പൊതുജനങ്ങളോട് പ്രസ്തുത പരിപാടിയിൽ വോളന്റീയറിങ് പ്രവർത്തനങ്ങൾക്ക് സന്നദ്ധരാകണമെന്നും കൊട്ടാരം അഭ്യർത്ഥിച്ചു. എലിസബത്ത് രാജ്ഞിയുടെ വേർപാടുകൾക്ക് എട്ട് മാസം ശേഷമാണ് ഇത്തരത്തിൽ ഒരു പൊതുപരിപാടി ഇംഗ്ലണ്ടിൽ നടക്കുന്നത്. മരണത്തെ തുടർന്ന് അവകാശം തുടർച്ചയായി ചാൾസ് രാജാവിന് കൈമാറിയെങ്കിലും, ചടങ്ങുകൾ പൂർത്തിയാകാൻ ഉണ്ട്. 700 വർഷം പഴക്കമുള്ള എഡ്വേർഡ് രാജാവിന്റെ കസേരയിൽ ഇരുന്നുകൊണ്ട് നടക്കുന്ന കിരീടധാരണത്തിൽ കാന്റർബറി ആർച്ച് ബിഷപ്പ് നേതൃത്വം നൽകുകയും അനുഗ്രഹ പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നതിലൂടെയാണ് ചടങ്ങുകൾ പൂർത്തിയാകുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഓടുന്ന വാഹനത്തിൽ സീറ്റ്‌ ബെൽറ്റ് ധരിക്കാതെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രധാനമന്ത്രി റിഷി സുനകിനെതിരെ നടപടിക്കൊരുങ്ങി ലങ്കാഷെയർ പോലീസ്. എന്നാൽ വിഷയം വിവാദമായതോടെ അദ്ദേഹം ക്ഷമാപണംനടത്തി രംഗത്ത് വന്നു. സോഷ്യൽ മീഡിയയിലേക്ക് ആവശ്യമായ ഒരു ക്ലിപ്പ് ഷൂട്ട്‌ ചെയ്യാനാണ് ബെൽറ്റ് അഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ നിലവിൽ പരമാവധി £500 പിഴ ഈടാക്കുന്നത്.

ഇത് തെറ്റാണെന്ന് പൂർണ്ണമായും അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് അറിയിച്ചു. എല്ലാവരും യാത്ര നടത്തുമ്പോൾ നിർബന്ധമായും സീറ്റ്‌ ബെൽറ്റ്‌ ധരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. വടക്കൻ ഇംഗ്ലണ്ടിലെ ഒരു യാത്രയ്ക്കിടയിൽ ആയിരുന്നു വീഡിയോ പകർത്തിയത്. ഗവൺമെന്റിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റുകളെ കുറിച്ചുള്ള വിവരങ്ങളാണ് വീഡിയോയിൽ എന്നാണ് പുറത്ത് വരുന്ന വിവരം. ഇത് പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഏകദേശം ഒരു മിനിറ്റ് നീണ്ടുനിൽക്കുന്ന വിഡിയോയിൽ, കാർ സഞ്ചരിക്കുമ്പോൾ സുനക് ക്യാമറയെ അഭിസംബോധന ചെയ്യുന്നതും, പിറകിൽ പോലീസ് മോട്ടോർബൈക്കുകൾ വരുന്നതും വ്യക്തമായി കാണാം. എന്നാൽ നിയമം അനുസരിച്ചു സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യം ഘട്ടം £100 ഉം, പിന്നീട് കേസ് കോടതിയിൽ പോയാൽ പിഴ 500 പൗണ്ടായി ഉയരാനും സാധ്യതയുണ്ട്. സീറ്റ് ബെൽറ്റ്, ഡെബിറ്റ് കാർഡ്, ട്രെയിൻ സർവീസ്, സമ്പദ്‌വ്യവസ്ഥ, എന്നിവ ഈ രാജ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിഷി സുനകിന് അറിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് രാഷ്ട്രീയ എതിരാളികൾ രംഗത്ത് വരുന്നത്. ഇത് കണ്ടില്ലെന്ന് നടിച്ചാൽ രാജ്യത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടിഷ് പൗരത്വമുള്ള അലിരേസ അക്ബരിയെ ഇറാനിൽ വധിച്ചതിനെതിരെ പരസ്യ പരാമർശവുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്ത്. അലിരേസയെ വധിച്ചത് ക്രൂരമാണെന്നും അത് നടപ്പിലാക്കിയത് പ്രാകൃത ഭരണകൂടമാണെന്നും ഋഷി സുനക് തുറന്നടിച്ചു. ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു ഇറാൻ അലിരേസയെ വധിച്ചെന്നുള്ള വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണം. സംഭവത്തിൽ ഞെട്ടിപ്പോയെന്നും, മരണം അപ്രതീക്ഷിതമാണെന്നും സുനക് പറഞ്ഞു.

‘സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു ഭരണകൂടം നടത്തിയ നിഷ്ഠൂരവും പ്രാകൃതവുമായ പ്രവൃത്തിയായിരുന്നു ഇത്. അലിരേസയുടെ വേർപാടിൽ വേദനിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും ഓർക്കുന്നു’- സുനക് പറഞ്ഞു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള മുൻ ആണവ കരാറായ MI6 ൽ ചാരവൃത്തി നടന്നു എന്ന് ആരോപിച്ച് 2019 ലാണ് ഇറാൻ മുൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായിരുന്നു അക്ബരി അറസ്റ്റിലാകുന്നത്. അക്ബറിയെ വധിക്കരുതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, 2020-ൽ ടെഹ്‌റാന് പുറത്ത് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിൽ അക്ബരിക്ക് പങ്കുണ്ടെന്ന് ചൂണ്ടികാണിച്ചുകൊണ്ട് ഇറാനിയൻ സ്റ്റേറ്റ് മീഡിയ വ്യാഴാഴ്ച ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്നും, ഫക്രിസാദിനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ബ്രിട്ടീഷ് ഏജന്റ് തിരക്കിയതായും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പകർച്ചാനിരക്ക് വളരെ ഉയർന്ന കോവിഡിൻെറ പുതിയ വേരിയന്റിൻെറ കണക്കുകൾ ഓരോ ദിവസവും ഉയർന്നു വരികയാണ്. നിലവിൽ 25 രോഗികളിൽ ഒരാളിൽ പുതിയ വേരിയന്റ് കണ്ടെത്തുന്നതായി പുതിയ കണക്കുകൾ കാണിക്കുന്നു. XBB.1.5 എന്നറിയപ്പെടുന്ന പുതിയ സ്ട്രെയിനിൻെറ ഉയർന്ന വ്യാപനശേഷിയും വർദ്ധിച്ചു വരുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും യു എസിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരാഴ്ച്ചയ്ക്ക് മുൻപ് 10 രോഗികളിൽ 2 പേർ XBB.1.5 ബാധിതർ ആയിരുന്നപ്പോൾ നിലവിൽ അത് 4 ആയി ഉയർന്നിരിക്കുകയാണ്.

ഒമിക്രോണിന്റെ ഒരു പതിപ്പായ ഈ പുതിയ വേരിയന്റിന് ഉയർന്ന പകർച്ചാശേഷിയാണ് ഉള്ളത്. ഇവയുടെ ജീനുകളിൽ വാക്‌സിനേഷനുകളെ ചെറുക്കാനുള്ള ശേഷിയും മുൻകാല അണുബാധകളിൽ നിന്നും സംരക്ഷണം ലഭിക്കാനുമുള്ള മ്യൂട്ടേഷനുകൾ നടന്നിട്ടുണ്ട്. പുതിയ സ്‌ട്രെയിൻ എൻ എച്ച് എസിൻെറ വേക്കപ്പ് കോൾ ആണെന്നും കോവിഡിന്റെയും ഫ്ലൂവിന്റെയും ഒരുമിച്ചുള്ള വരവ് എൻഎച്ച്എസ് പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും വിദഗ്ദ്ധർ പറഞ്ഞു. എന്നാൽ മുൻപുള്ള വേരിയന്റിനേക്കാൾ ദുഷ്‌കരമായ ലക്ഷണങ്ങൾക്ക് സാധ്യത ഇല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

യുകെയിലെ ഏറ്റവും വലിയ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഡിസംബർ 17 വരെയുള്ള കേസുകളിൽ നാല് ശതമാനവും XBB.1.5 കാരണമാണ്. ഓഗസ്റ്റിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ XBB-യുടെ മ്യൂട്ടേറ്റഡിൻെറ പതിപ്പാണ് പുതിയ സ്‌ട്രെയിൻ. BJ.1, BA.2.75 എന്നീ വേരിയന്റുകളുടെ ലയനമായ XBBയുടെ കേസുകൾ ചില രാജ്യങ്ങളിൽ നാലിരട്ടിയായി വർദ്ധിച്ചു.ഇതൊരു വേക്കപ്പ് കോൾ ആണ്. കോവിഡിനെ നിസാര വത്കരിച്ച് കാണരുത് എന്നുള്ളതിന്റെ ഒരു ഓർമപ്പെടുത്തൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

2022-ൽ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തിയത് 45,728 പേർ. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 60 ശതമാനം കൂടുതലാണ്. ഫ്രാൻസിനെയും ബ്രിട്ടനേയും വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനലിൽ ഉണ്ടാകുന്ന ഒട്ടനവധി അപകടങ്ങളിൽ ഇരയായത് അനിധികൃത കുടിയേറ്റക്കാരായിരുന്നു. ഇതിലേറ്റം ഒടുവിലത്തേത് ഡിസംബറിൽ തണുത്തുറഞ്ഞ വെള്ളത്തിൽ ബോട്ട് മറിഞ്ഞ് നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതാണ്. രാജ്യത്തോട്ടുള്ള ജനങ്ങളുടെ അനധികൃത കുടിയേറ്റം തടയുന്നതിനും മനുഷ്യ കടത്തുകൾ തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രാജ്യത്ത് കുടിയേറിയവരുടെ എണ്ണം കാണിക്കലാകുമ്പോൾ മറ്റൊരു ചിത്രമാണ് നമുക്ക് കാണാൻ സാധിക്കുക.

ഗവൺമെന്റ് പലപ്പോഴായി പുറത്ത് വിട്ട കണക്കുകളിൽ കഴിഞ്ഞ ഒരു വർഷം മാത്രം രാജ്യത്തേക്ക് കുടിയേറിയ ജനങ്ങളുടെ ഉയർന്ന കണക്കുകൾ കാണാൻ സാധിക്കും. 2021-ൽ യുകെയിലേക്ക് ചാനൽ കടന്ന് 28,526 പേരാണ് വന്നതെങ്കിൽ 2022 -ലെ കണക്കുകൾ 45,728 ആണ്. 2021-ൽ 1,034 ബോട്ടുകൾ മാത്രം രാജ്യത്ത് വിജയകരമായി എത്തിയപ്പോൾ 2022 -ൽ ഈ കണക്കുകളിലും വർദ്ധനവ് ഉണ്ടായി. ഇത് കള്ളക്കടത്തുകാർ ആളുകളെ കടത്തുന്നതിൻെറ ഉയർന്ന കണക്കുകളെ കൂടിയാണ് സൂചിപ്പിക്കുക. 2020 -ൽ ശരാശരി 13 പേരെ ഓരോ ഡിങ്കിയിൽ വച്ച് കടത്തിയപ്പോൾ 2022 അവസാനം 45 പേരായി ഉയർന്നു.

പകർച്ചവ്യാധിയുടെ കാലയളവിൽ ആളുകൾ കടത്തുവളങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞു. പിന്നീട് ആളുകൾ രാജ്യത്തോട്ട് കടക്കാൻ ഡിങ്കികളെ കൂടുതൽ ആശ്രയിക്കാനായി തുടങ്ങി. 2018 നെ അപേക്ഷിച്ച് 15,000 വർദ്ധനവാണ് കഴിഞ്ഞ വർഷം ഉണ്ടായതെങ്കിലും വെറും 299 പേർ മാത്രമാണ് കടത്ത് വളം ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിച്ചത്. ജീവന് അപകടകരവും നിയമവിരുദ്ധമായി വഴികളിലൂടെ രാജ്യത്ത് പ്രവേശിക്കരുതെന്നും. അനധികൃതമായി ജനങ്ങളെ കടത്തുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ എടുക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു.

പുതുവർഷദിനത്തിൽ പ്രിയപെട്ടവരുമൊന്നിച്ചു ആടിയും പാടിയും ആഘോഷിക്കുവാൻ ലെസ്റ്റര്‍ മലയാളികള്‍ക്ക് അരങ്ങൊരുങ്ങുന്നു. ജനുവരി ഒന്നാം തീയതി വൈകുന്നേരം ലെസ്റ്റര്‍ മെഹർ സെന്ററിൽ ആണ് ‘ഹലോ 2023’ മെഗാ മ്യുസിക് ഡിജെ നൈറ്റ് അരങ്ങേറുന്നത്. ഇശൽ തേൻകണം ചൊരിയുന്ന ഗാനങ്ങളിലൂടെ മലയാളിയുടെ നെഞ്ചിൽ കൂട് കൂട്ടിയ കണ്ണൂർ ഷെരീഫും, ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർസിംഗറിൽ കൂടി മലയാളി കുടുംബങ്ങളുടെ ഓമനയായ മെറിൻ ഗ്രിഗറിയും, ദ്രുതതാള സംഗീതത്തിലൂടെ വേദികൾ കീഴടക്കുന്ന ഗായകൻ പ്രദീപ് ബാബുവും ചേര്‍ന്ന് നയിക്കുന്ന സംഗീതവിരുന്നാണ് ന്യൂഇയര്‍ ആഘോഷരാവിന് മാറ്റ് കൂട്ടാന്‍ അണിയറയില്‍ ഒരുങ്ങുന്നത്.

വാദ്യസംഗീതമായി ഹോർഷമിലെ വോക്‌സ് ആഞ്ചല ബാൻഡും , ന്യു ജനറേഷൻ സെൻസേഷനായ ഡിജെ കോബ്ര ദി ന്യുറോ ടോക്സിക്ന്റെ ഡിജെ ഫ്യുഷൻ മ്യൂസിക് പ്രകടനങ്ങളും, നൊസ്റ്റാൾജിയ ഉണർത്തുന്ന നാടൻ ഭക്ഷണശാലകളും കൂടിയാകുമ്പോൾ അത്യുഗ്രൻ പുതുവർഷ ആഘോഷമാണ് ലെസ്റ്റര്‍ മലയാളികളെ കാത്തിരിക്കുന്നത്.

കാവ്യാ സിൽക്ക്സ് ആൻഡ് സാരീസ് ബെൽഗ്രേവ് റോഡ് ലെസ്റ്ററും, ലൈഫ് ലൈൻ പ്രൊട്ടക്റ്റുമാണ് ഷോയുടെ മെയിൻ സ്പോൺസേർസ് . ബ്ളാക്ക് ബേർഡ് റോഡിനും അബേ പാർക്ക് റോഡിനും സമീപത്തതായി സ്ഥിതിചെയ്യുന്ന അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യമുള്ള മെഹർ സെന്ററിലെ ‘ഹലോ 2023’ യുടെ ടിക്കറ്റുകൾക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ടിക്കറ്റുകൾ ബുക്കിങ് അവസാനിപ്പിക്കുന്നതിന് മുൻപേ കരസ്ഥമാക്കുക.

ലെസ്റ്ററില്‍ നിന്നുള്ള കലാസ്നേഹികളായ സുഹൃത്ത് സംഘമാണ് സെവന്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റ്സ് യുകെയുടെ ബാനറില്‍ ഹലോ 2023 എന്ന സംഗീതവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

[email protected]

⭐️ടെൽസ്മോൻ തോമസ് 07727 199884

⭐️അജയ് പെരുമ്പലത്ത് 07859 320023

⭐️ഫിലിപ്പ് കൊട്ടുപ്പള്ളിൽ 07723 365163

⭐️റോബിൻ ഇഫ്രേം 07944 689401

⭐️ബിനു ശ്രീധരൻ 07877 647436

⭐️ജോർജ്ജ് എടത്വ 07809 491206

⭐️ജോസ് തോമസ്‌ 07427632762

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബിസി അഞ്ചാം നൂറ്റാണ്ട് മുതൽ തെളിയിക്കപ്പെടാതെ കിടന്ന ഒരു സംസ്കൃത വ്യാകരണത്തിന്റെ ഉത്തരവുമായി കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യൻ പിഎച്ച്ഡി വിദ്യാർത്ഥി. 27 കാരനായ ഋഷി രാജ്‌പോപത് ആണ് ഏകദേശം 2500 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന പുരാതന സംസ്‌കൃത ഭാഷയുടെ ആചാര്യനായ പാണിനി പഠിപ്പിച്ച നിയമം ഡീകോഡ് ചെയ്തത്. നിലവിൽ ഇന്ത്യയിൽ 25000 പേർ സംസ്കൃതം സംസാരിക്കുന്നുണ്ട്. 9 മാസത്തിലേറെയുള്ള ശ്രമത്തിൻെറ ഒടുവിലാണ് താൻ ഇത് ഡീകോഡ് ചെയ്തത് എന്ന് രാജ്‌പോപത് പറഞ്ഞു. എന്നാൽ ഇതിൽ രണ്ടര വർഷം കൂടി താൻ പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്കൃതം അങ്ങനെ അധികമാരും ഉപയോഗിക്കുന്നില്ലെങ്കിലും ഹിന്ദുമതത്തിന്റെ പവിത്രമായ ഭാഷയായാണ് ഇതിനെ കണക്കാക്കുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയുടെ ശാസ്ത്രം, തത്വചിന്ത, കവിത, മറ്റ് മതേതര സാഹിത്യങ്ങൾ എന്നിവയിൽ സംസ്‌കൃതം ഉപയോഗിച്ച് വരുന്നു.

അസാധ്യമായി എന്നറിയപ്പെടുന്ന പാണിനിയുടെ വ്യാകരണം ഒരു അൽഗോരിതം പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ പലപ്പോഴും അദ്ദേഹത്തിൻറെ രണ്ടോ അതിലധികമോ നിയമങ്ങൾ ഒരേസമയം തന്നെ വരുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇതിനു ശേഷം വരുന്ന നിയമമായിരിക്കും കണക്കിലാക്കുക എന്നാണ് പാണിനിയുടെ “മെറ്റാറൂൾ” പറയുന്നത്. എന്നാൽ ഇത് പലപ്പോഴും തെറ്റായ വ്യാകരണ ഫലങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. മെറ്റാറൂളിന്റെ പരമ്പരാഗതമായ ഈ വ്യാഖ്യാന രീതി നിരസിച്ചാണ് രാജ്‌പോപത് പുതിയ കണ്ടുപിടുത്തം നടത്തിയത്. തന്റെ പുതിയ രീതിയിൽ വീഥിയിലൂടെ പണിനിയുടെ “ഭാഷാ യന്ത്രത്തെ” സമീപിക്കുമ്പോൾ പദങ്ങൾക്ക് ശരിയായ അർത്ഥം വന്നതായി അദ്ദേഹം പറഞ്ഞു. തന്റെ കണ്ടുപിടുത്തം ഇന്ത്യൻ വിദ്യാർഥികൾക്ക് ആത്മവിശ്വാസവും അഭിമാനവും പ്രചോദനവും നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി രാജ്‌പോപത് പറഞ്ഞു.

നൂറ്റാണ്ടുകളായി പണ്ഡിതന്മാരെ ആശയക്കുഴപ്പത്തിൽ ആക്കിയ ചോദ്യത്തിനാണ് അദ്ദേഹം പരിഹാരം കണ്ടെത്തിയതെന്ന് രാജ്പോപത്തിൻെറ ഗവേഷണ മേധാവിയും സംസ്‌കൃതം പ്രൊഫസറുമായ വിൻസെൻസോ വെർജിയാനി പറഞ്ഞു. ഭാഷയോടുള്ള താല്പര്യം വർധിച്ചുവരുന്ന കാലഘട്ടത്തിൽ ഈ പുതിയ കണ്ടെത്തൽ സംസ്കൃത പഠനത്തിൽ വിപ്ലവം സൃഷ്ടിക്കും.

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

നമ്മുടെ എല്ലാ ഉത്സവങ്ങളും പെരുന്നാളുകളും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് സ്നേഹത്തിലാണ്. കാലങ്ങളായി ഇതിലൊക്കെയും നാം പങ്കുകാരായി തീരാറുമുണ്ട്. എന്നിരുന്നാലും ഈ അടിസ്ഥാന സന്ദേശം സ്വീകരിക്കുവാൻ ഇന്നുവരെയും സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോൾ അറിയാം നമ്മുടെ ആത്മാർത്ഥത . എല്ലാം ഒരു ചടങ്ങ് മാത്രം. പുറംമോടിയും അല്പം പങ്കാളിത്തവും മതി ; എല്ലാം ആയി എന്ന ഭാവം നിറയും, പെരുന്നാൾ ഗംഭീരവും ആവും. നാം അതിൽ തൃപ്തരും ആവും .

എന്നാൽ അല്പം വ്യത്യസ്തമായി നാം ഈ ദിനങ്ങളെ സ്വീകരിക്കുവാൻ തയ്യാറായാൽ ഒരു നല്ല മാതൃക നമുക്ക് ലഭിക്കും. ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന് എന്ത് നാം പ്രതീക്ഷിക്കുന്നു. എന്ത് നാം പങ്കുവയ്ക്കുന്നു. പ്രതീക്ഷിക്കുന്നത് സൗജന്യമായ ദാനമാണ്. ദൈവം തന്റെ ഏക പുത്രനെ പാപം ഒഴികെ സകലത്തിലും നമുക്ക് സമമാക്കി തന്നു. എന്തിനുവേണ്ടി – സകല സൃഷ്ടിയേയും ദൈവീകമാക്കുവാൻ വേണ്ടി . എന്നിട്ടും മനുഷ്യജാതി ഈ സൗജന്യത്തെ ഉൾക്കൊണ്ടില്ല. പ്രസംഗിക്കുവാൻ ഒരു വിഷയം, ആഘോഷിക്കാൻ ഒരു പെരുന്നാൾ – ഇതിനപ്പുറം ഒന്നും ഇല്ല .

ഇങ്ങനെ ലഭിച്ച സൗജന്യത്തെയാണ് പ്രതീകാത്മകമായി നാം മറ്റുള്ളവർക്ക് നൽകുന്നത്. ലഭിച്ചത് എന്താണ് – നൽകുന്നത് എന്താണ് . നിൻറെ വീണ്ടെടുപ്പ് , നിൻറെ സൗഖ്യം, നിനക്ക് ലഭിച്ച കൃപ. എന്നാൽ ഒരാൾക്ക് എങ്കിലും ഒന്ന് പകർന്നു കൊടുക്കുവാൻ സാധിച്ചാൽ അതല്ലേ നാം നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം. ആഗ്രഹിച്ചവർക്കും , അശരണർക്കും ഒപ്പം ഈ സമ്മാനം നമുക്ക് പങ്ക് വച്ചു കൂടെ . അത്യുന്നതങ്ങളിൽ സ്വർഗീയ മാലാഖമാരുടെ പുകഴ്ചയ്ക്ക് ഒപ്പം ഭൂമിയിൽ ദൈവപ്രീതി ലഭിച്ച മനുഷ്യരും കൂടെ ചേരുമ്പോൾ അതിനുമപ്പുറം വേറെ ക്രിസ്തുമസ് ഉണ്ടോ . തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ താക്കവണ്ണം ലോകത്തെ സ്നേഹിച്ചു വി. യോഹന്നാൻ 3: 16

ദൈവപുത്രനെ സമ്മാനമായി ലഭിച്ച ഈ പെരുന്നാളിൽ നമുക്ക് അധികം സന്തോഷിക്കാൻ കാരണങ്ങൾ ധാരാളം ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ പങ്കാളിത്തവും ആത്മാർത്ഥതയും കുറയുന്നത്.

വി. ലൂക്കോസിന്റെ സുവിശേഷം 1: 46 – 55 വരെ ഭാഗങ്ങൾ വായിക്കുമ്പോൾ അതിന്റെ കാരണവും ഉത്തരവും ലഭിക്കും. എലിസബത്തും മറിയയും കൂടി പോകും ചേരുമ്പോൾ മറിയ പാടിയ പാട്ട് ആണ് ഇത്. ശക്തനായവൻ എനിക്ക് വലിയവ ചെയ്തു. അവനെ ഭയപ്പെടുന്നവർക്ക് അവൻറെ കരുണ തലമുറയോളം ലഭിക്കും. ദൈവത്തെ പേടിയും മനുഷ്യനെ ശങ്കയും ആയിരുന്നു കഴിഞ്ഞ തലമുറ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്നോ എന്താണ് നമ്മുടെ ഭാവം .

ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ അവൻ ചിതറിക്കും. ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുകയാണെങ്കിൽ അഹങ്കാരത്തെ നാം ഒഴിവാക്കണം. പലപ്പോഴും ഈ ഭാവത്തെ ഒഴിവാക്കുവാൻ മനസ്സ് അനുവദിക്കില്ല. ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുകയാണെങ്കിൽ നാം നിലനിർത്തിയിരിക്കുന്ന പല സ്ഥാനമാനങ്ങളും ഉപേക്ഷിക്കേണ്ടിവരും. ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുകയാണെങ്കിൽ നാം നേടിയിട്ടുള്ളതും നമ്മുടെ സമ്പത്തും എല്ലാം വൃഥാവിലാകും. ഈ കാരണങ്ങൾ കൊണ്ടാകാം ക്രിസ്തുമസ് ഒരു ആഘോഷം മാത്രമായി നാം സ്വീകരിക്കുന്നത്.

അതിൽ നിന്ന് വ്യത്യസ്തമായി സൗജന്യമായി ലഭിച്ച രക്ഷകനെ ഈ പെരുന്നാളിൽ നമുക്ക് പങ്കുവയ്ക്കാം. നാം അനുഭവിച്ച കൃപയും സ്നേഹവും ആയി നമുക്ക് നൽകാം. അങ്ങനെ അർത്ഥപൂർണ്ണമായ ഒരു ക്രിസ്തുമസ് നമുക്ക് ലഭിക്കട്ടെ .

സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലങ്കര ഓർത്തഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.

തൂക്കുകയറിൽ നിന്നു തന്നെ ജീവിതത്തിലേക്ക് എത്തിച്ച മനുഷ്യന് നന്ദി പറഞ്ഞ ബെക്സ് കൃഷ്ണയുടെ വാക്കുകൾ കേട്ടപ്പോൾ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ കണ്ണുകളും ഈറനണിഞ്ഞു. 2012 ൽ അബുദാബിയിൽ വച്ചു നടന്ന ഒരു കാർ അപകടത്തിൽ സുഡാൻ വംശജനായ കുട്ടി മരിക്കുകയും കേസിൽ മലയാളിയായും ഡ്രൈവറുമായ തൃശൂർ പുത്തൻചിറ ബെക്സ്‌ കൃഷ്ണനെ യുഎഇ സുപ്രിം കോടതി വധശിക്ഷക്കു വിധിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും ബെക്സിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് യൂസഫലിയാണ്.

അമ്മയും ഭാര്യയും മകനുമുള്ള ബെക്സ് കൃഷ്ണന്റെ നിർധന കുടുംബത്തെ രക്ഷിക്കാൻ‌ എം.എ. യൂസഫലിയുടെ നിരന്ത പരിശ്രമത്തിനൊടുവിൽ മരിച്ച കൂട്ടിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപ നൽകിയാണ് വധശിക്ഷയിൽ നിന്ന് മോചിപ്പിച്ചത്. പിന്നീട് ബെക്സിനെ തൂക്കു കയറിൽ നിന്നു നാട്ടിലേക്ക് എത്തിക്കുന്നത് വരെ ലുലുഗ്രൂപ്പ് മേധാവിയുടെ ഇടപെടലുണ്ടായിരുന്നു. തനിക്ക് രണ്ടാമത് ജീവിതം സമ്മാനിച്ച യൂസഫലിയെ നേരിട്ട് കാണമണെന്ന ബെസ്കിന്റെ ആഗ്രഹമാണ് നിറവേറിയത്. കൊച്ചിയിൽ ഒരു ചടങ്ങിനിടെയായിരുന്നു ഇരുവരും നേരിൽ കണ്ടുമുട്ടിയത്.

‘എന്നെ ദൈവത്തെ പോലെ വന്ന് രക്ഷപ്പെടുത്തി’… എന്നു പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് ‌‌ബെക്സിനെ കെട്ടിപ്പിടിച്ച് യൂസഫലി പറഞ്ഞു: ‘ഒരിക്കലും അങ്ങനെ പറയരുത് ഞാൻ ദൈവം നിയോഗിച്ച ഒരു ദൂതൻ മാത്രമാണ്’. ‘ജാതിയും മതവും ഒന്നുമല്ല മനുഷ്യ സ്നേഹമാണ് ഏറ്റവും വലുത്. ഞാൻ അതിലെ ഒരു നിമിത്തമാണെന്നും’ അദ്ദേഹം കൂട്ടി ചേർത്തു. എം.എ.യൂസഫലിയെ കണ്ടസന്തോഷത്തിൽ ബെക്സിന്റെ വാക്കുകൾ ഇടറിയപ്പോൾ കണ്ടുനിന്ന വേദിയും സദസും ഈറനണിഞ്ഞു.

വേദന നിറഞ്ഞ വർഷങ്ങളിലെ ദിനങ്ങളിൽ ഓരോന്നും തന്നെ രക്ഷിക്കാൻ “അള്ളാ.. ഒരു മെസഞ്ചറേ അയക്കണമെന്ന്” ജയിലിനുള്ളിലെ മസ്ജിദിൽ പ്രാർഥിക്കുമായിരുന്നുവെന്ന് ബെക്സ് കൃഷ്ണൻ പറഞ്ഞു. ആ പ്രാർഥനയ്ക്ക് ഉത്തരമായാണ് യൂസഫലി സാർ എത്തിയതെന്നും ബെക്സ് കൃഷ്ണ പറഞ്ഞു. ബെക്സ് കൃഷ്ണന്റെ ഭാര്യ വീണ, മകൻ അദ്വൈത്, ഇളയമകളായ ഈശ്വര്യ എന്നിവരും യൂസഫലിയെ കണ്ടു നന്ദി അറിയിക്കാൻ എത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved