ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് രാജാവിന്റെ ഔദ്യോഗിക കിരീടധാരണത്തിന്റെ വിശദവിവരങ്ങൾ പുറത്തിറക്കി ബക്കിംഗ്ഹാം കൊട്ടാരം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിൽ ദശലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. മെയ്‌ മാസത്തിൽ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. ഹാരി രാജകുമാരന്റെ വെളിപ്പെടുത്തലുകളും, ആത്മകഥയിലെ സംഭവവികാസങ്ങളും രാജകുടുംബത്തിന് കടുത്ത ക്ഷീണമാണ് സൃഷ്ടിച്ചത്. ഒരിടവേളയ്ക്ക് ശേഷം വാർത്തകളിൽ വിവാദങ്ങളെ തുടർന്ന് രാജകുടുംബം നിറഞ്ഞു നിന്നു. കുടുംബ കലഹം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനു ശേഷമാണ് രാജാവ് ആദ്യമായി മെയ് 6 -ന് പൊതുവേദിയിൽ എത്തുന്നത്.

കിരീടധാരണം വലിയ ജനക്കൂട്ടത്തെ സാക്ഷി നിർത്തികൊണ്ടാണ് നടക്കുന്നത്. ലണ്ടനിലേക്ക് മുൻപ് ഒരിക്കലും ഇല്ലാത്ത രീതിയിൽ ആളുകളുടെ ഒഴുക്ക് ഉണ്ടാകുമെന്നും കരുതുന്നു. ചടങ്ങിൽ കാമില രാജ്ഞി ഔദ്യോഗികമായി കിരീടധാരണം നടത്തും. അതിന് ശേഷം തൊട്ടടുത്ത ദിവസം വിൻഡ്‌സർ കാസിലിൽ ആഘോഷ സംഗീത വിരുന്നാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, ആഘോഷങ്ങൾ ബാങ്ക് അവധി ദിവസമായ തിങ്കളാഴ്ച വരെ തുടരുമെന്ന് അധികാരികൾ അറിയിച്ചു.

ഇതിനു മുൻപ് രാജ്ഞിയുടെ ജൂബിലിയ്ക്കാണ് ഇത്തരത്തിൽ ഒരു പരിപാടി നടന്നത്. പൊതുജനങ്ങളോട് പ്രസ്തുത പരിപാടിയിൽ വോളന്റീയറിങ് പ്രവർത്തനങ്ങൾക്ക് സന്നദ്ധരാകണമെന്നും കൊട്ടാരം അഭ്യർത്ഥിച്ചു. എലിസബത്ത് രാജ്ഞിയുടെ വേർപാടുകൾക്ക് എട്ട് മാസം ശേഷമാണ് ഇത്തരത്തിൽ ഒരു പൊതുപരിപാടി ഇംഗ്ലണ്ടിൽ നടക്കുന്നത്. മരണത്തെ തുടർന്ന് അവകാശം തുടർച്ചയായി ചാൾസ് രാജാവിന് കൈമാറിയെങ്കിലും, ചടങ്ങുകൾ പൂർത്തിയാകാൻ ഉണ്ട്. 700 വർഷം പഴക്കമുള്ള എഡ്വേർഡ് രാജാവിന്റെ കസേരയിൽ ഇരുന്നുകൊണ്ട് നടക്കുന്ന കിരീടധാരണത്തിൽ കാന്റർബറി ആർച്ച് ബിഷപ്പ് നേതൃത്വം നൽകുകയും അനുഗ്രഹ പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നതിലൂടെയാണ് ചടങ്ങുകൾ പൂർത്തിയാകുന്നത്