Uncategorized

മലയാളം യുകെ ന്യൂസ് ടീം.

അർഹതപ്പെട്ട അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് ലഭിക്കാത്തത് അനീതിയാണ് എന്നും ഇക്കാര്യത്തിൽ കേരള ഗവൺമെൻറിനാണ് ക്രിയാത്മക ഇടപെടൽ നടത്താൻ സാധിക്കുക എന്നും കാത്തലിക് ഹെൽത്ത് അസോസിയേഷൻെറ (CHAI) ഡയറക്ടർ ജനറൽ. “കാത്തലിക് ഹെൽത്ത് അസോസിയേഷൻെറ കീഴിൽ വരുന്ന മെമ്പർ ഹോസ്പിറ്റലുകൾ ഗവൺമെൻറ് നിർദ്ദേശിക്കുന്ന ശമ്പളം നല്കണം. CHAI യ്ക്ക് ഇത് നിർദ്ദേശിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. നടപ്പാക്കാനുള്ള അധികാരമില്ല. കാരണം ഓരോ ഹോസ്പിറ്റലുകളും ഓരോ വ്യത്യസ്ത മാനേജ്മെന്റുകളുടെ കീഴിലാണ്. പല ഹോസ്പിറ്റലുകളും രൂപതകളുടെ നിയന്ത്രണത്തിലാണ്. മിക്കവയും സ്വതന്ത്രമായ നിലയിൽ പ്രവർത്തിക്കുന്നവയുമാണ്. ഇക്കാര്യത്തിൽ ഗവൺമെൻറിനു മാത്രമേ അധികാരം ഉപയോഗിക്കാനാവുകയുള്ളൂ” CHAI ഡയറക്ടർ ജനറൽ റവ.ഡോ. മാത്യു എബ്രാഹാം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ നല്കിയിരിക്കുന്ന നിർദ്ദേശം സംസ്ഥാനത്തെ കാത്തലിക് ഹോസ്പിറ്റലുകൾ നഴ്സുമാരുടെ ശമ്പള വർദ്ധനയുടെ കാര്യത്തിൽ നടപ്പാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് KCBC യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. കെസിബിസിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് നടപ്പാക്കാൻ ഹോസ്പിറ്റലുകൾ തയ്യാറാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇതുവരെയും ഹോസ്പിറ്റലുകൾ ശമ്പള വർദ്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്തതു മലയാളം യുകെ ചൂണ്ടിക്കാണിച്ചപ്പോൾ ഇനിയും ഒരു മാസം സമയമുണ്ടല്ലോ എന്നും ഓഗസ്റ്റ് 31 ന് ശമ്പളം ലഭിക്കുമ്പോൾ വർദ്ധിപ്പിച്ച തുക നഴ്സുമാർക്ക് കിട്ടുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ഫാ. വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. KCBC ഇറക്കിയിരിക്കുന്ന സർക്കുലർ ഹോസ്പിറ്റൽ മാനേജ്മെൻറുകൾ നടപ്പാക്കാനായി നല്കിയിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരളയുടെ (CHAKE) കീഴിൽ 10 ൽ കൂടുതൽ ബെഡുള്ള 193 ഹോസ്പിറ്റലുകളും 13 നഴ്സിംഗ് സ്കൂളുകളുമുണ്ട്. ഫാ. തോമസ് വൈക്കത്തുപറമ്പിലാണ് CHAKE യുടെ കേരള സ്റ്റേറ്റ് പ്രസിഡന്റ്.

ജൂലൈ 17ന് പുറത്തിയ പത്രക്കുറിപ്പിൽ ആഗസ്റ്റ് മാസം മുതൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന ശമ്പളം കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നടപ്പിൽ വരുത്തണമെന്ന് കെസിബിസി നിർദ്ദേശിച്ചതായി അറിയിച്ചിരുന്നു. പരിഷ്കരിച്ച വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ആഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്നതെന്ന് പത്രകുറിപ്പിൽ പറഞ്ഞിരുന്നു.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളമായ 20,000 രൂപ നഴ്സുമാർക്ക് നല്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന സംസ്ഥാന വ്യാപകമായ പണിമുടക്ക് ജൂലൈ 20ന് മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. ശമ്പള വർദ്ധനയ്ക്ക് ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുഎൻഎയ്ക്ക് ഉറപ്പു നല്കിയിരുന്നു.

സേവ്യര്‍ ജൂലപ്പന്‍

കൊളോണ്‍: ജര്‍മ്മനിയിലെ കോളോണില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-ാം പ്രവാസി സംഗമത്തിന്റെ 2-ാം ദിവസം നടന്ന വനിതാ സമ്മേളനം ശ്രദ്ധേയമായി. മലയാളി പ്രവാസി സമൂഹത്തിന്റെ വളര്‍ച്ചയിലും ഇവര്‍ രാജ്യത്തിന് നല്‍കുന്ന വികസന പങ്കാളിത്തത്തിനും പിന്നിലുള്ള ശക്തമായ ശ്രോതസ്സും പിന്തുണയുമായി നിലകൊള്ളുന്ന വനിതകളുടെ കൂട്ടായ്മ പ്രവാസി സംഗമത്തിന് അര്‍ത്ഥ പൂര്‍ണമായ മാറ്റുകൂട്ടി.

ജെമ്മ ഗോപുരത്തിങ്കലിന് ഒപ്പം വിവിധ പരിപാടികള്‍ക്ക് എല്‍സി വേലൂക്കാരന്‍, മറിയാമ്മ ചന്ദ്രത്തില്‍, ലില്ലി ചക്യാസ്, ഡോ. ലൂസി ജൂലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ‘പ്രവാസി മലയാളികളും, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും’ എന്ന വിഷയത്തില്‍ ജി.എം.എഫ് ഇക്കണോമിക്‌സ് ഫോറം സെമിനാറും ചര്‍ച്ചയും നടത്തപ്പെട്ടു. കേന്ദ്ര പ്രവാസി കാര്യ വകുപ്പും കേരള നോര്‍ക്കയും പ്രവാസികളുടെ പ്രതീക്ഷയ്ക്ക് ഒത്തവിധം മതിയായ ആശയസംവാദം നടത്തി കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.

സംഗമത്തില്‍ വെച്ച് സിറിയക് ചെറുകാടിന്റെ 5-ാമത്തെ ഓഡിയോ സിഡിയായ സത്യനാദത്തിന്റെ പ്രകാശനം ജി.എം.എഫ്. ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, ജോസ് പുന്നാംപറമ്പിലിന് നല്‍കി നിര്‍വ്വഹിച്ചു. പ്രവാസി സംഗമത്തിന്റെ 2-ാം ദിനത്തിലും അര്‍ദ്ധരാത്രിയും കടന്നുപോയ കലാസായാഹ്നം വലിയ ആവേശമായി മാറി.

ഇന്ന് (വെള്ളിയാഴ്ച) നടക്കുന്ന സെമിനാറിന് ഡോ. ജോസഫ് തെരുവത്ത് നേതൃത്വം നല്‍കും. കലാസായാഹ്നത്തില്‍ മേരി ക്രീഗര്‍, സിറിയക് ചെറുകാട്, എല്‍സി വേലൂക്കാരന്‍, ഫാ. സന്തോഷ്, സെബാസ്റ്റിന്‍ കിഴക്കേടത്ത്, ജോയ് വെള്ളാരങ്കാലയില്‍, ഔസേപ്പച്ചന്‍ കിഴക്കേടം, പോള്‍ പ്ലാമൂട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റജി നന്തികാട്ട്

ലണ്ടന്‍: യുകെയിലെ ഭാഷാസ്‌നേഹികളുടെ പൊതുവേദിയായ ലണ്ടന്‍ മലയാള സാഹിത്യവേദി ഭാരവാഹികളെ തെരെഞ്ഞെടുത്തു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. റജി നന്തികാട്ട് സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ ആയി തുടരും. ടോണി ചെറിയാന്‍ ചാരിറ്റി വിഭാഗം കണ്‍വീനര്‍ ആകും. നാടക കലാകാരനും സംഘാടകനുമായ ജെയ്‌സണ്‍ ജോര്‍ജ് സംഘടനയുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. ജോബി ജോസഫിനെ സാഹിത്യ വിഭാഗം കണ്‍വീനറായും ഷാജന്‍ ജോസഫിനെ സാമ്പത്തിക വിഭാഗം ഭാരവാഹിയായും തെരഞ്ഞെടുത്തു.

റോയി വര്‍ഗീസ്(ചാരിറ്റി-ജോയിന്റ് കണ്‍വീനര്‍), ജോഷി കുളത്തുങ്കല്‍ (കലാ സാംസ്‌കാരികം-ജോയിന്റ് കണ്‍വീനര്‍), സീനജ് തേത്രോന്‍(സാഹിത്യം-ജോയിന്റ് കണ്‍വീനര്‍), ഏബ്രഹാം വര്‍ക്കി (സാമ്പത്തികം-ജോയിന്റ് കണ്‍വീനര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍. സംഘടനയുടെ ഉപദേശകസമിതി അംഗങ്ങളായി സി.എ.ജോസഫ്, അഡ്വ. സന്ദീപ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ മുളകുവള്ളിയിലെ ബോയിസ് ഹൗസ് അനാഥമന്ദിരത്തിനു വേണ്ടി നടത്തിവരുന്ന ചാരിറ്റിയിലൂടെ ലഭിച്ച 1000 പൗണ്ടിന്റെ ചെക്ക് ബെര്‍മിംഗ്ഹാമില്‍ നിന്നും നാട്ടില്‍ പോയ ജെയ്‌മോന്‍ ജോര്‍ജ് ഇപ്പോള്‍ നാട്ടിലുള്ള ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗം ഡിജോ ജോണ്‍, ബാബു ജോസഫ്, സജു ജോസഫ് എന്നിവരുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായ ചടങ്ങില്‍ വച്ച് ഡിജോ ജോണിന്റെ കുട്ടി ജോഹന്‍ സിസ്റ്റര്‍ ലിസ് മേരിക്കു കൈമാറി. ഞങ്ങള്‍ ചാരിറ്റി കളക്ഷന്‍ അവസാനിപ്പിച്ചതിന് ശേഷം ഇപ്പോള്‍ നാട്ടിലുള്ള ഒരു ലിവര്‍പൂള്‍ മലയാളി ഫോണില്‍ വിളിച്ചു എന്റെ വക 200 പൗണ്ട് ആ കുട്ടികള്‍ക്ക് നല്‍കണം എന്നു അറിയിച്ചിട്ടുണ്ട്. ഈ പണം അടുത്ത മാസം നാട്ടില്‍ പോകുന്ന നെടുങ്കണ്ടം സ്വദേശിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിന്റെ കൈവശം കൊടുത്തുവിട്ടു സിസ്റ്ററിനു കൈമാറുമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.

ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുന്‍പ് വാങ്ങി കൊടുത്ത ടിവിയും പ്രിന്ററും ഇപ്പോള്‍ കൊടുത്ത 1200 പൗണ്ടും ഉള്‍പ്പെടെ 1,35,000 രൂപയോളം ശേഖരിച്ചു നല്‍കാന്‍ കഴിഞ്ഞു എന്നതില്‍ അത്യധികമായ സന്തോഷമുണ്ട്. അതിനു ഞങ്ങളെ സഹായിച്ച എല്ലാ നല്ല യുകെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

തുടരെ തുടരെ ചെയ്യുന്ന ചാരിറ്റിയെ ആളുകള്‍ എങ്ങനെ കാണും എന്ന ഒരു സന്ദേഹം ഞങ്ങള്‍ക്കുണ്ടായിരുന്നതുകൊണ്ട് ഈ ചാരിറ്റി ഓണത്തിന് നടത്താനാണ് ഇടുക്കി ചാരിറ്റിയുടെ കമ്മറ്റിയില്‍ ആലോചിച്ചത്. എന്നാല്‍ നമ്മള്‍ ആ കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കമറ്റിയില്‍ നിലപാട് സ്വികരിച്ചു. കുറഞ്ഞത് നമുക്ക് ഒരു അന്‍പതിനായിരം രൂപ കൊടുക്കാന്‍ കഴിയും അതുകൊണ്ട് ചാരിറ്റി തുടങ്ങാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. ഞങ്ങള്‍ ഉദേശിച്ചതിലും വലിയ പിന്തുണയും സഹായവുമാണ് ഞങള്‍ക്കു നിങ്ങളില്‍ നിന്നും ലഭിച്ചത്.

സിസ്റ്റര്‍ ലിന്‍സ് മേരിയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട് സംസാരിച്ച വീഡിയോ സംഭാഷണം കേട്ട് യുകെയില്‍ നിന്നും ഗള്‍ഫില്‍നിന്നും നാട്ടില്‍ വന്ന ഒട്ടേറെപ്പേര്‍ അവിടെ വന്നു സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നു പറഞ്ഞു. അതുപോലെ തൊടുപുഴയില്‍ നിന്നും വന്ന ഒരു സ്ത്രീ എല്ലാ കുട്ടികള്‍ക്കും ടീഷര്‍ട്ട് വാങ്ങി തന്നുവെന്നും പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം വാഗ്ദാനം ലഭിക്കുന്നുണ്ട് എന്നു സിസ്റ്റര്‍ അറിയിച്ചു. വിദേശത്തുള്ളവര്‍ നാട്ടില്‍ വരുമ്പോള്‍ അവിടെ വന്നു കാണുമെന്നു പലരും ഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ അറിയിച്ചു. ഒരിക്കല്‍ കൂടി സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു

സേവിയര്‍ ജൂലപ്പന്‍

കോളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-ാം അന്തര്‍ ദേശീയ പ്രവാസി സംഗമത്തിന്റെ ഉദ്ഘാടനം ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ ഭദ്രദീപം തെളിച്ച് നിര്‍വ്വഹിച്ചു. കോളോണിലെ ഐഫലില്‍ നടക്കുന്ന സംഗമം അഞ്ചുദിവസം വൈവിധ്യങ്ങളാര്‍ന്ന പരിപാടികളോടുകൂടി നീണ്ടുനില്‍ക്കും.

1960-കള്‍ മുതല്‍ യൂറോപ്പില്‍ എത്തി വിവിധ രാജ്യങ്ങളില്‍ സാമൂഹ്യ-സാംസ്‌കാരിക – തൊഴില്‍ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി മലയാളികള്‍ സംഗമത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. സംഗമത്തിന്റെ അഞ്ചുദിവസങ്ങളിലും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാ- സാഹിത്യ സായാഹ്നങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

ബുധനാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന യോഗത്തില്‍ ജി.എം.എഫ്. ജര്‍മ്മന്‍ പ്രസിഡന്റ് സണ്ണി വേലൂക്കാരന്‍, ഷേറര്‍ അപ്പച്ചന്‍ ചന്ദ്രത്തില്‍, പോള്‍ പ്ലാമൂട്ടില്‍, തോമസ് ചക്യാത്ത്, എന്നിവര്‍ സംസാരിച്ചു.

വ്യാഴാഴ്ച രാവിലെ നടക്കുന്ന സെമിനാര്‍ ജി.എം.എഫ് ഇക്കണോമിക്ക് ഫോറം പ്രസിഡന്റ് അഡ്വ. സേവ്യര്‍ ജൂലപ്പന്‍ നയിച്ചു. വൈകുന്നേരം നടക്കുന്ന വനിത ഫോറം സമ്മേളനത്തിന് ജെമ്മ ഗോപുരത്തിങ്കല്‍, എള്‍സി വേലൂക്കാരന്‍, ലില്ലി ചക്യാത്ത്, മറിയാമ്മ ചന്ദ്രത്തില്‍, ഡോ. ലൂസി ജൂലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഉദ്ഘാടന ദിവസം സിറിയക് ചെറുകാട്, വിയന്ന നയിച്ച സംഗീത സദസ്സ് സംഗമത്തിന് കൊഴുപ്പുകൂട്ടി. മേരി ക്രിഗര്‍ നേതൃത്വം നല്‍കുന്ന യോഗപരിശീലന ക്ലാസുകളും നടത്തപ്പെടുന്നുണ്ട്.

കെ.ഡി.ഷാജിമോന്‍

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 16-ന് ഈ വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കും. അന്നേദിവസം രാവിലെ 11 മുതലാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. ലോംഗ്‌സെറ്റില്‍ ഉള്ള ജെയിന്‍ കമ്യൂണിറ്റി സെന്ററില്‍ ആണ് പരിപാടി. വിഭവ സമൃദ്ധമായ സദ്യയും തനതായ പാരമ്പര്യ കലാപരിപാടികളും അവതരിപ്പിക്കപ്പെടും.

ഈ വര്‍ഷം എം.എം.എയുടെ നിരവധി പരിപാടികളായിരുന്നു മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ നിന്നുമെല്ലാം വ്യത്യസ്തമായ കലാപരിപാടികളാണ് സംഘടനയുടെ ശക്തരായ കലാകാരന്‍മാര്‍ ഈ വര്‍ഷത്തെ ഓണപരിപാടികള്‍ അവതരിപ്പിക്കുക.

എല്ലാ വര്‍ഷത്തെപ്പോലെ സെപ്റ്റംബര്‍ 15-ന് ”ഓണസദ്യ ഒരുക്കല്‍” നടത്തി ഒട്ടും തനിമ നഷ്ടപ്പെടുത്താതെ അംഗങ്ങള്‍ തന്നെ വിഭവസമൃദ്ധമായ സദ്യ പാചകം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
MMA PRO – 07886526706

സന്തോഷ് ജോണ്‍

ഓമ്‌നി പൊന്നോണം 2017 നോടനുബന്ധിച്ച് പ്രൊമോഷണല്‍ വീഡിയോയും. ശ്രീകാന്ത് ഗണപതിയുടെ സംവിധാനത്തില്‍ ഷിബു സുകുമാരന്‍ ആണ് വീഡിയോ നിര്‍വഹിച്ചത്. സന്തോഷ് കുമാര്‍ രചനയും ബിനു മാനുവല്‍ സംഗീതവും നിര്‍വഹിച്ചു. വീഡിയോ തയാറാക്കുന്നതിനുവേണ്ടി സഹകരിച്ച എല്ലാ കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും ഓമ്‌നി നന്ദി രേഖപ്പെടുത്തി. ഓഗസ്റ്റ് 28ന് ഡോനിഗല്‍ കെല്‍റ്റിക് എഫ്സിയുമായി സഹകരിച്ച് ഒരു ഫാമിലി ഫണ്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേയും ഓമ്നിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓണാഘോഷം പൂര്‍വാധികം ഭംഗിയാക്കുന്നതിന്റെ ഭാഗമായി റോളര്‍ ബാനറുകള്‍ സിജോ തോമസിന്റെ നേതൃത്വത്തില്‍ ഇതിനോടകം തയാറാക്കിയിട്ടുണ്ട്.

മലയാളം യുകെ ന്യൂസ് ടീം.

അക്ഷര നഗരിയായ കോട്ടയത്തിനും സാക്ഷര കേരളത്തിനും നാണക്കേട് സമ്മാനിച്ച് കോട്ടയം ഭാരത് ഹോസ്പിറ്റൽ മാനേജ്മെൻറിൻറെ നടപടികൾ പൊതുജന മധ്യത്തിൽ വിമർശന വിധേയമാകുന്നു.  ഡ്യൂട്ടിക്ക് എത്തിയ നഴ്സിനോട് നിങ്ങളുടെ കോൺട്രാറ്റ് ഇന്ന് കൊണ്ട് തീർന്നിരിക്കുന്നു. നാളെ മുതൽ ജോലിക്ക് വരേണ്ടതില്ല എന്ന രണ്ടു വാചകത്തിൽ, വർഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്നവരെ പുറത്താക്കി കുപ്രസിദ്ധി നേടിയിരിക്കുകയാണ് ഹോസ്പിറ്റൽ മാനേജ്മെൻറ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ യൂണിറ്റ് ആരംഭിച്ചതു മുതൽ ആണ് മാനേജ്മെന്റിൻറെ പ്രതികാര നടപടികൾ ആരംഭിച്ചത്. പ്രശ്നം പരിഹരിക്കാൻ ഇടപെടേണ്ട ചില ഉദ്യോഗസ്ഥർ അവരുടെ ബന്ധുക്കൾക്ക് ഇവിടെ സൗജന്യ ചികിത്സ തരപ്പെടുത്തിയതായി പറയപ്പെടുന്നു. മാനേജ്മെന്റിൻറെ സൗജന്യ സുഖചികിത്സ ലഭിക്കുന്നതിനാൽ ഉത്തരവാദിത്വപ്പെട്ട മേലധികാരികൾ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുന്നതിൽ വിമുഖത കാട്ടുകയാണ്.

യുഎൻഎയുമായി ബന്ധപ്പെട്ട നോട്ടീസ് കൊടുക്കാൻ ചെന്ന നഴ്സിനോട് അപമര്യാദയായി പെരുമാറിയ നഴ്സിംഗ് സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ ഒന്നടങ്കം മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ നഴ്സിംഗ് സൂപ്രണ്ട് പരസ്യമായി മാപ്പ് പറഞ്ഞതിനെ തുടർന്ന് നഴ്സുമാർ സമരം പിൻവലിക്കുകയായിരുന്നു. ജോലിക്ക് കയറിയ നഴ്സുമാരെ മാനസികമായി തളർത്തുന്ന നീചമായ നടപടികളാണ് പിന്നീട് മാനേജ്മെന്റിൻറെ ഭാഗത്തു നിന്ന് ഉണ്ടായത്. നഴ്സുമാരെയും യുഎൻഎ ഭാരവാഹികളെയും പൊതുജന മധ്യത്തിൽവച്ച് പരസ്യമായി അപമാനിക്കുന്ന പ്രവർത്തനമാണ് മാനേജ്മെൻറ് നടത്തിയത്.

ജോലിയിലുള്ള നഴ്സുമാരോട് മുദ്രപത്രത്തിൽ ഒപ്പിട്ടു വാങ്ങിയാണ് പീഡനത്തിൻറെ തുടക്കം. ഹോസ്പിറ്റൽ മാനേജ്മെന്റ് തങ്ങളുടെ ഇഷ്ടമനുസരിച്ച് കോൺട്രാക്റ്റ് കാലാവധി പിന്നീട് തീരുമാനിക്കും. നഴ്സുമാരെ ചൊൽപ്പടിയ്ക്കു നിർത്താനുള്ള ആയുധമായി ഈ മുദ്രപത്രം പിന്നെ മാറുകയായി. അഞ്ചു നഴ്സുമാരെയാണ് കോൺട്രാക്റ്റ് കാലാവധി കഴിഞ്ഞു എന്ന് പറഞ്ഞ് മാനേജ്മെൻറ് നോട്ടീസ് പോലും നല്കാതെ തൊഴിൽ രഹിതരാക്കിയത്. ഇവരെ തിരികെ ജോലിയിൽ എടുക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ആഗസ്റ്റ് ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ നഴ്സുമാർ നോട്ടീസ് നല്കിയിട്ടുണ്ട്.

ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാർ ഈവനിംഗ് ഷിഫ്റ്റിനു ശേഷം പാതിരാത്രിയിൽ വീട്ടിൽ പോവേണ്ട രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഷിഫ്റ്റിൻറെ സമയം പുനക്രമീകരിക്കാനും മാനേജ്മെൻറ് തയ്യാറാകണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെൻറെ സൽപ്പേരിനു കളങ്കം വരുത്തി എന്നാരോപിച്ചു കൊണ്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അംഗങ്ങൾക്ക് എതിരെ ആക്ഷേപം ചൊരിഞ്ഞ് സമൂഹ മധ്യത്തിൽ താറടിക്കുന്ന രീതിയിലാണ് മാനേജ്മെന്റ് ഇവിടെ പെരുമാറുന്നത്. ഇവിടെ ജോലി ചെയ്യുന്ന 150 ലേറെ യുഎൻഎ അംഗങ്ങളായ നഴ്സുമാർ പിരിച്ചുവിടലിൻറെ ഭീഷണി നേരിടുന്നുണ്ട്.

 

ബിനോയി ജോസഫ്

അനശ്വരതയുടെ പൂന്തോപ്പിൽ ആ കൊച്ചു മാന്ത്രികൻ വിരാജിക്കുന്നു. റോണി ജോൺ  വിടവാങ്ങിയിട്ട് ഇന്നു മൂന്നു വർഷം പൂർത്തിയാവുന്നു. യുവത്വത്തിൻറെ പ്രസരിപ്പിൽ ഹണ്ടിംഗ്ടണിൻറെ ആവേശമായിരുന്ന റോണിയെ സ്കൂൾ അവധിക്കാലത്താണ് ദുരന്തം തേടിയെത്തിയത്. യുകെയിലെ മലയാളി സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തി റോണി 2014 ജൂലൈ 24 ന് ഹണ്ടിംഗ്ടണിലെ ഗ്രേറ്റ് ഔസ് നദിയിൽ കാണാതാവുകയായിരുന്നു. മലയാളി സമൂഹത്തിന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥന വിഫലമായി. എമർജൻസി സർവീസുകൾ മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം റോണിയെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്ത മജീഷ്യനായ റോയി കുട്ടനാടിൻറെയും ലിസി ജോണിൻറെയും മകനായ റോണി ജോണിൻറെ വേർപാട് ഞെട്ടലോടെയാണ് യുകെയിലെ മലയാളി സമൂഹം ശ്രവിച്ചത്. സെന്റ് പീറ്റേർസ് സ്കൂളിലെ ഇയർ 9 സ്റ്റുഡൻറായിരുന്നു ജോൺ. തൻറെ കൂട്ടുകാരോടൊപ്പം നദിയിൽ സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ ഇറങ്ങിയ റോണിയെ വിധി തട്ടിയെടുത്തു.

റോണി ജോണിൻറെ മൂന്നാം ചരമദിനത്തിൽ മലയാളം യുകെ കുടുംബത്തിൻറെ സ്നേഹപുഷ്പങ്ങൾ സമർപ്പിക്കുന്നു.

പീറ്റർബറോയിലാണ് റോയിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. റോണിയുടെ ഓർമ്മയിൽ പ്രാർത്ഥനാ പുഷ്പങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും റോയിയുടെ വസതിയിൽ ഇന്ന് ജൂലൈ 24 ന് ഒത്തു ചേർന്നു. ഫാ. ജേക്കബ് എബ്രാഹാമിൻറെ നേതൃത്വത്തിൽ അനുസ്മരണ പ്രാർത്ഥന നടന്നു. ബാബു പുല്ലാട് അനുസ്മരണാ പ്രഭാഷണം നടത്തി. റോണി ജോണിൻറെ സ്മരണയിൽ ഒന്നാം ചരമവാർഷികത്തിൽ ഹണ്ടിംഗ് ടൺ അലയൻസ് ഫോർ ഇന്ത്യൻസ്, ലോക്കൽ കൗൺസിലിൻറെ സഹകരണത്തോടെ ഹണ്ടിംഗ്ടണിലെ പാർക്കിൽ റോണി ജോൺ മെമ്മോറിയൽ ബെഞ്ച് സ്ഥാപിച്ചിരുന്നു.

നിരവധി സ്റ്റേജുകളിൽ മാന്ത്രിക വിദ്യയുടെ രസച്ചരടുകൾ സദസിനു മുന്നിൽ അവതരിപ്പിക്കുന്നതിൽ തൻറെ പിതാവ് റോയി കുട്ടനാടിൻറെ വലംകൈയായിരുന്നു റോണി. കലാകായിക പഠനരംഗത്തും മിടുക്കനായിരുന്ന റോണിയുടെ അകാല വേർപാട് പിതാവ് റോയിക്ക് അമ്മ ലിസിയും അനുജൻ റോഷനും താങ്ങാനാവുന്നതിൽ ഏറെയായിരുന്നു. ഹണ്ടിംഗ്ടണിലെ മലയാളി കൂട്ടായ്മയിലെ സജീവസാന്നിധ്യമായിരുന്നു റോണി ജോൺ. റോണിയുടെ മരണത്തെ തുടർന്ന് റോയി കുട്ടനാട്  തൻറെ സ്റ്റേജ് ഷോകൾക്ക് ഇടവേള നല്കി. ഒരു വർഷത്തിനുശേഷം റോണിയുടെ അനുജൻ റോഷൻ തൻറെ പിതാവിനൊപ്പം മാജിക് ഷോ പുനരാരംഭിച്ചു.

2011 ലാണ് റോയി കുട്ടനാടും കുടുംബവും യുകെയിലെത്തുന്നത്. ദുബായിയിൽ 18 വർഷത്തോളം ജോലി ചെയ്തതിനു ശേഷമാണ് റോയി  മണലാരണ്യത്തോട് വിട പറഞ്ഞത്. മാജിക്കിനെ ജീവനോളം സ്നേഹിക്കുന്ന റോയി എടത്വ പള്ളിപറമ്പിൽ കുടുംബാംഗമാണ്. യുഎഇയിൽ 800 ഓളം സ്റ്റേജുകളിൽ റോയി ഇന്ദ്രജാല പ്രകടനം നടത്തിയിട്ടുണ്ട്. യുകെയിലും നിരവധി സ്റ്റേജുകളിൽ റോയി മാന്ത്രിക ചാരുത പുറത്തെടുത്തു കഴിഞ്ഞു. മാജിക് വിദ്യകൾ യുകെയിലെമ്പാടും എത്തിച്ച് കൂടുതൽ ജനകീയവൽക്കരിക്കാനുള്ള പരിശ്രമത്തിലാണ് റോയി കുട്ടനാട്. (Mobile :07988444567

ബിബിന്‍ ഏബ്രഹാം

സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ്’ നടത്തുന്ന മൂന്നാമത് അഖില യു.കെ വടംവലി മത്സരം സെപ്റ്റംബര്‍ 24ന് ഞായറാഴ്ച്ച കെന്റിലെ ഹിലഡന്‍ബോറോയില്‍ വെച്ചു നടക്കും. യുകെയിലെ ഒരോ മലയാളിയും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന കരുത്തിന്റെ പോരാട്ടത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം തുടര്‍ച്ചയായി അഖില യുകെ വടംവലി മത്സരം നടത്തി യുകെയിലെ മലയാളികള്‍ക്കിടയില്‍ വടംവലി മത്സരത്തിനു പുതിയ മാനവും രൂപവും പ്രദാനം ചെയ്ത സഹൃദയ വീണ്ടും അഖില യുകെ വടംവലി മത്സരവുമായി കടന്നു വരുന്നത് കഴിഞ്ഞ കാലഘട്ടത്തിന്റെ എല്ലാ ആവേശവും അനുഭവസമ്പത്തും ഉള്‍കൊണ്ടാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും യു.കെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പന്ത്രണ്ടോളം ടീമുകള്‍ പങ്കെടുത്തു ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തിങ്ങിനിറഞ്ഞ ആയിരത്തില്‍പരം കാണികളുടെ ആവേശം വാനോളമുയര്‍ത്തിയിരുന്നു.

ഈ വേളയും യുകെയിലെ പ്രമുഖ ടീമുകള്‍ എല്ലാം തന്നെ പങ്കെടുക്കുന്ന കരുത്തിന്റെ പോരാട്ടം കാണികള്‍ക്ക് അത്യാഹ്ലാദത്തിന്റെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കമെന്നതില്‍ സംശയം ലവലേശമില്ല. ഈ പോരാട്ടത്തിന്റെ എല്ലാ ആവേശവും ഒപ്പിയെടുത്തു ലോക മലയാളികള്‍ക്കു ലൈവായി കാണുവാന്‍ ഉള്ള സൗകര്യം ഗര്‍ഷോം ടിവി ഒരുക്കുന്നതാണ്. ഈ മത്സരത്തിനോടൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് ആസ്വദിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ബൗണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ്, മറ്റു മത്സരങ്ങള്‍ കൂടാതെ ലക്കി ഡ്രോ, ലേലം വിളി, മിതമായ നിരക്കില്‍ രുചിയൂറും കേരളാ ഫുഡ് സ്റ്റാള്‍, സൗജന്യ പാര്‍ക്കിംഗ് തുടങ്ങിയവ സഹൃദയ ഒരുക്കുന്ന സവിശേഷതകള്‍ ആണ്.

മലയാളി മനസ്സിന്റെ എക്കാലത്തെയും ആവേശവും അഹങ്കാരവുമായ കരുത്തിന്റെ പോരാട്ടത്തിന്റെ എല്ലാ ഒരുക്കങ്ങളും അതിന്റെ പൂര്‍ണതയിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ആരായിരിക്കും ഈ വര്‍ഷത്തെ മല്ലന്മാര്‍, ആരായിരിക്കും അട്ടിമറി വീരന്മാര്‍, ആരായിരിക്കും സഹൃദയയുടെ ചാമ്പ്യന്‍ ട്രോഫി ഉയര്‍ത്തുക എന്നു അറിയുവാനായി വടംവലിയെ സ്‌നേഹിക്കുന്ന ഒരോ യു.കെ മലയാളിയും കെന്റിലേക്ക് ഉറ്റുനോക്കുകയാണ്.

ഈ പോരാട്ടം ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ ടീം സഹൃദയ യുകെയിലെ എല്ലാ വടംവലി ടീമുകളുടെയും വടംവലി പ്രേമികളുടെയും ഹൃദയം നിറഞ്ഞ പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ്. ടീം രജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക.

പ്രസിഡന്റ്- സെബാസ്റ്റ്യന്‍ എബ്രഹാം – 07515120019
സെക്രട്ടറി – ബിബിന്‍ എബ്രഹാം- 07534893125
ട്രഷറര്‍ – ബേസില്‍ ജോണ്‍- 07710021788

മത്സരം നടക്കുന്ന വേദിയുടെ വിലാസം
Sackville school, Tonbridge Road, Hildenborough, Kent, TN11 9HN

RECENT POSTS
Copyright © . All rights reserved