Uncategorized

ലിവർപൂൾ/ വിരാൾ: യുകെ മലയാളികൾക്ക് ഇത് ദുഃഖത്തിന്റെ നാളുകൾ. ലിവർപൂളിനടുത്തു ബെർക്കൻ ഹെഡ്‌ ,റോക്ക് ഫെറിയിൽ  താമസിച്ചിരുന്ന വിദ്യാർത്ഥിയായിരുന്ന വിചിൻ വർഗ്ഗീസ്സ് (23) എന്ന യുവാവിനെയാണ്  ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ നിലയിൽ കാണപ്പെട്ടത്.

സംഭവം ഇങ്ങനെ. ഇന്നലെ വൈകീട്ട് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. ഒരു ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു പരേതനായ വിചിൻ വർഗ്ഗീസ്സ് താമസിച്ചിരുന്നത്. ലിവർപൂളിൽ നിന്നും ഏകദേശം അരമണിക്കൂർ യാത്ര ചെയ്തു ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു പഠിച്ചിരുന്നത്.  ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിൽ വേറെയും മലയാളികൾ ഉണ്ടായിരുന്നു. ഇവർ ഇന്നലെ വൈകീട്ടോടെ ഷോപ്പിങ്ങിനായി പുറത്തുപോയിരുന്നു.

ആറ് മണിയോടെ ആണ് പുറത്തുപോയ മലയാളികൾ തിരിച്ചുവരുന്നത്. കൂട്ടുകാരൻ എന്തെടുക്കുന്നു എന്നറിയാനായി കതകിൽ തട്ടിയത്. എന്നാൽ കതക് അടച്ചിട്ടില്ലായിരുന്നു. കതകു തുറന്നു നോക്കിയ മലയാളി സുഹൃത്തുക്കൾ കണ്ടത് മരിച്ചു കിടക്കുന്ന വിചിൻ വർഗ്ഗീസ്സിനെയാണ്‌ എന്നാണ് അറിയുന്നത്.

ഉടൻ തന്നെ ആംബുലൻസ് സർവീസ്, പോലീസ് എന്നിവർ എത്തി. ഫ്ലാറ്റ് കോർണർ ചെയ്യുകയും ചെയ്തു. പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയപ്പോൾ മാത്രമാണ് പുറംലോകമറിയുന്നത്.

പുറത്തുവരുന്ന വിവരമനുസരിച്ചു മലയാളി സ്ഥാപനം വഴി കെയറർ ആയായിട്ടാണ് വിചിൻ വർഗ്ഗീസ്സ് ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ ജോലി ചെയ്തിരുന്ന സ്ഥാപനം സ്ഥിരജോലി വാഗ്‌ദാനം ചെയ്തിരുന്നു എന്നും ആ ജോലി ലഭിക്കുന്നതുമായി ഏജൻസിയുമായി ചില തർക്കങ്ങൾ ഉടലെടുത്തു എന്നും പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം. എന്തായാലും റൂമിൽ നിന്നും ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്.

എന്നിരുന്നാലും സംഭവം നാട്ടിൽ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. വിചിൻ കൊല്ലം, കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്.

വിചിൻ വർഗ്ഗീസ്സിന്റെ അകാല വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെ യുടെ അനുശോചനം അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

നാടകരംഗത്ത് നിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു. കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

അനുസ്മരിച്ച് ഹരിശ്രീ അശോകന്‍. കൊച്ചു പ്രേമന്‍ ഒരു ഹാസ്യനടന്‍ മാത്രമല്ല. അദ്ദേഹം ഒന്നിനേക്കുറിച്ചും പരാതി പറഞ്ഞിരുന്നില്ലെന്നും ഹരിശ്രീ അശോകന്‍ ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കലയോടുള്ള സ്‌നേഹം തന്നെയാണ് ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത്. ഒരുപാട് വേഷങ്ങള്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തിളക്കത്തില്‍ അദ്ദേഹം ചെയ്ത വേഷം ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. ശരിക്കും എനിക്ക് ആ പടത്തില്‍ അഭിനയിക്കാന്‍ പറ്റില്ലായിരുന്നു. അന്ന് വേറൊരു വേഷമുണ്ട് അത് ചെയ്യാമോ എന്ന ചോദിച്ചു. അങ്ങനെയാണ് വെളിച്ചപ്പാടിന്റ വേഷമുണ്ട് എന്ന് പറഞ്ഞു. വെളിച്ചപ്പാട് ഞാന്‍ ചെയ്യില്ല, എന്ന് പറഞ്ഞപ്പോള്‍ കൊച്ചു പ്രേമന്‍ ചേട്ടനെ വിളിക്കുകയായിരുന്നു.-

സിനിമയില്‍ അഭിനയിക്കാന്‍ വന്നാലും ലൊക്കേഷനില്‍ വന്നാലും ഷൂട്ടില്ലാത്ത സമയത്തും ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ഞാന്‍ പ്രേമാ എന്നാണ് വിളിക്കുന്നത്. ഡാ പ്രേമ എന്ന് വിളിക്കും. അത് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ഞങ്ങള്‍ അത്ര കമ്പനിയായിരുന്നു.

ശബ്ദത്തിലും ശരീര ഭാഷയിലും ഡയലോഗ് ഡെലിവറിയിലും മലയാള സിനിമയ്ക്ക് ഒരു സ്വത്തായിരുന്നു ഹരിശ്രീ അശോകന്‍ പറഞ്ഞു.

നാടകവേദികളിലൂടെ രാകിമിനുക്കിയെടുത്ത അഭിനയ ചാതുര്യമായിരുന്നു കൊച്ചു പ്രമേന്‍ എന്ന നടനുണ്ടായിരുന്നു. അത് കൊണ്ട് തന്നെ സിനിമയിലായാലും സീരിയലിലായാലും താന്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ ഒരിക്കലും കൊച്ചുപ്രമേന്റെ കൈവിട്ട് പോയിരുന്നില്ല. ഒരു കാലഘട്ടത്തില്‍ ഏതാണ്ട് ഒരേ വേഷങ്ങളില്‍ തളച്ചിടുന്ന അവസ്ഥയുണ്ടായപ്പോള്‍ പോലും കാണികളെ മടുപ്പിക്കാതെയിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും നാടകവേദികളില്‍ നിന്ന് ലഭിച്ച തികവാര്‍ന്ന അഭിനയ പരിശീലനം തന്നെയായിരുന്നു.

കെ എസ് പ്രേം കുമാര്‍ എന്ന തന്റെ യഥാര്‍ത്ഥ പേര് കൊച്ചുപ്രമേന്‍ എന്നാക്കി പരിഷ്‌കരിച്ചത് ഈ പേരില്‍ നിരവധി പേര്‍ നാടകരംഗത്തുള്ളത് കൊണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശരിക്കും സിനിമയുടെ പിറകേ പോയ ആളായിരുന്നില്ല അദ്ദേഹം. അത് കൊണ്ടായിരിക്കും 1979 ലെ തന്റെ ആദ്യ സിനിമയായ ഏഴ് നിറങ്ങള്‍ക്ക് ശേഷം പിന്നീട് വെള്ളിത്തിരയില്‍ തന്റെ മുഖം കാണാന്‍ 1997 വരെ കാത്തിരിക്കേണ്ടി വന്നത്.രാജസേനന്റെ ദില്ലിവാലാ രാജകുമാരന്‍ ആയിരുന്ന കൊച്ചുപ്രേമന്റെ ആദ്യ ചിത്രം. അതോടൊപ്പം അദ്ദേഹം സീരിയലിലും മുഖം കാണിച്ചു.

ഏട്ടാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി സ്‌റ്റേജില്‍ കയറിയതെന്ന്് കൊച്ചു പ്രേമന്‍ പറഞ്ഞിട്ടുണ്ട്. എം ജി കോളജിലെ വിദ്യാഭ്യാസം കഴിഞ്ഞതോടെയാണ് തിരുവനന്തപുരത്തെ പ്രധാന നാടകട്രൂപ്പുകളില്‍ കൊച്ചുപ്രമേന്‍ അഭിനയിച്ചുതുടങ്ങുന്നത്. കവിതാ സ്റ്റേജ് , ഗായത്രി തീയറ്റേഴ്‌സ്, വെഞ്ഞാറംമൂട് സംഘചേതന കേരളാ തീയറ്റേഴ്‌സ് തുടങ്ങിയ എണ്ണപ്പെട്ട നാടകട്രൂപ്പുകളുമായി അദ്ദേഹം സഹകരിക്കാന്‍ തുടങ്ങി. ഇതോടെയാണ് അദ്ദേഹത്തിലെ അഭിനേതാവ് തേഞ്ഞ് തേഞ്ഞ് തെളിയാന്‍ തുടങ്ങിയത്. എഴുപതുകളിലും എണ്‍പതുകളിലും തിരുവനന്തപുരത്തെ എല്ലാ പ്രധാന നാടകട്രൂപ്പുകളിലും കൊച്ചുപ്രേമനുണ്ടായിരുന്നു.

രാജന്‍ പി ദേവ് സംവിധാനം ചെയ്ത് ചേര്‍ത്തല ജൂബില തീയറ്റേഴ്‌സിന്റെ ആദിത്യമംഗലം ആര്യവൈദ്യ ശാല തുടങ്ങിയ നാടകങ്ങള്‍ കൊച്ചു പ്രേമന്‍ എന്ന അഭിനേതാവിനെ വാര്‍ത്തെടുത്തവയില്‍ പ്രധാനപ്പെട്ടതാണ്. നര്‍മ്മവും ഗൗരവതരമായ റോളുകളും ഒരേ പോലെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.സിനിമയിലും സീരിയിലിലും നര്‍മപ്രധാനമായ വേഷങ്ങളാണ് അദ്ദേഹം കൂടുതല്‍ അഭിനയിച്ചിരുന്നതെങ്കിലും നാടകത്തില്‍ വളരെ തീഷ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്ന് പോകുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി.

250 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും പ്രേക്ഷകരുടെ അംഗീകാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ചിരുന്നെങ്കിലും നാടകത്തിലേതു പോലെ വലിയ അഭിനയ സാധ്യതയാര്‍ന്ന വേഷങ്ങള്‍ തനിക്ക് ലഭിച്ചിരുന്നില്ലന്ന വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു. വില്ലന്‍വേഷങ്ങള്‍ തനിക്ക് നന്നായി ചേരുമെന്നും എന്നാല്‍ അതാരും തരാന്‍ തയ്യെറാകുന്നില്ല്ന്നും അ്‌ദ്ദേഹം ഇടക്കിടെ തമാശയായും കളിയായും പറയുമായിരുന്നു. താന്‍ മികച്ചൊരു നടനാണെന്നും വെറും ഹാസ്യനടന്‍ അല്ലന്നും ഒരിക്കല്‍ അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു.

കൊച്ചുപ്രേമന്‍ കടന്ന് പോകുമ്പോള്‍ നാടക വേദികളിലെ അനുഭവപരിസരങ്ങളില്‍ നിന്നും തന്റെ അഭിനയ സിദ്ധിയെ തേച്ചുമിനുക്കിയെടുത്ത ഒരു പ്രതിഭാധനനായ നടനെക്കൂടിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. അത്തരത്തില്‍ അധികമാരും നമ്മുടെ സിനിമാരംഗത്ത് ഇനി അവശേഷിക്കുന്നുമില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബലാത്സംഗം, കാസ്ട്രേഷൻ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ എന്നിവയെല്ലാം യുദ്ധായുധങ്ങളായി ഉപയോഗിക്കാൻ റഷ്യൻ സൈനികർക്ക് നിർദേശം ലഭിച്ചിരുന്നതായി ഉക്രൈൻ പ്രസിഡന്റിന്റെ ഭാര്യ ഒലെന സെലൻസ്‌ക തുറന്നു പറഞ്ഞു. ലണ്ടനിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിക്കവെ, വ്‌ളാഡിമിർ പുടിന്റെ സൈന്യം തന്റെ രാജ്യം ആക്രമിക്കുന്ന സമയത്ത് ലൈംഗികാതിക്രമം ആസൂത്രിതമായി ഉപയോഗിച്ചിരുന്നതായി ഒലെന വ്യക്തമാക്കി. ചില റഷ്യൻ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ ഉക്രൈനിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന് പ്രേരിപ്പിച്ചിരുന്നതായും അവർ തുറന്നു പറഞ്ഞു.

ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതുമുതൽ നിരവധി ഹീനമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകൾ കഴിഞ്ഞ മാസം യുഎൻ റിപ്പോർട്ട് കണ്ടെത്തിയതിന് പിന്നാലെയാണ് കുറ്റവാളികളെ കണക്കിൽ കൊണ്ടുവരണമെന്ന ആവശ്യം ഒലെന മുന്നോട്ടുവച്ചിരിക്കുന്നത്. ആക്രമണകാരികളായ റഷ്യൻ സൈന്യമാണ് ഈ ഭൂരിഭാഗം കുറ്റകൃത്യങ്ങളും നടത്തിയതെന്നാണ് യുഎൻ റിപ്പോർട്ടും സൂചിപ്പിക്കുന്നത്. ഉക്രേനിയൻ യുദ്ധത്തടവുകാരെ പീഡിപ്പിക്കുകയും, കാസ്റ്റ്രേറ്റ് ചെയ്യുകയും ചെയ്തതായും, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സംഘട്ടനങ്ങൾക്കിടയിലെ ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര കോൺഫറൻസിൽ ലണ്ടനിൽ സംസാരിക്കവെയായിരുന്നു ഒലെന തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്. റഷ്യൻ സൈനികർ കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് യുദ്ധത്തിന്റെ ആയുധമായി തന്നെ ഉപയോഗിക്കുന്നതായി അവർ ശക്തമായി പറഞ്ഞു. ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം സെലെൻസ്‌ക ആദ്യമായാണ് യുകെ സന്ദർശിക്കുന്നത്. ഉക്രെയ്നിൽ ഇപ്പോൾ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും സ്വതന്ത്ര ലോകത്തിൽ നിന്ന് ഒരു പ്രതികരണം ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഉക്രൈൻ പ്രഥമ വനിത വ്യക്തമാക്കി. 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യുകെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘർഷ ബാധിത പ്രദേശങ്ങളിലെ 30 ശതമാനം സ്ത്രീകളും പെൺകുട്ടികളും ലൈംഗികാതിക്രമങ്ങൾ അനുഭവിക്കുന്നതായി തെളിവുകളുണ്ടെന്നും സംഘാടകർ പറഞ്ഞു

ലോകകപ്പിൽ ഏറ്റവുമധികം ആരാധകരുള്ള അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. ലുസൈല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്റീന സൗദി പോരാട്ടം. ഖത്തര്‍ സമയം ഉച്ചക്ക് 1 മണിക്ക് നടക്കുന്ന മല്‍സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വളരെ നേരത്തെ തന്നെ വിറ്റുപോയിരുന്നു. 80000 പേര്‍ക്കാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ കളികാണാനാവുക.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഓസ്‌ട്രേലിയയും തമ്മിലാണ് മറ്റൊരു പ്രധാന മൽസരം.. ഗ്രൂപ്പ് ഡി യിലെ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരെയാണ് ഫ്രാൻസ് ബൂട്ട് കെട്ടുന്നത്. ഖത്തർ സമയം രാത്രി 10 മണിക്ക് (ഇന്ത്യൻ സമയം 12.30) അൽ ജനൂബ് സ്റ്റേഡിയത്തിൽ വെച്ചാണ് ഫ്രാൻസ് – ഓസ്ട്രേലിയ പോരാട്ടം.

മറ്റ് രണ്ട് മത്സരങ്ങൾക്ക് കൂടി ഖത്തർ ഇന്ന് സാക്ഷ്യം വഹിക്കും.ഡെന്മാർക്ക് തുണീസ്യക്കെതിരെയും മെക്‌സിക്കോ പോളണ്ടിനെതിരെയും ഇന്ന് ബൂട്ടണിയും.

ഇന്നലത്തെ അവസാന മത്സരത്തിൽ വാശിയേറിയ യു.എസ്,വെയിൽസ് പോരാട്ടം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

ഈ മാസം 20-ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽനിന്ന് ഖത്തറിലേക്ക് പോകുന്നവർക്ക് സേവനം നൽകാൻ സജ്ജമാണെന്ന് സൗദി ജവാസത്ത് (ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്) അറിയിച്ചു. കര, വ്യോമ മാർഗങ്ങളിലൂടെ ദോഹ ലക്ഷ്യമാക്കി പുറപ്പെടുന്നവർക്ക് എമിഗ്രേഷൻ അടക്കമുള്ള സേവനങ്ങൾ നൽകാൻ എല്ലാ അന്തർദേശീയ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോയന്റുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരെ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാക്കിയതായാണ് ജവാസത്ത് അധികൃതർ അറിയിച്ചത്. യാത്രക്കാർ പുറപ്പെടുമ്പോൾ മുതൽ മടങ്ങിയെത്തുംവരേക്കും ഈ സംവിധാനം നിലനിൽക്കുമെന്ന് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കര, വ്യോമ മാർഗങ്ങളിലൂടെ നവംബർ ഒന്നിനും ഡിസംബർ 23-നും ഇടയിൽ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പാസ്​പോർട്ട് ഉപയോഗിച്ച് മാത്രമേ സൗദി അറേബ്യയിൽനിന്ന് ഖത്തറിലേക്ക് യാത്ര അനുവദിക്കൂ എന്നും ജവാസത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ പൗരന്മാരേയും ഖത്തർ ഐ.ഡി കാർഡ് കൈവശമുള്ള വിദേശികളെയും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

‘ഹയ്യ’ കാർഡുള്ളവർക്കും വിനോദസഞ്ചാരികൾക്കും ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ വിവരങ്ങൾ അറിയാൻ ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രവുമായി 911 എന്ന നമ്പരിൽ ബന്ധപ്പെടാം. ലോകകപ്പ് കാലയളവിൽ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ വിവരങ്ങൾക്ക് https://hereforyou.sa/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

ക്രിസ്മസ് – പുതുവത്സര യാത്രകളും ടൂറിസം സീസണും ലോകകപ്പ് ഫുട്ബോളും വിമാന യാത്രികരുടെ തിരക്കേറ്റുമ്പോൾ ടിക്കറ്റ് നിരക്കുകൾ ഉയരുന്നത് ആകാശം മുട്ടെ; വർധന 500 % വരെ. ലോകകപ്പ് നേരിൽ ആസ്വദിക്കാൻ ഖത്തറിലേക്കു വിമാനം കയറുന്നവർക്കു കീശ പൊള്ളും. കൊച്ചി – ദോഹ ശരാശരി നിരക്ക് 20,000 – 25000 രൂപയിൽ നിന്ന് ഉയർന്നത് 60,000 – 80000 രൂപ വരെ.

കൊച്ചിയിൽ നിന്നു നേരിട്ടു ഖത്തറിലേക്കു സർവീസ് നടത്തുന്ന ഖത്തർ എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർലൈൻസ് നിരക്കുകളെല്ലാം പറക്കുന്നത് ഉയരങ്ങളിലൂടെയാണ്. യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങൾ വഴി ദോഹയിലേക്കുള്ള നിരക്കുകളുടെ സ്ഥിതിയും അങ്ങനെ തന്നെ. കൊച്ചിയിൽ നിന്ന് ഈ വിമാനത്താവളങ്ങൾ വഴി ദോഹയിലേക്കു പറക്കുന്നതിന് ഇപ്പോൾ 80,000 രൂപയോളമാണു ചെലവ്. ഡിസംബർ അവസാനം വരെ നിരക്കുകൾ ഉയർന്നു തന്നെ പറക്കും.

(വിമാന കമ്പനി, ബുക്ക് ചെയ്യുന്ന യാത്രാ ദിവസം, സമയം, പാക്കേജുകൾ എന്നിവയനുസരിച്ചു നിരക്കുകളിൽ വ്യത്യാസമുണ്ടാകാം)

 

ജെറിൻ ഡാനിയേൽ

സമുദ്രനിരപ്പിലും താഴെ കൃഷി നടക്കുന്ന നാടാണ് കുട്ടനാട്. ലോകത്ത് മറ്റെങ്ങും കാണാനാവാത്ത വിധം കുട്ടനാട്ടിലെ ജീവിതങ്ങൾ പ്രകൃതിയോട് ചേർന്ന് കിടക്കുന്നു.
ആലപ്പുഴ ജില്ലയിലെ കൈനകരി ഭാഗത്ത് നിന്നും കർഷകൻ തൻ്റെ തോണിയിൽ പുല്ല് ശേഖരിക്കുന്ന ചിത്രം. Ⓒ Jerin Daniel Photography

(2011- മലയാള മനോരമ വിക്ടർ ജോർജ് അവാർഡിന് അർഹമായ ചിത്രം )

തെലങ്കാനയിലെ ഗോദാവരി നദിയിൽ ഒഴുക്കിൽപ്പെട്ടു മരിച്ച മലയാളി വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മൃതദേഹം കണ്ടെത്തി. കപ്പുച്ചിൻ സമൂഹാംഗങ്ങളായ ഫാ. ടോണി സൈമൺ പുല്ലാടൻ, റീജന്റ് ബ്രദർ ബിജോ തോമസ് പാലംപുരയ്ക്കൽ എന്നിവരാണ് ഞായറാഴ്ച കുളിക്കാനിറങ്ങവേ നദിയിൽ മുങ്ങി മരിച്ചത്.അദിലാബാദിലെ ചെന്നൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അപകടം.

വെള്ളത്തിൽ മുങ്ങിത്താണ് ബ്രദർ ബിജോയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫാ.ടോണിയും അപകടത്തിൽപെട്ടത്. ഇരുവരും ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ സേവനം ചെയ്തു വരികയായിരുന്നു. കപ്പുച്ചിൻ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ് അംഗങ്ങളാണ് ഇരുവരും. ലണ്ടനിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദർ ബിജോ കപ്പുച്ചിൻ സമൂഹത്തില്‍ ചേർന്നത്.

കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്‌.എസ്.എസ് ലെ റിട്ടേയര്‍ഡ് അധ്യാപകന്‍ സൈമണ്‍ പുല്ലാടന്റെ മകനാണ് ഫാദര്‍: ടോണി സൈമണ്‍.

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു. ആദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. രണ്ട് നൂറ്റാണ്ടിനിടയില്‍ ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സുനക്. ബക്കിങ്ങാം കൊട്ടാരത്തിലെത്തി സുനക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി.

സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവും തന്റെ ഗവൺമെന്റിന്റെ അജണ്ടയുടെ ഹൃദയത്തിൽ സ്ഥാപിക്കുമെന്ന് യുകെ പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ ആദ്യ പ്രസംഗത്തിൽ ഋഷി സുനക് പറഞ്ഞു. “ഇത് വരാനിരിക്കുന്ന ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെ അർത്ഥമാക്കും,” ഋഷി സുനക് പറഞ്ഞു.

10 ഡൗണിംഗ് സ്ട്രീറ്റിൽ പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ ആദ്യ പ്രസംഗം നടത്തി, ഋഷി സുനക് പറഞ്ഞു, “ഇപ്പോൾ നമ്മുടെ രാജ്യം അഗാധമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കോവിഡ് -19 ന്റെ അനന്തരഫലങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു, ഉക്രെയ്നിലെ പുടിന്റെ യുദ്ധം ലോകമെമ്പാടുമുള്ള ഊർജ്ജ വിതരണ ശൃംഖലയെ അസ്ഥിരപ്പെടുത്തി.

45 ദിവസത്തെ ഭരണത്തിന് ശേഷം രാജിവെച്ച തന്റെ മുൻഗാമിയായ ലിസ് ട്രസിനെ കുറിച്ച് സംസാരിച്ച ഋഷി സുനക് പറഞ്ഞു, “രാജ്യത്തിന്റെ വളർച്ച മെച്ചപ്പെടുത്തുന്നതിൽ അവൾക്ക് തെറ്റില്ല, അത് ഒരു മഹത്തായ ലക്ഷ്യമാണ്, പക്ഷേ ചില തെറ്റുകൾ സംഭവിച്ചു.

“അവരെ പരിഹരിക്കാൻ ഭാഗികമായാണ് ഞാൻ നിങ്ങളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആ ജോലി ഉടൻ ആരംഭിക്കുകയും ചെയ്യുന്നു. ഈ ഗവൺമെന്റിന്റെ അജണ്ടയുടെ ഹൃദയത്തിൽ സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവും ഞാൻ സ്ഥാപിക്കും. ഇത് വരാനിരിക്കുന്ന ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെ അർത്ഥമാക്കും, ”റിഷി സുനക്  പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുന്‍മന്ത്രി തോമസ് ഐസക്ക്. സ്വപ്‌നയുടെ ആരോപണങ്ങള്‍ സാമാന്യയുക്തിയ്ക്ക് നിരക്കാത്തതാണെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

സ്വബോധമുള്ള ഏതെങ്കിലും മന്ത്രി മൂന്നാറിലേക്ക് സ്വപ്നയെ ക്ഷണിക്കുമോയെന്നും തോമസ് ഐസക്ക് ചോദിച്ചു.സിപിഐഎമ്മിനെ തേജോവധം ചെയ്യാനാണ് നീക്കം. തന്റെ പേര് പറഞ്ഞത് ബോധപൂര്‍വമാണ്. ആരോപണത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടും. നിയമപരമായി നേരിടണമെങ്കില്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

സ്വപ്ന ബിജെപിയുടെ ദത്തുപുത്രിയാണെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരോപണത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറുന്നതും ബിജെപിയാണ്. സ്വപ്ന സുരേഷിന് പൂര്‍ണ സംരക്ഷണം നല്‍കുന്നത് ബിജെപിയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

നയതന്ത്ര ഉദ്യോഗസ്ഥരോട് കേരളത്തിലെ സ്ഥലങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ടിരിക്കാം. വീട്ടില്‍ വരുന്നവരെ എല്ലാം മുകളിലെ സ്വീകരിക്കാറുണ്ട്. ഔദ്യോഗിക വസതിയില്‍ വന്നവര്‍ക്കെല്ലാം അത് ബോധ്യമുള്ളതാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

തോമസ് ഐസക് ലൈംഗിക താല്‍പര്യത്തോടെ ഇടപെടല്‍ നടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ‘മുന്‍ ഭര്‍ത്താവിന്റെ ഒരു വ്യക്തിഗത ആവശ്യത്തിനാണ് തോമസ് ഐസക്കിന്റെയടുത്ത് ചെന്നത്. ഒപ്പം കോണ്‍സുലേറ്റിലെ പി ആറും ഉണ്ടായിരുന്നു. അദ്ദേഹം രണ്ടാം നിലയിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. എന്നാല്‍ അദ്ദേഹം മറ്റുള്ളവരെ പോലെ ഡയറക്ടല്ല. ചില സിഗ്നലുകള്‍ തരും. മൂന്നാറിലേക്ക് കൊണ്ടുപോകാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്,’ എന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.

കെറ്ററിംഗ്‌: യുകെ മലയാളികൾക്ക് വേദന നൽകി യുകെ മലയാളി നഴ്സിന്റെ മരണം. കേറ്ററിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന  മാർട്ടിന ചാക്കോ (40) ആണ് ഇന്ന് മരണമടഞ്ഞത്. കോഴിക്കോട്  സ്വദേശിനിയാണ് പരേത. നമ്പിയാമഠത്തിൽ കുടുംബാംഗം. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയായിരുന്നു മരണം ഉണ്ടായത്.

മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന. എങ്കിലും ചികിസയുടേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ ജീവിതം നയിച്ചിരുന്ന മാർട്ടിനയുടെ വിയോഗം കെറ്ററിംഗ്‌ മലയാളികളെ മുഴുവൻ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്.

ഇന്ന് രാത്രി എട്ട് മണിവരെ ഭവനത്തിൽ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവക വികാരിയച്ചൻ അറിയിച്ചിട്ടുണ്ട്. സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാതമേ അറിയുവാൻ സാധിക്കുകയുള്ളു.

ലെസ്റ്റര്‍ ഇടവക വികാരിയും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ മാര്‍ട്ടിനയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അനുശോചനങ്ങള്‍ അറിയിക്കുകയും സംസ്കാര ചടങ്ങിനും മറ്റുമുള്ള ഒരുക്കങ്ങള്‍ക്ക് എല്ലാ സഹകരണങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്.

കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും. കോട്ടയം മാഞ്ഞൂർ  സ്വദേശിയായ അനീഷ് ചാക്കോയാണ് ഭർത്താവ്. ഇവർക്ക് നാല് കുട്ടികളുണ്ട്. രണ്ടാൺകുട്ടിയും രണ്ട് പെൺകുട്ടിയും അടങ്ങുന്ന കുടുംബം.

കെറ്ററിംഗ്‌ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. മാർട്ടിനയുടെ നാല് സഹോദരിമാരും ഒരു സഹോദരനും യുകെയിൽ തന്നെയുണ്ട് എന്നാണ് അറിയുന്നത്.

മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ  ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു. കേറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ്, സെക്രട്ടറി അരുൺ സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved