ഈ മാസം 20-ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽനിന്ന് ഖത്തറിലേക്ക് പോകുന്നവർക്ക് സേവനം നൽകാൻ സജ്ജമാണെന്ന് സൗദി ജവാസത്ത് (ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്) അറിയിച്ചു. കര, വ്യോമ മാർഗങ്ങളിലൂടെ ദോഹ ലക്ഷ്യമാക്കി പുറപ്പെടുന്നവർക്ക് എമിഗ്രേഷൻ അടക്കമുള്ള സേവനങ്ങൾ നൽകാൻ എല്ലാ അന്തർദേശീയ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോയന്റുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരെ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാക്കിയതായാണ് ജവാസത്ത് അധികൃതർ അറിയിച്ചത്. യാത്രക്കാർ പുറപ്പെടുമ്പോൾ മുതൽ മടങ്ങിയെത്തുംവരേക്കും ഈ സംവിധാനം നിലനിൽക്കുമെന്ന് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കര, വ്യോമ മാർഗങ്ങളിലൂടെ നവംബർ ഒന്നിനും ഡിസംബർ 23-നും ഇടയിൽ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പാസ്​പോർട്ട് ഉപയോഗിച്ച് മാത്രമേ സൗദി അറേബ്യയിൽനിന്ന് ഖത്തറിലേക്ക് യാത്ര അനുവദിക്കൂ എന്നും ജവാസത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ പൗരന്മാരേയും ഖത്തർ ഐ.ഡി കാർഡ് കൈവശമുള്ള വിദേശികളെയും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

‘ഹയ്യ’ കാർഡുള്ളവർക്കും വിനോദസഞ്ചാരികൾക്കും ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ വിവരങ്ങൾ അറിയാൻ ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രവുമായി 911 എന്ന നമ്പരിൽ ബന്ധപ്പെടാം. ലോകകപ്പ് കാലയളവിൽ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ വിവരങ്ങൾക്ക് https://hereforyou.sa/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

ക്രിസ്മസ് – പുതുവത്സര യാത്രകളും ടൂറിസം സീസണും ലോകകപ്പ് ഫുട്ബോളും വിമാന യാത്രികരുടെ തിരക്കേറ്റുമ്പോൾ ടിക്കറ്റ് നിരക്കുകൾ ഉയരുന്നത് ആകാശം മുട്ടെ; വർധന 500 % വരെ. ലോകകപ്പ് നേരിൽ ആസ്വദിക്കാൻ ഖത്തറിലേക്കു വിമാനം കയറുന്നവർക്കു കീശ പൊള്ളും. കൊച്ചി – ദോഹ ശരാശരി നിരക്ക് 20,000 – 25000 രൂപയിൽ നിന്ന് ഉയർന്നത് 60,000 – 80000 രൂപ വരെ.

കൊച്ചിയിൽ നിന്നു നേരിട്ടു ഖത്തറിലേക്കു സർവീസ് നടത്തുന്ന ഖത്തർ എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർലൈൻസ് നിരക്കുകളെല്ലാം പറക്കുന്നത് ഉയരങ്ങളിലൂടെയാണ്. യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങൾ വഴി ദോഹയിലേക്കുള്ള നിരക്കുകളുടെ സ്ഥിതിയും അങ്ങനെ തന്നെ. കൊച്ചിയിൽ നിന്ന് ഈ വിമാനത്താവളങ്ങൾ വഴി ദോഹയിലേക്കു പറക്കുന്നതിന് ഇപ്പോൾ 80,000 രൂപയോളമാണു ചെലവ്. ഡിസംബർ അവസാനം വരെ നിരക്കുകൾ ഉയർന്നു തന്നെ പറക്കും.

(വിമാന കമ്പനി, ബുക്ക് ചെയ്യുന്ന യാത്രാ ദിവസം, സമയം, പാക്കേജുകൾ എന്നിവയനുസരിച്ചു നിരക്കുകളിൽ വ്യത്യാസമുണ്ടാകാം)