Uncategorized

ജോയല്‍ ചെറുപ്ലാക്കില്‍

ഗൃഹാതുരത്വം നിറഞ്ഞ നാടിന്റെ ഓര്‍മ്മകളും, സൗഹൃദങ്ങളും സാംസ്‌കാരിക പൈതൃകവും മനസ്സില്‍ സൂക്ഷിക്കുന്ന അയര്‍ക്കുന്നം-മറ്റക്കര പ്രദേശങ്ങളില്‍ നിന്നും, സമീപസ്ഥലങ്ങളില്‍ നിന്നുമായി യു കെ യില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമത്തില്‍ മുഖ്യാതിഥിയായി കോട്ടയത്തിന്റെ സ്വന്തം എം പി ജോസ് കെ മാണി പങ്കെടുക്കും. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട അയര്‍ക്കുന്നം -മറ്റക്കരയിലെയും സമീപ പ്രദേശങ്ങളിലെയും കുടുംബങ്ങളുമായി നേരിട്ട് ബന്ധമുള്ള ജനപ്രതിനിധിയായ ജോസ് കെ മാണി സംഗമത്തില്‍ പങ്കെടുക്കണമെന്നുള്ള സംഘാടകരുടെ അഭ്യര്‍ത്ഥന സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. ഈ മാസം 29-നു ബെര്‍മിംഗ്ഹാമിന് അടുത്തുള്ള വോള്‍വര്‍ഹാംപ്ടണില്‍ വച്ച് നടക്കുന്ന ആദ്യ സംഗമത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കുന്നതും, ആ ദിവസം മുഴുവന്‍ സംഗമത്തില്‍ പങ്കെടുക്കുന്ന കുടുംബാംഗങ്ങളോടോത്ത് അദ്ദേഹം ചിലവഴിക്കുകയും ചെയ്യുന്നതാണ്.

നാടിന്റെ സര്‍വതോന്മുഖമായ വികസനത്തിനും, പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും നിരന്തരമായി ഇടപെടലുകള്‍ നടത്തുന്ന വിദേശകാര്യ സമിതി അംഗം കൂടിയായ ജോസ് കെ മാണി എം പി യെത്തന്നെ മുഖ്യാതിഥിയായി ലഭിച്ചതിലുള്ള സന്തോഷത്തില്‍ ആദ്യ സംഗമം കൂടുതല്‍ ശ്രദ്ധേയവും പ്രൗഢോജജ്വലവുമാക്കാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകരും ഓരോ കുടുംബാംഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.

സംഗമത്തിന്റെ ജനറല്‍ കണ്‍വീനര്‍ കൂടിയായ സി.എ ജോസഫ് രചിച്ച്, ജോജി കോട്ടയം ഈണം നല്‍കി, സുരേഷ് അയിരൂര്‍ ആലപിച്ച നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മനോഹര ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ, യു-ട്യൂബില്‍ റിലീസ് ചെയ്ത സംഗമത്തിന്റെ തീം സോങ്ങ് വീഡിയോ ഇതിനോടകം അനവധി ആളുകള്‍ കേള്‍ക്കുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തുകഴിഞ്ഞു. ഇക്കഴിഞ്ഞ ജി.സി. എസ് . ഇ / എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സംഗമത്തിലെ അംഗങ്ങളുടെ കുട്ടികളെ സംഗമവേദിയില്‍ അംഗീകാരം നല്‍കി ആദരിക്കുന്നതുമാണ്. ദീര്‍ഘവീക്ഷണത്തോടെ തയ്യാറാക്കിയിട്ടുള്ള നിയമാവലി അനുസരിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്, ഓരോ വര്‍ഷവും കലാ-കായിക-വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിക്കുവാനും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ വിഭാവന ചെയ്യുന്നത്.

അയര്‍ക്കുന്നം-മറ്റക്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും, ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും, വിവാഹ ബന്ധമുള്ളവര്‍ക്കും കുടുംബത്തോടൊപ്പം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും, പ്രഥമസംഗമം അവിസ്മരണീയമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദീര്‍ഘയാത്ര ചെയ്ത് എത്തിച്ചേരുന്ന ഓരോ കുടുംബത്തിനും വേണ്ട ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ 29-ന് രാവിലെ 9 മണിക്ക് തന്നെ കുടുംബാംഗങ്ങള്‍ എത്തിച്ചേരുവാന്‍ ശ്രമിക്കണമെന്നും, രാവിലെ പത്തുമണിക്ക് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുമെന്നും, തുടര്‍ന്ന് വൈവിധ്യങ്ങളായ കലാപരിപാടികളോടെ സംഗമം തുടരുമെന്നും സംഘാടകര്‍ അറിയിച്ചു. സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കണ്‍വീനര്‍മാരേയോ താഴെ പറയുന്നവരെയോ ബന്ധപ്പെടേണ്ടതാണ്.

സി. എ. ജോസഫ് (ജനറല്‍ കണ്‍വീനര്‍) 07846747602
ജോജി ജോസഫ് 07809770943
ഷൈനു ക്ലയര്‍ മാത്യൂസ് 07872514619
ബാലസജീവ് കുമാര്‍ 07500777681

സംഗമ വേദിയുടെ വിലാസം

UKKCA Hall
Woodcross Lane
Wolverhampton
WV14 9BW

Date 29/04/2017, Time 9:00am – 6:00 pm

 

 

തിരുവനന്തപുരം∙ നാടിനെ നടുക്കിയ നന്തന്‍കോട് കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍. മൃതദേഹങ്ങൾ കത്തിക്കുന്നതിനായി പെട്രോള്‍ വാങ്ങാനെത്തിയത് മറ്റൊരാളാണെന്ന് ഇയാൾ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയം ഉയർന്നത്. കേസിലെ മുഖ്യപ്രതി കാഡല്‍ പറഞ്ഞ സമയത്തു പെട്രോള്‍ വാങ്ങിയത് 25 വയസ് തോന്നിക്കുന്ന യുവാവാണെന്നു പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജയകുമാര്‍ പറഞ്ഞു.

ഓട്ടോയിലെത്തിയ യുവാവ് കന്നാസിലാണു പെട്രോള്‍ വാങ്ങി പോയത്. മൃതദേഹങ്ങള്‍ കത്തിക്കാന്‍ കവടിയാറിലെ പമ്പില്‍നിന്ന് ഏപ്രില്‍ ആറിന് പെട്രോള്‍ വാങ്ങിയതായി പ്രതി കാഡല്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാഡലിനെ പമ്പില്‍വച്ചു കണ്ട മുന്‍പരിചയമുണ്ടെന്നും ജയകുമാര്‍ പറഞ്ഞു. ഇതോടെയാണ് കേസില്‍ മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നത്.

അതേസമയം, കാഡൽ ഓരോ ദിവസവും മൊഴി മാറ്റി പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. കൊലയ്ക്കു പിന്നിലെ യഥാർഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാൾ ഒടുവിലായി പൊലീസിനോടു പറഞ്ഞത്. കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം ഇന്നലെ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. ശക്തമായ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.

ടോം ജോസ് തടിയംപാട്

നിങ്ങള്‍ വിശക്കുന്നവനു ഭക്ഷണം കൊടുക്കുമ്പോള്‍ അത് എനിക്കാണ് നല്‍കിയത് എന്നു ലോകത്തെ പഠിപ്പിച്ച യേശുക്രിസ്തു അന്നു നിലനിന്നിരുന്ന ജന്മി, പൗരോഹിത്യ കൂട്ടുകെട്ടിനെതിരെയും, പൊതു സമൂഹത്തിനു യോജിക്കാന്‍ കഴിയാത്ത അവരുടെ നിയമവ്യവസ്ഥക്കെതിരെയും പ്രതികരിച്ച് സാധാരണക്കരോടൊപ്പം ജീവിച്ച് അവന്റെ ഭാഷ സംസാരിച്ച് തിന്മക്കെതിരെ പോരാടി റോമന്‍ നിയമം അനുസരിച്ചു തൂക്കിലേറ്റപ്പെട്ടു മരിച്ചു. അദ്ദേഹം മൂന്നു വര്‍ഷം കൊണ്ട് നടത്തിയ പൊതുപ്രവര്‍ത്തനം ഇസ്രായേലും പാലസ്റ്റയിന്‍ അടുങ്ങുന്ന 140 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അദേഹത്തിന്റെ ചിന്തകള്‍ ലോകത്തിന്റെ ആകെയുള്ള 91.77 മില്യണ്‍ കിലോമീറ്ററിലേക്ക് പരക്കാനുള്ള കാരണം കഷ്ടത അനുഭവിക്കുന്നവനോടുള്ള ക്രിസ്തുവിന്റെ കരുണയാണ് എന്നതില്‍ സംശയമില്ല.

പെസഹയും ദുഃഖവെള്ളിയും ദുഃഖശനിയും പിന്നെ ഈസ്റ്ററും ആഘോഷിക്കാന്‍ തയാറെടുക്കുന്ന നിങ്ങള്‍ ഈ കുടുംബങ്ങളുടെ ദുഖം കൂടി കാണാതിരിക്കരുത്. ക്രിസ്തുവിന്റെ കരുണ നിങ്ങളിലൂടെ തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി ചൊരിയണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചത് 1881 പൗണ്ടാണ്. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ഈസ്റ്റര്‍ നാളില്‍ ഈ രണ്ടു കുടുബത്തിനും ഒരു ലക്ഷം രൂപയെങ്കിലും വീതം കൊടുത്തു സഹായിക്കാന്‍ നിങ്ങള്‍ കൈയയച്ചു സഹായിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു.

ചാരിറ്റി കളക്ഷന്‍ വരുന്ന 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാനാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ അനുഭവിച്ച പട്ടിണിയും കഷ്ടപ്പാടും മറ്റുള്ളവര്‍ അനുഭവിക്കുമ്പോള്‍ അവര്‍ക്ക് ഒരു ചെറു കൈത്താങ്ങാവുക എന്ന ഉദേശം മാത്രമേയുള്ളൂ എന്നറിയിക്കുന്നു.

പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍. കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനും. കിഡ്നി രോഗം പിടിപെട്ടത് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോനും ശശിധരനും ഒരു കൈ സഹായിക്കുന്നതിനു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ചാരിറ്റി കളക്ഷന്‍ നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്കു ലഭിക്കുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി തുല്യമായി വീതിച്ചു കൊടുക്കുമെന്നു അറിയിക്കുന്നു. നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു.

കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍ പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ അരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നെട്ടോട്ടമോടുകയാണ്. മൂന്നുകുട്ടികളും ഭാര്യയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ് ടു കഴിഞ്ഞു പഠനം നിര്‍ത്തേണ്ടിവന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.

മലയാറ്റൂര്‍, കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു കിഡ്നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമേന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു. നിങ്ങളുടെ എളിയ സഹായങ്ങള്‍ താഴെകാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

നോര്‍ത്ത് മെക്സിക്കന്‍ നഗരമായ സിനലോയില്‍ പറക്കുന്ന വിമാനത്തില്‍ നിന്ന് യുവാവിനെ തള്ളിയിട്ടു കൊല്ലപ്പെടുത്തി. എല്‍ദോറാഡോയിലെ ഐഎംഎസ്എസ് ആശുപത്രിയുടെ മേല്‍ക്കൂരയില്‍ വന്നുവീണ യുവാവ് തല്‍ക്ഷണം മരിച്ചു. മയക്കുമരുന്നിനും കള്ളക്കടത്തിനും കുപ്രസിദ്ധി നേടിയ നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ പ്രദേശിക സമയം 7.30നാണ് സംഭവം നടന്നത്.
ആശുപത്രി കെട്ടിടത്തിനു മുകളിലൂടെ താഴ്ന്ന് പറന്ന വിമാനത്തില്‍ നിന്ന് യുവാവിനെ ഉന്തിയിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റാണ് യുവാവ് മരിച്ചതെന്ന് ആശുപത്രിയിലെ ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. സമാനമായ രീതിയില്‍ കുലിയകാന് 60 കിലോമീറ്റര്‍ തെക്ക് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേ വിമാനത്തില്‍ നിന്ന് തന്നെ തള്ളിയിട്ട് കൊന്നതാവാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, മരിച്ച ശേഷമാണോ ജീവനോടെയാണോ യുവാവിനെ തള്ളിയിട്ടതെന്ന് വ്യക്തമല്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുമില്ല. കാര്‍ഷിക മേഖലയായ ഇവിടെ പുകയ്ക്കലിനും മറ്റും ചെറുവിമാനങ്ങള്‍ ഉപയോഗിക്കുക പതിവാണ്. മയക്കുമരുന്ന് സംഘടനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇവിടെ പതിവാണ്. കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരി ജോക്വിന്‍ ചോപോ ഗുസ്മാന്റെ ജന്മദേശമാണ് സിനലോവ. 2016ല്‍ അറസ്റ്റിലായ ഇയാളെ ഈ വര്‍ഷമാദ്യം അമേരിക്കയിലേക്ക് നാടുകടത്തിയിരുന്നു.

സഖറിയ പുത്തന്‍കളം

കെറ്ററിംഗ്: വലിയ നോമ്പിനോടനുബന്ധിച്ച് യു.കെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രഖ്യാപിച്ച ”ലെന്റ് അപ്പീല്‍” ഈ മാസം 30-ന് സമാപിക്കും.

ക്രിസ്തുവിന്റെ പീഢാനുഭവ ഉദ്ഘാടന ഓര്‍മ്മയാചരണത്തിന്റെ മുന്നോടിയായി ആഗോള ക്രൈസ്തവര്‍ ആചരിക്കുന്ന വലിയ നോമ്പ് കാലഘട്ടത്തില്‍ ദുഃഖദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കുവാന്‍ ഈ വര്‍ഷം മുതല്‍ യു.കെ.കെ.സി.എ നടപ്പിലാക്കിയ പദ്ധതിയാണ് ലെന്റ് അപ്പീല്‍. യു.കെ.കെ.സി.എയുടെ യൂണിറ്റുകളില്‍ നിന്നും ശേഖരിക്കുന്ന സംഭാവനകള്‍ അര്‍ഹരായവര്‍ക്ക് സഹായം ലഭ്യമാകും. ലെന്റ് അപ്പീല്‍ സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് ട്രഷറര്‍ ബാബു തോട്ടം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന് കലാപരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന യൂണിറ്റുകള്‍ 07975555184 എന്ന നമ്പറില്‍ മെസേജ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജൂലൈ എട്ടിന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബിലാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.

പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയില്‍, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ലണ്ടന്‍: സിറിയയില്‍ നിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളോട് പക്ഷപാതിത്വം നിറഞ്ഞ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ലോര്‍ഡ് കാരി. യുകെയിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളില്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയില്‍ എത്തുന്നില്ല. രാഷ്ട്രീയ ‘ശരി’കള്‍ മാത്രം നോക്കുന്ന ഉദ്യോഗസ്ഥര്‍ ഇവരോട് പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കാരി പറഞ്ഞു. സിറിയയിലെ പ്രതിസന്ധിയില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേിരിക്കയുടെയും റഷ്യയുടെയും നയതന്ത്ര പ്രതിനിധികള്‍ തീരുമാനമെടുത്തതിനു പിന്നാലെയാണ് ലോര്‍ഡ് കാരിയുടെ പ്രസ്താവന പുറത്തു വന്നത്.

കഴിഞ്ഞയാഴ്ച നടന്ന രാസായുധ പ്രയോഗത്തില്‍ ഐക്യരാഷ്ട്രസഭ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന അന്വേഷണത്തെ പിന്താങ്ങുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവറോവു പറഞ്ഞിരുന്നു. സിറിയയിലെ ഇദ്‌ലിബില്‍ ഉണ്ടായ രാസായുധ പ്രയോഗത്തില്‍ നൂറോളം ആളുകളാണ് മരിച്ചത്. ഇതിനു പിന്നാലെ സിറിയയുടെ വ്യോമത്താവളത്തിലേക്ക് അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയത് റഷ്യയെ ചൊടിപ്പിച്ചു. ഇരു രാജ്യങ്ങളും വാക്‌പോരില്‍ ഏര്‍പ്പെടുകയും ചെയ്തു.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് റഷ്യ നല്‍കി വരുന്ന സഹായം പിന്‍വലിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ടില്ലേഴ്‌സണ്‍ നടത്തിയ രണ്ടു മണിക്കൂര്‍ ചര്‍ച്ചയിലും ഇക്കാര്യങ്ങളാണ് റഷ്യയോട് ആവശ്യപ്പെട്ടത്. യുകെയില്‍ എത്തിയ സിറിയന്‍ അഭയാര്‍ത്ഥികളില്‍ വളരെ ചെറിയ ശതമാനം മാത്രമേ ക്രിസ്ത്യാനികള്‍ ഉള്ളു. ബ്രീട്ടീഷ് ഉദ്യോഗസ്ഥര്‍ ഇവരോട് സ്വീകരിക്കുന്ന മോശം നിലപാടിനെതിരെ രംഗത്തെത്തണമെന്ന് ജനങ്ങളോടും ലോര്‍ഡ് കാരി ആവശ്യപ്പെടുന്നു.

ലെസ്റ്റര്‍: യു.കെ ക്നാനായ കാത്തലിക് അസോസിയേഷന്റെ മിഡ്ലാന്‍ഡ്സ് റീജിയണല്‍ പ്രവര്‍ത്തനോദ്ഘാടനവും ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയാഘോഷങ്ങളും സംയുക്തമായി ഈ മാസം 22-ന് ലെസ്റ്ററില്‍ നടത്തപ്പെടും. ലെസ്റ്ററിലെ മദര്‍ ഓഫ് ചര്‍ച്ചില്‍ രാവിലെ പതിനൊന്നിന് ദിവ്യബലിയോടെയാണ് ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയും മിഡ്ലാന്‍ഡ്സ് റീജിയണല്‍ പ്രവര്‍ത്തനോദ്ഘാടനവും ആരംഭിക്കുന്നത്.

തുടര്‍ന്ന് ഉച്ചക്കഴിഞ്ഞ് ഒന്നരയ്ക്ക് പൊതുസമ്മേളനം ആരംഭിക്കും. തദവസരത്തില്‍ ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയാഘോഷത്തിനും മിഡ്ലാന്‍ഡ്സ് റീജയണ്‍ പ്രവര്‍ത്തനോദ്ഘാടനത്തിനും തിരി തെളിയും. ഉച്ചകഴിഞ്ഞ് 2.30-ന് മിഡ്ലാന്‍ഡ്സ് റീജിയണല്‍ യൂണിറ്റുകളുടെ നടവിളി മത്സരം നടത്തപ്പെടും. മിഡ്ലാന്‍ഡ്സ് റീജിയണ്‍ യൂണിറ്റുകളായ ബര്‍മിങ്ങ്ഹാം, കവന്‍ട്രി, നോട്ടിംങ്ങ്ഹാം, വൂസ്റ്റര്‍, ഡെര്‍ബി, ലെസ്റ്റര്‍, കെറ്ററിങ്ങ്, ഓക്സ്ഫോര്‍ഡ് എന്നീ യൂണിറ്റുകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

വര്‍ഷങ്ങളായി വളരെ വ്യത്യസ്തമായി പ്രവര്‍ത്തനങ്ങളാല്‍ മുന്നേറികൊണ്ടിരിക്കുന്നതും യു കെ യില്‍ സ്വന്തമായി ബസ് സര്‍വീസ് ഉള്ള ഏക അസോസിയേഷനുമായ കേരള ക്ലബ് നനീട്ടന്റെ നവ സാരഥികളെ തിരഞ്ഞെടുത്തു .കഴിഞ്ഞ ദിവസം നനീട്ടനിലെ ഔര്‍ ലേഡി ഓഫ് എ ഞെല്‍സ് പാരിഷ് ഹാളില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തിലാണ് ക്ലബ്ബിന്റെ നവ സാരഥികളെ തിരഞ്ഞെടുക്കപ്പെട്ടത്.

കേരള ക്ലബ് നനീട്ടന്റെ പുതിയ പ്രസിഡന്റ് ആയി ജോബി ഐത്തിലും സെക്രട്ടറി ആയി ജിറ്റോ ജോണും ട്രഷറര്‍ ആയി ബിന്‍സ്‌മോന്‍ ജോര്‍ജ്ജും ജോയിന്റ് സെക്രട്ടറി ആയി പ്രിന്‍സ് ജോസഫും തിരഞ്ഞെടുക്കപ്പെട്ടു .ക്ലബ്ബിന്റെ പി ആര്‍ ഒ ആയി സെന്‍സ് ജോസ് കൈതവേലിലും അഡ്വൈസര്‍ ആയി അഡ്വക്കേറ്റ് ബെന്നി ജോസും പ്രവര്‍ത്തിക്കും . ക്ലബ്ബിന്റെ കരാട്ടെ കോര്‍ഡിനേറ്റര്‍ ആയി സജീവ് സെബാസ്‌സ്റ്റ്യനും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി ജോ ചാമക്കാലയും തിരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി ഷിജോ മാത്യുവും യൂത്തിന്റെ കോര്‍ഡിനേറ്റര്‍ ആയി സ്‌നേഹ സെന്‍സിനെയും തിരഞ്ഞെടുത്തു .നിരവധി പ്രോഗ്രാമുകളാണ് ഈ വരും വര്‍ഷത്തേക്ക് കേരള ക്ലബ് നനീട്ടന്റെ അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നത് അതില്‍ ഏറ്റവും അടുത്തു നടക്കുന്നത് കേരള ക്ലബ് നനീട്ടന്‍ കഴിഞ്ഞ മുന്ന് വര്‍ഷങ്ങളിലായി നടത്തിവരുന്ന ഓണത്തിനോടനുബന്ധിച്ചു നടത്തിവരുന്ന ഓള്‍ യു കെ ചീട്ടുകളി മത്സരം ആണ് .

മൂന്നാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങള്‍ ഈ വരുന്ന ജൂലൈ 15 ,16 തിയതികളിലാണ് നടത്തുവാന്‍ തീതീരുമാനിച്ചിരിക്കുന്നത് .മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും മറ്റ് സമ്മാനങ്ങളാണ് ഈ വര്‍ഷത്തെ വിജയികളെ കാത്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കേരള ക്ലബ് നനീട്ടന് നല്‍കിയിട്ടുള്ള പ്രോത്സാഹനങ്ങള്‍ക്കും സഹരണത്തിനും നന്ദി പറയുന്നതോടൊപ്പം ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സഹായവും സഹരണവും അഭ്യര്‍ഥിക്കുന്നതോടൊപ്പം യു കെ യിലെ എല്ലാ ചീട്ടുകളി പ്രേമികളെയും ജൂലൈ 15 ,16 തിയതികളില്‍ നടക്കുന്ന ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങളിലേക്കു ഹൃദയപൂര്‍വം ക്ഷണിക്കുകയും ചെയ്യുന്നതായി കേരള ക്ലബ് നനീട്ടനു വേണ്ടി ക്ലബ് പ്രസിഡന്റ് ജോബി ഐത്തില്‍ അറിയിക്കുന്നു.

ന്യൂകാസിൽ . നോർത്ത് ഈസ്റ്റിലെ മലയാളികളെ ഒന്നിച്ചു ചേർത്തിണക്കികൊണ്ട് മലയാളത്തനിമയും , സംസ്കാരവും , പൈതൃകവും , വളർത്തുവാനും , സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുവാനും ഉദ്ദേശിച്ചു ന്യൂകാസിൽ കേന്ദ്രമാക്കി പുതിയ മലയാളി സംഘടന മാൻ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ്) പിറവിയെടുക്കുന്നു . സാധാരണ മലയാളിൻസംഘടനകളിൽ നിന്ന് വ്യത്യസ്തമായി സ്ഥിരം കൂട്ടായ്മകൾക്കും , കൂടിച്ചേരലുകൾക്കും അപ്പുറം അംഗങ്ങളുടെ വ്യക്തിത്വ വികാസത്തിനും , സാമൂഹ്യ വികാസത്തിനും ഉതകുന്ന കർമ്മ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം എന്ന് ഇന്നലെ നടന്ന ആദ്യ ആലോചന യോഗത്തിൽ തീരുമാനം ആയി . കാലാ, കായിക രംഗങ്ങളിൽ പ്രതിഭയുള്ള ആളുകളെ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും വേണ്ട കർമ്മ പദ്ധതികൾ സംഘടന ആവിഷ്കരിക്കും.

പ്രവാസി ജീവിതത്തിൽ പുതു തലമുറയ്ക്ക് കൈമോശം വരുന്ന മലയാളിത്വവും, ഭാഷയും ,സംസ്കാരവും, എന്നും കാത്തു സൂക്ഷിക്കുവാൻ പ്രചോദനം നൽകുകയും ചെയ്യും . നാടിന്റെ മൂല്യങ്ങൾ എന്നും കാത്തു സൂക്ഷിക്കുവാനും, പരസ്പര സഹവർത്തിത്വത്തോടുകൂടി , പങ്കുവെക്കലിന്റെയും, സ്നേഹത്തിന്റെയും മാതൃക യിലൂടെ മുൻപോട്ടു നീങ്ങുവാനും അംഗങ്ങളെ പര്യാപ്തമാക്കും . ഉടൻ തന്നെ സംഘടനയുടെ ഔദ്യോഗിക ഉത്‌ഘാടനം നടത്താനാണ് തീരുമാനം. യു കെ മലയാളികളുടെ ദേശീയ കൂട്ടായ്മയായ യുക്മയും ആയി സഹകരിച്ചു പ്രവർത്തിക്കാനും ആലോചന യോഗം തീരുമാനം എടുത്തു.

ആദ്യ യോഗത്തിൽ സംഘടനയുടെ ഗവേർണിംഗ്‌ ബോഡി അംഗങ്ങളായ വർഗീസ് തെനംകാല, ജിജോ മാധവപ്പള്ളിൽ, സജി കാഞ്ഞിരപ്പറമ്പിൽ, ജിബി ജോസ് , ജൂബി എം.സി., ബിനു കിഴക്കയിൽ, രാജു എബ്രഹാം നെല്ലുവേലിൽ, ഷെല്ലി ഫിലിപ്പ്, ജോഷി ജോസഫ്, ബിജു ജോർജ് കണമെന്നിൽ, റോബിൻ പൗലോസ്, ഷൈമോൻ തോട്ടുങ്കൽ, ഹണി ബാബു, ഷിന്ടോ ജെയിംസ്, ഷിബു എട്ടുകാട്ടിൽ എന്നിവർ പങ്കെടുത്തു . കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ യോഗം ഉടൻതന്നെ വിളിച്ചു ചേർക്കുമെന്നും ഭാരവാഹികൾ അറിയിച്ചു .

മാജിക് ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഹംസത്ത് അലിയുടെ കഥയ്ക്ക്, ബാബു എം കെ രചന നിര്‍വ്വഹിച്ച് ഹംസത്ത് അലി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘ലോയിറ്റര്‍’.

മനുഷ്യ ജീവിതത്തിന്റെ ഏറ്റവും വിലപ്പെട്ട ഒന്നാണ് – ‘സമയം’ – ഇന്ന് ആധുനിക മനുഷ്യരായ നാം ഏറെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതും സമയം തന്നെയാണ്. സോഷ്യല്‍ മീഡിയ മനുഷ്യ ജീവിത വിനിമയങ്ങളില്‍ ഏറെ വിസ്മയങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകാണ്. ഒരേ സമയം ഗുണകരവും ദോഷകരമായും സൈബര്‍ സംസ്‌കാരം നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നു.

അഭ്യസ്തവിദ്യനും തൊഴില്‍ അന്വേഷകനുമായ ജോണ്‍ എന്ന ചെറുപ്പക്കാരന്‍ ഏറെ പ്രതീക്ഷയോടെയാണ് ലണ്ടന്‍ നഗരത്തില്‍ എത്തിച്ചേരുന്നത്. തൊഴിലന്വേഷണങ്ങള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയുമായി ജോൺ സോഷ്യല്‍ മീഡിയ മുഖേന സൗഹൃദത്തിലാകുന്നു. ക്രമേണ ഈ ബന്ധം പ്രണയമാകുന്നു. തന്റെ വിലപ്പെട്ട സമയംപോലും പ്രണയത്തിനുവേണ്ടി മാറ്റിവെച്ച ജോണിന് നഷ്ടമാകുന്നത് വിലപ്പെട്ട മറ്റുപലതും ആണ്.

എഡിറ്റിംഗ് – ആനന്ദ് ബോധ്, പ്രൊഡക്ഷന്‍ മാംഗോ ജെ കെ, ക്രിയേറ്റീവ് ഡിസൈന്‍ – സന്തു ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – റംഷീദ്, അസോസിയേറ്റ് ഡയറക്ടര്‍ – ഫൈസൽ  നാലകത്ത്. സംഗീത സംവിധാനം – ഹിഷാം അബ്ദുൾ വഹാബ്. ഷാജി ഉമ്മര്‍ ആണ് നിര്‍മാണം. ഉടന്‍ തന്നെ ഈ ഹ്രസ്വചിത്രം യുട്യൂബ് വഴി പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Copyright © . All rights reserved