ലണ്ടന്‍: ലണ്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ സര്‍ക്കാരുകള്‍ നടപ്പാക്കിയ കുടിയേറ്റ നയങ്ങളെയും അഭയാര്‍ത്ഥികളോടുള്ള സമീപനത്തെയും പഴി പറഞ്ഞ് കുടിയേറ്റ വിരുദ്ധ സമീപനം സ്വീകരിക്കുന്ന നേതാക്കള്‍. ലണ്ടനിലെ സാംസ്‌കാരിക വൈവിധ്യമാണ് ആക്രമണത്തിനു കാരണമെന്ന വാദവുമായി യുകിപ് മുന്‍ നേതാവ് നിഗല്‍ ഫരാഷ് രംഗത്തെത്തി. ഭിന്ന സംസ്‌കാരങ്ങള്‍ വളര്‍ത്താനുള്ള രാഷ്ട്രീയ പിന്തുണയാണ് തീവ്രവാദ ആശയയങ്ങളുള്ളവര്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ഫരാഷ് ആരോപിക്കുന്നത്. എന്നാല്‍ ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരനാണെന്നതും കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലുും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്നതും വിസ്മരിച്ചുകൊണ്ടാണ് ഫരാഷ് ഈ പ്രസ്താവന നടത്തിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുള്ള ഫരാഷ് ട്രംപിന്റെ കുടിയേറ്റ നയത്തെ ശരിവെക്കുന്നതാണ് ഇപ്പോള്‍ നടന്ന ആക്രമണമെന്ന വാദവും ഉന്നയിക്കുന്നു. ആക്രമണത്തേത്തുടര്‍ന്ന് രാജ്യം ഒറ്റക്കെട്ടാണെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും താന്‍ അത് വിശ്വസിക്കുന്നില്ലെന്നും ഫരാഷ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നമ്മുടെ നേതാക്കള്‍ ഇനി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേയ്, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ എന്നിവരെ ഉദ്ദേശിച്ച് ഫരാഷ് പറഞ്ഞു.
ലോകമെങ്ങും നിന്ന് കുടിയേറ്റക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സെര്‍ച്ച് പാര്‍ട്ടികളെ നിയോഗിച്ച ടോണി ബ്ലെയറും കുറ്റക്കാരനാണെന്ന് യുകിപ് നേതാവ് ആരോപിക്കുന്നു. കുറ്റക്കാര്‍ ആരൊക്കെയെന്ന് പറയാനുള്ള സമയമായിരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ നേതാക്കള്‍ ചെയ്ത കാര്യങ്ങള്‍ നൂറു വര്‍ഷത്തിലേറെയായി നാം ജീവിച്ചു വന്ന സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന വിധത്തിലായിരിക്കുകയാണ്. 1997ല്‍ സാംസ്‌കാരിക വൈവിധ്യമുള്ള ലണ്ടന്‍ സൃഷ്ടിക്കണമെന്ന് താല്‍പര്യമെടുത്ത ബ്ലെയറിനെ തെരഞ്ഞെടുത്തതു മുതല്‍ നമുക്ക് സംഭവിച്ചത് വലിയ പിഴവുകളാണെന്നും ഫരാഷ് കുറ്റപ്പെടുത്തുന്നു.
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന മരിന്‍ ലീ പെന്നിനെപ്പോലെയുള്ള കടുത്ത വലതുപക്ഷാഭിമുഖമുള്ള നേതാക്കളും ബ്രിട്ടന്റെ കുടിയേറ്റ നയത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ കാക്കേണ്ടതിന്റെയും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു. പോളണ്ട് പ്രധാനമന്ത്രി ബിയാറ്റ ഷിഡ്‌ലോയും യൂറോപ്യന്‍ കുടിയേറ്റ നയത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
സഖറിയ പുത്തന്‍കളം
കെറ്ററിങ്ങ്: യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള റാലി മത്സരത്തിനായി യൂണിറ്റുകള്‍ ഒരുങ്ങി തുടങ്ങി. ”സഭ -സമുദായ സ്നേഹത്തില്‍ ക്നാനായ ജനത” എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി റാലിക്കായി യൂണിറ്റുകള്‍ ഒരുങ്ങുമ്പോള്‍ മൂന്ന് കാറ്റഗറിയായിട്ടാണ് റാലി മത്സരം നടത്തുന്നത്.
ഓരോ യൂണിറ്റുകളുടെയും ശക്തിപ്രകടനം കൂടിയാണ് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ റാലിയില്‍ പ്രതിഫലിക്കുന്നത്.
ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ലോകപ്രസിദ്ധനായ റേസ് കോഗ്സ് സെന്ററിലാണ് ഇത്തവണ യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്.
പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബൂ തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്ട്, ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
റജി നന്തിക്കാട്ട്
ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘വര്‍ണനിലാവ്’ ഷോയ്ക്ക് പ്രൗഢോജ്വല സമാപനം. ശനിയാഴ്ച (മാര്‍ച്ച് 18) വൈകിട്ട് ആറിന് ഈസ്റ്റ് ഹാമിലെ ശ്രീനാരായണ ഗുരുമിഷന്‍ ഹാളിലാണ് സംഗീത നൃത്ത സന്ധ്യ സംഘടിപ്പിച്ചത്. ചടങ്ങില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ അനുസ്മരിക്കുകയും യുകെയിലെ വിവിധ മേഖലകളിലെ കലാപ്രതിഭകളെ ആദരിക്കുകയും ചെയ്തു.
യുകെയിലെ പ്രമുഖ സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമായ ടോണി ചെറിയാനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിലേക്ക് സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തിക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഈസ്റ്റ് ഹാമില്‍നിന്നുള്ള മനിഷാ ഷാജന്‍, ആഞ്ചലിന ആന്റോ, മരിയ ടോണി, നിതീഷ് സജി, ചഞ്ചല്‍ ജോസഫ്, ജൊവാന പ്രകാശ്, ശ്രുതി ശ്രീകുമാര്‍, എന്‍ഫീല്‍ഡില്‍ നിന്നുള്ള ലിന്‍ ജിജോ, ഹീര സതീഷ്, മറിയ എന്നിവര്‍ ചടുലമായ നൃത്തച്ചുവടുകളുമായി വേദിയിലെത്തി. പ്രമുഖ ഗായകരായ മനോജ് പണിക്കര്‍, ജയ്ന്‍ കെ. ജോണ്‍, ജിജോ, ശാന്തമ്മ സുകുമാരന്‍, മനിഷാ ഷാജന്‍ എന്നിവരുടെ ചലച്ചിത്ര ഗാനാലാപനം, പ്രമുഖ നാടക നടനും സംഘാടകനുമായ ജയ്‌സണ്‍ ജോര്‍ജിന്റെ കവിതാ ആലാപനം എന്നിവയും തുടര്‍ന്നുനടന്നു. പ്രമുഖ പ്രഭാഷകരായ സി.എ. ജോസഫ്, മീര കമല എന്നിവര്‍ സ്വതസിദ്ധമായ ശൈലിയില്‍ കാണികളെ കീഴടക്കി.
യുകെയിലെ നാടക രംഗത്തിന് പുത്തനുണര്‍വ് നല്‍കിയ ദൃശ്യകല അവതരിപ്പിച്ച ‘നിറ നിറയോ നിറ’ എന്ന നാടകത്തിലെ അഭിനേതാക്കളെയും പിന്നണപ്രവര്‍ത്തകരെയും പ്രമുഖ നൃത്താധ്യാപകരും കൊറിയോഗ്രാഫേഴ്സുമാരുമായ കലാഭവന്‍ നൈസ്, കലാമണ്ഡലം ശ്രുതി, ശ്രീധന്യ രാമന്‍ എന്നിവരെ വേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. നാടകത്തിന്റെ സംവിധായകന്‍ ശശി എസ്. കുളമട ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. 2016 ലെ സാഹിത്യ വേദി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ പ്രമുഖ എഴുത്തുകാരായ ജോയിപ്പാനും ജിന്‍സണ്‍ ഇരിട്ടിയും യുകെയിലെ അറിയപ്പെടുന്ന കലാകാരന്‍ മനോജ് ശിവയില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.കെ. മോഹന്‍ദാസ്, ബേബിക്കുട്ടി, സുഗതന്‍ തെക്കെപ്പുര, നേഴ്‌സസ് ഫോറം മുന്‍ പ്രസിഡന്റ് ഏബ്രഹാം പൊന്നുംപുരയിടം, എബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആഘോഷത്തില്‍ അതിഥികളായി.
യോഗത്തില്‍ ജയ്‌സണ്‍ ജോര്‍ജ് കൃതജ്ഞതയും സീന മികവാര്‍ന്ന അവതരണവും നടത്തി. ജീസന്‍ ശബ്ദവും പ്രകാശവും നിയന്ത്രിച്ചു. എന്‍ഫീല്‍ഡിലെ ബിനു ആഘോഷത്തിന്റെ മികവുറ്റ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി. ഷാജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കമ്മറ്റി ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ടോം ജോസ് തടിയംപാട്
ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കണമെന്ന് മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവര്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനയച്ച കത്ത് പ്രസിദ്ധീകരിക്കുന്നു. വലിയ നോയമ്പിനു ശേഷം പെസഹ ആഘോഷിക്കാന്‍ തയാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഈ കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു.
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍ പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ അരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നാട്ടോട്ടമോടുകയാണ്. മൂന്നുകുട്ടികളും ഭാര്യയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ് ടു കഴിഞ്ഞു പഠനം നിര്‍ത്തേണ്ടിവന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.
മലയാറ്റൂര്‍, കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു കിഡ്നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു.
ഞങ്ങള്‍ക്കു ലഭിക്കുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി തുല്യമായി വീതിച്ചു കൊടുക്കുമെന്നു അറിയിക്കുന്നു. നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു. നിലവില്‍ ഞങ്ങളുടെ അക്കൗണ്ടില്‍ 200 പൗണ്ട് കിടപ്പുണ്ട് ഈ പണം ഈ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന പണം അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റേറ്റ്മെന്റ മെയില്‍വഴി എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് കണ്‍വീനര്‍ സാബു ഫിലിപ്പ്, സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
മാത്യു മത്തായി തെക്കേമല 0091,9497405547 രാജു തോമസ് 0091 9447661947 ലിദിഷ് രാജ് തോമസ് 07932626478 ഷാനുമോന്‍ 9744206258
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.
മലയാളം യുകെ ന്യൂസ് ടീം.
ബ്രിട്ടനെ നടുക്കി ഭീകരാക്രമണം. ആക്രമണകാരിയടക്കം 5 പേർ കൊല്ലപ്പെട്ടു. നാല്പതോളം പേർക്ക് പരിക്ക് ഏറ്റിട്ടുണ്ട്. പാർലമെന്റിനകത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ആക്രമണകാരിയെ പോലീസ് വെടിവെച്ചു വീഴ്ത്തി. വെസ്റ്റ് മിനിസ്റ്റർ ബ്രിഡ്ജിൽ കാൽനടക്കാരുടെ നേരെ കാറോടിച്ച് കയറ്റിയതിനെ തുടർന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിന്നു രക്ഷപെടാൻ തെംസ് നദിയിലേക്ക് എടുത്തു ചാടിയ സ്ത്രീയെ എമർജൻസി വിഭാഗം രക്ഷിച്ചെങ്കിലും ഗുരുതരാവസ്ഥയിലാണ്. പാർലമെൻറിനു മുമ്പിൽ ഒരു പോലീസുകാരൻ കുത്തേറ്റു മരിച്ചു. ഉച്ചയ്ക്കുശേഷം 2.40 ഓടെയാണ് ആക്രമണ പരമ്പര തുടങ്ങിയത്. ഉടൻ തന്നെ പ്രധാനമന്ത്രി തെരേസാ മേയെ സുരക്ഷാ വിഭാഗം 10, ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് മാറ്റി. വോട്ടിംഗിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്ന എം.പി മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ പോലീസ് അടിയന്തിര നിർദ്ദേശം നല്കി.
ബ്രിട്ടീഷ് പാർലമെൻറിന്റെ നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതോടൊപ്പം വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജിൽ ദൗർഭാഗ്യകരമായ ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും പോലീസ് കോൺസ്റ്റബിൾ കീത്ത് പാൽമറിനും മലയാളം യു കെ ന്യൂസ് ടീം ആദരാജ്ഞലികൾ അർപ്പിക്കുന്നു. ബ്രിട്ടീഷ് ജനതക്ക് എതിരായി അകത്തു നിന്നും പുറത്തു നിന്നുള്ള ഭീഷണികളെ നേരിടാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും മലയാളം യു കെ ന്യൂസ് പ്രഖ്യാപിക്കുന്നു. ജനങ്ങളുടെ സമാധാന ജീവിതത്തിനു ഭംഗം വരുത്താനുള്ള പ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞ്, അവയെ ഒറ്റപ്പെടുത്തി, നല്ല നാളേയ്ക്ക് വേണ്ടി കൈകോർക്കാൻ നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാവും.
നാല്പതു വയസോളം പ്രായമുള്ള ഒരു ഏഷ്യക്കാരനാണ് ആക്രമണം നടത്തിയത്. പാർലമെന്റിലേയ്ക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ഇയാളെ പോലീസ് വെടിവച്ചു വീഴ്ത്തി. പാർലമെന്റ് നടപടികൾ നടന്നു കൊണ്ടിരിക്കേ ആണ് പുറത്ത് ആക്രമണം നടന്നത്. തുടർന്ന് പാർലമെന്റിൽ നിന്നും എം പിമാരെയും സ്റ്റാഫിനെയും വെസ്റ്റ് മിനിസ്റ്റർ ആബെയിലേക്ക് മാറ്റി. പാർലമെൻറിലും പരിസര പ്രദേശങ്ങളിലും പോലീസ് കർശന പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ലണ്ടൻ നഗരം കനത്ത പോലീസ് സുരക്ഷാ വലയത്തിലാണ്. സ്കോട്ട്ലൻഡ് യാർഡും സുരക്ഷാ ഏജൻസികളും സ്ഥിതി ഗതികൾ വിലയിരുത്തി വരികയാണ്. അടിയന്തിര സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി തെരേസ മേയ് കോബ്ര മീറ്റിംഗ് വിളിച്ചു. പരിക്കേറ്റവരിൽ ഫ്രാൻസിൽ നിന്ന് യുകെയിൽ എത്തിയ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. പോലീസ് കോൺസ്റ്റബിൾ കീത്ത് പാൽമർ ആണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ച് ഓസ്‌ട്രേലിയന്‍ ദിനപത്രം. ദ ഡെയ്‌ലി ടെലഗ്രാഫാണ് വിരാട് കോഹ്ലിയെ ട്രംപുമായി താരതമ്യപ്പെടുത്തിയത്.
ലോക കായിക രംഗത്തെ ഡൊണാള്‍ഡ് ട്രംപാണ് വിരാട് കോഹ്ലി, ട്രംപ് എന്തു ചെയ്താലും ആരും ഒന്നും ചോദിക്കില്ല. കോഹ്ലിയുടെ കാര്യവും അതുപോലെ തന്നെയാണ്. സ്റ്റീവ് സ്മിത്തിനെ ചതിയനെന്ന് വ്യംഗമായി അധിക്ഷേപിച്ച കോഹ്ലിക്കെതിരെ നടപടിയെടുക്കാന്‍ ഐ.സി.സിയോ ഇന്ത്യന്‍ ബോര്‍ഡോ ധൈര്യപ്പെടില്ല
ടെലഗ്രാഫ് കുറ്റപ്പെടുത്തുന്നു
സത്യത്തിനെതിരേ മുഖംതിരിക്കുന്ന ട്രംപിന്റെ സ്വഭാവമാണ് കോഹ്ലിക്കുള്ളതെന്നും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മറച്ചുവെക്കാനാണ് കോഹ്ലിയുടെ ശ്രമമെന്നും പത്രം കളിയാക്കുന്നു. ഓസ്‌ട്രേലിയയിലെ മറ്റുമാധ്യമങ്ങളും സമാനനിലപാടാണ് കൈക്കൊണ്ടത്. മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഇയാന്‍ ഹീലി, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയവരും വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ച്ച വെച്ചില്ലെങ്കിലും കോഹ്ലി വിവാദങ്ങളിലൂടെ ശ്രദ്ധപിടിച്ചുപറ്റുകയാണെന്നാണ് ഓസ്‌ട്രേയിയന്‍ ക്രിക്കറ്റ് ലോകത്തിന്റെ പ്രധാന ആക്ഷേപം.
കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായാണ് ഓസീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്. ഡിആര്‍എസ് വിവാദം, കോഹ്ലിയുടെ പരിക്കിനെ പരിഹസിച്ചല്‍ ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഫിസിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ കോഹ്ലി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരപെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഇതോടെ ധര്‍മ്മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റും ഇരുടീമുകള്‍ തമ്മിലുളള രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പരമ്പരയില്‍ 1-1ന് സമനിലയിലായ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും അവസാന മത്സരം ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്.
ഓരോ യാത്രയും അറിവും, കാഴ്ചകളും മാത്രമല്ല അടുത്ത യാത്രയ്ക്കുള്ള ഊർജ്ജവും നൽകുന്നു. കഴിഞ്ഞ യാത്രയിൽ അവിചാരിതമായി എത്തിയതാണ് മസനഗുഡിയിലെ മോയാർ എന്ന തമിഴ്നാട്ടിലെ വനമേഘലയിൽ. ഒരു തുറന്ന മൃഗശാലയെന്ന പോലെ യഥേഷ്ടം സ്വൈര്യ വിഹാരം നടത്തുന്ന വന്യമൃഗങ്ങളുടെ സംഗമ ലോകം.
മസനഗുഡിയിൽ നാല് മണിയോടെ എത്തുമ്പോൾ കാഴ്ചകളുടെ ലിസ്റ്റിൽ മനസ്സിൽ പോലും ഇല്ലാതിരുന്ന ഒരിടമാണ് മോയാറും, സിങ്കാരയും. അത്യവശ്യം ഏല്ലാ സൗകര്യങ്ങളും ഉള്ള ചെറിയ ടൗൺ ആണ് മസനഗുഡി. സ്ഥലവാസികളിൽ നിന്നും ലഭിച്ച അറിവോടെയാണ് ഞങ്ങളുടെ രഥം ഈ കാഴ്ചകളിലേയ്ക്ക് തെളിച്ചത്.
മസനഗുഡിയിൽ നിന്നും ട്രിപ്പ് ജീപ്പുകൾ യഥേഷ്ടം വന സഫാരി നടത്തുന്നുണ്ട്, കൂടാതെ നമ്മുടെ വാഹനങ്ങളിലും യാത്രയാവാം. കറുത്ത പരവാതാനി വിരിച്ച പോലെ, സുന്ദരമായ തമിഴ്നാടിന്റെ റോഡ് തന്നെ ഈ വനയാത്രയിൽ ഒരു കുളിർമയാണ്. ഉയരം കുറഞ്ഞ മരങ്ങളും, കുറ്റിച്ചെടികളും, പുൽമേടുകളും നിറഞ്ഞ ഈ വന മേഘലയിൽ ദൂരകാഴ്ചകളും യാത്രയിൽ ദൃഷ്ടി പതിയും.
യാത്രയിൽ കലമാൻ പറ്റങ്ങൾ നിറകാഴ്ചയിലൂടെ ഞങ്ങളെ സ്വീകരിച്ചു , മയിൽ കൂട്ടങ്ങൾ നൃത്ത ചുവടുകളോടെ സ്വാഗതമോതി, പിന്നിടങ്ങോട്ട് കാഴ്ചയുടെ പെരുമഴയായിരുന്നു, പലതരം പക്ഷികളേയും കണ്ടുള്ള യാത്രയിൽ ആനയും കുട്ടിയും റോഡ് മുറിച്ചു കടന്നതോടെ ഞങ്ങളുടെ ആവേശം ഇരട്ടിച്ചു. കുറച്ച് കൂടി മുന്നോട്ട് ചെന്നപ്പോൾ ദാ നിൽക്കുന്നു കാട്ട് പോത്തിൻ കൂട്ടം. മോയാറിലേക്കുള്ള ഈ ഏട്ടുകിലോമീറ്റർ ദൂരത്തിലും പിന്നീട് ഈ കാഴ്ചകൾ ഒരു തുടർകഥ പോലെ തുടർന്നു. കാടിന്‍റെ സൗന്ദര്യം അറിഞ്ഞുള്ള ഈ യാത്രയില്‍ വഴിയിൽ വണ്ടി ഇടയ്ക്കു നിര്‍ത്താനോ പുറത്തു ഇറങ്ങാന്നോ അനുവാദമില്ല.
കാഴ്ചകൾ കണ്ട് ഞങ്ങൾ എത്തിയത് മോയാർ ഡാമിനരികെ, വളരെ ചെറിയ ഒരു ഡാം ആണ്, സുന്ദരകാഴ്ചകൾ സമ്മാനിക്കുന്ന തടാകവും, ഗ്രാമാന്തരീക്ഷവും. തടാകത്തിൽ പല സ്ഥലങ്ങളിലും തുരുത്തുകളും, അവയിൽ ഇലകൾ പോഴിഞ്ഞ വൃക്ഷങ്ങളും, അസ്ഥമയ സൂര്യന്റെ കിരണങ്ങളിൽ തിളങ്ങുന്ന ജലാശയവും, ചെമ്മരിയാടിൻ പറ്റങ്ങളും, കൃഷിയിടങ്ങളും, കുടിലുകളും നിറഞ്ഞ ഈ ഉൾനാടൻ ഗ്രാമം, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി നമ്മിൽ ഉളവാക്കും. ഇവിടെ അല്പ സമയം ചിലവഴിച്ച് തിരിച്ച് ആറ് മണിയോടെ മസനഗുഡിയലേയ്ക്ക്, പോരുന്ന വഴിയിൽ ആനകളും, മറ്റ് മൃഗങ്ങളും പലവട്ടം വണ്ടിയ്ക്ക് കുറുകെ ചാടി പോകുന്ന കാഴ്ച ഒരു സ്വപ്നത്തിലെന്ന പോലെ നിർഭയത്തോടെ കണ്ടിരിക്കാനായ്.
മസനഗുഡിയിലെത്തി റോഡ് മുറിച്ച് കടന്ന് നാല് കിലോമീറ്ററുള്ള സിങ്കാര വനമേഖലയിലേയ്ക്ക്, വഴിയുടെ തുടക്കത്തിൽ കൃഷിഭൂമിയിലൂടെ തുടങ്ങി വനത്തിനടുത്തേക്ക്, ഈ ഭാഗത്ത് നാല് റിസോർട്ടുകൾ നല്ല അറക്കവാളുമായ് യാത്രികരെ കാത്തിരിക്കുന്നുണ്ട്. പോകുന്ന വഴിയിൽ ഒരു കാട്ടരുവിയും, മയിലുകളും, മാൻകൂട്ടങ്ങളേയും, ആന പിണ്ഡങ്ങളും കണ്ട് ആ രാത്രി യാത്ര അവസാനിപ്പിച്ച് മസനഗുഡിയിലെത്തി
ഇതെല്ലാം കണ്ടപ്പോഴേയ്ക്കുംഈ വഴികളിലൂടെ ഒരു പുലർകാല യാത്ര ഞങ്ങൾ ഉറപ്പിച്ചു, അതു കൊണ്ട് തന്നെ താമസം മസനഗുഡിയിലാക്കി. താമസത്തിന് ഒരു കോട്ടയംകാരന്റെ തന്നെ പുതിയ ലോഡ്ജ് തന്നെ സംഘടപ്പിച്ചു, ഭക്ഷണവും കഴിച്ച് ആ തണുപ്പുള്ള രാത്രിയിൽ പ്രഭാത സഫാരിയെ സ്വപ്നം കണ്ട് ഉറങ്ങി.
രാവിടെ 5.30 ന് തന്നെ എഴുന്നേറ്റ് ആറ് മണിയോടെ വീണ്ടും പഴയ വഴിയിലൂടെ, ഇന്നും തലേ ദിവസത്തെ കാഴ്ചകൾ തന്നെ, പക്ഷെ ഈ തവണ വണ്ടിയ്ക്ക് വട്ടം ചാടിയത് കാട്ട് പോത്തിന് കൂട്ടം, ഞങ്ങളുടെ പ്രതീക്ഷ കടുവയും, പുലിയും ആയിരുന്നെങ്കിലും ചുള്ളന്മാർ ദർശ്ശനം തന്നില്ല.
മോയാറിന് പോകുന്ന വഴിയിൽ വനത്തിനകത്തായ് വീരപ്പന്‍ തന്‍റെ പ്രാര്‍ത്ഥനക്കായി ഒരുക്കിയ മോയാര്‍ ചിക്കമന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. വന മേഖലയിലെ ഉയരമുള്ള ഭാഗത്ത് ആയതിനാൽ നാലുഭാഗങ്ങളിലേയും വന കാഴ്ചകൾ, ഇളം കാറ്റുമേറ്റ് ഇവിടെ നിന്നും ആസ്വദിക്കാനാകും.
നിലവിൽകോവിലിന്റെ പുനർനിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നു. ഇതെല്ലാം കണ്ട് മോയാറിനോടും, സിങ്കാരയോടും വിട പറയുമ്പോൾ വിരപ്പൻ എന്ന കൊമ്പൻ മീശക്കാരൻ മനസ്സിൽ മിന്നി മറയുന്നുണ്ടായിരുന്നു.
ചിത്രങ്ങൾ ഇനിയും ഉൾപ്പെടുത്താൻ ബാക്കി കണ്ടിട്ടില്ലാത്തവർ ഒരിക്കലെങ്കിലും ഈ മനോഹാരിതയിലേക്ക് കടന്നുവരാൻ ബാക്കി ഒരു സ്വപ്നമായി ഇരിക്കട്ടെ……
തിരുവനന്തപുരം: സ്വന്തം കഴിവുകളിലൂടെ വ്യത്യസ്ത മേഖലകളില്‍ നിന്നും ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ പ്രതിഭകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക റെക്കോര്‍ഡ് ജേതാക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഓള്‍ ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ട്രഷറര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ്, ഗിന്നസ് & യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, ലിംകാ റെക്കോര്‍ഡ് ജേതാവ് വിവേക് രാജ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് ലേഖ രാധാകൃഷ്ണന്‍, യു.ആര്‍.എഫ് ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഹാരിസ് താഹ, എന്നിവരടങ്ങിയ സംഘമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ബോര്‍ഡുകള്‍, കമ്മീഷനുകള്‍ എന്നിവയില്‍ റെക്കോര്‍ഡ് ഉടമകള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും റെക്കോര്‍ഡ് ഉടമകള്‍ക്ക് വേണ്ടി ക്ഷേമനിധി ബോര്‍ഡ് രൂപികരിക്കുക, യാത്രാ സൗജന്യം അനുവദിക്കുക, അര്‍ഹരായവരെ പ്രോത്സാഹിപ്പിക്കുക, സര്‍ക്കാര്‍ ജോലികളില്‍ ആനുപാതികമായ പങ്കും പരിഗണനയും നല്‍കുക, റെക്കോര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച നിവേദനം പ്രധാനമന്ത്രിക്ക് തപാലിലും അയച്ചു.
ലണ്ടന്‍: അമേരിക്കയുടെ തീരുമാനത്തിന്റെ ചുവട് പിടിച്ച് വിമാന യാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിക്കാന്‍ ബ്രിട്ടന്‍ എടുത്ത തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് വ്യോമയാന സുരക്ഷാ വിദഗ്ദ്ധര്‍. ആറ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍, ഈജിപ്റ്റ്, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുള്ളത്. മൊബൈല്‍ ഫോണിനേക്കാള്‍ വലിപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് വിലക്ക്.
എന്നാല്‍ വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഈ തീരുമാനത്തെ അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. സ്‌ഫോടകവസ്തു ഘടിപ്പിച്ച ലാപ്‌ടോപ്പും അല്ലാതെയുള്ളവയും തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ നിരീക്ഷണ സംവിധാനങ്ങള്‍ വന്‍ പരാജയമാണെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി ഇന്റര്‍നാഷണല്‍ മാഗസിന്‍ എഡിറ്റര്‍ ഫിലിപ്പ് ബോം പറഞ്ഞു. ക്യാബിന്‍ ബാഗേജില്‍ ലാപ്‌ടോപ്പുകള്‍ പോലെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് വിലക്കിക്കൊണ്ട് റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തതോടെയാണ് വിഷയം ഉയര്‍ന്നത്.
പത്ത് എയര്‍ലൈനുകളില്‍ എത്തുന്ന യാത്രക്കാര്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ കൊണ്ടുവരുന്നത് അമേരിക്ക ഇന്നലെയാണ് വിലക്കിയത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചതിനു പിന്നാലെ ബ്രിട്ടനും ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ ക്യാബിന്‍ ബാഗേജില്‍ ഇത്തരം ഉപകരണങ്ങള്‍ നിരോധിച്ചു. കഴിഞ്ഞ വര്‍ഷം സോമാലിയയില്‍ വിമാനത്തിലുണ്ടായ സ്‌ഫോടനം ഇത്തരം ഉപകരണത്തില്‍ ഒളിപ്പിച്ച് കടത്തിയ ബോംബ് ഉപയോഗിച്ചായിരുന്നുവെന്നാണ് ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.
സെക്യൂരിറ്റി ചെക്ക് പോയിന്റ് കഴിഞ്ഞതിനു ശേഷമാണ് മൊഗാദിഷുവില്‍ നിന്ന് ജിബൂട്ടിയിലേക്ക് പോയ ഡാലോ എയര്‍ലൈന്‍ വിമാനത്തിലെ യാത്രക്കാരന് ലാപ്‌ടോപ്പ് ലഭിച്ചതെന്ന് ഫിലിപ്പ് ബോം പറയുന്നു. അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന മൊറോക്കോ, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്ക് ഏര്‍പ്പെടുത്താത്തതിലും ആശ്ചര്യം പ്രകടിപ്പിക്കുകയാണ് വിദഗ്ദ്ധര്‍
ജോണ്‍സ് മാത്യൂസ്
ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 12-ാമത് വാര്‍ഷിക സമ്മേളനം 2017 മാര്‍ച്ച് 18-ന് ആഷ്‌ഫോര്‍ഡ് സെന്റ് സൈമണ്‍സ് ഹാളില്‍ വച്ച് നടന്നു. വൈകിട്ട് 6.30-ന് പ്രസിഡന്റ് മിനോ ജിജോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജസ്സി ഷിജോ 2016- 17 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2017-18 വര്‍ഷത്തെ ഭാരവാഹികളായി സോനു സിറിയക് (പ്രസിഡന്റ്) ജോജി കോട്ടയ്ക്കല്‍ (വൈസ് പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി) മനോജ് (ഖജാന്‍ജി) ഇവര്‍ക്കൊപ്പം 10 കമ്മിറ്റി മെമ്പേഴ്‌സിനെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു.
പുതിയ ഉണര്‍വ്വോടെ, കരുത്തോടെ 13-ാം വയസിലേക്ക് കാല്‍ വയ്ക്കുന്ന ഈ വേളയില്‍ പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് സോനു സിറിയക്ക് അഭ്യര്‍ത്ഥിച്ചു. മിനി ജിജോ സദസ്സിന് നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.
ദീപക്കും സുപ്രഭയും നയിച്ച ഗാനമേള യോഗത്തിന് തിളക്കമേകി.