Uncategorized

ലണ്ടന്‍: പുതിയ തലമുറ ഗ്രാമര്‍ സ്‌കൂളുകള്‍ക്കായുള്ള പദ്ധതി പ്രധാനമന്ത്രി തെരേസ മേയ് ഇന്ന് അവതരിപ്പിക്കും. ഗ്രാമര്‍ സ്‌കൂളുകളില്‍ സാമ്പത്തിക ശേഷിയനുസരിച്ച് കുട്ടികളെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ 320 മില്യന്‍ പൗണ്ട് ബജറ്റില്‍ വകയിരുത്താനാണ് പദ്ധതിയെന്നാണ് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എല്ലാത്തരക്കാര്‍ക്കും ഉപകരിക്കുന്ന ഒരു സ്‌കൂള്‍ സമ്പ്രദായമാണ് താന്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡെയിലി ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. പുതിയ ഗ്രാമര്‍ സ്‌കൂളുകള്‍ തുടങ്ങുന്നതിന് നിലവിലുള്ള നിരോധനം എടുത്തു കളയാനുള്ള നടപടികള്‍ ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.
കുറച്ചു കാലമായി പുതിയ ഗ്രാമര്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് രാജ്യത്ത് നിരോധനം നിലവിലുണ്ടായിരുന്നു. വിദ്യാഭ്യാസത്തില്‍ വിവേചനം സൃഷ്ടിക്കുന്നു എന്ന പരാതിയേത്തുടര്‍ന്നാണ് പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നത് നിരോധിച്ചത്. എന്നാല്‍ തെരേസ മേയ് സര്‍ക്കാരിന്റെ വിദ്യഭ്യാസ നയത്തില്‍ ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. 140 ഫ്രീ സ്‌കൂളുകള്‍ക്ക് കൂടുതല്‍ ദനസഹായം ലഭ്യമാക്കാനും തീരുമാനമുണ്ട്. ഇവയില്‍ മിക്കവയും ഉടന്‍തന്നെ ഗ്രാമര്‍ സ്‌കൂളുകളായി ഉയര്‍ത്തപ്പെടും.

നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും മത്സരാധിഷ്ഠിതമായ ലോകത്ത് വിജയം കൈവരിക്കാനുള്ള സാധ്യതകള്‍ നല്‍കണമെങ്കില്‍ അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കേണ്ടതുണ്ടെന്ന് മേയ് പറയുന്നു. അതിനനുസരിച്ചുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. സാധാരണക്കാരുടെ കുട്ടികള്‍ക്കും ഇതിലൂടെ പണക്കാരായവരുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.

നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ ഫണ്ടിംഗ് പദ്ധതികള്‍ക്ക് സ്ഥിരീകരണമുണ്ടാവും. 70 വര്‍ഷങ്ങള്‍ക്കിടെ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന വലിയ അഴിച്ചുപണി എന്നാണ് ഇതിനെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. എ ലെവലില്‍ സാങ്കേതിക വിദ്യാഭ്യാസവും കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതിക്കും തുടക്കം കുറിക്കുന്നുണ്ട്. ഫ്രീ സ്‌കൂളുകള്‍ക്ക് അനുവദിക്കുന്ന 320 മില്യന്‍ പൗണ്ട് കൂടാതെ മറ്റൊരു 216 മില്യന്‍ പൗണ്ട് കൂടി വിദ്യാഭ്യാസ മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തുന്നുണ്ട്. സ്‌കൂളുകളെ 21-ാം നൂറ്റാണ്ടിന്റെ നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തിനായാണ് ഈ പണം.

തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ ദരിദ്ര സാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക് 15 കിലോമീറ്ററിനുള്ളില്‍ സൗജന്യ യാത്ര നല്‍കാനുള്ള പദ്ധതിയും പ്രഖ്യാപിക്കും. നിലവില്‍ സ്‌റ്റേറ്റ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമാണ് ഈ സൗജന്യം ലഭിക്കുന്നത്. ഇതിനെ അസമത്വം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത്.

മെല്‍ബണില്‍ മലയാളി യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃപീഡനം കൊണ്ടാണെന്ന ആരോപണം നിഷേധിച്ച് മരിച്ച മോനിഷയുടെ ഭര്‍ത്താവ് അരുണ്‍. വിവാഹത്തിനു മുമ്പും ശേഷവും മോനിഷ ആത്മഹത്യാപ്രവണത കാണിച്ചിട്ടുണ്ടെന്ന് മോനിഷയുടെ ഭര്‍ത്താവ് അരുണ്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപെടുത്തി .
കഴിഞ്ഞ മാസം ഏഴിനാണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി മോനിഷ ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്നുള്ള ഗാരേജില്‍ തൂങ്ങിമരിച്ച നിലയില്‍ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായി ഭര്‍ത്താവ് അരുണ്‍ തന്നെയാണ് നാട്ടില്‍ വിളിച്ചറിയിച്ചത്. ഭര്‍ത്താവിന്റെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാട്ടി മോനിഷയുടെ അമ്മ പൊലീസില്‍ നല്‍കി. എന്നാല്‍ മോനിഷയ്ക്ക് ആത്മഹത്യാ പ്രവണത നേരത്തെ ഉണ്ടായിരുന്നുവെന്ന് അരുണ്‍ പറയുന്നു. വിവാഹത്തിന് മുമ്പും ആത്മഹത്യാശ്രമം നടന്നിട്ടുണ്ട്.

മോനിഷയുടെ സംസ്കാരചടങ്ങിലോ മരണാനന്തര ചടങ്ങുകളിലോ പങ്കെടുക്കാതെ രഹസ്യമായി കടന്നുവെന്ന ആരോപണവും അരുണ്‍ നിഷേധിച്ചു. നഴ്സിങ് ബിരുദധാരിയായ അരുണ്‍ ഒാസ്ട്രേലിയയിലെ ആശുപത്രിയില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം കഴിച്ചതെന്നും ആരോപണമുന്നയിച്ചിരുന്നു. ഇതിന് അരുണിന്റെ മറുപടി ഇങ്ങനെ ഏതന്വേഷണവും നേരിടാന്‍ ഒരുക്കമാണെന്നും അരുണ്‍ പറയുന്നു .

താൻ പൾസ‍ർ സുനിയുടെ കാമുകിയല്ലെന്ന് സീരിയൽ നടി ആശ ശ്രീക്കുട്ടി. സാമൂഹിക മാധ്യമങ്ങളിൽ തന്‍റെ ചിത്രം സഹിതം പ്രചരിക്കുന്ന വാ‍ർത്തകൾ വാസ്തവവിരുദ്ധമാണെന്നും നടി പറഞ്ഞു. ഇത് കാണിച്ച് സിറ്റി പോലീസിൽ പരാതി നൽകിയതായും നടി വ്യക്തമാക്കി. തന്‍റെ ചിത്രങ്ങളും മോർഫ് ചെയ്ത വീഡിയോകളുമാണ് പൾസർ സുനിയോടൊപ്പം പ്രചരിക്കുന്നത്. ഇത് തനിക്കും തന്‍റെ കുടുംബത്തിനും ഏറെ വേദനയുളവാക്കുന്നതാണ്. താൻ പൾസർ സുനിയെന്ന ആളെ കണ്ടിട്ടുപോലുമില്ലെന്നും ചെറിയ സീരിയലുകളിൽ അഭിനയിച്ചാണ് ഇപ്പോൾ ജീവിക്കുന്നതെന്നും ആശ പറയുന്നു.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പള്‍സർ സുനിയുടെ കാമുകിയെന്ന പേരിലാണ് നടി ആശയുടെ ചിത്രങ്ങള്‍ നവമാധ്യങ്ങള്‍ വഴി പ്രചരിക്കുന്നത്. ഫോണ്‍വഴിയും ഇപ്പോള്‍ നിരവധിപേർ വിളിച്ച് ശല്യം ചെയ്യുന്നതായി നടി പറയുന്നു.പള്‍സർ സുനിക്ക് കൊച്ചിയിൽ കാമുകിയുണ്ടെന്ന വാർത്തകള്‍ പരന്നതിനു പിന്നാലെയാണ് നടിയുടെ ചിത്രങ്ങളും നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.താരത്തിന്റെ  ഫെയ്സ് ബുക്കിൽ നിന്നെടുത്ത ഫോട്ടോകളെടുത്താണ് മോശം രീതിയിൽ പ്രചരിപ്പിക്കുന്നത്.നിരവധി ഗ്രൂപ്പകുളിൽ ചിത്രം പ്രചരിപ്പിച്ചവരുടെ പേരുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ  പേരിൽ വ്യാജ ഫേസ് ബുക്ക്  പേജുകളും തുടങ്ങിയിട്ടുണ്ട്. താരത്തിന്‍റെ പരാതിയിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

asha-1asha-2

കൊല്ലം: പെണ്‍കുട്ടികള്‍ക്ക് വിചിത്രനിയമങ്ങളുമായി കൊല്ലത്തെ സ്വകാര്യ നേഴ്‌സിംഗ് കോളജ്. വിചിത്രമായ നിയമങ്ങള്‍ കൊണ്ടും അനാവശ്യ പിഴകള്‍ ചുമത്തിയും കോളജ് മാനേജ്‌മെന്റ് തങ്ങളെ അടിച്ചമര്‍ത്തുന്നതായി വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടു. കൊല്ലം ഉപാസന നേഴ്‌സിംഗ് കോളജിനെതിരെയാണ് പരാതി. കുട്ടികള്‍ക്കെതിരെ ജാതി വിവേചനം ഉള്‍പ്പെടെ ശക്തമായിരുന്നെങ്കിലും അടുത്ത കാലത്ത് കൊണ്ടു വന്ന ഒരു നിയമത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ സമരം തുടങ്ങിയിരിക്കുകയാണ്.

പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ വസ്ത്രം മാറുമ്പോള്‍ കതക് അടയ്ക്കരുതെന്നാണ് ഈ നിയമം. കതക് അടച്ചാല്‍ പെണ്‍കുട്ടികള്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് ആരോപിച്ചാണ് നിയമം കൊണ്ടുവന്നത്. കതക് അടച്ചാല്‍ പെണ്‍കുട്ടികള്‍ രഹസ്യമായി ഫോണ്‍ നോക്കുകയോ സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുകയോ ചെയ്യുമെന്നാണ് കോളജ് അധികൃതരുടെ വാദം. വസ്ത്രം മാറുമ്പോള്‍ കസേര വച്ച് കതക് ചാരിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിയമം നടപ്പിലാക്കിയ പ്രിന്‍സിപ്പാള്‍ ജെസിക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാല് ദിവസം മുമ്പാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും സ്വകാര്യതയിലേക്ക് കടന്നു കയറുന്നതും പതിവാണെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു.

ക്യാംപസില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. ആഴ്ചയില്‍ ഒരു തവണ പൊതുഫോണ്‍ ഉപയോഗിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഡയറികള്‍ എടുത്തു കൊണ്ട് പോകുന്നതും ഡയറിക്കുറിപ്പുകള്‍ ക്ലാസിന് മുന്നില്‍ വായിച്ച് കേള്‍പ്പിക്കുന്നതും പതിവാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പോണ്‍ കാണുന്നുവെന്ന് ആരോപിച്ച് ലൈബ്രറിയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥി സംഘടനകളില്‍ ചേരാന്‍ അനുവദിക്കില്ല. നേഴ്‌സിംഗ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ ചേരാന്‍ മാത്രമേ അനുമതിയുള്ളൂ. ഈ സംഘടനയ്ക്ക് വേണ്ടി കോളജ് അധികൃതര്‍ നിര്‍ബന്ധിതമായി പണം പിരിക്കാറുണ്ട്. എന്നാല്‍ ഈ പണം എങ്ങോട്ട് പോകുന്നുവെന്ന് അറിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ലണ്ടന്‍: യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ ജീവനക്കാര്‍ നടത്തുന്ന ലൈംഗികാതിക്രങ്ങളില്‍ വന്‍ വര്‍ദ്ധന. 2011-12 അദ്ധ്യയന വര്‍ഷം മുതല്‍ 2016-17 വരെ 169 പരാതികള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. അധ്യാപരും അനധ്യാപകരുമുള്‍പ്പെടെയുള്ള ജീവനക്കാരില്‍ നിന്നാണ് ഈ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നതെന്ന് പരാതികളില്‍ വ്യക്തമാകുന്നു. 127 പരാതികള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ജീവനക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒട്ടേറെപ്പേര്‍ ഭീഷണികള്‍ മൂലവും സ്വാധീനങ്ങള്‍ മൂലവും പരാതി നല്‍കാന്‍ തയ്യാറാവാതിരിക്കുകയും ചില സംഭവങ്ങളിൽ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലൈംഗികാതിക്രമങ്ങളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയേക്കാള്‍ കൂടുതലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ജീവനക്കാരുടെ പ്രവണത പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്ന് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന നിയമസ്ഥാപനത്തിന്റെ പ്രതിനിധിയായ ഡോ. ആന്‍ ഒലിവേരിയസ് പറയുന്നു. വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കാന്‍ സര്‍വകലാശാലകള്‍ക്ക് ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലെന്നും ഇവര്‍ പറയുന്നു.

ഇത്തരം സംഭവങ്ങളില്‍ പരാതി പറയാന്‍ എത്തുന്നവരെ മറ്റു ജീവനക്കാര്‍ തന്നെയാണ് പിന്തിരിപ്പിക്കാറുള്ളത്. പരാതികള്‍ നല്‍കിയാല്‍ അതുമൂലമുണ്ടാവാനിടയുള്ള ‘ദോഷഫല’ങ്ങളേക്കുറിച്ച് ഇവര്‍ താരതമ്യേന പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥികളോട് വിവരിക്കുന്നു. ഇതു കൂടാതെ തങ്ങളുടെ സ്ഥാപനത്തിന് ദോഷപ്പേരുണ്ടാവരുതെന്ന് വിചാരിക്കുന്ന സര്‍വകലാശാലാ നേതൃത്വം ഇത്തരം കേസുകള്‍ കണ്ടില്ലെന്നു നടിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സര്‍വകലാശാലയുടെ കേന്ദ്ര ഭരണസമിതിക്ക് 10 പരാതികളും കോളേജുകളില്‍ 11 പരാതികളും ലഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കെതിരെ ജീവനക്കാര്‍ നല്‍കിയ പരാതികളുടെ എണ്ണത്തിലും ഓക്‌സഫോര്‍ഡ് തന്നെയാണ് മുന്നില്‍. 17 എണ്ണം സര്‍വകലാശാല ആസ്ഥാനത്തും മൂന്നെണ്ണം കോളേജുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേംബ്രിഡ്ജ് രണ്ടാം സ്ഥാനത്തും പോര്‍ട്‌സ്മൗത്ത്, എക്‌സെറ്റര്‍, യോര്‍ക്ക് തുടങ്ങിയവ പിന്നാലെയുമുണ്ട്. അഞ്ചു സര്‍വകലാശാലകള്‍ മാത്രമാണ് പരാതി നല്‍കിയവര്‍ക്ക് അത് തീര്‍പ്പാക്കി നല്‍കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തിട്ടുള്ളത്.

മാനന്തവാടി രൂപതാ വക്താവ് സ്ഥാനത്ത് നിന്ന് ഫാദര്‍ തോമസ് ജോസഫ് തേരകത്തെ മാറ്റി. കൊട്ടിയൂരില്‍ വൈദികന്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ ഇരയുടെ കുഞ്ഞിന്റെ ദത്തെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി. വയനാട് ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാനായ ഫാ. തേമസ് തേരകത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുത്ത സാഹചര്യത്തിലാണ് വക്താവ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള രൂപതയുടെ തീരുമാനം.

ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്ന സ്ഥാനത്ത് നിന്ന് ഫാ. തോമസ് തേരകം സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് രൂപതയുമായി ബന്ധമില്ല. വീഴ്ച വരുത്തി എന്ന് ആരോപിക്കപ്പെടുന്ന ആള്‍ വക്താവ് സ്ഥാനത്ത് തുടരുന്നത് അനുചിതമാണെന്ന് കരുതുന്നതായി പ്രസ്താവനയില്‍ മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. നവജാത ശിശുവിനെ ഏറ്റെടുത്ത സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കും അനാഥാലയത്തിനും വീഴ്ച പറ്റിയെന്നും സമൂഹ്യനീതി വകുപ്പ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ബാലപീഡന കേസുകളില്‍ സഭ ഇരയോടൊപ്പം നില്‍ക്കണം എന്ന മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശം മാനന്തവാടി രൂപതയുടേയും നിലപാടാണ്. ഫാ. റോബിന്‍ വടക്കുംചേരി ഉള്‍പ്പെട്ട ബാലപീഡന കേസില്‍ ഇരയോടൊപ്പം നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിലുണ്ട്. എന്നാല്‍ കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും വേണ്ടിയാണ് എന്ന ആരോപണം ഉന്നയിക്കപ്പെടും എന്നതിനാല്‍ കുട്ടിയുമായോ വീട്ടുകാരുമായോ ബന്ധപ്പെടാനുള്ള സാഹചര്യം അല്ല ഇപ്പോഴെന്ന് കരുതുന്നതായി മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.

വൈദികരുടെ ഇടയില്‍ ബാലപീഡന കേസുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മാനന്തവാടി രൂപത വ്യക്തമാക്കി. കുറ്റകൃത്യം മറച്ചുവെക്കാന്‍ രൂപതാ നേതൃത്വം ക്രിസ്തുരാജ് ആശുപത്രിയുമായും ശിശുക്ഷേമ സമിതിയുമായും ബന്ധപ്പെട്ടിട്ടില്ല. കുറ്റാരോപിതനെ സംരക്ഷിക്കാന്‍ രൂപത ഗൂഢാലോചന നടത്തിയിട്ടില്ലെന്നും രൂപത വ്യക്തമാക്കുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായോ ബന്ധുക്കളുമായോ ബന്ധപ്പെടുകയോ കുറ്റകൃത്യം മറച്ചുവെക്കാന്‍ പണമോ മറ്റെന്തെങ്കിലുമോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് രൂപതയുടെ വാദം.അതിനിടെ വയനാട് ജില്ലാ ശിശുക്ഷേമ സമിതിയ്‌ക്കെതിരെ വൈത്തിരിയിലെ ദത്തെടുപ്പ് കേന്ദ്രം രംഗത്തെത്തി. നവജാതശിശുവിനെ വഭിച്ച വിവരം ശിശുക്ഷേമസമിതിയെ അറിയിച്ചിരുന്നെന്ന് ദത്തെടുപ്പ് കേന്ദ്രം വ്യക്തമാക്കി.

വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ അന്വേഷണം മറ്റൊരു വൈദികനിലേക്കും നീളുന്നു. ഫാദര്‍ റോബിന് വിദേശത്തേക്ക് കടക്കാന്‍ ടിക്കറ്റെടുത്ത് നല്‍കിയ വൈദികനെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതിപ്പട്ടികയിലുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ലണ്ടൻ: തീപിടുത്ത ഭീഷണിയുടെ പശ്ചാത്തലത്തിൽ ബെൻസ് കമ്പനി ബ്രിട്ടണിൽ 75,000 കാറുകൾ തിരികെ വിളിക്കാൻ തീരുമാനിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 തീപിടുത്ത കേസുകൾ റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിലാണ് കമ്പനി അടിയന്തരമായി ഇത്തരമൊരു നടപടിക്ക് തയാറാകുന്നത്.

ലോകത്താകമാനം പത്തുലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ച് അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തി തിരികെ നൽകാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമാണ് ബ്രിട്ടണിലെ നടപടിയും. ഇതുവരെയുണ്ടായ തീപിടുത്തങ്ങളിൽ ആർക്കെങ്കിലും പരിക്കോ ജീവഹാനിയോ ഉണ്ടായിട്ടില്ല.

എ, ബി, സി, ഇ ക്ലാസ് കാറുകളിലും സി.എൽ.എ, ജി.എൽ.എ, ജി.എൽ.സി. വാഹനങ്ങളിലുമെല്ലാം തകരാറ് കണ്ടെത്തിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.

കാറ് സ്റ്റാർട്ട് ചെയ്യുമ്പോഴാണ് ഈ തകരാറുമൂലമുള്ള അപകടസാധ്യത ഏറെ. നിലവിൽ ഷോറൂമുകളിലുള്ള കാറുകളിൽ തകരാറ് പരിഹരിച്ചശേഷമാകും വിൽക്കുക. നിരത്തിലുള്ള കാറുകളെല്ലാം തിരിച്ചുവിളിച്ച് പ്രശ്നം പരിഹരിച്ചു നൽകും. അമേരിക്കയിൽ മൂന്നുലക്ഷത്തോളം കാളുകൾ ഇത്തരത്തിൽ തിരികെ വിളിക്കുന്നുണ്ട്.

ഏതാനും മാസം മുമ്പ് ടയോട്ടയും ഫിയറ്റും വാക്സ്വാൾ കമ്പനിയും ഇത്തരത്തിൽ ലോകമെമ്പാടുമായി ലക്ഷക്കണക്കിന് കാറുകൾ തിരിച്ചുവിളിച്ചിരുന്നു. എയർബാഗ് സംവിധാനത്തിലെ നിർമാണ തകരാർ പരിഹരിക്കുന്നതിനായിരുന്നു ടയോട്ട കാറുകൾ തിരികെ വിളിച്ചത്.തീപിടുത്ത ഭീഷണിയായിരുന്നു വാക്സ്വാൾ സഫീറയുടെ പ്രശ്നം. ഗിയർ സംവിധാനത്തിലെ നിർമാണ പിഴവായിരുന്നു ഫിയറ്റിന്.

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പ്രതി പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചതായി സൂചന. തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അന്വേഷണസംഘം അയച്ച മൊബൈലില്‍നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്നാണ് വിവരം. മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളും മെമ്മറി കാര്‍ഡുകളുമടക്കം 12 ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നത്. അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് തിങ്കളാഴ്ച്ചയേ ലഭിക്കൂവെന്ന് ഉദ്യോഗസ്ര്‍ അറിയിച്ചു.

സുനിയുടെ അഭിഭാഷകനില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചെതെന്ന് വിവരം. ഈ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരുന്നു. സെല്‍ഫി ചിത്രങ്ങളാണ് മിക്കതുമെന്നാണ് സൂചനയുള്ളത്.

വെളുത്ത സാംസംഗ് ഫോണിലാണ് നടിയുടെ ചിത്രങ്ങള്‍ സുനി പകര്‍ത്തിയതെന്ന് നേരത്തെ മൊഴി ലഭിച്ചിരുന്നു. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയതായി സുനിയും മൊഴി നല്‍കിയിരുന്നു. ഈ മെമ്മറി കാര്‍ഡ് അഭിഭാഷകന് കൈമാറിയെന്നും സുനി പറഞ്ഞിരുന്നു. എന്നാല്‍ പല തവണകളായി പ്രതി മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ആദ്യം ഓടയില്‍ എറിഞ്ഞുവെന്നും പിന്നീട് കായലില്‍ എറിഞ്ഞെന്നും സുനി പോലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നും ലഭിച്ചയുടന്‍ കോടതില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആധികാരികത നഷ്ടപ്പെടാതിരിക്കുന്നതിനാണ് ഫലത്തിനായി കാത്തിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം പ്രതിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യത്തിന് കോടതിയില്‍ തിരിച്ചടിയുണ്ടായി. പരിശോധനയ്ക്ക് വിധേയനാകാനുള്ള ആരോഗ്യം തനിക്കില്ലെന്ന് കോടതിയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നുണ പരിശോധന നിഷേധിക്കപ്പെട്ടത്.

പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ.കൃഷ്ണ കിര്‍വാലെയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര കോലാപ്പൂരിലെ വീട്ടിലാണ് അദ്ദേഹത്തെ കുത്തേറ്റ് മരിച്ചനിലയിൽ കാണപ്പെട്ടത്. കൊലപാതകിയെന്നു കരുതുന്ന പ്രീതം പാട്ടീലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. കോലാലംപൂരിലെ ശിവാജി യൂണിവേഴ്‌സിറ്റിയിൽ മറാത്തി വിഭാഗത്തിന്റെ തലവനായിരുന്ന കിര്‍വാലെ, മഹാരാഷ്ട്രയിലെ ദളിത് സാഹിത്യത്തിന് ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്

ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തെ കുറിച്ച് ചാനലില്‍ പരാതി പറഞ്ഞതിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്‍ റോയമാത്യുവിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച ബന്ധുക്കള്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപെട്ടു. ഇതിനു ശേഷമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് ബന്ധുക്കള്‍.ബന്ധുക്കള്‍ റീപോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം കൊണ്ടുപോകും വഴി അനുമതിയില്ലെന്ന കാരണം പറഞ്ഞ് സൈന്യം തടഞ്ഞു. ജവാന്റെ മൃതദേഹത്തോട് സൈന്യം അനാദരവ് കാട്ടിയെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് ജില്ലാകളക്ടര്‍ ഉത്തരവിട്ടിരുന്നത്.

ഒരു മറാത്തി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ റോയ്മാത്യു പരാതി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വ്യക്തി വിവരങ്ങള്‍ മറച്ചുവെക്കുമെന്ന് ഉറപ്പുനല്‍കിയതിനാലാണ് ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തു പറഞ്ഞതെന്നാണ് റോയ്മാത്യൂ വീട്ടുകാരോട് ഫോണില്‍ പറഞ്ഞത്. എന്നാല്‍ രഹസ്യ ക്യമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തു ഇതേ തുടര്‍ന്ന് തന്റെ ജോലി നഷ്ടപെടാന്‍ സാധ്യതയുണ്ടെന്ന് റോയ് വീട്ടുകാരോട് പറഞ്ഞിരുന്നു. ആകെ ഭയപെട്ടാണ് റോയ് സംസാരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു.
കുറച്ചുദിവസമായി മാനസിക സമ്മര്‍ദ്ദംനുഭവിച്ചിരുന്ന റോയ്മാത്യൂ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കരസേനയുടെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ അന്വേഷണം ആവശ്യപെട്ടു.

RECENT POSTS
Copyright © . All rights reserved