ഒരു മാസത്തെ മാത്രം ആയുസ്സ് … തന്റെ ജീവിത സഖിയായി മിന്നുകെട്ടി കൂടെ കൂടിയ പ്രിയതമയുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ സ്‌നിജോ പൊട്ടിക്കരഞ്ഞില്ല… പക്ഷേ, വേദന കടിച്ചമർത്തി നിർവികാരതയോടെയും മ്ലാനമായ മുഖത്തോടെയും നിറ കണ്ണുകളോടും അനുവിന്റെ സമീപത്തിരുന്നു. കാണുന്ന ഓരോരുത്തരുടെയും മനസ് തകരുന്ന കാഴ്ച്ച. ഒരുമിച്ചുള്ള ഒരുമാസത്തെ ജീവിതത്തിന്റെ ഓര്‍മകള്‍ മിന്നിമറയുന്ന മനസ്സുമായി. പറക്കാൻ തുടങ്ങും മുൻപേ പറന്നകന്ന തന്റെ പാതി.. വ്യാഴാഴ്ച പുലര്‍ച്ചെ അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എയ്യാല്‍ സ്വദേശിനി അനുവിനു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നാട് കണ്ണീരോടെ വിട നല്‍കി. ഞായറാഴ്ച ഖത്തറിലെ ജോലി സ്ഥലത്തേക്ക് മടങ്ങുന്ന സ്‌നിജോയെ കാണാനായിരുന്നു അനു ലീവെടുത്ത് ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്നു ബസില്‍ നാട്ടിലേക്ക് പുറപ്പെട്ടത്.പ്രിയതമനെ ഒരു നോക്ക് കാണാന്‍ പുറപ്പെട്ട ആ യാത്ര ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത അന്ത്യയാത്രയായി മാറി. അവിനാശിയില്‍ നിന്ന് അനുവിന്റെ മൃതദേഹം വ്യാഴാഴ്ച സന്ധ്യയോടെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപം ഭര്‍ത്താവ് വാഴപ്പിള്ളി വീട്ടില്‍ സ്‌നിജോയുടെ വീട്ടിലാണ് ആദ്യമെത്തിച്ചത്. തുടര്‍ന്ന് ഇവിടെ നിന്ന് ഇടവക പള്ളിയായ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിലേക്കും രാത്രി എയ്യാലിലെ അനുവിന്റെ സ്വന്തം വീട്ടിലും എത്തിച്ചു.
ശ്രൂശ്രൂഷകളില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍, എരുമപ്പെട്ടി ഫൊറോന വികാരി ഫാ. ജോയ് അടമ്പുകുളം, എയ്യാല്‍ പളളി വികാരി ഫാ. ആന്റണി അമ്മുത്തന്‍ എന്നിവര്‍ കാര്‍മികരായി. മന്ത്രി എ.സി. മൊയ്തീന്‍, രമ്യ ഹരിദാസ് എംപി തുടങ്ങി ഒട്ടേറെ ജനപ്രതിനിധികളും അന്ത്യോപാചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി. എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഒരു പിടി മണ്ണും ഇട്ട് ഉടയവർ പിരിയുമ്പോൾ ഇനിയാർക്കും ഇത്തരം അനുഭവം നൽകല്ലേ എന്ന് ഉള്ളുരുകി ഒരുമനസ്സോടെ പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തെ കാണുമാറായി..
ആതിര സരാഗ്
“സമീറാ… നീ കരുതുംപോലെ പണത്തിന്റെ ഇല്ലായ്മയിൽനിന്നുള്ള കലഹത്തിന്റെ പേരല്ല വിപ്ലവം എന്നത്. ഇല്ലായ്മയിൽ നിന്ന് ആത്യന്തികമായി ഉണ്ടാവുന്നത് നിരാശയും ഭഗ്നാശയും മാനസിക തകർച്ചയും അന്യനോടുള്ള പകയും ഒക്കെയാണ്.
. . . . . . . . . . . . . . .
എന്നാൽ ഒരുവന്റെ ആത്മാഭിമാനവും സ്വത്വബോധവും അടങ്ങിയ വീണ്ടുവിചാരത്തിൽനിന്ന് ഉയർന്നുവരുന്ന ഒരു സമത്വബോധമുണ്ട്. നിനക്കൊപ്പം തുല്യനായിരിക്കാൻ എനിക്കും അവകാശമുണ്ടെന്ന ബോധം. അതു തന്റെ ഇല്ലായ്മയെ ഓർത്തുള്ള പകയല്ല. ഉള്ളവനോടുള്ള അസൂയയുമല്ല. തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളാണ്. അതാണ് യഥാർത്ഥ വിപ്ലവം സൃഷ്ടിക്കുന്നത്. ” (മുല്ലപ്പൂ നിറമുള്ള പകലുകൾ)
“ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.” (അൽ അറേബ്യൻ നോവൽ ഫാക്ടറി)
അറേബ്യൻ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തെ പശ്ചാത്തലമാക്കി ബെന്യാമിൻ രചിച്ച ഇരട്ട നോവലുകളായ അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ എന്നിവയിലെ വരികളാണിവ.
വായനക്കാരനെ തന്റെ അക്ഷരങ്ങൾക്കുള്ളിൽ പിടിച്ചിടുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട് എന്ന് ഈ നോവലുകൾ വായിക്കുന്ന ഏതൊരു വായനക്കാരനും അംഗീകരിക്കും.
ഒരുമിച്ച് പ്രസിദ്ധീകരിച്ച ഈ നോവലുകൾ ഒറ്റപ്പെട്ട വായനക്ക് യോഗ്യമാണെങ്കിലും അൽ അറേബ്യൻ നോവൽ ഫാക്ടറി ആദ്യത്തേത് എന്നും മുല്ലപ്പൂ നിറമുള്ള പകലുകൾ രണ്ടാമത്തേത് എന്നും കണക്കാക്കാവുന്നതാണ്.
കാനഡയിൽ സ്ഥിരതാമസമാക്കിയ പ്രതാപ് എന്ന മലയാളി പത്രപ്രവർത്തകന് വളരെ യാദൃശ്ചികമായാണ് ഒരു മധ്യപൂർവ്വേഷ്യൻ രാജ്യത്തേക്ക് പോകേണ്ടി വരുന്നത്. ഈ യാത്രയേയും ഇതിനിടയിൽ പ്രതാപ് വായിക്കുവാൻ ഇടയാക്കുന്ന ഒരു പുസ്തകത്തെ ചുറ്റിപ്പറ്റിയാണ് ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ എന്ന നോവൽ.
ഒരു വിദേശ നോവലിസ്റ്റിനായി നോവൽരചനയ്ക്കാവശ്യമായ വിവരശേഖരണത്തിനായിയാണ് പത്രസ്ഥാപനം പ്രതാപിനെ നിയോഗിക്കുന്നതെങ്കിലും തന്റെ പഴയകാല നഷ്ടപ്രണയം ആ നഗരത്തിൽ ഉണ്ട് എന്ന തിരിച്ചറിവാണ് അയാൾ അങ്ങോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നത്. ആനന്ദത്തിന്റെ നഗരം എന്ന പേരിൽ അറിയപ്പെടുന്ന നഗരത്തിൽ കഴിയവേ വളരെ യാദൃശ്ചികമായ അനുഭവങ്ങളിലൂടെ പ്രതാപ് കടന്നുപോകുന്നു. ഒരു സഹപ്രവർത്തകന്റെ മുറിയിൽ നിന്നും ലഭിക്കുന്ന ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം അയാളുടെ ജീവിതത്തെ പരിപൂർണ്ണമായി മാറ്റിമറിക്കുന്നു. മുല്ലപ്പൂ വിപ്ലവം ശക്തമായിരുന്ന കാലഘട്ടത്തിൽ നഗരത്തിൽ ആർ ജെ ആയി ജോലി നോക്കിയ സമീറ പർവീൺ എന്ന പാക്കിസ്ഥാനി പെൺകുട്ടി രചിച്ച ആ പുസ്തകം കാലഘട്ടത്തിന്റെ യഥാർത്ഥ ദുരന്തമുഖം വെളിപ്പെടുത്തുന്നതായിരുന്നു. എന്നാൽ രാജ്യത്ത് നിരോധിച്ച ആ പുസ്തകം പൂർണമായും വായിക്കുവാൻ പ്രതാപിന് സാധിക്കാതെ വരികയും സമീറയ്ക്ക് എന്ത് സംഭവിച്ചു എന്ന തുടരന്വേഷണവുമാണ് നോവലിന്റെ ബാക്കി ഭാഗങ്ങൾ.
ഉദ്യോഗജനകമായ അവതരണം നോവലിന്റെ കഥാഗതിയെയും ആശയത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. സാധാരണയായി മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളുടെ ചരിത്രവും പോരാട്ടവും തുറന്നുകാട്ടുവാൻ നോവിലിനു സാധിച്ചിട്ടുണ്ട് എന്ന് പറയാം. സ്വെച്ഛാധിപത്യതിന്റെ അവസാനം പ്രതീക്ഷിച്ച് നടത്തുന്ന സമരങ്ങളും അതിനു പിന്നിലെ ക്രൂരസത്യങ്ങളും നിരപരാധികളായ ആയിരങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നോവലിൽ പ്രതിപാദിക്കുന്നു. ചെയ്യുവാൻ പോകുന്ന ജോലിയോ തിരഞ്ഞു വന്ന പ്രണയമോ മറന്ന് പ്രതാപ് സമീരയെ കണ്ടെത്തുവാൻ നടത്തുന്ന ഓരോ ശ്രമങ്ങളും വായനക്കാരുടെയും ശ്രമങ്ങളായി മാറുകയാണ്.
അന്വേഷണമാണ് ‘അൽ അറേബ്യൻ നോവൽ ഫാക്ടറിയുടെ’ ശൈലിയെങ്കിലും ഉത്തരം പറച്ചിലാണ് ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന പുസ്തകം. പാകിസ്ഥാനിൽ നിന്നും തന്റെ അച്ഛനൊപ്പം കഴിയുവാനായി നഗരത്തിലെത്തിയ സമീറ ആർജെയുടെ
സ്ഥാനം സ്വീകരിക്കുകയും വളരെ യാദൃശ്ചികമായി ഒരു ജനമുന്നേറ്റത്തിന്റെ ഭാഗമായി മാറുന്നു. ആനന്ദം എന്ന പുറംതൊലിക്കുള്ളിൽ സ്വേച്ഛാധിപത്യത്തിന്റെ മൃഗമാണ് ആ നഗരത്തിൽ ഒളിച്ചിരിക്കുന്നത് എന്ന് സമീറ മനസ്സിലാക്കുന്നു. മജസ്റ്റിയുടെയും കാവൽ പൊലീസിന്റെയും ഗൂഢലക്ഷ്യങ്ങളും അതിക്രൂരമായ ശിക്ഷാനടപടികളും അടിച്ചമർത്തൽ രീതികളും ഞെട്ടലോടെയാണ് സമീറ നോക്കിക്കാണുന്നത്.
താൻ കണ്ടതും അനുഭവിച്ചതുമായ
കാര്യങ്ങൾ എഴുതിയിടുമ്പോൾ വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്ന് സമീറ തിരിച്ചറിഞ്ഞില്ല. സാധരണ ജനതയെ വെറും നോക്കുകുത്തിയാക്കി നിർത്തി മുന്നോട്ട് പോകുന്ന ഭരണസംവിധാനം എതിരെ വരുന്ന പ്രതിക്ഷേധങ്ങളെ എത്ര ക്രൂരവും അവിശ്വസനീയവുമായ രീതിയിലാണ് അടിച്ചമർത്തുന്നത് എന്ന് സമീറയുടെ വിവരണത്തിൽ വ്യക്തമാണ്.
ഈ കാരണത്താൽ ഭരണകൂടത്തിന്റെ ശത്രുവായി മുദ്ര കുത്തപെടുന്ന സമീറ കടന്നുപോകേണ്ടി വരുന്ന അവസ്ഥകളും നോവലിൽ വിവരിക്കുന്നു. ആ രാജ്യത്ത് വിലക്കപെട്ട സമീറയുടെ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം സ്വതന്ത്ര പരിഭാഷയിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിയ്ക്കുക എന്ന ഉദ്യമം ബെന്യാമിനെ ഏൽപ്പിക്കുന്നത് പ്രതാപാണ്. കുടുംബം പോലും ഭരണകൂടത്തെ ഭയന്ന് സമീറയെ ഒറ്റപ്പെടുമ്പോൾ നീതിയുടെയും സത്യത്തിന്റെയും സ്വരമായി മാറുകയാണ് അവൾ.
വിപ്ലവത്തിന്റെ പറയപ്പെടാത്ത പോകുന്ന മുഖങ്ങൾ, ഏകാധിപത്യവും മതാധിപത്യവും ഒരു സാധാരണജനതയെ കൊണ്ടെത്തിക്കുന്ന അവസ്ഥാന്തരങ്ങൾ, മനുഷ്യന്റെ നിലനിൽപ്പിനായുള്ള പോരാട്ടം എന്നിവ വളരെ തൻമയത്വത്തോടെ നോവലുകളിൽ അവതരിപ്പിച്ചിരിക്കുന്നു. ഒന്നു വായിച്ചാൽ മറ്റേത് വായിക്കാതെ ഇരിക്കാനാവില്ല എന്ന നിലയിലേക്കു വായനക്കാരനെ എത്തിക്കുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവും ചരിത്രവും യാഥാർത്ഥ്യവും ഇടകലർന്ന ഒരു പുതിയലോകം വായനക്കാരനു മുൻപിൽ തുറന്നിടുകയാണ് അദ്ദേഹം തന്റെ ഇരട്ട നോവലുകളിലൂടെ.
ആതിര സരാഗ്
ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.
മീൻ പൊരിക്കുമ്പോൾ ചേർക്കുന്ന മസാലകളിൽ ഒന്ന് ശ്രദ്ധിച്ചാൽ,..ഉണ്ടാക്കുന്ന ഫിഷ് ഫ്രൈ വേറെ ലെവൽ ആകും. അതിനായി നമുക്ക് കുറച്ചു സ്പെഷ്യൽ ഇൻഗ്രീഡിയൻസ് ചേർക്കേണ്ടതുണ്ട്.
അങ്ങനെ സ്വാദേറിയ മീൻ പൊരിച്ചത് തയ്യാറാക്കാൻ നിങ്ങൾക്കിഷ്ടമുള്ള മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.മീൻ 500 ഗ്രാം മതിയാകും. ശേഷം ഒരു മിക്സിയുടെ ജാറിൽ ഒരു ടീസ്പൂൺ പെരിഞ്ചീരകം, മുക്കാൽ ടീസ്പൂൺ അളവിൽ ചെറിയ ജീരകം കൂടി ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കുക ഇനി അതിലേക്ക് 7 അല്ലിയോളം വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്,8-10 കറിവേപ്പില,ഒരു ടേബിൾസ്പൂൺ വെള്ളം കൂടി ഒഴിച്ച് വീണ്ടും അരച്ചെടുക്കണം.
അരച്ചെടുക്കുബോൾ നല്ല പേസ്റ് രൂപത്തിൽ ഇത് നമുക്ക് കിട്ടിയില്ലെങ്കിൽ ഒരു സ്പൂൺ ഓയിൽ കൂടി ചേർത്ത് അരക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ നല്ല അടിപൊളി പേസ്റ്റ് ആയ മസാലക്കൂട്ട് ലഭിക്കും.
ഈ അരപ്പ് മീനിലേക്ക് ഒഴിച്ച ശേഷം രണ്ട് ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർക്കണം, കാശ്മീരി ചില്ലി പൗഡർ ഇല്ലെങ്കിൽ സാധാരണ മുളകുപൊടി ചേർത്താൽ മതിയാകും പക്ഷേ അത് നിങ്ങളുടെ എരുവിന് അനുസരിച്ച് വേണം ചേർക്കാൻ കാശ്മീരി ചില്ലി പൗഡർ ആയതിനാൽ വലിയ എരിവ് ഒന്നും ഇല്ലാത്തതുകൊണ്ടാണ് രണ്ട് ടേബിൾസ്പൂൺ ചേർക്കുന്നത്.കൂടാതെ അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിനുള്ള ഉപ്പ്, രണ്ട് ടീസ്പൂൺ അരിപൊടി,ഒരു ടീസ്പൂൺ നാരങ്ങാ നീര്, ഒരു ടീസ്പൂൺ വെള്ളം എന്നിവ ചേർത്ത് മസാല എല്ലാം മീനിൽ പിടിക്കുന്ന വിധം പെരട്ടി എടുക്കണം. ഒരു ടീസ്പൂൺ വെള്ളം മതിയാകില്ല എങ്കിൽ വീണ്ടും ഒരു ടീസ്പൂൺ കൂടി ചേർക്കാം.
ഇങ്ങനെ മസാല പുരട്ടി വച്ചിരിക്കുന്ന മീൻ 30 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വയ്ക്കുക,കൂടുതൽ സമയം വെക്കണമെങ്കിൽ നിങ്ങൾക്ക് വയ്ക്കാം. അതിനുശേഷം മീൻ പൊരിക്കുവാൻ വേണ്ടി ഒരു ഫ്രൈയിംഗ് പാനിൽ ഓയിൽ ഒഴിച്ചു കൊടുത്തു അത് ചൂടാകുമ്പോൾ കുറച്ചു കടുക് ഇട്ടു കൊടുക്കുക എന്നിട്ട് മസാല പുരട്ടി വെച്ചിരിക്കുന്ന മീൻ എല്ലാം അതിലേക്ക് ഇട്ടുകൊടുത്തു ഓരോ വശവും ഫ്രൈ ചെയ്ത് എടുക്കാം.
കുറച്ച് ഫ്രൈ ആയി വരുന്ന സമയം അൽപം കറിവേപ്പില കൂടി ഇതിൻറെ മേൽ ഇട്ടു കൊടുക്കാവുന്നതാണ്. നല്ലപോലെ മീൻ മൊരിഞ്ഞു വരുമ്പോൾ അതിൽ നിന്ന് എടുത്തു മാറ്റാവുന്നതാണ്. ഇങ്ങനെയുണ്ടാകുന്നതിലൂടെ നല്ല സ്വാദിഷ്ടമായ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ക്രിസ്പി ആയ ഫിഷ് ഫ്രൈ തയ്യാറാകുന്നതാണ്.
സ്വന്തം ലേഖകൻ
സെവൻ കിംസിലെ കത്തിക്കുത്തു ആക്രമണത്തിൽ മൂന്ന് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മരിച്ചതും അറസ്റ്റിലായതും സിഖ്കാർ ആണ് . ഞായറാഴ്ച വൈകുന്നേരം 7 40 ഓടുകൂടി ഇൻഫോർഡ്ലുള്ള, സെവൻ കിങ്സിലെ എൽമാസ്റ്റഡ് റോഡിലാണ് സംഭവം നടന്നത്. ഇരുപത്, മുപ്പത് വയസ്സ് പ്രായമുള്ള മൂന്നുപേർ സംഭവസ്ഥലത്ത് ഉണ്ടായ അടിപിടിക്കിടെ കുത്തേറ്റ് മരിക്കുകയായിരുന്നു എന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. 29 ഉം 39ഉം വയസ്സുള്ള രണ്ടു പേരെ സംശയാസ്പദമായി അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ആയുധമേന്തിയ രണ്ട് സംഘങ്ങൾ തമ്മിൽ ഉള്ള പോരാണ് മൂന്നു പേരുടെ മരണത്തിൽ കലാശിച്ചതെന്ന് പോലീസ് ചീഫ് സൂപ്രണ്ട് സ്റ്റീവ് ക്ലേമാൻ പറഞ്ഞു. രണ്ടുപേർ അറസ്റ്റിൽ ആയ സ്ഥിതിക്ക് അന്വേഷണം പുരോഗമിക്കുകയാണ്. സംഘട്ടനം ഉണ്ടായവർക്ക് പരസ്പരം അറിയാമായിരുന്നുവെന്നും ഇരുകൂട്ടരും സിഖ് വിഭാഗത്തിൽ പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ സംഘട്ടനം ഉണ്ടായിരുന്നു എന്ന് പരിസരവാസിയായ സാബിഷ് ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് സംഭവങ്ങളുമായി ബന്ധം ഉണ്ടായിരിക്കണം എന്ന് അദ്ദേഹം തീർത്തു പറയുന്നു. അന്ന് ഞാൻ നിങ്ങളെ കൊല്ലും എന്ന് ഒരാൾ ആക്രോശിച്ചതായും, കൊല്ലുന്നത് ഒന്ന് കാണണം എന്ന് മറ്റൊരാൾ മറുപടി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു . ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടൻതന്നെ താനും സമീപവാസികളും ചേർന്ന് അവർക്ക് സിപിആർ നൽകാൻ ശ്രമിച്ചു എന്നും ഖുറേഷി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുമ്പോൾ ഒരാൾ അപ്പോൾ തന്നെ മരിച്ചിരുന്നു. രണ്ടുപേരും കഷ്ടിച്ച് ശ്വാസം എടുക്കുന്ന അവസ്ഥയിലായിരുന്നു. ഇരുവരും ബോധരഹിതരായിരുന്നു. തെരുവ് മുഴുവൻ രക്തക്കളമായി മാറിയിരുന്നു.
പരിസരം മുഴുവൻ അക്രമാസക്തമായിരുന്നു എന്നും, വലിയ ശബ്ദം കേട്ടുകൊണ്ടാണ് താൻ വീടിനു വെളിയിൽ ഇറങ്ങി യത് എന്നും പരിസരവാസിയായ ലൂയിസ് പറഞ്ഞു. ഒരു സിനിമയിലെതുപോലെ ഭയാനകമായ ദൃശ്യങ്ങൾ ആയിരുന്നു അവിടെ നടന്നത്. മരണപ്പെട്ടവർ ആരാണെന്ന് ഇനിയും ഔദ്യോഗികമായി തിരിച്ചറിയേണ്ട ഇരിക്കുന്നു.
ഞായറാഴ്ച സംഭവശേഷം പരിസരം മുഴുവൻ പൊലീസിനെ വിന്യസിച്ചിരുന്നു. സംഭവം നടന്ന ഉടൻ തന്നെ പോലീസ് ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ഉടൻതന്നെ എമർജൻസി സർവീസ് വിളിച്ചെങ്കിലും അവർക്കും ആരേയും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും എന്ന് പ്രതീക്ഷിക്കുന്നു. റെഡ് ബ്രിഡ്ജ് ഏരിയയിൽ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
സംഭവത്തെ അപലപിച്ച ലണ്ടൻ മേയർ സാദിക്ക് ഖാൻ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ പേരിൽ ദുഃഖം രേഖപ്പെടുത്തുന്നു എന്നും. മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും സമീപവാസികൾക്കും തന്റെ പരിപൂർണ്ണമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെഡ് ബ്രിഡ്ജ്ഭാഗത്തെ സിഖ് കമ്മ്യൂണിറ്റിയിൽ നിന്ന് ഇതുപോലെ ഒരു വാർത്ത അപ്രതീക്ഷിതമാണ് എന്ന് റെഡ്ബ്രിഡ്ജ് കൌൺസിൽ നേതാവായ ജാസ് അത്വാൽ പറഞ്ഞു.
ഓസ്ട്രേലിയയിൽ ഉണ്ടായ കാർ അപകടത്തിൽ മരണപ്പെട്ട തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി.മാത്യു (30), ഭാര്യ നിനു എൽദോ (28) എന്നിവരുടെ ശവസംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച (22/01/2020) തിരുത്തിപ്ലി സെന്റ് മേരിസ് വലിയപള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ബുധനാഴ്ച്ച 12:30 നു ആണ് ശവസംസ്ക്കാര ചടങ്ങുകൾ.
2019 ഡിസംബർ ഇരുപതാം തിയതിയാണ് അപകടം ഉണ്ടായത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം ഉണ്ടായത്.
റോഡില്‍ നിന്നു മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാർ ഉണ്ടായിരുന്നത്. ക്വീന്‍സ്‌ലന്‍ഡില്‍ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പൊലീസെത്തി തീയണച്ചാണ് അന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടശേഷം കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.
പുതിയതായി വാട കയ്‌ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്‌സായിരുന്നു നീനു.
മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്–സാറാമ്മ ദമ്പതികളുടെ മകളാണ് നിനു. മധുവിധു തീരും മുന്‍പെയാണ് ദമ്പതികളെ മരണം തട്ടിയെടുത്തത്. ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നേഴ്‌സായി ജോലി ചെയ്യവേ ആണ് അപകടത്തിൽ നീനു മരണപ്പെടുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. റിട്ട.എസ്‌ഐയാണ് ആല്‍ബിന്റെ പിതാവ് ടി.എ.മത്തായി.
സ്വന്തം ലേഖകൻ
ചണ്ഡിഗഡ് : കാമുകിയെ കൊലപ്പെടുത്തിയ വിവരം ടിവിയിൽ കൂടി തത്സമയം വെളിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 27 കാരനായ മനീന്ദർ സിംഗ് ആണ് ചണ്ഡിഗഡിലെ ന്യൂസ് 18 ഓഫീസിൽ എത്തി തന്റെ കാമുകി സർബ്ജിത് കൗറിനെ കൊലപ്പെടുത്തിയ കാര്യം തുറന്ന് പറഞ്ഞത്. സ്റ്റുഡിയോയിൽ വെച്ച് തന്നെയാണ് പോലീസ് മനീന്ദറിനെ അറസ്റ്റ് ചെയ്തത്. ഗോൾഡൻ ഗ്ലോബിന്റെ ഒട്ടുമിക്ക എല്ലാ പ്രധാനപ്പെട്ട അവാർഡുകളും നേടിയ ഹോളിവുഡ് ചിത്രം ‘ജോക്കറിലെ’ ഒരു പ്രധാന സീനിനോട് സമാനമായ രീതിയിലാണ് ഈ നാടകീയ രംഗങ്ങളും അരങ്ങേറിയത്. മാധ്യമ ധാർമ്മികതയെ ചോദ്യം ചെയ്യാനും ഇത് വഴിയൊരുക്കി.
വിവാഹ ചർച്ചകൾ കാമുകിയുടെ വീട്ടിൽ നിരസിച്ചതിനെത്തുടർന്നാണ് അവളെ കൊലപ്പെടുത്തിയതെന്ന് ഷോയുടെ അവതാരകനോട് പ്രതി പറഞ്ഞു. സർബ്ജിത് കൗറിന്റെ മൃതദേഹം ഡിസംബർ 30ന് ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. ഈ ഹോട്ടലിൽ ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നു. പോലീസ് തന്റെ കുടുംബത്തെ നിരന്തരമായി ചോദ്യം ചെയ്യുന്നതു മൂലമാണ് താൻ ഈ കുറ്റസമ്മതം നടത്തുന്നതെന്നും പ്രതി അറിയിച്ചു.
താൻ മറ്റൊരു ജാതിക്കാരനായതിനാലാണ് വിവാഹം നടത്തുന്നതിനെ കൗറിന്റെ കുടുംബം എതിർത്തതെന്നും സിംഗ് പറഞ്ഞു. ഒപ്പം തന്നെ സിംഗ്, തന്റെ മുൻകാമുകിയെയും കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്ന് പോലീസ് സംശയിക്കുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജീവിതത്തിലെ എല്ലാ ആവശ്യങ്ങൾക്കും പണം ഒരു അവിഭാജ്യ ഘടകമാണ്. പണം സമ്പാദിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യവുമാണ്. കുടുംബങ്ങളിൽ പലപ്പോഴും വരവിനേക്കാൾ ഉപരി ചിലവുകളാണ് മുന്നിട്ടുനിൽക്കുന്നത്. പുതിയ ഷൂകളോ, സ്കൂൾ വിനോദയാത്രക ളോ എന്തുമാകട്ടെ വീട്ടിലേക്ക് പെട്ടെന്ന് വരുന്ന ചിലവുകൾക്ക് പണം കണ്ടെത്താൻ മാതാപിതാക്കൾ വളരെയേറെ കഷ്ടപ്പെടുന്നു. പലപ്പോഴും ബർത്ത് ഡേ പാർട്ടികൾ നടത്താൻ വളരെ ഞെരുക്കം ആണ് ബജറ്റിൽ നിന്നുകൊണ്ട് മാതാപിതാക്കൾ അനുഭവിക്കുന്നത്
എന്നാൽ ഒരു വർഷം 780 പൗണ്ട് സമ്പാദിക്കുവാനുള്ള ഒരു നൂതന ആശയം മാഞ്ചസ്റ്റർ ഫാമിലി പേജിൽ നിറഞ്ഞുനിൽക്കുകയാണ്. ഒരു പെട്ടിയുടെ മുകളിൽ 10 പൗണ്ട് മുതൽ 120 പൗണ്ട് വരെയുള്ള ലിസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം, ഈ ലിസ്റ്റിലെ ഓരോ സംഖ്യ ഓരോ മാസം വീതം പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്. അതിനുശേഷം ഇട്ട തുക ലിസ്റ്റിൽനിന്ന് വെട്ടി കളയേണ്ടതാണ്. ഈ മാർഗ്ഗത്തിലൂടെ ഒരു വർഷം 780 പൗണ്ടോളം സമ്പാദിക്കുവാൻ സാധിക്കുന്നതാണ്.
ലിസ്റ്റനുസരിച്ച് മൂന്നോ നാലോ മാസങ്ങളിൽ മാത്രമേ 100 പൗണ്ടിനു മുകളിൽ നിക്ഷേപിക്കേണ്ടതായുള്ളൂ. മാഞ്ചസ്റ്റർ ഫാമിലി പേജിൽ എമ്മ ഗിൽ എന്ന വീട്ടമ്മയാണ് ഈ ആശയം പോസ്റ്റ് ചെയ്തിരിക്കുന്നത്. ധനസമ്പാദനത്തിന് മറ്റു പല മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും, പലപ്പോഴും അതെല്ലാം പാതിവഴിയിൽ അവസാനിച്ചു പോകാറാണ് പതിവ്. ആയിരത്തോളം ആളുകൾ ആണ് ഈ ആശയത്തിന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ നല്ല ആശയമാ ണെന്ന അഭിപ്രായമാണ് മുന്നോട്ടുവന്നിരിക്കുന്നത്.
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഡൽഹിയിൽ തെരെഞ്ഞെടുപ്പ് അങ്കത്തിനു കച്ച മുറുകി കഴിഞ്ഞു. തെരെഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിച്ചതോടെ പ്രചാരണ രംഗം ചൂടായി തുടങ്ങി. പൊതു യോഗങ്ങളും, റാലികളും, നഗരത്തിന്റെ മുക്കിലും മൂലയിലും കൂറ്റൻ കട്ടൗട്ടുകൾ ഉയർത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം പൊടിപൊടിക്കുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ചു വിജയിച്ച പ്രചാരണവുമായി ഇത്തവണയും ആം ആദ്മി പാർട്ടിക്കായി ഔട്ടോ ഡ്രൈവർമാർ രംഗത്തുണ്ട്.ഓട്ടോയുടെ പുറകിൽ ആം ആദ്മിക്കും കേജ്‌രിവാളിനുമായി അവർ മുദ്രാവാക്യം എഴുതി കഴിഞ്ഞു.
കേജ്‌രിവാൾ ഹമാരാ ഹീറോ മേരാ ബിജ്‌ലി ബിൽ സീറോ എന്നതാണ് ഏറ്റവും പുതിയ മുദ്രാവാക്യം. കേജ്‌രിവാൾ ഞങ്ങളുടെ നായകൻ ഞങ്ങളുടെ വൈദ്യുതി ബിൽ പൂജ്യം എന്നർത്ഥം. ഡൽഹിയിൽ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയതും 201 മുതൽ 400 യൂണിറ്റ് വരെ വൈദ്യുതിക്ക് പകുതി നിരക്ക് നൽകിയാൽ മതിയെന്ന സർക്കാർ പ്രഖ്യാപനവും ഓർമ്മപ്പെടുകയാണ് ഓട്ടോ ഡ്രൈവർമാർ വൈദ്യുതി നിരക്ക് സൗജന്യം ആകിയതും വെള്ളം സൗജന്യമാക്കിയതും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതും അടക്കം കേജ്‌രിവാളിന്റെ പല ജനപ്രിയ പദ്ധതികളുടെയും ഗുണഭോക്താക്കൾ ഓട്ടോ ഡ്രൈവർമാർ അടങ്ങുന്ന സാധാരണക്കാരാണ്. അതിന്റെ സന്തോഷവും അംഗീകാരവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് ആം ആദ്മി പാർട്ടി കേരള ഘടകം കൺവീനർ പിടി തുഫൈൽ ന്യൂസ് 18 നോട് പറഞ്ഞു. പാർട്ടിയുടെ തുടക്കം മുതൽ നെഞ്ചേറ്റിയത് ഓട്ടോക്കാർ ആണെന്നും തുഫൈൽ പറഞ്ഞു ഡൽഹിയിൽ 2 ലക്ഷത്തിൽ അധികം രജിസ്റ്റർ ചെയ്ത ഓട്ടോ റിക്ഷകൾ ഉണ്ട്. ആംആദ്മിക്ക് സ്വന്തമായി ഓട്ടോ വിങ്ങും ഉണ്ട്.
ഐ ലവ് കേജ്‌രിവാൾ- തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണം ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലെ ആം ആദ്മി പാർട്ടി തുടങ്ങിയിരുന്നു. ഐ ലവ് കേജ്‌രിവാൾ എന്ന് ഓട്ടോ റിക്ഷകൾക്ക് പുറകിൽ കുറിച്ച് കൊണ്ടുള്ള പ്രചാരണത്തിലൂടെ കേജ്‌രിവാളിനെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. കാമ്പയിൻ വലിയ വിജയം ആയിരുന്നെന്ന് ആം ആദ്മി നേതൃത്വം അവകാശപ്പെട്ടു. 2013 ലും 2014 ലും ഓട്ടോ പ്രചാരണം ആദ്മി ആദ്മി പാർട്ടി മത്സരിച്ച 2013 ലെ ആദ്യ തെരഞ്ഞെടുപ്പിലും പ്രചാരണത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു.ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലും പിടിച്ച് നിൽക്കുന്ന കേജ്‌രിവാളിന്റെ ഫോട്ടോ ഹിറ്റായിരുന്നു കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ ഷീലാ ദിക്ഷിത് വീണ്ടും അധികാരത്തിൽ വന്നാൽ ഡൽഹിയിൽ സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുമെന്ന ഓട്ടോ പരസ്യം വലിയ ചർച്ചയും വിവാദമാകുകയും ചെയ്തിരുന്നു..
ഒന്നാം കേജ്‌രിവാൾ സർക്കാർ രാജിവെച്ച ശേഷം, 2015 ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏറെ മുൻപേ ബിജെപി നേതാവ് ജഗദീഷ് മുഖിയെയും കേജ്‌രിവാളിനെയും താരതമ്യം ചെയ്ത് ആംആദ്മി ഓട്ടോകളിൽ പോസ്റ്റർ പ്രചാരണം തുടങ്ങിയിരുന്നു.. കേജ്‌രിവാളോ ജഗദീഷ് മുഖിയോ നിങ്ങളുടെ മുഖ്യമന്ത്രി എന്നായിരുന്നു പോസ്റ്ററിലെ ചോദ്യം. ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ ആലോചിക്കുന്നതിന് മുൻപായിരുന്നു ആം ആദ്മി ഇത്തരമൊരു പ്രചാരണം തുടങ്ങിയത്.മുഖ്യമന്ത്രി സ്ഥാനാർഥി മോഹികൾ ഏറെയുണ്ടായിരുന്ന ഡൽഹി ബിജെപി നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയായിരുന്നു ഇതിലൂടെ ആം ആദ്മി ലക്ഷ്യമിട്ടത്. 2015 ലെ കേജ്‌രിവാൾ തരംഗത്തിൽ തട്ടകമായ ജനക്പുരിയിൽ ജഗദീഷ് മുഖിക്ക് കാലിടറിയതും പിന്നീട് സജീവ രാഷ്ട്രീയം വിട്ട് ഗവർണറായതും ചരിത്രം. അഞ്ച് വർഷത്തിന് ശേഷം വീണ്ടും രാജ്യതലസ്ഥാനം പിടിക്കാൻ പോര് മുറുകുമ്പോൾ ആം ആദ്മിക്കായി സജീവമായി ഓട്ടോ ഡ്രൈവർമാർ പ്രചാരണ രംഗത്ത് സജീവമായുണ്ട്
മലയാളം യുകെ ന്യൂസ് ടീം.
“സ്നേഹസ്പർശം”. മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിലുള്ള സ്നേഹസ്പർശം ചാരിറ്റി ഇവന്റ് ഫെബ്രുവരി 15-ന് ബോൾട്ടണിലുള്ള ഔവർ ലേഡീ ഓഫ് ലൂർദ് ഹാളിൽ (Our Lady Of Lourdes Hall) വച്ച് നടക്കും. ഒരു രെജിസ്റ്റേർഡ് ചാരിറ്റിയായി 2005 ൽ ആരംഭിച്ച സെന്റ് ജോർജ് ചാരിറ്റി യുകെയിലും ഇന്ത്യയിലുമുള്ള സഹായം അർഹിക്കുന്ന നിരവധി വ്യക്തികളെയും സംഘടനകളെയും പിന്തുണച്ചു വരുന്നു.
ഇത്തവണ മാവേലിക്കരയിലുള്ള PMP ശാലേം ഭവനിനു വേണ്ടിയാണ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫണ്ട് റെയ്‌സിംഗ് ഇവന്റ് നടത്തുന്നത്. സമീപത്തും വിദൂരത്തുമുള്ള ഏറ്റവും അർഹരായ ആളുകൾക്ക് സൗജന്യവും സമഗ്രവുമായ ചെലവ് കുറഞ്ഞ മാനസികാരോഗ്യ സംരക്ഷണം നൽകുക എന്നതാണ് ശാലേം ഭവന്റെ പ്രധാന ലക്ഷ്യം. വിവിധ മാനസികാവസ്ഥകളിൽ കഷ്ടപ്പെടുന്ന പുരുഷന്മാരുടെ പരിചരണവും, പുനരധിവാസവും ഈ കേന്ദ്രത്തിന്റെ എടുത്തു പറയേണ്ട സേവനങ്ങളിൽ ചിലതാണ്.
സ്നേഹസ്പർശം ഇവന്റുമായി ബന്ധപെട്ടു മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, വിവിധ ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുകയും, സമാഹരിക്കുന്ന ഫണ്ടുകളെല്ലാം ശാലേം ഭവനിലേക്ക് സംഭാവന ചെയ്യുകയും ചെയ്യും.
ശാലേം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും ഈ ഫണ്ട് പ്രയോജനപ്പെടും എന്നതിൽ തർക്കമില്ല.
ചാരിറ്റി ഈവെന്റ് മായി ബന്ധപ്പെട്ടുള്ള റാഫെൽ ടിക്കറ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മാഞ്ചെസ്റ്റർ ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് വികാരി റവ. ഫാ. ഹാപ്പി ജേക്കബ് നിർവ്വഹിച്ചു. സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തികളും സംഘടനകളും ഈ ചാരിറ്റി ഈവെന്റിന് പിന്തുണ പ്രഖ്യാപിച്ച് ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്. ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച്ച നടക്കുന്ന ചാരിറ്റി ഈവെന്റിന്റെ കുടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും
ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം
കേരള സർക്കാർ ജനുവരി 1 മുതൽ സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ജലാശയങ്ങളിലും പൊതുസ്ഥലത്തും പ്ലാസ്റ്റിക് മലിനീകരണം അരുതെന്ന് പറഞ്ഞുകൊണ്ട് ഫോർട്ട്‌കൊച്ചി ബീച്ചിൽ സൃഷ്ടിച്ചിരിക്കുന്ന ‘ദി ട്രാപ്’ എന്ന കലാസൃഷ്ടി ശ്രദ്ധേയമാകുന്നു .
ആളുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ 1500 പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചുകൊണ്ട് 25 അടി ഉയരത്തിലും ആറടി വ്യാസത്തിലുമാണ് ഈ മനോഹരമായ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. ഇത് കാണുവാനായി നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കുപ്പിയുടെ ഉള്ളിൽ പ്രവേശിക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.
ദി ട്രാപിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ഓരോ കുപ്പിക്കുള്ളിലും മനുഷ്യൻ കുടുങ്ങിനിൽക്കുന്ന പ്രതീതി കാഴ്ച്ചക്കാരിൽ ഉണ്ടാകുന്നു. ഉള്ളിൽ കണ്ണാടികൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ കാലിഡോസ്കോപ്പ് നൽകുന്ന ദൃശ്യഭംഗിയും ഇതിന് നൽകാനാകും. ഇടപ്പള്ളി സ്വദേശിയും സയൻസ് ഫിലിം മേക്കറും പരസ്യചിത്രരംഗത്ത് രണ്ട് പതിറ്റാണ്ട് പരിചയമുള്ള കെ.കെ അജിത്കുമാറിന്റേതാണ് ‘ദി ട്രാപ്’ന്റെ ആശയവും സാക്ഷാത്കാരവും.
കൊച്ചിൻ ഷിപ് യാർഡിന്റെ പിന്തുണയോടെ ജില്ലാഭരണകൂടം, ശുചിത്വമിഷൻ, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തിൽ ഒന്നരലക്ഷം രൂപചെലവിലാണ് ഈ കലാസൃഷ്ടിക്ക് രൂപം നൽകിയത്.
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധന തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ ഈ കലാസൃഷ്ടിക്ക് പ്രാധാന്യം വളരെയേറെയാണ്.
ഫോട്ടോ : ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം