ഇന്ന് ലോകവനിതാ ദിനം ആഘോഷിക്കുന്നു. കാലം ഒരുപാട് പുരോഗമിച്ചു എങ്കിലും സ്ത്രീജനകളുടെ ജീവിത നിലവാരത്തിലും സമൂഹത്തിന്റെ ചിന്താഗതികളിലും മാറ്റം ഇപ്പോഴും വിദൂരമാണ്. സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാടുകളിൽ ഒരുപാട് അന്തരം ഇപ്പോഴും നിലനിൽക്കുന്നു. ഭരണനിർവഹണവ കാര്യങ്ങളിലും സംഗതി വ്യത്യസ്തമല്ല. എങ്കിലും ചില ആശാവഹമായ മാറ്റങ്ങൾ ഉണ്ടാകുന്നു എന്നത് ഒരു നല്ല കാര്യമാണ്.

അന്തരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളെ ആദരിക്കാനൊരുങ്ങി കടവന്ത്ര സെന്റ് ജോസഫ്‌സ് ഇടവക സമൂഹം ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വനിതാദിനമായ ഇന്ന് ഇടവകയിലെ വീടുകളില്‍ അടുക്കള ഭരണം പുരുഷന്മാര്‍ ഏറ്റെടുക്കും. സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായ വിശ്രമം. വനിതാദിനം പതിവുപോലെ സെമിനാറും കലാപരിപാടികളുമായി അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ലാത്ത വികാരി ഫാ. ജോസഫ് (ബെന്നി) മാരാംപറമ്പില്‍ ആണ് ഈ ആശയം പള്ളിയില്‍ അവതരിപ്പിച്ചത്.

സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭാഗമാണ് കടവന്ത്ര പള്ളി. അറുനൂറിലധികം കുടുംബങ്ങള്‍ ഈ ഇടവകയിലുള്ളത്. വനിതാ ദിനം എങ്ങനെ ആചരിക്കാമെന്ന് കുടുംബ യൂണിറ്റുകളുടെ കേന്ദ്രസമിതിയില്‍ വന്ന ആലോചനയാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചത്. സ്ത്രീകളെ ആദരിക്കുന്നത് കുടുംബത്തില്‍ നിന്നു തന്നെയാകാമെന്ന് അവര്‍ തീരുമാനിച്ചു. കഴിഞ്ഞ ഞായറാഴ്ച വികാരി ഫാ.ബെന്നി ഇക്കാര്യം വിശ്വാസികളെ അറിയിച്ചു. ഇടവകയിലെ 17 കുടുംബ യൂണിറ്റുകളും ആവേശത്തോടെ തന്നെ ഈ ആശയം ഏറ്റെടുക്കുകയായിരുന്നു. ഈ ഞായറാഴ്ച അടുക്കളയിലെ പ്രധാന ചുമതലകള്‍ എല്ലാം പുരുഷന്മാര്‍ നടത്തണമെന്നാണ് തീരുമാനമെന്ന് കൈക്കാരന്‍ ഷാജി ആനാംതുരുത്തി പറഞ്ഞു.

ബഹുഭൂരിപക്ഷം കുടുംബനാഥന്മാരും ഈ ആശയത്തോട് അനുകൂലമായി പ്രതികരിച്ചു. അത് നൂറു ശതമാനമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു. ഓരോ കുടുംബയൂണിറ്റിനും കീഴില്‍ 20-40 കുടുംബങ്ങളാണുള്ളത്. ഓരോ യൂണിറ്റിനുമുള്ള അഞ്ച് ഭാരവാഹികള്‍ക്കാണ് പരിപാടിയുടെ മേല്‍നോട്ട ചുമതല. അതുകൊണ്ടുതന്നെ പരിപാടി വിജയകരമായി നടത്താന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഇപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമായി യോഗ ക്ലാസുകള്‍ ഈ പള്ളിയില്‍ നടക്കുന്നുണ്ട്. പെണ്‍കുട്ടികളെ സ്വയം പ്രതിരോധത്തിന് സജ്ജരാക്കാന്‍ ഗുസ്തി ജൂഡോ ക്ലാസുകളും അടുത്തമാസം ആരംഭിക്കും.

ഞായറാഴ്ച കുര്‍ബാനയിലെ ശുശ്രൂഷകളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും. കുര്‍ബാന മധ്യേ മുതിര്‍ന്ന സ്ത്രീകളെയും വിവിധ മേഖലകളില്‍ നേട്ടമുണ്ടാക്കിയ സ്ത്രീകളെയും ആദരിക്കും. പള്ളിയില്‍ മധുരപലഹാര വിതരണവും നടക്കും. വിമെന്‍ വെല്‍ഫയര്‍ സര്‍വീസസ് പ്രസിഡന്റ് മേരി ജോസഫ് പറപ്പിള്ളിയുടെ നേതൃത്വത്തിലാണ് ഇവ നടക്കുക. രാവിലെ ആറുമണിക്കുള്ള കുര്‍ബാനയോട് അനുബന്ധിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.

‘ക്രിസ്തുവിന്റെ പീഡനുഭവ യാത്രയിലും കുരിശുമരണ നേരത്തും കല്ലറയ്ക്കു പുറത്തും ഉയിര്‍പ്പിന്റെ പുലരിയിലും കണ്ണിമയ്ക്കാതെ കാത്തിരുന്നത് സ്ത്രീകള്‍ മാത്രമാണെന്ന് വികാരി ഫാ.ബെന്നി മാരാംപറമ്പില്‍ പറഞ്ഞു. കുരിശുമരണത്തെ ക്രിസ്തു ഉപമിച്ചത് ഈറ്റുനോവിനോടാണ്. സ്ത്രീകളുടെ ആ പ്രധാന്യം നാം ഉള്‍ക്കൊള്ളണം വൈദികന്‍ പറഞ്ഞു. നമ്മുടെ സ്ത്രീകളെ നമ്മള്‍ തന്നെ ആദരിക്കണം. അവര്‍ വെളുപ്പിനെ എഴുന്നേറ്റ് പാതിര വരെ കഷ്ടപ്പെടുന്നു. അവര്‍ക്ക് ഒരുദിവസമെങ്കിലും വിശ്രമം നല്‍കിയിട്ട് നിങ്ങള്‍ ചെയ്യുന്നത് വലിയ ജോലിയാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അടുക്കളയില്‍ കയറാത്ത പുരുഷന്മാര്‍ അന്ന് അടുക്കളയില്‍ കയറണം. സ്ത്രീകള്‍ വിശ്രമിക്കട്ടെ. അതായിരിക്കണം അവരോടുള്ള ആദരവ്. സ്ത്രീകള്‍ക്കും അത് വലിയൊരു മതിപ്പാകും. തങ്ങള്‍ ചെയ്യുന്നത് വലിയൊരു ജോലിയാണെന്ന് അവര്‍ക്ക് മനസ്സിലാകും ഫാ. ജോസഫ് (ബെന്നി) പങ്കുവെച്ചു.

ഇന്ന് ലോക വനിതാ ദിനം പ്രമാണിച്ചു സ്ത്രീ ശാക്തീകരണം കുറച്ചു പേർക്കല്ല എല്ലാവര്ക്കും ആണ് എന്ന മുദ്രാവാക്യവുമായി ലണ്ടനിൽ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ലോക വനിതാ ദിനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം കൂടിയാണ് 2020 വർഷം. ലോകത്തിലെ 76 ശതമാനം കെയർ ജോലികളും പ്രതിഫലമില്ലാതെ ചെയ്യുന്നത് സ്ത്രീകളാണ് എന്നാണ് കണക്ക്.