ലണ്ടൻ: ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന കേരള പിറവി – ദീപാവലി ആഘോഷങ്ങൾ സംയുക്തമായി വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നു. നവംബർ 9 ശനിയാഴ്ച വൈകുന്നേരം ആറുമണി മുതൽ ഗിൽഫോർഡിലെ സെന്റ് ക്ളയേർസ് ചർച്ച ഹാളിലാണ്ആഘോഷപരിപാടികൾ നടത്തുന്നത് . സാംസ്കാരിക സമ്മേളനത്തോടെയാണ് ആഘോഷപരിപാടികൾക്ക്തുടക്കം കുറിക്കുന്നത് . കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികളോടൊപ്പം വളർന്നുവരുന്നഗായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നഗാനങ്ങളുൾപ്പെടെ വിവിധ ഗാനങ്ങൾ വ്യത്യസ്തരായ ഗായകർ ആലപിക്കുന്ന സംഗീത നിശയുംആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
കേരളപ്പിറവി ആഘോഷങ്ങളോടൊപ്പം തന്നെ തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്നഉൽസവമായ
ദീപാവലി ആഘോഷവും
സംഘടിപ്പിക്കുന്നു. ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർഅറിയിച്ചു. ഇനിയും കലാ സാംസ്കാരിക പരിപാടികൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ കൾച്ചറൽകോർഡിനേറ്റേഴ്‌സ് ആയ മോളി ക്ലീറ്റസിനെയോ ഫാൻസി നിക്സനെയോ ബന്ധപ്പെടേണ്ടതാണ് . ഗിൽഫോർഡിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ആളുകളും കേരളപ്പിറവി- ദീപാവലി ആഘോഷപരിപാടികളിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ജി എ സി എ പ്രസിഡണ്ട് നിക്‌സൺ ആന്റണി, സെക്രട്ടറി സനുബേബി, ട്രഷറർ ഷിജു മത്തായി എന്നിവർ അഭ്യർത്ഥിച്ചു.
സ്ഥലത്തിന്റെ വിലാസം:
St.Clare’s Church hall, 2 Pond Meadow,
Guildford, GU2 8 LF
സമയം: 6 pm to 10 pm.
മണമ്പൂര്‍ സുരേഷ്
ബ്രിട്ടനിലെ പ്രമുഖ സംഘടനയായ കലയുടെ വാര്‍ഷികപ്പതിപ്പ് Palm leaf രണ്ടാം വര്‍ഷവും ഉന്നതമായ നിലവാരം പുലര്‍ത്തിക്കൊണ്ട് വായനക്കാരിലെക്കെത്തി. സീന ദേവകി എഡിറ്റ് ചെയ്ത ഈ Palm leaf മാഗസിന്‍ വളരെ നാളത്തേക്ക് സൂക്ഷിക്കാവുന്ന കാമ്പും കനവും ഉള്ള പ്രസിധീകരണമാണ്. ഒരു സംഘടനയുടെ പതിവ് പ്രസിദ്ധീകരണം എന്നതിലുപരി സ്വന്തം ചുവട്ടില്‍ നില്‍ക്കാവുന്ന നല്ല ഒരു മാഗസിനായി ഇത് വളര്‍ന്നിരിക്കുന്നു.
സിനിമ എന്ന വിഷയത്തീലേക്ക് ഫോക്കസ് ചെയ്യുന്ന Palm leaf ന്റെ പേജുകള്‍ ചലച്ചിത്രം എന്ന മാധ്യമത്തിന്റെ ഒരാഘോഷവും പഠനവും ആയി മാറുന്നു.
ആ പേജുകള്‍ മറിക്കുമ്പോള്‍ നമ്മള്‍ കാണുന്നതിതാണ്: ആറ്റൂര്‍ രവി വര്മ്മയക്കുറിച്ചു ഡോക്യുമേന്ടറി തയാറാക്കിയ അന്‍വര്‍ അലി ആ സിനിമയെയും കവിതയേയും കുറിച്ച് സീന ദേവകിയോടു സംസാരിക്കുന്നു. മേരാം നോം ജോക്കറില്‍ തുടങ്ങി പുതിയ മലയാള സിനിമയുടെ വ്യാകരണത്തിലൂടെ കടന്നു പോകുന്ന PF മാത്യൂസിന്റെ ലേഖനം, കവി PN ഗോപീകൃഷ്ണന്റെ സിനിമാക്കുറിപ്പ്, മണി കൗള്‍ ചിത്രങ്ങളിലൂടെയുള്ള എ സഹദേവന്റെ യാത്ര, സംവിധായകന്‍ ജയരാജുമായുള്ള സീന പ്രവീണിന്റെ ഇന്റര്‍വ്യൂ, കേതാന്‍ മേത്തയുടെ രാജാ രവി വര്‍മ്മയെക്കുറിച്ചുള്ള ചിത്രം “രംഗരസിയയുടെ” റിലീസോടെ നടന്ന കോടതിവിധിയും ചിത്രത്തിന്റെ നിരൂപണവും –മണമ്പൂര്‍ സുരേഷ് എഴുതുന്നു, മധു ഇറവങ്കരയുടെ പുതുകാല സിനിമയുടെ വര്‍ത്തമാനം, താര്‍ക്കൊവ്സ്കി ചിത്രങ്ങളെക്കുറിച്ച് രണ്ടു പേര്‍ എഴുതുന്നു…
കീര്തിക് ശശിധരന്‍, പ്രിയ ദിലീപ്, S ഗോപാലകൃഷ്ണന്‍, S ശാരദക്കുട്ടി, ശാലിനി കോളിയോട്ടു തുടങ്ങി നൂറ്റി ഇരുപതോളം പേജുകളില്‍ നിറയുന്ന എഴുത്തുകാരും, വിഭവങ്ങളും ഏറെ. ലാളിത്യവും, ലാവണ്യവുമുള്ള ഡിസൈന്‍. പുസ്തകാലമാരയില്‍ ഇടം പിടിക്കുന്ന മാഗസിന്‍. അതാണു കലയുടെ പാം ലീഫ് മാഗസിന്‍.
ഹോർഷം മലയാളി കമ്മ്യുണിറ്റിയുടെ (MCH)2019-2020 പ്രവർത്തന വർഷത്തിലേക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. സംഘടനാപ്രവർത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും ഹോർഷം മലയാളികളിക്കിടയിൽ ചിരപരിചതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേയ്ക്ക് എത്തിയിരിക്കുന്നത്. സെന്റ്. ജോൺസ് ചർച്ച ഹാളിൽ വച്ചു നടന്ന പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബൈജു യാക്കോബ് – പ്രസിഡന്റ് ജോമോൻ വർഗീസ് – വൈസ് പ്രസിഡന്റ് മനു മത്തായി – സെക്രട്ടറി ,പോൾ ജോസഫ് – ട്രഷറർ ബിനു കൂട്ടുങ്കൽ – ജോയിന്റ് സെക്രട്ടറി ആന്റണി തെക്കേപ്പറമ്പിൽ – ജോയിന്റ് ട്രഷറർ ജോസഫ്. പി. സെബാസ്റ്റ്യൻ – പ്രോഗ്രാം കൺവീനർ ജോൺസൺ ജോൺ – കൾച്ചറൽ പ്രോഗ്രാം കോ – ഓർഡിനേറ്റർ ജിസ്മോൻ പോൾ – PRO ഷാജി ജോസഫ് &ബിജു പോൾ – ചാരിറ്റി കോ -ഓർഡിനേറ്റർ സാംസൺ പോൾ & ആൻസൺ മാത്യു – സ്പോർട്സ് കോ ഓർഡിനേറ്റർ തുടർന്നു നടന്ന സമ്മേളനത്തിൽ MCH അംഗങ്ങളുടെ സാമൂഹികവും സംസ്കാരികവുമായ പ്രവർത്തനങ്ങളിൽ പുതിയ കർമ്മ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് ബൈജു യാക്കോബ് അഭ്യർത്ഥിച്ചു. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി പൊതുയോഗത്തിന് എത്തിചേർന്ന എല്ലാവർക്കും മുൻ ട്രഷറർ ആന്റണി തെക്കേപ്പറമ്പിൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്നു നടന്ന സ്നേഹവിരുന്നോടെ പരിപാടികൾ അവസാനിച്ചു.
ലണ്ടൻ : സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ലണ്ടൻ നഗരം ഒരുങ്ങി. ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം നൂറ്റി അൻപതോളം സംഗീതോപാസകർ നവംബർ 30 ന് ക്രോയ്ടോൻ ലാങ്‌ഫ്രാങ്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സംഗീതോത്സവത്തിൽ സംഗീതാര്‍ച്ചന നടത്തും. കഴിഞ്ഞ വർഷങ്ങളിലെ സംഗീത പ്രേമികളുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്തു സംഗീതോത്സവ വേദി പതിവ് സത്സംഗ വേദിയായ തൊൺടൻഹീത് കമ്മ്യൂണിറ്റി സെന്ററിൽ നിന്നും ലാങ്‌ഫ്രാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതിനാൽ ആയിരത്തിലേറെ സംഗീത ആസ്വാദകർക്ക് ഇക്കൊല്ലം നാദാസപര്യ അനായാസം ആസ്വാദനയോഗ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. കർണാടക ശാസ്ത്രീയ സംഗീത ശാഖയിലേക്കുള്ള ആദ്യയാത്ര ആരംഭിക്കുന്ന കുരുന്നുകളും, ശാസ്ത്രീയ സംഗീത മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അതിപ്രഗല്ഭരായ സംഗീതജ്ഞരും, ജാതി-മത-വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ഒരേ വേദിയിൽ മാനസ ഗുരുവായ ചെമ്പൈ സ്വാമികളെ ധ്യാനിച്ച് ഗുരുവായൂരപ്പന് നാദ നൈവേദ്യം സമർപ്പിക്കും. പ്രശസ്ത സംഗീതജ്ഞൻ “അയ്യപ്പ ഗാന ജ്യോതി കലാരത്നം പദ്മശ്രീ കെ ജി ജയൻ” (ജയവിജയ) തന്റെ ഗുരു നാഥനായ ചെമ്പൈ സ്വാമികളുടെ പാവന സ്മരണക്കു മുൻപിൽ നാദപുഷ്‌പാഞ്‌ജലി അർപ്പിക്കുവാൻ പ്രായാധിക്യം മറന്നും ചെമ്പൈ സഗീതോത്സവത്തിനു ലണ്ടനിൽ എത്തിച്ചേരും എന്നത് ഗുരുഭക്തിയുടെ പാരമ്യത തന്നെയാണ്. അദ്ദേഹത്തെ കൂടാതെ സിനിമാതാരവും എം പിയുമായ ശ്രീ സുരേഷ് ഗോപി, പിന്നണി ഗായകൻ ശ്രീ വേണുഗോപാൽ, സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, സിനിമാ താരവും നർത്തകിയുമായ ശ്രീമതി അനുമോൾ, സിനിമാ സീരിയൽ താരം ശ്രീ ഉണ്ണി ശിവപാൽ തുടങ്ങി കലാ-സാംസ്കാരിക മേഖലകളിലെ പ്രശസ്തർ ഇതിനോടകം ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിനു ആശംസകൾ അറിയിച്ചു കഴിഞ്ഞു.
ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകരമായി ആറാം വർഷവും അതിവിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകർ. പതിവുപോലെ സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ എല്ലാ സഹൃദയരായ കലോപാസകരെയും ഈ ഭക്തി നിർഭരമായ സഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി ചെയർമാൻ ടി ഹരിദാസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,
Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
മലയാളീ അസോസിയേഷൻ ഓഫ് നോർത്താംപ്ടൺ കുട്ടികൾക്കായി അണിയിച്ചൊരുക്കുന്ന 4DX തീയേറ്റർ എക്സ്പീരിയൻസ് നവംബർ 3 ഞായറാഴ്ച 2 മണി മുതൽ 6 വരെ നടക്കുന്നതായിരിക്കും . കേരളപിറവി-ഹാലോവീൻ -ദീപാലി ആഘോഷത്തിനിടയിൽ കുട്ടികൾക്ക് സൗണ്ട് എഞ്ചിനീയറിംഗിൻറെ മാസ്മരിക പ്രകടനം കുട്ടികൾക്കായി ഒരുക്കുകയാണ് അസോസിയേഷൻ .
അവധിക്കാലം തങ്ങളുടെ കൂട്ടുകാരുമൊത്തു കുറച്ചു മണിക്കൂർ അടിച്ചുപൊളിക്കാനും ,ഏറ്റവും നൂതനമായ സൗണ്ട് എഞ്ചിനീയറിംഗ് സാങ്കേതിക തലങ്ങളിലേക്ക് കുട്ടികൾക്ക് അറിവു പകരുന്നതിനും ,ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇപ്രാവശ്യം അസോസിയേഷൻ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്ത്വം .
ഏറ്റവും നൂതനമായ “Dolby Atmos”, 4DX സാങ്കേതിക വിദ്യയുടെ അകമ്പടിയോടുകൂടിയായിരിക്കും ഈ തീയേറ്റർ എക്സ്പീരിയൻസ് .UK മലയാളികളുടെ മനം കവർന്ന സൗണ്ട് എഞ്ചിനീയർ ബിനു നോർത്താംപ്ടൺ ആണ് കുട്ടികൾക്കായി ഈ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നത് .നല്ലവരായ മാതാപിതാക്കളുടെ പരിപൂർണ പിന്തുണയും അസോസിയേഷൻ പ്രതിനിധികളുടെ ഉത്സാഹവും ഇത്തരത്തിലുള്ള നവീന ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്നതെന്നു അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുകയുണ്ടായി.
Venue: Headlands United Reformed Church Hall
Northampton, NN3 2NU
നോർത്താംപ്ടൺഷെയറിലെ കലാസ്വാദകർക്ക് തീർത്തും വ്യത്യസ്ഥമായ അനുഭൂതി ഉളവാക്കി യുകെയിലെ പ്രശസ്ഥരായ മലയാളി കലാകാരൻമാർ ഒരുക്കിയ മയൂര ഫെസ്റ്റ് 2019 ലൈവ് മ്യൂസിക്കും നൃത്ത കലാരൂപവുമായി UK മലയാളികൾക്കിടയിൽ ട്യൂൺ ഓഫ് ആർട്സ് ചരിത്രം സൃഷ്ടിച്ചു . ട്യൂൺ ഓഫ് ആർട്സിന്റെ പ്രദമ ഹോണറേറി അവാർഡ് യുകൈയിൽ പ്രശസ്തനായ മലയാളി വ്യവസായിയും ടെക് ബാങ്ക് ഉടമയുമായ സുഭാഷ് മനുവേലിന് നൽകി ആദരിച്ചു .
യു കെയിലെ കലയെയും സംഗീതത്തെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ ട്യൂൺ ഓഫ് ആർട്സ് ഒരുക്കിയകലാസന്ധ്യയിലേക്ക് നൂറ് കണക്കിന് ജനസാഗരം ഒഴുകിയെത്തിയത് പരിപാടിയുടെ നിറപകിട്ടുയർത്തുന്നതായിരുന്നു . പുതു തലമുറയുടെ കലാ സാംസ്കാരിക ഉന്നമനത്തിന് വേണ്ടി പ്രത്യേക ശ്രദ്ധ ഊന്നൽ നൽകിയിട്ടുള്ള ട്യൂൺ ഓഫ് ആർട്സിന്റെ വേദിയിൽ വിവിധ നൃത്ത കലാരൂപങ്ങൾ പ്രേക്ഷരുടെ മനം നിറയ്ക്കുന്നതിയിരുന്നു യുകെയിലെ സ്റ്റേജ് ഷോകളുടെ നിറസാന്നിധ്യമായ പ്രശസ്ഥ DJ ബിനു നോർത്താംപ്ടണിനെ കലാസാംസ്കാരിക മേഖലയിലെ തന്റെ സേവനത്തിന് ട്യൂൺ ഓഫ് ആർട്സ് ആദരിക്കുകയുണ്ടായി
സാലിസ്ബറി: യുകെ മലയാളികളെ വിടാതെ പിന്തുടരുന്ന മരണത്തിന്റെ വിളയാട്ടത്തിൽ ഇന്ന് വെളുപ്പിന് 3.45 ഓടെ (1 / 11 / 2019 ) നഷ്ടമായത് സാലിസ്ബറിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനിയായ നേഴ്‌സിന്റെ ജീവൻ എടുത്തുകൊണ്ടാണ്. സാലിസ്ബറി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്. കോട്ടയത്തിനടുത്തു അറുന്നൂറ്റിമംഗലം ഇടവകാംഗമായ സീന ഷിബു(41) വാണ് യുകെ മലയാളികൾക്ക് തീരാ ദുഃഖം നൽകി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. കുറച്ചു കാലമായി അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ഉഴവൂര്‍ സ്വദേശിയായ ഷിബു ജോണ്‍ ഭര്‍ത്താവാണ്. നിഖില്‍(14), നിബിന്‍(10), നീല്‍(5) എന്നിവരാണ് മക്കള്‍.
സാലിസ്ബറി എന്‍ എച്ച് എസ് ട്രസ്റ്റില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന സീന ഷിബു സാമൂഹ്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. സാലിസ്ബറി മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എസ് എം എയുടെ മികച്ച സംഘാടകയാണ്. എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന സീനയുടെ മരണം സാലിസ്ബറി മലയാളി സമൂഹത്തെ സംബന്ധിച്ചു ഒരു തീരാനഷ്ടമാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സീന ഷിബുവിന്റെ നിര്യാണത്തില്‍ സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ എക്‌സിക്യു്ട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അകാലത്തിൽ ഉണ്ടായ സീനയുടെ മരണത്തിൽ മലയാളം യുകെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
കാര്‍ഡിഫിലെ പ്രഥമ പ്രൈവറ്റ് ക്ലബായ സഫയര്‍ കാര്‍ഡിഫ് വിജയകരമായതും പ്രവര്‍ത്തനനിരതമായതുമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ വരുന്ന നവംബര്‍ രണ്ടിന് ക്ലബിന്റെ ഒന്നാം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായ സദസില്‍ അരങ്ങേറും. മെര്‍ക്കുറി കാര്‍ഡിഫ് നോര്‍ത്ത് ഹോട്ടലില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ബ്രാഡ്‌ലിസ്‌റ്റോക്ക് മേയറായ ടോം ആദിത്യയായിരിക്കും മുഖ്യാതിഥി. ഇംഗ്ലീഷുകാരും മലയാളികളുമായ നിരവധി പ്രമുഖര്‍ പ്രസ്തുത ചടങ്ങില്‍ ഭാഗഭാക്കാകും. ഒന്നാം വാര്‍ഷികത്തിന്റെ ഔപചാരികമായ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗഹാര്‍ദ്രപൂര്‍വവും സംഘടിതവുമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സഫയര്‍ ക്ലബിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. ഇക്കാലത്തിനിടെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളും സാസ്‌കാരിക പരിപാടികളും ആഘോഷങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ക്ലബിന് സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇതിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി യൂറോപ്യന്‍ ടൂര്‍ അടക്കമുള്ള കാര്യങ്ങള്‍ സംഘടിപ്പിക്കാനും ക്ലബിന് സാധിച്ചിട്ടുണ്ട്. കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ക്ലബ് സജീവമായിരുന്നു. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മാതൃകാപരമായി വികസിപ്പിക്കുന്നതിനും നമ്മുടെ മഹത്തായ സംസ്‌കാരത്തെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധമുണ്ടാക്കുന്നതിനുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഈ ഒരു വര്‍ഷത്തിനിടെ സഫയര്‍ കാര്‍ഡിഫ് ക്ലബിന് സാധിച്ചിട്ടുണ്ട്.
സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗഹാര്‍ദ്രപൂര്‍വവും സംഘടിതവുമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് സഫയര്‍ കാര്‍ഡിഫ് ക്ലബിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്.സാമൂഹികപ്രവര്‍ത്തനത്തോടൊപ്പം ഇതില്‍ അംഗങ്ങളാകുന്നവരുടെ ഓരോ കുടുംബാംഗത്തിനും വിനോദിക്കുന്നതിനുള്ള പശ്ചാത്തലം ക്ലബിനോട് അനുബന്ധിച്ച് ലഭ്യമാക്കുന്നുണ്ട്.ഇതിലൂടെ ആരോഗ്യകരമായ ഒരു ജീവിത ശൈലി വളര്‍ത്തിയെടുക്കുകയെന്നത് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിന് പുറമെ കാര്‍ഡിഫിന് പുറത്ത് സക്രിയമായതും വ്യത്യസ്തമായതുമായ സാമൂഹിക ജീവിതത്തിനുള്ള അവസരം അംഗങ്ങള്‍ക്ക് ക്ലബ് ഒരുക്കിക്കൊടുക്കാനും ഈ ഒരു വര്‍ഷത്തിനിടെ ക്ലബിന് സാധിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ അംഗങ്ങള്‍ക്കായി കാലാകാലങ്ങളില്‍ സംഘടിപ്പിക്കാനും അതിലൂടെ കൂട്ടായ്മയും സ്നേഹവും അരക്കിട്ടുറപ്പിക്കാനും ക്ലബിന് കഴിഞ്ഞിട്ടുണ്ട്. പൊതുവായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഒത്ത് ചേരുന്നവരുടെ മാതൃകാപരമായ കൂട്ടായ്മയായി മാറാന്‍ സഫയര്‍ കാര്‍ഡിഫ് ക്ലബ് പരിശ്രമിച്ച് കൊണ്ടിരിക്കുകയും അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ അംഗങ്ങള്‍ക്ക് ഒന്ന് ചേര്‍ന്ന് വിവിധ ബിസിനസുകള്‍ ചെയ്യുന്നതിനുള്ള അവസരവും ഇതിലൂടെ കരഗതമാക്കാനുള്ള അവസരങ്ങളും ക്ലബ് ആരംഭിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്കിടയില്‍ ബിസിനസ് ആശയങ്ങള്‍പ്രോത്സാഹിപ്പിക്കാന്‍ ക്ലബ് മുന്‍കൈയെടുക്കുന്നുണ്ട്. കൂടാതെ അംഗങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ വിവിധ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വളരുന്നതിനും അതിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനുമുള്ള വേദിയായി ഈ ക്ലബിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കും ഒരു വര്‍ഷത്തിനിടെ ആരംഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ കുട്ടികളുടെ വ്യക്തിപരമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്ന വിവിധ അറിവുകള്‍ നേടാനും ക്ലബ് അവസരമൊരുക്കുന്നതായിരിക്കും. തൊഴിലിലും സാസ്‌കാരികപരമായും വികസിക്കുന്നതിനും ഉയരുന്നതിനുമുള്ള വിവിധ മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുന്നതിനുള്ള വാതായനങ്ങളും ക്ലബിലൂടെ തുറക്കപ്പെട്ടിട്ടുണ്ട്. കര്‍ക്കശമായ ഭരണഘടനയുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണീ ക്ലബ് പ്രവര്‍ത്തിക്കുന്നത്. ക്ലബിലെ ഓരോ അംഗവും ഇവ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഈ ചട്ടങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ പക്ഷപാതമില്ലാതെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. അതായത് ക്ലബ് നിശ്ചയിച്ചിരിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് അനുസരിച്ച് ഏവരുടെയും നന്മക്ക് അനുസൃതമായി പെരുമാറാന്‍ ഓരോ അംഗങ്ങളും ശ്രദ്ധ പുലര്‍ത്തണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ അവസാനിച്ചു കഴിഞ്ഞപ്പോള്‍ ദേശീയ കലാമേള വാശിയേറിയ പോരാട്ടത്തിനുള്ള വേദിയാകുമെന്നുള്ളത് ഉറപ്പായി. ഒന്നിനൊന്നിന് മികച്ച പ്രകടനമാണ് എല്ലാ പ്രധാന റീജണുകളിലും നടന്നു കഴിഞ്ഞിട്ടുള്ളത്. പത്താമത് ദേശീയ കലാമേളയില്‍ ചാമ്പ്യന്‍ റീജിയണാകുന്നത് ആരാകുമെന്നുള്ള ആകാംഷയിലാണ് കലാപ്രേമികള്‍ കാത്തിരിക്കുന്നത്.
നിലവിലുള്ള ചാമ്പ്യന്മാരായ യോര്‍ക്ക്ഷെയറിന് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താനാവുമോ എന്നുള്ളതാണ് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷെഫീല്‍ഡില്‍ വച്ച് നടന്ന ദേശീയ കലാമേളയില്‍ ആതിഥേയരെന്ന ആനുകൂല്യവും ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ എന്നിവരുടെ മിന്നുന്ന പ്രകടനവും കൂടിച്ചേര്‍ന്നപ്പോള്‍ അതുവരെ കിരീടം കുത്തകയാക്കി വച്ചിരുന്ന മുന്‍നിര റീജിയണുകളെയെല്ലാം പിന്നിലാക്കി യോര്‍ക്ക്ഷെയര്‍ ആന്റ് ഹമ്പര്‍ റീജിയൺ ചാമ്പ്യന്മാരാവുകയായിരുന്നു. ഒപ്പം ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷന്‍ പട്ടവും സ്വന്തമാക്കിയപ്പോള്‍ റീജിയണ് അത് ഇരട്ടിമധുരമായി മാറി. ഇന്നുവരെ നടന്നിരിക്കുന്ന ഒന്‍പത് കലാമേളകളില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷന്‍ ഉള്‍പ്പെടുന്ന റീജിയണ് ചാമ്പ്യന്മാരാകാന്‍ സാധിച്ചിട്ടുള്ളത് നാല് തവണ മാത്രമാണ്. ഇത്തവണയും ഇ സി വൈ ഒ, ഹൾ, എസ് കെ സി എ, ഷെഫീൽഡ് എന്നിവരുടെ കരുത്തില്‍ വിജയമാവര്‍ത്തിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റീജിയണല്‍ നേതൃത്വം.
കഴിഞ്ഞ തവണ യോര്‍ക്ക്ഷെയര്‍ നേട്ടം കൈവരിച്ചതുപോലെ ആതിഥേയരെന്ന ആനുകൂല്യം മുതലെടുത്ത് ദേശീയ കലാമേളയുടെ ചാമ്പ്യന്മാരാകാന്‍ ഒരുങ്ങുകയാണ് നോര്‍ത്ത് വെസ്റ്റ് റീജിയണ്‍. നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ ഇതിനു മുന്‍പ് ദേശീയ കലാമേള നടന്നത് 2013ല്‍ ലിവര്‍പൂളില്‍ വച്ചാണ്. ഈസ്റ്റ് ആംഗ്ലിയയില്‍ നിന്നെത്തിയ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനും മിഡ്‌ലാൻഡ്‌സ് ചാമ്പ്യന്‍ റീജിയണുമായി തെരഞ്ഞെടുക്കപ്പെട്ടു ആ വർഷം. ഇത്തവണ അതിന് പ്രായശ്ചിത്വം ചെയ്യുമെന്ന ദൃഡനിശ്ചയത്തിലാണ് നോര്‍ത്ത് വെസ്റ്റ് റീജിയൺ. യു കെ യിലെ ഏറ്റവും ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഏറ്റവും മികച്ച അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി അസ്സോസിയേഷനിലാണ് റീജിയന്റെ പ്രധാന പ്രതീക്ഷ. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ മത്സരങ്ങളില്‍ മറ്റ് സംഘടനകളെയെല്ലാം ബഹുദൂരം പിന്നിലാക്കി എം എം എ നടത്തിയ തേരോട്ടം ദേശീയ കലാമേളയില്‍ ആവര്‍ത്തിക്കാനായാല്‍ മികച്ച അസോസിയേഷനും ചാമ്പ്യന്‍ റീജിയനും നോര്‍ത്ത് വെസ്റ്റില്‍ തന്നെയായിരിക്കും.
ഒന്‍പത് ദേശീയ കലാമേളകളില്‍ അഞ്ചിലും ചാമ്പ്യന്മാരായി പാരമ്പര്യമുള്ള കരുത്തുറ്റ റീജിയണായ മിഡ്ലാന്റ്സ് ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ ദേശീയ കലാമേളയ്ക്കെത്തുന്നത്. ഹാട്രിക്ക് വിജയത്തിന്‌ശേഷം കഴിഞ്ഞ തവണ ഷെഫീല്‍ഡിലേയ്ക്ക് എത്തിയപ്പോള്‍ യോര്‍ക്ക്ഷെയറിനു മുന്നില്‍ മിഡ്‌ലാൻഡ്‌സിന് കാലിടറി. മുന്‍പ് 2014ല്‍ ഹാട്രിക്ക് വിജയം തേടി മിഡ്ലാന്റ്സ് ലെസ്റ്ററിലെത്തിയപ്പോഴും ഇതേപോലെ അടിയറവ് പറയേണ്ടി വന്നിട്ടുണ്ട്; അന്നത് ഈസ്റ്റ് ആംഗ്ലിയ റീജിയനോടായിരുന്നു.
ബര്‍മ്മിങ്ഹാം ബി സി എം സി, എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് എന്നീ പവര്‍ഹൗസുകളാണ് മിഡ്‌ലാൻഡ്‌സിന്റെ കരുത്ത്. 2016ലെ കവന്‍ട്രി ദേശീയ കലാമേളയില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി ഇവര്‍ രണ്ടു പേരും ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തവണയും റീജിയണില്‍ ബി സി എം സി ചാമ്പ്യന്മാരും സ്റ്റോക്ക് റണ്ണേഴ്സ് അപ്പുമാണ്. അത് ദേശീയ കലാമേളയില്‍ മാറിമറിയാവുന്നതുമാണ്. ഇവരുടെ മികച്ച പ്രകടനം ദേശീയ കലാമേളയില്‍ ആവര്‍ത്തിച്ചാല്‍ മിഡ്ലാന്റ്സ് തങ്ങളുടെ പ്രതാപകാലത്തേയ്ക്ക് തിരിച്ചു വരും.
ആദ്യ രണ്ട് ദേശീയ കലാമേളകളില്‍ ചാമ്പ്യന്മാരായത് സംയുക്ത സൗത്ത് ഈസ്റ്റ്- സൗത്ത് വെസ്റ്റ് റീജിയണായിരുന്നു. പിന്നീട് രണ്ട് റീജിയണായി മാറിയതിനു ശേഷം ഇന്നു വരെ തങ്ങളുടെ ആദ്യകാല പ്രതാപത്തിലേയ്ക്ക് മടങ്ങിയെത്തുവാന്‍ അവർക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ സൗത്ത് വെസ്റ്റ് റീജിയണ്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന പ്രതീതിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ദേശീയ കലാമേളയില്‍ രണ്ട് തവണ ഏറ്റവുമധികം പോയിന്റ് നേടി ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടിയിട്ടുള്ള, റീജിയണില്‍ അഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള ഗ്ലോസ്റ്റര്‍ഷെയർ മലയാളി അസോസിയേഷനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ഈ വർഷത്തെ റീജിയണൽ കലാമേളയിൽ സ്വിന്‍ഡന്‍ ഡബ്ല്യു എം എ, സാലിസ്ബറി എസ് എം എ എന്നീ അസോസിയേഷനുകള്‍ മുന്നിലെത്തിയിട്ടുള്ളത്. ഗ്ലോസ്റ്ററിന് തൊട്ടു പിന്നിൽ തന്നെ എയ്ൽസ്ബറിയും പൊരുതി എത്തിയിരുന്നു. ഈ അസോസിയേഷനുകളെല്ലാം തങ്ങളുടെ മിന്നുന്ന പ്രകടനം ദേശീയ കലാമേളയില്‍ ആവര്‍ത്തിച്ചാല്‍ സൗത്ത് വെസ്റ്റ് ചരിത്ര നേട്ടത്തിന് ഉടമകളാവും.
സൗത്ത് ഈസ്റ്റ് റീജിയണൽ ചാമ്പ്യന്മാരായ പോര്‍ട്ട്സ്മൗത്ത്, സീമ ഈസ്റ്റ്ബോണ്‍, കെ സി ഡബ്യു എ ക്രോയിഡോണ്‍ എന്നീ സംഘടനകളുടെ കരുത്തിലാണ് റീജിയൺ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. ഈസ്റ്റ് ആംഗ്ലിയക്കാവട്ടെ റീജയണല്‍ ചാമ്പ്യന്മാരായ നോര്‍വിച്ച് മലയാളി അസോസിയേഷനിലാണ് പ്രതീക്ഷ. ദേശീയ കലാമേളകളില്‍ ചാമ്പ്യന്‍ അസോസിയേഷന്‍ പട്ടം സ്വന്തമാക്കിയിട്ടുള്ള ബാസില്‍ഡണ്‍, ഇപ്സ്വിച് എന്നിവയുടെ പാതയിൽ നോര്‍വിച്ച് മുന്നേറുമോ എന്ന് മാഞ്ചസ്റ്ററിൽ അറിയാം.
ഇവര്‍ക്കൊപ്പം ഇത്തവണ റീജിയണല്‍ കലാമേള നടന്ന സ്കോട്ട്ലാന്റ്, നോര്‍ത്ത് ഈസ്റ്റ് റീജിയണുകള്‍ കൂടി ചേരുമ്പോള്‍ പോരാട്ടം കനത്തതാവും. ഓരോ മത്സരാര്‍ത്ഥിയും നേടുന്ന പോയിന്റ് ചാമ്പ്യന്‍ അസോസിയേഷനേയും ഓവറോള്‍ ചാമ്പ്യന്മാരാകുന്ന റീജിയണേയും തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുമെന്നതിനാല്‍ മാഞ്ചസ്റ്റര്‍ കലാമേള യു കെ മലയാളി കലാപ്രേമികള്‍ക്ക് അത്യന്തം വാശിയേറിയ കലാമാങ്കമാകും എന്നതിൽ സംശയമില്ല.
പ്രിസ്സില്ല ജോൺസൺ 07982933690, സുബി പ്രിൻസ് 07538709741, അക്സാ മിതുൻ 07853925813…