USA

കൈയിൽ കിട്ടിയ തോക്കിൽ നിന്ന് അബദ്ധത്തിൽ തലക്ക് വെടിയേറ്റു കുട്ടി മരിച്ചു. ജയിംസ് കെന്നത്ത് എന്ന മൂന്നു വയസ്സുകാരനാണു ദാരുണമായി മരിച്ചത്. വാഷിങ്ടൻ കൗണ്ടി ഷെറിഫ് ഓഫിസാണ് ഇതു സംബന്ധിച്ചു വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്.

ഒക്ടോബർ 9 വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ടേബിളിന്റെ ഡ്രോയറിൽ നിന്നും ലഭിച്ച തോക്കെടുത്തു മൂന്നു വയസ്സുകാരൻ തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ വീട്ടുകാർ 911 വിളിച്ചു. പൊലീസ് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.

മാതാപിതാക്കളിൽ നിന്ന് ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള ഫോൺ കോളുകൾ ലഭിക്കുമ്പോൾ എത്രയും വേഗം സംഭവ സ്ഥലത്ത് എത്തിച്ചേർന്നാലും ജീവൻ രക്ഷിക്കുക എന്നത് അസാധ്യമാണെന്നാണ് വാഷിങ്ടൻ കൗണ്ടി ഡെപ്യൂട്ടി ഷാനൻ വൈൽഡ് പറയുന്നത്.
അമേരിക്കൻ അക്കാദമി ഓഫ് പിഡിയാട്രിക്സ് പറയുന്നത് അമേരിക്കയിലെ മൂന്നിലൊരു ഭാഗം വീടുകളിൽ തോക്കുകൾ ഉണ്ടെന്നും പലപ്പോഴും അവ ഭദ്രമായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്താറുണ്ടെന്നുമാണ്.

2019 ൽ 241 ഷൂട്ടിംഗുകളാണ് കുട്ടികളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 100 കുട്ടികൾ മരിക്കുകയും 150 കുട്ടികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. തോക്കെടുത്തു കുട്ടികൾ കളിക്കുന്നതു മാതാപിതാക്കൾ നിരുത്സാഹപ്പെടുത്തണമെന്നാണ് അധികൃതരുടെ അഭ്യർഥന.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതുമുതൽ ഇയാൾ അസ്വസ്ഥനായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

തെലങ്കാന സ്വദേശിയായ 38കാരൻ ബുസാ കൃഷ്ണ ട്രംപിന്റെ വലിയ ആരാധകനാണ്. ഇതോടെ ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ നാട്ടുകാർ വിളിച്ചിരുന്നത്.ആരാധന കടുത്തതോടെ വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാൾ ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്. നാലു വർഷം മുൻപ് ബുസയുടെ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെയും ഭക്തിയുടേയും തുടക്കം.

പിന്നീട് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും അങ്ങനെ എല്ലായിടത്തും ട്രംപ് നിറഞ്ഞു. പക്ഷേ തന്റെ ആരാധനാമൂർത്തിയെ ഒരിക്കൽ പോലും നേരിൽ കാണാൻ കഴിയാതെയാണ് ട്രംപ് കൃഷ്ണ വിടവാങ്ങുന്നത്. തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും അധികാരത്തിൽ വരുെമന്നും കൃഷ്ണ പറയുമായിരുന്നു.

‘ആളുകള്‍ എന്തുകൊണ്ടാണ് ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാകാത്ത ഒരു വിഭവം അതേത്’ സൊമാറ്റോ ഇന്ത്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചോദ്യത്തിന് ബ്രിട്ടിഷുകാരനും നോര്‍ത്തുബ്രിയ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ എഡ്വേഡ് ആന്‍ഡേഴ്സന്‍ നല്‍കിയ ഉത്തരം ഇന്ന് ആഗോള തലത്തില്‍ ചര്‍ച്ചയാവുകയാണ്. ഇഡ്ഡലിയാണ് വിവാദത്തിന്റെ കേന്ദ്രം. ‘ഏറ്റവും മടുപ്പിക്കുന്ന ഭക്ഷണം ഇഡ്ഡലിയാണ്’ എന്നായിരുന്നു എഡ്വേഡ് ഭക്ഷണ വിതരണകമ്പനിയുടെ ട്വീറ്റിന് നല്‍കിയ മറുപടി. അവിടെ ആരംഭിച്ച ചര്‍ച്ച ഇന്ന് ഇന്ത്യയും കടന്ന് യുഎസ് പ്രസിഡന്‍് തിരഞ്ഞെടുപ്പിനെ പോലും ബാധിക്കുന്ന തരത്തില്‍ വളര്‍ന്ന് കഴിഞ്ഞു. അത്രയുമുണ്ട് ലോകത്ത് ഇഡ്ഡലി ഫാന്‍സ്.

ഡോ. ശശി തരൂര്‍ എംപിയുള്‍പ്പെടെയുള്ള ഇഡ്ഡലി ആരാധകരാണ് എഡ്വേഡ് ആന്‍ഡേഴ്സണ് മറുപടിയുമായി എത്തിയത്. പിതാവിന്റെ ഇഡ്ഡലി പ്രണയം അറിയുന്ന ഇഷാന്‍ തരൂരാണ് ശശി തരുരിനെ ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നത്. ട്വിറ്ററില്‍ താന്‍ കണ്ടതില്‍ ഏറ്റവും മോശം പരാമര്‍ശം എന്ന കരുതുന്നു’ എന്നായിരുന്നു ഇഷാന്റെ പ്രതികരണം. ഇത് മറുപടി പറഞ്ഞാണ് തരൂര്‍ വിഷയത്തിലേക്ക് കടന്ന് വരുന്നത്.

”അതെ മകനേ, ശരിയാണ് ലോകത്ത് യഥാര്‍ഥത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ചിലരുണ്ട്. സംസ്‌കാരം നേടിയെടുക്കാന്‍ പ്രയാസമാണ്; ഇഡ്ഡലിയെ അഭിനന്ദിക്കാനുള്ള ഉല്‍കൃഷ്ടതയും അഭിരുചിയും ക്രിക്കറ്റും ഓട്ടംതുള്ളലും കാണാനും ആസ്വദിക്കാനുമുള്ള കഴിവും എല്ലാ മനുഷ്യര്‍ക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് സഹതാപം തോന്നുന്നു, ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. ” തരൂര്‍ വ്യക്തമാക്കുന്നു.

ഇതിനിടെ താന്‍ കൊളുത്തിവിട്ട വിവാദത്തില്‍ ഇഡ്ഡലി പ്രേമികള്‍ ഏറ്റെടുത്ത രീതി നോക്കിക്കാണുകയായിരുന്നു എഡ്വേര്‍ഡ്. മോശം എന്ന് പറഞ്ഞ ഇഡ്ഡലി എങ്ങനെയെല്ലാം കഴിച്ചാല്‍ സ്വാദിഷ്ടമാവുമെന്ന് ക്ലാസുകള്‍ ഉള്‍പ്പെടെയായിരുന്നു ആരാധകരില്‍ നിന്നും എഡ്വേര്‍ഡിന് ലഭിച്ചു. ചൂടുള്ള ഇഡ്ഡലി കടുകു വറുത്തെടുത്ത തേങ്ങാ ചട്‌നിയും ചുവന്നമുളകും ഉള്ളിയും ചേര്‍ത്ത ചമ്മന്തിയും നെയ്യും ചേര്‍ത്തു കഴിച്ചുനോക്കൂ എന്നും തരൂര്‍ ട്വീറ്റ് ചെയ്തത്. ഇഡ്ഡലിമാവ് രാത്രി പുളിപ്പിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ലോകത്തിലെ സ്വര്‍ഗമാണ് അതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇഡ്ഡലിക്കൊപ്പം കഴിച്ചതെന്താണെങ്കിലും അതായിരിക്കും രുചി നിര്‍ണ്ണയിക്കുന്നതെന്നുള്ള അഭിപ്രായമായിരുന്നു മറ്റു ചിലര്‍ മുന്നോട്ട് വച്ചത്. ഇഡ്ഡലിക്കൊപ്പം ചിക്കന്‍ അല്ലെങ്കില്‍ മട്ടണ്‍ കറിയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നെന്നും ചിലര്‍ കുറിച്ചു. ഇതിനിടെ താന്‍ സാമ്പാറിന്റെയും ചട്‌നിയുടെയും തെന്നിന്ത്യയിലെ മറ്റു പല ഭക്ഷണങ്ങളുടെയും ആരാധകനാണെന്നും വ്യക്തമാക്കി എഡ്വേര്‍ഡ് തന്നെ രംഗത്തെത്തി. തന്റെ ഭാര്യ മലയാളിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിബിസിയോടായിരുന്നു അദ്ദേഹന്റെ പ്രതികരണം. പലതരം ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും എഡ്വേര്‍ഡ് പറയുന്നു.

എന്നാല്‍ ഇഡ്ഡലിയെങ്ങനെ യുഎസ് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ബിബിസി തന്നെയാണ് ഇത്തരം ഒരു നീരീക്ഷണം മുന്നോട്ട് വയ്ക്കുന്നതും. യുഎസ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസാണ് ഈ ബന്ധത്തിന് പിന്നില്‍. ഇന്ത്യന്‍ വംശജയായ അമ്മയും ജമൈക്കന്‍ വംശജനുമായ പിതാവിന്റെയും മകളായ കമല ഹാരിസ് ദക്ഷിണേന്ത്യന്‍ നഗരത്തിലെ അവധിക്കാലത്തെ ഓര്‍മ്മിക്കുന്നത് ഇഡ്ഡലിയുള്‍പ്പെടെയുള്ള വിഭവങ്ങളോടൊപ്പമാണ്. ഇക്കാലത്ത് ഇഡ്ഡലി ഇഷ്ട്മായിരുന്നു എന്നും അവര്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം പറയുന്നതിനൊപ്പം ‘ഇഡ്‌ലി സംഭാഷണത്തിലൂടെ, ഭക്ഷണ പ്രിയരായ വോട്ടര്‍മാരെ കൂടി അവര്‍ ആകര്‍ഷിക്കുന്നു എന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.

കല്യാണം കഴിഞ്ഞ് നാലാം ദിവസം വിമാനം തകര്‍ന്ന് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഒക്ടോബര്‍ 1ന് വിവാഹിതരായ യുവ പൈലറ്റ് (യുണൈറ്റഡ് എയര്‍ലൈന്‍സ്) കോസ്റ്റാസ് ജോണ്‍ (30) ലിന്‍ഡ്‌സി വോഗിലാര്‍ (33) എന്നിവരാണ് മരിച്ചത്.

മധുവിധു ആഘോഷിക്കാന്‍ സാഹസികമായ വിമാനയാത്ര തെരഞ്ഞെടുത്തതായിരുന്നു കോസ്റ്റാസ് ജോണും ലിന്‍ഡ്‌സി വോഗിലറും. യുണൈറ്റഡ് എയര്‍ലൈന്‍ പൈലറ്റും ഫ്‌ലൈറ്റ് ഇന്‍സ്ട്രക്റ്ററും ആയിരുന്ന കോസ്റ്റാസ് ജോണ്‍ ആയിരുന്നു ഈ ചെറുവിമാനവും നിയന്ത്രിച്ചിരുന്നത്.

വിമാനയാത്രയുടെ തല്‍സമയ ദൃശ്യങ്ങള്‍ കൂട്ടുകാര്‍ക്ക് ഓണ്‍ലൈനിലൂടെ അയയ്ക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. ക്ടോബര്‍ 4ന് കൊളറാഡൊ സാന്‍വാന്‍ മലനിരകളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ഒക്ടോബര്‍ 5 ചൊവ്വാഴ്ചയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ടെലുറൈഡ് വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 12.4ന് പറന്നുയര്‍ന്ന വിമാനം 15 മിനിട്ടുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. ജോണിന്റെ ഭാര്യ ലിന്‍ഡ്‌സിയും എയര്‍ ഇന്‍ഡസ്ട്രിയിലെ ജീവനക്കാരിയാണ്. പരസ്പരം കണ്ടുമുട്ടി, വിവാഹിതരായി, ജീവിതം ആരംഭിച്ചു തുടങ്ങിയപ്പോഴെ ഇരുവരേയും മരണം തട്ടിയെടുത്തത് അവിശ്വസനീയമായി തോന്നുവെന്നാണ് ഇരുവരുടേയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്.

ലാസ്‌വേഗാസ് ∙ കാറിനകത്തിരുന്ന് ചൂടേറ്റ് മരണാസന്നയായ ഒരു വയസ്സുള്ള മകളെ രക്ഷിക്കാൻ കാറിന്റെ വിൻഡോ ഗ്ലാസ് തകർക്കുന്നതിന് വിസമ്മതിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂർ നീണ്ടു നിന്ന തർക്കത്തിനൊടുവിൽ കാറിനുള്ളിൽ ഒരു വയസ്സുകാരി ചൂടേറ്റ് മരിച്ചു.

ഒക്ടോബർ 5 തിങ്കളാഴ്ചയായിരുന്നു സംഭവം. കാറിനകത്ത് കീ മറന്ന വച്ചെന്നും, ഗ്ലാസ് തുറക്കാൻ ഉടനെ കൊല്ലനെ വിളിക്കണമെന്നും കുട്ടിയുടെ പിതാവായ സിഡ് നി ഡീൽ തന്റെ സഹോദരനെ ഫോണിൽ വിളിച്ചു ആവശ്യപ്പെട്ടു. കുട്ടി കാറിനകത്തുണ്ടെന്നും എയർകണ്ടീഷൻ വർക്ക് ചെയ്യുന്നുണ്ടെന്നും സിഡ് നി പറഞ്ഞു. കൊല്ലൻ ആവശ്യപ്പെട്ട തുക നൽകാൻ സിഡ് നി വിസമ്മതിച്ചു. ഇതിനെ തുടർന്ന് സഹോദരൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കാറിന്റെ വിൻഡോ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഉടനെ ചില്ലുകൾ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് പൊലീസ് സിഡ് നിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് പുതിയ കാറാണെന്നും ചില്ലുകൾ പൊട്ടിച്ചാൽ അത് നന്നാക്കാൻ തന്റെ കയ്യിൽ പണമില്ലെന്നും സിഡ് നി പറഞ്ഞു. പൊലീസ് ബലം പ്രയോഗിച്ചു വിൻഡോ ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു. ഒക്ടോബർ 8ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.

അമേരിക്കയിൽ 2020 ൽ ചൂടേറ്റ് കാറിലിരുന്നു മരിക്കുന്ന ഇരുപത്തിമൂന്നാമത്തെ സംഭവമാണിത്.

ദൈവാനുഗ്രഹം കൊണ്ടാണ് തനിക്ക് കൊറോണ വന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന കാരണമാണ് ലോകത്താകമാനം കൊറോണ വ്യാപനമുണ്ടായതെന്നും രാജ്യത്തോടും ലോകത്തോടും ചെയ്ത ഗുരുതരമായ ഈ വീഴ്ചയ്ക്ക് ചൈന വലിയ വില നല്‌കേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.

ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. കോവിഡ് ബാധിച്ചത് ഒരു തരത്തില്‍ ഈശ്വരാനുഗ്രഹമാണെന്നും വൈറസ് ബാധിച്ചതിനാലാണ് തനിക്ക് റീജെനറോണ് എന്ന മരുന്നിനെ കുറിച്ച് അറിയാനും ഉപയോഗിക്കാനും സാധിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും വീഡിയോയില്‍ ട്രംപ് പറഞ്ഞു. തന്റെ നിര്‍ദേശപ്രകാരമാണ് കോവിഡ് ചികിത്സയ്ക്ക് റീജെനറോണ്‍ ഉപയോഗിച്ചതെന്നും ഏറെ പ്രയോജനപ്രദമായ മരുന്നാണ് റീജെനറോണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നാല് ദിവസം വാള്‍ട്ടര്‍ റീഡ് മെഡിക്കല് സെന്ററില്‍ കഴിയേണ്ടി വന്നതായും വൈറ്റ് ഹൗസില് തന്നെ തുടരാനാണ് താനാഗ്രഹിച്ചതെങ്കിലും പ്രസിഡന്റായതിനാല്‍ മികച്ച ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാലാണ് വൈറ്റ് ഹൗസില്‍ നിന്ന് മാറിനില്‌ക്കേണ്ടി വന്നതെന്നും ട്രംപ് വ്യക്തമാക്കി.

രാജ്യമൊട്ടാകെ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി റീജെനറോണിന്റെയും സമാനമായ മറ്റൊരു മരുന്നിന്റെയും ലഭ്യതസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് വാക്‌സിന്റെ ലഭ്യതയ്ക്ക് യുഎസിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം തടസമാണെന്ന് പറഞ്ഞ ട്രംപ് പ്രസിഡന്റെന്ന നിലയില് കോവിഡിനെതിരെ സമയോചിതവും ഫലപ്രദവുമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി അനുയായികളെ കാണാന്‍ പോയ കോവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. വെറുമൊരു രാഷ്ട്രീയ പ്രഹസനത്തിന് വേണ്ടി ട്രംപ് ജീവനാണ് അപകടത്തില്‍ പെടുത്തിയതെന്ന് വിമര്‍ശകര്‍ പറയുന്നു.

ലോകത്താകമാനം വൈറസ് ബാധിച്ചത് കോടിക്കണക്കിനാളുകള്‍ക്കാണ്. ലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. വളരെവേഗം പടരുന്നതും മരണകാരണമായേക്കാവുന്നതുമായ ഒരു വൈറസ് ബാധിച്ച ആളായിട്ടും ചികിത്സാ പ്രോട്ടോക്കോള് ലംഘിക്കുന്ന ഒരു പ്രസിഡന്റ് രാജ്യത്തെ ജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചോദിക്കുന്നു.

രോഗം മാറുന്നത് വരെ കോവിഡ് ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശമാണ് ട്രംപ് ലംഘിച്ചത്. ഇതിലൂടെ ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളും 14 ദിവസത്തെ ക്വാറന്റീനിലേക്ക് പോകേണ്ടി വന്നുവെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നു.

ഇവരില്‍ ആര്‍ക്ക് വേണമെങ്കിലും ട്രംപ് കാരണം രോഗം പകരാം. ചിലപ്പോള്‍ ആരെങ്കിലും മരണപ്പെടാനും ഇടയാക്കിയേക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.

താന്‍ ആരോഗ്യവാനാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്ച വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ നിന്നും ട്രംപ് പുറത്തുവന്നത്. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു.

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് പുതിയ റിപ്പോര്‍ട്ട്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കുന്നത്. പ്രസിഡന്റ് സുഖമായിരിക്കുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറയുന്നു.

ട്രംപിന് ഓക്സിജന്‍ സഹായം നല്‍കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയിലെത്തിയ ഉടനെ ട്രംപിന് പരീക്ഷണ മരുന്നിന്റെ എട്ട് ഗ്രാമിന്റെ ഡോസ് നല്‍കിയിരുന്നു. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകള്‍ ഫലിക്കുന്നുണ്ടെന്നും ട്രംപ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് 19 രോഗം സ്ഥിരീകരിച്ച് ക്വാറന്റൈനിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും വേഗത്തിലുള്ള രോഗശാന്തി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി.

‘പെട്ടെന്ന് സുഖം പ്രാപിക്കാനും നല്ല ആരോഗ്യത്തിനും പ്രിയ സുഹൃത്തിന് ആശംസ നേരുന്നു’ ട്രംപിന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് മോഡി ട്വിറ്ററിൽ കുറിച്ചു.

 

ട്രംപിനും ഭാര്യക്കും വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗവിവരം ട്വിറ്ററിലൂടെ ട്രംപ് തന്നെ പങ്കുവെക്കുകയും ചെയ്തു. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും പരിശോധനക്ക് വിധേയമാകുകയായിരുന്നു.

വ്യാഴാഴ്ചയാണ് ഹിക്‌സിന് കൊവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ മൂന്നുപേരും ക്വാറന്റൈനിൽ പ്രവേശിച്ചു. ഭാര്യയും താനും ഒരുമിച്ചാണെന്നും ക്വാറന്റൈനിൽ തുടരുകയാണെന്നും ഇതിനെ ഒരുമിച്ച് മറികടക്കുമെന്നും ട്രംപ് പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വാഷിങ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കോവിഡ്​ സ്ഥിരീകരിച്ചത് തിരഞ്ഞെടുപ്പ് തുടർനടപടികൾ അവതാളത്തിലാക്കുമെന്ന് ആശങ്ക ശക്തമായി . ട്രംപി​ന്റെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്‌സിന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്നാണ്​ പ്രസിഡൻറും ഭാര്യയും പരിശോധനയ്ക്ക് വിധേയരായത്. ബുധനാഴ്ചയോടെ ഹിക്‌സിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന്​ ട്രംപും മെലാനിയയും കോവിഡ്​ ടെസ്​റ്റിന്​ വിധേയരാവുകയും ക്വാറന്റീനിൽ പ്രവേശിക്കുകയുമായിരുന്നു. പ്രസിഡന്റും പ്രഥമ വനിതയും ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് വൈറ്റ് ഹൗസ് ഡോക്ടറുടെ പ്രസ്താവനയിൽ പറയുന്നു. 74 വയസ്സായ ട്രംപിന് രോഗം സ്ഥിരീകരിച്ചതോടെ തിരഞ്ഞെടുപ്പ് നടപടികൾ എങ്ങനെ മുന്നോട്ട് നീക്കുമെന്ന സംശയത്തിലാണ് അധികാരികൾ. ട്രംപ് ഗുരുതരാവസ്ഥയിലായാൽ, നവംബർ 3ന് മുമ്പ് ഉപരാഷ്ട്രപതി മൈക്ക് പെൻസിനെ താൽക്കാലികമായി അധികാരമേറ്റെടുക്കാൻ അനുവദിക്കുന്ന ഭരണഘടനാ നടപടിക്രമങ്ങളുണ്ട്. ഇന്നലെ ന്യൂജേഴ്‌സിയിൽ നടന്ന ധനസമാഹരണത്തിലാണ് ട്രംപ് അവസാനമായി പങ്കെടുത്തത്. ഹിക്സിന് രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെയാണ് ട്രംപ് തിരിച്ചെത്തിയത്.

പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചതോടെ ഒക്ടോബർ 15ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന രണ്ടാം തിരഞ്ഞെടുപ്പ് സംവാദ പരിപാടിയും തുലാസിലാണ്. അതേസമയം കഴിഞ്ഞ ദിവസം ട്രംപുമായി വേദി പങ്കിട്ട 77 കാരനായ ജോ ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടോ എന്ന് അറിവില്ല. ഏപ്രിലിൽ വൈറസ് ബാധയെ അതിജീവിച്ച യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അമേരിക്കൻ പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചു. “ഇരുവരും കൊറോണ വൈറസിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” ജോൺസൻ ട്വിറ്ററിൽ കുറിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയൂസസും ട്രംപും മെലാനിയയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

അമേരിക്കൻ പ്രസിഡന്റും പ്രഥമ വനിതയും ഒരു പരിശോധനയ്ക്ക് വിധേയരാവാൻ എന്തുകൊണ്ട് താമസം നേരിട്ടുവെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ബുധനാഴ്ച വൈകുന്നേരം തന്നെ ഹിക്സിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും ട്രംപ് വ്യാഴാഴ്ച ഷെഡ്യൂൾ തുടരുകയും ബെഡ്മിൻസ്റ്റർ ന്യൂജേഴ്‌സി ഗോൾഫ് റിസോർട്ടിലേക്ക് പോകുകയും രണ്ട് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ദിവസത്തിൽ ഒന്നിലേറെ തവണ പരിശോധന നടത്താറുണ്ടായിരുന്ന ട്രംപ് രോഗബാധിതനായതോടെ വൈറ്റ് ഹൗസും ആശങ്കയിലാണ്. ട്രംപിനോടൊപ്പം എല്ലാ യാത്രകളിലും പങ്കെടുത്ത ആളാണ് ഹിക്‌സ്. എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡൻറിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിൽ ഒരാളുകൂടിയാണ് ഹിക്സ്. ഹിക്​സ്​ കഠിനാധ്വാനിയായ സ്​ത്രീയാണെന്നും അവർ മാസ്​ക്​ ധരിക്കുകയും മറ്റ്​ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്​തിരുന്നുവെന്നും ട്രംപ് പറഞ്ഞു. എങ്കിലും കൊറോണയോടുള്ള ട്രംപിന്റെ സമീപനം പല വിവാദങ്ങളിലേക്കും വഴിവയ്ക്കുന്നതായിരുന്നു. പലയിടത്തും മാസ്ക് ധരിക്കാതെയും സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെയും ആണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്.

RECENT POSTS
Copyright © . All rights reserved