കൊറോണ വൈറസ് ബാധിച്ച് ന്യൂയോര്‍ക്കില്‍ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി അദ്വൈതാണ് മരിച്ചത്.
ന്യൂയോര്‍ക്കില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന ദീപയുടെയും സുനീഷ് സുകുമാരന്റെയും മകനാണ് അദ്വൈത്. ദീപയ്ക്കും സുനീഷിനും ജോലി ചെയ്യുന്നതിനിടെ കൊറോണ ബാധിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നു.
അമേരിക്കയില്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലല്ലാത്ത എല്ലാവരോടും വീട്ടില്‍ ഹോം ക്വാറന്റൈനില്‍ തുടരാനാണ് നിര്‍ദേശിക്കാറുള്ളത്. ഇവരില്‍ നിന്നാകാം കുട്ടിയ്ക്കും രോഗം പകര്‍ന്നതെന്നാണ് സൂചന.
രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് വയസ്സുകാരനായ അദ്വൈത് രണ്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഒരു സഹോദരനുണ്ട്.
ന്യൂയോർക്ക്: അമേരിക്കയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വൈദികനും എട്ടുവയസുകാരനുമാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ ഇന്നു മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
കൊട്ടാരക്കര സ്വദേശി ഫാ. എം. ജോൺ മരിച്ചത് ഫിലഡൽഫിയയിലാണ്. മാർത്തോമ സഭയിലെ വൈദികനായിരുന്നു അദ്ദേഹം. ന്യൂയോർക്കിലാണ് കോട്ടയം സ്വദേശിയായ എട്ടുവയസുകാരൻ അദ്വൈതിന്റെ മരണം.
നേരത്തേ, കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കർ ഫിലഡൽഫിയയിൽ മരിച്ചിരുന്നു. ഇതിനിടെ, യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫയാണ് റാസൽഖൈമയിൽവച്ച് മരിച്ചത്.
സ്വന്തം ലേഖകൻ
യു എസ് :- കൊറോണാ വൈറസിന്റെ ഫലപ്രദമായി ചികിത്സയ്ക്കായി, എബോള രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റംഡെസിവിർ എന്ന ആന്റി വൈറൽ മരുന്ന് യുഎസിൽ ഉപയോഗിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് അനുമതി നൽകി. ഈ അനുമതി പ്രകാരം, കോവിഡ് -19 ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് ഈ മരുന്ന് നൽകാം. അടുത്തിടെ നടന്ന ക്ലിനിക്കൽ ട്രയലിൽ ഈ മരുന്ന് ഗുരുതരമായ രോഗം ബാധിച്ചവരുടെ റിക്കവറി സമയം കുറച്ചതായി കണ്ടെത്തി. എന്നാൽ ഈ മരുന്ന് അതിജീവന നിരക്ക് കൂട്ടിയതായി കണ്ടെത്തിയിട്ടില്ല. മുൻപ് എബൗട്ട് രോഗത്തിന്റെ ചികിത്സക്കായാണ് ഈ മരുന്ന് ഉപയോഗിച്ചത്. കാലിഫോർണിയയിലെ ഗിലീഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഈ മരുന്ന് കൊറോണ രോഗത്തിനുള്ള ഫലപ്രദമായ മരുന്നാണെന്ന് ജനങ്ങൾ ഒരിക്കലും കരുതരുത് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഈ മരുന്ന് വൈറസിന്റെ ജിനോമിനുള്ളിൽ മാറ്റങ്ങൾ വരുത്തി, അതിന്റെ എണ്ണം വർധിപ്പിക്കാൻ ഉള്ള കഴിവിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഓവൽ ഓഫീസിൽ വച്ച് ഗിലീഡ് ഫാർമസ്യൂട്ടിക്കൽ ചീഫ് എക്സിക്യൂട്ടീവ് ഡാനിയേൽ ഒഡേ ചർച്ച നടത്തി. മരുന്നിന്റെ 1.5 മില്യൺ സാംപിളുകൾ കമ്പനി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്റ്റീഫൻ ഹാനും യോഗത്തിൽ പങ്കെടുത്തു. കൊറോണ ബാധക്കെതിരെയുള്ള ആദ്യ അംഗീകൃത ചികിത്സയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ റംഡെസിവിർ എന്ന മരുന്ന് എബോള രോഗബാധയ്ക്ക് പോലും പൂർണമായ പരിഹാരം അല്ല. എന്നാൽ ഈ മരുന്ന് ലോക ലക്ഷണങ്ങളെ കുറയ്ക്കുവാൻ സഹായിക്കുന്നതായി ക്ലിനിക്കൽ ട്രയലുകളിൽ കണ്ടെത്തിയിട്ടുണ്ട്. യുഎസ്, ഫ്രാൻസ്, ഇറ്റലി, യുകെ, ചൈന തുടങ്ങി ലോകത്തിന്റെ പല രാജ്യങ്ങളിലും ഈ മരുന്നിന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്തിയിട്ടുണ്ട്.
അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാക്കുകയാണ് പെന്റഗൺ ഔദ്യോഗികമായി പങ്കുവച്ചിരിക്കുന്ന വിഡിയോ. വർഷങ്ങൾക്ക് മുൻപ് തന്നെ പ്രചരിച്ച വിഡിയോകൾ വ്യാജമല്ലെന്ന് ഇതോടെ വ്യക്തമാവുകയാണ്. മൂന്നു വിഡിയോകളാണ് പെന്റഗൺ പുറത്തുവിട്ടത്.യുഎസ് നാവിക സേനയിലെ പൈലറ്റുമാർ 2004 ലും 2015 ലും പറക്കലിനിടെ കണ്ട തിരിച്ചറിയാൻ സാധിക്കാത്ത ചില ബഹിരാകാശ വസ്തുക്കളുടെ ദൃശ്യങ്ങളാണ് ഇവയിൽ.
2004ലുള്ള വിഡിയോയിൽ പസിഫിക് സമുദ്രത്തിനു മുകളിൽ വർത്തുളാകൃതിയിലുള്ള വസ്തു പറന്നുനിൽക്കുന്നതിന്റെ അവ്യക്തചിത്രമാണുള്ളത്. ഇതു പിന്നീട് അതിവേഗം ഉയരുന്നതും കാണാം. ഒരു വസ്തു ഇത്ര വേഗത്തിൽ ചലിക്കുന്നതു താൻ കണ്ടിട്ടില്ലെന്ന് സംഭവത്തിനു ദൃക്സാക്ഷിയായ കമാൻഡർ ഡേവിഡ് ഫ്രേവർ പറഞ്ഞു.
2015 ലെ വിഡിയോകളിൽ ആകാശത്ത് അതിവേഗം സഞ്ചരിക്കുന്ന ചില വസ്തുക്കളുടെ ചിത്രങ്ങളാണ്. ഇതിലൊരെണ്ണം വട്ടംകറങ്ങുന്നതായും കാണാം.ഈ വിഡിയോകൾ ചില സ്ഥാപനങ്ങൾ നേരത്തേ പുറത്തുവിട്ടിരുന്നു.തുടർന്ന് ഇവ അന്യഗ്രഹ ജീവികളുടെ വാഹനങ്ങളാണെന്ന് (യുഎഫ്ഒ) ഒരു കൂട്ടരും മറിച്ച് വ്യാജദൃശ്യങ്ങളാണെന്നു വേറൊരു കൂട്ടരും വാദിച്ചു.പെന്റഗണിന്റെ വെളിപ്പെടുത്തലോടെ വിഡിയോ സത്യമെന്നു തെളിഞ്ഞിരിക്കുകയാണ്.എന്നാൽ ഇവ അന്യഗ്രഹ വാഹനങ്ങളാണോയെന്ന സംശയം ബാക്കിയാണ്.
ലോക്ക് ഡൗൺ കാരണം വിമാനസർവീസുകളെല്ലാം നിർത്തിയതോടെ നാട്ടിലെത്താൻ സാധിക്കാതെ വിഷമിക്കകുയാണ് സകലരും. എന്നാൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമില്ലെന്നും അവിടുത്തേക്കാൾ താൻ സുരക്ഷിതനാണ് ഈ അന്യദേശത്തെന്നും പറഞ്ഞ് അമ്പരപ്പിക്കുകയാണ് അമേരിക്കൻപൗരനായ ടെറി ജോൺ കോൺവേർസ്. ഇപ്പോൾ നാട്ടിലേക്ക് പോകേണ്ടെന്നും ഇന്ത്യയാണ് അമേരിക്കയേക്കാൾ കൊവിഡ് കാലത്ത് സുരക്ഷിതമെന്നും പറഞ്ഞിരിക്കുകയാണ് ഇദ്ദേഹം. കേരളത്തിൽ താൻ സുരക്ഷിതനാണെന്നു ചൂണ്ടിക്കാട്ടി 74 കാരനായ ഈ അമേരിക്കൻ പൗരൻ വിസ നീട്ടി ലഭിക്കാനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
സംവിധായകനും നാടകകൃത്തുമായ ടെറി ജോൺ കോൺവേർസ് വിസ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിൽ നിന്ന് ടെറിയ്ക്ക് അനുകൂലവിധിയും ലഭിച്ചു.
‘അമേരിക്കയിലേതിനെക്കാൾ ഇന്ത്യയിൽ ഞാൻ സുരക്ഷിതനാണ്. ആറുമാസത്തേക്ക് കൂടി വിസകാലാവധി ലഭിക്കണമെന്നാണ് ആഗ്രഹം. അമേരിക്കയിൽ നിലവിലെ സ്ഥിതി ആശാവഹമല്ല. വിസ നീട്ടി നൽകിയാൻ ഇന്ത്യയിൽ തുടരാമല്ലോ. അമേരിക്കയെ അപേക്ഷിച്ച് വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇന്ത്യ ഏറെ മെച്ചപ്പെട്ടരീതിയിലാണ് പ്രവർത്തിക്കുന്നത്’-ടെറി പറയുന്നു
വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ തീയ്യേറ്റർ വിഭാഗം പ്രൊഫസറാണ് ടെറി ജോൺ കോൺവേർസ്. നിലവിൽ കൊച്ചി പനമ്പിള്ളി നഗറിലാണ് താമസം. നേരത്തെ അദ്ദേഹം തന്റെ വിസ മെയ് 20വരെ നീട്ടിയിരുന്നു. ആ സമയമാകുമ്പോൾ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്.
എന്നാൽ വൈറസ് ബാധയ്ക്ക് ശമനം ഇല്ലെന്ന് കണ്ടതോടെ വിസ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക കെപി ശാന്തി മുഖാന്തരം കോടതിയെ സമീപിക്കുകയായിരുന്നു. കൊച്ചിയിൽ ഫീനിക്‌സ് വേൾഡ് തിയറ്റർ ഗ്രൂപ്പ് നടത്തുന്ന ചാരു നാരായണകുമാറിന്റെ കുടുംബത്തിനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉൾപ്പടെയുള്ള ഇന്ത്യൻ നേതാക്കളെ ട്വിറ്ററിൽ അൺഫോളോ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി വൈറ്റ് ഹൗസ്. യുഎസ് ഭരണസിരാകേന്ദ്രം ട്വിറ്ററിൽ അൺഫോളോ ചെയ്തു എന്ന വാർത്തകൾക്ക് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
ഒരു നിശ്ചിതകാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരാറുള്ളൂ എന്നും ഇത് താൽക്കാലികമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവെക്കാനാണ് ഫോളോ ചെയ്യാറുള്ളതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാൻ തുടങ്ങിയത്. ഈ വാരം ആദ്യം ഇവരെയെല്ലാം വൈറ്റ് ഹൗസ് അൺഫോളോ ചെയ്തു. തുടർന്നാണ് വിഷയം വാർത്തകളിൽ ഇടംപിടിച്ചത്.
21 ദശലക്ഷം ഫോളോവേഴ്‌സാണ് വൈറ്റ് ഹൗസിന് ഉള്ളത്. അതേസമയം വൈറ്റ് ഹൗസ് ആകട്ടെ പ്രസിഡന്റ് ട്രംപിന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയുമടക്കം 13 അക്കൗണ്ടുകൾ മാത്രമാണ് പിന്തുടരുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകം വീടുകളിലേയ്ക്ക് ഒതുങ്ങിയതോടെ ‘വർക്ക് ഫ്രം ഹോം’മിലേക്കും ലോകം മാറി. ആഗോള തലത്തിൽ മിക്ക ഐടി കമ്പനികളിലും മാധ്യമ സ്ഥാപനങ്ങളിലുമടക്കം ജീവനക്കാർ വീടുകളിൽ ഇരുന്നാണ് ജോലി ചെയ്തു വരുന്നത്.
വർക്ക് ഫ്രം ഹോമിനിടെ ഉണ്ടാകുന്ന നിരവധി കൗതുക വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ യുഎസിൽ ന്യൂസ് ലൈവിനിടെ റിപ്പോർട്ടർ പാന്റ്സില്ലാതെ പ്രത്യക്ഷപ്പെട്ടതാണ് വൈറലാകുന്നത്.
എബിസി ചാനലിന്റെ റിപ്പോർട്ടർ വിൽ റീവ് ‘ഗുഡ് മോണിംഗ് അമേരിക്ക’ സെഗ്മെന്റ് പരിപാടിയിൽ ലൈവ് ചെയ്യുന്നതിനിടെ പാന്റ്സില്ലാതെ പ്രത്യക്ഷപ്പെട്ടതാണ് സോഷ്യൽമീഡിയ കണ്ടെത്തിയിരിക്കുന്നത്.
കോട്ടും സ്യൂട്ടും അണിഞ്ഞ് വിൽ റീവ് റിപ്പോർട്ട് നൽകുന്നതിന്റെ അവസാനമാണ് ക്യാമറയിൽ റീവ് പാന്റ്സിട്ടില്ല എന്നത് വ്യക്തമാകുന്നത്.അമേരിക്കയിൽ രോഗികൾക്ക് ഫാർമസികൾ ഡ്രോൺ വഴി പ്രെസ്‌ക്രിപ്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ലൈവ് റിപ്പോർട്ടിനിടെയാണ് റിപ്പോട്ടറുടെ യഥാർത്ഥ രൂപം പുറത്തുവന്നത്
This quarantine is already affecting my vision, nobody sees something strange at the end? Or am I the only one who sees reporter Will Reeve without pants! pic.twitter.com/J9DDIRB6CF
— Alejandro Sanchez Botero (@AlejoSanchez626) April 28, 2020
കോവിഡ് ബാധിച്ച് യുഎസിലും ബ്രിട്ടനിലും മലയാളികൾ മരിച്ചു. ഇരുവരും കോട്ടയം സ്വദേശികളാണ്. കോട്ടയം മാന്നാനം വല്ലാത്തറക്കൽ സെബാസ്റ്റ്യൻ (63) ഷിക്കാഗോയിലാണ് മരിച്ചത്. സംസ്കാരം പിന്നീട്. 11 വര്‍ഷമായി കുടുംബത്തോടൊപ്പം ഡെസ് പ്ലെയിന്‍സിലാണ് താമസം. ജൈനമ്മയാണ് ഭാര്യ. കോവിഡ് ബാധിച്ച് മലയാളി നഴ്‌സാണ് ലണ്ടനില്‍ മരിച്ചത്. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. ഇതുവരെ 30,64,147 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. 2,11,449 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9,21,400 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 10,09,040 പേര്‍ക്കാണ് നിലവില്‍ ഇവിടെ വൈറസ് ബാധയുള്ളത്. 56,666 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1,37,805 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,264 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
ജനങ്ങള്‍ തന്നെ വിളിക്കുന്നത് കഠിനാധ്വാനിയായ പ്രസിഡന്റെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിന് കാരണവും അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇതുവരെ അധികാരത്തിലിരുന്ന രാഷ്ട്രത്തലവന്മാരെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനാലാണ് ജനങ്ങള്‍ തന്നെ കഠിനാധ്വാനിയെന്ന് വിളിക്കുന്നതെന്ന് ട്രംപ് പറയുന്നു.
മാധ്യമങ്ങള്‍ തനിക്കെതിരെ തുടരുന്ന കടുത്ത ആക്രമണങ്ങള്‍ക്കിടെയാണ് ട്രംപിന്റെ പുതിയ വാദം. ‘എന്നെക്കുറിച്ചും നമ്മുടെ രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തെ കുറിച്ചും നന്നായി അറിയുന്ന ജനങ്ങളാണ് എന്നെ ഏറ്റവും കഠിനാധ്വാനിയായ വര്‍ക്കിങ് പ്രസിഡന്റാണെന്ന് പറയുന്നത്. അക്കാര്യത്തെ കുറിച്ച് എനിക്ക് വലിയ ധാരണയില്ലെങ്കിലും നന്നായി പ്രയത്നിക്കുന്ന ഒരാളെന്ന നിലയില്‍ മൂന്നരക്കൊല്ലത്തിനിടെ മറ്റുള്ള പ്രസിഡന്റുമാരെക്കാള്‍ കുടുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്’. ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
രാവിലെ നേരത്തെ ആരംഭിച്ച് രാത്രി വൈകുന്നത് വരെ ജോലി ചെയ്യാറുണ്ട്, വ്യാപാര കരാറുകള്‍ക്കായും സൈനിക പുനഃസംഘടനയ്ക്ക് വേണ്ടിയും മാസങ്ങളായി വൈറ്റ് ഹൗസില്‍ തന്നെ കഴിയുകയാണ്. എന്നിട്ടും മാധ്യമങ്ങള്‍ തന്നെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്, ട്രംപ് കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തകള്‍ക്കെതിരെയും മാധ്യമസ്ഥാപനങ്ങളുടെ അധാര്‍മികതക്കെതിരെയും നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ അണുനാശിനി കുത്തിവെച്ച് പരീക്ഷിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ നിരവധി തെറ്റായ നിര്‍ദേശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും പ്രചരിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍.
തെറ്റായ നിര്‍ദേശങ്ങള്‍ കേട്ട് തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ലൈസോള്‍, ഡെറ്റോള്‍ തുടങ്ങിയ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീര്യമേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നു.
ശ്വാസകോശത്തിലാണ് കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും എന്നത് കൊണ്ട് തന്നെ കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാര്‍ഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂര്‍ണമായും ശുദ്ധീകരിക്കാന്‍ കഴിയുമോ എന്നാണു പരീക്ഷിക്കേണ്ടതെന്നും ട്രംപ് പറഞ്ഞിരുന്നു.
വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനയ്ക്കു ശേഷം നിരവധി വ്യാജ സന്ദേശങ്ങളാണ് അമേരിക്കയില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ നിര്‍ബന്ധിതരായത്.
ഒരു കാരണവശാലും അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ട്രംപ് ഭരണത്തിനു തന്നെ കീഴിലുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി സ്റ്റീഫന്‍ ഹാന്‍ മുന്നറിയിപ്പു നല്കുന്നു.
റെക്കിറ്റ് ബെന്ക്കിസര്‍ എന്ന ബ്രിട്ടീഷ് കമ്പനിയും അണുനാശിനികള്‍ കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് പരസ്യമായി നല്കിയിട്ടുണ്ട്.
‘ആരോഗ്യവുമായും ശുചീകരണവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ആഗോള നായകരെന്ന നിലയ്ക്ക് തങ്ങള്‍ പറയുകയാണ്, ഒരു സാഹചര്യത്തിലും തങ്ങളുടെ അണുനശീകരണ ഉത്പന്നങ്ങള്‍ മനുഷ്യശരീരത്തിലേക്ക് ഇന്‍ജക്ഷന്‍ വഴിയോ വായിലൂടെയോ ശരീരത്തില്‍ പ്രയോഗിക്കരുത് ‘, എന്ന് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.’പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശപ്രകാരം ഉപയോക്താക്കള്‍ക്ക് കൃത്യവും കാലികവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്’, എന്ന് പറഞ്ഞാണ് കമ്പനി പ്രസ്താവനയിറക്കിയത്.