ലോസ് ആഞ്ചലസ്: യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തുന്നതിനായി വിമാനത്തിലെ ഇന്ധനം തുറന്നുവിട്ടത് സ്കൂൾ ഗ്രൗണ്ടിലേക്ക്. അമേരിക്കയിലെ ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം.
50 വിദ്യാർഥികൾക്കും ഒന്‍പതു മുതിർന്നവർക്കും ഇതേ തുടർന്ന് ശാരിരീക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെൽറ്റ എയർലൈൻസിന്റെ വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. പറന്നുയർന്ന ഉടൻ യന്ത്രത്തകരാർ കണ്ടെത്തുകയായിരുന്നു.
പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയും അപകടം ഒഴിവാക്കുന്നതിനായി ഇന്ധന ടാങ്ക് തുറന്നു വിടുകയുമായിരുന്നു. അടിയന്തര ഘട്ടങ്ങളിൽ ഇന്ധനം പുറന്തള്ളാമെന്നും എന്നാൽ വിമാന ട്രാഫിക് കൺട്രോളർമാർ സമീപമുള്ള വിവരങ്ങൾ നൽകണമെന്നും നിയമമുണ്ട്.
ബാള്‍ട്ടിമോര്‍: കൈരളി ഓഫ് ബാള്‍ട്ടിമോര്‍ മലയാളി സമൂഹത്തിന്റെ ക്രിസ്മസ്-നവവത്സരാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. വിവിധ കാരള്‍ സംഘങ്ങളുടെ ഗാനാലാപവും മനോഹരമായ പുല്‍ക്കൂടുകളും ദീപാലങ്കാരങ്ങളും ലഘുനാടകങ്ങളും കേക്ക് മത്സരവും കുട്ടികള്‍ക്കായി ഫാഷന്‍ ഷോയും അണിനിരന്ന ആഘോഷങ്ങളില്‍ ഒട്ടേറെ മലയാളികുടുംബങ്ങള്‍ പങ്കെടുത്തു. പ്രമുഖ സിനിമാ-ടെലിവിഷന്‍ താരമായ അനീഷ് രവിയായിരുന്നു മുഖ്യാതിഥി.
ആകര്‍ഷകമായ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിച്ച വര്‍ഷമായിരുന്നു കടന്നുപോയതെന്ന് കൈരളി പ്രസിഡന്റ് ടിസണ്‍ കെ. തോമസ് ചൂണ്ടിക്കാട്ടി. എല്ലാവരുടേയും സഹകരണത്തിന് ടിസണ്‍ നന്ദി അറിയിച്ചു.
അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ കൈരളിയുടെ പ്രസിഡന്റായി മാത്യു വര്‍ഗീസ് (ബിജു) ചുമതലയേറ്റു. പുതിയ വര്‍ഷത്തില്‍ ആകര്‍ഷകമായ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ബിജു പറഞ്ഞു.
എന്റര്‍ടെയ്ന്‍മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂരജ് മാമ്മന്‍, ആല്‍വിന്‍ അലുവത്തിങ്കല്‍, മോഹന്‍ മാവുങ്കല്‍, റഹ്മാന്‍ കടമ്പ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സമൃദ്ധമായ സ്‌നേഹവിരുന്നോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചു.
ഇറാഖിലെ യു.എസ് സൈനിക താവളത്തിനുനേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഐന്‍ അല്‍ അസദ് സൈനിക താവളത്തിലും ഇര്‍ബിലും മിസൈല്‍ ആക്രമണം ഉണ്ടായി. ആക്രമണം ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് സൈനികതാവളം ആക്രമിച്ചത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതായി പെന്റഗണ്‍ അറിയിച്ചു.
അതേസമയം, ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടു.ഇല്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കയാകും ഉത്തരവാദിയാകും. ഇറാനെതിരെ നീങ്ങരുതെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പ് നൽകി. അമേരിക്കയ്ക്കെതിരെ രണ്ടാംവട്ട ആക്രമണം തുടങ്ങിയെന്നും ഇറാന്‍ സൈന്യം.
ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന്‍ ആക്രമണം സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘എല്ലാം നന്നായി പോകുന്നു’വെന്ന് ട്വീറ്റ്. ആക്രമണത്തിന്റെ നാശനഷ്ടം വിലയിരുത്തുകയാണ്. നാളെ പ്രതികരിക്കും. അമേരിക്കന്‍ സൈന്യം ഏറ്റവും ശക്തരെന്ന് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പും ട്വീറ്റിലുണ്ട്.
ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന്‍ ആക്രമണം. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല്‍ ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ആളപായമുളളതായി റിപ്പോര്‍ട്ടുകളില്ല. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്ന് പെന്റഗണ്‍ അറിയിച്ചു. പ്രസിഡന്റ് ട്രംപ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാര്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനെ വിവരങ്ങള്‍ ധരിപ്പിച്ചു. ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച ഇറാന്‍ രണ്ടാം വട്ട ആക്രമണം തുടങ്ങിയെന്നും അവകാശപ്പെട്ടു. ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാന്‍ മുന്നറയിപ്പ് നല്‍കി. ഇറാനെതിരെ നീങ്ങരുതെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുണ്ട്.
അതിനിടെ, അമേരിക്കന്‍ വിമാന കമ്പനികളോട് ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. അമേരിക്കന്‍ വ്യോമയാന അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, ഇറാന്‍ – യുഎസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിച്ചു. ബ്രെന്‍റ് ക്രൂഡ് വില വീണ്ടും 70 ഡോളര്‍ കടന്നു. അമേരിക്കന്‍, ഏഷ്യന്‍ ഓഹരി വിപണികളിലും വന്‍ഇടിവാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തലയ്ക്കു വിലയിട്ട് ഇറാൻ. ട്രംപിനെ ഇല്ലാതാക്കാൻ 80 മില്ല്യണ്‍ യുഎസ് ഡോളർ (ഏകദേശം 576 കോടി രൂപ) പാരിതോഷികമാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം തലവൻ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരമായാണ് ഇറാന്റെ നടപടി.
ഇറാന്റെ ദേശീയ മാധ്യമത്തിലൂടെ മുതിർന്ന സൈനിക കമാൻഡർ പണപ്പിരിവിന് ആഹ്വാനം ചെയ്തു എന്നാണു റിപ്പോർട്ട്. എല്ലാ ഇറാനിയൻ പൗരൻമാരിൽനിന്നു ഓരോ ഡോളർ വീതം ശേഖരിച്ച് ട്രംപിനെ വധിക്കുന്നവർക്കു നൽകാനുള്ള പണം കണ്ടെത്തുമെന്നും പ്രഖ്യാപനമുണ്ടായതായി ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്യുന്നു. 80 ദശലക്ഷം പൗരൻമാരാണ് ഇറാനിലുള്ളത്.
ഇറാൻ റെവലൂഷനറി ഗാർഡ്സിലെ ഉന്നതസേനാ വിഭാഗമായ ഖുദ്സ് ഫോഴ്സ് തലവൻ ജനറൽ ഖാസിം സുലൈമാനി യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. യുഎസിനെ ആക്രമിച്ചാൽ ഇറാനിലെ 52 കേന്ദ്രങ്ങളിൽ അതിവേഗത്തിൽ ശക്തമായ ആക്രമണമുണ്ടാമെന്നാണു ട്രംപിന്റെ മറുപടി.
ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ ഫോക്സ് ന്യൂസ് റിപ്പോർട്ടർ രംഗത്ത്. ‘നിങ്ങൾ എപ്പോഴെങ്കിലും എന്റെ ഓഫീസിലേക്ക് വരണം, അവിടെവെച്ചു നമുക്ക് ചുംബിക്കാം’ എന്ന് അമേരിക്കൻ പ്രസിഡന്റാകുന്നതിന് മുമ്പ് ട്രംപ് പറഞ്ഞിരുന്നതായി കോർട്ട്നി ഫ്രിയൽ ആരോപിച്ചു. അവരുടെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ ‘ടുനൈറ്റ് അറ്റ് 10: കിക്കിംഗ് ബൂസ്, ബ്രേക്കിംഗ് ന്യൂസ്’ എന്ന പുസ്തകത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്രംപിന്‍റെ മിസ് യുഎസ്എ സൗന്ദര്യമത്സരത്തിൽ ജഡ്ജായി പോകാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞാണ് ട്രംപ് ഫോണിലൂടെ ബന്ധപ്പെട്ട് കാര്യം പറഞ്ഞതെന്ന് ഫ്രിയൽ പറയുന്നു. ‘ഞെട്ടലില്‍നിന്നും വിട്ടുമാറാന്‍ അല്‍പം സമയമെടുത്തെങ്കിലും ഞങ്ങള്‍ രണ്ടുപേരും വിവാഹിതരാണെന്ന കാര്യം ട്രംപിനെ ഓര്‍മ്മിപ്പിച്ച് കോള്‍ കട്ട് ചെയുകയായിരുന്നു’ എന്നാണ് അവര്‍ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് നേരിട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
ട്രംപിനെതിരെ ഡസന്‍കണക്കിന് സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. അവരെയെല്ലാം നുണയന്മാരായി ചിത്രീകരിക്കാനാണ് അദ്ദേഹം ഇപ്പോഴും ശ്രമിച്ചിട്ടുള്ളത്. ‘എന്നാല്‍ ഞാന്‍ ആ സ്ത്രീകളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു’ എന്ന് ഫ്രിയൽ പറഞ്ഞു. എന്നാല്‍, ഫ്രിയൽ കള്ളമാണ് പറയുന്നതെന്ന് വൈറ്റ്‌ഹൌസ് പ്രതികരിച്ചു. ‘ലൈംഗികമായി ഉപദ്രവിക്കാന്‍ മാത്രം അവര്‍ ആകൃഷ്ടയായി തോന്നിയിട്ടില്ല’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം
യാത്രക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള വയോധികയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനം റിയാദിൽ അടിയന്തരമായി ഇറക്കുകയുണ്ടായി. അറുപത് വയസുകാരിയായ ആന്ധ്രാ സ്വദേശിനി ബാലനാഗമ്മയെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്ത പുറത്തേക്ക് വന്നത്.
ന്യൂയോർക്കിൽ നിന്ന് അബുദാബി വഴി ഇന്ത്യയിലേക്ക് പോകുന്ന ഇത്തിഹാദ് വിമാനത്തിനാണ് വെള്ളിയാഴ്ച വൈകീട്ട് റിയാദ് കിങ് ഖാലിദ് ഇൻറർനാഷണൽ എയർപ്പോർട്ടിൽ എമർജൻസി ലാൻഡിങ് നടത്തേണ്ടിവന്നിരുന്നത്. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനി ബാല നാഗമ്മയെ ഉടനെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഐസിയുവിൽ കഴിയുന്ന രോഗി അപകടനില തരണം ചെയ്തതായും അധികൃതർ വ്യക്തമാക്കുകയുണ്ടായി. വയോധികയ്ക്ക് ബോധം തിരിച്ചുകിട്ടി. ന്യൂയോർക്കിലുള്ള മകൻ സുരേഷിൻറെ അടുത്തുനിന്ന് സ്വദേശത്തേക്കുള്ള മടക്കയാത്രയിലായിരുന്നു ബാല നാഗമ്മ ഏർപ്പെട്ടിരുന്നത്. വിമാനത്തിൽ വെച്ച് ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സഹയാത്രക്കാർ ജീവനക്കാരെ വിവരം അറിയിക്കുകയും പൈലറ്റ് തൊട്ടടുത്തുള്ള വിമാനത്താവളം ഏതെന്ന് കണ്ടെത്തി റിയാദിൽ അടിയന്തരമായി ഇറക്കാൻ അനുമതി തേടുകയുമായിരുന്നു ചെയ്തത്.
അതോടൊപ്പം തന്നെ ലാൻഡിങ് നടത്തിയ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ ടീം രോഗിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മലയാളി സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടാണ് റിയാദിൽ ബാല നാഗമ്മയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് തന്നെ. അസുഖം ഭേദപ്പെട്ടാലുടൻ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി
ന്യൂയോർക്ക് ടൈംസിലെ ആർട്ടിക്കിളിന്റെ പ്രസ്കത ഭാഗങ്ങളുടെ മലയാള പരിപക്ഷ
മോദി ഹിന്ദുത്വ അജണ്ട മുന്നോട്ടുവയ്ക്കുമ്പോള്‍ മതേതര ഇന്ത്യ തിരിച്ചടിക്കുന്നു. (As Modi Pushes Hindu Agenda, a Secular India Fights Back) എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ആർട്ടിക്കിളുകളിലൊന്നിന്റെ തലക്കെട്ട്. വര്‍ഷങ്ങളായി തങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തിയിരുന്ന രാഷ്ട്രീയത്തേയും കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെയെല്ലാം മറികടന്ന് ഇന്ത്യ പോരാടുന്നതായി മരിയ അബി ഹബീബും സമീര്‍ യാസിറും ചേര്‍ന്ന് തയ്യാറാക്കിയ ആർട്ടിക്കിൾ പറയുന്നു.
ഇന്ത്യന്‍ തലസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലീം പള്ളിക്ക് മുന്നില്‍ കണ്ടത് മുസ്ലീം തൊപ്പികളും സിഖ് തലപ്പാവുകളുമെല്ലാമുള്ള ഇന്ത്യയുടെ വൈവിധ്യമാണ്. ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ കണ്ട ഈ ദൃശ്യം രാജ്യത്തെ വിവിധ നഗരങ്ങളിലും ദൃശ്യമായതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അജണ്ടയ്ക്കും ഇതുവരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിയിരിക്കുന്നത്. കുഴപ്പമുണ്ടാക്കുന്നത് ആരാണ് എന്ന് വസ്ത്രം കണ്ടാലറിയാം എന്ന മോദിയുടെ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള വര്‍ഗീയ പരാമര്‍ശത്തെക്കുറിച്ചും ലേഖനം പറയുന്നുണ്ട്. എന്നാല്‍ ഇത്തരം അജണ്ടകളോടെല്ലാം മതഭേദമില്ലാതെ ഇന്ത്യക്കാര്‍ പ്രതികരിക്കുകയാണ്.
വിവിധ രാഷ്ട്രീയ, മത, സാമുദായിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്നത്. ഈ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ ജനതയെ ഒരുമിപ്പിച്ചത് സര്‍കലാശാല വിദ്യാര്‍ത്ഥികളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യാഥാസ്ഥിതിക ശക്തികള്‍ക്കെതിരായ പോരാട്ടത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവരെല്ലാം ഈ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നു. യുഎന്നും വിവിധ അന്താരാഷ്ട്ര പൗരാവകാശ സംഘടനകളും ഇന്ത്യയുടെ ഈ നിയമത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ചില യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ത്യക്കെതിരെ ഉപരോധം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. രാജ്യം സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുമ്പോള്‍ ഇത്തരം സങ്കുചിതവാദങ്ങളുമായി മുന്നോട്ടുപോകുന്ന മോദിയുടെ സമീപനത്തില്‍ കടുത്ത അമര്‍ഷം പ്രതിഷേധക്കാര്‍ക്കുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
ഡൽഹി ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് ഹോളിവുഡ് താരം ജോൺ കുസാക്ക്. സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരം ‘ഐക്യദാർഢ്യം’ എന്ന് കുറിച്ചു. പൗരത്വ നിയമത്തിനെതിരെ കാലിഫോർണിയയിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങളും കുസാക്ക് പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡ് താരങ്ങളും സംവിധായകരും പൊലീസിനെയും സർക്കാരിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകൻ അനുരാഗ് കശ്യപ്, രാജ്കുമാർ റാവു, നടി സ്വര ഭാസ്കർ എന്നിവരുൾപ്പെടെയുള്ളവർ വിദ്യാർഥികളെ പിന്തുണച്ചെത്തിയിരുന്നു.
നാല് മാസത്തെ ഇടവേളക്ക് ശേഷം ട്വിറ്ററിൽ മടങ്ങിയെത്തിയാണ് അനുരാഗ് കശ്യപ് പ്രതിഷേധം അറിയിച്ചത്. സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ച കശ്യപ് ഇനിയും നിശബ്ദനായിരിക്കാൻ സാധ്യമല്ലെന്നും കുറിച്ചു.
ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം എല്ലാ പൗരന്മാർക്കുമുണ്ടെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും രാജ്കുമാർ റാവു കുറിച്ചു.
Thanks @johncusack for speaking up as usual https://t.co/ubFqWXg02l
— Rana Ayyub (@RanaAyyub) December 16, 2019
വാഷിങ്ടൻ ∙ രാജ്യത്തെ വിവിധ നിയമ നിര്‍വഹണ ഏജന്‍സികള്‍ 2018 ല്‍, സുരക്ഷയ്ക്ക് ഭീഷണിയായി കണ്ട പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞു വച്ചതായി റിപ്പോര്‍ട്ട്. തടഞ്ഞുവെച്ചവരില്‍ 831 പേരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ഗവണ്മെന്റ് അക്കൗണ്ടബിലിറ്റി ഓഫിസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് (ഐസിഇ) തടങ്കലിലാക്കിയ ഇന്ത്യക്കാരുടെ എണ്ണം 2015 നും 2018 നും ഇടയില്‍ ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
2015 ല്‍ 3,532 ഇന്ത്യക്കാരെ ഇമിഗ്രേഷന്‍ തടഞ്ഞുവെച്ചു. 2016 ല്‍ 3,913 പേരെയും, 2017 ല്‍ 5,322 പേരെയും, 2018 ല്‍ 9,811 പേരെയുമാണ് അധികൃതര്‍ തടഞ്ഞുവച്ചത്. 2018 ല്‍ 831 ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ല്‍ 296 ഇന്ത്യക്കാരെയും, 2016 ല്‍ 387 പേരെയും 2017 ല്‍ 474 പേരെയുമാണു നാടുകടത്തിയത്.
റിപ്പോര്‍ട്ടനുസരിച്ച് 2015 ല്‍ ആകെ 1,21,870 പേരെയാണ് ഐസിഇ തടങ്കലില്‍ വച്ചത്. 2018 ല്‍ എണ്ണം 1,51,497 ആയി ഉയര്‍ന്നു.
2016 നും 2018 നും ഇടയില്‍ ട്രാന്‍സ്ജെന്‍ഡര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ എണ്ണം വർധിച്ചതായും, 2017 മുതല്‍ 2018 വരെ പ്രത്യേക പരിഗണനയുള്ളവരുടെ എണ്ണം വർധിച്ചതായും ഐസിഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഹിന്ദു ദേവനായ ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പെട്ടെന്നു തന്നെ പിന്‍വലിക്കണമെന്ന് ക്ലിഫ്ടണ്‍ (ന്യൂജേഴ്സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണിനോട് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന ഉൽപന്നം എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണപതി ഹിന്ദുമതത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നതാണെന്നും ക്ഷേത്രങ്ങളിലോ വീടുകളിലെ പൂജാമുറികളിലോ ആരാധനാലയങ്ങളിലോ ആരാധിക്കപ്പെടേണ്ടതാണെന്നും ഒരാളുടെ അടിവസ്ത്രം അലങ്കരിക്കരുതെന്നും രാജന്‍ സെഡ് നെവാഡയില്‍ പ്രസ്താവനയില്‍ പറഞ്ഞു. വാണിജ്യപരമായോ മറ്റു മാര്‍ഗങ്ങളിലോ ഹിന്ദു ദേവതകളുടെയോ സങ്കല്‍പ്പങ്ങളുടെയോ ചിഹ്നങ്ങളുടെ അനുചിതമായ ഉപയോഗം ഭക്തരെ വേദനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പിന്‍വലിക്കുന്നതിനോടൊപ്പം ഔപചാരികമായി ക്ഷമാപണം നടത്താനും കസ്റ്റമണിനോട് രാജന്‍ സെഡ് അഭ്യർഥിച്ചു. 1.1 ബില്യണ്‍ അനുയായികളും സമ്പന്നമായ ദാര്‍ശനിക ചിന്തയുമുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മൂന്നാമത്തേതുമായ മതമാണ് ഹിന്ദു മതം. ആ മതത്തെ നിസ്സാരമായി കാണരുത്. വലുതോ ചെറുതോ ആയ ഏതെങ്കിലും വിശ്വാസത്തിന്‍റെ ചിഹ്നങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യരുത്– രാജന്‍ സെഡ് അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്ക് അണിയാന്‍ ഗണേഷ് തോംഗ്, ഗണേഷ് പാന്‍റി എന്നിവയ്ക്ക് 18.64 ഡോളര്‍ വീതമാണ് വിലയിട്ടിരിക്കുന്നത്. ഗണേഷ് തോംഗ് ധരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ‘സെക്സി’ ആകാന്‍ കഴിയും എന്നാണ് പ്രൊഡക്റ്റ് വിവരങ്ങളില്‍ കൊടുത്തിരിക്കുന്നത്. കസ്റ്റം ടീ ഷര്‍ട്ട് ഡിജിറ്റല്‍ പ്രിന്‍റിംഗ്, എംബ്രോയിഡറി സേവനങ്ങളില്‍ പ്രമുഖരെന്ന് അവകാശപ്പെടുന്ന ‘കസ്റ്റമണിന്’ മറ്റൊരു ഓഫീസ് ന്യൂജെഴ്സിയിലെ ഈറ്റന്‍ ടൗണിലുണ്ട്. ടീ ഷര്‍ട്ടുകള്‍, ടാങ്ക് ടോപ്പുകള്‍, ഹൂഡികള്‍, സ്വെറ്റ് ഷര്‍ട്ടുകള്‍, തൊപ്പികള്‍, അടിവസ്ത്രം, ഫോണ്‍ കേസുകള്‍, മഗ്ഗുകള്‍ തുടങ്ങിയവ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ പെടുന്നു.