മോൺട്രിയൽ∙ താലിബാന്റെ പിടിയിൽനിന്ന് സുരക്ഷാസേന രക്ഷപ്പെടുത്തിയ കനേഡിയൻ പൗരൻ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള 15 കുറ്റങ്ങൾക്ക് അറസ്റ്റിൽ. അനധികൃതമായി തടങ്കലിൽ വയ്ക്കൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണു ജോഷ്വ ബോയിലിന്റെമേൽ കാനഡയിലെ ഒട്ടാവയിലെ കോടതി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കക്കാരിയായ കെയ്റ്റ്ലൻ ക്യാംബെൽ, അവരുടെ കനേഡിയൻ ഭർത്താവ് ജോഷ്വ ബോയിൽ, മൂന്നു മക്കൾ എന്നിവരെ പാക്ക് സൈന്യം മോചിപ്പിച്ചത്.
പരാതിക്കാരിയുടെ വിശദാംശങ്ങൾ കോടതി പുറത്തുവിട്ടിട്ടില്ലെന്നു ബോയിലിന്റെ അഭിഭാഷകൻ എറിക് ഗ്രാങ്ഗെർ അറിയിച്ചു. ബോയിലിന് എതിരായ എട്ടു കുറ്റങ്ങൾ മർദിച്ചുവെന്നതിന്റെ പേരിലാണ്. രണ്ടെണ്ണം ലൈംഗിക പീഡന കുറ്റവും രണ്ടെണ്ണം അന്യായമായി തടങ്കലിൽ വച്ചെന്ന കുറ്റവുമാണ്. ഒരെണ്ണം പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചെന്നതും മറ്റൊരെണ്ണം ട്രാസൊഡോൺ എന്ന രാസവസ്തു ഉപയോഗിച്ച് വധിക്കുമെന്ന ഭീഷണിയുമാണ്. വധഭീഷണിക്ക് മറ്റൊരു കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.
അതേസമയം, പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കുറ്റങ്ങളെക്കുറിച്ചു ഭാര്യ കെയ്റ്റ്ലൻ ക്യാംബെൽ വിശദീകരിച്ചില്ലെങ്കിലും താലിബാന്റെ തടവിൽ വർഷങ്ങൾ നീണ്ട പീഡനവും മറ്റു പ്രശ്നങ്ങളുമാകാം ബോയിലിനെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്നു വ്യക്തമാക്കുന്നു.
2012ലാണ് താലിബാൻ ബോയിലിനെയും കോൾമാനെയും തട്ടിക്കൊണ്ടുപോയത്. തന്റെ മൂന്നുമക്കൾക്കും കോൾമാൻ ജന്മം നൽകിയത് താലിബാന്റെ തടവിൽ വച്ചാണ്.
ബ്രസീലിയന്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒന്‍പതു പേര് മരിച്ചു. 14 പേര്‍ക്കു പരുക്കേറ്റു. കൊളോണിയ അഗ്രോഇന്‍ഡസ്ട്രിയല്‍ ജയിലിലാണ് സംഭവം. ശത്രുക്കളായ ഇരുസംഘങ്ങളിലുള്ളവര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ആക്രമണം നടത്തിയവര്‍ സെല്ലുകളിലുണ്ടായിരുന്ന മെത്തകള്‍ക്കു തീയിടുകയും മരിച്ചവരുടെ മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തു.
അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഒന്‍പതു പേര് മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും അവര്‍ ആരൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ആക്രമണത്തിനിടെ 106 തടവുകാര്‍ ഇവിടെ നിന്നു രക്ഷപെട്ടുവെന്നും 29 പേരെ തിരികെപിടിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അക്ഷയ് റുപറേലിയയെ അധികമാരും അറിയില്ല. സ്കൂളിലെ ഒഴിവുസമയങ്ങളില്‍ കച്ചവടം നടത്തി കോടീശ്വരനായ കൗമാരക്കാരനാണിയാള്‍. കൂടെയുള്ള കുട്ടികള്‍ ഒഴിവുസമയങ്ങളില്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ ഇന്ത്യന്‍ വംശജനായ അക്ഷയ് മൊബൈലില്‍ മുഖംതാഴ്ത്തി കച്ചവടത്തിന്റെ പുതുവഴികള്‍ തേടുകയായിരുന്നു.
യുകെയിലെ ഓണ്‍ലൈന്‍ എസ്റ്റേറ്റ് ഏജന്‍സികളില്‍ 16 മാസംകൊണ്ട് മികവ് തെളിയിച്ച് കോടീശ്വരനായി അക്ഷയ്. ഒരു വര്‍ഷംകൊണ്ട് നേടിയത് 12 ദശലക്ഷം പൗണ്ടിലേറെ. അതായത് ഈ കാലയളവിനുള്ളില്‍ അദ്ദേഹം വിറ്റത് മൊത്തം 100 ദശലക്ഷം പൗണ്ട് മൂല്യംവരുന്ന വീടുകള്‍.
കമ്പനി (ഡോര്‍സ്റ്റെപ്പ്ഡോട്ട്കോഡോട്ട് യുകെ) തുടങ്ങി മാസങ്ങള്‍ക്കകം ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്പര്യം കാണിച്ചു. വിപണിയില്‍ സമാന ബിസിനസ് ചെയ്യുന്ന ഏജന്റുമാര്‍ ആയിരക്കണക്കിന് പൗണ്ട് കമ്മീഷനായി വാങ്ങുമ്പോള്‍ 99 പൗണ്ട് മാത്രം കമ്മീഷനായി സ്വീകരിച്ച് ബിസിനസ് നടത്താനാണ് അക്ഷയ് ഉദ്ദേശിക്കുന്നത്.
ബന്ധുക്കളില്‍നിന്ന് കടംവാങ്ങിയ 7000 പൗണ്ട് ഉപയോഗിച്ചാണ് അക്ഷയ് ബിസിനസ് തുടങ്ങിയത്. ഇപ്പോള്‍ 12 പേര് ജോലിക്കാരായുണ്ട്. സ്കൂള്‍ സമയത്ത് വരുന്ന കോളുകള്‍ക്ക് മറുപടി നല്കാന് കോള്‍ സെന്ററിനെ ചുമതലപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. ക്ലാസ്സുകഴിഞ്ഞാല്‍ ഇവരെയെല്ലാം അക്ഷയ് തിരികെവിളിക്കും.
പിന്നീട് സ്വയം തൊഴില്‍ ചെയ്യുന്ന വീട്ടമ്മമാരുടെ ഒരു നെറ്റ് വര്‍ക്ക് യുകെയില്‍ പിറന്നു. വില്പനയ്ക്കുള്ള വീടുകള്‍ കാണിച്ചുകൊടുത്ത് വില്പന നടത്തുകയാണ് ഇവരുടെ ചുമതല. വില്പനയ്ക്ക് വച്ചിരുന്ന വീടുകള്‍ക്ക് സമീപമുള്ള വീട്ടമ്മമാര്‍ക്കാണ് ഈചുമതല നല്‍കിയിരുന്നത്.
ഭിന്നശേഷിക്കാരെ സഹായിക്കുന്ന ജോലിയിലേര്‍പ്പെട്ടിട്ടുള്ള 57 വയസ്സുകാരനാണ് അക്ഷയ് യുടെ അച്ഛന്. അമ്മയാകട്ടെ ലണ്ടനിലെ കാംഡന്‍ കൗണ്‍സിലിലെ ബധിരരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ടീച്ചിങ് അസിസ്റ്റന്റുമാണ്.
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയില്‍ ഇക്കണോമിക്സും മാത്തമാറ്റിക്സും പഠിക്കാന്‍ ഓഫര്‍ ലഭിച്ചെങ്കിലും ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ റുപറേലിയ അതുവേണ്ടെന്നുവെച്ചു.
കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്മുടെ കാഴ്ചകള്‍ എത്രമാത്രം കബളിപ്പിക്കപ്പെടുകയാണെന്ന് പറയുകയായിരുന്നു ഡയാന സിരോകി അന്ന്.വണ്ണം കൂടിയ മോഡലുകളെ കമ്പ്യൂട്ടര്‍ സോഫ്റ്റവെയര്‍ ഉപയോഗിച്ച് എത്രമാത്രം സ്ലീം ബ്യൂട്ടികളാക്കാം എന്ന് പറഞ്ഞായിരുന്നു ഡയാന സിറോകിയെന്ന പ്ലസ് സൈസ്ഡ് മോഡല്‍ നമുക്ക് മുന്നിലെത്തിയത്.
എന്നാലിപ്പോള്‍ അമേരിക്കന്‍ സൂപ്പര്‍ മോഡല്‍ ഗിഗി ഹഡിഡിന്റെ പ്രശസ്തമായ
നൂഡ് ഫോട്ടോഗ്രാഫി തന്നിലൂടെ പുനര്‍സൃഷ്ടിക്കുകയാണ് സിരോകി. മെലിഞ്ഞ ശരീരത്തിന്റം ഭംഗിയായിരുന്നു ഗിഗി നമുക്ക് മുന്നിലേക്ക് എത്തിച്ചതെങ്കില്‍ വണ്ണം കൂടിയ ശരീരത്തിന്റെ ഭംഗി ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് സിരോകിയുടെ ലക്ഷ്യം.
ഫാഷന്‍ ലോകത്തെ ശാരീരിക വേര്‍തിരിവുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിന് വേണ്ടിയുള്ള സിരോകിയുടെ ചുവടുകള്‍ക്ക് പോസിറ്റീവ് പ്രതികരണങ്ങളാണ് കൂടുതലും ലഭിക്കുന്നത്. എന്നാല്‍ സിരോകി മുന്നോട്ടു വയ്ക്കുന്ന ശാരീരിക വ്യത്യസ്തതകളെ അംഗീകരിക്കാന്‍ മനസില്ലാത്ത ഒരു വിഭാഗം നെഗറ്റീവ് പ്രതികരണങ്ങളുമായും രംഗത്തെത്തുന്നുണ്ട്.
ഇത് യഥാർത്ഥ ചിത്രം
എന്താണോ നിങ്ങള്‍, എങ്ങിനെയാണോ നിങ്ങള്‍, അത് അതേ രീതിയില്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഓരോ വ്യക്തിക്കും ധൈര്യം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് സിരോകി പറയുന്നു.
സ്ലീം ബ്യൂട്ടിയാക്കിയതിന് ശേഷം
വിയന്ന: പ്രവാസ കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ലോക കേരള സഭയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ച് അംഗങ്ങള്‍ പങ്കെടുക്കും. നേരിട്ട് നാമനിര്‍ദ്ദേശം ലഭിച്ച നാല് പേരും, ഒരാള്‍ പ്രത്യേക ക്ഷണിതാവായിട്ടുമാണ് തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.
സംഘടനയുടെ വൈസ് ചെയര്‍പേഴ്സണ്‍ ആനി ലിബു (യു.എസ്.എ), യു. കെ രക്ഷാധികാരി ഹരിദാസ് തെക്കുംമുറി, യൂറോപ്പ് റീജണല്‍ പി.ആര്.ഓ സിറോഷ് ജോര്‍ജ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), സെയിന്റ് ലൂസിയ കോഓര്‍ഡിനേറ്റര്‍ സിബി ഗോപാലാകൃഷ്ണന് (വെസ്റ്റ് ഇന്‍ഡീസ്), ഗ്ലോബല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോണ്‍ സേവ്യര്‍ (ചെക്ക് റിപ്പബ്ലിക്ക്) എന്നിവരെയാണ് ലോക കേരള സഭയില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ കേരള നിയമസഭയുടെ താഴയുള്ള ഹാളില്‍ ചേരും. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങള്‍. പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചര്‍ച്ച ചെയ്യും.
ഇന്ത്യന്‍ പൗരന്മാരും മലയാളി പ്രവാസികളുമായ 177 പേരെയാണ് (77 പേര് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും 100 പേര് വിദേശത്തുള്ളവരും) സര്‍ക്കാര്‍ ലോക കേരള സഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടക്കുന്ന സഭയില്‍ ആദ്യം നാമനിര്‍ദേശം ചെയ്തവരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യും. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരുമെന്നാണ് വിവരം.
മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, യൂറോപ്പില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം.
കേരളം എന്നത് നാലതിരുകള്‍ക്കുള്ളിലായി അടയാളപ്പെടുത്തപ്പെട്ട ഒരു ഭൂപ്രദേശം മാത്രമല്ലാതാവുകയും കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ സാന്നിധ്യം ലോകവ്യാപകമായി പടരുകയും ചെയ്ത സാഹചര്യത്തില്‍ കേരള ലോക സഭയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകമലയാളി സമൂഹത്തെയാകെ ഒരേ ചരടില്‍ കോര്‍ത്തിണക്കാനും അത്തരമൊരു ഏകോപനം പ്രവാസി സമൂഹത്തിനും കേരളത്തിലുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകണം എന്ന ചിന്തയാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിംബാബ്വെയിലെ പ്രാന്തപ്രദേശമായ ഗ്വേരു സ്വദേശിയായ ലൂസിയസ് ചിറ്റുരുമനിയെയാണ് ലൈംഗിക ബന്ധത്തിനിടെ ബന്ധുക്കള്‍ പിടികൂടിയത്. ലൂസിയസിന്റെ ഭാര്യ സിബോന്‍ഗൈല്‍ മെത്വ അസുഖബാധിതയായിട്ടാണ് മരിച്ചത്. സിബോന്‍ഗൈലിന്റെ നാടായ ചിരേദ്സിയിലായിരുന്നു മൃതദേഹം അടക്കം ചെയ്തത്. മരണാനന്തരചടങ്ങുകള്‍ക്കായി ലൂസിയസ് ഇവിടേക്ക് എത്തിയത് ഒരു സ്ത്രീക്കൊപ്പമായിരുന്നു. സഹോദരിയാണെന്നായിരുന്നു എല്ലാവര്ക്കും പരിചയപ്പെടുത്തിയത്. തുടര്‍ന്ന് അന്ന് രാത്രി ഇരുവരും ഗസ്റ്റ് റൂമില്‍ ഉറങ്ങാന്‍ കയറി. കൂടുതല്‍ പേര് ഗസ്റ്റ് റൂമില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഗസ്റ്റ് റൂമിലേക്ക് മറ്റാരും പോയതുമില്ല. എല്ലാവരും ഉറങ്ങി പുലര്‍ച്ചെയോടെയാണ് ഇരുവരും സെക്സില്‍ ഏര്‍പ്പെട്ടത്. പുകവലിക്കുന്നതിനായി ഒരു ബന്ധും ഗസ്റ്റ് റൂമിന്റെ പുറത്ത് നില്ക്കുമ്പോള് അകത്ത് നിന്ന് ചില ശബ്ദങ്ങള്‍ കേട്ടു. കാര്യം മനസിലാക്കിയ ആള് ഉടന്‍ തന്നെ മറ്റ് ബന്ധുക്കളെ വിളിച്ചുണര്‍ത്തുകയായിരുന്നു. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. ബന്ധുക്കള്‍ അകത്ത് കയറി രണ്ട് പേരെയും കയ്യോടെ പിടികൂടി. തുടര്‍ന്ന് ഇരുവരെയും തെരുവിലൂടെ അര്‍ദ്ധനഗ്നരാക്കി നടത്തിച്ചു.
ലൂസിയസ് കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും മരിച്ച ഭാര്യയോട് ചെയ്ത അനീതിയാണെന്നും അടുത്ത ബന്ധുവായ ഗ്രേസ് മെത്വ പറഞ്ഞു. ”എന്റെ അങ്കിള്‍ ചെയ്തത് ശരിക്കും നാണംകെട്ട പ്രവര്‍ത്തിയാണ്”, മറ്റൊരു ബന്ധുവായ ഹുംബ ചായ്വോ പറഞ്ഞു.
ന്യുഡല്‍ഹി: പാകിസ്ഥാനിലെ സ്ഥാനപതിയെ പലസ്തീന് തിരിച്ചു വിളിച്ചു. തീവ്രവാദ സംഘടനയായ ജമാഅത്ത് ഉദാവയുടെ തലവന്‍ ഹഫീസ് സയിദിനൊപ്പം പലസ്തീന്റെ പാക് സ്ഥാനപതി വേദി പങ്കിട്ടിരുന്നു. ഇതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് സ്ഥാനപതിയെ പിന്‍വലിച്ചത്. സ്ഥാനപതിയുടെ നടപടിയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പലസ്തീന് സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഐക്യരാഷ്ട്ര സഭ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തിയാണ് ഹഫീസ് സയിദെന്ന് ഇന്ത്യ പ്രതിഷേധ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അത്തരമൊരാള്‍ക്കൊപ്പം പലസ്തീന് പ്രതിനിധി വേദി പങ്കിടുന്നത് സ്വീകാര്യമല്ലെന്നും ഇന്ത്യ പ്രതിഷേധ സന്ദേശത്തില്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പലസ്തീന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. റാവല്‍പിണ്ടിയില്‍ വെള്ളിയാഴ്ച നടന്ന പരിപാടിയിലാണ് പലസ്തീന് അംബാസഡര്‍ ഹഫീസ് സെയ്ദിനൊപ്പം വേദി പങ്കിട്ടത്.
ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന യാതൊരു ശക്തികളുമായും സഹകരിക്കില്ലെന്ന് പലസ്തീന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധത്തെ പലസ്തീന് വിലമതിക്കുന്നു. തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും പലസ്തീന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ദിഫ-ഇ-പാകിസ്ഥാന് കൗണ്‍സില്‍ വെള്ളിയാഴ്ച രാവിലെ റാവല്‍പിണ്ടിയില്‍ നടത്തിയ റാലിയിലാണ് പലസ്തീന് അംബാസഡര്‍ വാലിദ് അബു അലി പങ്കെടുത്തത്. ദിഫ-ഇ-പാകിസ്ഥാന് (ഡിഫന്‍സ് ഓഫ് പാകിസ്ഥാന്) കൗണ്‍സില്‍ പാകിസ്ഥാനിലെ ഇസ്ലാമിക സംഘടകളുടെ കൂട്ടായ്മയാണ്. സയിദിന്റെ സംഘടനയും കൗണ്‍സിലില്‍ അംഗമാണ്. 2014ലും പലസ്തീന് അംബാസഡര്‍ ഹഫീസ് സയിദുമായി വേദി പങ്കിട്ടിരുന്നു.
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി മോഷ്ടാക്കളുടെ വെടിയേറ്റ് മരണമടഞ്ഞു. അര്‍ഷാദ് വോറ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ചിക്കാഗോയിലെ ഡോള്‍ട്ടന്‍ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനില്‍ ആണ് സംഭവം നടന്നത്. ഗ്യാസ് സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഗ്യാസ് സ്റ്റേഷനിലെ ഷോപ്പില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് വെടിവെപ്പ് ഉണ്ടായത്. കടയില്‍ മോഷണം നടത്തുന്നതിനിടയില്‍ കടയിലേക്ക് കയറി വന്ന അര്‍ഷാദിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടാക്കള്‍ രണ്ട് പേരുണ്ടായിരുന്നു. കൊല നടത്തിയതിന് ശേഷം ഇവര്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ ഇത് വരെ ആരെയും പിടികൂടിയിട്ടില്ല. അക്രമികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 12000 ഡോളര്‍ ഇനം പ്രഖ്യാപിച്ചിട്ടുണ്ട്.
കെയ്റോ: ഈജിപ്തിലെ കെയ്റോയില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര് കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ കെയ്റോയിലെ ഹെല്‍വാന്‍ ജില്ലയിലെ മാര്‍ മിന പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ആയുധ ധാരികളായ രണ്ടുപേര്‍ പള്ളിയില്‍ പ്രവേശിക്കുകയും ജനങ്ങള്‍ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു.
ഇവിടെ അടുത്ത ആഴ്ച നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി പോലീസിനെ വിന്യസിപ്പിച്ചിരുന്നു. ഇവര്‍ക്കു നേരെയുണ്ടായ വെടിവെപ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരിച്ചടിയില്‍ ആക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെന റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബറില്‍ 28 പേരുടെ മരണത്തിന് ഇടയാക്കിയ കോപ്റ്റിക് കത്തീഡ്രലില്‍ നടന്ന ബോംബാക്രമണവും ഏപ്രിലില്‍ ഓശാന ഞായര്‍ ദിവസമുണ്ടായ ആക്രമണവും ഭീകരര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടടുത്തിട്ടില്ല.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി ഏഴിന് നടക്കുന്ന ഓര്‍ത്തഡോക്സ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കി. പള്ളികള്‍ക്കു പുറമെ മറ്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
തോമസ് മാത്യു
വിയന്ന: ക്രിസ്മസിന്റെ അലകളും പുതുവര്‍ഷത്തിന്റെ ലഹരിയുമായി ലോകം കുതിക്കുമ്പോള്‍ കേരളത്തിന്റെ തീരദേശത്ത് ഇനിയും കണ്ണീര് ഉണങ്ങിയിട്ടില്ല. 2018 പിറക്കുമ്പോള്‍ കടല്‍ കൊണ്ടുപോയ കൂടപ്പിറപ്പുകള്‍ സമ്മാനിച്ച ഓര്‍മ്മകളും, ഇനിയും തിരിച്ചുവരാത്തവര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പും മാത്രമാണ് തീരത്ത് ബാക്കിയാവുന്നത്. അവര്‍ക്കു തുണയാകാന്‍ സ്നേഹ സാന്ത്വനത്തിന്റെ സംഗീതവുമായി ഫാദര്‍ വില്‍സണ്‍ മേച്ചേരിലും ഓസ്ട്രിയ വിയന്നയിലെ മലയാളി സമൂഹവും ഒത്തുചേരുകയാണ്.
2018 ജനുവരി ഏഴാം തിയതി വൈകീട്ട് ഏഴു മണിയ്ക്ക് വിയന്നയിലെ സ്റ്റാട്ട്ലൗ പള്ളിയുടെ ഹാളില്‍ കടലിന്റെ മക്കളെ സഹായിക്കാന്‍ ഓഖി റിലീഫ് ലൈവ് കോണ്‍സെര്‍റ്റ് ഒരുങ്ങുകയാണ്. സംഗീതജ്ഞന് ഫാ.വില്‍സണ്‍ മേച്ചേരിയുടെ നേതൃത്വത്തിലാണ് ലൈവ് മ്യൂസിക് ഷോ നടക്കുന്നത്. ക്രിസ്മസിനെയും പുതുവര്‍ഷത്തെയും ആഘോഷമാക്കുന്ന കടലിന്റെ മക്കള്‍ ചക്രവാളങ്ങള്‍ നോക്കി വിതുമ്പോള് അവരുടെ കണ്ണീരൊപ്പാന്‍ സാധ്യമാക്കുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യുന്നതിനുവേണ്ടിയാണ് സംഗീതസന്ധ്യയുമായി ഒരുപറ്റം കലാകാരന്മാര് അണിനിരക്കുന്നതെന്ന് ഫാ.വില്‍സണ്‍ പറഞ്ഞു. മെലഡിയും, അടിപൊളി ഗാനങ്ങളും കോര്‍ത്തിണക്കി നടത്തുന്ന സംഗീതവിരുന്നാകും പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.
മതവും ജാതിയും ഇല്ലാത്ത സംഗീതം
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ പാട്ടുകള്‍ ഒരുപോലെ ആലപിച്ചു തന്റെ ശബ്ദ മാധുര്യം കൊണ്ടും നന്മയുടെ സന്ദേശം വഴിയും നമ്മളെ മതസാഹോദര്യത്തില്‍ വീണ്ടും ഒരുമിച്ചുകൂട്ടിയ ഫാദര്‍ വില്‍സണ്‍ മേച്ചേരില്‍ അച്ഛനെ മലയാളികള്‍ ആരും മറന്നു കാണാന്‍ ഇടയില്ല. കലകള്‍ സമൂഹത്തിനു വേണ്ടിയാണ് എന്ന് വിശ്വസിക്കുന്ന ഈ പുരോഹിതന് തങ്ങളാല്‍ കഴിയുന്നത്ര ആ പാവങ്ങള്‍ക്ക് നല്കുവാനും അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ എന്നുകൂടി കരുതിയാണ് പരസ്നേഹത്തിന്റെ ശ്രുതിപ്പെട്ടി തുറന്നു അങ്ങ് വിയന്നയില്‍ സംഗീത നിശാ സംഘടിപ്പിക്കുന്നത്. സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ചു പാടിയ ഒരു പാട്ടാണ് അധികം ആരും അറിയാതെ മങ്ങിപ്പോകുമായിരുന്ന ഈ സംഗീത പ്രതിഭയെ സോഷ്യല്‍ മീഡിയയിലൂടെ ലോക മലയാളി സമൂഹം ഏറ്റെടുത്ത് ചുരുക്കം ദിവസങ്ങള്‍ കൊണ്ട് ദശലക്ഷക്കണക്കിനാളുകള്‍ അച്ഛന്റെ പാട്ടും സന്ദേശവും അവരുടെ ഹൃദയത്തില്‍ ഏറ്റെടുത്തു കഴിഞ്ഞു. എത്ര സൂക്ഷ്മതയോടെ ആണ് അദ്ദേഹം അത് പാടിയത് എന്നത് തന്നെ ആണ് അത് വൈറല്‍ ആയതിനു പിന്നിലെ രഹസ്യം. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരുകാര്യം ഉണ്ട് അച്ഛന്റെ ദീര്‍ഘ നാളത്തെ സംഗീതസപര്യയുടെ ശക്തിയും സംഗീത പ്രതിഭയുടെ കൈയൊപ്പും വിശ്വാസത്തിന്റെ സുഗന്ധവും ഉണ്ട്.
സൈനികനായിരുന്ന ഇലഞ്ഞി മേച്ചേരി സേവിയര്‍, ലില്ലിക്കുട്ടി ദമ്പതികളുടെ മകനായി 1980 ഫെബ്രുവരിയിലാണ് ഫാദര്‍ വില്‍സണ്‍ ജനിച്ചത്. ചെറുപ്പത്തില്‍ അമ്മവീട്ടില്‍ നിന്നായിരുന്നു കുഞ്ഞുവില്‍സന്റെ പഠനം. പഠിച്ചു വലിയ മാര്‍ക്ക് വാങ്ങിയില്ലെങ്കിലും ദിവസവും അതിരാവിലെ പള്ളിയില്‍ പോകണം എന്ന് വല്യമ്മച്ചിയ്ക്കു നിര്‍ബന്ധമായിരുന്നു. പ്രാര്‍ത്ഥനാഗീതങ്ങളാണ് കുഞ്ഞു വില്‍സന്റെ ഹൃദയത്തില്‍ സംഗീതത്തിന്റെ മുത്തുമാല കോര്‍ത്ത് നല്‍കിയത്. വില്‍സണ്‍ അച്ഛന് തന്റെ സംഗീത പഠനം ആരംഭിക്കുന്നത് ബാംഗ്ലൂര്‍ സെമിനാരി പഠന കാലത്താണ്. ഇന്റര്‍ കോളേജ് മീറ്റുകളില്‍ കലാപ്രതിഭയായിരുന്ന ഫാദര്‍ വില്‍സണ്‍ തിരുവന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദാനന്ദ ബിരുദത്തില്‍ ഒന്നാം റാങ്കോടെയാണ് പാസായത്. ചലച്ചിത്ര പിന്നണിഗായകന്‍ നജീം അര്‍ഷാദായിരുന്നു രണ്ടാമതെത്തിയത്
MCBS സഭയുടെ മാഗസിനുകളുടെ ചുമതലയായിരുന്നു അച്ചനായശേഷം ആദ്യമായി ഏറ്റെടുത്ത് നടത്തിയത്. അതിനു ശേഷം സോബ്ബ് എന്ന അനാഥക്കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന പ്രസ്ഥാനത്തിന് രൂപം നല്കി. നിരവധി കുട്ടികള്‍ക്ക് എന്നും കെടാവിളക്കായി അച്ചന്റെ ഈ പ്രസ്ഥാനം ഇപ്പോള്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്നു. അതിനു ശേഷം സംഗീത സംവിധായകന് ജെറി അമല്‍ദേവുമായ് കുറച്ചു പ്രൊജക്ടുകള്‍ ചെയ്തു. ഇപ്പോള്‍ ബിഥോവന്റെ നാട്ടില്‍ ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്സിറ്റിയില്‍ സംഗീതത്തില്‍ ഉപരിപഠനം അതിനോടൊപ്പം അവിടെ ഒരു കൊച്ചു ദേവാലയത്തില്‍ കൊച്ചച്ചനായും സേവനം അനുഷ്ഠിക്കുന്നു.
ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജിനോടൊപ്പം ചേര്‍ന്ന സംഗീത പരിപാടികള്‍, പ്രസക്ത ഗായകന് ജി. വേണുഗോപാലിനോടൊപ്പം യുകെയില്‍ നടക്കാനിരിക്കുന്ന വേണുഗീതം മെഗാഷോ തുടങ്ങി സംഗീതലോകത്ത് ഇപ്പോഴും സജീവമാണ് ഫാദര്‍ വില്‍സണ്‍. കലയിലൂടെ ലഭിക്കുന്ന നന്മ സമൂഹത്തിലെ നിരാലംബരിലേക്കു തിരികെ എത്തിക്കാനാണ് അച്ഛന്റെ ശ്രമം.