അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശിനി മറിയം സൂസൻ മാത്യു(19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിയിലാണ് സംഭവം. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അപ്പാർട്ട്മെന്റിലെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. മുകളിലത്തെ നിലയിൽ നിന്ന് സീലിംഗ് തുളച്ചാണ് വെടിയുണ്ടകൾ വന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നാല് മാസം മുൻപാണ് മറിയം അമേരിക്കയിലെത്തിയത്. തിരുവല്ല നോർത്ത് നിരണം സ്വദേശി ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ് മറിയം. രണ്ട് സഹോദരങ്ങളുണ്ട്.
മേല്‍ച്ചുണ്ട് നായ കടിച്ചെടുത്തതിനെ തുടന്നുള്ള ശസ്ത്രക്രിയയ്ക്ക് അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ മോഡല്‍ ബ്രൂക്ലിന്‍ കൗഹ്‌റിന് (22) ചെലവായത് 400000 ഡോളര്‍ (ഏകദേശം 2.9 കോടി രൂപ ഇന്ത്യന്‍ രൂപ). 2020ല്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് മോഡലിന്റെ ചുണ്ട് കടിച്ചെടുത്തത്. നായയുടെ ആക്രമണത്തില്‍ നിന്ന് പഴയപടിയാകാന്‍ സ്‌കിന്‍ ഗ്രാഫ്റ്റിങ് അടക്കമുള്ള ശസ്ത്രക്രിയകളാണ് വേണ്ടി വന്നത്.
സിനിമയിലും മറ്റും അവസരം തേടിയെത്തിയ വേളയിലായിരുന്നു താരത്തിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. അരിസോണയിലെ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ബ്രൂക്ലിന്‍. അവിടുത്തെ വളര്‍ത്തു നായയാണ് ആക്രമിച്ചത്. തന്നെ നോക്കി ഒരു പാവയെപ്പോലെ തലയാട്ടികൊണ്ടിരിക്കുകയായിരുന്നു നായയെന്നും അത്തരമൊരു സാഹചര്യത്തില്‍ ആക്രമണം പ്രതീക്ഷിച്ചില്ലെന്നും യുട്യൂബില്‍ പങ്കുവച്ച വിഡിയോയില്‍ ബ്രൂക്ലിന്‍ പറയുന്നു.
ബ്രൂക്‌ലിന്റെ വാക്കുകള്‍;
സ്‌കിന്‍ ഗ്രാഫ്റ്റിങ്ങ് സര്‍ജറിയിലൂടെ തന്റെ പഴയ ‘ചിരി’ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. മുഖത്ത് ശസ്ത്രക്രിയ നടത്താന്‍ ആദ്യമാരും തയാറായില്ല. ഒരു വര്‍ഷമെടുത്താണ് അനുയോജ്യനായ ഡോക്ടറെ കണ്ടെത്തിയത്. കൈകളില്‍ നിന്നു തൊലി എടുത്താണ് വായില്‍ പിടിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക്‌ശേഷം ദീര്‍ഘകാല വിശ്രമം വേണം. വായ ചലിപ്പിക്കാനാവാത്തതിനാല്‍ മൂക്കിലൂടെ ട്യൂബ് ഇട്ടായിരിക്കും ഭക്ഷണം നല്‍കുക. എത്ര സങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്താലും ചുണ്ട് പഴയതു പോലെയാകില്ല എന്ന വേദനയും.
കോവളത്തെ ഹോട്ടലില്‍ വിദേശ പൗരനെ അവശനിലയില്‍ കണ്ടെത്തി. മുറിക്കുള്ളില്‍ മൃതപ്രായനായ ഇയാളെ ഉറുമ്പരിച്ച നിലയിലാണ് കണ്ടെത്തിയത്. യുഎസ് പൗരനായ ഇര്‍വിന്‍ ഫോക്‌സ്(77) ആണ് മാസങ്ങളായി പൂട്ടിയിട്ട മുറിയില്‍ നരകയാതന അനുഭവിച്ചത്. ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി ഹോട്ടലുടമയോട് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി.
ഒരു വര്‍ഷം മുന്‍പ് ആണ് ഇര്‍വിന്‍ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇര്‍വിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിനിടെ പാസ്‌പോര്‍ട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു. ഉറുമ്പരിച്ച നിലയില്‍ ഒന്നനങ്ങാന്‍ പോലുമാകാതെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെ കിടക്കയില്‍ ചെയ്ത അവസ്ഥയിലാണ് ഇര്‍വിനെ കണ്ടെത്തിയത്.
അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അമേരിക്കയിൽ വിസ്കോൺസിനിലെ മിൽവോക്കിയിൽ ക്രിസ്മസ് റാലിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി. ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസുകാരൻ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. അപകടത്തിൽ പരിക്ക് നിരവധി പേർ ചികിത്സയിലാണ്.
ബാരിക്കേഡ് തകർത്ത വാഹനം മുതിർന്നവരും കുട്ടികളും അടക്കം 20 പേരെയാണ് ഇടിച്ചത്. അപകടമുണ്ടാക്കിയ എസ്യുവി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡാറെൽ എഡ്വേർഡ് ബ്രൂക്സ് ജൂണിയർ എന്ന ആഫ്രിക്കൻ-അമേരിക്കൻ പൗരനെയാണു കസ്റ്റഡിയിലെടുത്തത്.
കൊടുംകുറ്റവാളിയായ ഇയാൾ രണ്ടു ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. സാന്താക്ലോസ് വേഷധാരികളായ പെൺകുട്ടികളുടെയും ബാൻഡ് സംഘത്തിന്റെയും ഇടയിലേക്കാണു വാഹനം ഇടിച്ചു കയറ്റിയത്. ഭീകരാക്രമണമാണോയെന്ന് അന്വേഷണം നടത്തിവരികയാണ്.
വോക്കേഷ കത്തോലിക്ക സ്കൂളിലെ കുട്ടികൾ, ഒരു കത്തോലിക്കാ വൈദികൻ, ഒന്നിലേറെ ഇടവകകളിൽനിന്നുള്ളവർ എന്നിവർക്കാണ് പരിക്കേറ്റതെന്ന് മിൽവോക്കി അതിരൂപത വക്താവ് സാന്ദ്ര പീറ്റേഴ്സൺ അറിയിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ ജനം തെരുവിലിറങ്ങി. അടുത്തിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച നെതര്‍ലന്‍ഡ്‌സില്‍ മുപ്പതിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ഇവിടെ ഹേഗില്‍ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ തെരുവില്‍ തീപിടുത്തമുണ്ടായി.
അല്‍ക്മാറിലും അല്‍മെലോയിലും ഫുട്‌ബോള്‍ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ നിയന്ത്രണങ്ങള്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചത് പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്നലെ ആയിരക്കണക്കിനാളുകള്‍ കോവിഡ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് വാക്‌സീന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.
സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓസ്ട്രിയയിലും പ്രതിഷേധം ശക്തമായി. ഇവിടെ പ്രതിഷേധക്കാര്‍ പോലീസിന് നേരെ പടക്കം പൊട്ടിച്ചെറിഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചാണ് തെരുവിലിറങ്ങിയ ആയിരത്തോളം പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ക്രോയേഷ്യ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായി.യൂറോപ്പില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് പലയിടങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
കൊവിഡ് മഹാമാരിയില്‍ നിന്നും ലോകം മുക്തമാകുന്ന ദിനമാകാന്‍ ഇനിയും ഏറെ കാത്തിരിക്കണം. കൊവിഡ് മഹാമാരി വീണ്ടും പിടിമുറുക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിന്റെ പുതിയ തരംഗം ആഞ്ഞടിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാകുന്നത്.
വന്‍കരയില്‍ ഈ നിലയ്ക്ക് രോഗം മുന്നേറിയാല്‍ മാര്‍ച്ച് മാസത്തിനകം അഞ്ച് ലക്ഷം പേര്‍ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്‌ളൂഗ് മുന്നറിയിപ്പ് നല്‍കി. പലവിധ ഘടകങ്ങളാലാണ് രോഗം ഭീതിജനകമായ വിധത്തില്‍ ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്.
ഒന്നാമത് ശക്തമായ ശൈത്യകാലം, ഡെല്‍റ്റാ വകഭേദം വേഗം വ്യാപിക്കുന്നതാണ് രണ്ടാമത്, വാക്സിന്‍ നല്‍കുന്നതിലെ അപര്യാപ്തതയാണ് മൂന്നാമത് കാരണം. രോഗത്തിനെതിരായ അവസാന അഭയം വാക്സിന്‍ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗത്തെ നേരിടാന്‍ നെതര്‍ലാന്റ് ഭാഗികമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.
ഇതുവരെ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ജര്‍മ്മനി കൂടുതല്‍ നിബന്ധന ഏര്‍പ്പെടുത്തി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റസ്റ്റോറന്റുകളില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ചെക് റിപബ്‌ളിക്കിലും സ്‌ളൊവാക്യയിലും ഇതേ നിബന്ധന ഏര്‍പ്പെടുത്തി.
അമേരിക്കയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ‘ഡോളര്‍ മഴ’. വെള്ളിയാഴ്ച്ച രാവിലെ 9:15ഓടെ അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലാണ് സംഭവം.
സാന്റിയാഗോയിലെ ഫെഡറല്‍ ഡെപോസിറ്റ് ഇന്‍ഷുറന്‍സ് കമ്പനിയിലേക്കുള്ള പണവുമായി പോവുകയായിരുന്ന ട്രക്കില്‍ നിന്നാണ് റോഡിലേയ്ക്ക് പണം ചിന്നിച്ചിതറിയത്. ഗ്രില്ലുകളൊക്കെയായി എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉള്ള വാഹനത്തിന്റെ ഒരു വാതില്‍ ഓട്ടത്തിനിടെ തുറന്ന് പണം പുറത്തേയ്ക്ക് വീഴുകയായിരുന്നു എന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ സര്‍ജന്റ് (സിഎച്ച്പി) കര്‍ട്ടിസ് മാര്‍ട്ടിന്‍ പറഞ്ഞത്.
റോഡിലേയ്ക്ക് തെറിച്ചു വീണ നോട്ടുകെട്ടുകള്‍ പെറുക്കിയെടുക്കാന്‍ ആളുകള്‍ ഓടിക്കൂടി. ഇത് വന്‍ ഗതാഗതകുരുക്കിന് കാരണമായി. രണ്ട് മണിക്കൂറോളം ഹൈവേ അടച്ചിട്ടു.
ബോഡി ബില്‍ഡറായ ഡെമി ബാഗ്ബി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു. ആളുകള്‍ പണം പെറുക്കിയെടുക്കുന്നതും വാരിയെറിയുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
റോഡില്‍ നിന്നും ആളുകള്‍ക്ക് കിട്ടിയ പണം തിരികെ ഏല്‍പ്പിയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര പണം നഷ്ടപ്പെട്ടുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച ഉച്ചയോടെ നിരവധി ആളുകള്‍ അവര്‍ ശേഖരിച്ച പണം സിഎച്ച്പിയിലേക്ക് തിരികെ നല്‍കിയതായി സാന്‍ ഡീഗോ യൂണിയന്‍-ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ആരെങ്കിലും പണം എടുത്തതായി കണ്ടെത്തിയാല്‍ അവര്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കുമെന്ന് സര്‍ജന്റ് മാര്‍ട്ടിന്‍ മുന്നറിയിപ്പ് നല്‍കി. സംഭവസ്ഥലത്ത് വെച്ചുതന്നെ രണ്ടു പേരെ അറസ്റ്റും ചെയ്തു.
സംഭവം കണ്ടു നിന്ന് ആളുകള്‍ പകര്‍ത്തിയ വീഡിയോയെ ആധാരമാക്കി കാലിഫോര്‍ണിയ ഹൈവേ പട്രോളും എഫ്ബിഐയും കേസ് അന്വേഷിക്കുകയാണ് എന്നും സര്‍ജന്റ് മാര്‍ട്ടിന്‍ പറഞ്ഞു.
View this post on Instagram
കോവിഡ് വ്യാപിച്ചതോടെ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നു. അയൽരാജ്യമായ ജർമനിയും ഉടൻ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. സാമൂഹ്യ സമ്പർക്കം കുറക്കണമെന്നും വാക്‌സിനേഷൻ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രിയൻ ജനതയുടെ മൂന്നിൽ രണ്ടുപേരാണ് ഇതുവരെ വാക്‌സിനേഷൻ സ്വീകരിച്ചത്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യൂറോപ്പിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഓസ്ട്രിയയിലാണെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തിനിടെ 100,000 പേരിൽ 991 പേർ എന്നതാണ് ഇവിടെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം.
വാക്‌സിനേഷന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ വിജയിച്ചില്ലെന്ന് ഓസ്ട്രിയൻ ചാൻസലർ അലക്‌സാണ്ടർ ഷാലെൻബർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതലാണ് ലോക്ഡൗൺ നിലവിൽ വരിക. ഫെബ്രുവരി ഒന്നിനകം സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലാകമാനം കോവിഡ് കേസുകൾ ഉയർന്നതോടെ വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ആരംഭിച്ചിട്ടുണ്ട്. നെതർലൻഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. ജർമനി, ചെക് റിപ്പബ്ലിക്, സ്ലൊവേക്യ തുടങ്ങിയ രാജ്യങ്ങൾ വാക്‌സിനെടുക്കാത്തവർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് പോവുന്ന അമേരിക്കൻ പൗരന്മാർ ഉത്കണ്ഠപ്പെടേണ്ട പ്രധാന വിഷയങ്ങളിലൊന്ന് ബലാത്സംഗ സാധ്യതയാണെന്ന് യു.എസ് വിദേശകാര്യ വിഭാഗം. ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് ഇറക്കിയ പുതിയ മുൻകരുതൽ യാത്ര നിർദേശങ്ങളിലാണ് ബലാത്സംഗപ്പേടി.
ഇന്ത്യയിൽ അതിവേഗം പെരുകുന്ന കുറ്റകൃത്യങ്ങളിലൊന്നായി ഇന്ത്യൻ അധികൃതർ റിപ്പോർട്ട് ചെയ്യുന്നത് ബലാത്സംഗമാണെന്ന് ജാഗ്രത നിർദേശത്തിൽ വിവരിച്ചു. ഭീകരത, വംശീയ സംഘങ്ങളുടെ ഒളിപ്പോര്, മാവോവാദി പ്രശ്നം എന്നിവയുടെ കാര്യത്തിലും ജാഗ്രത വേണം. ജമ്മു-കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. അവിടെ ഭീകരാക്രമണത്തിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.
ഒളിപ്പോരാളി പ്രശ്നമുള്ള വടക്കു കിഴക്കൻ മേഖലകളിലേക്കും യാത്ര വേണ്ട. കിഴക്കൻ മഹാരാഷ്ട്ര, തെലങ്കാനയുടെ വടക്കൻ മേഖല, ഛത്തിസ്ഗഢിെൻറയും ഝാർഖണ്ഡിെൻറയും ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും യാത്ര വേണ്ട. കാരണം, നക്സൽ പ്രശ്നം. യു.എസ്. ഗവൺമെൻറ് ഉദ്യോഗസ്ഥർ അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മേഘാലയ, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിലേക്ക് കൊൽക്കത്ത യു.എസ് കോൺസുലേറ്റിെൻറ അനുമതിയില്ലാതെ പോകാൻ പാടില്ല. ഇത്തരമൊരു ജാഗ്രത നിർദേശം നൽകിയതോടെ യു.എസ് പൗരന്മാർക്ക് യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ‘ലെവൽ 2’ വിഭാഗത്തിലായി ഇന്ത്യ.
ഇന്ത്യൻ–അമേരിക്കൻ ഡോക്ടറെ 160ലേറെ തവണ കത്തിയുപയോഗിച്ച് കുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തെലങ്കാന സ്വദേശിയായ ഡോ. അച്യുത് റെഡ്ഡി (57)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 25കാരനായ ഉമർ ദത്ത് ആണ് കൃത്യം നടത്തിയത്. 2017 സെപ്റ്റംബർ 13ന് ഡോക്ടറുടെ ഓഫീസിനു സമീപമായിരുന്നു സംഭവം.
സൈക്യാട്രി ഡോക്ടറുടെ ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു ഉമർ ദത്ത്. പ്രതി കുറ്റക്കാരനാണെന്ന് നവംബർ 10ന് കണ്ടെത്തിയ കോടതി പിന്നീടാണ് ശിക്ഷ വിധിച്ചത്. 25 വർഷത്തിനുശേഷം പ്രതിക്ക് പരോളിന് അപേക്ഷിക്കാമെന്ന് ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. മാനസിക നിലയിൽ തകരാറുള്ള പ്രതിയെ കറക്ഷനൽ മെന്റൽ ഹെൽത്ത് ഫെസിലിറ്റിയിലേക്കാണ് കോടതി അയച്ചത്.
വിചിത എഡ്ജ്മൂറിലുള്ള ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ പ്രതി, ഡോക്ടറുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇവിടെ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ പ്രതി പിന്തുടർന്ന് കുത്തുകയായിരുന്നു. താഴെ വീണ ഡോക്ടറുടെ ശരീരത്തിലൂടെ വാഹനം ഓടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് രേഖകളിൽ പറയുന്നത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ശ്രമിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥനാണ് തിരിച്ചറിഞ്ഞത്. ശരീരത്തിൽ രക്തപ്പാടുകളുമായി പാർക്കിങ് ഏരിയയിൽ കാറിലിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
‘ഉമർ ദത്ത് എന്ന പ്രതി എനിക്ക് സമ്മാനിച്ചത് ജീവപര്യന്തം ദുഃഖവും ഭയവുമാണ്. കഴിഞ്ഞ നാലു വർഷമായി ഉറങ്ങാൻ പോലും സാധിക്കുന്നില്ല. എന്റെ മൂന്നു മക്കൾക്ക് പിതാവില്ലാതായി. ഞാൻ അവന് ഒരിക്കലും മാപ്പ് നൽകില്ല. എനിക്ക് ഒരിക്കലും ഒന്നും മറക്കാൻ സാധിക്കില്ല’–കോടതിയിൽ ഡോ. അച്യുത് റെഡ്ഡിയുടെ ഭാര്യയും ഡോക്ടറുമായ ബീന റെഡ്‍ഡി പറഞ്ഞു.
മാനസീകാസ്വാഥ്യം മറ്റൊരാളെ കൊല്ലുന്നതിലേക്ക് നയിക്കുന്നതിനുള്ള കാരണമല്ലെന്നും ഡോ. ബീന പറഞ്ഞു. പ്രതിയുടെ മാതാപിതാക്കൾ മകൻ ചെയ്ത തെറ്റിന് ഡോ. ബീനയോടും കുടുംബത്തോടും മാപ്പപേക്ഷിച്ചു.