World

യുഎസില്‍ ടെക്‌സസ് സിറ്റിയിലുള്ള സാന്‍ അന്റോണിയോയില്‍ ട്രക്കിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് മരിച്ചതെന്നാണ് നിഗമനം. 46ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച ടെക്‌സസില്‍ താപനില 39.4 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. ട്രക്കിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 15 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സാന്‍ അന്റോണിയോ അഗ്നിരക്ഷാ വിഭാഗം അറിയിച്ചു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ട്രക്കിനുള്ളില്‍ വെള്ളത്തിന്റെ അടയാളങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ആശുപത്രിയിലെത്തിച്ചവരില്‍ പലരുടെയും ശരീരത്തില്‍ അടുത്ത് ചെല്ലാനാവാത്ത വിധം ചൂടായിരുന്നുവെന്നാണ് അഗ്നിരക്ഷാ സേനാ മേധാവി ചാള്‍സ് ഹൂഡ് പത്രസമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. റഫ്രിജറേറ്റ് ചെയ്ത ട്രാക്ടര്‍ ആയിരുന്നുവെങ്കിലും ട്രക്കില്‍ പ്രവര്‍ത്തനപ്രദമായ എസിയോ കൂളറോ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇവരുടെ പങ്ക് വ്യക്തമായിട്ടില്ല. അമേരിക്കയില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ അത്യാഹിതമെന്നാണ് അധികൃതര്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മനുഷ്യക്കടത്ത് നടക്കുന്നത് പോലീസിന്റെ അറിവോടെയാണെന്ന് ഇതിനോടകം തന്നെ നിരവധി ആരോപണങ്ങളുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും ഒടുവിലത്തെ തീരുമാനം അനുസരിച്ച്, ഓവര്‍സീസ് സിറ്റിസന്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഉടമകൾക്ക് കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങള്‍ എന്നിവ ഒഴികെയുള്ള ഭൂമി വാങ്ങുവാനും വില്‍ക്കുവാനും ആർബിഐയുടെ പ്രത്യേക അനുമതി വേണ്ട. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്. കാരണം ഒരു സുപ്രീം കോടതി വിധിയാണ്. വിദേശ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യക്കാർക്ക് നാട്ടിൽ ഉള്ള സ്വത്തുക്കൾ വിൽക്കാനും പണയപ്പെടുത്താനുമൊക്കെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ആവശ്യമായി വരുമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് 2021 മാർച്ച്‌ മാസം ആയിരുന്നു. അതും ഒരു പ്രത്യേക കേസിൽ. 2021 ഡിസംബർ അവസാനമാണ് എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും നാട്ടിലെ ഭൂമി കൈമാറ്റം ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധി – 2021 മാർച്ച്‌

ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് (ഫെറ) 1973 ലെ സെക്ഷൻ 31 ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് എ എം ഖാൻവില്ലർ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഇന്ത്യയിലെ സ്വത്തുക്കൾ വിൽക്കുവാനോ പണയപ്പെടുത്തുവാനോ റിസർവ് ബാങ്കിന്റെ പ്രത്യേകാനുമതി ആവശ്യമാണെന്നായിരുന്നു. ബംഗളൂരൂവിലെ ഒരു സ്വത്തു കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഈ സുപ്രധാന വിധി വന്നത്. 1977-ൽ ചാൾസ് റൈറ്റ് എന്ന വിദേശിയുടെ വിധവ റിസർവ് ബാങ്ക് അനുമതി വാങ്ങാതെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. അനുമതി വേണമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഈ സ്ഥലത്തിന്റെ ഇടപാട് നിയമവിധേയമാക്കുകയും ചെയ്തു. ഫെറ നിയമത്തെ പിന്നീട് 1999 -ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) കൊണ്ട് മാറ്റിയെങ്കിലും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നല്‍കുന്ന പ്ലീനറി അധികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ വിധി പ്രഖ്യാപനം.

ആർബിഐ തീരുമാനം – 2021 ഡിസംബർ

2021 മാർച്ചിലെ സുപ്രീം കോടതി വിധി ഒരു പ്രത്യേക കേസിനു മാത്രം ബാധകമായിട്ടുള്ള ഒന്നാണ്. അതല്ലാത്ത കേസുകള്‍ക്കെല്ലാം ഫെമ നിയമമായിരിക്കും ബാധകമാവുക. ഇതനുസരിച്ച്, പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി ഒഴിച്ച് വീടുൾപ്പടെയുള്ള മറ്റ് സ്വത്തുക്കള്‍ വാങ്ങുവാനും വില്‍ക്കുവാനും കൈമാറ്റം ചെയ്യുവാനും റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ ഇതു സംബന്ധിച്ച് പണമിടപാടുകള്‍ക്ക് ചില നിബന്ധനകളുണ്ട് എന്നുമാത്രം. ഈ പണമിടപാടുകളില്‍ പണം ഇന്ത്യന്‍ ബാങ്കുകളില്‍ എത്തണം. അല്ലെങ്കില്‍ ഫെമ 1999 അനുസരിച്ച് പ്രത്യേക അനുമതിയുള്ള എന്‍ ആര്‍ അക്കൗണ്ടുകളില്‍ എത്തണം. ട്രാവലേഴ്‌സ് ചെക്ക്, വിദേശ കറന്‍സി തുടങ്ങിയവയിലൂടുള്ള പണമിടപാടുകള്‍ അനുവദനീയമല്ല.

ചുരുക്കത്തിൽ, സുപ്രീം കോടതി വിധി വന്നെങ്കിലും പിന്നീട് ആർബിഐ അവരുടെ തീരുമാനം വ്യക്തമാക്കിയതാണ്. സുപ്രീം കോടതി വിധി ഒരു പ്രത്യേക കേസിനു മാത്രം ബാധകമായിട്ടുള്ളതാണ്. മറ്റ് കേസുകൾക്ക് ഫെമ നിയമമാണ് ബാധകം. എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും കൃഷിഭൂമിയോ ഫാം ഹൗസോ തോട്ടങ്ങളോ ഒഴികെ എന്തും വാങ്ങാനോ വിൽക്കാനോ ആർബിഐ അനുമതി ആവശ്യമില്ല എന്ന് വ്യക്തം.

(സുപ്രീം കോടതി വിധി ഉയർത്തിപിടിച്ചുകൊണ്ടുള്ള വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌)

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈ വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ആവേശം അതിരുവിട്ടാൽ പണി കിട്ടുമെന്ന് ബ്രിട്ടീഷ് പോലീസ് തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. മുസ്ലിം ഭൂരിപക്ഷമായ ഖത്തറിൽ വിവാഹത്തിന് പുറത്തുള്ള ലൈംഗികത നിയമവിരുദ്ധമാണ്. വിവാഹിതരല്ലാത്ത ലിവിംഗ് ടുഗതറിൽ ജീവിക്കുന്ന സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് നടത്തുന്ന സ്നേഹപ്രകടനങ്ങൾ വരെ അറസ്റ്റിലേക്ക് നയിച്ചേക്കാം.

ലോകകപ്പ് ആഘോഷങ്ങളിൽ എത്തുന്ന തങ്ങളുടെ പൗരന്മാർക്ക് ഖത്തറിലെ നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടോ എന്ന കാര്യത്തിൽ ബ്രിട്ടീഷ് പോലീസ് ആശങ്കയിലാണ്. ഖത്തറിലെ നിയമമനുസരിച്ച് വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിന് ഏഴ് വർഷം വരെ തടവ് ലഭിക്കാം. ഭാര്യഭർത്താക്കന്മാരല്ല വരുന്നതെങ്കിൽ സെക്സിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഖത്തറിൽ സ്വവർഗ ലൈംഗികതയും നിയമവിരുദ്ധമാണ്. അതും ജയിൽവാസത്തിന് ഇടയാക്കും.

ലോകകപ്പിന് മുന്നോടിയായി ആരാധകർക്ക് പ്രായോഗിക ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുമെന്ന് കോമൺവെൽത്ത് ഡെവലപ്മെൻറ് ഓഫീസ് അറിയിച്ചു. 2022ലെ ലോകകപ്പിൽ ഉണ്ടാകാൻ സാധ്യതയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് തങ്ങളുടെ ആരാധകരിൽ അവബോധം വളർത്താൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയർ നേരത്തെ വ്യക്തമാക്കിയിരുന്നു.

അമേരിക്ക പിടിച്ചെടുത്ത റഷ്യൻ ഉടമസ്ഥതയിലുള്ള ആഡംബര നൗക ‘അമദിയ’ ഹവായ് സംസ്ഥാനത്തെ ഹോണോലുലു തുറമുഖത്തെത്തി. റഷ്യൻ പ്രഭു സുലൈമാൻ കരീമോവിന്റേതാണ് ഈ യാനമെന്നാണ് അമേരിക്കൻ അന്വേഷണ ഏജൻസി എഫ്.ബി.ഐയുടെ കണ്ടെത്തൽ.

കരീമോവ് വിവിധ വ്യാജ കമ്പനികളിലൂടെ രഹസ്യമായി വാങ്ങിയതാണ് കെയ്മൻ ദ്വീപ് പതാക വഹിക്കുന്ന ഈ യാനമെന്നും യു.എസ് പറയുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ സമ്പന്നരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി നിയോഗിച്ച ‘ക്ലെപ്റ്റോ കാപ്ചർ’ ദൗത്യസേനയുടെ നോട്ടപ്പുള്ളിയായിരുന്നു അമദിയ. നിയമപോരാട്ടം വിജയിച്ചശേഷം ദ്വീപരാജ്യമായ ഫിജിയിൽനിന്നാണ് അമദിയയെ യു.എസ് സംഘം സ്വന്തമാക്കിയത്.

30 കോടി ഡോളർ (2,338 കോടി രൂപ) വില വരുന്ന യാനം 106 മീറ്റർ നീളമേറിയതാണ്. ഒരു ഫുട്ബാൾ മൈതാനത്തിന്റെ വലുപ്പത്തിന് തുല്യം. അതേസമയം, ആഡംബര ബോട്ട് ഉപരോധ പട്ടികയിലില്ലാത്ത മറ്റൊരു റഷ്യൻ സമ്പന്നന്റെ പേരിലുള്ളതാണെന്ന് കരീമോവിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബംഗ്ലാദേശിലെ ചിറ്റഗോംഗിലുള്ള തീപിടിത്തത്തിൽ 49 പേർ വെന്തുമരിച്ചു. നൂറുകണക്കിനാളുകൾക്കാണ് ഗുരുതര പരുക്കേറ്റത്. ഷിപ്പിംഗ് കണ്ടെയ്നറിൽ തീപിടിച്ചാണ് അപകടം സംഭവിച്ചത്. ചില കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ ഉണ്ടായിരുന്നതാണ് തീപിടുത്തത്തിലേയ്ക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്.

പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരിച്ചവരുടെ എണ്ണം ഇതിലും കൂടാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശത്തെ ആശുപത്രികൾ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്തദാനത്തിനായി ആളുകൾ മുന്നോട്ട് വരണമെന്നുള്ള അഭ്യർത്ഥന അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് .

തീപിടുത്തത്തെ തുടർന്ന് നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും പോലീസും സന്നദ്ധപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. തീയണക്കാൻ ശ്രമിച്ചപ്പോൾ വൻ സ്ഫോടനം ഉണ്ടായത് രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് കാരണമായി. ബംഗ്ലാദേശിൽ വ്യവസായമേഖലയിൽ തീപിടിത്തം സർവ്വ സാധാരണമാണ്. മോശം സുരക്ഷാ മാനദണ്ഡങ്ങളാണ് അപകടത്തിലേക്ക് വഴിവെക്കുന്നതെന്ന ആക്ഷേപം പരക്കെയുണ്ട് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ (96) കിരീടധാരണത്തിന്റെ 70–ാം വാർഷികാഘോഷങ്ങൾ ബ്രിട്ടനിൽ ആരംഭിച്ചു കഴിഞ്ഞു. ജൂബിലി ആഘോഷങ്ങളിൽ ബ്രിട്ടീഷ് ജനത ഒന്നാകെ പങ്കെടുക്കുന്നു. എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ റാണിയായി കിരീടമേന്തിയിട്ട് എഴുപതു വര്‍ഷമാവുന്നു. ഈ അവസരത്തിൽ രാജ്ഞിയുടെ ജീവിതത്തിൽ നിന്നുള്ള കൗതുകകരമായ 70 വസ്തുതകൾ ബക്കിംഗ്ഹാം കൊട്ടാരം തന്നെ പുറത്തുവിട്ടിരിക്കുകയാണ്. അവ വിശദമായി അറിയാം.

1. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ചക്രവർത്തി.

2. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ജനനം 1926 ഏപ്രിൽ 21 -ന്.

3. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി തന്റെ ഭരണകാലത്ത് നടത്തിയത് 150 -ലധികം കോമൺവെൽത്ത് സന്ദർശനം

4. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി സന്ദർശിച്ചത് 100 -ലധികം രാജ്യങ്ങൾ. ഇതിൽ കാനഡ 22 തവണ സന്ദർശിച്ചു.

5. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ പൊതുപരിപാടി 1942 -ൽ (പതിനാറാം പിറന്നാൾ ദിനത്തിൽ).

6. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഭരണകാലത്ത് നടത്തിയത് ആയിരക്കണക്കിന് പൊതുപരിപാടികൾ. 21,000 പൊതുപരിപാടികൾ നടത്തിയെന്നാണ് കണക്കുകൾ.

7. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അംഗീകരിച്ചത് പാർലമെന്റ് പാസാക്കിയ നാലായിരത്തോളം നിയമങ്ങൾ.

8. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി നടത്തിയത് നൂറിലധികം ഔദ്യോഗിക വിരുന്നുകൾ.

9. 500 -ലധികം സംഘടനകളുടെ പാട്രൺ ആയിരുന്നു എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി. 70-ലധികം വിദ്യാഭ്യാസ-പരിശീലന സംഘടനകൾ, 60-ലധികം കായിക വിനോദ സംഘടനകൾ എന്നിവ ഇതിൽ ഉൾപ്പെടും.

10. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഇതുവരെ അയച്ചത് പത്ത് ലക്ഷത്തിലധികം ആശംസാ കാർഡുകൾ.

11. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ മുഖം അനാവരണം ചെയ്തുള്ള നാണയം ഉള്ളത് 35 രാജ്യങ്ങളിൽ.

12. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ബ്രിട്ടീഷ് സേനയിലും കോമൺവെൽത്ത് സേനയിലുമായി വഹിച്ചത് 50 -ലധികം റാങ്കുകളും പദവികളും.

13. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്കുള്ള ഒരു പ്രത്യേക പദവി ‘വിശ്വാസത്തിന്‍റെ പ്രതിരോധകാവലാൾ’ എന്നതാണ്. ആദ്യം ഈ പദവി നൽകിയത് 1521 -ൽ പോപ് ലിയോ പത്താമൻ ഹെൻറി എട്ടാമൻ രാജാവിന്.

14. എലിസബത്ത് രാജ്ഞി അടിയുറച്ച ദൈവവിശ്വാസിയാണ്.

15. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടേതായി ഔദ്യോഗികമായി വരച്ചിട്ടുള്ളത് ഇരുന്നൂറിലധികം പോ‍ർട്രെയിറ്റുകൾ. ആദ്യത്തേത് 1933ൽ ഏഴാം വയസ്സിൽ.

16. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ട്രസ്റ്റായി സൂക്ഷിച്ചിട്ടുള്ള ശേഖരത്തിൽ ആയിരക്കണക്കിന് പെയിന്‍റിങ്ങുകളും ഫോട്ടോകളും പുസ്തകങ്ങളും രേഖകളും ശിൽപങ്ങളും ഉണ്ട്.

17. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി പൂന്തോട്ട പാർട്ടികളിൽ സൽക്കരിച്ചിട്ടുള്ളത് ഒന്നര മില്യണിലധികം പേരെ. 1952 മുതൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ 180-ലധികം പൂന്തോട്ട പാർട്ടികൾ നടന്നിട്ടുണ്ട്.

18. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 അമേരിക്കൻ പ്രസിഡന്റുമാർ.

19. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ. രാജ്ഞിയുടെ കിരീടധാരണവേളയിൽ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ.

20. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പ്രിയ ഓമനകളായിരുന്നത് 30ലധികം കോർഗി നായ്ക്കൾ.

21. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യം ബ്രിട്ടീഷ് അണ്ടർഗ്രൗണ്ടിൽ യാത്ര ചെയ്തത് 1939ൽ.

22. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ റേഡിയോ ബ്രോഡ്കാസ്റ്റ് 1940ൽ പതിനാലാം വയസ്സിൽ.

23. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ബ്രിട്ടീഷ് സേനയുടെ വനിതാ വിഭാഗമായ ഓക്സില്ലറി ടെറിട്ടോറിയൽ സർവീസിൽ ചേർന്നത് 1945ൽ. ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് സേനയിൽ ചേർന്ന ആദ്യ വനിതയാണ് എലിസബത്ത്.

24. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഔദ്യോഗിക വിദേശസന്ദർശനം 1947ൽ.

25. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ സൈനികനിയമനം 1942ൽ ഗ്രനേഡിയർ ഗാർഡ്സിൽ കേണൽ ആയി.

26. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി വിദേശത്ത് നിന്ന് ക്രിസ്മസ് സന്ദേശം ബ്രോഡ് കാസ്റ്റ് ചെയ്തത് 1953ൽ ന്യൂസിലാൻഡിൽ നിന്ന്

27. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1954 മെയ്‌ 1ന് ലിബിയയിൽ നിന്ന്.

28. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അവസാനമായി ഔദ്യോഗികമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1997 ഓഗസ്റ്റ് 9ന്.

29. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി ഇ മെയിൽ അയച്ചത് 1976ൽ അമേരിക്കൻ പ്രതിരോധസെക്രട്ടറിക്ക്.

30. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ചൈന സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് റാണി. 1986 ലായിരുന്നു ഇത്.

31. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ആദ്യമായി അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് ഭരണാധികാരി.

32. ബക്കിങ്ഹാം കൊട്ടാരത്തിന്റെ ആദ്യ വെബ്സൈറ്റ് തുടങ്ങിയത് എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്ത് – 1997ൽ.

33. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ട്വീറ്റ് ചെയ്തത് 2014ൽ.

34. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഇന്‍‍സ്റ്റഗ്രാം പോസ്റ്റ് 2019ൽ.

35. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പേരിൽ തന്നെ ആദ്യമായി മെഡൽ ഏർപ്പെടുത്തിയത് 2009ൽ. ഭീകരാക്രമണം ചെറുക്കാനുള്ള സൈനിക നടപടിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങൾക്കാണ് എലിസബത്ത് ക്രോസ് നൽകുന്നത്.

36. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഔദ്യോഗിക അയർലണ്ട് സന്ദർശനം 2011ൽ.

37. ബ്രിട്ടീഷ് സിനിമക്കും ടെലിവിഷനും നൽകിയ പിന്തുണയുടെ പേരിൽ എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയെ 2013ൽ ബാഫ്ത പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

38. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണത്തിന്‍റെ വജ്രജൂബിലി ആഘോഷത്തിനായി 2012 ജൂൺ 3-ന് തെംസ് നദിയിൽ നടന്ന പ്രയാണത്തിൽ പങ്കെടുത്തത് 670 ബോട്ടുകൾ – ഏറ്റവും കൂടുതൽ ബോട്ടുകൾ പങ്കെടുത്ത പരേഡിനുള്ള ലോകറെക്കോഡ് സ്വന്തമാക്കി.

39. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനം നീണ്ടുനിന്നത് അഞ്ച് മാസം (168 ദിവസം). 1953 നവംബറിൽ ബെർമുഡയിൽ നിന്ന് തുടങ്ങി 1954 മേയ് മാസം ജിബ്രാൾട്ടറിൽ അവസാനിച്ചു.

40. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഒറ്റ പര്യടനത്തിൽ ഏറ്റവും കൂടുതൽ രാജ്യം സന്ദർശിച്ചത് 1966ൽ – 14 രാജ്യങ്ങൾ.

41. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി തെംസ് നദിയിലെ അരയന്ന കണക്കെടുപ്പ് നേരിൽ കണ്ടത് 2009 ലാണ്.

42. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായത് 1947 നവംബർ 20ന്.

43. 2017-ൽ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തങ്ങളുടെ എഴുപതാം വിവാഹ വാർഷികം ആഘോഷിച്ചു.

44. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് 1966ൽ ഇംഗ്ലണ്ടിന് ലോകകപ്പ് ഫുട്ബോൾ ട്രോഫി സമ്മാനിച്ചത്. ക്യാപ്റ്റൻ ബോബി മൂർ ആണ് ട്രോഫി ഏറ്റുവാങ്ങിയത്.

45. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കോൺകോർഡിൽ ആദ്യമായി യാത്ര ചെയ്തത് 1977ൽ.

46. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് 1973ൽ പ്രസിദ്ധമായ സിഡ്നി ഓപ്പറ ഹൗസ് ഉദ്ഘാടനം ചെയ്തത്.

47. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പേരിൽ ഫാഷൻ ലോകത്തെ പുരസ്കാരം പ്രഖ്യാപിച്ചുതുടങ്ങിയത് 2018 മുതൽ – ആദ്യജേതാവ് റിച്ചാർഡ് ക്വിൻ.

48. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി സന്ദർശിച്ചത് നാല് മാർപാപ്പമാരെ.

49. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണദിവസം ധരിച്ചത് രണ്ട് കിരീടങ്ങൾ – സെന്റ് എഡ്വേർഡ്സ് കിരീടവും ഇംപീരിയൽ സ്റ്റേറ്റ് കിരീടവും.

50. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണദിവസത്തെ പര്യടനവീഥിയിൽ അണിനിരന്നത് 2000ലധികം മാധ്യമപ്രവർത്തകരും 500 ഫോട്ടോഗ്രാഫർമാരും.

51. കിരീടധാരണ ചടങ്ങ് ബിബിസിയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. ബ്രിട്ടീഷുകാർ ടിവിയിലൂടെ ലൈവായി കണ്ട ആദ്യ കിരീടധാരണം.

52. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി രാജകീയയാനം ബ്രിട്ടാനിയയിൽ 1954 മുതൽ 1997 വരെ നടത്തിയത് 700ലധികം യാത്രകൾ.

53. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണവേളയിൽ ക്രിസ്മസ് സന്ദേശം ബ്രോ‍ഡ്കാസ്റ്റ് ചെയ്യുന്നത് മുടങ്ങിയത് 1969ൽ മാത്രം.

54. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അപ്പോളോ 11ലെ ബഹിരാകാശയാത്രികർക്ക് അയച്ച സന്ദേശത്തിന്‍റെ പകർപ്പ് ഒരു ലോഹച്ചെപ്പിൽ ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുണ്ട് – (YOU ARE HERE എന്നതായിരുന്നു സന്ദേശം)

55. രാജ്ഞിയും ഭർത്താവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയ ബ്രിട്ടീഷുകാരന് 2016ൽ സന്ദേശം അയച്ചു. ബഹിരാകാശത്ത് നിന്നുള്ള ഒരു വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പ്രതികരിച്ചു.

56. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണദിവസം വൈകിട്ട് റേഡിയോ സന്ദേശം നൽകി. “നിങ്ങളുടെ വിശ്വാസത്തിന് അർഹയാകാൻ എന്റെ ജീവിതത്തിലുടനീളം ഞാൻ പൂർണ്ണഹൃദയത്തോടെ പരിശ്രമിക്കും.” ഇതായിരുന്നു സന്ദേശം.

57. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് നിരവധി മൃഗങ്ങളും സമ്മാനമായി കിട്ടിയിട്ടുണ്ട്.

58. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണവേളയിൽ ട്രൂപ്പിങ് ദ കളർ പരേഡ് മുടങ്ങിയത് 1955ൽ മാത്രം – റെയിൽവേ പണിമുടക്ക് കാരണം. കോവിഡ് സമയത്ത് 2020-ലും 2021-ലും വിൻഡ്‌സർ കാസിലിൽ ചെറിയ രീതിയിൽ ചടങ്ങ് നടന്നു.

59. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ വിൻഡ്സർ കൊട്ടാരമാണ് ലോകത്തെ ഏറ്റവും പഴയ ഒന്ന്.

60. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് പാസ്പോർട്ടോ ഡ്രൈവിങ് ലൈസൻസോ ഇല്ല.

61. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് ആദ്യമായി കുട്ടിക്കുതിര പെഗ്ഗിയെ സമ്മാനിച്ചത് മുത്തച്ഛൻ ജോർജ് അഞ്ചാമൻ രാജാവ്.

62. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി 1937-ൽ തന്റെ 11-ാം വയസ്സിൽ ഗൈഡായി പ്രവ‍ർത്തിച്ചിട്ടുണ്ട്.

63. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി 18 ട്രൂപ്പിങ് ദ കളർ പരേഡുകളിലും ഉപയോഗിച്ചത് ബർമീസ് എന്ന് പേരുള്ള ഒരേ കുതിരയെ.

64. എലിസബത്ത് രാജ്ഞിയുടെ വജ്രജൂബിലി ട്രസ്റ്റ് ലക്ഷത്തിലധികം പേർക്ക് നേത്ര ശസ്ത്രക്രിയ നടത്തി.

65. എലിസബത്ത് രാജ്ഞി ഭരണകാലത്ത് നടത്തിയത് 650ലധികം വാഴിക്കലുകൾ.

66. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണവേളയിൽ അണിഞ്ഞ വസ്ത്രം ‍‍ഡിസൈൻ ചെയ്തത് സർ നോർമൻ ഹാർട്നെൽ.

67. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണം ബ്രിട്ടനിൽ മാത്രം ടിവിയിലൂടെ ലൈവായി കണ്ടത് 27ലക്ഷം പേർ.

68. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി വനസംരക്ഷണത്തിനായി 2015ൽ പ്രത്യേക പദ്ധതി തുടങ്ങി – കോമൺവെൽത്ത് കാനപി പദ്ധതി.

69. രാജ്ഞിക്ക് ജോർജ്ജ് ക്രോസ് അവാർഡ് നൽകി ആദരിച്ചു.

70. എലിസബത്ത് രാജ്ഞി 2012 ഒളിമ്പിക്സിൽ ജെയിംസ് ബോണ്ടിനൊപ്പമെത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയ കോവിഡ് വകഭേദങ്ങൾക്ക് കൂടുതൽ വ്യാപന ശേഷിയുള്ളതായി കണ്ടെത്തൽ . ജനസംഖ്യയുടെ 97% പേർക്കും ആൻറിബോഡികൾ ഉണ്ടായിട്ടും ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ അഞ്ചാം തരംഗം ഉണ്ടായതാണ് കൊറോണാ വൈറസിന്റെ പുതിയ വകഭേദങ്ങളെ കുറിച്ച് ആശങ്ക ഉളവാക്കിയിരിക്കുന്നത്. സ്റ്റെല്ലൻബോഷ് യൂണിവേഴ്സിറ്റിയുടെ ഡിഎസ്ടി-എൻആർഎഫ് സെന്റർ ഓഫ് എക്സലൻസ് ഇൻ എപ്പിഡെമിയോളജിക്കൽ മോഡലിംഗ് ആൻഡ് അനാലിസിസ്, ദക്ഷിണാഫ്രിക്കൻ നാഷണൽ ബ്ലഡ് സർവീസ് എന്നിവയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

വാക്സിനേഷനിലൂടെയോ രോഗം ബാധിച്ചു കിട്ടുന്നതോ ആയ പ്രതിരോധശേഷിയെ മറികടക്കാൻ ഒമിക്രോണിന്റെ പുതിയ വേരിയന്റുകളായ BA. 4, BA. 5 എന്നിവയ്ക്ക് കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ വ്യക്തമാക്കുന്നത്. രോഗവ്യാപനം കടുത്തപ്പോഴും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണവും മരണനിരക്കും മുൻപുള്ളതിനേക്കാൾ കുറവാണ് രേഖപ്പെടുത്തിയതെന്ന ആശ്വാസമുണ്ട്.

ദക്ഷിണാഫ്രിക്കയിൽ 100,000 -ത്തിലധികം കോവിഡ് മരണങ്ങൾ ആണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. ആഫ്രിക്കയിൽ കോവിഡ് ഏറ്റവും അധികം ബാധിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഒമിക്രോണിൻറെ വിവിധ വകഭേദങ്ങളും ആദ്യം തിരിച്ചറിയപ്പെട്ടത് ദക്ഷിണാഫ്രിക്കയിലാണ്.

ടെക്‌സസില്‍ 19 വിദ്യാര്‍ഥികളെയടക്കം 21 പേരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ക്ഷമ ചോദിച്ച് കൊലയാളിയുടെ അമ്മ. മകന്‍ എന്തിനിത് ചെയ്തുവെന്ന് അറിയില്ലെന്നും കുട്ടികള്‍ തന്നോടും തന്റെ മകനോടും ക്ഷമിക്കണമെന്നും കൊലപാതകി സാല്‍വഡോര്‍ റാമോസിന്റെ അമ്മ ആന്‍ഡ്രിയാന മാര്‍ട്ടിനെസ് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വികാരാധീനയായി പറഞ്ഞു.

“നിഷ്‌കളങ്കരായ കുട്ടികള്‍ എന്നോടും എന്റെ മകനോടും പൊറുക്കണമെന്ന് മാത്രമാണ് പറയാനുള്ളത്. ഈ ഒരു പ്രവൃത്തിയുടെ പേരില്‍ അവനെ വിലയിരുത്തരുതെന്ന് അപേക്ഷിക്കുകയാണ്. അവന് ചിലപ്പോള്‍ അവന്റേതായ കാരണങ്ങളുണ്ടായിരുന്നിരിക്കാം. ആ സമയത്ത് അവന്റെ മനസ്സിലൂടെ കടന്ന് പോയതെന്താണെന്ന് എനിക്കറിയില്ല”. ആന്‍ഡ്രിയാന പറഞ്ഞു.

കുട്ടികളെ വെടിവെയ്ക്കുന്നതിന് പകരം മകന് തന്നെ കൊല്ലാമായിരുന്നുവെന്നാണ് റാമോസിന്റെ അച്ഛന്‍ പ്രതികരിച്ചത്. ജോലി സ്ഥലത്ത് വെച്ച് ആന്‍ഡ്രിയ വിളിക്കുമ്പോഴാണ് താന്‍ സംഭവമറിയുന്നതെന്നും ഉടന്‍ തന്നെ ജയിലില്‍ വിളിച്ച് മകനെപ്പറ്റി അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി അവനെ കൊലപ്പെടുത്തിയെന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ടെക്‌സസിലെ റോബ് എലമെന്ററി സ്‌കൂളില്‍ ലോകത്തെ നടുക്കി 18കാരന്റെ വെടിവെയ്പ്പുണ്ടാകുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം സ്‌കൂളിലെത്തിയ അക്രമി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടരെ നടക്കുന്ന വെടിവെയ്പ്പുകള്‍ക്ക് നേരെ നടപടിയുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ലോകരാഷ്ട്രങ്ങള്‍ അടക്കം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ മാത്രം 198 വെടിവെയ്പ്പുകള്‍ അമേരിക്കയില്‍ നടന്നിട്ടുണ്ടെന്നാണ് വിവരം.

അതേസമയം നാല്പ്പത് മിനിറ്റോളം അക്രമി സ്‌കൂളിനകത്തുണ്ടായിട്ടും പോലീസ് അകത്ത് പ്രവേശിക്കാതെ വെളിയില്‍ തന്നെ നിന്നത് വിവാദമായിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ കാരണം പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. അക്രമി അകത്ത് വെടിവെയ്പ്പ് നടത്തുമ്പോള്‍ പോലീസ് പുറത്ത് ആള്‍ക്കൂട്ടം നിയന്ത്രിക്കുകയായിരുന്നുവെന്നാണ് ആരോപണം.

‘നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം’ എന്ന ലേഖനം എഴുതിയ അമേരിക്കൻ നോവലിസ്റ്റ് നാൻസി ക്രാംപ്റ്റൺ ബ്രോഫി ജീവിതത്തിലെ ഭർത്താവിനെ കൊലപ്പെടുത്തി. കേസിൽ നോവലിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. യുഎസിലെ പോർട്ട്ലാൻഡ് കോടതിയാണ് 71കാരി നാൻസി കുറ്റം ചെയ്തതായി കണ്ടെത്തിയത്. ജൂൺ 13നാണ് നാൻസിക്കുള്ള ശിക്ഷ വിധിക്കുക.

2018ലാണ് 63കാരനായ പാചകവിദഗ്ധൻ ബ്രോഫിയെ നാൻസി വെടിവെച്ചു കൊന്നത്. തെളിവുകളില്ലാതെ എങ്ങനെ കൊല നടത്താമെന്നതു വിശദീകരിക്കുന്ന ലേഖനം 2011 ലാണ് പ്രസിദ്ധീകരിച്ചത്.

അതേസമയം, കൊലപാതകത്തിനായി നാൻസി ഉപയോഗിച്ച തോക്ക് ഇതുവരെയും പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കൊലയ്ക്കു പിന്നിലെ കാരണവും ദുരൂഹമായി തുടരുകയാണ്. സാമ്പത്തിക പ്രശ്നങ്ങളും ലൈഫ് ഇൻഷുറൻസ് പോളിസി തുകയുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് സംശയിച്ചിരുന്നെങ്കിലും നാൻസി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

കൊലയ്ക്ക് ഉപയോഗിച്ച അതേ മാതൃകയിലുള്ള തോക്ക് നാൻസിയുടെ കൈവശമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ബ്രോഫിയുടെ ജോലിസ്ഥലത്തിനടുത്തായി നാൻസി തോക്കുപിടിച്ച് നിൽക്കുന്നതായുള്ള വീഡിയോ തെളിവും പോലീസിന് ലഭിച്ചിരുന്നു.

എന്നാൽ, തോക്ക് നോവൽ എഴുത്തിന്റെ ഭാഗമായി സൂക്ഷിക്കുന്നതാണെന്നാണ് നാൻസി വാദിക്കുന്നത്. 2018ൽ അറസ്റ്റിലായ നാൻസി ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. റോങ് നെവർ ഫെൽറ്റ് റൈറ്റ്, റോങ് ഹസ്ബൻഡ്, റോങ് ലവർ എന്നിവയാണ് നാൻസിയുടെ നോവലുകൾ.

മുൻഭർത്താവ് ജോണി ഡെപ്പിന്റെ ക്രൂരമായ ലൈംഗികാതിക്രമത്തെ കുറിച്ചു തുറന്നു പറയുകയാണ് അമേരിക്കന്‍ നടി ആംബര്‍ ഹേഡ്. ഡെപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹേഡ് ഉന്നയിക്കുന്നത്. കുപ്പി പൊട്ടിച്ച് തന്റെ മുഖത്ത് മുറിവുകളുണ്ടാക്കി വികൃതമാക്കാൻ ശ്രമിച്ചെന്നും ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയായതിനെ കുറിച്ചും ഹേഡ് തുറന്നു പറയുന്നു. ‘പൈറേറ്റ്സ് ഓഫ് കരീബിയൻ’ താരം ജോണി ഡെപ്പ് ശാരീരിക പീഡനത്തിനിരയാക്കി എന്ന ആംബറിന്റെ പരാതിയിൽ വിചാരണ നേരിടുന്നതിനിടെയാണ് ഇക്കാര്യങ്ങൾ താരം വിശദീകരിച്ചത്.

2015ലായിരുന്നു ഇരുവരുടെയും വിവാഹം. 2018 ഡിസംബറിൽ ഗാർഹിക പീഡനത്തെ പ്രതിനിധീകരിക്കുന്ന പൊതുവ്യക്തിയാണ് താനെന്ന് ‘ദ് വാഷിങ്ടൺ പോസ്റ്റി’ൽ എഴുതിയ ലേഖനത്തിൽ ഹേഡ് വെളിപ്പെടുത്തി. എന്നാൽ ഡെപ്പിന്റെ പേര് ലേഖനത്തിൽ പരാമർശിച്ചിരുന്നില്ലെങ്കിലും ഡെപ്പ് ഒരു ഗാർഹിക പീഡകനാണെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചു.

ഡെപ്പിന്റെ പീഡനങ്ങളെ കുറിച്ച് ഹേഡ് വിവരിക്കുന്നത് ഇങ്ങനെ: ‘2015 മാർച്ചിൽ ഓസ്ട്രേലിയയിൽ വച്ചായിരുന്നു സംഭവം. ഡെപ്പിന്റെ മദ്യപാനത്തെ കുറിച്ച് ഞാൻ അയാളോടു തന്നെ സംസാരിച്ചു. സമീപത്തിരിക്കുന്ന വോഡ്ക കുപ്പി അവൻ എടുത്തു. അതുപയോഗിച്ച് എന്നെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ കുപ്പി ഭാഗ്യവശാൽ എന്റെ കയ്യിൽ കിട്ടുകയും ഞാൻ അത് നിലത്തടിച്ച് പൊട്ടിക്കുകയും ചെയ്തു. അപ്പോഴേക്കും അയാൾ മറ്റൊരു കുപ്പി കയ്യിലെടുത്ത് എനിക്കു നേരെ എറിഞ്ഞു. ഭാഗ്യവശാൽ അത് എന്റെ ശരീരത്തിൽ കൊണ്ടില്ല. ചിലപ്പോഴൊക്കെ പൊട്ടിയ കുപ്പിയുമായി അയാൾ എന്റെ മുഖത്തിനു നേർക്കു വരും. കഴുത്തിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും മുറിവേൽപ്പിക്കും. എന്റെ മുഖം പൊട്ടിയ കുപ്പി ഉപയോഗിച്ച് എന്റെ ശരീരത്തിൽ വരയ്ക്കണമെന്ന് അയാൾ പറഞ്ഞിരുന്നു.

വസ്ത്രം വലിച്ചൂരി കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു. അയാൾ എന്റെ സ്വകാര്യഭാഗത്ത് കുപ്പി തള്ളിക്കയറ്റി. വീണ്ടും വീണ്ടും അത് ആവർത്തിച്ചു രസിച്ചു. എനിക്കിപ്പോഴും അത് ഓർക്കാൻ വയ്യ. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എങ്ങനെയൊക്കെയോ ആണ് ഞാൻ മുറിയിൽ നിന്നും രക്ഷപ്പെട്ടത്. പിറ്റേന്ന് രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ വീട്ടിലെ ചുവരിലും കണ്ണാടിയിലും അയാൾ രക്തം കൊണ്ട് പലതും എഴുതി വച്ചിരിക്കുന്നു. പ്രതികാരബുദ്ധിയോടെ ഒരു ഭ്രാന്തനെ പോലെയാണ് അയാൾ എന്നോട് പെരുമാറിയിരുന്നത്.

ഒരിക്കൽ വിമാനത്തില്‍ വച്ച് അയാൾ എന്നെ വലിച്ചിഴച്ചു. അപ്പോഴും മദ്യപിച്ചിരുന്നു. ഡെപ്പിന്റെ അനുയായികൾ ആ വിമാനത്തിലുണ്ടായിരുന്നു. പക്ഷേ, ആരും അയാളെ തടയാൻ തയ്യാറായില്ല. എനിക്ക് വലിയ ഭയം തോന്നിയ നിമിഷമായിരുന്നു അത്.’– ഹേഡ് വ്യക്തമാക്കുന്നു. അതേസമയം, ഹേഡിന്റെ വാദങ്ങൾ ഡെപ്പ് കോടതിയിൽ നിരസിച്ചു. എപ്പോഴും അക്രമാസക്തമായ സ്വഭാവം കാണിച്ചിരുന്നത് ഹേഡ് ആയിരുന്നെന്നും ഡെപ്പിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാത്രമല്ല, വ്യക്തിഹത്യ നടത്തിയതിൽ ഹേഡിനെതിരെ കേസെടുക്കണമെന്നും ഡെപ്പ് കോടതിയിൽ ആവശ്യപ്പെട്ടു.

Copyright © . All rights reserved