വംശീയവിദ്വേഷത്തിന്റെ പേരിൽ അക്രമി റെയിൽവേ ട്രാക്കിലേക്കു തള്ളിയിട്ട ഏഷ്യക്കാരനെ സമയോചിതമായി ട്രെയിൻ നിർത്തി തലനാരിഴയ്ക്കു രക്ഷപ്പെടുത്തി മലയാളി ടോബിൻ മഠത്തിൽ. ന്യൂയോർക്ക് സബ്‍വേയിലെ 21 സ്ട്രീറ്റ്–ക്യൂൻസ്ബെർഗ് സ്റ്റേഷനിലാണു സംഭവം. ട്രാക്കിലേക്കു വീണയാളുടെ 9 മീറ്റർ അടുത്താണ് ട്രെയിൻ നിന്നത്.
‘‘പ്ലാറ്റ്ഫോമിൽ ആളുകൾ കൈവീശുന്നതു കണ്ടിരുന്നു. ഒരാൾ ട്രാക്കിൽ വീണു കിടക്കുന്നതും. ഉടൻ എൻജിൻ എമർജൻസി മോഡിലേക്കു മാറ്റി ബ്രേക്ക് ചെയ്തു. തൊട്ടുതൊട്ടില്ല എന്ന നിലയിലാണ് ട്രെയിൻ നിന്നത്. ഒരു ജീവൻ രക്ഷിക്കാനായി. ഭാഗ്യം’’– ന്യൂയോർക്കിൽനിന്ന് ടോബിൻ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനിൽനിന്നിറങ്ങി, ചോരയൊലിപ്പിച്ചു കിടന്നയാളുടെ അടുത്തെത്തിയ ടോബിൻ സബ്‍വേ കൺട്രോളിൽ വിവരമറിയിച്ചു.
‘‘പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരും സഹായിക്കുന്നുണ്ടായിരുന്നു’’ – ടോബിൻ പറഞ്ഞു. 2 വർഷമായി ന്യൂയോർക്ക് സബ്‍വേയിൽ ട്രെയിൻ ഓപ്പറേറ്ററായ ടോബിൻ(29) , തിരുവല്ല മാന്നാർ കടപ്ര സ്വദേശി ഫിലിപ് മഠത്തിൽ – അന്ന ദമ്പതികളുടെ മകനാണ്. 30 വർഷമായി യുഎസിലുള്ള ഫിലിപ് ന്യൂയോർക്ക് ക്വീൻസിലാണ് താമസം. അക്രമത്തിനിരയായയാൾ ചൈനീസ് വംശജനാണെന്ന് സംശയമുണ്ട്. ഇയാൾ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. അക്രമിയെ തിരയുകയാണ്. ന്യൂയോർക്ക് സബ്‍വേയിൽ ഇത്തരം കുറ്റകൃത്യങ്ങൾ പതിവാണ്.
കോവിഡ് വന്നതിനു ശേഷം ഏഷ്യൻ വംശജർക്കു നേരെയുള്ള വിദ്വേഷാക്രമണങ്ങൾ യുഎസിൽ വർധിക്കുകയാണ്. ഇതു തടയാനുള്ള നിയമത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.
കോവിഡ് മഹാമാരിയിൽ നട്ടംതിരിയുന്ന ഇന്ത്യയിലേക്ക് യൂറോപ്യൻ യൂണിയൻ(ഇയു) മെഡിക്കൽ സഹായം എത്തിച്ചു. ഇയു അംഗരാജ്യങ്ങളിൽ നിന്ന് വെന്റിലേറ്ററുകളും റെംഡെസിവിറും മെഡിക്കൽ ഉപകരണങ്ങളും കയറ്റിയയച്ച വിമാനം വെള്ളിയാഴ്ച ഡൽഹിയിൽ എത്തി.
ജർമനിയിൽ നിന്നുള്ള 223 വെന്റിലേറ്ററുകളും 25,000 റെംഡെസിവിർ മരുന്നുകുപ്പികളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നെതർലാൻഡിൽ നിന്നുള്ള 30,000 റെംഡെസിവിർ കുപ്പികളും പോർച്ചുഗലിൽ നിന്ന് 5,500 റെംഡെസിവിർ കുപ്പികളും അടങ്ങിയ വിമാനമാണ് എത്തിയത്. സഹകരണവും സഹായം തുടരുമെന്ന് യൂറോപ്യൻ യൂണിയൻ മന്ത്രാലയ വക്താവ് അരിൻഡം ബഗ്ചി അറിയിച്ചു.
നേരത്തെ, കസാക്കിസ്ഥാനിൽ നിന്നുള്ള 5.6 ദശലക്ഷം മാസ്കുകളും ഇന്ത്യയിൽ എത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യക്ക് യുഎസ്, റഷ്യ, യുകെ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ട്.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർ ഇനി മുതൽ ഇനിമുതൽ മാസ്‌ക് ധരിക്കേണ്ടെന്ന് അമേരിക്കൻ ഭരണകൂടം. യുഎസ് സെന്റേഴ്‌സ് ഓഫ് ഡിസീസ് കൺട്രോളിന്റേതാണ് നിർദേശം. സാമൂഹിക അകല നിർദേശങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഓവൽ ഓഫീസിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡൻ മാസ്‌ക് ഉപേക്ഷിച്ചാണ് പ്രഖ്യാപനം നടത്തിയത്.
അമേരിക്കയ്ക്ക് ഇത് മഹത്തായ ദിനമാണ്. മാസ്‌ക് ഉപേക്ഷിച്ച് ഇനി ചിരിക്കാം. മറ്റുള്ളവരുടെ മുഖത്തെ ചിരി കാണാം ബൈഡൻ പറഞ്ഞു. കോവിഡ് പോരാട്ടത്തിൽ നിർണായക മുഹൂർത്തമാണിതെന്നും ബൈഡൻ കൂട്ടിച്ചേർത്തു. കോവിഡിനെതിരായ ഒരു വർഷം നീണ്ട പോരാട്ടത്തിൽ അഞ്ച് ലക്ഷത്തിലേറെ അമേരിക്കക്കാരാണ് മരിച്ചത്. വാക്‌സിൻ രണ്ട് ഡോസും ഇതുവരെ എടുക്കാത്തവർ തുടർന്നും മാസ്‌ക് ധരിക്കണം. 30 ദശലക്ഷത്തിലേറെ അമേരിക്കക്കാർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചെന്നാണ് കണക്ക്.
50 സംസ്ഥാനങ്ങളിൽ 49 ലും കോവിഡ് കേസുകൾ കുറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് മരണനിരക്ക് 80 ശതാനത്തോളം കുറഞ്ഞു. കുറച്ചു സമയം കൂടി കാക്കേണ്ടതുണ്ട്. 65 വയസ്സിന് താഴെ പ്രായമായ എല്ലാവരും ഇതുവരെ പൂർണമായും വാക്‌സിനെടുത്തിട്ടില്ലന്നതും ബൈഡൻ ഓർമ്മിപ്പിച്ചു.
‘കോവിഡ് വ്യാപനത്തോടെ നിർത്തിവച്ചത് ഒക്കെ പുനരാരംഭിക്കാം. എങ്കിലും കടമ്പ കടക്കും വരെ സ്വയം സുരക്ഷ തുടരണം. എല്ലാവരും വാക്‌സിനെടുക്കുമ്പോഴേ രാജ്യത്തെ സംബന്ധിച്ച് സുരക്ഷിതമാകൂ’. ജീവൻ നഷ്ടമായ ആയിരങ്ങളെ ബൈഡൻ പ്രസംഗത്തിൽ അനുസ്മ
റഷ്യയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ എട്ട് വിദ്യാർഥികളും അധ്യാപകനും ഉൾപ്പെടെ ഒമ്പതു പേർ കൊല്ലപ്പെട്ടു. നാലോളം വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. റഷ്യൻ നഗരമായ കസാനിലാണ് സംഭവം.
തോക്കുധാരികളായ രണ്ടു കൗമാരക്കാരാണ് ആക്രമണം നടത്തിയത്. ഇതിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. തീവ്രവാദ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
അമേരിക്കയിൽ കൗമാരക്കാർക്കും വാക്സീൻ നൽകാൻ അനുമതി. 12 മുതൽ 15 വയസുവരെയുള്ളവർക്ക് വാക്‌സിൻ നൽകാൻ തിങ്കളാഴ്ച ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (എഫ്ഡിഎ) അനുമതി നൽകിയിരിക്കുന്നത്.
ഫൈസർ-ബയോടെക് കോവിഡ് വാക്‌സിൻ നൽകാനാണ് അനുമതി. കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക നടപടിയാണ് ഇതെന്ന് എഫ്ഡിഎ കമ്മീഷണർ ജാനറ്റ് വുഡ്കോക്ക് പറഞ്ഞു.
ഈ നടപടി കോവിഡിൽനിന്നും യുവജനത്തെ സംരക്ഷിക്കാനുള്ളതാണ്. ഇത് സാധാരണ നിലയിലേക്ക് മടങ്ങാനും പകർച്ചവ്യാധി അവസാനിപ്പിക്കാനും ഇടയാക്കുന്നതാണെന്നും ജാനറ്റ് പറഞ്ഞു.
വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി എല്ലാ വിവരങ്ങളും പരിശോധിക്കുകയും സമഗ്രമായ അവലോകനവും നടത്തിയെന്ന് മാതാപിതാക്കൾക്ക് ഉറപ്പുനൽകാനാവുമെന്നും ജാനറ്റ് കൂട്ടിച്ചേർത്തു.16 വയസുവരെയുള്ളവർക്ക് വാക്സീൻ നൽകാൻ അമേരിക്ക നേരത്തെ അനുമതി നൽകിയിരുന്നു.
പിറന്നാൾ ആഘോഷത്തിനിടെ കാമുകിയേയും ക്ഷണിക്കപ്പെട്ട അതിഥികളേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. യുഎസിലെ കൊളറാഡോയിലാണ് സംഭവം. അക്രമി നടത്തിയ വെടിവെയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. പിന്നാലെ അക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരാൾ ആക്രമിയുടെ കാമുകിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൊളറാഡോയിലെ ഒരു ഹോംപാർക്കിൽ അർദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. പോലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാൾ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
കൊലയാളിയുടെ പെൺസുഹൃത്തും മറ്റ് സുഹൃത്തുക്കളും കുടുംബവുമായിരുന്നു പാർട്ടിയിൽ പങ്കെടുത്തിരുന്നത്. പാർട്ടിയിലേക്ക് ഓടികയറിയ അക്രമി തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. വെടിവെയ്പ്പിൽ പാർട്ടിയിലുണ്ടായിരുന്ന കുട്ടുകൾക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഈ കാലഘട്ടത്തിലെ ദാമ്പത്യബന്ധങ്ങളുടെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം ‘ഡിവോര്‍സ് ബോക്‌സ്’ ശ്രദ്ധേയമാകുന്നു. കുടുംബ ബന്ധങ്ങളില്‍ ഏറ്റവും പ്രധാനമാണ് പങ്കാളിയെ പരസ്പരം മനസിലാക്കുന്നതും ഈഗോ ഇല്ലാതെ ഒരുമിച്ച് മുമ്പോട്ട് പോവുക എന്നതും. നിസാരമായ ഈഗോ കാരണം പരസ്പര ധാരണയില്‍ വേര്‍പിരിയലിന് തയ്യാറെടുക്കുന്ന ആനി-ജെറി ദമ്പതികളുടെ കഥയാണ് ഡിവോഴ്‌സ് ബോക്‌സ് പറയുന്നത്.
പൂര്‍ണമായും യുഎസില്‍ ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ അണിയറപ്രവര്‍ത്തകരും അമേരിക്കന്‍ മലയാളികളാണ്. ഡിവോഴ്‌സിന് മുമ്പ് ആനിയെ കാണാന്‍ ജെറി യാത്ര തിരിക്കുന്നത് മുതലാണ് കഥയുടെ ആരംഭം. നമ്മുടെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ നാം കണ്ടിട്ടുള്ള, അല്ലെങ്കില്‍ പറഞ്ഞ് കേട്ടിട്ടുള്ള ദമ്പതികളുടെ പ്രശ്‌നങ്ങളും അതിനെ സോള്‍വ് ചെയ്യാന്‍ നോക്കുന്ന കൂട്ടുകാരെയും ഒക്കെ വളരെ വ്യക്തമായി കാണിച്ച് വളരെ റിയലിസ്റ്റിക് ആയുള്ള മേക്കിംഗ് തന്നെ ആണ് ഡിവോഴ്സ് ബോക്സിന്റെ പ്രത്യേകത.
തുടക്കത്തില്‍ കുടുംബകഥയെന്ന് തോന്നിപ്പിച്ച്, എന്നാല്‍ പിന്നീട് ത്രില്ലര്‍ മൂഡിലേക്കുള്ള മാറ്റമാണ് ഈ ഷോര്‍ട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത്. മികച്ച ക്ലൈമാക്‌സ് കൂടിയായപ്പോള്‍ ഡിവോഴ്സ് ബോക്‌സ് ഒരു നല്ല കാഴ്ചാനുനുഭവം തന്നെയായി മാറുന്നുണ്ട്. ‘ഓണ്‍ലൈന്‍ ഭജന’ എന്ന ഹ്യൂമര്‍ ചിത്രത്തിന് ശേഷം അനീഷ് കുമാര്‍ ‘മുത്താരംകുന്ന് മീഡിയ’യുടെ ബാനറില്‍ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രമാണ് ഡിവോഴ്‌സ് ബോക്‌സ്.
ചിത്രസംയോജകന്‍ കൂടിയായ സംവിധായകന്‍ അനീഷ്‌കുമാറിന് ത്രില്ലര്‍ മൂഡിലേക് പ്രേക്ഷകരെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നത് ക്യാമറയിലൂടെ യുഎസിന്റെ മറ്റൊരു മുഖം നമുക്ക് കാണിച്ച് തന്ന വികാസ് രവീന്ദ്രന്‍ ആണ്.
ഒപ്പം ഡ്രോണ്‍ ക്യാമറ ചലിപ്പിച്ച പ്രേം, കിരണ്‍ നായര്‍ എന്നിവരും ചേര്‍ന്ന് ലോക്കേഷന്റെ സൗന്ദര്യത്തെ വളരെ മികച്ച രീതിയില്‍ നമുക്ക് മുമ്പില്‍ എത്തിച്ചിരിക്കുന്നു. ആനി-ജെറി ദമ്പതിമാരായി എത്തിയ ഗായത്രി നാരായണന്‍, കിരണ്‍ നായര്‍ എന്നിവരാണ് അഭിനേതാക്കള്‍. മജീഷ് കുമാര്‍ ആണ് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. മനുവായി ചെറിയ വേഷത്തിലും മജീഷ് കുമാര്‍ എത്തുന്നുണ്ട്.
അമേരിക്കയില്‍ അരിസോണ സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തു സ്ഥിതി ചെയുന്ന ഗ്രാന്‍ഡ് കാന്യൻ വിനോദസഞ്ചാര കേന്ദ്രത്തിൽ കാട്ടുപോത്തുകളുടെ എണ്ണം പരിധിയിൽ കവിഞ്ഞ് പെരുകിയിരിക്കുകയാണ്. ഇതോടെ കാട്ടുപോത്തുകളുടെ പെരുപ്പം നിയന്ത്രിക്കാൻ കടുത്ത നടപടിയുമായി യുഎസ് നാഷണൽ പാർക്ക് സർവീസ്(എൻപിഎസ്) അധികൃതർ രംഗത്തെത്തി. കാട്ടുപോത്തുകളെ കൊന്നു അവയുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം.
പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന തരത്തിൽ പെരുകിയ കാട്ടുപോത്തുകളെ ഇല്ലായ്മ ചെയ്യാൻ 12 ഷാർപ്പ് ഷൂട്ടർമാരെ തേടുകയാണ് എൻപിഎസ് അധികൃതർ. 48 മണിക്കൂറിനിടെ 48,000 അപേക്ഷകളാണ് വന്നത്. പ്രാരംഭഘട്ടത്തിൽ 25 പേരുകൾ തെരഞ്ഞെടുക്കും. അവരുടെ ലക്ഷ്യവേധനം ഉൾപ്പെടെയുള്ള കഴിവുകളെ പരിശോധിച്ച ശേഷം അവസാന 12 പേരെ തെരഞ്ഞെടുത്ത് കാട്ടുപോത്തിനെ കൊല്ലാനുള്ള അവസരം നൽകുമെന്നും അധികൃതർ പറഞ്ഞു.
എൻപിഎസ് നിയമങ്ങൾ അനുസരിച്ച് സഹായ സംഘത്തെ ഒപ്പം കൊണ്ടുവരാൻ ഷൂട്ടർമാർക്ക് അനുമതിയുണ്ട്. കാട്ടുപോത്തുകൾക്ക് 900 കിലോയോളം ഭാരം വരും. എന്നാൽ വാഹനങ്ങളുടെയോ മൃഗങ്ങളുടെയോ സഹായമില്ലാതെ കാൽനടയായി വേണം അവയെ പിന്തുടർന്നു കൊല്ലാൻ. പരുക്കൻ പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശത്തോ മഞ്ഞുവീഴ്ചയുള്ള ഭൂപ്രദേശങ്ങളിലാണ് പരിപാടി നടക്കുക.
യുഎസ് ദേശീയ ഉദ്യാനങ്ങളിൽ വേട്ടയാടൽ നിരോധിച്ചിരിക്കുന്നതിനാൽ ഇതിനെ “വേട്ട” എന്ന് തരം തിരിക്കുന്നില്ല. ഈ നടപടി അപകടകരമായ ഒരു മാതൃക കാണിക്കുമെന്ന് ചില പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കയിലെ മിസിസിപ്പിയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് നാലു പേർ മരിച്ചു. പ്രദേശിക സമയം ചൊവ്വാഴ്ച രാത്രി 11.20ഓടെയായിരുന്നു സംഭവം. ഹാറ്റിസ്ബർഗിൽ ഒരു വീടിനു മുകളിലേക്കാണു ചെറുയാത്രാ വിമാനം തകർന്ന് വീണത്.
മിസ്തുബുഷിയുടെ ഇരട്ട എൻജിൻ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും വീട്ടിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. മരിച്ചവരെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ലോകത്തെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ പിടിച്ചുകെട്ടാനായി നിർണായക നീക്കവുമായി അമേരിക്കൻ ഭരണകൂടം. കോവിഡ് വാക്‌സിൻ കമ്പനികളുടെ കുത്തക അവസാനിപ്പിക്കാനാണ് യുഎസ് തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. വാക്‌സിൻ കമ്പനികളുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് തീരുമാനം. വ്യാപാരങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ ഭരണകൂടം കോവിഡ് വാക്‌സിനുകൾക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിൻ തായ് പറഞ്ഞു.
ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തിൽ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും കാതറിൻ കൂട്ടിച്ചേർത്തു. അമേരിക്കൻ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം ചരിത്രപരമെന്ന് പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് കോവിഡിനെതിരായ പോരാട്ടത്തിലെ നിർണായക നിമിഷമെന്നും വിശേഷിപ്പിച്ചു.
ഇന്ത്യയാണ് ലോകവ്യാപാര സംഘനയോട് കൂടുതൽ മരുന്നു കമ്പനികളെ വാക്‌സിൻ ഉത്പാദിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചതിൽ പ്രധാനപങ്ക് വഹിച്ചത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. എന്നാൽ ഫൈസർ, മൊഡേണ അടക്കമുള്ള വാക്‌സിൻ ഉത്പാദക കമ്പനികൾ ഇതിനെ എതിർത്തു. എന്നാൽ, അതെല്ലാം തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തിൽ അസാധാരണ തീരുമാനം അനിവാര്യമാകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്.