ട്രംപ് ഭരണകൂടത്തിന്റെ കഴിവുകേടു കാരണം അമേരിക്കന്‍ ജനത വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് അടുത്തിടെ പുറത്താക്കപ്പെട്ട പൊതുജനാരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥനും വിസിൽബ്ലോവറുമായ റിക്ക് ബ്രൈറ്റ് യുഎസ് കോൺഗ്രസിന് മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് പാൻഡെമിക്കിനെ നേരിടുന്നതില്‍ ഫെഡറൽ ഗവൺമെന്റിന്റെ പരാജയങ്ങൾ കാരണം അമേരിക്കന്‍ ജനത തങ്ങളുടെ ‘ആധുനിക ചരിത്രത്തിലെ ഏറ്റവുംവലിയ ഇരുണ്ട ശൈത്യകാലം’ അനുഭവിക്കേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണന്നാണ് റിക്ക് ബ്രൈറ്റ് പറയുന്നത്.
വാക്സിനുകളുടെ ചുമതലയുള്ള ഒരു ഫെഡറൽ ഏജൻസിയുടെ തലവനായ റിക്ക് കഴിഞ്ഞ മാസമാണ് പുറത്താക്കപ്പെടുന്നത്. കോവിഡ് -19 നെ നേരിടാന്‍ സമഗ്രമായ ഒരു പദ്ധതിയും ട്രംപ് ഭരണകൂടത്തിന് ഇപ്പോഴും ഇല്ലാത്തതിനാല്‍ യുഎസിൽ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള എല്ലാ വഴികളും അടയുകയാണെന്ന് കോൺഗ്രസ് കമ്മിറ്റിയോട് അദ്ദേഹം പറഞ്ഞു. ‘സമയം അതിക്രമിക്കുകയാണ്. ജനങ്ങള്‍ വീടുകളില്‍ ഇരുന്ന് അസ്വസ്തത പ്രകടിപ്പിച്ചു തുടങ്ങി. കൃത്യമായ പ്രതിരോധ പദ്ധതിയില്ലാതതിനാല്‍ പാൻഡെമിക് കൂടുതൽ വഷളാകുകയും ഏറെക്കാലം നീണ്ടുനിൽക്കുകയും ചെയ്യും. ഇത് അഭൂതപൂർവമായ രോഗങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു’ റിക്ക് ബ്രൈറ്റ് സമര്‍പ്പിച്ച രേഖാമൂലമുള്ള പ്രസ്താവനയില്‍ പറയുന്നു.
നാലുവർഷത്തോളം ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡവലപ്മെൻറ് അതോറിറ്റിയുടെ ഡയറക്ടറായിരുന്ന ഇദ്ദേഹത്തെ ഏപ്രിലിലാണ് തല്‍സ്ഥാനത്ത് നിന്നും നീക്കുന്നത്. ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവയുൾപ്പെടെയുള്ള ‘ഹാനികരമായ മരുന്നുകൾ വ്യാപകമായി ലഭ്യമാക്കാനുള്ള’ ഭരണകൂടത്തിന്റെ സമ്മർദത്തെ പ്രതിരോധിച്ചതാണ് തന്നെ നീക്കം ചെയ്യാന്‍ കാരണമെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ രണ്ട് മലേറിയ വിരുദ്ധ മരുന്നുകളും കോവിഡ് -19 ന്റെ ചികിത്സയായി ഉപയോഗിക്കാമെന്ന് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു പറയുന്നുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും അവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള ള പ്രാഥമിക പഠനങ്ങളിൽ സമ്മിശ്ര ഫലങ്ങളാണ് ലഭിക്കുന്നത്.
വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ വിശദീകരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് കരുതി വൈറ്റ്ഹൗസിന്റെ പ്രവർത്തനങ്ങൾക്ക് ഒരു തടസവുമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറ്റ്ഹൗസിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് അപ്രതീക്ഷിതമായാണ്. കാരണം, തലേദിവസം അതേ വ്യക്തിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു- ട്രംപ് പറഞ്ഞു. അത്യാവശ്യ സേവനങ്ങൾക്കുള്ള ആളുകൾ മാത്രമേ ഇപ്പോൾ വൈറ്റ്ഹൗസിൽ വന്നു പോകുന്നുള്ളുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
കോവിഡ് പരിശോധനയിൽ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് അമേരിക്കയെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ കോവിഡ് പരിശോധനകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ട്രംപ് പറഞ്ഞു. മുൻപ് 1,50,000 പേർക്കാണ് ഒരു ദിവസം പരിശോധന നടത്തിയിരുന്നതെങ്കിൽ ഇപ്പോഴത് 3,00,000 ആയി ഉയർന്നെന്ന് ട്രംപ് അവകാശപ്പെട്ടു. ഇതുവരെ ഒൻപത് മില്യണ്‍ ആളുകൾക്ക് കോവിഡ് പരിശോധന നടത്തി കഴിഞ്ഞുവെന്നും ഈ അടുത്തയാഴ്ചയോടെ അത് 10 മില്യണായി ഉയരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസിൽ ഹിന്ദു പുരോഹിതനെ അടക്കം ക്ഷണിച്ചുവരുത്തി പ്രാർഥന നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ റോസ് ഗാര്‍ഡനില്‍ കഴിഞ്ഞ ദിവസമാണ് ഹിന്ദു പുരോഹിതനടക്കം പങ്കെടുത്ത പ്രാർഥന ചടങ്ങ് നടത്തിയത്. ന്യൂജേഴ്‌സിയിലെ സ്വാമിനാരായന്‍ മന്ദിരിലെ പൂജാരിയായ ഹരീഷ് ബ്രഹ്‌മദത്തനാണ് പ്രാര്‍ത്ഥന ചൊല്ലിയത്. സംസ്‌കൃതത്തിലും പിന്നീട് ഇംഗ്ലീഷിലും ഈ പ്രാര്‍ത്ഥന ചൊല്ലി. നാഷണല്‍ ഡേ ഓഫ് പ്രയര്‍ സര്‍വീസിന്റെ ഭാഗമായിട്ടായിരുന്നു ഈ പരിപാടി. വിഡിയോ കാണാം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ നേരിടുന്നിതിന് സ്വീകരിച്ച സമീപനങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ നയങ്ങള്‍ ദുരന്തമായിരന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവരുന്നത്. ഒബാമയുടെ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് തള്ളി കളഞ്ഞു.
എത്ര നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായാലും കൊറോണയെ നേരിടുന്നത് വലിയ വെല്ലുവിളി തന്നെയായിരിക്കുമെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായ ദുരന്തമായിരുന്നുവെന്ന് ഒബാമ പറഞ്ഞു. തന്നോടൊപ്പം പ്രവര്‍ത്തിച്ച മുന്‍ ജീവനക്കാരുടെ ഒരു യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ഒബാമ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ആഗോള പ്രതിസന്ധിയുണ്ടാകുമ്പോള്‍ എന്തുകൊണ്ട് ശക്തമായ ഭരണകൂടം ഉണ്ടാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് കൊവിഡ് കാലമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ സ്റ്റാഫ് അംഗങ്ങളെ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഒബാമ യോഗം വിളിച്ചത്. ബൈഡനുവേണ്ടി കൂടുതലായി പ്രവര്‍ത്തിക്കുമെന്നും ഒബാമ പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പ് ഒരു വ്യക്തിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരായല്ല, മറിച്ച് ചില പ്രവണതകള്‍ക്കെതിരെ ആണെന്ന് അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥതയും മറ്റുള്ളവരെ ശത്രുക്കളായി കാണുകയും ചെയ്യുന്ന പ്രവണതയാണ് വര്‍ധിച്ചുവരുന്നത്. ഇതിനെതിരെയാണ് അടുത്ത തെരഞ്ഞെടുപ്പിലെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഫ്‌ളൈനിനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ചതിനെയും ഒബാമ വിമര്‍ശിച്ചു.ഒബാമയുടെ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് നിഷേധിച്ചു. ട്രംപിന്റെ ഫലപ്രദമായ നടപടികളാണ് രാജ്യത്ത് നിരവധി ജീവനുകള്‍ രക്ഷിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കെയ്‌ലെ മെക്കെയ്‌നെ പറഞ്ഞു.
അമേരിക്കയില്‍ ഇതിനകം 77000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 12 ലക്ഷത്തോളം ആളുകള്‍ രോഗ ബാധിതരാണ്. മാര്‍ച്ച് മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ പല സംസ്ഥാനങ്ങളും ഇതിനകം ഇളവു വരുത്തിയിട്ടുണ്ട്. രോഗം നിയന്ത്രണത്തിലാകുന്നതി്‌ന മുമ്പ് തന്നെ ലോക്ഡൗണില്‍ ഇളവ് വരുത്തിയത് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ഇടവരുത്തുമൊ എന്ന ആശങ്ക ആരോഗ്യ വിദഗ്ദര്‍ക്കുണ്ട്. സാമ്പത്തിക മേഖല പുനരുജ്ജീവിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
അതിനിടെ കൊറോണയെ നേരിടുന്നതിന് നേതൃത്വം നല്‍കുന്ന വൈറ്റ് ഹൗസിലെ ടാസ്‌ക് ഫോഴിസിലെ മൂന്ന് പേര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിച്ചു.
സ്വന്തം ലേഖകൻ
വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സഹായിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഹൗസിൽ ആശങ്ക പടർന്നുപിടിച്ചിരിക്കുകയാണ്. മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് വാർത്ത സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിലെ രണ്ടാമത്തെ ജീവനക്കാരിയാണ് കാറ്റി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉന്നതതല യോഗങ്ങളിൽ കാറ്റി മില്ലർ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസിലെ മുതിർന്ന നയ ഉപദേശകനായ സ്റ്റീഫൻ മില്ലറാണ് കാറ്റിയുടെ ഭർത്താവ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യക്തി സുരക്ഷാ സംഘത്തിലെ ഒരാള്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ സുരക്ഷാ ഉദ്യോഗസ്ഥനുമായി തനിക്ക് സമ്പർക്കമിക്കമില്ലെന്ന് ട്രംപ് വ്യക്തമാക്കി. മാത്രമല്ല അതിനുശേഷം എല്ലാ ദിവസവും താൻ പരിശോധന നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
വൈസ് പ്രസിഡന്റിന്റെ സഹായിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രോഗം പടരാതിരിക്കാൻ കനത്ത ജാഗ്രതയാണ് വൈറ്റ് ഹൗസ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന്‍റെയും പെൻസിന്‍റെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. അമേരിക്കയിലെ മരണസംഖ്യ ഇപ്പോൾ 76, 000 കടന്നിരിക്കുകയാണ്. എന്നാൽ വൈറ്റ് ഹൗസിൽ സാഹചര്യം മോശമായിട്ടും ട്രംപും മൈക്ക് പെൻസും മാസ്ക് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാൻ വിസമ്മതിക്കുകയാണ്.
അമേരിക്കയെ കൂടുതല്‍ ആശങ്കയിലാക്കി പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് 19. വൈറ്റ് ഹൗസിലെ ഉന്നത സുരക്ഷാവിഭാഗത്തില്‍ അംഗമായ യുഎസ് നേവി ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.
പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും കുടുംബവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഒരാളാണ് രോഗ ബാധിതന്‍. ട്രംപിന്‍റെ ഭക്ഷണകാര്യങ്ങളുടെ ചുമതലയ്ക്ക് പുറമെ അദേഹത്തിന്‍റെ യാത്രകളില്‍ നാട്ടിലും വിദേശത്തും പരിചാരക സംഘം അനുഗമിക്കാറുണ്ട്. പരിചാരകര്‍ക്ക് ഉള്‍പ്പടെ സാമൂഹിക അകലം വൈറ്റ് ഹൗസ് കര്‍ശനമായി ഏര്‍പ്പെടുത്തിയിട്ടില്ല. വൈറ്റ് ഹൗസില്‍ ചുരുക്കം പേര്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നത് എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കൊവിഡ് അമേരിക്കയില്‍ നാശം വിതയ്‌ക്കുന്നത് തുടരുകയാണ്. രോഗം ബാധിച്ച് മരിച്ചവര്‍ 75,558 ആയി. ഇന്ന് 759 പേര്‍ മരിച്ചതായാണ് ഇന്ത്യന്‍ സമയം രാത്രി 11 മണിവരെ വേള്‍ഡോ മീറ്റര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 1,271,059 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇന്ന് 7,967 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാളിതുവരെ 213,562 പേരാണ് രോഗമുക്തി നേടിയത് എന്നും വേള്‍ഡോ മീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്താകമാനം 3,870,958 പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 267,771 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1,326,893 പേര്‍ രോഗമുക്തി നേടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളികളുടെ ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ് കറിവേപ്പില. ഈ കറിവേപ്പില തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറികളിൽ ഒന്നാണെന്ന് നമ്മളിൽ എത്രപേർക്കറിയാം. കാരണം യുകെ പോലുള്ള രാജ്യങ്ങളിൽ 5 ഗ്രാമിൽ താഴെയുള്ള കറിവേപ്പില പായ്ക്കറ്റിന് 100 രൂപയിൽ കൂടുതൽ കൊടുക്കണം.
കറിവേപ്പിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മലയാളിക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. പക്ഷേ കേരളത്തിൽ തന്നെ വിഷാംശമില്ലാത്ത കറിവേപ്പില കിട്ടാൻ പ്രയാസമാണ്. അപ്പോൾ പിന്നെ പ്രവാസികളുടെ കാര്യം പറയാനുണ്ടോ? പ്രവാസികൾ കുടിയേറിയിരിക്കുന്ന യുകെ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും കറിവേപ്പ് കിട്ടാക്കനിയാണ്. ഇനി ഏതുവിധേനയും കറിവേപ്പ് നട്ടുവളർത്താം എന്ന് വിചാരിച്ചാൽ തന്നെ നേരിടുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നല്ല കറിവേപ്പിൻ തൈ കിട്ടാനില്ല എന്നത് തന്നെ.
പലരും തൈകൾ കേരളത്തിൽ നിന്ന് കൊണ്ടുവരികയാണ്. മണ്ണും, വെള്ളവും ഇല്ലാതെ ലഗേജിനൊപ്പം കൊണ്ടുവരുന്ന കറിവേപ്പിൻ തൈകൾ നടാൻ എടുക്കുമ്പോൾ വാടി ഉപയോഗശൂന്യമാകുമെന്നതാണ് പല പ്രവാസി മലയാളികളുടെയും അനുഭവസാക്ഷ്യം. നടാൻ പാകത്തിൽ നല്ല കറിവേപ്പിൻ തൈകൾ എങ്ങനെ കേരളത്തിൽ നിന്ന് കൊണ്ടുവരാം. ഇതിന് ഒരു പരിഹാരമാർഗം കിട്ടിയാൽ ലോകത്തെവിടെയും നമ്മുടെ കേരളത്തിലെ പോലെ തന്നെ ഒരു കുടുംബത്തിനുവേണ്ട കറിവേപ്പ് നട്ടുവളർത്താം.
പല പ്രവാസി മലയാളികളും പരീക്ഷിച്ച് വിജയിച്ച ഈ മാർഗ്ഗം നമ്മൾക്കും ഒന്ന് പരീക്ഷിച്ചു നോക്കാം. കൊണ്ടുപോകാനുള്ള തൈകളുടെ എണ്ണത്തിനനുസരിച്ച് 2 ലിറ്റർ ശീതളപാനീയ കുപ്പികൾ ശേഖരിക്കുക. ഇതിന് ഏകദേശം മധ്യത്തിലായി നടുവെ മുറിക്കുക എന്നുള്ളതാണ് അടുത്തഘട്ടം. ഇനി കറിവേപ്പിൻ തൈകൾ പ്ലാസ്റ്റിക് കവർ മാറ്റി ശ്രദ്ധാപൂർവ്വം മുറിച്ചുമാറ്റിയ കുപ്പിയിലേയ്ക്ക് മണ്ണിനൊപ്പം ഇറക്കിവയ്ക്കുക. ഇതിനു ശേഷം കുപ്പിയുടെ അടുത്ത പകുതി കൊണ്ട് അടച്ച് ടേപ്പ് വച്ച് ഒട്ടിച്ച് ലഗേജുകളുടെ ഒപ്പം പായ്ക്ക് ചെയ്യാം. ഒരു ക്ഷതവും ഏൽക്കാതെ എത്ര ദൂരം വേണമെങ്കിലും കറിവേപ്പിൻ തൈകൾ കൊണ്ടുപോകാം എന്നുള്ളതാണ് ഇതിന്റെ പ്രയോജനം. കൊറോണയുടെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ് അടുത്ത പ്രാവശ്യം നാട്ടിൽ പോയി വരുമ്പോൾ നമ്മൾക്കും കൊണ്ടുവരാം ആരോഗ്യമുള്ള കറിവേപ്പിൻ തൈകൾ. ഇനിയും നമ്മൾക്കും നട്ടുവളർത്താം നാടെവിടാണെങ്കിലും കറികളിൽ സുലഭമായി ചേർക്കാൻ കറിവേപ്പ്.
കൊറോണ വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തി ഇസ്രയേല്‍. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്.കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് കണ്ടെത്തലിനെ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് വിശേഷിപ്പിച്ചത്.
ഐഐബിആര്‍ വികസിപ്പിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ബെന്നറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലാബ് സന്ദര്‍ശിച്ചതിന് ശേഷമാണ് ബെന്നറ്റിന്റെ പ്രസ്താവന.
ഇസ്രായേലിലെ കൊറോണ വൈറസ് ചികിത്സയും വാക്സിനും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചാണ്. കൊവിഡ് മുക്തരായവരില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ നടക്കുന്നുണ്ട്.
ഐഐബിആറില്‍ വേര്‍തിരിച്ച ആന്റിബോഡി മോണോക്ലോണല്‍ (monoclonal neutralising antibody) ആണ്. രോഗമുക്തി നേടിയ ഒരു കോശത്തില്‍ നിന്നാണ് അത് വേര്‍തിരിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ ചികിത്സാ രംഗത്ത് ഇതിന് കൂടുതല്‍ മൂല്യമുണ്ട്.
പോളിക്ലോണല്‍ (polyclonal) ആയ ആന്റിബോഡികള്‍ വികസിപ്പിച്ചുള്ള ചികിത്സകളാണ് മറ്റിടങ്ങില്‍ നടക്കുന്നത്. വ്യത്യസ്ത വംശപരമ്പരയിലെ രണ്ടോ അതിലധികമോ കോശങ്ങളില്‍ നിന്നാണ് പോളിക്ലോണല്‍ ആയ ആന്റിബോഡികള്‍ വേര്‍തിരിക്കുന്നത്.
അതേസമയം, മരുന്നു കണ്ടെത്തി കഴിഞ്ഞുവെന്നും ഇനി പേറ്റന്റ് നേടി വലിയ തോതില്‍ ഉത്പാദനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക് ഡൗണ്‍ അവസാനിച്ചു. ഇറ്റലിയില്‍ ഏര്‍പ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിച്ചതോടെയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയ ലോക്ഡൗണിന് അവസാനമായത്.
മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ മൂന്ന് വരെയായിരുന്നു അത്. എന്നാല്‍ പിന്നീട് ഇത് ഏപ്രില്‍ 13 വരെ നീട്ടുകയായിരുന്നു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനം പ്രതി വര്‍ധനവ് ഉണ്ടാകുന്നതിനാല്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയത്.
അതേസമയം, വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഫാക്ടറികളും നിര്‍മാണ മേഖലകളും തുറന്നുപ്രവര്‍ത്തിക്കും. റസ്റ്ററന്റുകള്‍ തുറക്കുമെങ്കിലും ഭക്ഷണം അവിടെയിരുന്നു കഴിക്കാന്‍ അനുവാദമില്ല. ബാറുകളും ഐസ്‌ക്രീം പാര്‍ലറുകളും അടഞ്ഞുകിടക്കും. പൊതുഗതാഗതം ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. മാസ്‌ക് ധരിക്കാതെ ജനങ്ങള്‍ പൊതുയിടങ്ങളില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.വിഡ് ബാധിച്ച് ഇറ്റലിയില്‍ 28,884 പേരാണ് മരിച്ചത്. 2,10,717 പേര്‍ രോഗബാധിതരാണ്. 81,654 പേര്‍ രോഗമുക്തരായി.
കോവിഡ് ബാധിച്ച് അമേരിക്കയിലും യുഎഇയിലുമായി ആറു മലയാളികള്‍ കൂടി മരിച്ചു. അമേരിക്കയില്‍ എട്ടുവയസുകാരനും വൈദികനുമുള്‍പെടെ മൂന്നുപേരാണ് മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് എം.പണിക്കറും മാര്‍ത്തോമ്മ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി എം.ജോണും ഫിലാഡല്‍ഫിയയിലാണ് മരിച്ചത്. പാല സ്വദേശി സുനീഷിന്റെ മകന്‍ അദ്വൈത് ന്യൂയോര്‍ക്കില്‍ മരിച്ചു. നഴ്സുമാരായ മാതാപിതാക്കള്‍ക്ക് പിന്നാലെയാണ് അദ്വൈതിന് കോവിഡ് ബാധിച്ചത്. ഫിലാഡല്‍ഫിയയില്‍ പണിക്കര്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ഉടമയാണ് ഗീവര്‍ഗീസ് എം.പണിക്കര്‍.
മലപ്പുറം തിരൂർ സ്വദേശി അഷ്റഫ് അബുദബിയിലാണ് മരിച്ചത്. അൻപത്തൊന്നു വയസായിരുന്നു. ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. പത്തനംതിട്ട നെല്ലിക്കൽ സ്വദേശി റോഷനും അബുദബിയിലാണ് മരിച്ചത്. നാൽപ്പത്തെട്ടു വയസായിരുന്നു. കോതമംഗലം ആയക്കാട് സ്വദേശി നിസാറാണ് അജ്മാനിൽ മരിച്ചത്. മുപ്പത്തേഴു വയസായിരുന്നു. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മുപ്പത്തിരണ്ടായി. ആറു ഗൾഫ് രാജ്യങ്ങളിലുമായി നാൽപ്പത്തിനാലു മലയാളികളാണ് ഇതുവരെ മരിച്ചത്.