യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ രണ്ടാം വരവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ മാത്രം നാല്‍പ്പതിനായിരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 298 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാന്‍സിന് പുറമെ റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അതേസമയം കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ അടുത്ത ഏതാനും മാസങ്ങള്‍ നിര്‍ണായകമാണെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാമനം ഗബ്രിയേസസ് വ്യക്തമാക്കിയത്. കൊവിഡിനെതിരായ ഫ്രാന്‍സിന്റെ പോരാട്ടം അടുത്ത വേനല്‍ക്കാലം വരെ തുടര്‍ന്നേക്കാമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചത്.
അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസ നേർന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസും. തിന്മയുടെ മേല്‍ നന്മ വിജയിക്കട്ടെയെന്നും എല്ലാവര്ക്കും നല്ല അവസരങ്ങൾ ലഭിക്കട്ടെയെന്നും ബൈഡൻ പറഞ്ഞു.
നവരാത്രി ആഘോഷിക്കുന്ന എല്ലാ ഹിന്ദു സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സന്തോഷപ്രദമായ ആശംസകൾ നേരുന്നുവെന്ന് കമല ഹാരിസ് പറഞ്ഞു. കൂടുതൽ സമഗ്രവും നീതിപൂർവകവുമായ അമേരിക്ക കെട്ടിപ്പടുക്കുന്നതിനും ഈ അവസരം നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെയെന്നും അവർ ആശംസിച്ചു.
രണ്ട് വർഷമായി നിർബന്ധിത പീഡനം. 34–കാരിയായ അമ്മയെ അറസ്റ്റ് ചെയ്ത് ടെക്സാസ് പൊലീസ്. 2018 മുതൽ ഇവർ സ്വന്തം മകനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 12–കാരനാണ് പീഡനം ഏൽക്കേണ്ടി വന്നത്. സംഭവത്തിൽ ബ്രിട്ട്നി റൗലു എന്ന സത്രീയാണ് അറസ്റ്റിലായത്. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ആറാം ഗ്രേഡിൽ പഠിക്കുന്ന മകനെയാണ് ഇവർ ഉപദ്രവിച്ചിരുന്നത്. സ്വയം വിവസ്ത്രയാകുകയും മകനെ നിർബന്ധിച്ച് വസ്ത്രമഴിപ്പിച്ചുമാണ് ഇവർ പീഡനം നടത്തിയിരുന്നതെന്നാണ് മകൻ പൊലീസിനോട് പറഞ്ഞത്. പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീതും ചെയ്തു.
രണ്ടു വർഷങ്ങൾക്ക് ശേഷം വിശ്വസിക്കാൻ പറ്റുന്ന ഒരാളോട് കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞു. അയാൾ കുട്ടിയെ പോലീസിന്റെ മുന്നിൽ കൊണ്ടുവരികയായിരുന്നു.
അഭിഭാഷകന്റെ മുന്നിലും കുട്ടി കാര്യങ്ങൾ വിശദീകരിച്ചു. ഇതിന് ശേഷം റൂലുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടക്കത്തിൽ ഇവർ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഒടുവിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് സമ്മതിച്ചു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജയിലിൽ അടച്ചു.
കോവിഡിനെ തടയാൻ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ഭരണഘടന വിരുദ്ധമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പ്രസിഡെൻറന്ന നിലയിൽ ഇനിയും ബേസ്മെൻറിൽ അടച്ചിരിക്കാനില്ല. പ്രതിസന്ധികൾക്കിടയിലും തനിക്ക് ജനങ്ങളുമായി സംവദിക്കണമെന്ന് ട്രംപ് പറഞ്ഞു. വിവിധ ഗവർണമാർ ലോക്ഡൗണുകൾ ഏർപ്പെടുത്തിയിരിക്കുന്നത് രാഷ്ട്രീയപ്രേരിതമായാണ്. ഇനിയും ലോക്ഡൗണുകൾ തുടരാനാവില്ലെന്നതാണ് യാഥാർഥ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എൻ.ബി.സി ന്യൂസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ട്രംപിെൻറ പരാമർശം. പ്രസിഡെൻറന്ന നിലയിൽ ഇനിയും ബേസ്മെൻറിൽ അടച്ചിരിക്കാനോ വൈറ്റ് ഹൗസിലെ മനോഹരമായ മുറികളിൽ കഴിയാനോ തനിക്കാവില്ല. പ്രതിസന്ധിക്കിടയിലും രാജ്യത്തെ ജനങ്ങളുമായി തനിക്ക് സംവദിക്കണമെന്ന് ട്രംപ് പറഞ്ഞു.
മാസ്ക് ഉപയോഗിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിരവധി ആളുകൾക്ക് കോവിഡ് വരുന്നുണ്ട്. ചൈന നമുക്ക് തന്നതാണ് ഈ രോഗബാധ. ഇതിൽ ആരെയും കുറ്റപ്പെടുത്താനില്ല. ഈ രോഗത്തെ അമേരിക്കയിൽ നിന്നും ലോകത്ത് നിന്നും തുടച്ചു നീക്കാൻ എല്ലാവരും കഠിനമായി പരിശ്രമിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി.
യുറോപ്പിൽ കോവിഡ് പടരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അവർ നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചത് എന്നാൽ ഇപ്പോൾ പല യുറോപ്യൻ രാജ്യങ്ങളിലും കോവിഡ് പടർന്നു പിടിക്കുകയാണെന്നായിരുന്നു ട്രംപിെൻറ മറുപടി.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തില്‍ തിളങ്ങി ടെക്‌സാസിലെ 17കാരി മാസി കര്‍. ഏറ്റവും നീളം കൂടിയ കാലുകള്‍ക്കാണ് മാസി റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹയായത്. 53.2555 ഇഞ്ച് നീളമാണ് മാസിയുടെ കാലിന്.

രണ്ടു വര്‍ഷം മുമ്പ് വരെ എന്റെ കാലുകളുടെ അസാധാരണ വലിപ്പത്തെക്കുറിച്ച് ഞാന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് ഇതിനെക്കുറിച്ച് മനസിലാക്കുന്നതും വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം ലഭിക്കുമോ എന്നും പരിശോധിച്ചത്. ഇപ്പോള്‍ ഞാന്‍ എന്റെ കാലുകളെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും മാസി കൂട്ടിച്ചേര്‍ത്തു. ടെക്സാസിലെ സിഡാര്‍ പാര്‍ക്കില്‍നിന്നുള്ള മാസിയുടെ പിതാവിന് 6.5 അടി ഉയരവും സഹോദരന് 6.4 അടി ഉയരവും ഉണ്ട്.
കുളിമുറിയുടെ ജനാലയിലൂടെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ ഇന്ത്യൻ വംശജയായ സബീത ദുഖ്റം എന്ന 23 കാരിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്.
ന്യൂയോർക്കിലെ ക്വീൻസിൽ താമസിക്കുന്ന സബീത കുളിക്കുേമ്പാഴാണ് ആൺകുട്ടിക്ക് ജന്മം നൽകിയത്. ഇതോെട കുളിമുറിയുടെ ജനാല വഴി കുട്ടിയെ പുറത്തേക്ക് എറിഞ്ഞു.
കുട്ടിയുടെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിനെ അറിയിച്ച് ആശുപത്രിയിലെത്തിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
യുകെ ഉൾപ്പെടെ നിരവധി വികസിത രാജ്യങ്ങളിലേക്കാണ് മലയാളി നഴ്സുമാർ കുടിയേറിയിരിക്കുന്നത്. ലോകമെങ്ങും നഴ്സിങ് മേഖലയിലുള്ള വമ്പിച്ച സാധ്യതകൾ തന്നെയാണ് ഈ കുടിയേറ്റത്തിന് പിന്നിൽ. എന്നാൽ മലയാളി നഴ്സുമാരെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ള ഒരു പോരായ്മ അവർ കരിയർ രംഗത്തെ ഉയർച്ചകൾ തേടി പോകാറില്ല എന്നുള്ളതാണ്.
യുകെ പോലുള്ള രാജ്യങ്ങളിൽ മലയാളി നഴ്സുമാർ ബാൻഡ് ഫൈവ് വിൽ ജോലി ആരംഭിക്കുകയും, വിരമിക്കുകയും ചെയ്യുന്നത് ഒരേ ഗ്രേഡിൽ തന്നെയാണെന്നത് വലിയ പോരായ്മ തന്നെയാണ്. ഇത്തരത്തിലുള്ളവർക്ക് പ്രചോദനമാണ് അമേരിക്കയിൽനിന്നുള്ള ജെയ്ൻസ് ആൻഡ്രേഡിന്റെ കഥ.
താൻ തൂപ്പുകാരി ആയി ജോലി ആരംഭിച്ച ഹോസ്പിറ്റലിൽ തന്നെ നേഴ്സിംഗ് പ്രാക്ടീഷണർ ആയിട്ടാണ് പത്തുവർഷംകൊണ്ട് ജെയ്ൻസ് എത്തിച്ചേർന്നത്. നഴ്സിംഗ് പ്രാക്ടീഷണർക്ക് രോഗികൾക്ക് പ്രിസ്ക്രിപ്ഷൻ വരെ നൽകാൻ ആയിട്ട് സാധിക്കും. ഡോക്ടർമാർക്ക് അടുത്തു തന്നെയുള്ള ശമ്പള സ്കെയിലിലാണ് നഴ്സിംഗ് പ്രാക്ടീഷണറും ജോലി ചെയ്യുന്നത്.ന്യൂയോർക്കിലെ ബഫാലോ സ്വദേശിയാണ് ജെയ്ൻസ്. നിശ്ചയദാർഡ്യവും കഴിവുകളിൽ വിശ്വാസവുമുണ്ടെങ്കിൽ ലോകത്ത് ഒന്നും അസാധ്യമല്ലെന്ന് ജെയ്ൻസ് പറയുന്നു.
ഫാസ്റ്റ്ഫുഡ് ഭക്ഷണശാലയിൽ ജോലി ചെയ്യുന്നതിനിടെയാണ് 2010 ൽ ജെയ്ൻസിനെ തേടി ജീവിതം മാറ്റി മറിച്ച ആ വിളി എത്തുന്നത്. അഭിമുഖം വിജയകരമായി പൂർത്തിയാക്കിയ ജെയ്ൻസ് മസാറ്റ്ച്യൂസെറ്റ്സിലെ ബേ സ്റ്റേറ്റ് മെഡിക്കൽ സെന്ററിൽ കസ്റ്റോഡിയൽ സ്റ്റാഫായി ചേർന്നു. സ്വന്തം ജോലി ചെയ്യുന്നതിനൊപ്പം ജെയ്ന്‍സ് നഴ്സുമാരെയും അവർ രോഗികളെ പരിചരിക്കുന്ന രീതിയും ശ്രദ്ധിച്ചു. നഴ്സാവുകയെന്ന ആഗ്രഹം ജെയ്ൻസിന്റെ ഉള്ളിൽ വളർന്നു. തുടർന്ന് അതേ ആശുപത്രിയിലെ നഴ്സിങ് സ്കൂളിൽ പഠിക്കാൻ ചേർന്നു. ഇന്ന് ആശുപത്രിയിൽ ട്രോമാ സർജറി വിഭാഗത്തിൽ നഴ്സാണ് ജെയ്ൻസ്.
പത്തുവർഷത്തെ കഠിനാധ്വാനമാണിതെന്ന് പറഞ്ഞ് ആദ്യ ജോലിയുടെ ഐഡി കാർഡ് മുതൽ നഴ്സിന്റെ കാർഡ് വരെ വച്ച ചിത്രം ജെയ്ൻസ് പങ്കുവച്ചു. പ്രചോദനം പകരുന്ന ജീവിതമാണ് ജെയ്ൻസിന്റേതെന്ന് സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നു. കോവിഡ് കാലത്ത് പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് മടുത്തിരിക്കുമ്പോൾ മുന്നോട്ട് പോകാനുള്ള ഊർജം പകരുന്നതാണ് ജെയ്ൻസിന്റെ ജീവിതമെന്ന് സമൂഹ മാധ്യമങ്ങൾ വാഴ്ത്തുന്നു.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ ദൈവത്തിന് മാത്രമേ തങ്ങളെ രക്ഷിക്കാനാകൂ എന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായ്യ. അങ്ങനെ സംഭവിച്ചാൽ അത് പലസ്തീൻ ജനതയെ സംബന്ധിച്ചും ലോകത്തിനാകെയും ദുരന്തമായിരിക്കും – പലസ്തീൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ട്രംപ് ഗവൺമെന്റിന്റെ കഴിഞ്ഞ നാല് വർഷക്കാലം പാലസ്തീന് വലിയ ദോഷമുണ്ടായതായി അദ്ദേഹം യൂറോപ്യൻ എംപിമാരുമായി സംസാരിക്കവേ പറഞ്ഞു.
അതേസമയം ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനെതിരെ രൂക്ഷവിമർശനവുമായി ട്രംപ് വീണ്ടും രംഗത്തെത്തി. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നിയന്ത്രണം സോഷ്യലിസ്റ്റുകളുടേയും മാർക്സിസ്റ്റുകളുടേയും ഇടതുപക്ഷ തീവ്രവാദികളുടേയും കയ്യിലേൽപ്പിക്കാൻ ജോ ബൈഡൻ ധാരണയിലെത്തിയതായി ട്രംപ് ആരോപിച്ചു. കോവിഡ് പോസിറ്റീവ് ആയിരുന്ന ട്രംപ് 9 ദിവസത്തിന് ശേഷം ആശുപത്രി വിട്ടതും രോഗമുക്തനായതായി സ്വയം പ്രഖ്യാപിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ ട്രംപിന് കോവിഡ് നെഗറ്റീവ് ആയതായി വൈറ്റ് ഹൗസ് ചീഫ് ഫിസീഷ്യൻ ഡോ.സീൻ പി കോൺലി അറിയിക്കുകയും ചെയ്തു. അതേസമയം പരിശോധനയുടെ വിശദാംശങ്ങൾ നൽകിയില്ല. ട്രംപ് ഫ്ളോറിഡയിലെ റാലിയിലൂടെ പ്രചാരണരംഗത്തേയ്ക്ക് തിരിച്ചുവന്നിട്ടുണ്ട്.
കൈയിൽ കിട്ടിയ തോക്കിൽ നിന്ന് അബദ്ധത്തിൽ തലക്ക് വെടിയേറ്റു കുട്ടി മരിച്ചു. ജയിംസ് കെന്നത്ത് എന്ന മൂന്നു വയസ്സുകാരനാണു ദാരുണമായി മരിച്ചത്. വാഷിങ്ടൻ കൗണ്ടി ഷെറിഫ് ഓഫിസാണ് ഇതു സംബന്ധിച്ചു വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്.
ഒക്ടോബർ 9 വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ടേബിളിന്റെ ഡ്രോയറിൽ നിന്നും ലഭിച്ച തോക്കെടുത്തു മൂന്നു വയസ്സുകാരൻ തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ വീട്ടുകാർ 911 വിളിച്ചു. പൊലീസ് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.
മാതാപിതാക്കളിൽ നിന്ന് ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള ഫോൺ കോളുകൾ ലഭിക്കുമ്പോൾ എത്രയും വേഗം സംഭവ സ്ഥലത്ത് എത്തിച്ചേർന്നാലും ജീവൻ രക്ഷിക്കുക എന്നത് അസാധ്യമാണെന്നാണ് വാഷിങ്ടൻ കൗണ്ടി ഡെപ്യൂട്ടി ഷാനൻ വൈൽഡ് പറയുന്നത്.
അമേരിക്കൻ അക്കാദമി ഓഫ് പിഡിയാട്രിക്സ് പറയുന്നത് അമേരിക്കയിലെ മൂന്നിലൊരു ഭാഗം വീടുകളിൽ തോക്കുകൾ ഉണ്ടെന്നും പലപ്പോഴും അവ ഭദ്രമായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്താറുണ്ടെന്നുമാണ്.
2019 ൽ 241 ഷൂട്ടിംഗുകളാണ് കുട്ടികളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 100 കുട്ടികൾ മരിക്കുകയും 150 കുട്ടികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. തോക്കെടുത്തു കുട്ടികൾ കളിക്കുന്നതു മാതാപിതാക്കൾ നിരുത്സാഹപ്പെടുത്തണമെന്നാണ് അധികൃതരുടെ അഭ്യർഥന.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതുമുതൽ ഇയാൾ അസ്വസ്ഥനായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
തെലങ്കാന സ്വദേശിയായ 38കാരൻ ബുസാ കൃഷ്ണ ട്രംപിന്റെ വലിയ ആരാധകനാണ്. ഇതോടെ ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ നാട്ടുകാർ വിളിച്ചിരുന്നത്.ആരാധന കടുത്തതോടെ വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാൾ ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്. നാലു വർഷം മുൻപ് ബുസയുടെ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെയും ഭക്തിയുടേയും തുടക്കം.
പിന്നീട് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും അങ്ങനെ എല്ലായിടത്തും ട്രംപ് നിറഞ്ഞു. പക്ഷേ തന്റെ ആരാധനാമൂർത്തിയെ ഒരിക്കൽ പോലും നേരിൽ കാണാൻ കഴിയാതെയാണ് ട്രംപ് കൃഷ്ണ വിടവാങ്ങുന്നത്. തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും അധികാരത്തിൽ വരുെമന്നും കൃഷ്ണ പറയുമായിരുന്നു.