ഇന്ത്യൻ–അമേരിക്കൻ ഡോക്ടറെ 160ലേറെ തവണ കത്തിയുപയോഗിച്ച് കുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തെലങ്കാന സ്വദേശിയായ ഡോ. അച്യുത് റെഡ്ഡി (57)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 25കാരനായ ഉമർ ദത്ത് ആണ് കൃത്യം നടത്തിയത്. 2017 സെപ്റ്റംബർ 13ന് ഡോക്ടറുടെ ഓഫീസിനു സമീപമായിരുന്നു സംഭവം.
സൈക്യാട്രി ഡോക്ടറുടെ ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു ഉമർ ദത്ത്. പ്രതി കുറ്റക്കാരനാണെന്ന് നവംബർ 10ന് കണ്ടെത്തിയ കോടതി പിന്നീടാണ് ശിക്ഷ വിധിച്ചത്. 25 വർഷത്തിനുശേഷം പ്രതിക്ക് പരോളിന് അപേക്ഷിക്കാമെന്ന് ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. മാനസിക നിലയിൽ തകരാറുള്ള പ്രതിയെ കറക്ഷനൽ മെന്റൽ ഹെൽത്ത് ഫെസിലിറ്റിയിലേക്കാണ് കോടതി അയച്ചത്.
വിചിത എഡ്ജ്മൂറിലുള്ള ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ പ്രതി, ഡോക്ടറുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇവിടെ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ പ്രതി പിന്തുടർന്ന് കുത്തുകയായിരുന്നു. താഴെ വീണ ഡോക്ടറുടെ ശരീരത്തിലൂടെ വാഹനം ഓടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് രേഖകളിൽ പറയുന്നത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ശ്രമിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥനാണ് തിരിച്ചറിഞ്ഞത്. ശരീരത്തിൽ രക്തപ്പാടുകളുമായി പാർക്കിങ് ഏരിയയിൽ കാറിലിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
‘ഉമർ ദത്ത് എന്ന പ്രതി എനിക്ക് സമ്മാനിച്ചത് ജീവപര്യന്തം ദുഃഖവും ഭയവുമാണ്. കഴിഞ്ഞ നാലു വർഷമായി ഉറങ്ങാൻ പോലും സാധിക്കുന്നില്ല. എന്റെ മൂന്നു മക്കൾക്ക് പിതാവില്ലാതായി. ഞാൻ അവന് ഒരിക്കലും മാപ്പ് നൽകില്ല. എനിക്ക് ഒരിക്കലും ഒന്നും മറക്കാൻ സാധിക്കില്ല’–കോടതിയിൽ ഡോ. അച്യുത് റെഡ്ഡിയുടെ ഭാര്യയും ഡോക്ടറുമായ ബീന റെഡ്‍ഡി പറഞ്ഞു.
മാനസീകാസ്വാഥ്യം മറ്റൊരാളെ കൊല്ലുന്നതിലേക്ക് നയിക്കുന്നതിനുള്ള കാരണമല്ലെന്നും ഡോ. ബീന പറഞ്ഞു. പ്രതിയുടെ മാതാപിതാക്കൾ മകൻ ചെയ്ത തെറ്റിന് ഡോ. ബീനയോടും കുടുംബത്തോടും മാപ്പപേക്ഷിച്ചു.
കാനഡയിലെ മഞ്ഞുവീഴ്ചയുള്ള വഴിയിലൂടെ 60 ടണ്‍ ലോഡുമായി ട്രക്ക് ഓടിച്ച് ഞെട്ടിക്കുകയാണ് മലയാളികളുടെ സിങ്കപ്പെണ്ണായ 24കാരി സൗമ്യ സജി. ട്രക്ക് ഡ്രൈവര്‍മാരെ പോലും അമ്പരപ്പിക്കുകയാണ് സൗമ്യയുടെ ചങ്കുറപ്പും ആത്മവിശ്വാസവും. ട്രക്ക് ട്രെയിലറിന്റെ നീളം 52 അടിയും ട്രാക്ടറിന്റെ നീളം 15 അടിയും. 22 ടയറുകളുള്ള ഈ ഭീമന്‍ വാഹനത്തിന്റെ വളയം പിടിക്കുന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഇതെല്ലാം നിസാരമെന്ന് പ്രഖ്യാപിച്ചാണ് സൗമ്യയുടെ ഡ്രൈവിങ്.
2019 ഓഗസ്റ്റിലാണ് ന്യൂട്രിഷന്‍ ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെന്റ് പഠിക്കാന്‍ സൗമ്യ കാനഡയിലെത്തുന്നത്. പഠനകാലത്ത് താമസിച്ചിരുന്ന കേംബ്രിജില്‍ നിന്നുള്ള ബസില്‍ ഡ്രൈവര്‍ സീറ്റിനടുത്തിരുന്ന് ഡ്രൈവര്‍മാരോട് സംസാരിക്കുന്നതിനിടെയാണ് കാനഡയില്‍ സ്ത്രീകള്‍ വലിയ വാഹനങ്ങളോടിക്കുന്നതിനെ കുറിച്ച് അറിഞ്ഞത്. ശേഷം, കാനഡയിലെ മലയാളിക്കൂട്ടായ്മയില്‍ നിന്ന് ട്രക്ക് ഡ്രൈവിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. പിന്നീട്, ട്രക്ക് ഓടിക്കാനും സൗമ്യ ഇറങ്ങിതിരിക്കുകയായിരുന്നു.
കാനഡയില്‍ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി പെണ്‍കുട്ടിയാണ് സൗമ്യ. കിഴക്കമ്പലം മണ്ണാലില്‍ എം.പി. സജിമോന്റെയും മിനിയുടെയും ഏകമകളാണ് സൗമ്യ. ബി.പി.സി.എല്‍. കാന്റീന്‍ ജീവനക്കാരനായ സജിമോന്‍ ബുദ്ധിമുട്ടിയാണ് മകളെ കാനഡയ്ക്ക് പഠിക്കാന്‍ അയച്ചത്. പഠനച്ചെലവിനൊപ്പം ട്രക്ക് ഡ്രൈവിങ് പഠിക്കാനുള്ള ചെലവും സൗമ്യയ്ക്ക് താങ്ങാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, കാനഡ മലയാളിക്കൂട്ടായ്മയും സുഹൃത്തുകളും സഹായവും പിന്തുണയും നല്‍കി കൂടെ നിന്നു.
ട്രക്കിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോഴും പലരും പിന്തിരിപ്പിച്ചു. ‘ഈ പെണ്‍കുട്ടി ഓവര്‍സ്മാര്‍ട്ടാണ്’ എന്നുവരെ പലരും പറഞ്ഞു. എന്നാല്‍, അതൊന്നും താന്‍ മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു പഠിത്തം.
രണ്ടുമാസത്തെ ട്രക്ക് ഡ്രൈവിങ് കോഴ്സിന് മാത്രം അഞ്ചു ലക്ഷത്തോളം രൂപ ചെലവുവരും. സ്വന്തമായി കാറുപോലുമില്ലാതിരുന്ന സൗമ്യ, പഠനത്തിന്റേയും പാര്‍ട്ട് ടൈം ജോലിയുടെയും ഇടയിലാണ് ട്രക്ക് ഡ്രൈവിങ് പഠിച്ചത്. പുരുഷന്മാര്‍ക്കുമാത്രം നല്‍കുന്ന ലോങ് ട്രിപ്പുകളും ഇപ്പോള്‍ സൗമ്യക്ക് കമ്പനി നല്‍കുന്നുണ്ട്.
ഹൂസ്റ്റൺ ആസ്ട്രോ വേൾഡ് സംഗീതോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി ബാർട്ടി ഷഹാനി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി.അപകടം സംഭവിച്ച ദിവസം മുതൽ വെന്റിലേറ്ററിലായിരുന്ന ബാർട്ടിയുടെ മസ്തിഷ്ക്കം പൂർണ്ണമായും പ്രവർത്തന രഹിതമായിരുന്നുവെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
എങ്കിലും പ്രതീക്ഷ കൈവിടാതെ വെന്റിലേറ്ററുടെ സഹായത്തോടെ ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന കുടുംബാംഗങ്ങളെ കണ്ണീരിലാഴ്ത്തി ഭാർട്ടി ജീവിതത്തോടു വിട പറയുകയായിരുന്നു. ഫാമിലി അറ്റോർണി ജെയിംസ് ലസ്സിറ്ററാണ് ഷഹാനിയുടെ മരണം നവംബർ 11 ന് ഔദ്യോഗികമായി അറിയിച്ചത്.
ഭാർട്ടി സമൂഹത്തിലും കോളജിലും ഒരു ഷൈനിങ് സ്റ്റാറായിരുന്നുവെന്നാണ് അറ്റോർണി വിശേഷിപ്പിച്ചത്.ടെക്സസ് എ ആന്റ് എം അവസാന വർഷ വിദ്യാർത്ഥിയായിരുന്ന ഭാർട്ടി പഠനം പൂർത്തിയാക്കി പിതാവിന്റെ ബിസിനസ്സിൽ പങ്കു ചേരാനായിരുന്നു പരിപാടി.
മകളുടെ മരണം അറിഞ്ഞതോടെ വാവിട്ട് നിലവിളിച്ച മാതാവ് കരിഷ്മ ഷഹാനിയെ സ്വാന്തനമേകി ഭർത്താവ് സണ്ണി ഷഹാനി കൂടെയുണ്ടായിരുന്നു. ഭാർട്ടിയുടെ സംസ്ക്കാര ചടങ്ങുകൾക്കും ചികിത്സക്കുമായി തുടങ്ങിയ ഗോ ഫണ്ട്മിയിലൂടെ 60,000 ഡോളർ ഇതിനകം പലരും നൽകി കഴിഞ്ഞു. 750000 ഡോളറാണ് പ്രതീക്ഷിക്കുന്നത്.
നാസയ്ക്ക് വേണ്ടിയുള്ള സ്‌പേസ് എക്‌സിന്റെ പുതിയ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍. തെലങ്കാനയില്‍ കുടുംബവേരുകളുള്ള യുഎസ് എയര്‍ഫോഴ്‌സ് പൈലറ്റ് രാജ ചാരി(44) യാണ് ബുധനാഴ്ച പുറപ്പെട്ട നാലംഗസംഘത്തിന്റെ നായകന്‍.
ക്രൂ ഡ്രാഗണ്‍ പേടകവുമായി ബുധനാഴ്ച രാത്രിയാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. ചാരിയെക്കൂടാതെ കയ്‌ല ബറോണ്‍, ടോം മര്‍ഷ്‌ബേണ്‍, മത്യാസ് മോറെര്‍ എന്നിവരാണ് സംഘത്തിലുള്ളത്. 22 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷമാണ് ഇവര്‍ ബഹിരാകാശ നിലയത്തിലെത്തുന്നത്. ആറ് മാസം അവിടെ ചെലവിടും. മെറ്റീരിയല്‍സ് സയന്‍സ്, ആരോഗ്യ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ എന്നിവയില്‍ ഗവേഷണം നടത്തുകയാണുദ്ദേശം.
ഈ ദൗത്യത്തിലൂടെ 60 വര്‍ഷത്തിനിടെ ബഹിരാകാശത്തെത്തുന്നവരുടെ എണ്ണം 600 ആയി. പതിനെട്ട് മാസത്തിനിടെ സ്‌പേസ് എക്‌സ് പതിനെട്ട് പേരെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഫെബ്രുവരിയില്‍ ബഹിരാകാശ സഞ്ചാരികളുടെ രണ്ടാം സംഘത്തെ സ്‌പേസ് എക്‌സ് അയക്കും. ഇവര്‍ക്ക് ആതിഥേയത്വം വഹിക്കുക എന്നതും ചാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചുമതലയാണ്.
ന്യൂയോര്‍ക്ക് : പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ 9,000 ജീവനക്കാരെ ശമ്പളമില്ലാത്ത ലീവില്‍ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതര്‍ തീരുമാനിച്ചു. സിറ്റിയിലെ 12,000 ജീവനക്കാര്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ മതപരമായ കാരണങ്ങളാലും, വിവിധ അസുഖങ്ങള്‍ മൂലവും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിറ്റി അധികൃതര്‍ പറയുന്നു.
സിറ്റിയുടെ പേറോളില്‍ ആകെ 370,000 ജീവനക്കാരാണുള്ളത്. വാക്‌സിനേഷന്‍ സ്വീകരിക്കാത്തത് പൊതുങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ഇവര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും, 9000 ജീവനക്കാരെ ഇതേ കാരണത്താല്‍ ശമ്പളമില്ലാത്ത ലീവില്‍ വിട്ടിരിക്കയാണെന്നും മേയര്‍ ഡി ബ്ലാസിയോ ഒരു പ്രസ്താവനയില്‍ പറഞ്ഞു. വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മേയര്‍ അറിയിച്ചു.
12 ദിവസം മുമ്പാണ് ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് നിർബന്ധമാക്കിയുള്ള നോട്ടീസ് പുറപ്പെടുവിച്ചത് തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും മേയര്‍ കൂട്ടിചേര്‍ത്തു. തിങ്കളാഴ്ചയിലെ സമയപരിധി മുന്‍സിപ്പല്‍ ജീവനക്കാര്‍, പോലീസ് ഓഫീസേഴ്‌സ്, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ക്കും ബാധകമായിരുന്നു.
ഹൂസ്റ്റൺ: ഹൂസ്റ്റൺ സാം ഹൂസ്റ്റൺ പാർക്ക്‌വെയിലുള്ള ഹോട്ടലിൽ എട്ടു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനേയും രണ്ടാനച്ഛനേയും പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം നടന്നത്. ഇരുവരും ഹോട്ടൽ മുറിയിൽ കിടന്നുറങ്ങുമ്പോൾ മകൻ ബാത്ത്ടബിൽ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു എന്നാണു പൊലിസിനു നൽകിയ മൊഴി. എന്നാൽ മെഡിക്കൽ എക്സാമിനറുടെ പരിശോധനാഫലം പുറത്തുവന്നതോടെ കുട്ടി മാരകമായ പീഡനമേറ്റാണ് കൊല്ലപ്പെട്ടതെന്നും ഡക്ട് ടേപ്പ് ഒട്ടിച്ചശേഷം പറിച്ചെടുത്തതുമൂലം നെഞ്ചിന്റെ ഭാഗത്തെ തൊലിവരെ വിട്ടുപോയിരുന്നുവെന്നും കാലിലും ദേഹത്തും പരുക്കുണ്ടായിരുന്നുവെന്നും തെളിഞ്ഞു. ഇതോടെയാണ് കയ് ല ഹോൾസൺ ഡോർഫി(24) ഡൊമിനിക്ക് ലൂയിസ് (28) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ മാരകമായി പരുക്കേൽപിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ്. ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.അറസ്റ്റ് ചെയ്ത കയ് ലയെ ഡിസംബർ 8 നും ഡൊമിനിക്കിനെ നവംബർ 30നും കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ സംസ്ക്കാര ചടങ്ങുകൾ കുടുംബാംഗങ്ങൾ ഗോ ഫണ്ട്മി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. തന്റെ മകൾ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നു കയ് ലയുടെ മാതാവ് പറഞ്ഞു. സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ഇവർ അഭ്യർഥിച്ചു.
കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്ത എണ്ണൂറോളം ജീവനക്കാരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് എയർ കാനഡ. ഏറ്റവും വലിയ കനേഡിയൻ എയർലൈനാണ് എയർ കാനഡ. എയർ കാനഡയുടെ എല്ലാ ജീവനക്കാരും സർക്കാരിന്റെ കൊറോണ മാർഗനിർദ്ദേശമനുസരിച്ച് പൂർണമായും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മൈക്കൽ റസ്സോ പറഞ്ഞു.
“ഞങ്ങളുടെ ജീവനക്കാർ കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിൽ അവരുടെ പങ്ക് കൃത്യമായി നിർവഹിച്ചിരിക്കുകയാണ്. എയർ കാനഡയിലെ 96 ശതമാനത്തിലധികം പേരും പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ചു. ഏതെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാത്ത ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്,“ റസ്സോ പറഞ്ഞു.
വാക്‌സിൻ എടുത്തതിന് ശേഷം മാത്രമേ ഇവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. അലർജി പോലുള്ള ആരോഗ്യപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്തവർ കമ്പനിയെ കൃത്യമായി കാരണം ബോധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. എയർ, റെയിൽ, ഷിപ്പിംഗ് കമ്പനികൾ അവരുടെ ജീവനക്കാർക്ക് വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
വ്യോമയാന മേഖലയിലാണ് നിയമം കർശനമാക്കിയത്. എയർപോർട്ടുകളിലെ നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്ന ജീവനക്കാർ വാക്‌സിനേഷൻ സ്വീകരിക്കണമെന്നത് നിർബന്ധമായിരുന്നു. കാനഡയിൽ ഇതുവരെ 1,720,355 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 29,056 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,283 പുതിയ കേസുകളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. ജനസംഖ്യയുടെ 78 ശതമാനവും വാക്‌സിനേഷൻ സ്വീകരിച്ചതായാണ് കണക്ക്.
വാക്‌സിനെടുക്കാത്ത 9000 ജീവനക്കാരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് ന്യൂയോര്‍ക്ക് മുനിസിപ്പാലിറ്റി. വാക്‌സിനേറ്റ് ചെയ്യാന്‍ നല്‍കിയിരുന്ന സമയപരിധി തിങ്കളാഴ്ച അവസാനിച്ചതിനെത്തുടര്‍ന്നാണ് നടപടി.
സിറ്റിയുടെ പേറോളില്‍ ആകെ 37000 ജീവനക്കാരാണുള്ളത്. ഇതില്‍ 12000 പേര്‍ മതപരമായ കാരണങ്ങളാലും വിവിധ അസുഖങ്ങള്‍ മൂലവും തങ്ങളെ വാക്‌സിനേഷനില്‍ നിന്നൊഴിവാക്കണമെന്നുമാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്.
എന്നാല്‍ വാക്‌സീന്‍ സ്വീകരിക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇവര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണെന്നും 9000 ജീവനക്കാര്‍ ഇതേ കാരണത്താല്‍ ശമ്പളമില്ലാത്ത അവധിയില്‍ വീട്ടിലിരിക്കുകയാണെന്നും മേയര്‍ ഡി ബ്ലാഡിയോ പ്രസ്താവനയില്‍ പറഞ്ഞു.പന്ത്രണ്ട് ദിവസം മുമ്പാണ് ജീവനക്കാര്‍ക്ക് വാക്‌സീന്‍ മാന്‍ഡേറ്റിന് നോട്ടീസ് നല്‍കിയതെന്നും തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ചയിലെ സമയപരിധി മുനിസിപ്പല്‍ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ക്കും ബാധകമായിരുന്നു.
ജോലി ഒഴിവുകൾ ധാരാളം. ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നവരും ധാരാളം. പക്ഷേ, ജീവനക്കാരില്ലാതെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു, ഫാക്ടറികളിൽ ഉൽപാദനം നിലയ്ക്കുന്നു. നാട്ടിൽ ക്ഷാമം അനുഭവപ്പെടുന്നു. അത്യപൂർവമായ ഈ സ്ഥിതിവിശേഷം അമേരിക്കയിലാണ് കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്. മെല്ലെ യൂറോപ്പിലേക്കും പടരുന്നു. സൂക്ഷ്മമായ അന്വേഷണങ്ങൾക്കൊടുവിൽ സാമ്പത്തിക വിദഗ്ധർ ഈ പ്രതിഭാസത്തിന്റെ കാരണങ്ങൾ കണ്ടെത്തി. അത് ഇവയാണ്.
1. തൊഴിലുടമകൾ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും നിലവിലുള്ള സേവന–വേതന വ്യവസ്ഥകളിൽ തൊഴിലെടുക്കുന്നതിലും ഭേദം വെറുതെ വീട്ടിലിരിക്കുകയാണെന്നും തൊഴിലാളികൾ ചിന്തിക്കുന്നു.
2. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നൽകിയ അനുകൂല്യങ്ങളും ഇളവുകളും മൂലം (ആശ്വാസധനം, മോറട്ടോറിയം തുടങ്ങിയവ) പണിയെടുക്കാതെയും ജീവിക്കാം എന്നത് കഴിഞ്ഞ ഒന്നര വർഷംകൊണ്ട് തൊഴിലാളികൾ തിരിച്ചറിഞ്ഞു.
3. കോവിഡ് ലോക്ഡൗണും വർക് ഫ്രം ഹോം സംവിധാനത്തിലുള്ള തുടർജോലിയും തൊഴിലാളികൾ വീട്ടിൽ ചെലവഴിക്കുന്ന സമയത്തിന്റെ മൂല്യം വർധിപ്പിച്ചു. 8 മണിക്കൂർ ജോലിക്കു വേണ്ടി നാലും അഞ്ചും മണിക്കൂർ യാത്ര ചെയ്യുന്നതുപോലെയുള്ള ഏർപ്പാടുകൾക്ക് ഇനിയില്ല എന്നു തൊഴിലാളികൾ നിലപാടെടുത്തു. നാടകീയമെന്നു തോന്നുന്ന ഈ സ്ഥിതിവിശേഷം ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ടുണ്ടായതല്ല. അതിനു കോവിഡ് ആരംഭത്തിലെ ആദ്യ ലോക്ഡൗൺ മുതലുളള സ്വാധീനമുണ്ട്.
പണി പോയി, പണി പാളി
2020 ഫെബ്രുവരി–മാർച്ച് മാസങ്ങളിലാണ് ലോകരാജ്യങ്ങൾ കോവിഡ് ലോക്ഡൗണിലേക്ക് പ്രവേശിച്ചത്. രാജ്യങ്ങൾ കൂട്ടത്തോടെ ലോക്ഡൗണിലായപ്പോൾ ഫാക്ടറികളും സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഉൽപാദനം നിലച്ചു. അതേസമയം, അവശ്യവസ്തുക്കളുടെ ആവശ്യം വർധിച്ചു, പലതിനും ക്ഷാമമുണ്ടായി. ഇവയുടെ ഉൽപാദനവും വർധിപ്പിക്കേണ്ടതായി വന്നു. മുൻനിരപ്പോരാളികൾ, അവശ്യസേവന വിഭാഗം എന്നൊക്കെയുള്ള പേരുകളിട്ട് വിളിച്ച് ഒരു വിഭാഗം ജീവനക്കാരെ കോവിഡിനിടയിലും ജോലിക്കായി നിയോഗിച്ചു.
എന്നാൽ, ഇവരുടെ ശമ്പളം വർധിച്ചില്ലെന്നു മാത്രമല്ല, കോവിഡ് സാഹചര്യം ഇവരുടെ ജോലിഭാരം വർധിപ്പിക്കുകയും ചെയ്തു. പലരും കോവിഡ് ബാധിതരായി, ചിലർ മരിച്ചു. ഇൻഷുറൻസ് ആനുകൂല്യമോ ചികിത്സാ ചെലവുകളോ ലഭിക്കാതെ വന്നതോടെ ഇവരിൽ പലരും ജോലി ഉപേക്ഷിച്ചു. പലരും എന്നു പറയുമ്പോൾ ലക്ഷക്കണക്കിനാളുകളുടെ കാര്യമാണ്. റസ്റ്ററന്റ് ജീവനക്കാർ, ഫുഡ് ഡെലിവറി ജീവനക്കാർ തുടങ്ങി കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള ‘ഗിഗ്’ മേഖലയിലെ ജീവനക്കാരാണ് കോവിഡിന്റെ മറവിൽ തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന തിരിച്ചറിവിൽ ജോലി ഉപേക്ഷിച്ചവരിലേറെയും.
ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ ജോലി നഷ്ടപ്പെട്ടവർ സൃഷ്ടിച്ച വിടവ് നിലനിൽക്കെയാണ് അവശ്യമേഖലകളിൽനിന്ന് ലക്ഷക്കണക്കിനാളുകൾ കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുൻപ് ജോലി ഉപേക്ഷിച്ചു തുടങ്ങിയത്. ഇതേ സമയം, വലിയൊരു വിഭാഗം ജീവനക്കാർ വർക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്തിരുന്നു. ഇവർക്ക് പുതിയ ജോലി സംവിധാനം ശീലമായി. നഗരകേന്ദ്രങ്ങളിലെ ഓഫിസുകൾക്കു സമീപം താമസിക്കുന്നതിന്റെ ചെലവ് കുറഞ്ഞതോടെ ശമ്പളത്തിൽനിന്നും ജോലിക്കായി ചെലവാകുന്ന തുക ഗണ്യമായി കുറഞ്ഞു.
ജോലിസ്ഥലത്ത് എത്താൻ ദിവസവും മണിക്കൂറുകൾ യാത്ര ചെയ്തിരുന്നവർക്ക് സമയവും ലാഭം. ഇതിനെല്ലാം പുറമേയാണ് വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാനായതിന്റെ ഗുണങ്ങളും. ലോക്ഡൗണിനു ശേഷം സ്ഥാപനങ്ങൾ തുറക്കുകയും ജീവനക്കാരെ ഓഫിസുകളിലേക്കു തിരികെ വിളിച്ചു തുടങ്ങുകയും ചെയ്തപ്പോൾ വർക് ഫ്രം ഹോം സംവിധാനത്തിൽ വീട്ടിലിരുന്നവരിൽ പലരും ജോലി ഉപേക്ഷിക്കുന്നതാണ് ലാഭകരം എന്നു തിരിച്ചറിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ, സമ്പദ്‌വ്യവസ്ഥ ഉണരുകയും തൊഴിലാളികളെ ആവശ്യമായി വരികയും ചെയ്ത സമയത്ത് ജോലികളിൽ തിരികെ പ്രവേശിക്കുകയും ചെയ്യുന്നതിനു പകരം തൊഴിലാളികൾ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ചു തുടങ്ങി.
ഹൂസ്റ്റൺ: ഹൂസ്റ്റൺ സ്റ്റാഫോഡ് മർഫി റോഡ് അവന്യൂവിനു സമീപം വാഹനാപകടത്തിൽ മലയാളിയും ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളജ് വിദ്യാർഥിയുമായ ജസ്റ്റിൻ വർഗീസ് (19) മരിച്ചു. ജസ്റ്റിൻ ഓടിച്ചിരുന്ന വാഹനത്തിന്റെ പിറകിൽ എസ്‌യുവി ഇടിച്ചാണ് അപകടം സംഭവച്ചത്. നാലു വാഹനങ്ങളാണ് ഒരേ സമയം അപകടത്തിൽ പെട്ടത്. മാരകമായി പരുക്കേറ്റ ജസ്റ്റിൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.
കൊടുന്തറ സുനിൽ വർഗീസ് – ഗീത ദമ്പതികളുടെ മകനാണ് ജസ്റ്റിൻ വർഗീസ്. ഷുഗർലാൻഡ് ബ്രദറൺ സഭാംഗങ്ങളാണ്. സഹോദരങ്ങൾ: ജേമി, ജീന. സംസ്‌കാരം പിന്നീട്.