ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ആഞ്ഞുവീശുന്ന “ഒമിക്രോണ്‍ സുനാമി”യേത്തുടര്‍ന്ന്‌, കഴിഞ്ഞ തിങ്കളാഴ്‌ച മാത്രം കോവിഡ്‌ സ്‌ഥിരീകരിച്ചത്‌ 10 ലക്ഷത്തിലേറെപ്പേര്‍ക്ക്‌. രണ്ടുവര്‍ഷം മുമ്പ്‌ മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷം, ഏതെങ്കിലുമൊരു രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഏറ്റവുമുയര്‍ന്ന കോവിഡ്‌ നിരക്കാണിത്‌. നാലുദിവസം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത 5,90,000 കേസുകളുടെ സ്വന്തം റെക്കോഡ്‌തന്നെയാണ്‌ അമേരിക്ക ഭേദിച്ചത്‌. അമേരിക്കയ്‌ക്കു പുറത്ത്‌ ഇതിനു മുമ്പ്‌ ഏറ്റവുമുയര്‍ന്ന കോവിഡ്‌ പ്രതിദിനനിരക്ക്‌ കഴിഞ്ഞ മേയ്‌ ഏഴിനായിരുന്നു- 4,14,000. ഒമിക്രോണിനു മുമ്പ്‌ തരംഗമായ ഡെല്‍റ്റാ വകഭേദമായിരുന്നു ആ കുതിച്ചുചാട്ടത്തിനു കാരണം.

അമേരിക്കയില്‍ വീടുകളില്‍ത്തന്നെ നടത്തുന്ന കോവിഡ്‌ പരിശോധനാഫലങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗികകണക്കുകളില്‍ വരുന്നില്ലെന്നിരിക്കേയാണ്‌, കഴിഞ്ഞദിവസം 10 ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അനൗദ്യോഗികഫലങ്ങള്‍ കൂടി കണക്കിലെടുത്താല്‍ എണ്ണം ഭീതിജനകമാംവിധം ഇനിയുമുയരും. അവധിദിവസങ്ങളില്‍ കോവിഡ്‌ റിപ്പോര്‍ട്ടിങ്‌ നടക്കാത്തതും പ്രതിദിനനിരക്ക്‌ കുതിച്ചുയരാന്‍ കാരണമായെന്നു വിലയിരുത്തപ്പെടുന്നു. സമ്പര്‍ക്കവിലക്ക്‌ വെട്ടിച്ചുരുക്കി

നിലവില്‍ കോവിഡ്‌ കേസുകള്‍ ഗുരുതരമോ മരണകാരണമോ ആകുന്നില്ലാത്തതിനാല്‍ വീടുകളില്‍ത്തന്നെ സമ്പര്‍ക്കവിലക്കില്‍ കഴിയുകയാണു രോഗികള്‍. ലക്ഷണമില്ലാതെ കോവിഡ്‌ പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കവിലക്ക്‌ അഞ്ചുദിവസമായി യു.എസ്‌. സെന്റേഴ്‌സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ വെട്ടിച്ചുരുക്കി. എന്നാല്‍, പുറത്തിറങ്ങുന്നതിനു മുമ്പ്‌ പരിശോധന നടത്തി നെഗറ്റീവാണെന്ന്‌ ഉറപ്പിക്കണം.

അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുന്ന സാഹചര്യമാണ്‌. സ്‌കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുന്നു. വിതരണശൃംഖലയേയും കോവിഡ്‌ വ്യാപനം ബാധിച്ചിട്ടുണ്ട്‌. പുതുവര്‍ഷത്തിലും ജീവനക്കാര്‍ക്കു വീടുകളിലിരുന്നു ജോലിചെയ്യാന്‍ സൗകര്യമൊരുക്കുകയാണു വിവിധ കമ്പനികള്‍.