ന്യൂഡൽഹി: ദിവസങ്ങളായി വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയ സിബിഎസ്ഇ പുനർമൂല്യനിർണയ അപേക്ഷാ പോർട്ടൽ ഒടുവിൽ പ്രവർത്തനക്ഷമമായി. സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷം ചൊവ്വാഴ്ച രാവിലെയാണ് വെബ്സൈറ്റ് വീണ്ടും തുറന്നത്. വിദ്യാർഥികൾക്ക് ജൂൺ 6 വരെ അപേക്ഷകൾ സമർപ്പിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു.
പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ തിങ്കളാഴ്ച മുതൽ സ്വീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിപ്പ്. എന്നാൽ വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം നിരവധി വിദ്യാർഥികൾക്ക് അപേക്ഷ നൽകാൻ സാധിച്ചിരുന്നില്ല. ഇതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയർന്നു. സൈറ്റിന്റെ പ്രവർത്തനം തടസപ്പെടുകയും അപേക്ഷാ നടപടികൾ വൈകുകയും ചെയ്തതാണ് ആശങ്ക വർധിപ്പിച്ചത്.
ഇതിനിടെ, സിബിഎസ്ഇ സംവിധാനത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ പുറത്തായെന്ന ആക്ഷേപവുമായി ആക്ടിവിസ്റ്റുകളും സൈബർ സുരക്ഷാ വിദഗ്ധരും രംഗത്തെത്തി. വിഷയത്തിൽ വിദഗ്ധരുടെ സഹായത്തോടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അപേക്ഷാ പോർട്ടൽ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും സിബിഎസ്ഇ അധികൃതർ അറിയിച്ചു.











Leave a Reply