അതിഥി തൊഴിലാളികളുടെ യാത്രാചെലവിലേക്ക് ആലപ്പുഴ ഡി.സി.സി നല്‍കാനിരുന്നത് വണ്ടിച്ചെക്കാണെന്ന പ്രചാരണത്തില്‍ നിയമനടപടിയുമായി കോണ്‍ഗ്രസ്. സിപിഎം നേതൃത്വമാണ് ദുഷ്പ്രചാരണത്തിന് പിന്നിലെന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു പറഞ്ഞു. ബാങ്കില്‍ ആവശ്യത്തിന് പണമുണ്ടെന്ന സാക്ഷ്യപത്രം പുറത്തുവിട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം

അതിഥി തൊഴിലാളികളുടെ യാത്രാചെലവിലേക്ക് ഡിസിസി നല്‍കാനിരുന്ന പത്തുലക്ഷത്തി അറുപതിനായിരത്തി ഇരുനൂറ് രൂപ ഡിസിസിയുടെ അക്കൗണ്ടില്‍ ഇല്ലായെന്നും നാലുലക്ഷം രൂപയ്ക്ക് താഴെ മാത്രമേ ബാലന്‍സ് ഉള്ളൂവെന്നുമായിരുന്നു പ്രചാരണം. ഇത് തെറ്റാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഡിസിസി അധ്യക്ഷന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചെങ്കിലും പ്രചാരണത്തിന് തുടക്കംകുറിച്ച വ്യക്തി കേസ് നല്‍കാന്‍ വെല്ലുവിളിച്ചു. തുടര്‍ന്നാണ് പ്രസ്തുത ബാങ്ക് അക്കൗണ്ടില്‍ ചെക്കില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പണമുണ്ടെന്ന ബ്രാഞ്ച് മാനേജരുടെ സാക്ഷ്യപത്രx എം.ലിജു പുറത്തുവിട്ടത്. ഇതുള്‍പ്പടെ ജില്ലാപൊലീസില്‍ പരാതിയും നല്‍കി

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച മുഴുവന്‍പേര്‍ക്കെതിരെയും സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ജില്ലാ പൊലീസ് മേധാവിക്ക് പുറമെ മുഖ്യമന്ത്രിക്കും പരാതി അയച്ചിട്ടുണ്ട്