ചെലൂർ തോട്ടാശേരി വിളഞ്ഞിപ്പുലാൻ നബീല പ്രസവിച്ചത‌് വീടിനുള്ളിലെ ശൗചാലയത്തിലാണ‌്. പ്രസവിച്ചയുടൻ വായിൽ തുണിതിരുകിക്കയറ്റിയും മൂക്ക് പൊത്തിപ്പിടിച്ചും കുഞ്ഞിന്റെ ശബ്ദമില്ലാതാക്കിയശേഷം കുഴിച്ചുമൂടാൻ സഹോദരന് കൈമാറി.മരണം ഉറപ്പാക്കാൻ ഷിഹാബുദ്ദീൻ കുഞ്ഞിനെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി അടുക്കളയിലുപയോഗിക്കുന്ന കത്തികൊണ്ട‌് കഴുത്തറുത്തു. ഉടലും തലയും തലയിണയുറയിലാക്കി കുഴിച്ചുമൂടാമെന്ന ഉദ്ദേശത്തിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു. തുടർന്ന‌്, ദേഹം വൃത്തിയാക്കി അവിടെ നിന്ന് മുങ്ങി. മലപ്പുറം

കൂട്ടിലങ്ങാടി ചെലൂരിൽ നവജാതശിശുവിനെ വീട്ടിനുള്ളിൽ കഴുത്തറുത്ത‌് കൊലപ്പെടുത്തിയ കേസിൽ മനസ് മരവിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. പ്രതിയുമായി പോലീസ് തെളിവെടുപ്പ‌് നടത്തി. കൊലപാതകമുണ്ടായ വീട്ടിലും പരിസരത്തുമായിരുന്നു പ്രതി ഷിഹാബുദ്ദീനുമായി തെളിവെടുപ്പ‌്. കുഞ്ഞിന്റെ ഉമ്മയുടെ സഹോദരനാണ‌് ഇയാൾ.

യുവതി പ്രസവിക്കുന്നസമയം വീട്ടിൽനിന്ന് നവജാതശിശുവിന്റെ കരച്ചിൽകേട്ടിരുന്നു. അൽപ്പസമയത്തിനുശേഷം കരച്ചിൽ കേൾക്കാതായതോടെ അയൽവാസികളും മറ്റും വിവരം അറിയിച്ചത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തിയത‌്. ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മയോടും സഹോദരനോടുമൊപ്പം കൂട്ടിലങ്ങാടി ചെലൂരിലെ വീട്ടിലായിരുന്നു വർഷങ്ങളായി നബീലയുടെ താമസം. ഗർഭിണിയായതും വീട്ടിലെ ശൗചാലയത്തിൽ പരസഹായമില്ലാതെ പ്രസവിക്കുകയുംചെയ‌്തത‌് പുറംലോകം അറിഞ്ഞാലുണ്ടാകുന്ന മാനഹാനി ഭയന്നാണ‌് നവജാതശിശുവിനെ കൊലപ്പെടുത്തിയതെന്ന‌് പ്രതി പൊലീസിനോട‌് സമ്മതിച്ചു. നബീല ആശുപത്രിയിൽ ചികിത്സയിലാണ‌്.