അമേരിക്കയില്‍ സ്വാതന്ത്രദിന പരേഡിനിടെയില്‍ ഉണ്ടായ വെടിവെയ്പില്‍ ആറ് പേര്‍ മരിച്ചു. ജൂലൈ നാലിന് ചിക്കാഗോയിലെ ഹൈലന്‍ഡ് പാര്‍ക്കിലാണ് വെടിവെയ്പുണ്ടായത്. 30പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തില്‍ 22കാരനായ ആക്രമിയെ പൊലീസ് പിടികൂടി.

ആഘോഷം തുടങ്ങി മിനിറ്റുകള്‍ക്കകമാണ്് തോക്കുമായി ആക്രമി ചില്ലറ വില്‍പ്പനശാലയുടെ മേല്‍ക്കൂരയില്‍ നിന്ന് പരേഡിലേക്ക് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ പരിക്കേറ്റവരെ ഹൈലാന്‍ഡ് പാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം പത്തരയോടെയാണ് സംഭവം. റോബര്‍ട്ട് ഇ ക്രൈമോ എന്നയാളാണ് അക്രമം നടത്തിയത്.

ആക്രമണം ഉണ്ടായി ആറുമണിക്കൂറിന് ശേഷമാണ് റോബര്‍ട്ട് ഇ ക്രൈമോയെ പിടികൂടിയത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരേഡില്‍ പങ്കെടുത്തവര്‍ ‘തോക്കുകള്‍’ എന്നലറിക്കൊണ്ട് പരിഭ്രാന്തരായി ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അമേരിക്കയുടെ 246-ാം സ്വാതന്ത്രദിനാഘോഷവേളയിലായിരുന്നു ആക്രമണം ഉണ്ടായത്. ഇതേ തുടര്‍ന്ന് പരേഡുള്‍പ്പെടെയുള്ള പരിപാടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.ഹൈലന്റ് പാര്‍ക്കിലും സമീപ നഗരങ്ങളിലും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന സുരക്ഷയൊരുക്കി. മെയ് 14ന് ന്യൂയോര്‍ക്കിലെ ബഫലോയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ 10 പേരും മേയ് 24ന് ടെക്‌സസിലെ സ്‌കൂളില്‍ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ട ശേഷം ഈ വര്‍ഷം കൂടുതല്‍ മരണമുണ്ടായ വെടിവയ്പാണ് ഇന്നലെയുണ്ടായത്.