നിയമനവിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ തന്റെ പേര് ആരോപിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതില്‍പരം അസംബന്ധം മറ്റൊരാള്‍ക്കും പറയാന്‍ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് ആയിരിക്കണം സംസാരം. നാടിനേക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ആലോചിക്കാന്‍ കഴിയുമോ? എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്. തീരുമാനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കാം. ഇങ്ങനെ പ്രതികരണം നടത്താന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

‘ഇതാണോ ഗവര്‍ണര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? ഭീഷണിസ്വരത്തില്‍ ആരാണ് സംസാരിക്കുന്നതെന്ന് നാട് കാണുന്നുണ്ട്. എന്തെങ്കിലും ഗുണം ഉണ്ടായിക്കോട്ടെ എന്ന് കരുതി നോക്കി നില്‍ക്കുകയായിരുന്നു. എന്തും വിളിച്ച് പറയാമെന്നാണോ? എന്ത് കൈക്കരുത്ത് ഭീഷണിയുമാണ് പ്രയോഗിച്ചത്. എന്താണ് ഉദ്ദേശ്യം? സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാനാണോ ഉദ്ദേശിച്ചത്? അവരുടെ പ്രചാരണം രാജ്ഭവനിലാണോ നടത്തേണ്ടത്. ഇതിന്റെ അപ്പുറവും പറയാന്‍ കഴിയുമെന്ന് അറിയാമല്ലോ. വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കില്‍ പ്രകടിപ്പിക്കാന്‍ ഭരണഘടനാപരമായ രീതികള്‍ ഉണ്ട്. ഗവര്‍ണര്‍ ഒപ്പുവെയ്ക്കുന്ന കാര്യത്തില്‍ ആശങ്കയില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്ര സ്വാഭാവം നിലനിര്‍ത്താനാണ് ശ്രമിച്ചത്,’ മുഖ്യമന്ത്രി പ്രതികരിച്ചു.

‘അദ്ദേഹത്തിന്റെ സംസാരം കേട്ടിട്ടില്ല. ഗവര്‍ണറുടെ കാര്യത്തില്‍ പൊതുവില്‍ സ്വീകരിച്ചുവരുന്ന ഒരു സമീപനമുണ്ട്. പക്ഷെ, ആ സമീപനത്തില്‍ മാത്രം നില്‍ക്കാന്‍ പറ്റുന്ന ഒരു ഘട്ടമല്ല ഇത്എന്നാണ് മനസിലാക്കുന്നത്. കാരണം അദ്ദേഹം പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് ഞാന്‍ കണ്ടത് ഇങ്ങനെയാണ്; ‘പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ? മുഖ്യമന്ത്രി അറിയാതെ നിയമിക്കാന്‍ ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം വന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ?’ ഇതാണ് അദ്ദേഹം ചോദിച്ചതായി കാണുന്നത്. മാത്രമല്ല, ‘അനധികൃതമായി നിയമനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല.’ ഇതില്‍പരം അസംബന്ധം ഒരാള്‍ക്കും പറയാന്‍ കഴിയില്ല. ’

മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ഒരു ബന്ധു. ആ ബന്ധു ഒരു വ്യക്തിയാണ്. അയാള്‍ക്ക് അയാളുടെ സ്വാതന്ത്ര്യവും അവകാശമുണ്ട്. അര്‍ഹതയുള്ള ജോലിക്ക് അപേക്ഷിക്കാനും. അതിന് ‘ഞാന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു ആണല്ലോ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണം’ എന്ന് ആരെങ്കിലും ചിന്തിക്കുമോ? നാടിനേക്കുറിച്ച് അറിയാവുന്ന ആര്‍ക്കെങ്കിലും അങ്ങനെ ആലോചിക്കാന്‍ പറ്റുമോ? എന്തൊക്കെ അസംബന്ധങ്ങളാണ് എഴുന്നള്ളിക്കുന്നത്?’ മുഖ്യന്ത്രേി പറഞ്ഞു.