ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ 17 ബ്രിട്ടീഷ് പൗരന്മാർക്ക് ദാരുണാന്ത്യം. നേരത്തെ മരിച്ചവരുടെ എണ്ണം പത്തിൽ കൂടുതലായിരിക്കും എന്ന് വിദേശ കാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 -ത്തിലധികം പേർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിൽ മരണസംഖ്യ 1,200 ആയി. വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി ഇസ്രായേലിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. യുദ്ധത്തിൽ അതിജീവിച്ചവരെ കാണാനും യുകെയുടെ പിന്തുണ അറിയിക്കുവാനുമാണ് സന്ദർശനമെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു.

നിലവിൽ ബ്രിട്ടീഷുകാരായ നഥനൽ യങ്ങിന്റെയും ബെർണാഡ് കോവന്റെയും മരണം സ്ഥിരീകരിച്ചു. ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 20 വയസ്സുകാരനായിരുന്ന നഥാനിയൽ യങ് ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഇസ്രായേൽ ദേശീയ സെമിത്തേരിയായ മൗണ്ട് ഹെർസലിൽ നടന്ന നഥാനിയലിൻെറ ശവസംസ്‌കാര ശുശ്രൂകൾ ഇടയ്ക്ക് വച്ച് തടസ്സപ്പെട്ടിരുന്നു.

ഗാസയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1500ഓളം ഹമാസ് അംഗങ്ങളുടെ മൃതദേഹം തെക്കൻമേഖലകളിൽ നിന്ന് കണ്ടെടുത്തെന്ന് ഇസ്രായേൽ സൈനികവക്താവ് റിച്ചാർഡ് ഹെഷ്സ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതെന്നും വ്യക്തമാക്കി.