ചെന്നൈയ്ക്കു സമീപമുള്ള ആമ്പൂരിലെ കുന്നിന്‍മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്കെത്തിയ കുടുംബത്തിലെ മൂന്നു പേരുടെ മരണം തമിഴ്നാടിനെ കരയിപ്പിക്കുകയാണ്. വാഹനങ്ങള്‍ കടന്നുചെല്ലാത്ത രണ്ടു കിലോമീറ്റര്‍ ദൂരം മക്കളുടെ മൃതദേഹങ്ങളെ അനുഗമിക്കുന്ന ഇൗ മാതാപിതാക്കളുടെ ദൃശ്യങ്ങൾ നോവുന്ന കാഴ്ചയാവുകയാണ്.

വെല്ലൂര്‍ ആമ്പൂരിലെ കൈലാസഗിരി കുന്നിലെ മുരുകന്‍ കോവിലെ കുളത്തിലെ രണ്ടുകുട്ടികളുടെ മുങ്ങിമരണമാണ് കാണുന്നവരുടെ ഹൃദയത്തില്‍ കൊളുത്തിവലിക്കുന്നത്. ഉത്തരഖണ്ഡ് സ്വദേശി ലോകേശ്വരനും ഭാര്യ മീനാക്ഷിയും രണ്ടുമക്കളും വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായാണ് ക്ഷേത്രത്തില്‍ എത്തിയത്. വിശ്രമിക്കുന്നതിനിടെ ആറുവയസുകാരി ഹരിപ്രീത കാല്‍ വഴുതി കുളത്തില്‍വീണു. സഹോദരിയെ രക്ഷിക്കാനായി എട്ടുവയസുകാന്‍ ജസ്വന്ത് എടുത്തുചാടി.

ഇരുവരും കുളത്തിന്റെ ആഴങ്ങളിലേക്കു മുങ്ങിപോകുന്നതു നിസഹായനായി നോക്കിനില്‍ക്കാനേ അച്ഛന് കഴിഞ്ഞൊള്ളു. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. ഒരുമണിക്കൂറിന് ശേഷം ആമ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തത്.കുന്നിന്‍മുകളില്‍ നിന്ന് 2 കിലോമീറ്റര്‍ ദുരമുണ്ട് റോ‍ഡിലേക്കെത്താന്‍. ആളുകള്‍ കാഴ്ചക്കാരായതല്ലാതെ ആരും മൃതദേഹം ചുമലിലേറ്റാന്‍ തയ്യാറില്ല. ഒടുവില്‍ പൊലീസ് സംഘത്തിലെ എസ്.ഐ പെണ്‍കുട്ടിയുടെ മൃതദേഹം ചുമലിലേറ്റി കുന്നിറങ്ങി.ഹതഭാഗ്യരായ ആ അച്ഛനും അമ്മയും പിന്നാലെയും.

രാത്രി മുഴുവന്‍ ആമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ കരഞ്ഞു കഴിച്ചുകൂട്ടി ലോകേശ്വരനും ഭാര്യ മീനാക്ഷിയും. രാവിലെ ആശുപത്രിയി്ല്‍ നിന്ന് ഇറങ്ങി്യ ഇരുവരും നേരെ പോയത് ആമ്പൂര്‍ റയില്‍വേ സ്റ്റേഷനിലേക്കാണ്. പ്ലാറ്റ് ഫോമിലെ കടയില്‍ നിന്നും ജ്യൂസ് വാങ്ങിയ ലോകേശ്വരന്‍ അതില്‍ കീടനാശിനി കലർത്തി കഴിച്ചു. ബാക്കിയുണ്ടായിരുന്നത് കഴിക്കാന്‍ ശ്രമിച്ച ഭാര്യയെ അനുവദിക്കാതെ തള്ളിയാഴെയിട്ട് ലോകേശ്വരന്‍ കുഴഞ്ഞുവീണു. യാത്രക്കാരും റെയില്‍വേ പൊലീസും ആശുപത്രിയിലെത്തിച്ചെപ്പോഴേക്കും ലോകേശ്വരനും മരിച്ചിരുന്നു.