ഫാ. ഹാപ്പി ജേക്കബ്

” അവള്‍ ആദ്യജാതനായ മകമനെ പ്രസവിച്ചു. ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്ക് പോലും സ്ഥലം ഇല്ലായ്കയാല്‍ പശുതൊട്ടിയില്‍ കിടത്തി. അന്ന് ആ പ്രദേശത്ത് ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍ കാത്ത് വെളിയില്‍ പാര്‍ത്തിരുന്നു. ദൂതന്‍ അവരോട്, സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സ്‌ന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്കടയാളമോ, ശീലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.”

സര്‍വ്വ ജനത്തിന്റെയും വീണ്ടെടുപ്പിനായി ദൈവം താണിറങ്ങി വന്ന സുദിനം. ദൈവ പുത്രനെ സ്വീകരിക്കുവാന്‍ എല്ലാ അര്‍ത്ഥത്തിലും നാം ഒരുങ്ങി കഴിഞ്ഞു. കരോള്‍ ഗാനങ്ങളും പുല്‍ക്കൂടുകളഉം അലങ്കാരങ്ങളും സമ്മാനങ്ങളും എല്ലാം ഒരുങ്ങി കഴിഞ്ഞു. രണ്ടു ചിന്തകള്‍ പ്രധാനമായും നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

”വഴിയമ്പലത്തില്‍ അവര്‍ക്ക് സ്ഥലം ഇല്ലായ്മയാല്‍ ശീലകള്‍ ചുറ്റി പശു തൊട്ടിയില്‍ കിടത്തി. ഈ പെരുന്നാളില്‍ എല്ലാ ആഘോഷങ്ങളും നാം ഒരുക്കുമ്പോള്‍ ജനിക്കുവാന്‍ ഒരു ഇടം തേടുന്ന രക്ഷകനെ ഒരു നിമിഷം നാം മാനിക്കേണ്ടതുണ്ട്. എന്തിന് വേണ്ടിയാണ് നാം ഒരുങ്ങിയത്? തിരിച്ച് ഒന്ന് ചിന്തിച്ചൂടെ. ക്രിസ്മസ് ആയതിനാല്‍ ഞാന്‍ ഒരുങ്ങി, എല്ലാത്തിനും ഒരു കാരണം അത് മാ്ത്രമെ നാം ഇന്ന് ആഗ്രഹിക്കുന്നുള്ളു. അത് ജനനം ആയാലും മരണമായാലും രോഗമായാലും ദുഃഖമായാലും- കൂടിച്ചേരുവാന്‍ ഒരു കാരണം. മനസുകൊണ്ട് എന്റെ കുടുംബത്തില്‍, മനസില്‍ രക്ഷകന്‍ വന്നില്ലെയെങ്കില്‍ പിന്നെ എന്തിന് നാം ഒരുങ്ങി. മൂകരായ കാലികളുടെ മധ്യേ ആ ശിശു ജനിച്ചു. എന്നാല്‍ ഒരുങ്ങി എന്നവകാശപ്പെടുന്ന നമ്മുടെ ഉള്ളിലൊന്ന് ഒരിടം അന്വേഷിച്ച് കടന്നുവരുന്നതെങ്കില്‍.! ചിന്തിക്കുക..! നാം ഇന്ന് ആചരിക്കുന്ന എല്ലാ ചിന്തകളും അനുഭവങ്ങളും വിട്ടൊഴിയേണ്ടി വരും. ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവനോടും അവന്‍ എന്നോടും കൂടെ പന്തിയില്‍ ഇരിക്കും (വെളിപാട് 3:20). പരസ്പരം ഒന്നായി തീരുന്ന ദിവ്യാനുഭവം. ദൈവവും മനുഷ്യനും സമ്മേളിക്കുന്ന പരിശുദ്ധതയുടെ അനുഭവം. വാതില്‍പ്പടിയില്‍ നമ്മുടെ മറുപടിക്കായി കാത്ത് നില്‍ക്കുന്ന രക്ഷകനെ നമ്മുടെ ഉള്ളിലേക്ക് ആനയിക്കാം ഈ ക്രിസ്മസ് നാളുകളില്‍. അങ്ങനെ നമ്മുടെ ഹൃദയത്തിനുള്ളില്‍ ക്രിസ്തു സാന്നിധ്യം അനുഭവിക്കാം.

രണ്ടാമതായി നിങ്ങള്‍ക്കടയാളമോ ശിലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.

സമൃദ്ധിയുടെ മാറ്റ് പ്രദര്‍ശിപ്പിക്കുന്ന ഒരു ആഘോഷമാണ് ഇന്ന് ക്രിസ്മസ്. അലങ്കാരങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും കൂടിവരവുകള്‍ക്കും എന്ത് മാത്രം ധനവ്യയമാണ് നാം ചെയ്യുന്നത്. ക്രിസ്മസാണ് കാരണമായി നാം പറയുന്നത്. ഇനി അതിലും ഭായനകം ക്രിസ്മസ് ആഘോഷങ്ങളിലെ ഭക്ഷണ ദുര്‍വ്യയമാണ്. ഒന്നുമില്ലായ്മയുടെ നടുവില്‍ ജീവിക്കുന്ന ഒരു ശിശുവിന് നാം കൊടുക്കുന്ന സ്വീകരണം. ഈ ദുര്‍വ്യയം കാണുമ്പോള്‍ നാം കണ്ടത് ക്രിസ്തുവിനെ അല്ല, പുല്‍കൂട്ടില്‍ പിറന്ന യേശുവിനെയും അല്ല. ഇന്നും നമ്മുടെ ഇടയിലും ചുറ്റുപാടിലും ഈ ഇല്ലായ്മയുടേയും വല്ലായ്മകളുടെയും പ്രതീകങ്ങള്‍ ഉണ്ട്. അതൊന്നും നാം കാണുന്നില്ലെന്നും മാത്രം. നമ്മുടെ ദൃഷ്ടി അവിടെങ്ങളിലേക്ക് എത്തിച്ചേരില്ല. കാരണം എളിമയും താഴ്മയും നമുക്കില്ല. അതൊരു കുറവാണെന്ന് നാം മനസിലാക്കണം.

ഈ ക്രിസ്മസ് പുല്‍ക്കൂടിന്റെ അനുഭത്തിലേക്ക് നമുക്ക് നോക്കാം. രക്ഷകന്റെ ജനനം നമുക്ക് നല്‍കിയ നല്ല അനുഭവങ്ങള്‍ ഒന്ന് പങ്കുവെക്കാം. അത്തരത്തിലൊരു പങ്കുവെക്കലാകട്ടെ നമ്മുടെ കൂടി വരവുകളും. എളിമയുടെയും ദാസ്യത്തിന്റെയും ഈ പെരുന്നാളില്‍ ക്രിസ്തുവിനെ ഉള്ളില്‍ വെച്ച് നമുക്ക് ദൈവ സ്‌നേഹത്തിന്റെ നല്ല മാതൃകകളാവാം. ”നിങ്ങള്‍ എന്നെ അറിഞ്ഞുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു, ഇന്ന് മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു.”(യോഹന്നാന്‍ 14:7)

ഏവര്‍ക്കും അനുഗ്രഹിക്കപ്പെട്ട ക്രിസ്മസും പുതുവര്‍ഷവും നേരുന്നു.