തിരുവനന്തപുരം∙ ആലുവ ഈസ്റ്റ് സിഐ സി.എൽ.സുധീറിനെ സസ്പെൻഡ് ചെയ്തു. നിയമ വിദ്യാർഥി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണു നടപടി. വകുപ്പുതല അന്വേഷണം നടത്താൻ സിറ്റി ട്രാഫിക് എസിയെ ഡിജിപി ചുമതലപ്പെടുത്തി. കൊച്ചി റേഞ്ച് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.

ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച വന്നതായാണ് ഡിഐജി റിപ്പോർട്ട് നൽകിയത്. മുൻപു ചില കേസുകളിൽ ഉദ്യോഗസ്ഥനുണ്ടായ വീഴ്ചകളും റിപ്പോർട്ടിൽ പരാമർശിച്ചു. കോൺഗ്രസ് സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് എത്രയും വേഗം സസ്പെൻഷൻ ഉത്തരവിറക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചത്. രാവിലെ മോഫിയ പർവീണിന്റെ പിതാവുമായി സംസാരിച്ച മുഖ്യമന്ത്രി കർശന നടപടി എടുക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. നിലവിൽ കേസ് അന്വേഷിക്കുന്നത് എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാണ്.

ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിക്കു പരിഹാരം കാണേണ്ട പൊലീസ് ഇൻസ്പെക്ടർ മാനസികരോഗി എന്നു വിളിച്ചതാണു മകളെ തകർത്തതെന്നു മോഫിയയുടെ മാതാവ് ഫാരിസ കുറ്റപ്പെടുത്തിയിരുന്നു. ഇൻസ്പെക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും മോഫിയയുടെ സഹപാഠികളും പൊലീസിനെതിരെ പ്രതിഷേധിച്ചിരുന്നു.