കോവിഡ് മഹാമാരി കടുത്ത നാശം വിതച്ച ബ്രിട്ടണിൽ രോഗ വ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിന് പിന്നാലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്കും തുടക്കമാവുന്നു. ജൂലൈ 4 മുതൽ സിനിമാ ശാലകള്‍, മ്യൂസിയങ്ങൾ, ഗാലറികൾ തുടങ്ങിയവ തുറക്കാനൊരുങ്ങി ഇംഗ്ലണ്ട്.

കൊറോണ വൈറസ് നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതിന്റെ രൂപരേഖ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മുറയ്ക്ക് മാർച്ച് പകുതി മുതൽ അടച്ച ഇത്തരം സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം.

കൊറോണ വൈറസ് ഭീഷണി കുറഞ്ഞു വരികയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. അതിനാല്‍ത്തന്നെ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതിലേക്ക് ഇംഗ്ലണ്ട് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വീണ്ടും രോഗികളുടെ എണ്ണം വര്‍ദ്ടിക്കുകയാനെങ്കില്‍ എല്ലാ നിയന്ത്രണങ്ങളും പുനസ്ഥാപിക്കുമെന്ന് നമ്പർ-10 മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. പ്രതിദിനം ആയിരത്തില്‍ താഴെ കൊവിഡ് കേസുകളാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മാർച്ച് 23 ന് ലോക്ക് ഡൌൺ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കായിരുന്നു കഴിഞ്ഞ ദിവസത്തെത്. വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 5,000 ൽ താഴെ മാത്രമാണ്. ദിവസേനയുള്ള മരണങ്ങളുടെ എണ്ണവും 15 ആയി കുറഞ്ഞു, മാർച്ച് 15 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക മേഖലകള്‍ തുറക്കാന്‍ യു.കെ ഒരുങ്ങുന്നത്.

കോവിഡ് -19 സ്ട്രാറ്റജി കമ്മിറ്റിയുമായി തിങ്കളാഴ്ച പ്രധാനമന്ത്രി ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു.

യുകെയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ്, ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ജൂലൈ 4 മുതൽ 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കുക എന്ന നിലവിലെ നിയന്ത്രണം 1 മീറ്റര്‍ ആക്കിയെക്കും. അതോടെ നിരവധി പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയും.