കൊട്ടാരക്കയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ കത്തി കുത്തേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാഹുലാണ് മരിച്ചത്. പരുക്കേറ്റ മറ്റ് രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രാഹുലിന് കുത്തേറ്റത്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ പ്രസിഡന്റായ സിദ്ദീഖ് അടക്കമുളള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

ആശുപത്രിക്ക് സമീപവും ആശുപത്രിക്ക് അകത്തും വെച്ച് ഇരുപതോളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല് ഉണ്ടായത്. ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള തൊഴില്‍പരമായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലിന് കാരണമായത്. ആക്രമണത്തില്‍ കുന്നിക്കോട് സ്വദേശികളായ വിനീത് ശിവന്‍, വിഷ്ണുശിവന്‍, രാഹുല്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.

കുത്തേറ്റ രാഹുല്‍ പ്രാണരക്ഷാര്‍ത്ഥം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചും പിന്നാലെ എത്തിയ സംഘം ആക്രമിച്ചു. കത്തിയും ഇരുമ്പ് ദണ്ഡും കല്ലുകളുമായി സംഘം ഓപറേഷന്‍ തിയേറ്ററിനുള്ളില്‍ ഓടിക്കയറിയ രാഹുലിനെ ആക്രമിക്കാനെത്തി. വിവവരമറിഞ്ഞെത്തിയ പോലീസാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.