ബംഗളുരു: പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ബംഗളുരുവിലെത്തുന്ന സണ്ണി ലിയോണിനെതിരെ പ്രതിഷേധം ശക്തം. സണ്ണി ലിയോണ്‍ എത്തുന്നത് കന്നട സംസ്‌കാരത്തെ നശിപ്പിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. സണ്ണി ലിയോണ്‍ കന്നട സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കര്‍ണാടക രക്ഷണ വേദികെ യുവ സേനയുടെ നേതൃത്വത്തിലാണ് സണ്ണിക്കെതിരായ പ്രതിഷേധം.

മന്യത ടെക് പാര്‍ക്ക് എന്ന ഐ.ടി കമ്പനിയാണ് സണ്ണി ലിയോണിനെ ബംഗളുരുവില്‍ കൊണ്ടുവരുന്നത്. കന്നഡ രക്ഷണ വേദിയുടെ നേതൃത്വത്തില്‍ കറുത്ത റിബണുകള്‍ കെട്ടിം ചൂലുമേന്തി പ്രതിഷേധക്കാര്‍ ടെക് പാര്‍ക്കിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. സണ്ണി ലിയോണിന്റെ പോസ്റ്ററുകള്‍ കത്തിച്ചും ഇവര്‍ പ്രതിഷേധിച്ചു. പുറത്ത് നിന്നുമെത്തുന്നവര്‍ കര്‍ണാടക സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്ന് സംഘടനയുടെ നേതാവ് ഹരീഷ് ആരോപിച്ചു. സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി നടത്താന്‍ അനുവദിക്കില്ല. സണ്ണി ലിയോണ്‍ എത്തരം സിനിമകളിലാണ് അഭിനയിക്കുന്നതെന്നും അവര്‍ എത്തരം വസ്ത്രങ്ങള്‍ ധരിക്കുന്ന ആളാണെന്നും അറിയാം. അവര്‍ സാരി ധരിക്കാറുണ്ടോയെന്നും ഹരീഷ് ചോദിച്ചു.

സണ്ണി ലിയോണ്‍ ബംഗളുരുവില്‍ വരുന്നത് സ്ത്രീകളുടേയും പുരുഷന്‍മാരുടേയും മനസുകളെ ദുഷിപ്പിക്കും. ഒരു സ്ത്രീയെ കൊണ്ടുവന്ന് അല്‍പ്പ വസ്ത്രം ധരിപ്പിച്ച് ഡാന്‍ഡ് ചെയ്യിപ്പിക്കുന്നതാണോ സ്വാതന്ത്ര്യമെന്ന് സംഘടനാ നേതാക്കള്‍ ചോദിക്കുന്നു. കന്നട നടിമാരൊന്നും ഇല്ലാഞ്ഞിട്ടാണോ സണ്ണി ലിയോണിനെ കൊണ്ടുവരുന്നതെന്നും രക്ഷണ സഭയുടെ നേതാക്കള്‍ ചോദിച്ചു.