തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്‌ടോബർ നാല് മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ നിബന്ധനകൾക്ക് വിധേയമായി മാത്രമാകും പ്രവർത്തനം.അവസാന വർഷ വിദ്യാർത്ഥികൾക്കാണ് ക്ളാസ് ആരംഭിക്കുന്നത്. അഞ്ച്, ആറ് സെമസ്‌റ്റർ ബിരുദ വിദ്യാർത്ഥികൾ 50 ശതമാനം വിദ്യാർത്ഥികളെ ഉൾക്കൊള‌ളിച്ച് ഒരു ബാച്ചായി ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ളാസ്. അതേസമയം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളി മൂന്ന്, നാല് സെമസ്‌‌റ്റർ ക്ളാസുകളിൽ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള‌ളിച്ചാകും ക്ളാസ്.

സയൻസ് വിഷയങ്ങളിൽ പ്രാക്‌ടിക്കലിന് പ്രാധാന്യം നൽകാം. ക്ളാസ് സമയം എങ്ങനെയെന്ന് കോളേജുകൾക്ക് തീരുമാനിക്കാമെന്ന് ഉത്തരവിൽ പറയുന്നു. ഒറ്റ സെഷൻ 8.30 മുതൽ 1.30 വരെയും അല്ലെങ്കിൽ 9 മുതൽ 3.30 വരെയോ, 10 മുതൽ 4 വരെയോ എന്ന സമയക്രമത്തിലാകണം. ഓൺലൈൻ ഓഫ്‌ലൈൻ രീതിയിൽ സമ്മിശ്രമായ രീതിയിൽ ക്ളാസുകൾ കൈകാര്യം ചെയ്യാനാകും. അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ കോളേജിൽ ഹാജരാകണം. എന്നാൽ ഓൺലൈൻ ക്ളാസുകൾ തടസമുണ്ടാകാത്ത തരത്തിൽ ഓഫ്‌ലൈൻ അദ്ധ്യാപകരുടെ എണ്ണം ക്രമപ്പെടുത്തിവേണം ഇത്. ഒരു വയസിൽ താഴെ പ്രായമുള‌ള കുട്ടികളുള‌ളവർ, ഗർഭിണികൾ, ഗുരുതര രോഗമുള‌ളവർ എന്നിങ്ങനെയുള‌ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു.

അതെ സമയം സാമൂഹ്യ അകലം പാലിച്ച് വിദ്യാർഥികളെ ഉൾക്കൊള്ളാനുള്ള അടിസ്ഥാനസൗകര്യം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉണ്ടോയെന്ന ആശങ്ക ശക്തമാണ് .