കോട്ടയം കാഞ്ഞിരപ്പളളിയിൽ ബാങ്ക് യോഗത്തിനിടെ സംഘർഷം. ഡയറക്ടർ ബോർഡംഗം ഉൾപ്പെടയുള്ളവർക്ക് പരുക്കേറ്റു. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമനത്തിന് പാർട്ടിയിലെ പ്രാദേശിക നേതാക്കൾ കോഴ ആവശ്യപ്പെട്ടന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. അതേസമയം ആരോപണം കേരള കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു.
കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ക്ലാസ് ഫോർ നിയമനത്തിന് കേരളാ കോൺഗ്രസുകാരായ രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ 15 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്ന ആരോപണം ഉയർന്ന് പശ്ചാത്തലത്തിലായിരുന്നു ഡിവൈഎഫഐയുടെ പ്രതിഷേധം. പതിനൊന്നുമണിയോടെ പ്രകടനമായെത്തിയ പ്രർത്തകരെ ഗേറ്റിന് മുന്നില്‍ പോലിസ് തടഞ്ഞുവെങ്കിലും പ്രതിഷേധക്കാര്‍ പോലീസ് വലയം ഭേദിച്ച് ബാങ്ക് പരിസരത്തേക്ക് തള്ളികയറുകയായിരുന്നു. യോഗം നടക്കുന്ന ഹാളിലേക്ക് ഇടിച്ച് കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കസേര അടിച്ച് തകര്‍ക്കുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷത്തിനിടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആരോപണവിധേയനുമായ സാജന്‍ തൊടുകയ്ക്ക് മര്‍ദനമേറ്റു

പരുക്കേറ്റ സാജനെ പിന്നീട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോർഡംഗങ്ങളുടെ ശബ്ദരേഖ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാര്‍ട്ടി ചെയർമാന്റെ സാന്നിധ്യത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്നും അതിനാല്‍ ഉടന്‍ പണം എത്തിക്കണമെന്നും ശബ്ദരേഖയിലുണ്ട്. 14 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ കേരളാ കോണ്‍ഗ്രസിന് 10 അംഗങ്ങളാണുള്ളത്.