ലണ്ടന്‍: ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ കാന്‍സര്‍ വരാനുള്ള സാധ്യതകള്‍ കുറവാണെന്ന് കണ്ടെത്തല്‍. 30 വര്‍ഷം വരെ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഈ ഗുളികകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.  ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ വന്‍കുടലിലെ കാന്‍സര്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യതകള്‍ വിരളമാണെന്ന് അബര്‍ദീന്‍ സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു.
പ്രത്യുല്‍പാദന ശേഷിയുള്ള കാലത്ത് ഈ ഗുളികകള്‍ കഴിക്കുന്നവരില്‍ എല്ലാ വിധത്തിലുമുള്ള കാന്‍സറുകള്‍ ബാധിക്കാനുള്ള സാധ്യതകളും വിലയിരുത്തിയ ശേഷമാണ് ഗവേഷകര്‍ അന്തിമ നിഗമനത്തിലെത്തിയത്. പിന്നീടുള്ള ജീവിതത്തിലും ഇത്തരക്കാരില്‍ കാന്‍സര്‍ രോഗം ബാധിക്കുന്നത് വിരളമാണെന്ന് കണ്ടെത്തി. ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക മാറ്റങ്ങളേക്കുറിച്ച് ഏറെക്കാലമായി നടന്നുവരുന്ന പഠനത്തില്‍ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഇത്.

റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്റ്റീഷണേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഓറല്‍ കോണ്‍ട്രാസെപ്ഷന്‍ പഠനത്തിലാണ് മരുന്നുകളുടെ ഉപയോഗവും അതിന്റെ ഗുണങ്ങളെയും കുറിച്ച് വിശദമായി അറിയാന്‍ കഴിഞ്ഞത്. 1968ലാണ് ഈ പഠനം ആരംഭിച്ചത്. അബര്‍ദീന്‍ യൂണിവേഴ്‌സിറ്റിയിലെ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഹെല്‍ത്ത് സയന്‍സസ് ഗവേഷകയായ ഡോ. ലിസ ഇവേഴ്സനാണ് 44 വയസ് വരെ പ്രായമുള്ള 46,000 സ്ത്രീകളില്‍ പഠനം നടത്തി പുതിയ ഫലം പുറത്തു വിട്ടത്.