കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആരാധകര്‍ ആഗ്രഹിച്ചതുപോലെ ബ്രസീല്‍-അര്‍ജന്റീന ക്ലാസിക് ഫൈനല്‍. ഇന്നു നടന്ന സെമി ഫൈനലില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍ കടന്നത്.

ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസാണ് ടീമിന്റെ ഹീറോയായത്. അര്‍ജന്റീന മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.

നിശ്ചിത സമയത്ത് ഇരു ടീമും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അര്‍ജന്റീനയ്ക്കായി മെസ്സി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റോഡ്രിഡോ ഡി പോള്‍ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു.

ആ സെമിയ്ക്ക് ശേഷം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ അര്‍ജന്റീനയെ തങ്ങള്‍ക്ക് ഫൈനലില്‍ വേണമെന്ന് പറഞ്ഞിരുന്നു. അര്‍ജന്റീനയില്‍ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട് എന്നാണ് ഇതിന് കാരണമായി നെയ്മര്‍ പറഞ്ഞത്. എന്നാല്‍ ഫൈനലില്‍ അര്‍ജന്റീന തോല്‍ക്കുമെന്നും നെയ്മര്‍ പറഞ്ഞിരുന്നു. ഇതിന് അര്‍ജന്റീന ജയത്തിലൂടെ മറുപടി നല്‍കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍.