സ്വന്തം ലേഖകൻ

12 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷനിൽ നിന്നുണർന്നതിന്റെ രണ്ടാം വാർഷികത്തിൽ ഡോക്ടർമാരോടും അവയവ ദാതാവിന്റെ കുടുംബത്തോടും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കോർ ഹട്ടൺ. 2013ൽ തീവ്രമായ ന്യൂമോണിയയും സെപ്സിസും ബാധിച്ച് മരണക്കിടക്കയിൽ ആയ വ്യക്തിയാണ് കോർ ഹട്ടൺ. 9 ജനുവരി 2019ൽ ഇരു കൈകളും ട്രാൻസ്പ്ലാന്റ് ചെയ്യാനുള്ള ഓപ്പറേഷൻ നടത്തി. 12 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷൻ വിജയിച്ചതോടെ, കോർ ഹട്ടൺ സ്കോട്ട്ലൻഡിലെ ആദ്യ ഡബിൾ ഹാൻഡ് ട്രാൻസ്പ്ലാന്റ് ചെയ്ത വ്യക്തിയായി.

ഓപ്പറേഷന്റെ രണ്ടാം വാർഷികത്തിൽ തന്റെ കൈകൾക്ക് 90% പ്രവർത്തനക്ഷമതയും കൈവന്നിട്ടുണ്ടെന്ന് കോർ ഹട്ടൺ പറയുന്നു. തന്റെ മെഡിക്കൽ ടീമിന് വിജയസാധ്യത 75 ശതമാനത്തിനു മുകളിൽ വർദ്ധിച്ചതിന് തനിക്ക് സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ഇത്തരത്തിൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പത്തുവർഷത്തിനുശേഷം പോലും മികച്ച പുരോഗതിയുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. “ഞാൻ ഉറച്ച് വിശ്വസിക്കുന്നു, ഇതിലും മികച്ചത് ഇനിയും വരാനുണ്ട്”. ഈ ക്രിസ്മസിന് കത്രികയും സെല്ലോടേപ്പും ഉപയോഗിച്ച് സമ്മാനപ്പൊതികൾ മനോഹരമായി പൊതിയാൻ എനിക്കായി. വലിയ കാര്യമാണത്. ഇനിയും മികച്ചത് വരാനുണ്ട്, എനിക്ക് ഉറപ്പാണ്.

സ്കോട്ട്ലൻഡിലെ ലോച് വിന്നോച്ചിൽ നിന്നുള്ള 50 കാരിയായ കോർ അംഗവൈകല്യം സംഭവിച്ചവർക്കുള്ള ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തുവരികയാണ്. രോഗപ്രതിരോധമരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും. അതിനാൽ തന്നെ ഇപ്പോൾ കൊറോണ മഹാമാരി തുടങ്ങിയതിനുശേഷം ചാരിറ്റി പ്രവർത്തനങ്ങൾ വീട്ടിലിരുന്ന് ഫോണിലൂടെയും ഓൺലൈനായും മറ്റുമാണ് നടത്തുന്നത്.

” എന്റെ സന്തോഷം, മറ്റ് ആരുടെയൊക്കെയോ കണ്ണുനീരിന്റെ ബാക്കിപത്രമാണെന്ന് എനിക്ക് നന്നായി അറിയാം. ഓപ്പറേഷന് ശേഷവും എനിക്ക് കൈകൾ തന്ന വ്യക്തിയേയും കുടുംബത്തെയും പറ്റി ചിന്തിക്കുമ്പോൾ എനിക്ക് വേദനയുണ്ടായിരുന്നു, ഞാൻ അങ്ങേയറ്റം കടപ്പെട്ടവളാണ്. കോർ പറയുന്നു.