സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലും, വെയിൽസിലും ഉള്ള കത്തോലിക്കാ പള്ളികളിൽ ഉടനീളം വിശുദ്ധ കുർബാന നിർത്തിവയ്ക്കാൻ നിർദ്ദേശം. ഇത്തരം ജനങ്ങളുടെ കൂട്ടങ്ങളിൽ രോഗം പടരാനുള്ള സാധ്യത ഏറെ ആയതിനാലാണ് കുർബാന നിർത്തി വയ്ക്കുന്നത്. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഈ തീരുമാനമെടുത്തത് എന്നാണ് അധികൃതർ അറിയിച്ചത്. ഇതോടൊപ്പം തന്നെ ബ്രിട്ടണിലെ മുസ്ലിം പള്ളികളിലും, മദ്രസകളിലും, കമ്മ്യൂണിറ്റി സെന്ററുകളിലും എല്ലാം ഗവൺമെന്റ് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ പരസ്പരം ഷെയ്ക്ക് ഹാന്റുകൾ നൽകരുതെന്നും, പൊതുവായുള്ള മതഗ്രന്ഥങ്ങളെ ചുംബിക്കരുതെന്നും യുണൈറ്റഡ് സിനഗോഗ് നിർദേശം നൽകിയിട്ടുണ്ട്.

വിശുദ്ധ കുർബാനയിൽ ജനങ്ങൾ ഒരുമിച്ചുകൂടുന്ന അവസരത്തിൽ, രോഗബാധ പടരാനുള്ള സാധ്യത ഏറെ ആയതിനാലാണ് കുർബാന നിർത്തി വയ്ക്കുന്നതെന്ന് കർദിനാൾ വിൻസന്റ് നിക്കോളസ് വ്യക്തമാക്കി. ഇതോടൊപ്പം തന്നെ പള്ളികളുടെ കവാടങ്ങളിൽ വച്ചിരുന്ന വിശുദ്ധ വെള്ളവും നീക്കംചെയ്തു. വിശുദ്ധ കുർബാന നൽകുന്നതിനു മുൻപേ പട്ടക്കാർ കൈ കഴുകണം എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സഭ മുൻകരുതൽ നൽകുന്നതെന്ന് കർദിനാൾ വ്യക്തമാക്കി.

എന്നാൽ പള്ളികൾ തുറന്നിടുമെന്നും, ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ദേവാലയങ്ങളിൽ വന്ന് പ്രാർത്ഥിക്കാവുന്നതാണെന്നും കർദിനാൾ വ്യക്തമാക്കി. ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ ഒരു സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം എല്ലാ ഭാഗങ്ങളിൽ നിന്നും നൽകിയിട്ടുണ്ട്.