മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശം ഉന്നയിച്ചാല്‍ കേന്ദ്രത്തില്‍നിന്ന് പ്രളയ ദുരിതാശ്വാസ സഹായം ലഭിക്കില്ലെന്നും അതിന് ഡല്‍ഹിയിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുകയും പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയുമാണ്‌ വേണ്ടതെന്നും കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഡി.വി സദാനന്ദ ഗൗഡ.

‘വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും എന്തൊക്കെ നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തുകയും വേണ’മെന്ന് പാലായില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു.ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ സദാനന്ദ ഗൗഡ ബിജെപി പാലാ നിയോജക മണ്ഡലം കൺവെൻഷനും ഉദ്ഘാടനം ചെയ്തു.

ശബരിമലയിൽ സുപ്രീംകോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നത് സജീവ പരിഗണനയിലാണെന്നും സദാനന്ദ ഗൗഡ പറഞ്ഞു. മുതിര്‍ന്ന നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ട് സർക്കാരിന് ബില്ല് കൊണ്ടുവരാനാകില്ല. വിധിക്കെതിരെ കേരളത്തിൽ ബിജെപി സമരം ചെയ്തത് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രധാന വിഷയമാണത്. കേരളത്തിലെയും കേന്ദ്രത്തിലെയും ബിജെപി നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രളയ സഹായവുമായുള്ള വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഇരുന്ന് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് സദാനന്ദ ഗൗഡ കുറ്റപ്പെടുത്തിയത്. വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറുകയും എന്തൊക്കെ നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്ന് ബോധ്യപ്പെടുത്തുകയും വേണം. എന്നാല്‍ പ്രളയ സഹായം വേണമെന്ന് മുഖ്യമന്ത്രി ഇതുവരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാൻ പിണറായി വിജയൻ പ്രാപ്‍തനല്ല. കേന്ദ്രമന്ത്രി എന്ന നിലയിൽ താൻ അയക്കുന്ന കത്തുകൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നില്ല. കേരളത്തിന്‌ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേന്ദ്ര ഫണ്ട് 32 ശതമാനമായിരുന്നത് 10 ശതമാനം കൂട്ടി 42 ശതമാനമാക്കി. എന്നാല്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്നും സദാനന്ദ ഗൗഡ വിമര്‍ശിച്ചു.